ആലത്തിയൂര്‍‍ ഹനുമാന്‍ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്താണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഐതീഹ്യ പ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം ആശീര്‍വ്വദിച്ചത് 3000 വര്‍ഷങ്ങള്‍ക്കു മുന്‍പേ (ക്രി.പി. 1000) വസിഷ്ഠ മഹര്‍ഷി ആയിരുന്നു. ഈ ക്ഷേത്രത്തിന്റെ മുന്‍‌കാല സൂക്ഷിപ്പുകാരില്‍ ആലത്തിയൂര്‍ ഗ്രാമ നമ്പൂതിരി, ശ്രീ വിട്ടത്ത് രാജ, കോഴിക്കോട് സാമൂതിരി എന്നിവര്‍ ഉള്‍പ്പെടും.

[തിരുത്തുക] ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രത്തിന്റെ ഐതീഹ്യം

ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ രാമന്‍ ആണെങ്കിലും ഈ ക്ഷേത്രം ഹനുമാന്‍ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാന്‍ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുന്‍പ് ഇവിടെവെച്ചാണ് ശ്രീരാമന്‍ ഹനുമാന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയില്‍ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങള്‍ കേള്‍ക്കാനെന്നവണ്ണം മുന്‍പോട്ട് ചാഞ്ഞാണ് ഹനുമാന്‍ നില്‍ക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണന്‍ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികള്‍ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തില്‍ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീര്‍ഘായുസ്സ്, ധനം എന്നിവ നല്‍കും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദു:ഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂര്‍ത്തീകരണവും ആലത്തിയൂരിലെ ഹനുമാന്‍ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.

[തിരുത്തുക] ക്ഷേത്രത്തിന്റെ ഇന്നത്തെ സ്ഥിതി

ഇന്ത്യാ സര്‍ക്കാര്‍ ക്ഷേത്രങ്ങളെ ദേശസാല്‍ക്കരിച്ചതിനു പിന്നാലെ ഈ ക്ഷേത്രം വളരെ വര്‍ഷങ്ങളോളം അവഗണിക്കപ്പെട്ടു. ക്ഷേത്രത്തിന് വലിയ കേടുപാടുകള്‍ വരുന്നതിന് ഈ അവഗണന കാരണമായി. ഇന്ന് ക്ഷേത്ര അധികാരിയുടെയും പൊതുജനങ്ങളുടെയും ഭക്തരുടെയും സഹായത്തോടെ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.