ഇന്ത്യയുടെ ദേശീയ പതാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇന്ത്യയുടെ ദേശീയ പതാക അനുപാതം: 2:3
ഇന്ത്യയുടെ ദേശീയ പതാക
അനുപാതം: 2:3

1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തില്‍ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി. ഇന്ത്യയില്‍ ഈ പതാക ത്രിവര്‍ണ്ണ പതാക എന്ന പേരിലാണ് മിക്കവാറും അറിയപ്പെടുന്നത്.


ഈ ത്രിവര്‍ണ്ണ പതാകയില്‍ തിരശ്ചീനമായി മുകളില്‍ കുങ്കുമവും, നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. നടുക്ക് നാവികനീല നിറമുള്ള 24 ആരക്കാലുകള്‍ ഉള്ള അശോക ചക്രവും ഉണ്ട്. വെള്ള നാടയുടെ ഉന്നതിയുടെ മുക്കാല്‍ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ ഉന്നതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്. ഈ പതാക ഇന്ത്യന്‍ കരസേനയുടെ യുദ്ധപതാകയും കൂടെ ആണ്. ഇന്ത്യന്‍ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു.


പിന്‍‌ഗലി വെങ്കയ്യ ആണ് ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത്. പതാകയുടെ ഔദ്യോഗിക നിയമങ്ങള്‍ പതാക ഖാദി കൊണ്ട് മാത്രമേ നിര്‍മ്മിക്കാവൂ എന്ന് അനുശാസിക്കുന്നു. പതാകയുടെ പ്രദര്‍ശനവും ഉപയോഗവും എല്ലാം ഇന്ത്യന്‍ പതാക നിയമം ഉപയോഗിച്ച് കര്‍ശനമായി നടപ്പാക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] രൂപകല്‌പന

പതാകയില്‍ ഉപയോഗിക്കേണ്ട നിറങ്ങളുടെ വിശദവിവരം താഴെ ഉള്ള പട്ടികയില്‍ കാണുന്നതാണ്.

നിറം HTML CMYK Textile colour Pantone
കുങ്കുമം #FF9933 0-50-90-0 Saffron 1495c
വെള്ള #FFFFFF 0-0-0-0 Cool Grey 1c
പച്ച #138808 100-0-70-30 India green 362c
നാവിക നീല #000080 100-98-26-48 Navy blue 2755c

[തിരുത്തുക] പ്രതീകാത്മകത

അശോക ചക്രം
അശോക ചക്രം

ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്യത്തിനു മുന്‍പ് 1921-ല്‍ ചുവപ്പും, പച്ചയും, വെള്ളയും ഉള്ള ഒരു പതാക അതിന്റെ ഔദ്യോഗിക പതാകയായി അംഗീകരിച്ചിരുന്നു. ഈ പതാകയിലെ ചുവപ്പ് ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയേയും, വെള്ള മറ്റ് ചെറിയ ന്യൂനപക്ഷ മതവിഭാഗങ്ങളെയേയും ആണ് പ്രതിനിധാനം ചെയ്തിരുന്നത്. ഐയര്‍ലന്‍ഡിലെ ദേശീയ പതാകയില്‍ ഉള്ളതു പോലെ വെള്ള രണ്ട് പ്രധാന മതവിഭാഗങ്ങള്‍ തമ്മിലുള്ള സമാധാനം നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് നില കൊള്ളുന്നത് എന്ന വേറെ ഒരു വാദവും ഉണ്ടായിരുന്നു. 1931-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുങ്കുമം, പച്ച, വെള്ള എന്നീ നിറങ്ങള്‍ ഉള്ളതും നടുക്ക് വെള്ളയില്‍ ഒരു ചര്‍ക്ക ഉള്ളതും ആയ മറ്റൊരു പതാക അതിന്റെ ഔദ്യോഗിക പതാകയായി അംഗീകരിച്ചു. ഈ പതാകയ്ക്ക് നേരെത്തെയുള്ള പതാകയെ പോലെ മതങ്ങളുമായി ബന്ധപ്പെട്ട പ്രതിരൂപാത്മകത്വം ഒന്നും കല്‌പിച്ചിരുന്നില്ല.

1947 ഓഗസ്റ്റ് 15-നു ഇന്ത്യ സ്വതന്ത്രയാകുന്നതിനു കുറച്ചു നാള്‍ മുന്‍പ് ഭരണഘടനാ സമിതിയുടെ ഒരു പ്രത്യേക സമേളനം ചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതാക എല്ലാ രാഷ്ട്രീയ സംഘടനകള്‍ക്കും മത വിഭാഗങ്ങള്‍ക്കും സമ്മതമായ ചില മാറ്റങ്ങളോടെ കൂടി സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാക ആക്കാന്‍ തീരുമാനിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റം നടുക്ക് ഉണ്ടായിരുന്ന ചര്‍ക്കയ്ക്ക് പകരം അശോക ചക്രം വെച്ചു എന്നതാണ്. മുന്‍പുണ്ടായിരുന്ന പതാകയിലെ നിറങ്ങള്‍ക്ക് വിവിധ മതവിഭാഗങ്ങളുമായി ബന്ധം കല്‌പിച്ചിരുന്നതിനാല്‍, പിന്നിട് ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍, ഇന്ത്യയുടെ പുതിയ പതാകയ്ക്ക് മതവിഭാഗങ്ങളുമായി ബന്ധം ഇല്ല എന്നും പതാകയിലെ വിവിധ പ്രതിരൂപങ്ങളെ താഴെ കാണുന്ന വിധം നിര്‍വചിക്കുകയും ചെയ്തു.

“കുങ്കുമം ത്യാഗത്തെയും നിഷ്‌പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാര്‍ ഐഹിക സമ്പത്ത് നേടുന്നതില്‍ താല്‌പര്യം ഇല്ലാത്തവരാണെന്നും അവര്‍ ചെയ്യുന്ന ജോലിയില്‍ പൂര്‍ണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും ഇത് സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മൂടെ പ്രവൃ‍ത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു. പച്ച നിറം നമ്മുടെ ജീവിതം നിലനിര്‍ത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോക ചക്രം ധര്‍മ്മത്തിന്റെ ചക്രമാണ്. സത്യം, ധര്‍മ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാര്‍ഗ്ഗദര്‍ശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയില്‍ മരണം ഉള്ളപ്പോള്‍ ചലനത്തില്‍ ജീവന്‍ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിര്‍ത്താതെ മുന്‍പോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്.“

കുങ്കുമം പരിശുദ്ധിയേയും ആത്മീയതയേയും, വെള്ള സമാധാനത്തയേയും സത്യത്തേയും, പച്ച സമൃദ്ധിയേയും ഫലഭൂവിഷ്ടിതയേയും, ചക്രം നീതിയേയും ആണ് സൂചിപ്പിക്കുന്നത് എന്ന് ഒരു അനുദ്യോഗികമായ മറ്റൊരു വ്യാഖ്യാനവും ഉണ്ട്. പതാകയില്‍ ഉള്ള വിവിധ നിറങ്ങള്‍ ഇന്ത്യയുടെ മതങ്ങളുടെ നാനാത്വം ആണ് സൂചിപ്പിക്കുന്നത് എന്നും കുങ്കുമം ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയും, വെള്ള ജൈനമതം, സിഖ് മതം, ക്രിസ്തുമതം എന്നിവയേയും സൂചിപ്പിക്കുന്നു എന്ന് വേറൊരു വ്യാഖ്യാനവും ഉണ്ട്.

[തിരുത്തുക] ചരിത്രം

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു്‌ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശക്തമായ അടിത്തറ പാകിയപ്പോള്‍, ജനങ്ങളുടെ സ്വാതന്ത്രാഭിവാഞ്ഛയ്ക്കു്‌ ഊര്‍ജ്ജം പകരാന്‍ ഒരു ദേശീയ പതാക തികച്ചും ആവശ്യമായി വന്നു. 1904-ല്‍, സ്വാമി വിവികാനന്ദന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിത എന്ന ഐറിഷ് വനിതയാണു ഭാരതത്തിനു ആദ്യമായി ഒരു ദേശീയ പതാക സമ്മാനിച്ചതു്‌.ഈ പതാക പിന്നീടു്‌ സിസ്റ്റര്‍ നിവേദിതയുടെ പതാക എന്നറിയപ്പെട്ടുപോന്നു. വെള്ളത്താമരയോടൊപ്പം വജ്രചിഹ്നവും(thunderbolt) ആലേഖനം ചെയ്തിട്ടുള്ള ചുവന്ന സമചതുരപ്പതാകയുടെ ഉള്ളില്‍ മഞ്ഞനിറമായിരുന്നു. മാതൃഭൂമിയ്ക്കു വന്ദനം എന്നര്‍ത്ഥം വരുന്ന 'ബന്ദേ മാതരം' എന്ന ബംഗാളി പദം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന പതാകയിലെ അരുണവര്‍ണ്ണം സ്വാതന്ത്ര്യസമരത്തെയും പീതവര്‍ണ്ണം വിജയത്തെയും വെള്ളത്താമര പരിശുദ്ധിയെയുമായിരുന്നു പ്രതിനിധീകരിച്ചിരുന്നതു്‌.

ബംഗാള്‍ വിഭജനത്തിനെതിരേ 07-08-1906 നു്‌ കല്‍ക്കത്തയിലെ പാഴ്സി ബഗാന്‍ ചത്വരത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ സചിന്ദ്രപ്രസാദ് ബോസാണ് ആദ്യമായി ഒരു ത്രിവര്‍ണ്ണ പതാക നിവര്‍ത്തിയതു്‌. ആ പതാകയാണു്‌ കല്‍ക്കട്ട പതാക എന്നറിയപ്പെടുന്നതു്‌. മുകളില്‍ നിന്നു താഴേയ്ക്കു യഥാക്രമം ഓറഞ്ചു്‌, മഞ്ഞ, പച്ച നിറങ്ങളില്‍ തുല്യവീതിയുള്ള മൂന്നു തിരശ്ചീനഖണ്ഡങ്ങള്‍ ചേര്‍ന്ന ഒന്നായിരുന്നു അതു്‌. ഏറ്റവും താഴയുള്ള ഖണ്ഡത്തില്‍ സൂര്യന്റെ ചിത്രത്തോടൊപ്പം ചന്ദ്രക്കലയും, നടുവില്‍ ദേവനാഗരി ലിപിയില്‍ 'വന്ദേ മാതരം' എന്നും ഏറ്റവും മുകള്‍ ഭാഗത്തെ ഖണ്ഡത്തില്‍ പാതിവിടര്‍ന്ന എട്ടു താമരപ്പൂക്കളുംആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

1907 ഓഗസ്റ്റ് 22-ന് ഭികാജി കാമ മറ്റൊരു ത്രിവര്‍ണ്ണ പതാക ജര്‍മ്മനിയിലെ സ്റ്ററ്റ്ഗര്‍ട്ടില്‍ ചുരുള്‍വിടര്‍ത്തി. മേല്‍ഭാഗം ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന പച്ചയും നടുവില്‍ ഹൈന്ദവതയെയും ബുദ്ധമതത്തെയും പ്രതിനിധാനം ചെയ്യുന്ന കാവിയും ഏറ്റവും താഴെ ചുവപ്പും നിറങ്ങളുള്ള പതാകയായിരുന്നു അതു്‌. ബ്രിട്ടീഷ് ഇന്ത്യയുടെ എട്ടു പ്രവശ്യകളെ പ്രതിനിധാനം ചെയ്തുകൊണ്ടു്‌, പച്ചപ്പട്ടയില്‍ എട്ടു താമരകള്‍ ഒരു വരിയില്‍ ആലേഖനം ചെയ്ത ആ പതാകയുടെ മദ്ധ്യഭാഗത്തു്‌ 'വന്ദേ മാതരം' എന്നു്‌ ദേവനാഗരി ലിപിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. താഴത്തെ ഖണ്ഡത്തില്‍ കൊടിമരത്തിനോടടുത്തുള്ള ഭാഗത്തായി ചന്ദ്രക്കലയും അഗ്രഭാഗത്തായി സൂര്യന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ഭികാജി കാമ, സവര്‍ക്കര്‍, ശ്യാംജികൃഷ്ണ എന്നിവര്‍ സംയുക്തമായി രൂപകല്പന ചെയ്തതാണീ പതാക. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം, ബര്‍ലിന്‍ കമ്മിറ്റി പതാക എന്നായിരുന്നു ഇതു്‌ അറിയപ്പെട്ടിരുന്നതു്‌. ഇതു്‌ ബര്‍ലിന്‍ സമിതിയിലെ ഇന്ത്യന്‍ വിപ്ലവകാരികള്‍ തങ്ങളുടെ പതാകയായി ഉപയോഗിച്ചിരുന്നതിനാലായിരുന്നു. ഇതുതന്നെയായിരുന്നു ഒന്നാംലോകമഹായുദ്ധക്കാലത്തു മെസപ്പൊട്ടാമിയയിലും സജീവമായി ഉപയോഗിച്ചുപോന്നതു്‌. ചുരുങ്ങിയ കാലത്തേയ്ക്കാണെങ്കിലും ഐക്യനാടുകളില്‍ ഖദര്‍ ‍പാര്‍ട്ടി പതാകയും ഇന്ത്യയുടെ പ്രതീകമായി ഉപയോഗിച്ചിരുന്നു.

ബാലഗംഗാധരതിലകും ആനിബസന്റും ചേര്‍ന്നു്‌ 1917-ല്‍ രൂപം നല്കിയ സ്വയംഭരണപ്രസ്ഥാനത്തിനു വേണ്ടി സ്വീകരിച്ചതു്‌ ചുവപ്പും പച്ചയും ഇടകലര്‍ന്നു അഞ്ച് തുല്യഖണ്ഡങ്ങളുള്ള ഒരു പതാകയായിരുന്നു. അതിന്റെ ഇടതുവശത്തു ഏറ്റവും മേലെയായി യൂണിയന്‍ ജാക്കും സ്ഥാനം പിടിച്ചു. ആ പ്രസ്ഥാനം കൈവരിക്കാന്‍ ശ്രമിച്ച നിയന്ത്രണാധികാര പദവിയെ അതു സൂചിപ്പിക്കുന്നു. ഏഴു വെള്ള നക്ഷത്രങ്ങള്‍, ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന സപ്തര്‍ഷി താരസമൂഹത്തിന്റെ(the constellation Ursa Major) മാതൃകയില്‍ ക്രമീകരിച്ചിരുന്ന പതാകയുടെ മുകള്‍ഭാഗത്തു്‌ വെള്ളനിറത്തില്‍ ഒരു ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടായിരുന്നു.യൂണിയന്‍ ജാക്കിന്റെ സാന്നിദ്ധ്യവും അതിനോടുള്ള വിരക്തിയും കൊണ്ടാവാം ഈ പതാക ഇന്ത്യന്‍ ജനതതിയ്ക്കിടയില്‍ അത്ര അംഗീകാരം കിട്ടാതെ പോയതു്‌.

1916-ന്റെ ആരംഭഘട്ടത്തില്‍ ആന്ധ്രാപ്രദേശിലെ മച്ചലിപട്ടണത്തില്‍ നിന്നുള്ള പിംഗലി വെങ്കയ്യ എന്ന വ്യക്തി സര്‍വ്വസമ്മതമായ ഒരു പതാക നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ഉമര്‍ സോബാനി, എസ്.പി. ബൊമന്‍ജി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ ഇന്ത്യന്‍ ദേശീയപതാകാ ദൌത്യം ഒന്നിച്ചു ഏറ്റെടുക്കുകയും ചെയ്തു. വെങ്കയ്യ, മഹാത്മാഗാന്ധിയുടെ അംഗീകാരത്തിനായി പതാക സമര്‍പ്പിക്കുകയും, "ഇന്ത്യയുടെ മൂര്‍ത്തിമദ്ഭാവത്തിന്റെയും അവളുടെ ദു:സ്ഥിതിയില്‍ നിന്നുള്ള മോചനത്തിന്റെയും പ്രതിനിധാനം എന്ന നിലയില്‍" ചര്‍ക്ക കൂടി പതാകയില്‍ ഉള്‍പ്പെടുത്തണമെന്നു ഗാന്ധിജി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തികനവോദ്ധാനത്തിന്റെ പാവനമായ പ്രതീകമായി ചര്‍ക്ക എന്ന ലളിതമായ നൂല്‍നൂല്‍ക്കല്‍ യന്ത്രം മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ, ചുവപ്പും പച്ചയും പശ്ചാത്തലമാക്കി ചര്‍ക്ക കൂടി ഉള്‍പ്പെടുത്തി മറ്റൊരു പതാകയും പിംഗലി വെങ്കയ്യ മുന്നോട്ടു വെച്ചു. എന്നിരുന്നാലും ആ പതാക ഭാരതത്തിന്റെ എല്ലാ മതങ്ങളേയും പ്രതിനിധാനം ചെയ്യുന്നതല്ലെന്നുള്ള അഭിപ്രായമായിരുന്നു ഗാന്ധിജിക്കു്‌.

മഹാത്മാഗാന്ധിയുടെ ആശങ്ക മാനിച്ചുകൊണ്ടു്‌ മറ്റൊരു പതാകയും രൂപകല്പന ചെയ്യുകയുണ്ടായി. ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചു്‌ മുകളില്‍ വെള്ള, ഇസ്ലാമിനെ പ്രതിനിധീകരിച്ചു്‌ നടുവില്‍ പച്ച, ഹൈന്ദവതയെ പ്രതിനിധീകരിക്കാന്‍ താഴെ ചുവപ്പു്‌ എന്നിങ്ങനെയായിരുന്നു പതാകയിലെ നിറവിന്യാസം. ചര്‍ക്ക മൂന്നു ഖണ്ഡങ്ങളിലും വരത്തക വിധം ഉള്‍പ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള മറ്റൊരു പ്രധാന സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായി ഐറിഷ് പതാകയോടു സാദൃശ്യമുള്ളരീതിയിലാണു സമാന്തരഖണ്ഡങ്ങള്‍ പതാകയിലുള്ളതു്‌.അഹമ്മദാബാദില്‍‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടി സമ്മേളനത്തിലായിരുന്നു ആദ്യമായി ഈ പതാക നിവര്‍ത്തിയതു്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഔദ്യോകിക പതാകയായി സ്വീകരിച്ചില്ലെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി.

എങ്കിലും പതാകയുടെ സാമുദായിക വ്യാഖ്യാനത്തില്‍ പലരും തൃപ്തരല്ലായിരുന്നു. 1924-ല്‍ കല്‍ക്കട്ടയില്‍ നടന്ന അഖിലേന്ത്യാ സംസ്കൃത കോണ്‍ഗ്രസ്സില്‍ ഹൈന്ദവ പ്രതീകങ്ങളായി കാവിനിറവും വിഷ്ണുവിന്റെ ആയുധമായ ‘ഗദയും’ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു. പിന്നീടു്‌ അതേ വര്‍ഷം തന്നെ, "ആത്മത്യാഗത്തിന്റെ ഓജസ് ഉള്‍ക്കൊള്ളുന്നതും ഹിന്ദു സന്യാസിമാരുടെയും യോഗികളുടെയും എന്ന പോലെ മുസ്ലീം ഫക്കീറുകളേയും ഒരുപോലെ പ്രതിനിധീകരിക്കാനുതകുന്നതുമായ മണ്‍ചുവപ്പു നിറം"(geru (an earthy-red colour)) ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. സിഖുകാരാകട്ടെ, ഒന്നുകില്‍ തങ്ങളുടെ പ്രതീകമായി മഞ്ഞനിറം കൂടി പതാകയില്‍ ഉള്‍പ്പെടുത്തുകയോ മതപരമായ പ്രതീകാത്മകത മൊത്തമായും ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.

ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണു്‌, പ്രശ്നപരിഹാരത്തിനായി 1931 ഏപ്രില്‍ 2-ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി, ഒരു ഏഴംഗ പതാകാ സമിതിയെ നിയോഗിച്ചു. "സാമുദായികാടിസ്ഥാനത്തില്‍ നിര്‍വ്വചിക്കപെട്ടിട്ടുള്ള പതാകയിലെ മൂന്നു നിറങ്ങളോടും വിയോജിപ്പു" രേഖപ്പെടുത്തിക്കൊണ്ടു അവതരിപ്പിച്ച പ്രമേയം സമിതി അംഗീകരിച്ചു. ഈ സംവാദങ്ങളുടെ ഫലമായി കുങ്കുമനിറത്തിന്റെ പശ്ചാത്തലത്തില്‍, മുകളില്‍ കൊടിമരത്തോടടുത്തുള്ള ഭാഗത്തായി ചര്‍ക്ക അലേഖനം ചെയ്ത, ഒരു പതാകയായിരുന്നു പതാക സമിതി നിര്‍ദ്ദേശിച്ചതു്‌. ഒരു സാമുദായികാശയം മാത്രം ഉയര്‍ത്തിക്കാട്ടുന്നു എന്ന ധാരണ ഉളവാക്കുന്ന ഈ പതാക കോണ്‍ഗ്രസ്സിനു സ്വീകാര്യമായിരുന്നില്ല.


പിന്നീട് 1931-ല്‍ കറാച്ചിയില്‍ കൂടിയ കോണ്‍ഗ്രസ് സമിതി പതാകയുടെ കാര്യത്തില്‍ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടു. പിംഗലി വെങ്കയ്യ രൂപകല്പന ചെയ്ത ത്രിവര്‍ണ്ണ പതാകയായിരുന്നു അന്നു സ്വീകരിച്ചതു്‌. മൂന്നു സമാന്തര ഖണ്ഡങ്ങളിലായി മുകളില്‍നിന്നു യഥാക്രമം കുങ്കുമ,ശുഭ്ര,ഹരിത വര്‍ണ്ണങ്ങളും നടുവില്‍ ചര്‍ക്കയും അടങ്ങിയ ഈ പതാക സമിതി അംഗീകരിച്ചു. കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യഖ്യാനമുണ്ടായി. ചര്‍ക്ക ഭാരതത്തിന്റെ സാമ്പത്തിക നവോദ്ധാനത്തിന്റെയും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും പ്രതീകമായി.


അതേ സമയം ഇന്ത്യന്‍ നാഷനല്‍ ആര്‍മി ഈ പതാകയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി ഉപയോഗിച്ചു പോന്നു. ചര്‍ക്കയ്ക്കു പകരം ചാടിവീഴുന്ന കടുവയും 'ആസാദ് ഹിന്ദ്' എന്നുമായിരുന്നു ഐ.എന്‍.എ. പതാകയില്‍ ആലേഖനം ചെയ്തിരുന്നതു്‌. ഗാന്ധിജിയുടെ അക്രമരാഹിത്യത്തിനു വിപരീതമായുള്ള സുഭാസ് ചന്ദ്ര ബോസിന്റെ സായുധസമരരീതി ഇതില്‍ വെളിവാകുന്നുണ്ട്. ഔദ്യോഗികരൂപത്തിലല്ലെങ്കിലും ഈ പതാക ഇന്ത്യന്‍ മണ്ണില്‍ ഉയര്‍ന്നിട്ടുമുണ്ടു്‌. മണിപ്പൂരില്‍ സുഭാസ് ചന്ദ്ര ബോസ് തന്നെയായിരുന്നു ഇതു ഉയര്‍ത്തിയതും.


1947 ആഗസ്റ്റില്‍ ഇന്ത്യക്കു സ്വതന്ത്ര്യം കിട്ടുന്നതിനു കുറച്ചു നാള്‍ മുന്പു തന്നെ സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഒരു നിയമനിര്‍മ്മണസഭ രൂപീകരിക്കുകയുണ്ടായി. അവര്‍ രാജേന്ദ്രപ്രസാദ്അധ്യക്ഷനും അബ്ദുള്‍ കലാം ആസാദ്, കെ.എം.പണിക്കര്‍,സരോജിനി നായിഡു, സി. രാജഗോപാലാചാരി, കെ.എം. മുന്ഷി, ബി.ആര്‍. അംബേദ്കര്‍എന്നിവര്‍ അംഗങ്ങളായും ഒരു പ്രത്യേക സമിതി രൂപവത്കരിച്ചു.1947 ജൂണ്‍ 23-ന് രൂപീകരിച്ച ആ പതാകാ സമിതി പ്രശ്നം ചര്‍ച്ച ചെയ്യുകയും മൂന്നാഴ്ചയ്ക്കു ശേഷം,1947 ജൂലൈ 14-നു ഒരു തീരുമാനത്തിലെത്തുകയും ചെയ്തു. എല്ലാ കക്ഷികള്‍ക്കും സമുദായങ്ങള്‍ക്കും സ്വീകാര്യമായ രീതിയില്‍ ചില സമുചിതമായ മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പതാക ഇന്ത്യയുടെ ദേശീയ പതാകയായി സ്വീകരിക്കാമെന്നു അവര്‍ തീരുമാനിച്ചു. യാതൊരു തരത്തിലുള്ള സാമുദായിക ബിംബങ്ങളും പതാകയില്‍ അന്തര്‍ലീനമായിരിക്കില്ല എന്നും തീരുമാനിക്കുകയുണ്ടായി. സാരനാഥിലെ അശോകസ്തംഭത്തിലെ ധര്‍മ്മചക്രം ചര്‍ക്കയുടെ സ്ഥാനത്തു ഉപയോഗിച്ചു കൊണ്ട് ദേശീയപതാകയ്ക്കു അന്തിമരൂപം കൈവന്നു. 1947 ആഗസ്റ്റ് 15-ന് ഈ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി ആദ്യമായി ഉയര്‍ന്നു.

[തിരുത്തുക] നിര്‍മ്മാണ പ്രക്രിയ

1950-ല്‍ ഭാരതം ഒരു റിപ്പബ്ലിക് ആയതിനു ശേഷം, ഇന്ത്യന്‍ നിലവാര കാര്യാലയം(ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്സ് അഥവാ ബി.ഐ.എസ്) 1951-ല്‍ ചില പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആദ്യമായി കൊണ്ടുവന്നു. 1964-ല്‍, ഇവ ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മെട്രിക്‌ സംവിധാനത്തിനു അനുരൂപമായി പുന:പരിശോധന നടത്തി. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു്‌ 1968 ആഗസ്റ്റ് 17 നു വീണ്ടും ഭേദഗതി വരുത്തുകയും ചെയ്തു. അളവുകള്‍, ചായത്തിന്റെ നിറം, നിറങ്ങളുടെ മൂല്യം, തീവ്രത, ഇഴയെണ്ണം,ചണനൂല്‍ തുടങ്ങി പതാകയുടെ നിര്‍മ്മാണത്തിനുതകുന്ന എല്ലാ അവശ്യഘടകങ്ങളെക്കുറിച്ചും ഈ പ്രത്യേകമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അങ്ങേയറ്റം കര്‍ക്കശമാണു്‌. പതാകയുടെ നിര്‍മ്മാണത്തില്‍ വരുത്തുന്ന ഏതു പിഴവും പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.

ഖാദിയോ കൈത്തറിത്തുണിയോ മാത്രമേ പതാകനിര്‍മ്മാണത്തിനു്‌ ഉപയോഗിക്കാവൂ. ഖാദിയ്ക്കുള്ള അസംസ്കൃത വസ്തുക്കള്‍ പരുത്തി, പട്ട്, കമ്പിളി എന്നിവയില്‍ ഒതുങ്ങുന്നു. രണ്ടു തരത്തിലുള്ള ഖദര്‍ ഉപയോഗിക്കുന്നതില്‍, ആദ്യത്തേതു്‌, പതാക നിര്‍മ്മിക്കാനുപയോഗിക്കുന്ന ഖാദിക്കൊടിയും രണ്ടാമത്തേതു്‌ പതാകയെ കൊടിമരത്തോടു്‌ ബന്ധിപ്പിക്കുന്ന മഞ്ഞകലര്‍ന്ന ചാര നിറത്തിലുള്ള ഖാദികട്ടിശ്ശീലയുമാണു്‌. ഒരു നെയ്ത്തില്‍ മൂന്നു ഇഴകളുപയോഗിക്കുന്ന സവിശേഷരീതിയിലാണു്‌ ഖാദികട്ടിത്തുണി നെയ്യുന്നതു്‌. ഒരു നെയ്തില്‍ രണ്ടിഴകളുള്ള പരമ്പരാഗതരീതിയില്‍ നിന്നു വ്യത്യസ്തമാണു്‌ ഇതു്‌. ഈ രീതിയിലുള്ള നെയ്ത്തു്‌ അപൂര്‍വ്വമാണു്‌. ഇന്ത്യയില്‍ത്തന്നെ ഇതിനു കഴിയുന്ന നെയ്ത്തുകാര്‍ ഒരു ഡസനിലേറെ വരില്ല. ഒരു ചതുരശ്ര സെന്റിമീറ്ററില്‍ കൃത്യമായും 150 ഇഴകളും ഒരു തുന്നലില്‍ നാലു്‌ ഇഴകളും ഒരു ചതുരശ്ര അടിക്കു കൃത്യം 205 ഗ്രാം ഭാരവും വേണമെന്നു്‌ ഈ മാര്‍ഗ്ഗരേഖ അനുശാസിക്കുന്നു.

ഉത്തരകര്‍ണ്ണാടകത്തിലെ ധാര്‍വാഡ്, ബഗല്‍കോട്ട് എന്നീ ജില്ലകളിലെ രണ്ടു കൈത്തറിശാലകളില്‍ നെയ്തുകഴിഞ്ഞ ഖാദി ലഭ്യമാണു്‌. ഇന്ത്യയിലെ ഒരേയൊരു അംഗീകൃത പതാക നിര്‍മ്മാണശാല ഹുബ്ലി ആസ്ഥാനമായാണു്‌ പ്രവര്‍ത്തിക്കുന്നതു്‌. ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണസമിതി(Khadi Development and Village Industries Commission (KVIC)), ആണു്‌ ഇന്ത്യയില്‍ പതാകനിര്‍മ്മാണശാലകള്‍ക്കുള്ള അനുമതി അനുവദിച്ചുകൊടുക്കുന്നതു്‌. മാര്‍ഗ്ഗരേഖകള്‍ ലംഘിക്കുന്ന ശാലകളുടെ അംഗീകാരം റദ്ദാക്കുന്നതിനുള്ള അധികാരം ബി.ഐ.എസ്.-ല്‍ നിക്ഷിപ്തമാണു്‌.

ഒരിക്കല്‍ ഖാദി നെയ്തു കഴിഞ്ഞാല്‍ അതു ബി.ഐ.എസ് പരിശോധനയ്ക്കു വിധേയമാക്കും. വളരെ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം അതു്‌ അംഗീകരിക്കപ്പെട്ടാല്‍ നിര്‍മ്മാണശാലയിലേക്കു തിരിച്ചയയ്ക്കും. അവിടെ അതു ശ്വേതീകരിച്ചു്‌, യഥാവിധം ചായം കൊടുക്കുന്നു. നടുവില്‍ അശോകചക്രം പാളിമുദ്രണം(screen printng) ചെയ്യുകയോ അച്ചുപയോഗിച്ചു പതിക്കുകയോ തുന്നിച്ചേര്‍ക്കുകയോ ചെയ്യുന്നു.അശോകചക്രം അനുരൂപമായിരിക്കാനും രണ്ടു വശത്തുനിന്നും പൂര്‍ണ്ണമായും ദൃശ്യമായിരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടു്‌. പതാകയില്‍ ഉപയോഗിച്ചിട്ടുള്ള നിറങ്ങള്‍ക്കു്‌ ബി.ഐ.എസിന്റെ അന്തിമാംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ അതു വില്‍ക്കാനാകും.


ഓരോ വര്‍ഷവും 40 ദശലക്ഷം പതാകകള്‍ ഇന്ത്യയില്‍ വിറ്റുപോകുന്നുണ്ട്‌.മഹാരാഷ്ട്രയുടെ ഭരണസിരാകേന്ദ്രമായ 'മന്ത്രാലയ' മന്ദിരത്തിന്റെ മുകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉപയോഗിച്ചിരിക്കുന്ന പതാകയാണു്‌ ഇന്ത്യയിലെ ഏറ്റവും വലിയ പതാക.

[തിരുത്തുക] പതാക ഉപയോഗിക്കുവാനുള്ള ശരിയായ കീഴ്‌വഴക്കങ്ങള്‍

2002 ആണ്ടിനു മുന്‍പു വരെ ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക്‌ ചില നിശ്ചിത ദേശിയ അവധികള്‍ക്കൊഴികെ ദേശീയ പതാക പ്രദര്‍ശ്ശിപ്പിക്കുന്നതിനു വിലക്കുണ്ടായിരുന്നു. സര്‍ക്കാര്‍ ആപ്പീസുകളിലും സര്‍ക്കാരിലെയും നീതിന്യായ വ്യവസ്ഥയിലേയും ചില ഉയര്‍ന്ന പദവികളിലുള്ളവര്‍ക്കു മാത്രമേ എല്ലാ സമയത്തും പതാക പ്രദര്‍ശ്ശിപ്പിക്കാന്‍ അധികാരമുണ്ടായിരുന്നുള്ളൂ. എന്നാല്‍ നവീന്‍ ജിണ്ടാല്‍ എന്ന ഒരു വ്യവസായി ഇതിനെതിരെ ദില്ലി ഹൈകോടാതിയില്‍ ഒരു പൊതു താല്‍പ്പര്യ ഹര്‍ജ്ജി ഫയല്‍ ചെയ്തു. അതിനു ശേഷം ജിണ്ടാല്‍ തന്റെ ഓഫീസിനു മുകളില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശ്ശിപ്പിക്കുകയും ചെയ്തു. ഇതു ദേശീയ പതാക നിയമത്തിന്‌ എതിരായതിനാല്‍ ഈ പതാക കണ്ടുകെട്ടപ്പെടുകയും അദ്ദേഹത്തിനോട്‌ നിയമനടപടികള്‍ക്കു വിധേയനാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ദേശിയപതാകയെ അതിനുചിതമായ രീതിയില്‍ പ്രദര്‍ശ്ശിപ്പിക്കുന്നത്‌ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്ക്ക്‌ അദ്ദേഹത്തിന്റെ അവകാശമാണെന്നും അത്‌ തനിക്കു രാജ്യത്തിനോടുള്ള സ്നേഹം പ്രകടിപ്പിക്കനുള്ള ഒരു മാര്‍ഗ്ഗമാണെന്നും ജിണ്ടാല്‍ വാദിച്ചു. പിന്നീട്‌ ഈ കേസ്‌ സുപ്രീം കോടതിയിലേയ്ക്ക്‌ മാറ്റപ്പെട്ടപ്പോള്‍ കോടതി ഇന്ത്യന്‍ സര്‍ക്കാറിനോട്‌ ഇതേക്കുറിച്ചു പഠിക്കാനായി ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി 2002 ജനുവരി 26 ന്‌ കേന്ദ്ര മന്ത്രിസഭ ഇന്ത്യയിലെ പൊതു ജനങ്ങള്‍ക്ക്‌ ദേശീയ പതാകയെ അതിന്റെ അന്തസ്സിനും ബഹുമാന്യതയ്ക്കും കോട്ടം തട്ടാത്ത വിധം പ്രദര്‍ശ്ശിപ്പിക്കാന്‍ അനുമതി കൊടുക്കുന്ന നിയമ നിര്‍മ്മാണം നടത്തുകയുണ്ടായി.

ദേശീയ പതാകാ നിയമം മന്ത്രിസഭ പാസാക്കിയ ഒന്നല്ലെങ്കിലും അതിലനുശാസിക്കുന കീഴ്‌വഴക്കങ്ങള്‍ പതാകയുടെ അന്തസ്സു നിലനിര്‍ത്താന്‍ പരിപാലിക്കപ്പെടേണ്ടതാണെന്നും. ദേശീയപതാക പ്രദര്‍ശ്ശിപ്പിക്കാനുള്ള അവകാശം ആത്യന്തികമായ ഒന്നല്ല മറിച്ചു അര്‍ഹിക്കപ്പെട്ടവര്‍ക്കുള്ള അവകാശമാണെന്നും അതു ഭരണഘടനാ ആര്‍ട്ടിക്കിള്‍ 51A യോട്‌ ചേര്‍ത്തു വായിക്കപ്പെടേണ്ട ഒന്നാണെന്നും, ഇന്ത്യന്‍ സര്‍ക്കാര്‍ v. നവീന്‍ ജിണ്ടാല്‍ കേസിന്റെ വിധി ന്യായത്തില്‍ അനുശാസിക്കുന്നു.

[തിരുത്തുക] ദേശീയപതാകയ്ക്കുള്ള ബഹുമാനം

ഭാരതീയ നിയമം ഗേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാന്‍ അനുശാസിക്കുന്നു. ചിഹ്നങ്ങളുടേയും പേരുകളുടേയും അനുചിത ഉപയോഗം തടയുന്ന നിയമത്തിനു പകരമായി 2002ല്‍ ഉണ്ടാക്കിയ 'ഇന്ത്യന്‍ പതാകാ നിയമം' ദേശീയപതാകയുടെ പ്രദര്‍ശ്ശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോഗിക നിയമം അനുശാസിക്കുന്നതെന്തെന്നാല്‍ ദേശീയപതാക ഭൂമിയോ ജലമോ സ്പര്‍ശ്ശിക്കരുതാത്തതാകുന്നു. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിയ്ക്കു മുന്‍പില്‍ തൂക്കുന്നതായോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിയ്ക്കാന്‍ പാടില്ലാത്തതാകുന്നു. 2005 വരെ ദേശീയപതാക ആടയാഭരങ്ങളുടെ ഭാഗമായോ യൂണീഫോമുകളുടെ ഭാഗമായോ ഉപയോഗിയ്ക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ 2005-ല്‍ പാസാക്കിയ ഒരു ഭരണഘടനാഭേദഗതി ഇതിനു മാറ്റം വരുത്തി. എന്നിരുന്നാലും അരയ്ക്കു താഴെയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിയ്ക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശിയപതാക തുന്നി ചേര്‍ക്കുന്നതും അതു വിലക്കുന്നു.

[തിരുത്തുക] പതാക കൈകാര്യം ചെയ്യേണ്ട വിധം

പതാകയുടെ കൃത്യമായ പ്രദര്‍ശനം.

ദേശീയപതാക കൈകാര്യം ചെയ്യുമ്പോഴും പ്രദര്‍ശിപ്പിക്കുമ്പോളും പരമ്പരാഗതമായി ശ്രദ്ധിച്ചുപോരുന്ന ചില നിയമങ്ങള്‍ ഉണ്ട്‌. പതാക തുറസ്സായ സ്ഥലത്താണെങ്കില്‍ കാലാവസ്ഥ എന്തുതന്നെ ആയിരുന്നാലും പുലര്‍ന്നതിനു ശേഷം ഉയര്‍ത്തേണ്ടതും അസ്തമയത്തിനു മുന്‍പ്‌ താഴ്ത്തേണ്ടതുമാകുനു. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം പൊതുമന്ദിരങ്ങള്‍ക്കുമുകളില്‍ രാത്രിയും പതാക പ്രദര്‍ശിപ്പിക്കാവുന്നതാണ്‌. തലകീഴായ രീതിയില്‍ പതാകയോ അതിന്റെ ചിത്രമോ തന്നെ പ്രദര്‍ശിപ്പിക്കരുതാത്തതാകുന്നു. പാരമ്പര്യ ചിട്ടകളുനുസരിച്ച്‌ കുത്തനെ വെച്ചിരിക്കുന്ന പതാക 90 ഡിഗ്രി തിരിയ്ക്കുവാനോ മേല്‍ കീഴ്‌ തിരിച്ചു കാണിക്കുവാനോ പാടില്ലാത്തതാകുന്നു. പതാക "വായിക്കുന്ന" (കാണുന്ന)ത്‌ ഒരു പുസ്തകം വായിക്കുന്നതുപോലെ ഇടതുനിന്ന്‌ വലത്തോട്ടും മുകളില്‍ നിന്ന് താഴോട്ടുമായതുകൊണ്ടാണ്‌ ഇത്‌. അഴുക്കുപുരണ്ടതോ കീറിപ്പറിഞ്ഞതോ ആയ രീതിയില്‍ പതാക പ്രദര്‍ശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിനു സമമാണ്‌. പതാകാനിയമമനുസരിച്ച് പതാകയെന്നപോലെതന്നെ കൊടിമരവും, കൊടിയുയര്‍‌ത്താനുപയോഗിക്കുന്ന ചരടും നല്ലരീതിയില്‍ ഉപയോഗയോഗ്യമാക്കി വെക്കേണ്ടതാണ്‌.

[തിരുത്തുക] ശരിയായ പ്രദര്‍ശനരീതി

ദേശീയപതാകയുടെ ശരിയായ പ്രദര്‍ശനരീതിയെപറ്റി പറയുന്ന നിയമം അനുശാസിക്കുന്നത്‌ ഒരു വേദിയില്‍ രണ്ടു പതാകകള്‍ ഒരേ സമയം തിരശ്ചീനമായും, മുഴുവന്‍ വിടര്‍ത്തിയും പ്രദര്‍ശിപ്പിക്കുമ്പോള്‍ അവ രണ്ടിന്റേയും കൊടിമരത്തിനോടു ചേര്‍ന്നവശങ്ങള്‍ പരസ്പരം അഭിമുഖമായും കുങ്കുമവര്‍ണ്ണം മുകളിലായും ഇരിയ്ക്കണമെന്നാണ്‌. ചെറിയ തണ്ടുകളില്‍ കെട്ടിയിരിയ്ക്കുന്ന കൊടികളാണെങ്കില്‍ അവ രണ്ടും പരസ്പരം കോണുകള്‍ ഉണ്ടാക്കത്തക്കവിധം ചുമരില്‍ ഉറപ്പിച്ചിരിയ്ക്കണം. പതാകകള്‍ ഭംഗിയായ രീതിയില്‍ വിടര്‍ത്തിയിട്ടിരിയ്ക്കുകയും വേണം. ദേശീയപതാക മേശകള്‍ക്കോ, വായിക്കാനുള്ള പീഠങ്ങള്‍ക്കോ, വേദികള്‍ക്കോ അതോ കെട്ടിടങ്ങള്‍ക്കുതന്നെയോ മൂടുപടമായി ഉപയോഗിക്കുവാനോ, കൈവരികളില്‍ നിന്നു തൂക്കിയിടുവാനോ പാടില്ലാത്തതാകുന്നു.

[തിരുത്തുക] മറ്റു ദേശിയപതാകകള്‍ക്കൊപ്പം.

ഇന്ത്യയുടെ പതാക മറ്റു രാജ്യങ്ങളുടെ ദേശീയപതാകകളോടൊപ്പം ഉയര്‍ത്തിയിരിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ പല സംഗതികളും ഉണ്ട്‌. പ്രാധാന്യമുള്ള്‌ രീതിയില്‍ മാത്രമേ അതു പ്രദര്‍ശ്ശിപ്പിക്കവൂ എന്നതാണ്‌ അതിലൊന്ന്. മറ്റു രാജ്യങ്ങളുടെ പതാകകള്‍ ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തില്‍ ഉയര്‍ത്തിയിരിയ്ക്കുമ്പോള്‍ ഇന്ത്യയുടെ പതാക നിരയുടെ വലത്തേയറ്റത്ത്‌ (കാണുന്നവര്‍ക്ക്‌ ഇടത്തേ അറ്റത്ത്‌) ആയിരിയ്ക്കണം. ഓരോ രാജ്യങ്ങളുടേയും പതാകകള്‍ പ്രത്യേകം കാലുകളിലായിരിയ്ക്കണം. ഒന്നിനുമുകളില്‍ മറ്റൊന്നു വരത്തക്ക വിധം രണ്ടു രാജ്യങ്ങളുടെ പതാകകള്‍ ക്രമീകരിയ്ക്കാന്‍ പാടുള്ളതല്ല. പതാകകളുടെ വലിപ്പം ഏതാണ്ട്‌ ഒരുപോലീയിരിയ്ക്കണം. ഇന്ത്യയുടെ പതാകയിലും വലിയതായി മറ്റൊന്ന് പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ല.

പലപ്പോഴും തുടക്കത്തിലും ഒടുക്കത്തിലും ഇന്ത്യയുടെ പതാക പ്രദശിപ്പിക്കറുണ്ട്‌. പതാകകള്‍ ഒരു വൃത്തത്തില്‍ പ്രദര്‍ശിപ്പിയ്ക്കുമ്പോള്‍ ഇന്ത്യയുടെ ദേശിയപതാക വൃത്തത്തിന്റെ തുടക്കത്തേയും ഘടികാരദിശയില്‍ അടുത്തുവരുന്നത്‌ അക്ഷരമാലാ ക്രമത്തില്‍ ആദ്യത്തേതും ആയിരിക്കണം. ഇന്ത്യയുടെ പതാക ആദ്യം ഉയര്‍ത്തുകയും അവസാനം താഴ്ത്തുകയും വേണം.

ഒന്നിനു കുറുകേ മറ്റോന്നായി രണ്ടു പതാകകള്‍ വെച്ചിരിയ്ക്കുമ്പോള്‍ ഇന്ത്യയുടെ പതാക മുകളിലായും കാണുന്നവരുടെ ഇടതു വശത്തേയ്ക്കയും വെച്ചിരിയ്ക്കണം. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ കൊടിയ്ക്കൊപ്പം വെച്ചിരിയ്ക്കുമ്പോള്‍ ഇന്ത്യയുടെ പതാക ഏതു വശത്തേയ്ക്കയിരിന്നാലും കുഴപ്പമില്ല. എന്നാലും പൊതുവായ കീഴ്‌വഴക്കം പതാക വലത്തേയറ്റത്ത്‌, അതിന്റെ മുഖമായിരിയ്ക്കുന്ന ദിശയിലേയ്ക്ക്‌ സൂചകവുമായി വെയ്ക്കുന്നതാണ്‌.

[തിരുത്തുക] ദേശിയപതാകകളല്ലാത്തവയ്‌ക്കൊപ്പം

വ്യാപാര/വ്യവസായ സ്ഥാപനങ്ങളുടെ പതാകയോടൊപ്പമോ പരസ്യങ്ങളോടൊപ്പമോ ഇന്ത്യയുടെ ദേശിയപതാക പ്രദശിപ്പിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍. പതാകകള്‍ പ്രത്യേകം കാലുകളിലായിരിക്കണം ഉയര്‍ത്തേണ്ടത്‌. ഇന്ത്യയുടെ പതാക നടുവിലോ അല്ലെങ്കില്‍ കാണുന്നയാളുടെ ഇടത്തേ അറ്റത്തോ ആയിരിക്കണം. അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം ഇന്ത്യയുടെ പതാകയുടെ വീതി മറ്റുള്ളവയിലും അധികമായിരിക്കണം. ഇന്ത്യയുടെ പതാകയുടെ കാല്‍ മറ്റുള്ളവയുടേതിന്‌ ഒരു ചുവടു മുന്‍പിലായിരിയ്ക്കണം. എല്ലാ പതാകകളും ഒരേനിരയിലാണെങ്കില്‍ ഇന്ത്യയുടെ പതാക മറ്റുള്ളവയില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കണം. ഘോഷയാത്രകളിലും മറ്റും പതാക പ്രദര്‍ശ്ശിപ്പിക്കുമ്പോള്‍ അത്‌ വഹിക്കുന്നവര്‍ ഏറ്റവും മുന്‍പിലായി നടക്കേണ്ടതാണ്‌. എന്നാല്‍ ഒന്നിലധികം പതാകകള്‍ വഹിയ്ക്കുന്നവര്‍ ഒരു നിരയായി നടക്കുമ്പോള്‍ ഇന്ത്യയുടെ പതാക വഹിക്കുന്നയാള്‍ നിരയുടെ വലത്തേയറ്റത്ത്‌ നടക്കേണ്ടതാണ്‌.

[തിരുത്തുക] ദേശീയപതാക സദസ്സുകളില്‍ ഉപയോഗിക്കുമ്പോള്‍

ഏതു തരത്തിലുള്ള പൊതുയോഗമായാലും സമ്മേളനമായാലും, അവിടെ ദേശീയപതാക പ്രദര്‍ശ്ശിപ്പിക്കാനുദ്ദേശിക്കുന്നെങ്കില്‍, അതു നടക്കുന്ന ഹാളില്‍ വേദിയുടെ വലതുവശത്തായി,അതായതു സദസ്സിന്റെ ഇടതുവശത്തു വേണം പ്രദര്‍ശ്ശിപ്പിക്കേണ്ടതു്‌.കാരണം വലതുഭാഗം അധികാരത്തിന്റേതെന്നാണു സങ്കല്പം. അതുകൊണ്ട് വേദിയില്‍ പ്രാസംഗികന്റെ തൊട്ടടുത്താണെങ്കില്‍ അദ്ദേഹത്തിന്റെ വലതുവശത്തും, ഹാളില്‍ വേറെ എവിടെയെങ്കിലുമാണെങ്കില്‍, സദസ്യരുടെ വലതുഭാഗത്തുമാണു്‌ പതാക പ്രദര്‍ശ്ശിപ്പിക്കേണേണ്ടതു്‌.

കുങ്കുമപ്പട്ട മുകളില്‍ വരത്തക്ക വിധം, കഴിയുന്നതും എല്ലാവര്‍ണ്ണങ്ങളും അശോകചക്രവും കാണത്തക്കവണ്ണം ദേശീയപതാക പ്രദര്‍ശ്ശിപ്പിക്കണം.വേദിക്കു പിന്നിലെ ചുവരില്‍ ലംബമായി പതാക തൂക്കിയിടുകയാണെങ്കില്‍,അതു പിടിപ്പിച്ച ചരടു്‌ മുകള്‍ഭാഗത്തായും, കുങ്കുമപ്പട്ട നിരീക്ഷകനു അഭിമുഖമാകുമ്പോള്‍, ഇടതുവശത്തു വരുന്ന വിധത്തിലുമാകണം.

[തിരുത്തുക] പരേഡുകളും ചടങ്ങുകളും

പരേഡുകളിലോ ഘോഷയാത്രയിലോ മറ്റു കൊടികളോടൊപ്പമോ ദേശീയപതാക കൊണ്ടുപോകേണ്ടിവരുമ്പോള്‍, അതിന്റെ സ്ഥാനം ഏറ്റവും വലതുവശത്തോ ഒറ്റയ്ക്കു ഏറ്റവും മുന്നില്‍ മദ്ധ്യഭാഗത്തോ ആയിരിക്കണം. പ്രതിമ, സ്മാരകം, ശിലാഫലകം തുടങ്ങിയവയുടെ അനാവരണച്ചടങ്ങുകളില്‍, ഉത്കൃഷ്ടവും വ്യതിരിക്തവുമായ ഒരു പങ്കു്‌ ദേശീയപതാകയ്ക്കു വഹിക്കാനാവുമെങ്കിലും, ഒരിക്കലും അവയുടെ ആവരണമായി പതാക ഉപയോഗിക്കാന്‍ പാടില്ല. ദേശീയപതാകയോടുള്ള ആദരസൂചകമായി അതിനെ ചരിച്ചു തിരശ്ചീനമാക്കുകയോ തറയില്‍ മുട്ടിക്കുകയോ ചെയ്യാന്‍('ഡിപ്പിങ്') പാടുള്ളതല്ല. സൈനിക പതാകകളും മറ്റു സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പതാകകളും ബഹുമാനസൂചകമായി 'ഡിപ്' ചെയ്യാവുന്നതാണു്‌. ചടങ്ങുകളില്‍ ദേശീയപതാക ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുമ്പോഴും പരേഡുകളില്‍ പതാക കടന്നു പോകുമ്പോഴും അവിടെ സന്നിഹിതരായിരിക്കുന്നവരെല്ലാം എഴുന്നേറ്റ് പതാകയ്ക്കഭിമുഖമായി 'അറ്റന്‍ഷനി'ല്‍ നില്‍ക്കേണ്ടതാണു്‌. യൂണിഫോമില്‍ ഉള്ളവര്‍ യഥോചിതമായി അഭിവാദ്യമമര്‍പ്പിക്കണം‌. ഒരു ഔദ്യോഗികാധികാരി അഭിവാദ്യം ചെയ്യുന്നതു ശിരോസ്തമില്ലാതെയായിരിക്കും. പതാകാവന്ദനം കഴിഞ്ഞാല്‍ ദേശീയഗാനാലാപനവും നടത്തണമെന്നുണ്ടു്‌.

[തിരുത്തുക] വാഹനങ്ങളിലെ പ്രദര്‍ശനം

വാഹനങ്ങളില്‍ ദേശീയപതാക ഉപയോഗിക്കാനുള്ള വിശിഷ്ടാവകാശം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണ്ണര്‍മാര്‍, ലഫ്റ്റനന്റ്‌ ഗവര്‍ണ്ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കാബിനറ്റ് മന്ത്രിമാര്‍, ഇന്ത്യന്‍ പാര്‍ലമന്റിലെയും സംസ്ഥാനനിയമസഭകളിലെയും ജൂനിയര്‍ കാബിനറ്റ് അംഗങ്ങള്‍, ലോകസഭയിലെയും സംസ്ഥാന നിയമസഭകളിലെയും സഭാദ്ധ്യക്ഷര്‍, രാജ്യസഭാ ചെയര്‍മാന്‍, നിയമനിര്‍മ്മാണ സമിതി ചെയര്‍മാന്‍, സുപ്രിം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍, കര-നാവിക-വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, തുടങ്ങി ചുരുക്കം ചിലര്‍ക്കു മാത്രമേയുള്ളൂ.

ആവശ്യമെന്നു കണ്ടാല്‍ മേല്പ്പറഞ്ഞവര്‍ക്കൊക്കെ ഔദ്യോകിക വാഹനങ്ങളില്‍ ദേശീയപതാക യുക്തമായി ഉപയോഗിക്കാവുന്നതാണു്‌. കാറിന്റെ മുന്‍ഭാഗത്തെ മൂടിക്കു പുറത്തു മദ്ധ്യത്തിലായോ മുന്‍ഭാഗത്തു വലതുവശത്തായോ ദണ്ഡില്‍ പിടിപ്പിച്ചു പതാക ബലമായി നാട്ടണം. ഏതെങ്കിലും അന്യരാജ്യത്തുനിന്നുള്ള വിശിഷ്ടവ്യക്തി സര്‍ക്കാര്‍കാറില്‍ യാത്ര ചെയ്യുകയാണെങ്കില്‍, ത്രിവര്‍ണ്ണപതാക വലതുവശത്തും ആ രാജ്യത്തിന്റെ പതാക ഇടതു വശത്തും പാറണം.

രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു പോകുമ്പോള്‍, അവര്‍ പോകുന്ന വിമാനത്തില്‍ ദേശീയപതാക ഉപയോഗിക്കണം. ഒപ്പം, ആ രാജ്യത്തിന്റെ പതാകയാണു സാധാരണ ഉപയോഗിക്കേണ്ടതെങ്കിലും, യാത്രാമധ്യേ വേറെ ഏതെങ്കിലും രാജ്യങ്ങളില്‍ വിമാനമിറങ്ങുകയാണെങ്കില്‍ ഔദാര്യത്തിനുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കാന്‍ അതാതിടങ്ങളിലെ ദേശീയപതാകയായിരിക്കണം പകരം ഉപയോഗിക്കേണ്ടതു്‌. ഭാരതത്തിനുള്ളിലാണെങ്കില്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനങ്ങളില്‍ രാഷ്ട്രപതി കയറുന്ന അല്ലെങ്കില്‍ ഇറങ്ങുന്ന ഭാഗത്തു ദേശീയപതാക പ്രദര്‍ശിപ്പിക്കണം. രാഷ്ട്രപതി രാജ്യത്തിനകത്തു പ്രത്യേക ട്രയിന്‍യാത്ര ചെയ്യുമ്പോള്‍, ഡ്രൈവറുടെ കാബിനില്‍ നിന്നു ട്രയിന്‍ പുറപ്പെടുന്ന പ്ലാറ്റ്ഫോമിന്റെ വശം അഭിമുഖീകരിച്ചു പതാക പാറണം. ട്രയിന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴും, ഏതെങ്കിലും സ്റ്റേഷനില്‍ തങ്ങാനായി എത്തുമ്പോഴും മാത്രമേ ദേശീയ പതാക ഉപയോഗിക്കവൂ.

[തിരുത്തുക] പതാക ഉയര്‍ത്തല്‍

രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവുപ്രകാരം ദേശീയ ദു:ഖാചരണ വേളകളില്‍,ത്രിവര്‍ണ്ണ പതാക പകുതി താഴ്ത്തിക്കെട്ടാവുന്നതാണ്‌.ഈ സമയത്ത് എന്നുവരെ ഈ സ്ഥിതി തുടരണമെന്നും രാഷ്ട്രപതി തന്റെ ഉത്തരവില്‍ സൂചിപ്പിക്കാറുണ്ട്. പകുതി താഴ്ത്തിക്കെട്ടുന്ന വേളയിലും ചില ആചാര മര്യാദകള്‍ പാലിയ്ക്കേണ്ടതുണ്ട്; ആദ്യം പതാക മുഴുവനായി ഉയര്‍ത്തുന്നു, അതിനു ശേഷം മാത്രമേ സാവധാനം താഴേയ്ക്കിറക്കി പകുതിയിലെത്തിച്ച് കെട്ടാറുള്ളൂ. പകുതി താഴ്ത്തിക്കെട്ടിയ അവസ്ഥയില്‍നിന്നും പതാക പൂര്‍ണ്ണമായും ഉയര്‍ത്തിയതിനു ശേഷം മാത്രമേ പതാക താഴെയിറക്കാവൂ.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുടെ നിര്യാണത്തില്‍ അനുശോചിച്ചുള്ള ഔദ്യോഗിക ദു:ഖാചരണവേളയില്‍ ഭാരതമൊട്ടുക്ക് ത്രിവര്‍ണ്ണപതാക പകുതി താഴ്ത്തിക്കെട്ടാറുണ്ട്. ലോക്‌സഭാ സ്പീക്കര്‍,സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ മരിച്ചാല്‍ ദില്ലിയില്‍ മുഴുവനും; കേന്ദ്രമന്ത്രിമാരുടെ നിര്യാണത്തില്‍ ദില്ലിയിലും, ഓരോ സംസ്ഥാനങ്ങളുടേയും തലസ്ഥാനത്തും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാറുണ്ട്. ഏതെങ്കിലും സംസ്ഥാനത്തെ ഗവര്‍ണ്ണറോ മുഖ്യമന്ത്രിയോ മരിച്ചാല്‍ അതാത് സംസ്ഥാനങ്ങളില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടാറുണ്ട്.

ഉച്ചയ്ക്ക് ശേഷമാണ്‌ മരണവിവരം ലഭിയ്ക്കുന്നതെങ്കില്‍ തൊട്ടടുത്ത ദിവസം പതാക പകുതി താഴ്ത്തിക്കെട്ടാവുന്നതാണ്‌. ആ ദിവസം പുലരുന്നതിനു മുന്‍പ് ശവസംസ്കാരം നടന്നിട്ടില്ലെങ്കില്‍ മാത്രമേ ഇതു ചെയ്യാനാവൂ. സംസ്കാരസ്ഥലത്ത്, സംസ്കാരസമയത്ത് ആവശ്യമെങ്കില്‍ പതാക താഴ്ത്തിക്കെട്ടാവുന്നതാണ്‌.

ഗണതന്ത്ര ദിനം(Republic Day), ഗാന്ധിജയന്തി, സ്വാതന്ത്ര്യദിനം, ദേശീയവാരം (ഏപ്രില്‍ 6 മുതല്‍ 13 വരെ) തുടങ്ങിയ ദേശീയാഘോഷവേളകളില്‍ ദു:ഖാചരണം വന്നാല്‍ പതാക ഉയര്‍ത്തുന്നതിന്‌ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. മൃതശരീരം ദര്‍ശനത്തിനു വച്ചിരിയ്ക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തി പ്രദര്‍ശിപ്പിക്കാവൂ. മൃതശരീരം കെട്ടിടത്തില്‍ നിന്നും മാറ്റിയതിന്‌ ശേഷം ത്രിവര്‍ണ്ണ പതാക പൂര്‍ണ്ണമായും ഉയര്‍ത്തി പ്രദര്‍ശിപ്പിക്കേണ്ടതാണ്‌.

[തിരുത്തുക] നിര്‍മാര്‍ജ്ജനം

തീര്‍ത്തും ഉപയോഗിക്കാനാകാത്ത വിധം മോശമായാല്‍ പതാകയെ അതിന്റെ അന്തസ്സിനു യോജിച്ച വിധം നിര്‍മ്മാര്‍ജ്ജനം ചെയ്യണം. കത്തിച്ചു കളയുകയോ മണ്ണില്‍ മറവു ചെയ്യുകയോ ആയിരിക്കും അഭികാമ്യം.

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] സൂചനകള്‍

[തിരുത്തുക] മറ്റു വിവരണങ്ങള്‍