ചെമ്പോത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

?ചെമ്പോത്ത്
പരിപാലന സ്ഥിതി: ഒട്ടും ആശങ്കാജനകമല്ല

ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: ജന്തുക്കള്‍
ക്ലാസ്സ്‌: പക്ഷികള്‍
നിര: കുകുലിഫോര്‍മ്സ്(Cuculiformes)
കുടുംബം: കുകുലിഡെ
ജനുസ്സ്‌: സെന്‍റ്റോപെസ്
വര്‍ഗ്ഗം: സി. സിനെസിസ്
ശാസ്ത്രീയനാമം
സെന്‍റ്റോപെസ് സിനെസിസ്
(ജെയിംസ് ഫ്രാന്‍സിസ് സ്റ്റീഫന്‍സ്, 1815)

കേരളത്തില്‍ സാധാരണ കാണാവുന്ന പക്ഷിയാണ് ചെമ്പോത്ത്(Crow pheasant അഥവാ Greater Coucal -Centropus sinensis). ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും അതിനോടടുത്ത പ്രദേശത്തും പ്രധാനമായും കണ്ടുവരുന്ന ഇവ കുയിലിന്റെ അടുത്ത ബന്ധുക്കളാണ്.

ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകള്‍

ഉപ്, ഉപ് എന്നിങ്ങനെയുള്ള ശബ്ദം തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നതുവഴി ചെമ്പോത്തിനെ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും. ശബ്ദത്തിന്റെ പ്രത്യേകതകൊണ്ട് ഉപ്പന്‍ എന്നും മലബാറിലും കേരളത്തിന്റെ പലഭാഗങ്ങളിലും അറിയപ്പെടുന്നു. ചെമ്പോത്തുകള്‍ ഒറ്റക്കാണ് ഇരതേടുക. പ്രത്യുത്പാദന കാലമാണെങ്കില്‍ ചിലപ്പോള്‍ ഇണയും കൂടെയുണ്ടാകും.

[തിരുത്തുക] ശാരീരിക പ്രത്യേകതകള്‍

ശരീരപ്രകൃതിയില്‍ കാക്കകളോട് വളരെ സാദൃശ്യമുള്ള പക്ഷികളാണ് ചെമ്പോത്തുകള്‍. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ചെമ്പോത്തിന് ചുണ്ടുമുതല്‍ വാലിന്റെ അറ്റം വരെ 48 സെ.മീ നീളമുണ്ടാകും ശരീരം കറുത്ത(കരിമ്പച്ച) നിറത്തിലാണ്. ചിറകുകള്‍ ചുവപ്പുകലര്‍ന്ന തവിട്ടുനിറത്തിലാണുണ്ടാവുക. വലിയ വാലില്‍ വലിയ കറുത്ത തൂവലുകളാണുണ്ടാവുക. കണ്ണുകള്‍ ചുവപ്പുനിറത്തില്‍ എടുത്തറിയാം. ആണ്‍ പെണ്‍ പക്ഷികള്‍ തമ്മില്‍ കാഴ്ചയില്‍ വ്യത്യാസമുണ്ടാകാറില്ല.

[തിരുത്തുക] ഭക്ഷണരീതി

അധികം ഉയരത്തില്‍ പറന്ന് ഇരതേടാന്‍ ചെമ്പോത്തുകള്‍ ശ്രമിക്കാറില്ല ഭൂമിയില്‍ നിന്ന് ഒന്നോ രണ്ടോ അടി ഉയരത്തില്‍ സമാന്തരമായി പറന്ന് ഇരയെ കണ്ടെത്താറാണ് പതിവ്. ഭൂമിയില്‍ ഇറങ്ങി നടന്നും ചിലപ്പോള്‍ ഇരതേടുന്നു. തട്ടുതട്ടായി ശിഖരങ്ങളുള്ള വൃക്ഷങ്ങളില്‍ കൊമ്പുവഴി കയറി ഉയര്‍ന്ന ഭാഗങ്ങളില്‍ ഇരതേടുന്നതും കാണാം. പച്ചക്കുതിരകള്‍, പല്ലികള്‍, പ്രാണികള്‍, ഒച്ചുകള്‍, മറ്റുജീവികളുടെ മുട്ടകള്‍ എന്നിവയാണ് പ്രധാന ഭക്ഷണങ്ങള്‍, ചെറിയ ജീവികളേയും പക്ഷിക്കുഞ്ഞുങ്ങളേയും ഭക്ഷിക്കാറുണ്ട്.

[തിരുത്തുക] പ്രത്യുത്പാദനം

ജനുവരി മുതല്‍ ജൂണ്‍ വരെയാണ് ചെമ്പോത്തുകളുടെ സാധാരണ പ്രത്യുത്പാദനകാലം. ഇക്കാലങ്ങളില്‍ ഒരു കിളിക്കു മറുപടിയെന്നവണ്ണം ചിലക്കല്‍ ശബ്ദങ്ങള്‍ കേള്‍ക്കാം. ചുള്ളിക്കമ്പുകള്‍ തലങ്ങും വിലങ്ങും പെറുക്കിവെച്ച് അധികം ഉയരമില്ലാത്ത ചില്ലകളേറെയുള്ള മരങ്ങളിലാണ് സാധാരണ കൂടുകെട്ടുന്നത്. കൂടിന്റെ മധ്യഭാഗം പഞ്ഞിയും മറ്റുമുപയോഗിച്ച് മാര്‍ദ്ദവമുള്ളതാക്കിയിരിക്കും. മങ്ങിയ വെളുപ്പുനിറത്തിലുള്ള മൂന്നോ നാലോ മുട്ടകളാവുമുണ്ടാവുക. കൂടുകെട്ടുന്നതുമുതല്‍ കുട്ടികള്‍ പറന്നു പോകുന്നതുവരെയുള്ള കാര്യങ്ങള്‍ മാതാവും പിതാവും ചേര്‍ന്നാവും ചെയ്യുക.

[തിരുത്തുക] ആവാസവ്യവസ്ഥകള്‍

ഇന്ത്യ, പാകിസ്താന്‍‍, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മാര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. തെക്കന്‍ ചൈനയിലും കുറഞ്ഞ എണ്ണം കാണാം. ചൈനയിലും ഇന്തോനേഷ്യയിലും വംശനാശഭീഷണി നേരിടുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തില്‍ വരെ ഇവയെ കാണാം. ചെരിവുപ്രദേശങ്ങളും സമതലങ്ങളും ഒരുപോലെ ചെമ്പോത്തുകള്‍ ഇഷ്ടപ്പെടുന്നു. കുറ്റിക്കാടുകളും ചെറുമരങ്ങളും ഉള്ള പ്രദേശങ്ങള്‍ ഇഷ്ടപ്പെടുന്ന ഈ പക്ഷിയെ ഇടതൂര്‍ന്ന കാട്ടിലോ, വളരെ തെളിഞ്ഞ പ്രദേശത്തിലോ കാണാറില്ല. കാട്ടിലും നാട്ടിലും ഒരുപോലെ ചെമ്പോത്തുകള്‍ വിഹരിക്കുന്നു. ആവാസവ്യവസ്ഥകള്‍ നഷ്ടപ്പെടുന്നതുകൊണ്ടുള്ള ചെറിയ ഭീഷണി മാത്രമേ ഇന്ത്യയില്‍ ചെമ്പോത്തുകള്‍ക്കുള്ളൂ. കൌതുകത്തിനായുള്ള വേട്ടയാടലും ചിലപ്പോള്‍ ഇവയുടെ ജീവനപഹരിക്കാറുണ്ട്.

ഇതര ഭാഷകളില്‍