വി.കെ.കൃഷ്ണമേനോന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വി.കെ.കൃഷ്ണമേനോന്‍
വി.കെ.കൃഷ്ണമേനോന്‍

ഇന്ത്യയുടെ പ്രതിരോധമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു വി.കെ. കൃഷ്ണമേനോന്‍.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

വെങ്കാലില്‍ കൃഷ്ണന്‍ (വി.കെ) കൃഷ്ണമേനോന്‍ 1897 മെയ് 3 നു കോഴിക്കോടുള്ള പന്നിയക്കരയില്‍ ജനിച്ചു. കര്‍ത്തനാട്ട് രാജാവിന്റെ ചെറുമകനായിരുന്നു അദ്ദേഹം. അച്ഛന്‍ കോമത്ത് കൃഷ്ണക്കുറുപ്പ് കോഴിക്കോട് ജില്ലാ കോടതിയിലെ പ്രശസ്തനായ വക്കീലായിരുന്നു. തലശ്ശേരിയില്‍ പ്രാധമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം മദ്രാസ് പ്രസിഡന്‍സി കോളെജില്‍‍ നിന്ന് നിയമത്തില്‍ ബിരുദം കരസ്ഥമാക്കി.

കലാലയത്തിലായിരിക്കേ ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. ആനി ബസന്റിന്റെ ‘ഹോം റൂള്‍ മൂവ്മെനന്റ്’ഇന്റെ സജീവ പ്രവര്‍ത്തകനാവുകയും അവരുമായി അടുത്ത് ഇടപഴകുകയും ചെയ്തു. ആനി ബസന്റ് സ്ഥാപിച്ച ‘സേവന സഹോദരന്മാര്‍’ (brothers of service) എന്ന സംഘടനയുടെ പ്രധാന പ്രവര്‍ത്തകനായിരുന്നു. ആനി ബസന്റിന്റെ പ്രേരണയോടെ മേനോന്‍ ലണ്ടനിലേക്കു പോയി.

[തിരുത്തുക] ലണ്ടനില്‍

കൃഷ്ണമേനോന്‍ റ്റൈം മാസികയുടെ പുറംതാളില്‍
കൃഷ്ണമേനോന്‍ റ്റൈം മാസികയുടെ പുറംതാളില്‍


ബ്രിട്ടണിലെത്തിയ മേനോന്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കൊണോമിക്സിലും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളെജിലും ഉപരിപഠനം നടത്തി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്‍കുവാനുള്ള പ്രധാന വക്താവുമായി അദ്ദേഹം. പത്രപ്രവര്‍ത്തകനായും ഇന്ത്യാ ലീഗിന്റെ സെക്രട്ടറിയായും (1929-1947) പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തിലാണു ജവഹര്‍ലാല്‍ നെഹ്രുവുമായി പരിചയപ്പെടുന്നത്. 1934-ല്‍ മേനോന്‍ ലണ്ടന്‍ ബാറിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു സെന്റ് പാന്‍‌ക്രിയാസിലെ ബറോ കൌണ്‍സിലറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ലണ്ടന്‍ ബാര്‍ കൌണ്‍സില്‍ അംഗമായെങ്കിലും അധികം പണം സമ്പാദിച്ചില്ല. തന്റെ വരുമാനമെല്ലാം ഇന്ത്യാ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചിലവാക്കുകയായിരുന്നു അദ്ദേഹം. ലണ്ടന്‍ലെ കാംഡന്‍ പ്രദേശത്തെ ചിലവുകുറഞ്ഞ തൊഴിലാളി പാര്‍പ്പിടങ്ങളിലായിരുന്നു താമസം.പത്തുവര്‍ഷത്തോളം 57 കാംഡന്‍ സ്ക്വയര്‍ എന്ന വിലാസത്തില്‍ താമസിച്ചു.

സെന്റ് പാന്‍‌ക്രിയാസ് (ലണ്ടന്‍) അദ്ദേഹത്തിന് ‘Freedom of the Borough' എന്ന ബഹുമതി സമ്മാനിച്ചു. ബര്‍ണാര്‍ഡ് ഷായ്ക്കു ശേഷം ഈ ബഹുമതി ലഭിക്കുന്നത് കൃഷ്ണമേനോനാണ്. 1932 ഇല്‍ അദ്ദേഹം ഇന്ത്യയിലെ സ്ഥിതിഗതികള്‍ പഠിക്കുവാന്‍ ഒരു പഠനസംഘത്തെ അയക്കുവാന്‍ പ്രേരിപ്പിക്കുകയും ലേബര്‍ പ്രഭുസഭാംഗമായ എല്ലെന്‍ വില്‍കിന്‍സണ്‍ നയിച്ച ഈ സംഘത്തില്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ സംഘത്തിന്റെ ‘ഇന്ത്യയിലെ സ്ഥിതിഗതികള്‍’ എന്ന റിപ്പോര്‍ട്ട് തയാറാക്കിയത് മേനോനാണ്. 1930കളില്‍ അല്ലെന്‍ ലേനുമായി ചേര്‍ന്ന് അദ്ദേഹം ‘പെന്‍‌ഗ്വിന്‍’, ‘പെലിക്കണ്‍’ എന്നീ പ്രശസ്തമായ പുസ്തക പ്രസാധക കമ്പനികള്‍ സ്ഥാപിച്ചു. ‘ബോള്‍ഡ്ലി ഹെഡ്‘, ‘പെന്‍‌ഗ്വിന്‍ ബുക്സ്’, ‘പെലിക്കണ്‍ ബുക്സ്’, ‘റ്റ്വെല്‍ത് സെഞ്ചുറി ലൈബ്രറി’ എന്നിവയില്‍ ലേഖകനായി പ്രവര്‍ത്തിച്ചു.

1930കളില്‍ നെഹ്രുവുമൊത്ത് ജനറല്‍ ഫ്രാങ്കോയുടെ യുദ്ധം കാണുവാനായി സ്പെയിനിലേക്കു പോയി. അപകടകരമായ ഈ യാത്ര ഇരുവരെയും തമ്മില്‍ അടുപ്പിച്ചു. നെഹ്രുവിന്റെ മരണംവരെ ഇരുവരും അന്യോന്യം തികഞ്ഞ വിശ്വസ്തതയും സൌഹൃദവും പുലര്‍ത്തി.

1979-ല്‍ ലണ്ടനിലെ ഫിറ്റ്സ്രോയ് സ്ക്വയര്‍ ഉദ്യാനത്തില്‍ അദ്ദേഹത്തിന്റെ ഒരു അര്‍ദ്ധകായ വെങ്കലപ്രതിമ സ്ഥാപിക്കപ്പെട്ടു. ഈ പ്രതിമ രണ്ടുതവണ മോഷണം പോയി. ഇന്ന് കാംഡന്‍ സെന്ററില്‍ മേനോന്റെ പ്രതിമ സൂക്ഷിച്ചിരിക്കുന്നു.

[തിരുത്തുക] ഇന്ത്യാ ഹൈക്കമ്മീഷനില്‍

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യയുടെ ബ്രിട്ടനിലെ സ്ഥാനപതിയായി 1947 മുതല്‍ 1952 വരെ കൃഷ്ണമേനോന്‍ അവരോധിക്കപ്പെട്ടു. 1952 മുതല്‍ 1962 വരെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യാ സ്ഥാനപതിയായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ കൃഷ്ണമേനോന്‍ ചേരിചേരാ നയത്തിന്റെ വക്താവാകുകയും, അമേരിക്കന്‍ നയങ്ങളെ എതിര്‍ക്കുകയും ചൈനയെ പല അവസരങ്ങളിലും പിന്താങ്ങുകയും ചെയ്തു. 1957 ജാനുവരി 23നു ഇന്ത്യയുടെ കശ്മീര്‍ പ്രശ്നത്തിലെ നിലപാടിനെക്കുറിച്ച് 8 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു പ്രസംഗം നടത്തി. ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇന്നുവരെയുള്ള ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണ് ഈ പ്രസംഗം.

[തിരുത്തുക] ഇന്ത്യന്‍ പാര്‍ലമെന്റില്‍

1953-ല്‍ കൃഷ്ണമേനോന്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1956-ല്‍ കേന്ദ്രമന്ത്രിസഭയില്‍ വകുപ്പില്ലാമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1957-ല്‍ ബോംബെയില്‍ നിന്നു അദ്ദേഹം ലോക്സഭയിലേക്കുതിരഞ്ഞെടുക്കപ്പെടുകയും 1957 ഏപ്രിലില്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി അവരോധിക്കപ്പെടുകയും ചെയ്തു.

1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിലെ പരാജയത്തെയും ഇന്ത്യന്‍ സൈന്യത്തിന്റെ തയ്യാറെടുപ്പില്ലായ്മയെയും മുന്നിര്‍ത്തി അദ്ദേഹത്തിനു രാജിവെയ്ക്കേണ്ടിവന്നു. 1967ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 1969-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] മരണം

കൃഷ്ണമേനോന്‍ 1974 ഒക്ടോബര്‍ 6നു ദില്ലിയില്‍ വെച്ചു മരണമടഞ്ഞു.

ഇതര ഭാഷകളില്‍