ലോക ഹൃദയ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൃദ്രോഗ ബാധ ഒരു സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടര്‍ന്നുപിടിക്കുകയാണ്‌. 2015 ആകുന്നതോടെ മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗംമാറിക്കഴിഞ്ഞതായി സമീപകാല പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.ഹൃദയത്തെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ്‌ ഹാര്‍ട്ട്‌ ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയുംസംയുക്തമായാണ്‌ സെപ്റ്റംബര്‍ 29 ലോകഹൃദയാരോഗ്യദിനമായി (World Heart Day) ആചരിച്ചത്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ജനിതകമായി മറ്റു രാജ്യങ്ങളിലുള്ളവരേക്കാള്‍ ഹൃദയാഘാതമുണ്ടാകാന്‍ ഇന്ത്യക്കാര്‍ക്ക്‌ മൂന്നിരട്ടി സാധ്യതയുണ്ട്‌. 1960 മുതല്‍ 1995 വരെ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും വര്‍ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്‌ (12.7 ശതമാനം). നഗരവാസികളില്‍ നടത്തിയ പഠനമാണിത്‌. ഇന്ത്യയിലെഗ്രാമവാസികളില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നില്‍ (7.4 ശതമാനം). മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണരില്‍ ഹൃദ്രോഗ നിരക്ക്‌ 4 ശതമാനത്തില്‍ കുറവാണ്‌.

ഹൃദ്രോഗ സാധ്യത അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെ ആരംഭിക്കുന്നുവെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഗര്‍ഭാശയത്തിലായിരിക്കുമ്പോള്‍ കുട്ടിക്കുണ്ടാകുന്ന പോഷകാഹാരക്കുറവ്‌, ശാരീരിക വൈകല്യങ്ങള്‍ക്കും അതുവഴി ഭാവിയില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യതകളിലേക്കും വഴിതെളിക്കുമെന്ന്‌ കണ്ടുപിടിച്ചിട്ടുണ്ട്‌. കുറഞ്ഞ തൂക്കവുമായി ജനിക്കുന്ന കുട്ടികള്‍ക്ക്‌ പില്‍ക്കാലത്ത്‌ ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, മസ്തിഷ്കാഘാതം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ജീവിക്കാന്‍ ഒരു ഹൃദയം (A Heart For Life) എന്നതായിരുന്നു ഹൃദയാരോഗ്യദിന സന്ദേശം. ആരോഗ്യ പൂര്‍ണമായൊരു ജീവിതശെയിലിയിലൂടെ ഹൃദ്രോഗത്തേയും മസ്തിഷ്കാഘാതത്തേയും അകറ്റിനിര്‍ത്താന്‍ ഹൃദയാരോഗ്യദിനം ഏവരേയും ആഹ്വാനം ചെയ്തു.


എന്താണ്‌ ആരോഗ്യ പൂര്‍ണമായ ജീവിതരീതി ? ആരോഗ്യത്തിന്‌ ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വര്‍ജിക്കുക; ശരിയായ ആഹാര രീതിയും ജീവിത ശൈലിയുംസ്വീകരിക്കുക. ഭക്ഷണരീതി, ദുര്‍മ്മേദസ്സ്‌,വ്യായാമം(Nutrition, Obesity, Physical Exercise)

ഈ മൂന്നു കാര്യങ്ങള്‍ക്കാണ്‌ ഈ വര്‍ഷത്തെ ഹൃദയാരോഗ്യദിനം ഊന്നല്‍ കൊടുത്തത്‌. കിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന പ്രകൃതക്കാരാണ്‌ നമ്മള്‍. എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്‌. പ്രകൃതി നമുക്കു വേണ്ടി ഒരുക്കുന്ന ആഹാരമാണോ നാം കഴിക്കുന്നത്‌? വായ്ക്ക രുചിയുണ്ടെന്ന്‌ തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട്‌ മാറ്റേണ്ടിയിരിക്കുന്നു. ഓരോ ജീവിക്കും അനുയോജ്യമായ ആഹാരം പ്രകൃതി ഒരുക്കുന്നുണ്ട്‌.

മാംസ്യം അന്നജം, കൊഴുപ്പ്‌, ധാതുലവണങ്ങള്‍ ജീവകങ്ങള്‍ തുടങ്ങിയ പോഷക ഘടകങ്ങള്‍ നിശ്ചിത അനുപാതത്തില്‍ അടങ്ങുന്ന ഭക്ഷണപദാര്‍ത്ഥമാണ്‌ നാം കഴിക്കേണ്ടത്‌. ഈ അനുപാതത്തിന്റെ അളവു തെറ്റിയാല്‍ നമ്മുടെ ശരീരത്തിനതൊരു ഭീഷണിയാകും. ആവശ്യത്തിലധികം ആഹരിക്കുമ്പോള്‍ ദുര്‍മ്മേദസ്സും കുടവയറും അനുബന്ധരോഗങ്ങളും ഉണ്ടാകുന്നു. ഹൃദ്രോഗികള്‍ക്ക്‌ ഭീഷണിയാകുന്ന കൊളസ്ട്രോള്‍ ശരീരകലകളിലും രക്തത്തിലുമുള്ള കൊഴുപ്പു പോലുള്ള പദാര്‍ത്ഥമാണ്‌. കൊളസ്ട്രോളിന്റെ അളവ്‌ മനുഷ്യ ശരീരത്തില്‍ നിശ്ചിത പരിധികഴിഞ്ഞാല്‍ മാരകമായ പല രോഗങ്ങള്‍ക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍ രക്തത്തില്‍ അധികമായാല്‍ അവ ധമനികളുടെ ആന്തരിക പാളികളില്‍ അടിഞ്ഞു കൂടുകയും ഉള്‍വ്യാപ്തി ചെറുതാവുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതാണ്‌ നെഞ്ചുവേദനയുടേയും ഹാര്‍ട്ടറ്റാക്കിന്റേയും തുടക്കം. എണ്ണമറ്റ രോഗങ്ങളിലേക്ക്‌ നമ്മെ വലിച്ചിഴക്കുന്ന വ്യായാമരഹിതമായ ജീവിതത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ്‌ വേള്‍ഡ്‌ ഹാര്‍ട്ട്‌ ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയും. വ്യായാമരഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്‌. നിത്യേന നാം ചെയ്യുന്ന ജോലി വേണ്ടത്ര വ്യായാമം നല്‍കുന്നില്ല. സാരമായ ശാരീരികാധ്വാനത്തോടെ ചെയ്യുന്ന ജോലികള്‍ ഇന്നു നന്നേ വിരളമാണ്‌. ഹൃദയത്തിനോ ശ്വാസകോശങ്ങള്‍ക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കില്‍ കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തില്‍ നടക്കുക, ജോഗിംങ്ങ്‌, നീന്തുക, സൈക്കിള്‍ ചവിട്ടുക, ഡാന്‍സ്‌ ചെയ്യുക തുടങ്ങിയ വ്യായാമ രീതികളാണ്‌ വേണ്ടത്‌. ഇതിന്‌ മാരത്തോണ്‍ ഓട്ടക്കാരനാകണമെന്നില്ല. കൃത്യമായി മേല്‍പ്പറഞ്ഞ വ്യായാമ മുറകള്‍ അരമണിക്കൂറെങ്കിലും ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും വൈദ്യനിര്‍ദ്ദേശം കൂടാതെ വ്യായാമ പദ്ധതിയിലേര്‍‌പ്പെടാം. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം തീര്‍ച്ചയായും തേടേണ്ട ചില സാഹചര്യങ്ങളുണ്ട്‌. ആയാസപ്പെടുമ്പോള്‍ നെഞ്ചുവേദന ഉണ്ടാകുന്നവര്‍, ഹൃദ്രോഗമുണ്ടെന്ന്‌ രോഗനിര്‍ണയം ചെയ്യപ്പെട്ടവര്‍, ബൈപ്പാസ്‌ സര്‍ജറി കഴിഞ്ഞവര്‍, ഇടക്കിടെ തലകറക്കമോ ബോധക്ഷയമോ ഉണ്ടാകുന്നവര്‍, ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നവര്‍, പ്രഷറും പ്രമേഹവുമുള്ളവര്‍, പ്രായം ചെന്നവര്‍ ഇക്കൂട്ടരെല്ലാം വൈദ്യനിര്‍ദ്ദേശ പ്രകാരം മാത്രമേ വ്യായാമത്തിലേര്‍പ്പെടാവൂ. കൂടാതെ പുകവലി നിര്‍ത്തുക, പ്രഷറും പ്രമേഹവും നിയന്ത്രിക്കുക, മനോസംഘര്‍ഷം ലഘൂകരിക്കുക, മദ്യപാനം വര്‍ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാന്‍ നമ്മെ സഹായിക്കും