പി.കെ. വാസുദേവന്‍‌ നായര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി. കെ. വാസുദേവന്‍ നായര്‍
പി. കെ. വാസുദേവന്‍ നായര്‍

പി. കെ. വാസുദേവന്‍ നായര്‍ അഥവാ പടയാട്ട് കേശവന്‍പിള്ള വാസുദേവന്‍ നായര്‍(ജനനം: മാര്‍ച്ച് 2, 1926, കോട്ടയത്തെ കിടങ്ങൂരില്‍, മരണം: ജൂലൈ 12, 2005 എയിംസ് ആശുപത്രി, ന്യൂഡല്‍‌ഹി) , പി.കെ.വി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്നു. ഒരു പ്രാവശ്യം കേരള മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. കേരളത്തിന്റെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അധികാരത്തിലും അല്ലാത്തപ്പോഴും ലളിതജീവിതമായിരുന്നു പി.കെ.വി നയിച്ചിരുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിനിടെ അദ്ദേഹം ഒരു തവണ കേരളമുഖ്യമന്ത്രിയും നാലു തവണ എം.പിയും ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

ഉള്ളടക്കം

[തിരുത്തുക] ബാല്യം, രാഷ്ട്രീയത്തിലേക്ക്

ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളെജില്‍ പഠിക്കുന്ന കാലത്താണ് പി.കെ.വിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എ.ഐ.വൈ.എഫ് പ്രവര്‍ത്തകനായിട്ടാണ് അദ്ദേഹം വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലേക്കു രംഗപ്രവേശം ചെയുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ അവസാന കാണ്ഡമായിരുന്നു അത്. ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം അദ്ദേഹം നിയമപഠനത്തിനായി തിരുവനന്തപുരം ലാ കോളെജില്‍ ചേര്‍ന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്ന എ.ഐ.വൈ.എഫ് ഉം ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്ന കാലമായിരുന്നു അത്.

അദ്ദേഹം 1945 ഇല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ഒരു വിദ്യാ‍ര്‍ത്ഥിനേതാവായിരുന്ന അദ്ദേഹം 1947 ഇല്‍ തിരുവിതാംകൂര്‍ സ്റ്റുഡന്റ്സ് യൂണിയന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1948 ഇല്‍ പി.കെ.വി. ‘ആള്‍ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്‍’ന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ‘വേള്‍ഡ് ഫെഡെറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്ത്’ എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.

തിരുവിതാംകൂര്‍ രാജഭരണത്തിനെതിരായി പ്രസംഗിച്ചതിനായിരുന്നു പി.കെ.വി.യുടെ ആദ്യത്തെ അറസ്റ്റ്. ഭരണകൂടത്തിനെതിരെ സായുധവിപ്ലവം ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘കല്‍ക്കത്താ തീസീസ്’ നെ തുടര്‍ന്ന് നൂറുകണക്കിന് കമ്യൂണിസ്റ്റുകാര്‍ ഒളിവില്‍ പോയി. അക്കൂട്ടത്തില്‍ പി.കെ.വിയും ഉണ്ടായിരുന്നു. ഒളിവിലിരുന്ന് പാര്‍ട്ടിപ്രവര്‍ത്തനം തുടര്‍ന്ന അദ്ദേഹത്തെ 1951-ല്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.‍

[തിരുത്തുക] രാഷ്ട്രീയം

തിരുവിതാംകൂര്‍ സ്റ്റുഡന്റ്സ് യൂണിയന്റെയും അഖില കേരള വിദ്യാര്‍ത്ഥി യൂണിയന്റെയും അഖിലേന്ത്യാ വിദ്യാര്‍ഥി സംഘടന (എ.ഐ.വൈ.എഫ്)യുടെയും സ്ഥാപകരില്‍ ഒരാളായിരുന്നു പി.കെ.വി. 1964-ല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനുശേഷം അദ്ദേഹം സി.പി.ഐ. ഇല്‍ തുടര്‍ന്നു. 1982-ല്‍ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതല്‍ 2004 വരെ അദ്ദേഹം തിരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. സി.പി.ഐ. പാര്‍ട്ടി സെക്രട്ടറിയായി അദ്ദേഹം ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

അദ്ദേഹം നാലുതവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1957 (തിരുവല്ല), 1962 (അമ്പലപ്പുഴ), 1967 (പീരുമേട്), 2004 (തിരുവനന്തപുരം)). രണ്ടു തവണ കേരള നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1977, 1980). സി.പി.ഐ. നിയമസഭാകക്ഷി നേതാവായിരുന്നു അദ്ദേഹം. നീണ്ട ലോക്സഭാ ജീവിതത്തിനു ശേഷം അദ്ദേഹം 1970-ല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. തന്റെ ലോക്സഭയില്‍ ചിലവഴിച്ച കാലഘട്ടത്തിനിടയില്‍ അദ്ദേഹം സി.പി.ഐ. യുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി, അദ്ധ്യക്ഷന്‍, എന്നിവരുടെ പാനലില്‍ അംഗമായിരുന്നു.

1954 മുതല്‍ 1957 വരെ പാര്‍ട്ടി ദിനപ്പത്രമായ ജനയുഗം ദിനപ്പത്രത്തിന്റെ ലേഘകനായിരുന്നു അദ്ദേഹം.

[തിരുത്തുക] മുഖ്യമന്ത്രി

1977 മുതല്‍ 1978 വരെ കരുണാകരന്റെയും ഏ.കെ. ആന്റണിയുടെയും മന്ത്രിസഭകളില്‍ വ്യവസായ മന്ത്രിയായിരുന്നു പി.കെ.വി. ഇന്ദിര ചിക്മംഗളൂരില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ പ്രതിഷേധിച്ച് ഏ.കെ.ആന്റണി 1978 ഇല്‍ മുഖ്യമന്ത്രിപദം രാജിവെച്ചു. ഈ ഒഴിവില്‍ പി.കെ.വി. കേരള മുഖ്യമന്ത്രിയായി. അദ്ദേഹം കേരളത്തില്‍ സി.പി.എം. ഉം സി.പി.ഐ. യും കൂടിച്ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു പാത തെളിക്കാന്‍ 1979 ഒക്ടോബര്‍ 7-നു മുഖ്യമന്ത്രിപദം രാജിവെച്ചു.

അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാ‍ലം അടിയന്തരാവസ്ഥയുടെ കാലഘട്ടമായിരുന്നു. ഇന്ദിരയുടെ വിശ്വസ്തനായിരുന്ന കരുണാകരന്‍ പി.കെ.വി. മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. കുപ്രസിദ്ധമായ രാജന്‍ കൊലക്കേസ് ഈ കാലയളവിലാണ് നടന്നത്. മരണത്തിനു മുന്‍പെഴുതിയ ഓര്‍മക്കുറിപ്പുകളില്‍ കരുണാകരന്‍ തന്നില്‍ നിന്ന് പല പോലീസ് വിവരങ്ങളും‍ മറച്ചുവെച്ചു എന്ന് പി.കെ.വി. പരിഭവിച്ചു.

ലളിതമായ ജീവിതരീതിയുടെയും ലാളിത്യമാര്‍ന്ന പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു പി.കെ.വി. മരിക്കുന്നതിന് ഒരുവര്‍ഷം മുന്‍പുവരെ തിരുവനന്തപുരത്തെ തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ നിന്നു കെ.എസ്.ആര്‍.ടി.സി. ട്രാന്‍സ്പോര്‍ട്ട് ബസ്സുകളില്‍ പി.കെ.വി. യാത്രചെയ്യുമായിരുന്നു.

2004-ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] മരണം

2005 ജൂലൈ 12 ന് ദില്ലിയില്‍ വെച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൊണ്ട് പി.കെ.വി. അന്തരിച്ചു.79 വയസ്സായിരുന്നു. ഭാര്യയും മൂന്ന് ആണ്‍മക്കളും രണ്ട് പെണ്മക്കളുമുണ്ട് അദ്ദേഹത്തിന്.


കേരളത്തിലെ മുഖ്യമന്ത്രിമാര്‍

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌പട്ടം താണുപിള്ളആര്‍. ശങ്കര്‍സി. അച്യുതമേനോന്‍കെ. കരുണാകരന്‍ഏ.കെ. ആന്റണിപി.കെ. വാസുദേവന്‍‌ നായര്‍സി.എച്ച്. മുഹമ്മദ്കോയഇ.കെ. നായനാര്‍ഉമ്മന്‍ ചാണ്ടിവി.എസ്. അച്യുതാനന്ദന്‍

ഇതര ഭാഷകളില്‍