ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളത്തിനും മലയാള ഭാഷയ്ക്കും മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു. ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈയില്‍ ഇന്ത്യയിലെത്തി. മദ്രാ‍സ് പ്രസിഡന്‍സിയുടെ വിവിധഭാ‍ഗങ്ങളില്‍ മതപ്രചരണ സംബന്ധമായ ജോലികള്‍ നടത്തുന്നതിനിടയില്‍ 1838 ഒക്ടോബറില്‍ ഗുണ്ടര്‍ട്ടും ഭാര്യയും തിരുനെല്‍ വേലിയില്‍ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ തമിഴ്ഭാഷയില്‍ പ്രസംഗപാടവം നേടിയ ഗുണ്ടര്‍ട്ട് അതിവേഗം മലയാളവും പഠിച്ചു. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരില്‍ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസന്‍ മിഷന്‍’ എന്ന അന്തര്‍ദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂള്‍ ഇന്‍സ്പെക്ടറായും പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തില്‍ സ്കൂളുകളില്‍ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് സ്മാരക പ്രതിമ
തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് സ്മാരക പ്രതിമ

ഒരു സാധാരണ പാതിരിയായി പ്രവര്‍ത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അവിസ്മരണീയനായത്. 1868-ല്‍ എഴുതിയ മലയാളം വ്യാകരണം , 1872-ലെ ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിള്‍ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടര്‍ട്ടാണ് പരിഭാഷപ്പെടുത്തിയത്. മലയാള ചെറുകഥാകൃത്തും നിരൂപകനുമായിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ ഗുണ്ടര്‍ട്ടിന്റെ ഉറ്റ സുഹൃത്തായിരുന്നു[തെളിവുകള്‍ ആവശ്യമുണ്ട്]. ഭാഷാ വ്യാകരണത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതില്‍ ഒന്നായ രാജ്യ സമാചാരം മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമായി വിലയിരുത്തപ്പെടുന്നു. ഗുണ്ടര്‍ട്ടിന്‍റെ സ്മാരകമായി തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് സ്മാരക പ്രതിമ ഇന്നും തലയുയര്‍ത്തി നിലകൊള്ളുന്നു. പ്രശസ്ത ജര്‍മ്മന്‍ നോവലെഴുത്തുകാരനും നോബല്‍ സമ്മാനിതനുമായ ഹെര്‍മ്മന്‍ ഹെസ്സെ ഗുണ്ടര്‍ട്ടിന്‍റെ ചെറുമകനായിരുന്നു. 1859ല്‍ രോഗബാധിതനായി ജര്‍മ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രില്‍ 25-ന് അദ്ദേഹം അന്തരിച്ചു.

ഉള്ളടക്കം

[തിരുത്തുക] പ്രസിദ്ധീകരണങ്ങള്‍

ഗുണ്ടര്‍ട്ടിന്റെ കൈപ്പട
ഗുണ്ടര്‍ട്ടിന്റെ കൈപ്പട

[തിരുത്തുക] ഭാഷാ ശാസ്ത്രം

  • മലയാളം-ഇംഗ്ലിഷ് നിഘണ്ടു, മംഗലാപുരം, 1872
  • മലയാള ഭാഷാ വ്യാകരണം, മംഗലാപുരം, 1868

[തിരുത്തുക] സംസ്കാരം, ചരിത്രം

  • സുറിയാനി ക്രിസ്ത്യാനികളുടെയും കേരള ജൂതന്മാരുടെയും പക്കലുള്ള പുരാതന ചെമ്പേടുകളുടെ തര്‍ജ്ജുമയും പഠനവും (ഇംഗ്ലിഷ്), മദ്രാസ് ജേര്‍ണല്‍ ഓഫ് ലിറ്ററേച്ചര്‍ ആന്‍ഡ് സയന്‍സ്, മദ്രാസ്, 1844-1845
  • കേരള ഉല്‍പ്പത്തി, മംഗലാപുരം, 1843
  • ലോക ചരിത ശാസ്ത്രം, തലശ്ശേരി, 1849-1851
  • കേരള പഴമ അഥവാ മലബാറിന്റെ ചരിത്രം ക്രി.ശേ. 1498-1631, മംഗലാപുരം, 1868

[തിരുത്തുക] ആത്മീയം

  • മലയാളം ബൈബിള്‍
  • വജ്രസൂചി

[തിരുത്തുക] പുറം വായന

ഇതര ഭാഷകളില്‍