ഉദയംപേരൂര്‍ സുന്നഹദോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദയംപേരൂര്‍ സുന്നഹദോസ് (ആംഗലേയത്തില്‍ Synod of Diamper)(1599 ജൂണ്‍ 20-26) [1] (സൂനഹദോസ് എന്നും പറയും)കേരളത്തിലെ മാര്തോമ്മാ ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യവുമായി പോര്‍ട്ടുഗീസുകാരായ സഭാപ്രതിനിധികള്‍ വിളിച്ചുചേര്‍ത്ത സഭാസമ്മേളനമാണ്. കേരള ചരിത്രത്തില്‍, വിശേഷിച്ചും ക്രിസ്ത്യന്‍ സഭാചരിത്രത്തില്‍, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ ഒരു സംഭവമായാണ് ഉദയംപേരൂര്‍ സുന്നഹദോസിനെ കണക്കാക്കുന്നത്. ഇതിനാല്‍ നസ്രാണികള്‍ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ (മലങ്കര) ക്രിസ്ത്യാനികള്‍ക്ക് നഷ്ടപ്പെട്ടത് 1500 ഓളം വര്‍ഷങ്ങള്‍ കൊണ്ട് വികസിച്ചു വന്ന തനിമയാര്‍ന്ന കേരള ക്രൈസ്തവ പാരമ്പര്യമായിരുന്നു. [2]
കേരളത്തില്‍ പോര്‍ച്ചുഗീസ് ഭരണകാലത്ത് ഇവിടെ നിലനിന്നിരുന്ന മാര്‍ത്തോമ്മാ അനുയായികളായ ക്രിസ്ത്യാനികളെ ആകമാനം റോമാ സഭയ്ക്കു കീഴില്‍ കൊണ്ടു വരികയും അന്നു ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ആചാരങ്ങളേയും മറ്റും നെസ്തോറിയനാണ് എന്ന തെറ്റിദ്ധരിച്ചതുകൊണ്ടോ, ബാബേലില്‍ നെസ്തോറിയന്‍ പാഷാണ്ഡത നിലനിന്നിരുന്ന കാലത്ത് ഉള്ള പല മെത്രാന്മാരും ഇവിടെ വന്ന് പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ പാഷാണ്ഡതയുടെ അംശം കണ്ടെത്തിയതിനാലോ അത് നിവാരണം ചെയ്യുക എന്ന ഉദ്ദേശ്യങ്ങള്‍ ആണ് പോര്ട്ടിഗീസുകാര്ക്കും പാദുവാദോക്കാര്ക്കും ഉണ്ടായിരുന്നത്.
ഗോവയിലെ മെത്രാപൊലീത്തയായിരുന്ന ഡോ. അലെക്സൊ ഡെ മെനസിസ് (ഡോം ഡോക്ടര്‍ അലെയ്ജോ ഡെ മെനസിസ് എന്നാണ് ശരിയായ ഉച്ഛാരണം) ആണ് സുന്നഹദോസ് വിളിച്ചുകൂട്ടിയത്. അങ്കമാലി രൂപതയുടെ കീഴില്‍ ആണ് ഈ സുന്നഹദോസ് നടന്നത്. അക്കാരണത്താല്‍ അങ്കമാലി സുന്നഹദോസ് എന്നാണ് വിളിക്കേണ്ടതെങ്കിലും അതിന്റെ പ്രത്യേകത മൂലം നടന്ന സ്ഥലമായ ഉദയംപേരൂര്‍ എന്ന പേര് കൂട്ടി അതിനെ വിളിക്കപ്പെടുന്നു.[3]
[തിരുത്തുക] സുന്നഹദോസ്
അഥവാ സൂനഹദോസ് (ആംഗലേയത്തില്‍ സിനഡ്, Synod, ലത്തീനില്‍ synodo സൈനാദോ) ഇത് synodos എന്ന ഗ്രീക്ക് വാക്കില്‍ നിന്നുത്ഭവിച്ചതാണ്. പള്ളികളുടെ ഉദ്യോഗസ്ഥന്മാരുടെ ഒരു സമിതി എന്നാണ് അര്‍ത്ഥം [4]
[തിരുത്തുക] ചരിത്ര പശ്ചാത്തലം
കേരളത്തിലെ ക്രിസ്ത്യാനികള്‍ തോമാശ്ലീഹയാല്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ട മാര്‍ത്തോമ്മാ ക്രിസ്ത്യാനികളോ, മദ്ധ്യ പൌരസ്ത്യ ദേശത്ത് നിന്ന് കുടിയേറിയവരോ ആയിരുന്നു. ഇതില്‍ മതപരിവര്‍ത്തനം നടത്തപ്പെട്ടവരും കുടിയേറ്റക്കാരും പരസ്പരം ഇടകലരാന്‍ തുടങ്ങിയിരുന്നു. അന്ന് കേരളത്തിലെ ക്രിസ്ത്യാനികള്‍ ഏതെങ്കിലും പ്രത്യേക സഭയുടെ കീഴില്‍ ആയിരുന്നില്ല എന്നും വാദമുണ്ട്. പേര്‍ഷ്യയില്‍ നിന്നും മറ്റും വന്നിരുന്ന വണിക്കുകള്‍ക്കൊപ്പം എത്തിയ മെത്രാന്മാരും മറ്റുമാണ് ഇവിടത്തെ ക്രിസ്ത്യാനികളുടെ ആത്മിയ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇതില്‍ പ്രധാനപ്പെട്ടവരാണ് മാര്‍ സാബോര്‍ മാര്‍ ആഫ്രൊത്ത് [5]എന്നിവര്‍. മതപ്രവര്‍ത്തനവും വ്യാപാര പുനസ്ഥാപനങ്ങളും അവര്‍ ചെയ്തിരുന്നു. അത്തരത്തില്‍ ഉയര്‍ന്നു വന്ന പള്ളികളില്‍ ഒന്നായ തരീസാ പള്ളിയും മണിവണ്ണവും അഞ്ചുഗ്രാമവും എല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്. [6]
പേര്‍ഷ്യന്‍ വണിക്കുകളുടേ കൂടെ അര്‍മേനിയ, അന്ത്യോക്ക്യ, ബാബിലോണ്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നിവടങ്ങളില്‍ നിന്ന് ക്രിസ്തീയ മെത്രാന്മാരും വന്നിരുന്നു. ചിലരെല്ലം അവിടങ്ങളിലെ മത പീഡനത്തില്‍ ഭയന്ന് പാലായനം ചെയ്തവരായിരുന്നു. എന്നാല്‍ എല്ലാവര്ക്കും വളരെ ഊഷ്മളമായ സ്വീകരണമാണ് കേരളത്തിലെ ജനങ്ങള്‍ നല്കി പോന്നത്. അവര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ നേതൃത്വം അത്യാവശ്യമായി അനുഭവപ്പെട്ടിരുന്നതിനാലായിരുന്നു അത്. [7] ക്രി.പി. 342, 700, 848 എന്നീ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ നിരവധി കുടിയേറ്റങ്ങള്‍ ഉണ്ടായി. ക്നായി തോമാ എന്നയാളാണ് ഇത് തുടങ്ങി വച്ചത്. [8]
കേരളത്തിലെ ആദ്യത്തെ ക്രിസ്തുമതക്കാരായ നസ്രാണികള്‍ കല്‍ദായ ഭാഷയിലാണ് ആദ്യമായി കുര്‍ബാന സ്വീകരിച്ചത്. ഇവര്‍ നമ്പൂതിരി, നായര്‍ കുടുംബങ്ങളില്‍ പെട്ടവരായിരുന്നു. ഇവരുടെ പൈതൃകത്തെ പെട്ടന്ന് വിസ്മരിക്കാന്‍ അവര്‍ക്ക് ആവുമായിരുന്നില്ലാത്തതിനാലും ജോലി തന്നെ ആയുധവുമായി ബന്ധപ്പെട്ടിരുന്നതിനാലും അന്നത്തെ ഹിന്ദു നായര്‍ കുടുംബങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല അവരുടെ ആചാരങ്ങള്‍ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. [9]പത്തു പതിനഞ്ചു നൂറ്റാണ്ടുകളായി അവര്‍ മുറുകെ പിടിച്ചിരുന്ന പൈതൃകത്തെ അവര്‍ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും എന്നാണ് വിളിച്ചിരുന്നത്.
എന്നാല്‍ പോര്‍ട്ടുഗീസുകാര്‍ വാസ്കോ ഡ ഗാമ യുടെ നേതൃത്വത്തില്‍ കേരളത്തിലെത്തിയതോടെ ഇതിന് മാറ്റം വന്നു എന്നു കരുതാം. ആദ്യം ഗാമ കേരളത്തില്‍ എത്തുമ്പോള്‍ ആത്മീയ നേതൃത്വത്തിന് പുരോഹിതന്മാരുടെ അഭാവം, മത പീഡനങ്ങള്‍, വ്യാപാരത്തില്‍ മുസ്ലീങ്ങളില്‍ നിന്ന് കടുത്ത മത്സരം തുടങ്ങിയ പ്രശ്നങ്ങളാല്‍ കുറേക്കാലമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന കേരളത്തിലെ ക്രിസ്ത്യാനികള്‍ അവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ചേരമാന്‍ പെരുമാളിന്റെ കാലത്ത് അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പിന്നീട് വന്ന രാജാക്കന്മാരും താവഴികളും അത്രയ്ക്ക് സഹകരണം നല്‍കിയിരുന്നില്ല. അതായിരിൂന്നു കുറേ കാലമായി പുറത്തു നിന്ന് വ്യാപാരികളേയോ അവരുടേ കൂടെ വരാറുള്ള മെത്രാന്മാരേയോ കാണാഞ്ഞ കേരളത്തിലെ ക്രിസ്ത്യാനികള്‍ വാസ്കോ ഡ ഗാമ എത്തിയതറിഞ്ഞപ്പോള്‍ സമധാനിച്ചത്. അവര്‍ ഗാമയെ കണ്ട് പഴയ കേരള രാജാവ് അവര്‍ക്ക് നല്കിയ അടയാളവും സമ്മാനവും ഗാമയ്ക്ക് നല്‍കുകയും അവരെ പോര്‍ട്ടുഗലിലെ രാജാവിന്റെ അധീനതയിലാക്കി നട്ടുകാരുടെ മതപീഡനത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് പോര്‍ട്ടുഗലില്‍ നിന്നു വന്ന സംഘങ്ങളില്‍ ലത്തീന്‍ മിഷണറിമാരും മെത്രാന്മാരും ഉണ്ടായിരുന്നു. ഈശോ സഭക്കാരും ഇവിടെയെത്തിയത് അങ്ങനെയാണ്. റോമാ സഭയും മാര്‍പാപ്പയും കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കാലമായിരുന്നു അത്. മെത്രാന്മാരെ നിയമിക്കുന്നതും മറ്റുമുള്ള അധികാരം മാര്‍പാപ്പ പോര്‍ട്ടുഗല്‍ രാജാവിന് കൈമാറി പാദ്രുവാദോ എന്ന ഉടമ്പടിയില്‍ ഒപ്പു വച്ചിരുന്നു. എന്നാലും മാര്‍പാപ്പ പ്രത്യേകം അയച്ചിരുന്ന വികാരി അപ്പോസ്തലികന്മാരും ഇവിടെ എത്തി മത പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. [10]
പോര്‍ട്ടുഗീസുകാര്‍ ലത്തീന്‍ സഭക്കാരായിരുന്നു. ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികളുടെ ആചാരങ്ങള്‍ ഉള്‍കൊള്ളാന്‍ അവര്‍ തയ്യാറായിരുന്നില്ല. പോര്‍ത്തുഗീസ് മിഷണറിമാരുമായുള്ള സംവവദങ്ങളില് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും അവര്‍ വിശ്വസിച്ചിരുന്ന പത്രോസിന്റെ മാര്‍ഗ്ഗവും രണ്ടും രണ്ടാണെന്ന് അവര്‍ വാദിച്ചു. ഇവിടത്തെ ക്രിസ്ത്യാനികള്‍ ആകട്ടെ ആയിരത്തോളം വര്‍ഷങ്ങളായി പേര്‍ഷ്യന്‍ സഭകളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നവരായിരുന്നു.അവര്‍ അവരുടെ ആചാരങ്ങളെ പൂര്‍ണ്ണമായി ത്യജിക്കാനും തയ്യാറായിരുന്നില്ല. പോര്‍ട്ടുഗീസുകാരും ഇശോ, അഗസ്തീനിയന്‍ എന്നീ സഭക്കാരും കാര്മ്മലീത്ത സഭക്കാരും ഒരു തട്ടിലും നാട്ടുകാര്‍ വേറൊരു തട്ടിലും. ഉദാഹരണത്തിന് പറഞ്ഞാല്‍ കേരളത്തില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ തന്നെയാണ് മെത്രാന്മാരും മറ്റു പുരോഹിതന്മാരും ധരിച്ചിരുന്നത്. ക്രിസ്ത്യാനികളെ കണ്ടാല്‍ മറ്റു ജാതിക്കാരില്‍ നിന്ന് തിരിച്ചറിയാന്‍ പ്രയാസവുമായിരുന്നു. കഴുത്തില്‍ ധരിച്ചിരുന്ന കുരിശടയാളം ആണ് ഒരേയൊരു ഉപാധി. മറ്റുള്ളവരെ പോലെ കുടുമയും അവര്‍ക്കുണ്ടായിരുന്നു. മറ്റു ജാതിക്കാരില്‍ നടന്നിരുന്ന ജാതകം, മന്ത്രവാദം എന്നിങ്ങനെയുള്ള ആചാരങ്ങളും ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനിന്നിരുന്നു.
കുരിശുയുദ്ധങ്ങളും മാര്ട്ടിന് ലൂഥര്‍ തുടങ്ങിവച്ച മത നവീകരണം പ്രസ്ഥാനവും പാശ്ചാത്യ ക്രൈസ്തവ സമൂഹത്തില്‍ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ ഒന്നു പ്രത്യേകമാണെന്നും അവയിലൊന്നും ഉള്‍പ്പെടാത്ത നസ്രാണി സമൂഹം കേരളത്തിന്റെ സവിശേഷവും തനതായതുമായ സാഹചര്യത്തില്‍ ഉള്‍ക്കൊള്ളണമെന്നൊന്നും മിഷണറി വ്യഗ്രതയുള്ള പോര്‍ത്തുഗീസുകാര്‍ക്ക് മനസ്സിലായില്ല. പോര്‍ട്ടുഗീസുകാര്‍ ഇത്തരം വ്യത്യാസങ്ങളെ നെസ്തോറിയന്‍ ശീശ്മ എന്ന് ആക്ഷേപിച്ച് അതിനെ തിരുത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാലും പൂര്‍ണ്ണമായും വിജയം കൈവരിക്കാന്‍ സാധിച്ചില്ല. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ആവട്ടെ അങ്കമാലി ആസ്ഥാനമാക്കി അന്ന് അവരെ ഭരിച്ചിരുന്ന മാര്‍ അബ്രാഹാമിന്റെ കീഴില്‍ പോര്‍ട്ടുഗീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കുവാന്‍ ശ്രമിച്ചു. അവര്‍ക്ക് അന്നത്തെ ജാതിക്കു കര്‍ത്തവ്യന്‍ എന്ന സ്ഥാനീയനായ (പോര്‍ട്ടുഗീസുകാര്‍ അര്ക്കദിയാക്കോന് എന്നു വിളിച്ചു) ഗീവര്‍ഗീസിനു കീഴില്‍ മുപ്പതിനായിരത്തോളം വരുന്ന നസ്രണി പട്ടാളം ഉണ്ടായിരുന്നു. ഇതിനാല്‍ പോര്‍ട്ടുഗീസ് പട്ടാളം ഒരു അതിക്രമത്തിന് മുതിര്‍ന്നതുമില്ല. ഈ സമയത്താണ് മാര്‍ ആബ്രഹാം മരണമടയുന്നത്. ഇത് അവസരമാക്കി പോര്‍ട്ടുഗീസുകാരുടെ പാദ്രുവാദോയുടെ ആസ്ഥാനമായ ഗോവയിലെ മെത്രാപോലീത്ത ഡോം ഡോ. മെനസിസ് കേരളത്തിലേയ്ക്ക് എത്തി്.[11]
[തിരുത്തുക] ഉദയംപേരൂര്‍
സുന്നഹദോസില്‍ പങ്കെടുത്ത പള്ളികള്‍ | ||||||||||||
മലബാര്‍ | കൊച്ചി | തിരുവിതാംകൂര്‍ | ||||||||||
---|---|---|---|---|---|---|---|---|---|---|---|---|
കണ്ണൂര്‍ | പള്ളിപ്പുറം | കോതമംഗലം | ||||||||||
കോഴിക്കോട് | കോതമംഗലം | കല്ലൂര്‍ക്കാട് | ||||||||||
കൊച്ചി രൂപതാ പള്ളി | കൊച്ചി സെ.തോമസ് പള്ളി | പാലാ | ||||||||||
പട്ടമനപ്പറവൂര്‍ | കടമ്പനാട് | ബൈക്വത്ത് | ||||||||||
കൊടുങ്ങല്ലൂര്‍ | കല്ലട | വൈക്കം | ||||||||||
കോട്ടപ്പുറം | തിരുവാങ്കോട് | ചേന്ദമംഗലം | ||||||||||
മാവേലിക്കര | അരുവിത്തറ | ചേന്ദമംഗലം പള്ളി | ||||||||||
ഉദയംപേരൂര്‍ | പാലൂര് | തളിപ്പറമ്പ് | ||||||||||
കാര്‍ത്തികപ്പള്ളി | തെക്കന്‍കൂറ്റ് | കരുനാഗപ്പള്ളി | ||||||||||
ഏനാമ്മാവ് | ആലങ്ങാട് | വെണ്മണി | ||||||||||
മറ്റം | കടുത്തുരുത്തി | തെക്കന്‍ പറവൂര്‍ | ||||||||||
മലയാറ്റൂര്‍ | കടുത്തുരുത്തി ചെ.പള്ളി | നിരണം | ||||||||||
വായിപ്പൂര് | ചെങ്ങണൂര്‍ | മട്ടാഞ്ചേരി | ||||||||||
മണര്‍കാട് | തോടമല | ചൊവ്വര | ||||||||||
തുമ്പമണ്‍ | ചാട്ടുകുളങ്ങര | കാഞ്ഞൂര്‍ | ||||||||||
കല്ലൂപാറ | നാഗപ്പുഴ | തങ്കശ്ശേരി(കൊല്ലം) | ||||||||||
ചങ്ങനാശ്ശേരി | കല്ലൂച്ചേരി | വലിയകട | ||||||||||
പുളിങ്കുന്ന് | ഭരണങ്ങാനം | കായംകുളം | ||||||||||
പിറവം | പൂഞ്ഞാര്‍ | മുളന്തുരുത്തി | ||||||||||
വടകര | നെടിയശ്ശാല | മുട്ടുചിറ | ||||||||||
ആരക്കുഴ | വടക്കാഞ്ചേരി | തൃപ്പൂണിത്തുറ | ||||||||||
ചുങം | കോതനല്ലൂര്‍ | പുറക്കാട് | ||||||||||
മൈലാകൊമ്പ് | തുരുത്തിപ്പുറം | കുണ്ടറ | ||||||||||
അമ്പഴക്കാട് | മുതലക്കോട് | ഇടപ്പള്ളി | ||||||||||
കോട്ടയം | കോലഞ്ചേരി | കുറുപ്പംപടി | ||||||||||
കുറവിലങ്ങാട് | എറണാകുളം | കടമറ്റം | ||||||||||
പുത്തന്‍ചിറ | കുടമാളൂര്‍ | കോട്ടയം ചെ.പള്ളി | ||||||||||
കാഞ്ഞിരപ്പള്ളി | കൊരട്ടി | അതിരമ്പുഴ | ||||||||||
വടയാര്‍ | ചാലക്കുടി | പള്ളുരുത്തി | ||||||||||
ഇലഞ്ഞി | വ.പുതുക്കാട് | അങ്കമാലൊ | ||||||||||
കുടവച്ചൂര് | കാരക്കുന്നം | ആലപ്പുഴ | ||||||||||
അങ്കമാലി ചെ.പള്ളി | ചേപ്പുങ്കല്‍ | ചെമ്പില്‍ | ||||||||||
കൊട്ടേക്കാട് | അകപ്പറമ്പ് | മഞ്ഞപ്ര | ||||||||||
മുഹമ്മ | മൂഴിക്കുളം | വെളിയനാട് | ||||||||||
മുട്ടം | ഞാറയ്ക്കല്‍ | വെളിയനാട് |
എറണാകുളം ജില്ലയിലെ അത്രയൊന്നും പ്രസിദ്ധമല്ലാത്ത ഒരു സ്ഥലമായിരുന്നു ഉദയംപേരൂര്‍. എന്നാല്‍ പോര്‍ട്ടുഗീസുകാരുടേ ശക്തി കേന്ദ്രമായ കോട്ടയും പള്ളികളും നിലനിന്നിരുന്ന സ്ഥലമായ പള്ളിപ്പുറത്തു നിന്ന് വളരെ അടുത്തുമായിരുന്നു. അങ്കമാലിയിലെ നസ്രാണികള്‍ ശക്തി പ്രാപിച്ചവരായിരുന്നു എന്നതും എന്തെങ്കിലും എതിര്‍പ്പുണ്ടായാല്‍ സഹായത്തിന് പോര്‍ട്ടുഗീസ് പട്ടാളം എത്താന്‍ സമയം എടുത്തേക്കാം എന്നതും ഉദയംപേരൂര്‍ തിര്‍ഞ്ഞെടുക്കാന്‍ കാരണമായി. മാത്രവുമല്ല അന്നാട്ടിനടുത്തുള്ള ചേന്ദമംഗലം, കടുത്തുരുത്തി എന്നിവടങ്ങളിലെ പള്ളികള്‍ മെനസിസിന്റെ പക്ഷത്തായിരുന്നു.
ഉദയംപേരൂരില്‍ സ്ഥാപിതമായ പള്ളി മാര്‍ സാബോര്‍ ക്രി.പി.890 കളില്‍ സ്ഥാപിച്ചതാണ്. ഇത് അവരുടെ തന്നെ പേരുള്ള പുണ്യവാളന്മാരായ വി.സാബോര്‍, വി. ആഫ്രോത്ത് എന്നിവരുടെ പേരിലായിരുന്നു. എന്നാല്‍ ഈ പള്ളി ഇന്നില്ല. (കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണിച്ചു പോയി) [12]
[തിരുത്തുക] അലെക്സിസ് ഡെ മെനസിസ് മെത്രാപ്പോലീത്ത
(അലെയ്ജോ ഡെ മെനസിസ്)ഗോവയിലെ മെത്രാപ്പോലീത്തയായിരുന്ന മെനസിസ് പോര്‍ട്ടുഗീസുകാരനായിരുന്നു. ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് ഡോം എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നു. ഗോവയില്‍ നിരവധി ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ശേഷമാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. അങ്കമാലിയിലെ മെത്രാന് മരിച്ചുപോയതും അങ്കമാലി ഗോവയുടെ കീഴിലുള്ള രൂപതയായതിനാലും അദ്ദേഹത്തിന് സുന്നഹദോസ് നടത്താന്‍ അധികാരം ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. അദ്ദേഹം കൊടുങ്ങല്ലൂരിലെ പോര്‍ട്ടുഗീസ് കോട്ടയില്‍ താമസിച്ച് മലബാറിലെ ആചാരങ്ങളെക്കുറിച്ച് പഠിക്കുകയും സുന്നഹദോസില്‍ അവതരിപ്പിക്കേണ്ട കാനോനുകളുടെ കരടു രൂപം തയ്യാറാക്കുകയും ചെയ്തു. പിന്നീട് അത് ഫ്രാന്‍സിസ് റോസ് എന്ന വൈദികന് പോര്‍ട്ടുഗീസ് ഭാഷയില്‍ നിന്ന് മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്യുകയായിരുന്നു. അവിടെ നിന്ന് 1599 ഫെബ്രുവരി ഒന്നിന് അദ്ദേഹം കൊച്ചിയില്‍ എത്തി. അവിടെ വച്ച് കൊച്ചി രാജാവ് അദ്ദേഹത്തിന് വന്പിച്ച സ്വീകരണം ഒരുക്കിയിരുന്നു.
[തിരുത്തുക] സുന്നഹദോസിന്റെ തയ്യാറെടുപ്പുകള്‍
പെന്തക്കോസ്ത കഴിഞ്ഞു വരുന്ന മൂന്നാമത്തെ ഞായറാഴ്ച 1599 ജൂണ്‍ 20-ന് സുന്നഹദോസ് ആരംഭിച്ചു. ജൂണ്‍ മാസത്തിലെ മണ്‍സൂണ്‍ മഴയെ അവഗണിച്ചാണ് ഇത് ആരംഭിച്ചത്. ദൂരെ നിന്നുള്ളവരെല്ലാം ദിവസങ്ങള്‍ മുന്നേ എത്തിച്ചേരുകയും അവര്‍ക്കെല്ലാം താമസ സൌകര്യവും ഒരുക്കിയിരുന്നു. ഒരുപക്ഷേ കലഹം ഒഴിവാക്കാനും അങ്കമാലിക്കാരായ സൈന്യത്തെ ഒഴിവാക്കാനും കൂടിയായിരുന്നിരിക്കണം ജൂണ്‍ മാസം തിരഞ്ഞെടുത്തത്. ഉദയംപേരൂര്‍ എന്ന സ്ഥലം തിരഞ്ഞെടുത്തതിന്റെ കാരണം മുകളില്‍ വിവരിച്ചിരുന്നുവല്ലോ.
അദ്ധ്യക്ഷന്‍ മെനസിസ് മെത്രാപ്പൊപീത്ത തന്നെയായിരുന്നു. അദ്ദേഹത്തിനെ സഹായിക്കാന്‍ മെല്ക്കിയോര്‍ബ്രാസ്, ഫ്രാന്‍സിസ് റോസ് എന്നിങ്ങനെ അഞ്ച് വൈദികരുമുണ്ടായിരുന്നു. ഫ്രാന്‍സിസ് റോസ് മലയാള ഭാഷയില്‍ പാണ്ഡിത്യമുള്ളയാളായിരുന്നു.
ഇവരെ കൂടാതെ കേരളത്തിലെ പള്ളികളില്‍ നിന്നുള്ള 153 കത്തനാര്‍മാരും 660 അല്മായരും പങ്കെടുക്കാനായി എത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ഗായകരുടെ ഒരു സംഘവും സന്നിഹിതരായിരുന്നു. പോര്‍ട്ടുഗീസ് കപ്പിത്താനായ ആന്റണി ഡെ നോറോഞ്ഞയും സുന്നഹദോസില്‍ പങ്കെടുത്തു. [13]
[തിരുത്തുക] സുന്നഹദോസ്
[തിരുത്തുക] ഒന്നാം ദിവസം
സുന്നഹദോസ് ആരംഭിച്ചത് കത്തോലിക്കാ സഭയുടെ മുറപ്രകാരമുള്ള ദിവ്യബലിയോടെയാണ്. ആദ്യം ദിവ്യബലി അര്‍പ്പിച്ചത് മെനസിസ് മെത്രാപ്പോലീത്തയായിരുന്നു. തുടര്‍ന്ന് എല്ലാ വൈദികന്മാരോടും ദിവ്യബലി അര്‍പ്പിക്കാനും പാപസങ്കീര്‍ത്തനം നടത്തി ആത്മശുദ്ധി പ്രാപിച്ചവര്‍ ദിവ്യകാരുണ്യം സ്വീകരിക്കനും അദ്ദേഹം നിര്‍ദ്ദേശിച്ചു. കുമ്പസാരിക്കുന്ന പതിവ് അന്നുവരെ നിലനിന്നിരുന്നില്ല. കുര്‍ബാന സ്വീകരിക്കുന്നതും പരിമിതമായിരുന്നു. തുടര്‍ന്ന് അദ്ദേഹം ക്ലെമന്റ് മാര്‍പാപ്പ തന്നെ അയച്ചതാണ് എന്നു പറഞ്ഞു കൊണ്ടുള്ള പ്രസ്താവന പോര്‍ട്ടുഗീസ് ഭാഷയില്‍ നടത്തി. അതിന്റെ പരിഭാഷ ഇങ്ങനെയാണ് “ അങ്കമാലിയില്‍ മെത്രാന് ഇല്ലാത്തതുകൊണ്ടും ഈ രൂപത ഗോവന്‍ ആധിപത്യത്തിലായതു കൊണ്ടും ഗോവാ മെത്രാപ്പോലീത്ത എന്ന നിലയ്ക്ക് ഒരു സുന്നഹദോസ് നടത്താന്‍ എനിക്ക് അധികാരമുണ്ട്”. ഇത് മലയാളത്തിലേയ്ക്ക് അന്ന് പരിഭാഷപ്പെടുത്തിയത് പള്ളുരുത്തി ഇടവകാംഗമായ യാക്കോബ് കത്തനാരായിരുന്നു. [14] തര്‍ജ്ജമ ശരിയാണോ എന്ന് പരിശോധിക്കാന്‍ ഫ്രാന്‍സിസ് റോസ്, ആന്തണി ടൊസ്കാനോ എന്നീ വൈദികന്മാര് ഉണ്ടായിരുന്നു. എന്നാല്‍ ലത്തിന് ഭാഷ അറിയാവുന്ന ആര്‍ക്കും സംശയങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ സമ്മേളനം ആരംഭിക്കുന്ന സമയത്ത് ചില കത്തനാര്മാര് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് സത്യപ്രതിജ്ഞ ചെയ്യല്‍ ആയിരുന്നു. അതിനും ബഹുഭൂരിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും മെന്‍സിസിന്റെ നയചാതുരിയില്‍ എല്ലാം മുങ്ങിപ്പോയി.
[തിരുത്തുക] രണ്ടാം ദിവസം
രണ്ടാം ദിവസത്തെ പ്രമേയം വിശ്വാസ പ്രഖ്യാപനമായിരുന്നു. അതില്‍ നെസ്തോറിയനേയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളേയും തള്ളിപ്പറയലായിരുന്നു മുഖ്യം. ഇതില്‍ ചിലവ മറ്റുള്ളവരുടെ മുന്നില്‍ പറയാതെ സ്നാപക യോഹന്നാന്റെ തിരുനാള്‍ ആഘോഷിക്കാന്‍ പോര്‍ട്ടുഗീസുകാര്‍ പറവൂര്‍ക്ക് പോയ സമയത്ത് സംവദിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യം വിശ്വാസ പ്രഖ്യാപനം നടത്തിയത് മെത്രാപോലീത്തയായിരുന്നു. പിന്നീട് ആര്‍ച്ച് ഡീക്കന്‍ ഗീവര്‍ഗീസ് സ്വന്തം പേരില്‍ പ്രഖ്യാപനം നടത്തി. പിന്നീട് എല്ലാ കത്തനാര്‍മാരും മലയാളത്തില്‍ വിശ്വാസപ്രഖ്യാപനം നടത്തി. ഇതിനു കൂടെ പിന്നീട് ചില വാക്കുകള്‍ ചേര്‍ക്കപ്പെട്ടു. അത് നെസ്തോറിയന്‍ സിദ്ധാന്തങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ടുള്ളതും മാര്‍പാപ്പയെ അനുസരിക്കാമെന്നുമുള്ളതാണ്: [15]
[തിരുത്തുക] മൂന്നാം ദിവസം
വിശ്വസപ്രഖ്യാപനം കഴിഞ്ഞ് ജ്ഞാനസ്നാനം, സ്ഥൈര്യ ലേപനം, എന്നീ കൂദാശാകളെപറ്റി ചര്‍ച്ചചെയ്യുകയും അവയെക്കുറിച്ചുള്ള ഡിക്രികള്‍ തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. എല്ലാ ദിവസവും രണ്ടു സമ്മേളനങ്ങള്‍ ഉണ്ടായിരുന്നു. രാവിലെ ഏഴു മണിമുതല്‍ പതിനൊന്നു വരെയും ഉച്ചതിരിഞ്ഞ് രണ്ടുമണി മുതല്‍ വൈകീട്ട് ആറുമണി വരേയും ആയിരുന്നു സമ്മേളനം നടന്നിരുന്നത്.
[തിരുത്തുക] നാലാം ദിവസം
വിശുദ്ധ കുര്‍ബാന ഒരു ബലി എന്ന നിലയിലും ഒരു കൂദാശ എന്ന നിലയിലും ചര്‍ച്ച ചെയ്യപ്പെട്ടു. പാപസങ്കീര്‍ത്തനം, ഒടുവിലത്തെ ഒപ്രുശീമ(അന്ത്യകൂദാശ), കുര്‍ബാന പുസ്തക പരിഷ്കരണം മുതലായവ ചര്‍ച്ച ചെയ്യപ്പെട്ടവിയില്‍ പെടുന്നു. അക്കാലത്ത് ക്രിസ്ത്യാനികള്‍ പാപ സങ്കീര്‍ത്തനം അഥവാ കുമ്പസാരം കൂടാതെയാണ് പരി. കുര്‍ബാന സ്വീകരിച്ചിരുന്നത്. ഇതു മാത്രമല്ല, ഇത് രോഗികള്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. പ്രസ്തുത കീഴ്വഴക്കം തിരുത്തുന്നതായിരുന്നു ഈ നടപടി . ഇതിനോട് അനുബന്ധിച്ച പതിനഞ്ച് ഡിക്രികള്‍ ആണ് അന്ന് അംഗീകരിച്ചത്.
[തിരുത്തുക] അഞ്ചാം ദിവസം
ജൂണ്‍ 24 ന് സ്നാപകയോഹന്നന്റെ തിരുനാള്‍ ആഘോഷിക്കാന്‍ പോര്‍ട്ടുഗീസുകാര്‍ പോയ സിവസം പുറത്തു നിന്നുള്ളവരെ മാറ്റി നിര്‍ത്തി, ത്രിത്വം, തിരുവവതാരം, കന്യാമറിയത്തിന്റെ ദിവ്യ മാതൃത്വം, ആദിപാപം, ശുദ്ധീകരണംസ്ഥലം, വിശുദ്ധരുടെ മാദ്ധ്യസ്ഥം, വിഗ്രഹങ്ങളുടെ വണക്കം, സഭയും അതിന്റെ സംഘടനകളും, വേദ പുസ്തകങ്ങളിലെ അംഗീകൃത ഗ്രന്ഥങ്ങള്‍ എബ്ബിവരായിരുന്നു. ഈ അവസരത്തിലാണ് നെസ്തോറിയന്‍ പാഷാണ്ഡതയെ ശപിക്കുന്ന വാക്കുകള്‍ കത്തനാര്‍മാരും നസ്രാണികളും നടത്തിയതൂം മുന്‍ രേഖകളിലേക്ക് ചേര്‍ക്കപ്പെട്ടതും. സുറിയാനിയിലെ വേദ പുസ്തകം ലത്തീനിലുള്ളതിനുള്ളതിനോട് സമാനമാക്കി. ക്രിസ്തീയമല്ലാത്ത ആചാരങ്ങളോടും വിശ്വാസങ്ങളും ജാഗ്രതയോടെ മാത്രമേ നോക്കാവൂ എന്നും ഉപദേശിച്ചു. വിധി, ദേഹാന്തരപ്രാപ്തി എന്നീ കാര്യങ്ങളില്‍ ഉള്ള വിശ്വാസം നിഷിദ്ധമാക്കി. വിഗ്രഹങ്ങളെ ആരാധിക്കുന്ന ഹിന്ദുക്കളുടെ വിദ്യാലയങ്ങളില്‍ മക്കളെ പഠിക്കാന്‍ അയക്കരുതെന്ന് വിലക്കി. കല്‍ദായ പാത്രിയാക്കീസിനെ ശീശ്മക്കാരനായി പ്രഖ്യാപിച്ചു. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്സിസിലെ ദിയോദാരസ് മുതലായവരെ പ്രകീര്‍ത്തിക്കുന്ന പ്രാര്‍ത്ഥനകള്‍ നീക്കം ചെയ്തു. ഇത്തരം പുസ്തകങ്ങള്‍ നശിപ്പിക്കാനും തീരുമാനമായി.
[തിരുത്തുക] ആറാം ദിവസം
ഈ ദിവസം തിരുപ്പട്ടവും വിവാഹം എന്ന കൂദാശയുമായിരുന്നു. വൈദികന് വിവാഹം കഴിക്കരുതെന്നും വിവാഹം കഴിച്ചവര്‍ ഭാര്യയും മക്കളുമായുള്ള ബന്ധം വിടര്‍ത്തണമെന്നും. ഇത് മിക്ക വൈദികര്‍ക്കും സ്വീകാര്യമാറ്യിരുന്നില്ല. എങ്കിലും ഭാര്യമാര്‍ക്ക് പള്ളി വക ജീവിത ചെലവുകള്‍ നല്‍കാം എന്നായപ്പോള്‍ അവര്‍ മനസില്ലാ മനസ്സോടെ സമ്മതിക്കുകയായിരുന്നു. വിവാഹത്തിനും മറ്റും വയസ് പരിധി നിശ്ചയിച്ചു തീരുമാനമാക്കുകയും ചെയ്തു.
[തിരുത്തുക] ഏഴാം ദിവസം
അങ്കമാലിയിലെ സ്വാധീനശക്തി കുറക്കാനായിട്ടായിരിക്കണം മെനസിസ് ആ രൂപതയെ പല ഇടവകയായി മാറ്റാനുള്ള തീരുമാനമെടുക്കുകയായിരുന്നു. താഴ്ന്ന ജാതിയില്‍ നിന്ന് മതം മാറി വരുന്നവര്‍ക്കായി പ്രത്യേകം പള്ളി വേണമെന്ന് കത്തനാര്മാര് വാദിക്കപ്പെട്ടതിന്റെ ഫലമായി അതനുവദിക്കുകയും അതുണ്ടാകുന്നതുവരെ അവര്‍ക്ക് ഏത് പള്ളിയില്‍ നിന്നും കൂദാശ സ്വികരിക്കാമെന്നും മെനസിസ് സമ്മതിപ്പിച്ചു.
അവസാനദിവസം അസന്മാര്ഗ്ഗിക ആചാരങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി. പാരമ്പര്യ സ്വത്തു തര്‍ക്കം, ദത്തെടുക്കല്‍ വസ്ത്രധാരണരീതി എന്നിവയും ചര്‍ച്ച ചെയ്യപ്പെട്ടു. മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തുടങ്ങിയവ ക്രിസ്ത്യാനികള്‍ക്ക് നിഷിദ്ധമാക്കി [16]
[തിരുത്തുക] സുന്നഹദോസിനു ശേഷം
സുന്നഹദോസിനു ശേഷം ആര്‍ച്ച് ബിഷപ്പ് [[മെനസിസ് പള്ളികള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. സുന്നഹദോസിന്റെ കാനോനകള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. കേരളത്തിലെ മിക്ക പള്ളികളും അദ്ദേഹം സന്ദര്‍ശിച്ചു. മിക്ക സ്ഥലത്തും സുറിയാനി ഗ്രന്ഥങ്ങള്‍ കത്തിച്ചു കളഞ്ഞു. ഏറ്റവും അധികം നശിപ്പിക്കപ്പെട്ടത് അങ്കമാലിയിലാണ്. പറവൂര്‍ വച്ച് സന്ദര്‍ശനം മതിയാക്കി മെനസിസ് മടങ്ങിപ്പൊയി. പോകുന്നതിനു മുന്‍പ് അര്‍ക്കദിയാക്കോനെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ താല്കാലിക ഭരണാധികാരിയായി അദ്ദേഹം വാഴിക്കാനും മറന്നില്ല.
[തിരുത്തുക] ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍
[തിരുത്തുക] അന്നത്തെ വസ്ത്രധാരണരീതി
അന്നത്തെകാലത്തെ വസ്ത്രധാരണരീതിയെ പറ്റി സുന്നഹദോസിന്റെ രേഖകളില്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നു. അന്നത്തെ ഇടവക പ്രമാണിമാര്‍ ഒരു മുണ്ട് മാത്രം ഉടുത്തിരുന്നു, എല്ലാവര്ക്കും കുടുമയുണ്ടായിരുന്നു. മറ്റു ജാതിക്കാരില്‍ നിന്ന് അവരെ തിരിച്ചറിയണമെങ്കില്‍ അവരുടെ കുടുമയുടെ അറ്റത്തെ കുരിശ് ദര്‍ശിക്കണം. എല്ലാവരും കാതില്‍ കടുക്കനും സ്വര്‍ണ്ണ കങ്കണങ്ങൌഉം ധരിച്ചിരുന്നു. ചിലര്‍ക്ക് അംഗരക്ഷകര്‍ ഉണ്ടായിരുന്നു എങ്കില്‍ ചിലര്‍ വാള് ധരിച്ചിട്ടായിരുന്നു വന്നത്. മഴക്കാലമായതിനാല്‍ ഓലക്കുടയും തൊപ്പിക്കുടയും ധരിച്ചിരുന്നു. ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു പോവാതിരിക്കാന്‍ അരയില്‍ ചുവന്ന അരക്കച്ച കൊണ്ട് കെട്ടിയിരുന്നതിലാണ് പണവും മറ്റും വച്ചിരുന്നത്. അരയില്‍ തിരുകിയിരുന്ന കത്തിയുടെ അറ്റത്ത് വെള്ളിച്ചങ്ങലയില്‍ വെറ്റില ചെല്ലം കാണപ്പെട്ടിരുന്നു. വിരലുകളില്‍ പഞ്ചലോഹ മോതിരങ്ങളും സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങളും കനമുള്ള കര്‍ണ്ണാഭരണങ്ങളും കാണപ്പെട്ടു.
[തിരുത്തുക] പാഷാണ്ഡത ആരോപിച്ച് നശിപ്പിച്ച പുസ്തകങ്ങള്‍
(ഉദയംപേരൂര്‍ സുന്നഹദോസില്‍ നശിപ്പിക്കപ്പെട്ടു എന്നു പറയുന്ന ഗ്രന്ഥങ്ങള്‍)
- പാര്‍സിമാന്‍
- മാര്‍ഗസീശ
- പിതാക്കന്മാരുടെ പുസ്തകം
- പവിഴത്തിന്റെ പുസ്തകം
- മാക്കമൊത്ത് (പറുദീസ)
- മിശിഹായുടേ തിരുബാല പുസ്തകം
- സുന്നഹദോസുകളുടെ പുസ്തകം
- സ്വര്‍ഗത്തില്‍ നിന്നും വന്ന കത്ത്
- കമീസിന്റെ പാട്ടുകള്‍
- നര്‍സായുടേ പുസ്തകം
- പ്രഹന്‍ പുസ്തകം. യൗസേപ്പിന് മറിയത്തെ കല്യാണം കഴിക്കുന്നതിനു മുന്‍പ് വേറേ ഭാര്യയും മക്കളും ഉണ്ടായിരുന്നെന്നു ഈ പുസ്തകത്തില്‍ പറയുന്നു.
- യോഹന്നാന് വരകല്‍ദോസ- ഈശോ കര്‍ത്താവും ദൈവത്തിന്റെ പുത്രനും വെവ്വേറേയാണെന്നു പറയുന്ന പുസ്തകം.
- വാവാകട്ടെ പുസ്തകം
- നുഹറ
- എംങ്കര്‍ത്താപുസ്തകം
- കമ്മീസിന്റെ പാട്ടുകള്‍
- ഇദാറ
- സുബാടേ നമസ്കാരം
- അന്‍പത് നൊയമ്പിന്റെ ഉദര്‍ പ്രാര്‍ത്ഥന
[തിരുത്തുക] സുന്നഹദോസിന്റെ കാനോനകള്‍
സുന്നഹദോസിന്റെ തീരുമാനങ്ങള്‍ നിയമങ്ങളാക്കി ക്രോഡീകരിക്കുന്നതാണ് കാനോനകള്‍. മിഷണറിമാരുടെയും മലയാളം പഠിച്ച വിദേശീയരുടേയും ഇടപെടലുകള്‍ നിമിത്തം ഗദ്യ രൂപത്തില്‍ എഴുതപ്പെട്ട ഈ കാനോനകളില്‍ വൈദേശികമായ പല ഭാഷാ സ്വാധീനങ്ങളും കടന്നു കൂടിയിട്ടുണ്ട്.
[തിരുത്തുക] സുന്നഹദോസിന്റെ ഫലങ്ങള്‍
കേരളത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു സുന്നഹദോസ് അതിനു ശേഷം ഉണ്ടായ മാറ്റങ്ങള്‍ കേരളീയരുടെ ജീവിതത്തില്‍ ഇന്നും പ്രതിഫലിക്കുന്നു. അന്നു വരെ കേരളത്തിലെ ക്രിസ്ത്യാനികള്‍ സാമൂഹ്യ ജീവിതത്തില്‍ മറ്റു സമൂഹങ്ങളുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു. മത ജീവിതതിലും അവര്‍ ഉത്തമ പൌരന്മാര് തന്നെയായിരുന്നു. എന്നാല്‍ അവരുടെ സാമൂഹ്യജീവിതത്തിലും മത വിശ്വാസത്തിലും അവരെ പാശ്ചാത്യ വത്കരിക്കാനുള്ള ശ്രമമായിരുന്നു സുന്നഹദോസ്. സുന്നഹദോസിനും മുമ്പ് അന്ത്യോക്യായിലെ പാത്രിയാര്‍ക്കീസായിരുന്നു അവരുടെ ആത്മീയ നേതാവ്, അവിടന്ന് അയക്കുന്ന മെത്രാന്മാരാണ് സഭ ഭരിച്ചിരുന്നത്. എന്നാല്‍ പോര്‍ത്തുഗീസുകാര്‍ക്ക് അധീനത്തിലായിരുന്നതിനാല്‍ അവരുടെ മെത്രാന്മാരായി പിന്നീട് ഇവിടെ എത്തിച്ചേര്‍ന്നത്. കേരളീയമായതിനോടെല്ലാം അവര്‍ക്ക് പുച്ഛമായിരുന്നു. ലത്തീന്‍ ആരാധനാക്രമങ്ങള്‍ സുറിയാനി ഭാഷയില്‍ അവതരിപ്പിക്കാനും അത് അംഗീകരിപ്പിക്കാനും അവര്‍ ശ്രമം നടത്തി. ഉദയം പേരൂര്‍ സുന്നഹദോസിനു മുന്ന് ക്രിസ്ത്യാനികളുടെ ഭരണം നിര്‍വ്വഹിച്ചിരുന്നത് അര്ക്കദിയോക്കാന് അയിരുന്നു. എന്നല്‍ അധികാരം പിന്നീട് മെത്രാന്മാരില് ചെന്നു ചേര്‍ന്നു. പള്ളിയിലെ അല്മായര്ക്കൂം മറ്റും ജനാധിപത്യപരമായി ക്രൈസ്തവരെ ഭരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. ഏകധിപത്യത്തിനു സമമായിത്തീര്‍ന്നു സഭാ ഭരണം.
അതാതു ദേശത്തെ പട്ടക്കാരെ വൈദിക ശുശ്രൂഷയ്ക്കു നിയോഗിക്കേണ്ടുന്നതിനു അന്യദേശക്കാരായ പട്ടക്കാരെ നിയമിച്ചു. പട്ടക്കാരുടെ ബ്രഹ്മചര്യം നിര്‍ബന്ധമാക്കിയത് കാരണം പല വൈദികര്‍ക്കും അവരുടെ കുടുംബങ്ങളെ വിട്ട് മാറി താമസിക്കേണ്ടി വന്നു.
കേരളത്തിലെ പള്ളികളില്‍ വിശുദ്ധന്മാരുടെ രൂപങ്ങള്‍ ഏര്‍പ്പെടുത്തിയതും രൂപങ്ങളുടെ വണക്കം തുടങ്ങിയതും ഇതിനുശേഷം ആണ്.
സുന്നഹദോസിനും മുന്ന് ക്രൈസ്തവരും ഹിന്ദുക്കളും സൌഹാര്‍ദ്ദപരമായാണ് ജീവിച്ചത്, എന്നാല്‍ അതിനുശേഷം മറ്റു ജാതിക്കാരെ അകറ്റി നിര്‍ത്തുന്ന തരം സമീപനം സ്വീകറ്റിക്കേണ്ടതായി വന്നു. പോര്‍ട്ടുഗീസുകാര്‍ക്ക് ക്രിസ്ത്യാനികള്‍ ഒഴിച്ച് മറ്റാരേയും കണ്ടുകൂടാത്തതായിരുന്നു കാര്യം.
ആധുനിക മനസ്സില്‍ പുരോഗമനാത്മകമായ പരിഷ്കാരങ്ങളും അതില്‍ നടപ്പാക്കപ്പെട്ടു. മന്ത്രവാദം, കൂടോത്രം, ജാതകപ്പൊരുത്തം എന്നിവ നിര്‍ത്തലാക്കാന്‍ അവ സഹായിച്ചു. തീണ്ടല്, തൊടീല് തുറ്റങ്ങിയ ജാത്യാചാരങ്ങള്‍ക്കെതിരെ കേരളത്തില്‍ തുടങ്ങിയ ആദ്യത്തെ നിയമം ഒരു പക്ഷേ മെനസിസ് നടപ്പിലാക്കിയതായിരിക്കണം.
കേരള ക്രൈസ്തവരുടെ പിന്തുടര്‍ച്ചാവകാശക്രമത്തില്‍ സുപ്രധാനമായ ഒരു പരിഷ്കാരം സുന്നഹദോസ് നടപ്പിലാക്കുകയുണ്ടായി. ആണ് മക്കളില്ലാത്ത കുംബങ്ങളില്‍ പെണ് മക്കളിലൂടെ പാരമര്യ സ്വത്ത് കൈമാറുന്നതിന്റെ നിയമവശങ്ങള്‍ അതില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ബാല്യകാല വിവാഹം നിര്‍ത്തലാക്കി. ആണിനും പെണ്ണിനും വയസ്സ് നിശ്ചയിച്ചു. വാണിജ്യ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന നസ്രാണികള്‍ അന്യായ പലിശ വാങ്ങെരുത് എന്ന് നിയം ഉണ്ടാക്കപ്പെട്ടു. ചീത്ത നാളുകളില്‍/രീതികളില്‍ പിറക്കുന്ന കുട്ടികളെ കൊലപ്പെടുത്തുന്ന സമ്പ്രദായം അവസാനിക്കപ്പെട്ടു. അനാഥാലയങ്ങളുടെ ഉത്ഭവം ഒരു പക്ഷേ അങ്ങനെയായിരിക്കാം എന്ന് ചിലര്‍ കരുതുന്നു.
സുന്നഹദോസ് അവസാനം ചെന്നെത്തിയത് നസ്രാണികളുടെ എതിര്‍പ്പിലേയ്ക്കും അതു വഴി കൂനന്‍ കുരിശ് സത്യത്തിലേക്കുമാണ്.
[തിരുത്തുക] കൂനന്‍ കുരിശു സത്യം
സ്വന്തമായി തദ്ദേശിയ മെത്രാനെ കിട്ടാതെ വന്നപ്പോള്‍ നസ്രാണികള്‍ ആലേങ്ങാട്ടു വച്ച് അര്‍ക്കദിയാക്കോനെ മെത്രാനായി വാഴിക്കുകയായിരുന്നു. ഇതിന് കൈവെപ്പ് കിട്ടാന്‍ മെത്രാന് ഇല്ലാതെ വന്നപ്പോള്‍ ആറു കത്തനാര്മാര് ചേര്‍ന്ന് ശിരസ്സില്‍ കൈവച്ച് മെത്രാഭിഷേകം നടത്തി. എന്നാല്‍ പാഡ്രുവാഡക്കാര് ഇതിനെ അംഗീകരിച്ചില്ല. എന്നാല്‍ ഈ മെത്രാന് അംഗീകാരം നല്കുവാന് വന്ന അന്ത്യോക്യയുടെ മോര് അഹത്തള്ളാ ബാവയെ പോര്‍ത്തുഗീസുകാര്‍ കടലില്‍ കല്ല് കെട്ടി താഴ്ത്തി. ഇതില്‍ പ്രതിഷേദിച്ച് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ ഇനി റോമന്‍ പാപ്പയുടെ കീഴില്‍ നില്‍ക്കില്ല എന്ന് ശപഥം ചെയ്ത സംഭവം ആണ് കൂനന്‍ കുരിശ് സത്യം എന്ന് അറിയപ്പെട്ടത്.
[തിരുത്തുക] പഴയ-പുത്തന്‍ കൂറുകള്‍
1655-ല്‍ ഏതാനും കര്‍മ്മലീത്താ സന്യാസുകള്‍ കേരളത്തിലെത്തിച്ചേര്‍ന്നു. നസ്രാണികള്‍ ഈശോ സഭക്കാരെ മാത്രമാണ് വെറുത്തിരുന്നത്. കര്മ്മലീത്തരോട് അവര്‍ക്ക് വിരോധം ഉണ്ടായിരുന്നില്ല. അവര്‍ക്ക് അതിനാല്‍ മദ്ധ്യസ്ഥരായി അനുരഞ്ജന ശ്രമങ്ങള്‍ നടത്താന്‍ സാധിച്ചു. ജോസഫ് സെബാസ്തീനി എന്ന വികാരിയായിരുന്നു അവരുടെ നേതാവ്. എന്നാം മാര്‍ത്തോമ്മാ മെത്രാന്റെ പദവിക്ക് കോട്ടം തട്ടാതെയുള്ള ഒത്തുതീര്‍പ്പാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ അതില്‍ കുറഞ്ഞ ഒന്നിനും സാധ്യമല്ലാത്ത സ്ഥിതിയാണുണ്ടായിരുന്നത്. ഇതിനിടക്ക് റൊമിലേയ്ക്ക് പോയ ജോസഫ് പാതിരി മെത്രാനായാണ് തിരിച്ചു വന്നത്. മാര്‍പാപ്പയില്‍ നിന്ന് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ ഭരിക്കാനുള്ള പ്രത്യേക അനുമതി അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതോടെ കര്‍മ്മലീത്തര്‍ അനുരഞ്ജന ശ്രമം ഉപേക്ഷിച്ചു. ശക്തരായ അവര്‍ കൊച്ചീ രാജാവിന്റെ സഹായത്തോടെ മാര്‍ തോമാ മെത്രാനെ കൂടുക്കാന് നോക്കിയെങ്കിലും വിജയിക്കാനായില്ല. എന്നാല്‍ അദ്ദേഹം അങ്കമാലി പള്ളി രാജാവില്‍ നിന്നു വിലകോടുത്തു വാങ്ങി. ഡച്ചുകാരുടെ ആധിപത്യം മൂലം ഇവിടം വിട്ട് പോകേണ്ടി വന്നതിനു മുന്‍പേ ചുരുങ്ങിയ കാലം കൊണ്ട് 84 പള്ളികള്‍ റൊമാ സഭയുടേ നിയന്ത്രണത്തിലാക്കി. 32 പള്ളികള്‍ മാത്രമേ തോമ്മാ മെത്രാനൊപ്പം നിന്നുള്ളൂ. അന്ന് നസ്രാണി ക്രിസ്ത്യാനികള്‍ വീണ്ടും രണ്ടായി പിളര്‍ന്നു. ജോസഫ് മെത്രാനെ പിന്തുണച്ചവരെ അവര്‍ സ്വയം പഴയ്കൂറ്റുകാര് എന്നും മാര്‍ത്തോമ്മാ പ്രഥമനെ പിന്തുണച്ചവരെ അവര്‍ പുത്തന്‍കുറ്റുകാര്‍ എന്നും വിളിക്കാന്‍ തുടങ്ങി. [17]
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ http://www.synodofdiamper.com/synod.php
- ↑ ഉപോദ്ഘാതം. എഴുതിയത് ഡോ. സ്കറിയ സക്കറിയ. എഡിറ്റര്‍: ഉദയമ്പേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍, എ.ഡി. 1599; ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്, ഓശാന മൌണ്ട്, ഇടമറ്റം 686588, കേരളം. 1994
- ↑ വര്‍ഗീസ് അങ്കമാലി, ഡോ. ജോമോന് തച്ചില്‍; അങ്കമാലി രേഖകള്‍; മെറിറ്റ് ബുക്സ് എറണാകുളം 2002.
- ↑ സൌജന്യ ഓണ്‍ലൈന്‍ വിവര്‍ത്തനം
- ↑ സഹസ്രാബ്ദ സ്മരണിക- അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കൊബായ സുറിയാനി പള്ളി, വാപ്പാലശ്ശേരി . 1997
- ↑ എ. ശ്രീധരമേനോന്, കേരളചരിത്രശില്പികള്‍. ഏടുകള്‍ 124-125 നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988
- ↑ ജോസഫ് പുലിക്കുന്നേല്‍; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകള്‍, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
- ↑ പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്. കേരള സംസ്കാര ദര്‍ശനം. ജൂലായ് 1990. കാഞ്ചനഗിരി ബുക്സ് കിളിമനൂര്‍, കേരള
- ↑ പി.കെ. ബാലകൃഷ്ണന്., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറന്റ് ബുക്സ്. തൃശൂര്‍.ISBN 81-226-0468-4
- ↑ മാത്യു ഉലകംതറ; നവകേരള ശില്പികള്- അര്‍ണ്ണോസ് പാതിരി, പ്രസാധകര്: കേരള ഹിസ്റ്ററി അസോസിയേഷന്, എറണാകുളം, കേരള; 1982
- ↑ ജോസഫ് പുലിക്കുന്നേല്‍; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകള്‍, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
- ↑ ഉദയംപേരൂര്‍ സുന്നഹദോസിനെ കുറിച്ചുള്ള വെബ് താള്
- ↑
- ↑ ഫാ. ജോണ്‍ പള്ളത്ത്., ഡോ. അലക്സ് ഡെ മെനസിസും ഉദയംപേരൂര്‍ സൂനഹദോസും. ഏട് 58, ഗുഡ് ഷെഫേര്‍ഡ് മൊണാസ്ട്രി. കോട്ടയം 1999.
- ↑ “ദുഷ്ട പാഷാണ്ഡവേദക്കാരനായ നെസ്തോറിയസിനേയും അദ്ദേഹത്തിന്റെ അബദ്ധ സിദ്ധധന്തങ്ങളേയും അദ്ധേഹത്തിന്റെ അനുയായികളേയും ഞാന്‍ ശപിക്കുന്നു. ഒന്നാം സുന്നഹദോസ് അനുസരിച്ച് ഞാന്‍ നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ സത്യദൈവമായും സത്യമനുഷ്യനായും ഞാന്‍ വണങ്ങുന്നു. മാത്രമല്ല ക്രിസ്തുവില്‍ രണ്ടു സ്വഭാവവും അതായത് മനുഷ്യ സ്വഭാവവും ദൈവ സ്വഭാവവും ഉണ്ടെന്നും, ഏക ദൈവീക ആള്‍രൂപം മാത്രമേയുള്ളൂവെന്നും ഞാന്‍ വിശ്വസിക്കുന്നു. എത്രയും ശുദ്ധമാക്കപ്പെട്ട കന്യകാ മറിയം ദൈവ മാതാവെന്നും വിളിക്കപ്പെടേണ്ടതാകുന്നുവെന്നും സത്യദൈവത്തിന്റെ അമ്മായാകുന്നുവെന്നും അനുസരിക്കുന്നു. ശുദ്ധ റോമാ സഭായെ എന്റെ മാതാവായും ഗുരുനാഥയായും മറ്റു എല്ലാപ്പള്ളികളുടേയും ശിരസ്സായും ഞാന്‍ അനുസരിക്കുന്നു. ഈ സഭയ്ക്ക് അനുസരിക്കുന്നു. ബാബിലോണിലെ പാത്രിയാര്‍ക്കീസിനോടു ഇനി മേലില്‍ അന്യോന്യം സമ്പര്‍ക്കമുണ്ടാവില്ലെന്നും വാഗ്ദാനം ചെയ്യുന്നു., വിശേഷിച്ച് ഈ രൂപതയില്‍ അതാതു കാലത്ത് റോമാ മാര്പാപ്പയാല് നിയമിക്കപ്പെടുന്ന മെത്രാന്മാരെയല്ലതെ മറ്റു യാതൊരുത്തനേയും ഞാന്‍ സ്വീകരിക്കുകയില്ല എന്നു വാഗ്ദാനം ചെയ്യുന്നു.“ പ്രതിപാദിച്ചിരിക്കുന്നത്: ഡോ. അലക്സ് ഡെ മെനസിസും ഉദയംപേരൂര്‍ സൂനഹദോസും, ഫാ. ജോണ്‍ പള്ളത്ത്; ഗുഡ് ഷെഫേര്‍ഡ് മൊണാസ്ട്രി. കോട്ടയം 1999.
- ↑ അന്നത്തെ ക്രിസ്ത്യാനികള്‍ ജാതിയില്‍ നായന്മാരെ പോലെ പെരുമാറിയിരുന്നു. താഴ്ന്ന ജാതിക്കാരുമായി അവരും മത്സരിച്ച് അയിത്താചരണം നടത്തി വന്നു. തീണ്ടപ്പെട്ടാല്‍ മുറിവുണ്ടാക്കി അതില്‍ ഉപ്പ് തേയ്ക്കുക തുടങ്ങിയ ആചാരങ്ങളും നിലനിന്നിരുന്നു
- ↑ ഡോ. സ്കറിയ സക്കറിയ. എഡിറ്റര്‍: ഉദയമ്പേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍, എ.ഡി. 1599; ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്, ഓശാന മൌണ്ട്, ഇടമറ്റം 686588, കേരളം. 1994