ആര്‍. നരേന്ദ്രപ്രസാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിത്വമാണ് ആര്‍. നരേന്ദ്രപ്രസാദ്. 1945-ല്‍ മാവേലിക്കരയിലെ ഒരു ക്ഷയിച്ച നായര്‍ കുടുംബത്തില്‍ ജനനം. പിതാവ് രാഘവപ്പണിക്കര്‍. പട്ടിണിയൊഴിച്ച് എല്ലാ ദുരിതങ്ങളും അനുഭവിച്ചിട്ടുണ്ട്. സംഗീതം പഠിക്കണമെന്ന് അതിയായ മോഹമുണ്ടായിരുന്നെങ്കിലും പണമില്ലായിരുന്നതിനാല്‍ സാധിച്ചില്ല. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, പന്തളം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡിറക്ടറായും സേവനമനുഷ്ഠിച്ചു.

ഉള്ളടക്കം

[തിരുത്തുക] ചെറുപ്പകാലം

കുട്ടിക്കാലത്തുതന്നെ സാഹിത്യത്തില്‍ താത്പര്യമുള്ള വ്യക്തിയായിരുന്നു. ബാല്യത്തില്‍ മുത്തച്ഛനും മുത്തശ്ശിയുമാണ് സാഹിത്യത്തിലേക്കു നയിച്ചതെന്ന് നരേന്ദ്രപ്രസാദ് പറഞ്ഞിട്ടുണ്ട്. സ്കൂളിലെ കൈയ്യെഴുത്തു മാസികയിലാണ് ആദ്യമായി എന്തെങ്കിലും എഴുതിയിട്ടുള്ളത്. പിന്നീട് ബാലജനസഖ്യത്തിനു വേണ്ടി ഏകാങ്ക നാടകങ്ങള്‍ എഴുതി അഭിനയിക്കാന്‍ തുടങ്ങി.

കോളേജില്‍ പഠിക്കുമ്പോള്‍ കൂടുതല്‍ സാഹിത്യത്തെ അറിഞ്ഞു. അക്കാലത്ത് കുറേ കവിതകളും എഴുതി. ആദ്യ കവിത കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളധ്വനി വാരാന്തപ്പതിപ്പിലാണ് അച്ചടിച്ചുവന്നത്.

[തിരുത്തുക] കലാ ജീവിതം

[തിരുത്തുക] നിരൂപക ജീവിതം

കോളേജധ്യാപകനായപ്പോള്‍ കൂടുതല്‍ ഗൌരവബുദ്ധിയോടെ സാഹിത്യപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. പിന്നീട് മാതൃഭൂമിയിലെ പുസ്തക നിരൂപകനായി. ആ സമയം ദേശാഭിമാനി സ്റ്റഡി സര്‍ക്കിളുമായി ബന്ധപ്പെടുകയും, ലേഖനങ്ങള്‍ ദേശാഭിമാനി വാരികയിലും പ്രസിദ്ധീകരിക്കാനും തുടങ്ങി. ഒ.വി. വിജയന്‍, കാക്കനാടന്‍ തുടങ്ങിയവര്‍ ആധുനിക സാഹിത്യം എന്ന നിലയില്‍ വിളിക്കാവുന്ന സാഹിത്യപ്രസ്ഥാനം തുടങ്ങിയ കാലമായിരുന്നു അത്. പുതിയ സാഹിത്യത്തിനെ നിരൂപണം ചെയ്ത് എഴുതാനാരംഭിച്ചു. അത്തരം ലേഖനങ്ങള്‍ക്ക് അന്നേറെ വായനക്കാരുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള നാട് വാരിക എന്നീ വാരികകളില്‍ പുതിയ സാഹിത്യത്തെ വിലയിരുത്തിക്കൊണ്ട് ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. അക്കാലത്ത് ആധുനിക നിരൂപണത്തിന്റെ വക്താവായിരുന്നു നരേന്ദ്രപ്രസാദ്. അയ്യപ്പപണിക്കരുടെ കേരള കവിതാ പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

[തിരുത്തുക] നാടക ജീവിതം

ആധുനിക സാഹിത്യത്തെ സ്വീകരിക്കാത്ത നിലപാടുസ്വീകരിച്ചിരുന്ന ദേശാഭിമാനി സ്റ്റഡി സര്‍ക്കിളില്‍ നിന്നും പിരിഞ്ഞുപോന്ന നരേന്ദ്രപ്രസാദ് താമസിയാതെ നാടകരംഗത്തേക്ക് ചുവടുമാറി. ജി. ശങ്കരപ്പിള്ളയുടെ നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാരംഭിച്ച നരേന്ദ്രപ്രസാദ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ഡ്രാമ നടത്തിയ അധ്യാപകര്‍ക്കായുള്ള നാടകക്യാമ്പില്‍ പങ്കെടുക്കുകയും, നാടകം വ്യക്തിത്വവും സ്വതന്ത്രവുമായ കലയാണെന്നു മനസ്സിലാക്കുകയും ചെയ്തു. ക്യാമ്പിനുശേഷം ആദ്യ നാടകമായ മൂന്നു പ്രഭുക്കന്മാര്‍ രംഗത്തവതരിപ്പിച്ചു. അദ്ദേഹം പതിനാലു നാടകങ്ങള്‍ സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമാ‍യിട്ടുണ്ടായിരുന്നു. സൌപര്‍ണികയാണ് നരേന്ദ്രപ്രസാദിന്റെ ഏറ്റവും കൊണ്ടാടപ്പെട്ട നാടകം, അത് കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്കാരങ്ങള്‍ നേടി. നാടകസംഘം അദ്ദേഹത്തിന് സാമ്പത്തികമായി നഷ്ടം വരുത്തിയിരുന്നു. സാമ്പത്തിക കാരണങ്ങളാല്‍ തന്നെ 1988-ല്‍ നാടകസംഘം തകര്‍ന്നു. 1989-ല്‍ മഹാത്മാഗാന്ധി സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഡിറക്ടര്‍ ആയി. അവിടെ ഒരു നാടകവേദി സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫില്‍. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങി.

[തിരുത്തുക] ചലച്ചിത്ര ജീവിതം

ചലച്ചിത്ര താരം എന്ന നിലയിലാണ് നരേന്ദ്രപ്രസാദിനെ പൊതുജനങ്ങള്‍ തിരിച്ചറിയുന്നത്. ചലച്ചിത്ര അഭിനയത്തില്‍ താത്പര്യമില്ലായിരുന്നെങ്കിലും ചെറുപ്പത്തിലേ തന്നെ അറിയാമായിരുന്ന ശ്യാമപ്രസാദ് ക്ഷണിച്ചപ്പോള്‍ എല്‍. മോഹനന്റെ പെരുവഴിയിലെ കരിയിലകള്‍ എന്ന ടെലിഫിലിമില്‍ ആദ്യമാ‍യഭിനയിച്ചു. അഭിനയം പുകഴ്ത്തപ്പെട്ടതിനെ തുടര്‍ന്ന് മരിക്കുന്നതുവരെ എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരന്‍, ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി മുതലായവയാണ് നരേന്ദ്രപ്രസാദിന്റെ കൊണ്ടാടപ്പെട്ട വേഷങ്ങള്‍. എങ്കില്‍ തന്നെയും ചലച്ചിത്ര അഭിനയത്തെ അദ്ദേഹം മനസ്സോടെ സ്വീകരിച്ചിരുന്നില്ല.

   
ആര്‍. നരേന്ദ്രപ്രസാദ്
കച്ചവടസിനിമയിലാണ് ഞാന്‍ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കല്‍പ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ.
   
ആര്‍. നരേന്ദ്രപ്രസാദ്

എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 2003 നവംബര്‍ മൂന്നിന് കോഴിക്കോടുവച്ച് അന്തരിച്ചു.

ഇതര ഭാഷകളില്‍