റോമന്‍ റിപ്പബ്ലിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


റെസ് പുബ്ലിക്കാ റൊമാനാ
റോമന്‍ റിപ്പബ്ലിക്ക്
Image:LocationRomanRepublic.png
ദേശിയ ആപ്തവാക്യം:
സെനാതുസ് പോപ്പുലെസ്ക് റൊമാനുസ്
(ലത്തീനില്‍: The Senate and the Roman People)
ഔദ്യോഗിക ഭാഷ ലത്തീന്‍
തലസ്ഥാനം റോം
രാഷ്ടങ്ങളുടെ പട്ടിക റിപ്പബ്ലിക്ക്
രാഷ്ടത്തലവന്‍ രണ്ട് കോണ്‍സുളുകള്‍, അടിയന്തിര അവസ്ഥകളില്‍ രാജാവ്
'ഉപദേശക സമിതി റോമന്‍ സെനറ്റ്
നിയമനിര്‍മ്മാണം റോമന്‍ നിയമ നിര്‍മ്മാണ സഭ
സ്ഥാപിത വര്‍ഷം ക്രി.മു. 510
ഇല്ലാതായത് ക്രി.മു. 27 ജനുവരി16, മന്ദഗതിയിലുള്ള രാഷ്ട്രീയ ലയനം റോമാ സാമ്രാജ്യത്തിലേയ്ക്ക്
ആദ്യത്തെ കോണ്‍സുള്‍മാര്‍ ലൂസിയുസ് ജൂനിയുസ് ബ്രൂട്ടുസ്, ലൂസിയുസ് താര്‍ക്കീനിയുസ് കൊള്ളാത്തിനുസ് (ക്രി.മു. 509-ക്രി.മു. 508)
അവസാനത്തെ കോണ്‍സുള്‍മാര്‍ വ്യക്താമായറിയില്ല
മുന്‍പത്തെ അവസ്ഥ റോമന്‍ രാജ്യം
പിന്നീടുള്ള അവസ്ഥ റോമാ സാമ്രാജ്യം
ഇതും കാണുക
External Timeline
Graphical timeline
തിരുത്തുക

പുരാതന റോമന്‍ സംസ്കാരത്തിലെ ഒരു പ്രത്യേകഘട്ടത്തിലെ ഭരണ കാലമാണ് റോമന്‍ റിപ്പബ്ലിക്ക് (Roman Republic). റോമുലുസിന്റേയും പിന്‍‌ഗാമികളുടേയും എട്രൂസ്കന്‍ രാജാക്കന്മാരായിരുന്ന ടാര്‍ക്വിന്‍ രാജാക്കന്മാരുടേയും ഏകാധിപത്യത്തിന്റെ അവസാനത്തോടെ (ക്രി.മു. 509)‍ഒരു ചെറിയ രാജ്യം മാത്രമായിരുന്ന റോം അയല്‍ പ്രദേശങ്ങള്‍ കീഴടക്കി അതിന്‍റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുകയും ഇക്കാലമത്രയും ഗണതന്ത്ര വ്യവസ്ഥ പിന്തുടരുകയും പിന്നീട് നിരവധി അഭ്യന്തര ലഹളകളിലൂടെയും ഏകാധിപതികളായ നേതാക്കളുടെ കൈകളീലൂടെ റോമാ സാമ്രാജ്യം ആയിത്തിരുകയും (ക്രി.മു. 27) ചെയ്യുന്നതുവരെയുള്ള കാലഘട്ടത്തെയാണ് റിപ്പബ്ലിക്ക് എന്ന് പറഞ്ഞുവരുന്നത്. മാസിഡോണിയയില്‍ അലക്സാണ്ടറുടെ കാലത്തിനു മുന്‍പേ തുടങ്ങി അതിനുശേഷം വന്ന ഹെല്ലനിക് കാലഘട്ടത്തിലുമായി റോമില്‍ രൂപപ്പെട്ടു വന്ന വ്യവസ്ഥയാണ് റോമന്‍ റിപ്പബ്ലിക്ക്. അഥവാ റോമന്‍ ഗണതന്ത്രം.

ഉള്ളടക്കം

[തിരുത്തുക] പൂര്‍വ്വ ചരിത്രം

അലക്സാണ്ഡറുടെ സാമ്രാജ്യം ഒരു താരതമ്യത്തിനായി
അലക്സാണ്ഡറുടെ സാമ്രാജ്യം ഒരു താരതമ്യത്തിനായി

ലോകത്തിലുണ്ടായിട്ടുള്ള ഏറ്റവും സമര്‍ത്ഥനും ധീരനുമായ യുദ്ധവീരന്മാരിലൊരാളായ മഹാനായ അലക്സാണ്ടര്‍ ആണ് ക്രി.മു. നാലാം നൂറ്റാണ്ടില്‍ മാസിഡോണിയ ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം (ക്രി.മു.320) അദ്ദേഹത്തിന്റെ സേനാനായകന്മാരും പ്രഭുക്കന്മാരും രാജ്യം പങ്കുവക്കാന്‍ തുടങ്ങി. ഇത് ക്രി.മു. 30 വരെ തുടര്‍ന്നു. ഈ കാലഘട്ടം ഹെല്ലനിക് സംസ്കാരം (യുഗം) എന്നറിയപ്പെട്ടു. സാംസ്കാരികവും സാമ്പത്തികവുമായി മാനവരാശിക്ക് നിസ്തുലമായ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള നിരവധി തത്വചിന്തകരും ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും ഗവേഷകരും ഇക്കാലത്ത് ജീവിച്ചിരുന്നു.[1] എന്നാല്‍ ഹെല്ലനിക് സംസ്കാരം ശക്തി ക്ഷയിച്ചു തുടങ്ങുന്നതിനു മുന്‍പേ തന്നെ മറ്റൊരു ശക്തി യൂറോപ്പിലുദിച്ചിരുന്നു. ഇറ്റലിയിലെ നദിയായ ടൈബര്‍ തീരത്ത് വളര്‍ന്നു വന്ന റോം നഗരമായിരുന്നു അത്. ആദ്യകാലങ്ങളില്‍ ഗ്രീക്ക് നഗരരാഷ്ട്രങ്ങളെപ്പോലെയായിരുന്നു റോമും. ഏതാനും നൂറ്റാണ്ടുകള്‍ കൊണ്ട് അവര്‍ പ്രബലരാവുകയും ഒരു വലിയ സാമ്രാജ്യം രൂപം കൊള്ളുകയും ചെയ്തു. [2]

റോമാ നഗരത്തിന്റെ ആദിമചരിത്രം ഇന്നും അജ്ഞാതമാണ്. പ്രാചീന ശിലായുഗത്തിന്റെ അന്ത്യത്തില്‍ ഫ്രാന്‍സിലെ ക്രോമാഗ്നന്‍ വര്‍ഗക്കാരോട് അടുത്ത ബന്ധമുള്ള ഒരു ജനത ഇറ്റലി കേന്ദ്രമാക്കി ജീവിച്ചിരുന്നതായി തെളിവുകളുണ്ട്. നവീന ശിലായുഗത്തില്‍ മെഡിറ്ററേനിയന്‍ വര്‍ഗ്ഗക്കാര്‍ ആഫ്രിക്കയില്‍ നിന്നും സ്പെയിന്‍, ഗ്വാള്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്ക്ക് കുടിയേറിപ്പാര്‍ത്തു തുടങ്ങി. വെങ്കല യുഗത്തിന്റെ ആരംഭത്തില്‍ തന്നെ ഹെല്ലന്‍ വര്‍ഗത്തിനോട് സാദൃശ്യമുള്ള ഇന്‍ഡോ-യൂറോപ്യന്മാര്‍ കുടിയേറി. ഇവരില്‍ പ്രധാന ഗോത്രക്കാരായ ലത്തീന്‍കാര്‍ ടൈബര്‍ നദിയുടെ തീരത്ത് താമസമാക്കി. അവര്‍ അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എന്നു പേര് വന്നു. ലാറ്റിയത്തിലെ ഏറ്റവും പ്രധാന നഗരമായിരുന്നു റോമാ നഗരം ഇത് സ്ഥാപിച്ചത് ഇരട്ട സഹോദര‍ന്മാരായ റോമുസ് റോമുലുസ് എന്നിവരാണ്. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട അവരെ കാട്ടിലെ ഒരു ചെന്നായ ആണ് വളര്‍ത്തിയത് എന്ന് ഐതിഹ്യം. റോം പല യുദ്ധങ്ങലിലൂടെ മറ്റു രാജ്യങ്ങളെ അധീനത്തിലാക്കിക്കൊണ്ട് മധ്യധരണ്യാഴിയുടെ തീരം വരെയുള്ള പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

‌റോമുസും റോമുലുസും ചെന്നായുടെ പാല് ‍കുടിക്കുന്ന ശില്പം റോമാ നഗരത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്മാരകം
‌റോമുസും റോമുലുസും ചെന്നായുടെ പാല് ‍കുടിക്കുന്ന ശില്പം റോമാ നഗരത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്മാരകം

ലത്തീന്‍‍കാരെക്കൂടാതെ, എട്രൂസ്കന്മാര്‍ എന്ന മറ്റൊരു ജനവിഭാഗവും ഇവിടെ പ്രബലമായിരുന്നു. ഇവര്‍ ക്രി.മു. പത്താം ശതകത്തില്‍ ടൈബര്‍ നദിയുടെ വടക്കു ഭാഗത്ത് കുടിയേറിപ്പാര്‍ത്തു. തെക്കു ഭാഗത്തായാണ് റോമാ നഗരം. എട്രൂസ്കരുടെ നഗരം എട്രൂറിയ എന്നും അറിയപ്പെട്ടു. ക്രി.മു. ഏഴാം നൂറ്റാണ്ടില്‍ ലത്തീന്‍‍കാരെ തോല്പിച്ച് ഇവര്‍ റോം ഭരിച്ചുവെങ്കിലും അത്യന്തികമായി റോമാക്കാര്‍ ഇവരെ തോല്പിച്ച് തങ്ങളുടെ ആധിപത്യം പുന:സ്ഥാപിച്ചു. എന്നാല്‍ എട്രൂസ്കന്മാര്‍ റോം ഭരിച്ച ചെറിയ കാലങ്ങളില്‍ നിന്ന് ലത്തീന്‍‍കാര്‍ പലതും പഠിച്ചു. പൌരാണിക പൌരസ്ത്യ സംസ്കാരങ്ങളേയും റോമിനേയും തമ്മില്‍ കൂട്ടിയിണക്കിയ കണ്ണി എട്രൂസ്കന്മാര്‍ ആയിരുന്നു. ക്രി.മു. നാലാം നൂറ്റാണ്ടില്‍ ഗ്വാള്‍(ഇന്നത്തെ സ്പെയിന്‍) വംശക്കാര്‍ റോമാ നഗരം ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു പിന്മാറി. അതിനുശേഷമാണ് റോമാനഗരത്തിന്‍റെ നേതൃത്വത്തില്‍ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത്.

[തിരുത്തുക] റിപ്പബ്ലിക്കിന്റെ ഉത്ഭവം

പ്രധാന ലേഖനം: റോമന്‍ റിപ്പബ്ലിക്കിന്റെ ഉത്ഭവം
 റോമും എട്രുസ്കയും ഇടയ്ക്ക് ടൈബര്‍ നദിയും കാണാം
റോമും എട്രുസ്കയും ഇടയ്ക്ക് ടൈബര്‍ നദിയും കാണാം

ബി.സി. എഴാം നൂറ്റാണ്ടില്‍ എട്രൂസ്കന്മാര്‍ റോമിനെ ആക്രമിച്ച് കുറേക്കാലം സ്വന്തമാക്കി ഭരിച്ചു വന്നു. അവരുടേത് രാജഭരണം ആയിരുന്നു. നാട്ടുകാരായ റോമാക്കാര്‍ വൈദേശികാധിപത്യം വെറുത്തിരുന്നു; എങ്കിലും എട്രൂസ്കന്മാര്‍ റോമിനെ പുരോഗതിയിലേയ്ക്ക് നയിക്കുകയാണ് ഉണ്ടായത്. എന്നാല്‍ നാട്ടുകാരുടെ വിദ്വേഷം താമസിയാതെ ലഹളയില്‍ കലാശിക്കുകയും വിപ്ലവം ജയിച്ച് എട്രൂസ്കന്മാര്‍ പിന്‍‍വാങ്ങുകയും ചെയ്തു. അങ്ങനെ ക്രി.പി.510-ഓടെ രാജഭരണം അവസാനിക്കുകയും നാട്ടുകാരുടെ റിപ്പബ്ലിക് ഭരണം ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ ലിവിയുടെ അഭിപ്രായപ്രകാരം റോമാ രാജ്യത്തിന്‍റെ അവസാനവും റിപ്പബ്ലിക്കിന്‍റെ ഉദയവും ലുക്രേത്തിയ എന്ന സാധാരണ സ്ത്രീയുടെ മരണത്തോടെയാണ്. അദ്ദേഹത്തിന്‍റെ അഭിപ്രയത്തില്‍, അവസാന റോമന്‍ രാജാവായിരുന്ന ലൂസിയുസ് താര്‍ക്കീനിയുസ് സൂപെര്‍ബുസിന് സെക്സ്തുസ് താര്‍ക്കിനിയുസ് എന്നൊരു ക്രോധാത്മാവായ മകനുണ്ടായിരുന്നു. അയാള്‍ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു. ലുക്രേത്തിയ തന്‍റെ ബന്ധുക്കളെ ഇതിന് പകരം ചോദിക്കാനായി നിര്‍ബന്ധിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്തു. ലൂസിയുസ് ജൂനിയുസ് ബ്രൂട്ടുസ് ജനങ്ങളെ രാജാവിനെതിരായി അണിനിരത്തി. അവളുടെ മൃതശരീരം പ്രദര്‍ശിപ്പിച്ചുകോണ്ട് ജാഥ നടത്തി. പിന്നീടുണ്ടായ സംഭവങ്ങളില്‍ താര്‍ക്കീനുകള്‍ രാജ്യം വിട്ടോടുകയും എ‍ട്രൂറിയയില്‍ അഭയം പ്രാപിക്കുകയും ചെയ്തു. അതിനു ശേഷം ആണ് റോമന്‍ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത്. പ്രതികാരം ചോദിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ലുക്രേത്തിയയുടെ ഭര്‍ത്താവ് ലൂസിയസ് താര്‍ക്കീനിയുസ് കൊള്ളാത്തീനുസ് എന്നയാള്‍ പിന്നീട് റൊമാ റിപ്പബ്ലിക്കിന്‍റെ ആദ്യത്തെ കോന്‍സുള്‍മാരില്‍ ഒരാളായിരുന്നു. ലൂസിയുസ് ജൂനിയുസ് ബ്രൂട്ടുസ് ആയിരുന്നു മറ്റൊരു കോണ്‍സുള്‍. [3]

[തിരുത്തുക] ഭരണരീതി

പ്രധാന ലേഖനം: റോമന്‍ സെനറ്റ്

ഈ രാഷ്ട്രീയ സം‌വിധാനത്തിന്റെ അടിസ്ഥാന ഘടകം അല്ലെങ്കില്‍ അംശം (യൂണിറ്റ്) കുടുംബം ആയിരുന്നു. റോമിലെ മൊത്തം കുടുംബങ്ങളുടെയും കാരണവരാവാന്‍ യോഗ്യതയുള്ള ആള്‍ രാജാവായിരുന്നു എന്നു മാത്രം. എല്ലാ കുടുംബത്തിനും ഉണ്ടായിരുന്ന ‘കാരണവര്‍’ പോലെ മാത്രമായിരുന്നു അത്. ഏതാനും കുടുംബങ്ങളുടെ സമൂഹത്തെ ‘ജെന്‍സ്’ എന്നാണ് വിളിച്ചിരുന്നത്.(ഉദാ: ജെന്‍സ് ജൂലിയ- ജൂലിയസ് സീസറിന്‍റെ വംശം) ഒരോ ജെന്‍സിനും ഒരോ തലവന്മാര്‍ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള തലവന്മാരുടെ അല്ലെങ്കില്‍ കാരണവന്മാരുടെ സഭയാണ് ‘സെനറ്റ്’. ഇതു കൂടാതെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭയും ഉണ്ടായിരുന്നു. ‘കൊമ്മീസിയാ കൂറിയാറ്റ’ എന്നായിരുന്നു അതിന്‍റെ പേര്‍. ഈ രണ്ടു സഭകളോടും കൂടിയാലോചിച്ചാണ് രാജാവ് ഭരണം നടത്തിയിരുന്നത്. എല്ലാ അധികാരങ്ങളും അദ്ദേഹത്തിനായിരുന്നു. പ്രധാന ന്യായാധിപനും സര്‍വ്വ സൈന്യാധിപനും അദ്ദേഹം തന്നെ. എന്നാല്‍ ഒരിക്കലും ഒരു സ്വേച്ഛാധിപതിയേപ്പോലെയായിരുന്നില്ല മറിച്ച് ഒരു വീട്ടിലെ തലമുതിര്‍ന്ന കാരണവരെപ്പോലെയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്.

[തിരുത്തുക] ജനങ്ങള്‍

 റോമാ നഗരം ചിത്രകാരന്‍റെ ഭാവനയില്‍ 1889-ല് വരച്ചത്.
റോമാ നഗരം ചിത്രകാരന്‍റെ ഭാവനയില്‍ 1889-ല് വരച്ചത്.

റോമാക്കാര്‍ സമീപ ശക്തികളുമായി നിരന്തരം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ജനങ്ങള്‍ യോദ്ധാക്കള്‍ ആയാണ് വളര്‍ന്നു വന്നത്. ശത്രുക്കളുടെ മധ്യത്തില്‍ ജീവിച്ചു വന്നതിനാല്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇത് കൂടിയേ തീരുമായിരുന്നുള്ളൂ. റോമിലെ പട്ടാളക്കാര്‍ ഇക്കാരണത്താല്‍ തന്നെ വളരെ സഹനശക്തിയുള്ളവരായിരുന്നു. റോമിലെ ജനങ്ങള്‍ കൃഷിക്കാരായി പാടത്തും പട്ടാളക്കാരായി പടക്കളത്തിലും ഒരു പോലെ പണിയെടുത്തു. ജനപ്പെരുപ്പം അവര്‍ക്ക് പുതിയ ആവാസ കേന്ദ്രങ്ങള്‍ ഉണ്ടാക്കാനുള്ള കാരണമായി മാറി. യുദ്ധങ്ങള്‍ കൊണ്ട് ഭൂവിസ്തൃതി വര്‍ദ്ധിപ്പിക്കലായിരുന്നു പ്രധാന പരിപാടി. കാലക്രമത്തില്‍ ജനങ്ങള്‍ ദുരാഗ്രഹികളും സാമ്രാജ്യ മോഹികളുമായിത്തീര്‍ന്നു.

റോമിന്‍റെ വടക്കുതാമസിച്ചിരുന്ന എട്രൂസ്കന്മാര്‍ എന്നും അവര്‍ക്ക് വെല്ലുവിളിയായിരുന്നു. എന്നാല്‍ തെക്കുള്ള ലത്തീന്‍‌കാര്‍ സുഹൃത്തുക്കളായിരുന്നു.

[തിരുത്തുക] സാമുദായിക വിപ്ലവം

പ്രധാന ലേഖനം: റോമാ റിപ്പബ്ലിക്കിലെ സാമുദായിക വിപ്ലവം

ഏകദേശം 500 വര്‍ഷങ്ങള്‍ നിലനിന്ന റോമന്‍ റിപ്പബ്ലിക്കിന് നിരന്തര യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും സാക്ഷ്യം വഹിക്കേണ്ടതായി വന്നു. പെട്രീഷ്യന്മാരും പെബ്ലിയന്മാരും തമ്മിലുള്ള ലഹളകള്‍ എടുത്തു പറയേണ്ട ഒന്നാണ്. പെട്രീഷ്യന്മാര്‍ റോമില്‍ പണ്ടു മുതല്‍ക്കേ ഉണ്ടായിരുന്നവരാണ്. എന്നാല്‍ പെബ്ലിയന്മാര്‍ പുറമേ നിന്നു വന്നവരും. പെട്രീഷ്യന്മാര്‍ സമൂഹത്തിന്‍റെ മേലേക്കിടയില്‍ സ്ഥാനം ഉറപ്പിച്ചവരായിരുന്നു. ഇവര്‍ക്ക് കൂടുതല്‍ രാഷ്രീയാധികാരവും ഉണ്ടായിരുന്നു. എന്നാല്‍ പെബ്ലിയന്മാര്‍ അധികവും നിര്‍ധനരും തൊഴിലാളികളും ആയിരുന്നു. ഇവര്‍ കാലക്രമേണ അടിമപ്പണിക്കുവരെ വിധേയരാകേണ്ടിവന്നു. മറ്റൊരു പ്രശ്നം വെട്ടിപ്പിടിച്ച ഭൂമിയെ ചൊല്ലിയായിരുന്നു. ആദ്യമൊക്കെ യുദ്ധത്തില്‍ നേടുന്ന ഭൂമിയുടെ പങ്ക് പെബ്ലിയന്മാര്‍ക്കും കൊടുത്തിരുന്നു, എന്നാല്‍ കാലക്രമത്തില്‍ അതില്ലാതായി. ഭരണം പുരോഗമിച്ച ശേഷം ഇത് നിശ്ശേഷം ഇല്ലാതായി. പെബ്ലിയന്മാര്‍ക്ക് നിയമകാര്യങ്ങളില്‍ അറിവും ഉണ്ടായിരുന്നില്ല.

ഇങ്ങനെ വിവിധ പരാധീനതകളാല്‍ വിഷമിച്ച പെബ്ലിയന്മാര്‍ സംഘടിതരായി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. അവര്‍ ഒത്തു ചേര്‍ന്ന് ഒരു കൂട്ടായ്മ ആരംഭിച്ചു. അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി ജോലി ബഹിഷ്കരണം ആരംഭിച്ചു. എന്നാല്‍ പെട്രീഷ്യന്മാര്‍ ഇത് കണ്ടതായി ഭാവിച്ചില്ല. ഇതില്‍ ക്ഷുഭിതരായ പെബ്ലിയന്മാര്‍ കൂട്ടത്തോടെ റോമാ നഗരം വിട്ട് അടുത്തുള്ള കുന്നില്‍ പോയി താവളം ഉറപ്പിച്ച് അവിടെ ഒരു സ്വതന്ത്ര രാഷ്ട്രം സൃഷ്ടിക്കാന്‍ പോകുന്നു എന്ന് ഭീഷണി മുഴക്കി. പെബ്ലിയന്മാരില്ലാതെ ജീവിക്കാന്‍ പെട്രീഷ്യന്മാര്‍ക്ക് പറ്റുമായിരുന്നില്ല. കാരണം അവരായിരുന്നു അധ്വാനം നടത്തിയിരുന്നത്. കുറച്ച് അധികാരങ്ങള്‍ തിരികെ കോടുക്കാന്‍ സമ്മതിക്കുകയും അവര്‍ക്ക് മാത്രമായി ഒരു ട്രിബ്യൂണ്‍ (ട്രിബൂണി പ്ലേബിസ്,tribuni plebis) ഉണ്ടാക്കാന്‍ തീരുമാനിക്കുകയും അങ്ങനെ അവര്‍ തിരിച്ചു വരികയും ചെയ്തു. ഇത് അവരുടെ ‘ആദ്യത്തെ ഇറങ്ങിപ്പോക്ക്’ ആയിരുന്നു. മറ്റധികാരങ്ങളും അവകാശങ്ങളും ലഭിക്കുവാന്‍ വീണ്ടും പെബ്ലിയന്മാര്‍‍ക്ക് ഇത്തരത്തില്‍ ഇറങ്ങിപ്പോക്കുകള്‍ നടത്തേണ്ടി വന്നു. ‘കൊമീഷ്യാ പട്രീഷ്യാ’, ‘പന്ത്രണ്ടു ഫലകങ്ങള്‍’, ‘വലേറിയന്‍ നിയമങ്ങള്‍’, ‘ലിസീനിയന്‍ നിയമങ്ങള്‍’ തുടങ്ങി ചരിത്രപ്രശസ്തങ്ങളായ ഭരണപരിഷ്കാരങ്ങള്‍ക്കൊടുവില്‍ സാമുദായിക സമത്വം നിലവില്‍ വന്നു. അവകാശസമ്പാദനമത്സരത്തിന്റെ അവസാന രംഗം ക്രി.മു. 287-ലെ ഇറങ്ങിപ്പോക്കായിരുന്നു. ഇതിന്‍റെ ഫലമായി ‘ലെക്സ് ഹോര്‍ട്ടാന്‍സാ’ എന്ന നിയമം ആണ് നടപ്പിലായത്. പ്ലിബിയന്‍ സഭ നിര്‍മ്മിക്കുന്ന സഭ പെട്രീഷ്യന്മാര്‍ക്കും ബാധകമാക്കുന്ന വ്യവസ്ഥയായിരുന്നു ഇത്. ഇതോടു കൂടി നിയമത്തിന്റെ മുന്നില്‍ എല്ലാ പൌരന്മാര്‍ക്കും സമത്വം സ്ഥാപിക്കപ്പെട്ടു. രണ്ടു ശതാബ്ദങ്ങള്‍ കൊണ്ട് (494 മുതല്‍ 28വരെ അഞ്ച്‌ ഇറങ്ങിപ്പോക്കുകള്‍),(secession) പെബ്ലിയന്മാര്‍ വിജയം നേടിയെടുത്തു. രക്തരഹിതമായിരുന്നു ഈ വിപ്ലവം എന്നത് പ്രത്യേകതയാണ്.

[തിരുത്തുക] ഭരണഘടന

പ്രധാന ലേഖനം: റോമന്‍ ഭരണ ഘടന
rmn-military-header.png

റോമന്‍ രാജ്യം
753 ക്രി.മു. – 510 ക്രി.മു.
റോമന്‍ റിപ്പബ്ലിക്ക്
510 ക്രി.മു. – 27 ക്രി.മു.
റോമാ സാമ്രാജ്യം
27 ക്രി.മു – 476 ക്രി.വ.

മേല്‍ക്കോയ്മ
പടിഞ്ഞാറന്‍ സാമ്രാജ്യം

സാമന്തം
കിഴക്കന്‍ സാമ്രാജ്യം

സാധാരണ മയിസ്ത്രാത്തുസ്

കോണ്‍സുള്‍
പ്രയീത്തോര്‍
ക്വായെസ്തെര്‍
പ്രോമായിസ്ത്രാത്തേ

അയെഡിലേ
ട്രിബൂണെ
ചെന്സുര്‍
ഗോവെര്‍ണോര്‍

അസാധാരണ മയിസ്ത്രാത്തുസ്
സ്വേച്ഛാധിപതി

മായിസ്തെര്‍ എക്യിറ്റം
കോണ്സുലാര് ട്രിബൂണെ

ത്രിയുംവിരി
ദിസെംവിരി

പേരുകള്‍, സ്ഥാനമാനങ്ങള്‍
ചക്രവര്‍ത്തി

പോണ്ടിഫെക്സ് മാക്സിമുസ്
ലെഗാത്തുസ്
ഡുക്സ്
ഒഫീസിയും
പ്രെഫെക്തുസ്
വികാരിയുസ്
വിജിന്തിസെക്സ്വിരി
ലിക്തോര്‍

മാജിസ്തെര് മിലീത്തിയും
ഇമ്പെരേത്തൊര്‍
പ്രിഞ്ചെപ്സ് സെനാത്തുസ്
ചക്രവര്ത്തി
അഗസ്റ്റസ്
കയ്സെര്‍
ടെട്രാര്ക്ക്

രാഷ്ട്രീയവും നിയമവും

റോമന്‍ സെനറ്റ്
കുര്‍സുസ് ഹൊണോറും
റോമന്‍ സഭകള്‍
കൊളീജിയും

റോമന്‍ നിയമം
റോമന്‍ പൌരത്വം
ഔക്തോരിത്താസ്
ഇംപീരിയും

edit

ക്രി.മു. 287 നു ശേഷം പെട്രീഷ്യന്‍ റീപ്പബ്ലിക്കായിരുന്ന റോം ഒരു ജനകീയ റിപ്പബ്ലിക്കായി രൂപപ്പെട്ടു. ഇവിടെ എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ (ഗവര്‍ണ്മെന്‍റ്) മൂന്നായി തിരിക്കപ്പെട്ടിരുന്നു. നിര്‍വ്വാഹക ഉദ്യോഗസ്ഥര്‍, അസംബ്ലികള്‍, സെനറ്റ് എന്നിങ്ങനെ. [4]

രണ്ടു കോണ്‍സുള്‍മാര്‍, ആറു പ്രീറ്റര്‍മാര്‍, നാലു ഈഡില്‍മാര്‍, രണ്ടു സെന്‍സര്‍മാര്‍, എട്ടു ക്വീസ്റ്റര്‍മാര്‍, പത്തു ട്രിബൂണ്മാര്‍ എന്നിവരായിരുന്നു നിര്‍വ്വാഹക ഉദ്യോഗസ്ഥര്‍.[5]

[തിരുത്തുക] കോണ്‍സുള്‍മാര്‍

പ്രധാന ലേഖനം: റോമന്‍ കോണ്‍സുള്‍മാര്‍

(Consuls) കോണ്‍സുള്‍മാര്‍ സേനാനായകരും വിദേശകാര്യങ്ങള്‍ നടത്തിയിരുന്നവരും ആയിരുന്നു. പൊതു ഭരണത്തിന്‍റെ ചുമതലയും അവര്‍ക്കായിരുന്നു. അവര്‍ സെനറ്റില്‍ അദ്ധ്യക്ഷം വഹിക്കുകയും പുതിയ നിയമങ്ങള്‍, ഭരണമാറ്റങ്ങള്‍ എന്നിവ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രണ്ടു പേര്‍ക്കും തുല്യാവകാശം ഉണ്ടായിരുന്നു, ഒരാളുടെ തീരുമാനം മറ്റേയാള്‍ക്ക് അസാധുവാക്കാനും സാധിക്കുമായിരുന്നു. [6]

[തിരുത്തുക] പ്രയീത്തോര്‍ (Praetor)

ഇവരെ ഒരു കൊല്ലത്തേയ്ക്കാണ് തിരഞ്ഞെടുത്തിരുന്നത്. ആറു പേരില്‍ രണ്ടുപേര്‍ ന്യായാധിപന്മാരായിരുന്നു. മറ്റു നാലു പേര്‍ റോമന്‍ പ്രവിശ്യകളില്‍ ഗവര്‍ണര്‍മാരായി പ്രവര്‍ത്തിച്ചിരുന്നു.

[തിരുത്തുക] ഈഡില്‍മാര്‍

നഗരഭരണത്തില്‍ കോണ്‍സുള്‍മാരെ സഹായിക്കുക എന്നത് ഈഡില്‍മാരുടെ ചുമതലയായിരുന്നു. ക്രമസമാധാനചുമതലകളും ഇവര്‍ക്ക് നല്‍കിയിരുന്നു. നാലു ഈഡില്‍മാരില്‍ ര്ണ്ടുപേരെ പ്ലീബിയന്മാരും മറ്റുള്ളവരെ പെട്രീഷ്യന്മാരും തിരഞ്ഞെടുക്കുമായിരുന്നു.

[തിരുത്തുക] ചെന്‍സര്‍മാര്‍ (censors)

ഭരണത്തിലെ ധനകാര്യം ഇവര്‍ക്കായിരുന്നു. ജനസംഖ്യാ കണക്കെടുക്കുകയും സെനറ്റര്‍മാരുടെ ലിസ്റ്റ് തയ്യാറക്കുകയും മറ്റും ഇവരായിരുന്നു ചെയ്തിരുന്നത്. ചെന്‍സര്‍മാരുടെ ഔദ്യോഗിക കാലാവധി പതിനെട്ടു മാസമായിരുന്നു.

[തിരുത്തുക] ക്വയേസ്റ്റര്‍മാര്‍ (Quaestor)

നികുതി പിരിക്കുക, സൈന്യത്തിന് ശമ്പളം കൊടുക്കുക, ഇവയുടെ രേഖകള്‍ സൂക്ഷിക്കുക എന്നിവയായിരുന്നു ക്വയേസ്റ്റര്‍മാരുടെ ചുമതല. ഇവരെ എല്ലാവര്‍ഷവും തിരഞ്ഞെടുക്കുകയായിരുന്നു പതിവ്.

[തിരുത്തുക] ട്രിബൂണുകള്‍‍

പ്ലീബിയന്മാര്‍ അവരുടെ അവകാശ സം‍രക്ഷണത്തിനായി നിയോഗിക്കുന്നവരാണ് ട്രീബ്യൂണുകള്‍‍. ഇവരെയും വര്‍ഷാ വര്‍ഷം തിരഞ്ഞെടുത്തിരുന്നു. പെട്രീഷ്യന്‍ ന്യായാധിപന്മാര്‍ തന്നിഷ്ടപ്രകാരം ന്യായരഹിതവുമായി വിധി പ്രസ്താവിച്ചാല്‍ അതില്‍ നിന്ന്‌ സാധാരണക്കാരായ പൌരന്മാര്‍ക്ക് സം‍രക്ഷണം നല്‍കുക എന്ന കര്‍ത്തവ്യം ഇവര്‍ക്കായിരുന്നു. ഒരു മജിസ്ട്രേറ്റിന്‍റെ കല്പന നിരോധിക്കുവാനും എതിര്‍ക്കുന്നവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുവാനുമുള്ള അധികാരം ഇവര്‍ക്ക് നല്കപ്പെട്ടു. ട്രൈബൂണ്മാരുടെ അധികാരങ്ങള്‍ ഏറിക്കൊണ്ടിരുന്നു. അതിന്‍റെ ഉച്ചകോടിയില്‍ സെനറ്റ് വിളിച്കു കൂട്ടാനും ഗോത്രങ്ങളുടെ അസംബ്ലിയില്‍ ഔദ്യോഗിക വിഴ്ചകള്‍ക്ക് ഏതൊരുദ്യോഗസ്ഥനേയും വിചാരണ ചെയ്യുവാനുമുള്ള അധികാരം വരെ ലഭിക്കുകയുണ്ടായി. പിന്നീട് അവര്‍ക്ക് നിയമ നിര്‍മ്മാണാധികാരവും ലഭിച്ചു.

[തിരുത്തുക] അസംബ്ലികള്‍

നാല് അസംബ്ലികള്‍ ഉണ്ടായിരുന്നു. കൊമിഷ്യാ കൂറിയാറ്റാ (കൂറിയകളുടെ സഭ), കൊമിഷ്യാ സെഞ്ചൂറിയാറ്റാ (കമ്പനികളുടെ സഭ), കൊമിഷ്യാ ട്രിബൂട്ടാ (ട്രൈബ് അഥവാ ഗോത്രങ്ങളുടെ സഭ), കൊണ്‍സീലിയം പ്ലേബിസ് (പ്ലേബുകളുടെ സഭ) കൂറിയാറ്റാ ജന്മിമാരുടെ സഭയായിരുന്നു. ഇവര്‍ മുപ്പത് കൂറികള്‍ അഥവാ സമൂഹമായി വേര്‍തിരിക്കപ്പെട്ടിരുന്നു. സെഞ്ചൂറിയാറ്റാ എന്നത് സൈനിക സഭയായിരുന്നു. സൈന്യം പല സഭകളായി വിഭജിച്ചിരുന്നു. യുദ്ധപ്രഖ്യാപനത്തിന് അവര്‍ക്ക് മാത്രമായിരുന്നു അവകാശം. ജനകീയ സഭയായിരുന്നു ട്രിബൂട്ടാ. 35 ട്രൈബുകള്‍ ഉണ്ടായിരുന്നു. അവര്‍ വേര്‍ തിരിഞ്ഞാണ് ഈ സഭയില്‍ വോട്ടു ചെയ്തിരുന്നത്. കോണ്‍സീലിയം പ്ലേബിസ് ഒരു തട്ടിക്കൂട്ടു സഭയായിരുന്നു. പ്ലീബിയന്മാര്‍ മാത്രമായിരുന്നു അതിലെ അംഗങ്ങള്‍. ട്രൈബൂണ്മാരെയും ഈഡില്‍മാരെയും തിരഞ്ഞെടുക്കുകയായിരുന്നു അവരുടെ മുഖ്യ ജോലി. പിഴ ശിക്ഷക്കെതിരേ അപ്പീല്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു.

[തിരുത്തുക] സെനറ്റ്

റോമന്‍ സെനറ്റ് ചിത്രകാരന്‍റെ ഭാവനയില്‍
റോമന്‍ സെനറ്റ് ചിത്രകാരന്‍റെ ഭാവനയില്‍
പ്രധാന ലേഖനം: റോമന്‍ സെനറ്റ്

മേല്‍പ്പറഞ്ഞ സഭകള്‍ക്ക് പുതിയ നിയമങ്ങള്‍ നിര്‍ദ്ദേശിക്കുവാനോ ഭേദഗതി വരുത്തുവാനോ സാധിക്കുകയില്ലയിരുന്നു. ഇതിനെല്ലാം സെനറ്റിന്‍റെ അംഗീകാരം വേണ്ടിയിരുന്നു. ഏറ്റവും കൂടുതല്‍ അധികാരം സെനറ്റിനായിരുന്നു. റോമിലെ ഏറ്റവും സ്വാധീനശക്തിയുള്ളവരും സെനറ്റ് അംഗങ്ങള്‍ ആയിരുന്നു. കാലാവധി ആയുഷ്കാലം ആയിരുന്നതിനാല്‍ ഇവരുടെ ശക്തി ഏറ്റവും ഉച്ചത്തായിരുന്നു. എന്നാല്‍ തത്വത്തില്‍ സെനറ്റ് വെറും ഒരു ഉപദേശക സമിതിയായിരുന്നു, പക്ഷെ അവര്‍ക്കില്ലാത്ത അധികാരങ്ങള്‍ ഒന്നുമില്ല എന്നു തന്നെ പറായാം. എല്ലാ നിയമങ്ങള്‍ക്കും സെനറ്റിന്‍റെ അംഗീകാരം വേണം, നികുതികള്‍ നിര്‍ണ്ണയിക്കുനതും ചെലവുകള്‍ നിയന്ത്രിക്കുന്നതും വിദേശനയം നിശ്ചയിക്കുന്നതും എല്ലാം സെനറ്റ് തന്നെ. സെനറ്റ് ഒരു വിദേശ, ധനകാര്യ, അഭ്യന്തര, പ്രതിരോധ മന്ത്രിയെപ്പോലെ പ്രവര്‍ത്തിച്ചു. ആദ്യഘട്ടങ്ങളില്‍ പെട്രീഷ്യന്മാര്‍ മാത്രമായിരുന്നു സെനറ്റ് അംഗങ്ങള്‍ എങ്കിലും പിന്നീട് പെബ്ലിയന്മാരും അംഗങ്ങളായിത്തീര്‍ന്നു. ഇത്തരം കാര്യങ്ങളാല്‍ റോമാ റിപ്പബ്ലിക്ക് ഒരു ജനാധിപത്യ വ്യവസ്ഥയായിരുന്നെങ്കിലും ഭരണം യഥാര്‍ത്ഥത്തില്‍ സമ്പന്നരുടെ കുത്തകയായിരുന്നു. [7]

[തിരുത്തുക] യുദ്ധങ്ങളും സാമ്രാജ്യ വിസ്തൃതിയും

  ക്രി.മു. 200 ലുള്ള ലോകത്തിന്‍റെ ഭൂപടം. റൊമന്‍ റിപ്പബ്ലിക്കും അതിന്‍റെ സാമന്തരാജ്യങ്ങളും ചുവന്ന നിറത്തില്‍
ക്രി.മു. 200 ലുള്ള ലോകത്തിന്‍റെ ഭൂപടം. റൊമന്‍ റിപ്പബ്ലിക്കും അതിന്‍റെ സാമന്തരാജ്യങ്ങളും ചുവന്ന നിറത്തില്‍

റോമാക്കാര്‍ ശത്രുക്കളുടെ മധ്യത്തിലാണു ജീവിച്ചിരുന്നത്.അതിനാല്‍ ജീവന്‍ നിലനിര്‍ത്താന്‍ എന്നും യുദ്ധങ്ങള്‍ അനിവാര്യമായിരുന്നു. എന്നാല്‍ അവരുടെ വിജയങ്ങള്‍ ഗ്രീക്കു വിജയങ്ങള്‍ പോലെ ക്ഷണഭംഗുരമായിരുന്നില്ല, മറിച്ച് സുദീര്‍ഘമായിരുന്നു. ക്രി.മു. 350 മുതല്‍ 265 വരെ നിരന്തരം യുദ്ധം ചെയ്ത് റൊമാക്കാര്‍ ഇറ്റലിയില്‍ റുബിക്കോണ്‍ നദിയുടെ തെക്കു ഭാഗത്തുള്ള ഭൂവിഭാഗം മൊത്തം കൈയ്യടക്കി.

ടൈബര്‍ നദിയുടെ വടക്കുതീരത്ത് താമസിച്ചിരുന്ന എട്രുസ്കന്മാര്‍ എന്നും റോമിന്‍റെ ശത്രുക്കളായിരുന്നു. കുറേക്കാലം അവര്‍ റോം കീഴ്പ്പെടുത്തി ഭരിക്കുകയും ചെയ്തിരുന്നു. തെക്കുണ്ടായിരുന്ന ലത്തീന്‍‍കാര്‍ ബന്ധുക്കളായിരുന്നെങ്കിലും അവര്‍ക്കും തെക്ക് വോള്‍ഷ്യന്മാര്‍, സാംനെറ്റുകള്‍, അക്കേയന്മാര്‍, ഗ്രീക്കുകാര്‍ എന്നിവരും കിഴക്കുഭാഗത്ത് ഉരുത്തിരിഞ്ഞ വര്‍ഗ്ഗമായ ആംബ്രിയന്മാരും റോമാക്കാരുമായി മല്ലിട്ടുകോണ്ടിരുന്നു. ഇവരെയെല്ലാം പരസ്പരം ഭിന്നിപ്പിച്ച് ഭരിക്കുന്ന നയമാണ് റോമാക്കാര്‍ സ്വീകരിച്ചത്. തന്മൂലം ഇവരെയെല്ലം കീഴ്പ്പെടുത്താന്‍ റോമിന് കഴിഞ്ഞു.(ക്രി.മു. 489-266 വരെ)

 റോമാക്കാരുടെ പ്രധാന ശത്രുക്കളായ എട്രുസ്കന്മാരും മറ്റുള്ളവരും
റോമാക്കാരുടെ പ്രധാന ശത്രുക്കളായ എട്രുസ്കന്മാരും മറ്റുള്ളവരും

ക്രി.മു. അഞ്ചാം നൂറ്റാണ്ടില്‍ ഗ്വാള്‍ എന്ന വര്‍ഗ്ഗക്കാര്‍ വടക്കു നിന്ന് ആല്പ്സ് പര്‍വ്വതം കടന്നു വന്ന് എട്രുസ്കന്മാരെ തോല്പിച്ചു അവരുടെ പ്രധാനപ്പെട്ട ഭൂവിഭാഗം കൈയടക്കി. ഈ സമയം നോക്കി റോമാക്കാര്‍ എട്രുസ്കന്മാരുടെ തെക്കു കിഴക്കന്‍ ഭാഗങ്ങള്‍ കീഴ്പ്പെടുത്തി. (ക്രി.മു.396) താമസിയാതെ ഗ്വാളുകള്‍ റോമിനു നേരേ തിരിയുകയും എന്നാല്‍ റൊമാക്കാര്‍ വീരോചിതമായി ചെറുക്കുകയും ചെയ്തു (ക്രി.മു.387)എങ്കിലും ഈ യുദ്ധം അവര്‍ക്ക് വന്‍പിച്ച നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. ഇറ്റലിയില്‍ നിലനിന്നിരുന്ന മറ്റുശക്തികളെ തോല്പിച്ചതിനു ശേഷം മാത്രമേ അവര്‍ക്ക് സാമ്രാജ്യം സ്ഥാപിക്കാന്‍ സാധിച്ചുള്ളൂ. ഇതില്‍ ഏറ്റവും പ്രബലരായിരുന്നത് സാംനെറ്റുകളായിരുന്നു. ക്രി.മു 342-നും 290-നും ഇടയ്ക്ക് മൂന്നു സാംനെറ്റ് യുദ്ധങ്ങള്‍ നടന്നു. ഇതില്‍ ഇറ്റലിയിലെ മറ്റു ശക്തികള്‍ സാംനെറ്റുകളോട് ചേര്‍ന്ന് റോമിനെതിരെ യുദ്ധം ചെയ്തു. ഗ്രീക്കുകാര്‍ മാസിഡോണിയയില്‍ നിന്നു വരെ സൈന്യത്തെ അയച്ചു കോടുത്തു. എങ്കിലും വീരോചിതം പോരാടിയ റോം ശത്രുക്കളെയല്ലാം കാല്‍ക്കീഴിലാക്കി.

റോമാക്കാര്‍ പിന്നീട് ഗ്രീക്കുകാരുമായി ഏറ്റുമുട്ടി. ഇതിന് കാര്‍ത്തേജിന്റെ സഹായം റോമിനുണ്ടായിരുന്നു. ഗ്രീസിലെ ടാറന്റം എന്ന പട്ടണത്തോടാണ് ആദ്യ ഏറ്റുമുട്ടല്‍ നടന്നത്. ഗതിയില്ലാതായ ടാറന്റം, ഗ്രീസിലെ ഏപ്പിറസ് രാജ്യം ഭരിച്ചിരുന്ന പീര്‍ഹസ് എന്ന രാജാവിന്‍റെ സഹായം തേടി. ശക്തനും സമര്‍ത്ഥനുമായ പീര്‍ഹസ് രാജാവിനോട് കഠിനമായി യുദ്ധം ചെയ്ത റോമാക്കാര്‍ അവരുടെ അച്ചടക്കത്തിന്‍റെയും ശിക്ഷണത്തിന്‍റെയും കാര്‍ത്തേജിന്‍റെ സഹായത്തിന്‍റെയും മികവില്‍ വിജയം നേടി.

[തിരുത്തുക] പൂണിക് യുദ്ധങ്ങള്‍

പ്രധാന ലേഖനം: പൂണിക് യുദ്ധങ്ങള്‍

റോമും കാര്‍ത്തേജും തമ്മിലുണ്ടായ നീണ്ട കാല യുദ്ധങ്ങള്‍ ആണ് പൂണിക് യുദ്ധങ്ങള്‍. കാര്‍ത്തേജ് യഥാര്‍ത്ഥത്തില്‍ ഒരു ഫിനീഷ്യന്‍ കോളനി ആയിരുന്നു. ഫിനീഷ്യയെ ലത്തീന്‍ ഭാഷയില്‍ പോയിനസ് എന്നാണ് പറയുക. കാര്‍ത്തേജുകാരെ പോയിണ്‍ (പ്യൂണ്‍) എന്നാണ് വിളിച്ചിരുന്നത്. (ഫിനീഷ്യന്‍ എന്നതിന്‍റെ ലോപിച്ച രൂപമാണിത്) അങ്ങനെയാണ് പൂണിക് യുദ്ധം എന്ന പേര്‍ വന്നത്. റോമും കാര്‍ത്തേജും ആദ്യം രമ്യതയിലായിരുന്നു, അവരുടെ സഹായത്താലാണ് ഗ്രീസില്‍ വരെ റോം ചെന്നെത്തിയതും വിജയം കൈവരിച്ചതും. എന്നാല്‍ ഇത് അധികകാലം നീണ്ടു നിന്നില്ല. ഭയങ്കരമായ പൂണിക് യുദ്ധങ്ങളിലാണ് ഇത് കലാശിച്ചത്. കാര്‍ത്തേജുകരുടെയും റോമാക്കാരുടേയും സാമ്രാജ്യവിസ്തരിപ്പിക്കുന്നതിലുള്ള അമിതാഭിനിവേശം ആണ് ഇതിന് പ്രധാന കാരണം

[തിരുത്തുക] ഒന്നാം പൂണിക് യുദ്ധം

പ്രധാന ലേഖനം: പൂണിക് യുദ്ധങ്ങള്‍

(ക്രി.മു264 - ക്രി.മു241) 23 വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഈ യുദ്ധം പ്രധാനമായും കടല്‍ മാര്‍ഗ്ഗമായിരുന്നു. സിസിലി യിലൂടെ മീഡിറ്ററേനിയന്‍ ഭാഗത്തേയ്ക്ക് സാമ്രാജ്യം വികസിപ്പിക്കാന്‍ ആയിരുന്നു റോമിന്‍റെ ആദ്യ ശ്രമങ്ങള്‍. സിസിലി കാര്‍ത്തേജിനു കീഴിലുമായിരുന്നു. എന്നാല്‍ റോമിനെപോലെ സ്വന്തമായ ഒരു നാവിക ശക്തി അവര്‍ക്കില്ലായിരുന്നു. കാര്‍ത്തേജിയന്‍ രാജാവായ ഹാമില്‍ക്കര്‍ അവരുടെ സമ്പത്ത് ഉപയോഗിച്ച് കൂലിപ്പട്ടാളത്തെ ഉപയോഗിച്ചാണ് യുദ്ധം നടത്തിയത്. ക്രി.മു 238 ഓടെ റോമാക്കാര്‍ വ്യക്തമായ ആധിപത്യം നേടുകയും കൂലിപ്പട്ടാളം പട്ടാളക്കാരോട് അഭ്യന്തര യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തതോടെ യുദ്ധം വഴിത്തിരിവിലെത്തി. അവസാനമായപ്പോഴേക്കും കൂലിപ്പട്ടാളം പകുതിയും പിന്‍‍വാങ്ങിയിരുന്നു.

[തിരുത്തുക] രണ്ടാം പൂണിക് യുദ്ധം

 ഹാനിബാളിന്റെ റൊമാ ആക്രമണ പാത
ഹാനിബാളിന്റെ റൊമാ ആക്രമണ പാത

(ക്രി.മു.218 - 202)രണ്ടാം പൂണിക് യുദ്ധം എന്നാല്‍ റൊമാക്കാര്‍ക്ക് ഒരു തിരിച്ചടിയായിരുന്നു. അതിസമര്‍ത്ഥനും ലോകം ഇന്നും ആദരിക്കുന്ന യുദ്ധതന്ത്രജ്ഞനുമായ ഹാനിബാള്‍ എന്ന കാര്‍ത്തീജിയന്‍ രാജാവ് കഠിനമായ ആല്പ്സ് പര്‍വ്വതനിരകള്‍ താണ്ടി ഇറ്റലിയെയും റോമിനേയും കീഴടക്കി. നിരവധി ഇടങ്ങളില്‍ വച്ച് റോമാ സൈന്യവുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടായെങ്കിലും അവര്‍ക്ക് പിടിച്ച് നില്‍കാനായില്ല. അത്രയ്ക്കു തന്ത്രപരമായാണ് ഹാനിബാള്‍ ഒരോ നീക്കങ്ങളും ആസൂത്രണം ചെയ്തത്. എന്നാല്‍ റൊമിന്‍റെ സഖ്യത്തെ അവര്‍ക്ക് നശിപ്പിക്കാനായില്ല. മാത്രവുമല്ല ആല്പ്സ് കാര്‍ത്തീജിയന്മമരുടെ സൈന്യത്തിന്‍റെ ശക്തി ക്ഷയിപ്പിക്കുന്ന ഒന്നായിരുന്നു. അവസാനം റോം തിരിച്ചടിക്കുകയും ഹാനിബാള്‍ പിന്‍‍വാങ്ങുകയും ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങള്‍ ഹാനിബാള്‍ ധനസ്ഥിതി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അവര്‍ ഹിസ്പാനിക് (ഇന്നത്തെ സ്പെയിന്‍) ഭൂമിയിലേയ്ക്ക് സാമ്രാജ്യം വ്യാപിപ്പിച്ചു. ഇതേ സമയം റോം ഇല്ലൈറിക് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു (ഇന്നത്തെ ബോസ്നിയ. ഒരു ഘട്ടത്തില്‍ കാര്‍ത്തേജിന്‍റെ സൈന്യത്തേക്കാള്‍ മുപ്പത്തിമൂന്നിരട്ടി വലിപ്പം റോമിനുണ്ടായിരുന്നിട്ടും ഹാനിബാളിനെ കാര്യ്മയി വിഷമിപ്പിക്കാന്‍ അവര്‍ക്കകയില്ല. എന്നാല്‍ ഫേബിയുസ് എന്ന സേനാ നായകന്‍റെ നേതൃത്വത്തില്‍ റോമന്‍ സൈന്യം ഒളിപ്പോര്‍ തുടങ്ങിയതോടെ ഹാനിബാളിന്‍റെ സൈന്യം ക്ഷീണിക്കാന്‍ തുടങ്ങി. ഇതേ സമയം മറ്റൊരു സൈന്യത്തിന്‍റെ മേധാവിയായ സീപ്പിയോ കടല്‍ മാര്‍ഗ്ഗം കാര്‍ത്തേജിനെ ആക്രമിക്കാന്‍ തുടങ്ങി. സ്പെയിനില്‍ വച്ച് അദ്ദേഹം ഹാനിബാളിന്‍റെ സഹോദരനായ അസ്ദ്രുബാളിനെ പരാജയപ്പെടുത്തുകയും വധിക്കുകയും ചെയ്തു. ഗതിയില്ലാതെ പിന്‍‍വാങ്ങിയ ഹാനിബാളിനെ റോമാക്കാര്‍ പിന്തുടര്‍ന്ന് തോല്പിച്ചു. നഷ്ടപരിഹാരം വസൂലാക്കി.

[തിരുത്തുക] മുന്നാം പൂണിക് യുദ്ധം

പ്രധാന ലേഖനം: പൂണിക് യുദ്ധങ്ങള്‍

പുബ്ലിയുസ് കോര്‍ണേലിയുസ് സീപ്പിയോ ആഫ്രിക്കയില്‍ പോയി കാര്‍ത്തേജിനെ പരാജയപ്പെടുത്തിയെങ്കിലും അദ്ദേഹം മഹാമനസ്കത കാണിച്ചു. അവര്‍ക്കു തന്നെ ഭൂമി വിട്ടുകൊടുത്തു തിരിച്ചു വന്നു. എന്നാല്‍ കാര്‍ത്തേജ് പഴയ പ്രതാപവും സമ്പത്തും പെട്ടന്നു തന്നെ തിരിച്ചെടുത്തു. ഇത് റോമാക്കാരെ ചൊടിപ്പിക്കുകയും അസൂയാലുക്കളാക്കുകയും ചെയ്തു. മാര്‍ക്കുസ് പോര്‍സിയുസ് കേറ്റോ എന്ന സൈന്യാധിപന്‍ കാര്‍ത്തേജ് സന്ദര്‍ശിച്ച് അവിടത്തെ വ്യാപാരാഭിവൃദ്ധി കണ്ട് അത്ഭുതപരതന്ത്രനായി. അദ്ദേഹം കാര്‍ത്തേജിനെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കടല്‍ത്തീരത്തു നിന്നും എല്ലാ ജനങ്ങളും 10 മൈല്‍ അകലെ പുതിയ ആവാസസ്ഥലത്തേയ്ക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇത് കാര്‍ത്തേജുകാര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അതോടെ മൂന്നാം പൂണിക് യുദ്ധത്തിന് കളം ഒരുങ്ങി. റൊമാക്കാരെ ധീരതയോടെ നേരിട്ടെങ്കിലും കാര്‍ത്തേജ് തര്‍ന്നു തരിപ്പണമാക്കിയിട്ടേ റോമക്കാര്‍ അവിടം വിട്ടു പോയുള്ളൂ. റോമാക്കാര്‍ നഗരം തച്ചുടച്ച് കലപ്പ കൊണ്ട് ഉഴുതു മെതിച്ചു. റോമിന്‍റെ മേല്‍ ഒരിക്കലും മായ്കാനാവാത്ത കളങ്കമായി ആ സംഭവം നിലകൊണ്ടു.

[തിരുത്തുക] പൗരസ്ത്യ യുദ്ധങ്ങള്‍

കാര്‍ത്തേജിന്റെ പതനത്തോടെ റൊമാക്കാര്‍ കിഴക്കോട്ട്‌ തിരിയാന്‍ തുടങ്ങി. മധ്യധരണ്യാഴിയുടെ പൂര്‍വ്വപാര്‍ശ്വങ്ങളില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ നിലനിന്നിരുന്ന മാസിഡോണിയ, സിറീയ, ഈജിപ്ത്‌ എന്നീ രാജ്യങ്ങളില്‍ അവര്‍ കൈവക്കാന്‍ തുടങ്ങി. ഇവിടങ്ങളിലെല്ലം രാജഭരണമായിരുന്നു നിലനിന്നിരുന്നത്. ഇവയല്ലാതെ പല ചെറിയ രാജ്യങ്ങളും ഏഷ്യാ മൈനറില്‍‍ ഉണ്ടായിരുന്നു. ഗ്രീസിലാവട്ടെ നഗര രാഷ്ട്രങ്ങളുടെ പ്രഭാവം അസ്തമിച്ച്‌ ലീഗു ഭരണം തുടങ്ങിയിരുന്നു. വടക്ക്‌ ഈറ്റോളിയന്‍ ലീഗും തെക്ക്‌ അക്കേയന്‍ ലീഗും ഭരിച്ചു പോന്നു.

ഹാനിബാളിനെ പൂണിക്‌ യുദ്ധത്തില്‍ സഹായിച്ചു എന്നാരോപിച്ച്‌ മാസിഡോനിയയിലെ ഫിലിപ്പ്‌ രാജാവിനെ റോമാക്കര്‍ ആക്രമിച്ചു. ഈജിപ്തിലെ രാജാവ്‌ മാസിഡോണിയയുടെ ആക്രമണത്തില്‍ നിന്ന് റോമിനോട് സഹായം അഭ്യര്‍ത്ഥിച്ചത്‌ അവര്‍ക്ക് ഒരു പഴുതുമായി. എന്നാല്‍ ക്രി.മു. 197-ല്‍ മാസിഡോണിയ ആക്രമിച്ചു കീഴ്പ്പെടുത്തിയെങ്കിലും ഗ്രീക്ക്‌ നഗരരാഷ്ട്രങ്ങള്‍ ഒഴിച്ച്‌ മറ്റെല്ലാം ഫിലിപ്പിനു തന്നെ വിട്ട് കൊടുക്കേണ്ടതായി വന്നു. ഗ്രീക്ക്‌ രാഷ്ട്രങ്ങള്‍ക്ക്‌ സ്വാതന്ത്ര്യവും നല്‍കി. (എന്നാല്‍ ഇത്‌ അധിക കാലം നിലനിന്നില്ല).

മൂന്നാം പൂണിക് യുദ്ധത്തില്‍ തോറ്റോടിയ ഹാനിബാള്‍, സിറിയ രാജാവായ അന്തിയോക്കസിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞ റോമാക്കാര്‍ സിറിയയുടെ നേര്‍ക്ക്‌ തിരിഞ്ഞു. സ്കിപ്പിയൊവും സഹോദരന്‍ ലൂസിയുസും ചേര്‍ന്ന് ക്രി.മു. 190-ല്‍ മഗ്നീഷ്യ എന്ന സ്ഥലത്തു വച്ച്‌ അന്തിയോക്കസിനെ തോല്‍പിച്ചു. പിന്നെ ഇറ്റോളിയന്‍ ലീഗിനെയും തോല്‍പിച്ച്‌ രാജ്യങ്ങള്‍ റോമാക്കാരുടെ ബന്ധുക്കളായി വര്‍ത്തിച്ചിരുന്ന പെര്‍ഗാമസിലേയും റോഡ്സിലേയും രാജാക്കന്മാര്‍ക്ക്‌ വീതിച്ചു കൊടുത്തു.

മാസിഡോണിയയിലെ ഫിലിപ്പ്‌ രാജാവിന്റെ പിന്‍ഗാമിയായ പെര്‍സെയുസ്‌, റോമിന്റെ മേല്‍ക്കോയ്മ നിരസിച്ചു. ഇത്‌ റോമിനെ ചൊടിപ്പിച്ചു. പെര്‍സെയൂസ്‌ ഒരു റോമന്‍ ബന്ധുരാജാവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടത്‌ ആരോപിച്ച്‌ റോം വീണ്ടും യുദ്ധത്തില്‍ ഏര്‍പ്പെട്ടു. ആദ്യത്തെ പരാജയത്തിനുശേഷം ബി.സി. 146-ല്‍ മാസിഡോണിയയെ റോമിനോട്‌ കൂട്ടിച്ചേര്‍ത്തു. റോമന്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. പിന്നീട്‌ അക്കേയന്‍ ലീഗ്‌ അക്കേയന്‍ ലീഗും തകര്‍ക്കപ്പെട്ടു. ലീഗും സ്പാര്‍ട്ടയും തമ്മില്‍ യുദ്ധമായ സമയത്ത്‌ റോം സ്പാര്‍ട്ടയുടെ കൂടേ ചേര്‍ന്ന് പ്രധാന നഗരമായ കോറിന്ത്‌ കാര്‍ത്തേജിനെ അനുസ്മരിപ്പിക്കുന്ന വിധം ചുട്ടുകരിച്ചു.

[തിരുത്തുക] പശ്ചിമ യൂറോപ്പിലെ യുദ്ധങ്ങള്‍

ക്രി.മു. 224 മുതല്‍ 219 വരെ ആല്‍പ്സ്‌ പര്‍വ്വതത്തിന്‌ വടക്കുള്ള ഗ്വാള്‍ (സ്വിസ്‌ ആല്‍പൈന്‍ ഗ്വാള്‍) ഉള്‍പ്പടെ ഇറ്റലി മുഴുവന്‍ പിടിച്ചടക്കി. ട്രാന്‍സ്‌ ആല്‍പൈന്‍ ഗ്വാള്‍ (ഇന്നത്തെ ഫ്രാന്‍സ്‌) അടുത്ത ഘട്ടമായി റോമക്കാര്‍ പിടിച്ചെടുത്തു. ക്രി.മു. 133-ല്‍ കുറേ കാലത്തെ സമരത്തിനു ശേഷം സ്പെയിനെയും റോമന്‍ പ്രവിശ്യയാക്കി മാറ്റി.

റോമന്‍ റിപ്പബ്ലിക്ക്‌ അതിന്റെ പ്രഭാവത്തിന്റെ പരമകാഷ്ഠയില്‍ മധ്യധരണ്യാഴിയുടെ നാഥയായി മാറി. കടല്‍ ഒരു റോമന്‍ തടാകമായി മാറി എന്നു പറയാവുന്ന തരത്തില്‍ അതിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ എല്ലാം റോമിനു കീഴിലായിത്തീര്‍ന്നു.

[തിരുത്തുക] യുദ്ധ വിജയ കാരണങ്ങള്‍

 റൊമാക്കാര്‍ പണിത വീഥികള്‍ ഇന്നും ഉപയോഗത്തിലിരിക്കുന്നു- അപ്പിയ ആന്‍റികാ വീഥി
റൊമാക്കാര്‍ പണിത വീഥികള്‍ ഇന്നും ഉപയോഗത്തിലിരിക്കുന്നു- അപ്പിയ ആന്‍റികാ വീഥി

റോമാക്കാരുടെ വിജയങ്ങള്‍ സുദീര്‍ഘമായ കാലയളവില്‍ നിലനിന്നിരുന്നു. ഇത് രാജാക്കന്മാരുടെയോ സേനാ നായകന്മാരുടേയോ മാത്രം നേട്ടമായി കരുതാനാവില്ല. മറിച്ച് ഒട്ടനവധി യുദ്ധ തന്ത്രങ്ങളുടെയും അച്ചടക്കത്തിന്റെയും പരിശീലനത്തിന്‍റെയും ഒക്കെ ഫലങ്ങള്‍ ആണ്. പ്രധാനകാരണങ്ങള്‍ ഇങ്ങനെ പ്രതിപാധിക്കാം:-

  • ലീജിയണ്‍ - റോമന്‍ പട്ടാളക്കാരുടെ അത്ര അച്ചടക്കമുള്ള ഒരു സൈന്യം ലോകത്തു തന്നെ അത്യപൂര്‍വ്വമായിരുന്നു. ഇവരുടെ കാലാള്‍പ്പടയെ ലീജിയണ്‍ എന്നാണ് വിളിച്ചിരുന്നത്. 27-ല്‍ പരം ലീജിയണുകള്‍ ഒരോ സേനാധിപന്മാരുടെ കീഴില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കെല്ലം മികച്ച പരിശീലനം ലഭ്യമായിരുന്നു. മറീനുസിന്‍റെ കാലത്ത് പാവപ്പെട്ട പ്ലീബിയന്മാരെ ധാരാളമായി ഉള്‍ക്കൊള്ളിച്ചു. ഇവര്‍ക്കെല്ലം നല്ല ശമ്പളവും 20 വര്‍ഷ സേവനവും നല്‍കി. പിരിഞ്ഞു പോകുന്ന സമയത്ത് നല്ല പ്രതിഫലവും, മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് സ്ഥലവും പണവും നല്‍കിയിരുന്നു. ഇതെല്ലാം അവരുടെ ആത്മവീര്യം കൂട്ടുന്ന സംഗതികളായിരുന്നു.
  • പാതകള്‍ - റോമാക്കാര്‍ കീഴടക്കുന്ന സ്ഥലങ്ങളിലെല്ലാം സുഗമമായി ഗതാഗതം ചെയ്യത്തക്കവിധം പാതകളും ഓവുചാലുകളും നിര്‍മ്മിച്ചു. ഇവരുടേ നിര്‍മ്മാണ രീതി കിടയറ്റതാകയാല്‍ ഇത് വളരെക്കാലം കേടുകൂടാതെ നിലനിന്നിരുന്നു. വലയുടെ കണ്ണികള്‍ പോലെ കാണുന്ന ഇത്തരം പാതകള്‍ ഇന്നും പാത നിര്‍മ്മാണത്തിന് മാതൃകയാണ്. ഇത് സുശക്തമായ ഒരു സേനാവിന്യാസത്തിന് വളരെയധികം സഹായിച്ചു. സൈന്യത്തെ പെട്ടന്ന് ഒരിടത്തേയ്ക്ക് എത്തിക്കാനും ഭീഷണികളെ ചെറുക്കാനും ഇത് സജ്ജമാക്കി. ഈ പാതകളിലെ‍ സഞ്ചാര സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുക വഴി വ്യാപാരം, വാണിജ്യം എന്നീ മേഖലകള്‍ പെട്ടന്ന് പുരോഗമിച്ചു. ഇത് നാട്ടുകാരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഘടകം കൂടിയായി. ജനതകള്‍ പരസ്പരം ബന്ധപ്പെടുവാന്‍ തുടങ്ങിയത് അവര്‍ക്കിടയിലുള്ള അസ്വാരസ്യങ്ങള്‍ കുറച്ചു അഭ്യന്തര ലഹളകള്‍ ഫലത്തില്‍ ഉടലെടുത്തില്ല.
  • കോളനികള്‍ - പാതകളിലൂടെ ശത്രുക്കള്‍ക്കും എളുപ്പം കയറിവരാന്‍ പറ്റുമായിരുന്നു, ഇതിന് പ്രതിവിധിയായി അവര്‍ കോളനികള്‍ സ്ഥാപിച്ചു. ഇത് ഇന്നത്തെ കോളനികള്‍ പോലെയല്ല മറിച്ച് കോട്ടകളാല്‍ സം‍രക്ഷിക്കപ്പെട്ട ആവാസ വ്യവസ്ഥയായിരുന്നു. ഇടക്കെല്ലാം സൈനികരുടെ താവളങ്ങള്‍ ഉണ്ടായിരുന്നതും പുതുതായി വരുന്നവരെ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നതും സുരക്ഷ വര്‍ദ്ധിപ്പിച്ചു.
  • സൈനികരുടെ പെരുമാറ്റം - സൈനികര്‍ അവര്‍ കീഴടക്കിയ പ്രദേശങ്ങളിലെ ജനങ്ങളോട് അനുഭാവപൂര്‍ണ്ണമായി പെരുമാറിയിരുന്നു.(അപവാദങ്ങള്‍ ഉണ്ട്) അവരെ ബന്ധുക്കളാക്കുകയും ചെയ്തു. അടിച്ചമര്‍ത്തല്‍ ഒരിക്കലും ഉണ്ടായിരുന്ന്നില്ല. ഇക്കാരണത്താല്‍‍ അഭ്യന്തര ലഹളകള്‍ ഉടലെടുത്തതുമില്ല. പരാജിതരെ അടിമകളാക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു.
  • ഭിന്നിപ്പിച്ച് ഭരിക്കുക - ഈ തന്ത്രം ലോക പ്രശസ്തമാണ്. ചന്ദ്രഗുപ്ത മൌര്യന്റെ കാലത്തും നെപ്പോളിയന്‍, ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങിയവരും അനുവര്‍ത്തിച്ചിരുന്നതാണീ നയം. ശത്രുക്കള്‍ മാത്രമല്ല ബന്ധുക്കള്‍ പോലും ഒന്നിക്കാതിരിക്കാനുള്ള നയതന്ത്രം റോമാക്കാര്‍ക്ക് വശമായിരുന്നു. വലിയ രാഷ്ട്രങ്ങളെ ചെറിയ ഭാഗങ്ങളാക്കി ഭിന്നിച്ച് ഒരോന്നായി മെല്ലെ കീഴടക്കുകയായിരുന്നു അവരുടെ പദ്ധതികള്‍.

[തിരുത്തുക] പിടിച്ചെടുത്ത പ്രദേശങ്ങളിലെ ഭരണം

ഈ പ്രദേശങ്ങള്‍ എല്ലാം പ്രവിശ്യകളായി തിരിച്ചു. പടിഞ്ഞാറെ അറ്റത്ത്‌ സ്പെയിന്‍ എസ്പാനിയ, തെക്ക്‌ ആഫ്രിക്ക, മെഡിറ്ററേനിയന്‍ കടലില്‍ കോഴ്സിക്ക, സാന്‍ഡീനിയ, സിസിലി സിസീലിയ, വടക്ക്‌ ഇറ്റലി ഇറ്റാലിയ, ഇല്ലീറിയ, കിഴക്ക്‌ മാസിഡോണിയ, അക്കേയ, ഏഷ്യാ മൈനര്‍ എന്നിവയായിരുന്നു ക്രി.മു. 130-ലെ പ്രധാന പ്രവിശ്യകള്‍. ഗവര്‍ണര്‍ പ്രവിശ്യകള്‍ ഭരിച്ചു പോന്നു. ആദ്യമെല്ലാം വര്‍ഷം തോറും മാറിയിരുന്ന ഗവര്‍ണര്‍ പിന്നീട്‌ മൂന്നു കൊല്ലത്തേക്ക്‌ കാലാവധി ദൈര്‍ഘ്യപ്പെടുത്തുകയായിരുന്നു. ഭരണം ആത്യന്തികമായി ഖജനാവ്‌ നിറക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു. ഗവര്‍ണര്‍മാര്‍ അവരുടെ നിലക്ക്‌ പണക്കാരാവാനും ശ്രമം നടത്തി വന്നു. ഗവര്‍ണ്മാരുടെ അഴിമതി വര്‍ദ്ധിച്ചപ്പോള്‍ അതിന്‌ തടയിടാന്‍ വിചാരണ കോടതികള്‍ സ്ഥാപിക്കുകയും എന്നാല്‍ ന്യായാധിപന്മാര്‍ ഉള്‍പ്പടെ അഴിമതിക്കാരായിത്തീരുകയും ചെയ്തു. നികുതി പിരിവ്‌ മറ്റുള്ള വ്യവസ്ഥക്കാരെ ഏല്‍പിച്ചിരുന്നു, അവര്‍ ഇഷ്ടം പോലെ നികുതി പിരിക്കുകയും ഗവര്‍ണറെ സന്തോഷിപ്പിക്കുമാറ്‌ ഖജനാവിലേയ്ക്ക്‌ അടയ്ക്കുകയും ചെയ്തു. ഫലത്തില്‍ ഗവര്‍ണ്ണര്‍മാര്‍ എല്ലാവരും കൊള്ളക്കാരായി തീര്‍ന്നു.

എന്നിരുന്നാലും റോമന്‍ഭരണത്തിന്‌ ചില നല്ല വശങ്ങള്‍ ഉണ്ടായിരുന്നു. പരസ്പരം കലഹിച്ചു സമ്പാദ്യങ്ങള്‍ ചിലവാക്കിയിരുന്ന രാജ്യങ്ങളെ അവയില്‍ നിന്നെല്ലാം മുക്തമാക്കി ഒരേ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്നു. യുദ്ധച്ചിലവുകളും, നാട്ടുകാരുടെ സമയവും രാജ്യ പുരോഗതിക്കായി തിരിച്ചുവിട്ടു. കടല്‍കൊള്ളക്കാരുടെ ശല്യങ്ങള്‍ക്ക് അറുതി വരുത്തി. നല്ല പാതകളും തുറമുഖങ്ങളും നിര്‍മ്മിച്ചു. കൃഷിയും വ്യവസായവും പുരോഗമിച്ചു. ഗ്രീക്കുകാര്‍ക്ക്‌ സ്വയം ഭരണാവകാശം ലഭിക്കുക വഴി അവരുടെ വ്യക്തിത്വം നിലനിര്‍ത്താന്‍ സഹായിച്ചു. മൊത്തത്തില്‍ സമാധാനപരമായ അന്തരീക്ഷം സ്ഥാപിക്കപ്പെട്ടു.

[തിരുത്തുക] റിപ്പബ്ലിക്കിന്റെ പതനവും സാമ്രാജ്യത്തിന്റെ ഉദയവും

 ഏഷ്യാമൈനറും രാജ്യങ്ങളും റോമന്‍ റിപ്പബ്ലിക്കിന്‍റെ പടയോട്ടക്കാലത്ത്
ഏഷ്യാമൈനറും രാജ്യങ്ങളും റോമന്‍ റിപ്പബ്ലിക്കിന്‍റെ പടയോട്ടക്കാലത്ത്

റോമായുദ്ധങ്ങള്‍ രാഷ്ട്രീയമായി വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു എങ്കിലും വിശാലമായ ഈ സാമ്രാജ്യം നോക്കി നടത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഇതിനു പുറമേ അഴിമതിയും സ്വാര്‍ത്ഥതയും ഏറി വന്നു. സാമ്രാജ്യ തലസ്ഥാനമായ റോമാ നഗരം സ്വാര്‍ത്ഥതയുടെയും അമിത ഭോഗത്തിന്റെയും ആസ്ഥാനം കൂടിയായിത്തീര്‍ന്നു. ചൂഷണവും അഴിമതിയും എല്ലായിടത്തും വിളയാടി. യുദ്ധങ്ങളില്‍ സമ്പാദ്യം മുഴുവനും ഹോമിക്കുന്നത്‌ ഇറ്റലിക്കാരും അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നത്‌ റോമാക്കാരും ആണെന്നു വന്നതോടെ ഇറ്റലിക്കാരുടെ രോഷം വര്‍ദ്ധിച്ചു. റോമാക്കാര്‍ സുഖലോലുപന്മാരായി മറ്റുള്ളവരുടെ പൗരാവകാശങ്ങള്‍ ഹനിക്കാന്‍ തുടങ്ങിയതും അവരെ ചൊടിപ്പിച്ചു. റോമന്‍ പൗരാവാകാശം ഇറ്റാലിയന്മാര്‍ക്കും മറ്റുള്ളവര്‍ക്കും കൂടി ലഭിക്കുന്നതിനായി അവര്‍ പ്രക്ഷോഭം തുടങ്ങി. റോമാ നഗരത്തില്‍ സാമാന്യ ജനങ്ങളും പ്രഭുക്കന്മാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അടിമകളും സമരത്തില്‍ പങ്കു ചേര്‍ന്നു. ഇത്തരം സമരങ്ങള്‍ ക്രി.മു 104-ല്‍ സിസിലിയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ക്രി.മു. 73-ല്‍ സ്പാര്‍ട്ടക്കുസ്‌ എന്ന ഒരു അടിമയുടെ നേതൃത്വത്തില്‍ എഴുപതിനായിരം അടിമകള്‍ ലഹള തുടങ്ങി. [8]ഒരു വര്‍ഷക്കാലം കോണ്‍സുള്‍മാരുടെ ഭരണം സ്തംഭിച്ചു. താമസിയാതെ സേനാ നായകന്മാരുടെ ഏകാധിപത്യഭരണം തുടങ്ങി

[തിരുത്തുക] ഏകാധിപത്യ ഭരണങ്ങള്‍

യുദ്ധങ്ങള്‍ സര്‍വസാധാരണമായതിനാല്‍ സൈനികര്‍ക്ക് എന്നും ജോലിയുണ്ടായിരുന്നു. സൈനിക സേവനം ഏറ്റവും ശ്രേഷഠവും എല്ലാവരും കാംക്ഷിക്കുന്ന ഒന്നുമായിത്തീര്‍ന്നു. റോമന്‍ സൈന്യത്തിന്‌ എങ്ങുമില്ലാത്ത പ്രാധാന്യം കൈവന്നു. സൈന്യാധിപന്മാര്‍ക്ക് കൂടുതല്‍ ഭരണാധികാരങ്ങളും സിദ്ധിച്ചു. ഇങ്ങനെ ഭരണം സൈന്യാധിപന്മാര്‍ പിടിച്ചടക്കാന്‍ തുടങ്ങി.

[തിരുത്തുക] ഗ്രാക്‍ചുസ് സഹോദരന്മാര്‍

എല്ലാ സൈന്യാധിപന്മാരും കൊള്ളരുതാത്തവര്‍ ആയിരുന്നില്ല. ചിലര്‍ സദ്ഗുണ സമ്പന്നന്മാരായിരുന്നു. ഇത്തരത്തിലുള്ളവരില്‍ പ്രമുഖരായിരുന്നു ഗ്രാക്ചുസ് സഹോദരന്മാര്‍ (ഗ്രാക്കുസ്). ഇവരുടെ പ്രവേശനം റിപ്പബ്ലിക്കില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചുവെന്നും അത് തലമുറകള്‍ നിലനിന്നുവെന്നു പറയപ്പെടുന്നു. [1] ഇവരില്‍ മൂത്ത സഹോദരനായ ടൈബീരിയസ് ഗ്രാക്ചുസ് ക്രി.വ. 133-ല്‍ ട്രിബൂണ്‍ ആയി. പ്രഭുക്കന്മാര്‍ അനാവശ്യമായി കൈയാളിയിരുന്ന ഭൂമി സാമാന്യ ജനങ്ങള്‍ക്ക് വീതിച്ചു കൊടുക്കാന്‍ അദ്ദേഹം നിയമനിര്‍മ്മാണം നടത്തി. എന്നാല്‍ റോമന്‍ സെനറ്റ് ജനങ്ങളെ കയ്യിലെടുത്ത് ടൈബീരിയസിനെതിരെ തിരിച്ചു. താമസിയാതെ അവര്‍ അദ്ദേഹത്തെ വധിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ സഹൂദരന്‍ ഗയൂസ് ഗ്രാക്ചുസ് ട്രിബൂണ്‍ സ്ഥാനം കൈക്കലാക്കി. ലത്തീന്‍ വര്‍ഗ്ഗത്തില്‍ പെട്ട എല്ലാവര്‍ക്കും പരിപൂര്‍ണ്ണ റോമന്‍ പൌരാവകാശം നല്‍കാന്‍ അദ്ദേഹം പരിശ്രമിച്ചു. വോട്ടവകാശം എല്ലാ പൌരന്മാര്‍ക്കും നല്‍കി. പക്ഷേ റോമന്‍ സെനറ്റിന് ഇത് നോക്കിയിരുക്കാന്‍ സാധിച്ചില്ല. ജ്യേഷഠനേപ്പോലെ അനുജനും വധിക്കപ്പെട്ടു.

[തിരുത്തുക] ഗൈയുസ് മാരിയുസ്

 ഗൈയുസ് മാരിയുസ്
ഗൈയുസ് മാരിയുസ്

താമസിയാതെ റോമാ റിപ്പബ്ലിക്കിന് യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വന്നു. ക്രി.മു. 118-ല്‍ മീഡിയയുടെ രാജാവ് മിശിപസ് മരണമടഞ്ഞപ്പോള്‍ തക്കം നോക്കി അനന്തരവനും റോമന്‍ സൈന്യത്തിലെ ഒരു ശക്തനായ യോദ്ധാവുമായ ജുഗുര്‍ത്താ അങ്ങോട്ട് കടന്ന് രാജവിന്‍റെ പുത്രന്മാരെ നിഷ്കാസനം ചെയ്ത് രാജാവായി. പുത്രന്മാര്‍ റോമിന്‍റെ സഹായം തേടി. ക്രി.മു. 112 മുതല്‍ 106 വരെ റോമാക്കാര്‍ ജുഗുര്‍ത്തായുമായ് യുദ്ധം ചെയ്തെങ്കിലും കൌശലക്കാരനായ ജുഗുര്‍ത്താ റോമന്‍ സൈന്യാധിപന്മാരെ കൈക്കൂലി കൊടുത്ത് പാട്ടിലാക്കി, അങ്ങനെ കാര്യമായ വികാസമൊന്നും യുദ്ധം കൊണ്ടുണ്ടായില്ല. ഇതിന് അറുതി വരുത്തിയത് ഗൈയുസ് മാരിയുസ് എന്ന സൈന്യാധിപന്‍ ആയിരുന്നു. കൈക്കൂലിക്ക് വശംവദനാകാതെ അദ്ദേഹം ജുഗുര്‍ത്തയെ പിടിച്ച് തടങ്കലിലാക്കി. ഇത് അദ്ദേഹത്തെ കോണ്‍സുള്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുന്നതിന് സഹായിച്ചു. റോമില്‍ തിരിച്ചെത്തുന്നതിനു മുന്‍പേ ക്രി.മു. 104 -ല്‍ അദ്ദേഹം കോണ്‍സുളായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം ഏഴു പ്രാവശ്യം കോണ്‍സുള്‍ സ്ഥഥനത്തേയ്ക്ക് തിര്‍ഞ്ഞെടുക്കപ്പെട്ടു. ഇതോടേ അദ്ദേഹം വര്‍‍ഷം തോറും കോണ്‍സുള്‍മാരെ തിരഞ്ഞെടുക്കുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കി. യുദ്ധ രംഗത്ത് മികച്ച നേട്ടങ്ങള്‍ മാരിയുസ് നേടി. ബാര്‍ബേറിയന്‍ വര്‍ഗ്ഗക്കാരായ ടൂട്ടണ്‍, സിമ്പ്രിയന്‍ എന്നീ രാജ്യക്കാരെ തോല്പിച്ചു. ഇവര്‍ റോമിന്റെ ഉത്തരപശ്ചിമപ്രദേശങ്ങള്‍ കൈയടക്കിയിരുന്നു. ആദ്യം വീഴ്ച പറ്റിയ റോമാക്കാര്‍ക്ക് മാരിയുസ് ആണ് വിജയം കണ്ടെത്തിക്കൊടുത്തത്. ക്രി.മു. 102-ല്‍ ടൂട്ടണ്മാരേയും 101-ല്‍ സിമ്പ്രിയന്മാരേയും തറ പറ്റിച്ചു. സിമ്പ്രിയന്മാര്‍ വന്‍ ചെറുത്തുനില്പ് നടത്തില്‍. സിമ്പ്രിയന്മാരിലെ വനിതകളും യുദ്ധ രംഗത്തുണ്ടായിരുന്നു. റോമന്‍ പട്ടാളക്കാരാല്‍ മാനഹാനി ഭയന്ന് യുദ്ധം തോറ്റപ്പോള്‍ വനിതകള്‍ ആത്മാഹുതി ചെയ്യുകയായിരുന്നു.

യുദ്ധങ്ങള്‍ക്കു ശേഷം പിടിക്കപ്പെട്ട രാജ്യം റോമുമായി ചേര്‍ക്കുമായിരുന്നെങ്കിലും പൌരന്മാരെ, റോമാക്കാരായി കണക്കാക്കിയിരുന്നില്ല. അവര്‍ ഗ്രാക്‍ചുസ് സഹോദരന്മാര്‍ ഉയര്‍ത്തിവിട്ട പ്രത്യാശകളില്‍ അള്ളിപ്പിടിച്ച് പ്രക്ഷോഭണം ആരംഭിച്ചു. സാംനെറ്റുകള്‍ ആണ് ആദ്യം സമരം തുടങ്ങിയത്. ഇറ്റാലിയന്മാരും മറ്റും ഇവരോട് ചേര്‍ന്നു. ക്രി.വ. 90 മുതല്‍ 86 വരെ ഈ പ്രക്ഷോഭം തുടര്‍ന്നു. ഇറ്റാലിയന്മാരും ഇതില്‍ പങ്കു ചേര്‍ന്നു. അവര്‍ക്കെല്ലാം റോമന്‍ പൌരാവകാശം അനുവദിച്ചാണ് സമരം അവസാനിപ്പിച്ചത്.

[തിരുത്തുക] ലൂസിയുസ് കോര്‍ണേലിയുസ് സുള്ള

 ലൂസിയുസ് കോര്‍ണേലിയുസ് സുള്ള
ലൂസിയുസ് കോര്‍ണേലിയുസ് സുള്ള
പ്രധാന ലേഖനം: ലൂസിയുസ് കോര്‍ണേലിയുസ് സുള്ള

ലൂസിയുസ് കോര്‍ണേലിയുസ് സുള്ള റോമിന്റെ തന്നെ സൈന്യത്തെ റോമിനെതിരെ ഉപയോഗിച്ച ആദ്യത്തെയാളാണ്. മാരിയുസിനെപ്പോലെ തന്നെ സുള്ളയും റോമിന്‍റെ പതനത്തിന് ആക്കം കൂട്ടി. ക്രി.വ. 88-ല്‍ പോണ്ടൂസീലെ മിത്രിദാത്തസ് എന്ന രാജാവ് റോമിന്‍റെ ഏഷ്യന്‍ ഭാഗങ്ങള്‍ ആക്രമിച്ച് 80,000-ത്തോളം പേരെ കൂട്ടക്കൊല ചെയ്തു. അന്ന് സുള്ളയായിരുന്നു കോണ്‍സുള്‍. അദ്ദേഹം യുദ്ധത്തിന് ഒരുമ്പെടുമ്പോള്‍ മാരിയുസും യുദ്ധനേതൃത്വം അവകാശപ്പെട്ടു എന്നാല്‍ സെനറ്റ് സുള്ളയെയാണ് ഈ ചുമതല ഏല്പിച്ചത്. എന്നാല്‍ പ്ലീബിയന്‍ ട്രിബൂണായ സുല്പീസിയുസ് റൂഫുസ് എന്നയാള്‍ തന്‍റെ സുഹൃത്തായ മാരിയുസിനെ ഈ ജോലി ഏല്പിക്കണം എന്ന് ശഢിക്കുകയും മാരിയുസിനെ യുദ്ധത്തിനായി അയക്കുകയും ചെയ്തു. സമാധാനപരമായിരുന്നു ഈ പ്രക്രിയകള്‍ എന്ന് തോന്നാമെങ്കിലും ഒരു പാട് രക്തം അതിനായി ചിന്തപ്പെട്ടു. ഇതിനെത്തുടര്‍ന്ന് സുള്ള റോമിലെ ആറ് ലീജിയണ്‍ സേനകളെ തന്നോട് കൂറുള്ളതാക്കി മാറ്റുകയും റോമിലെ നഗരങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ട്രിബൂണ്‍ സുല്പീസിയുസിനെ വധിച്ചു. എന്നാല്‍ മാരിയുസ് രക്ഷപ്പെട്ടു. അങ്ങനെ റോം സുള്ളക്കു കീഴിലായി. സുള്ള സൈന്യങ്ങളുടെ സഭയായ കൊമ്മീഷ്യാ സെഞ്ചൂറിയാറ്റയ്ക്ക് അധികാരം കൂടുതല്‍ നല്‍കുകയും ട്രിബൂണിന്‍റേയും മറ്റു സഭകളുടേയും അധികാരം കുറക്കുകയും ചെയ്തു.

[തിരുത്തുക] ലൂസിയുസ് കോര്‍ണേലിയുസ് ചിന്ന

എന്നല്‍ അടുത്ത കോണ്‍സുളായി തിരഞ്ഞെടുക്കപ്പെട്ട ലൂസിയുസ് കോര്‍ണേലിയുസ് ചിന്ന മാരിയുസിനോട് സന്ധി ചെയ്തു. മാരിയുസ് തന്റെ ഒളിവ് ജീവിതം അവസാനിപ്പിച്ച് ഒരു വര്‍ഷത്തിനു ശേഷം റോമിലേക്ക് വന്‍ സൈന്യത്തോടെ എത്തിച്ചേര്‍ന്നു, വീണ്ടു രക്തരൂക്ഷിതമായ സമരത്തിനു ശേഷം ചിന്നയേയും സഖ്യത്തേയും അധിക്ഷേപിക്കുകയും ചെയ്ത്, തിര‍ഞ്ഞെടുപ്പില്ലാതെ തന്നെ എഴാം പ്രാവശ്യം കോണ്‍സുള്‍ ആയി സ്ഥാനമേറ്റു. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ മാരിയുസ് മരണമടഞ്ഞു (ക്രി.മു. 98, ജനുവരി മാസം). [9] സുള്ളയാകട്ടേ മിതിദാത്തസുമായുള്ള യുദ്ധത്തിന് ഗ്രീസിലയിരുന്നു. അതോടേ ചിന്നയായി റോമിന്റെ ഏക കോണ്‍സുള്‍. ക്രി.വ. 84 അഭ്യന്തര ലഹളയില്‍ ചിന്നയും കൊല്ലപ്പെട്ടു. അതിനു ശേഷം അദ്ദേഹത്തിന്‍റെ കൂട്ടാളിയായ കോര്‍ണേലിയുസ് പീറിയുസ് കാര്‍ബോ റോമിന്റെ ഭരണം ഏറ്റെടുത്തു.

[തിരുത്തുക] സുള്ളയുടെ ഏകാധിപത്യം

ക്രി.വ 83-ല് മിത്രിദാത്തസിനെ തോല്‍‍പിച്ച് സുള്ള മടങ്ങിയെത്തി എന്നാല്‍ കാര്‍ബോ അവരെ റോമിലേയ്ക്ക് അടുക്കാന്‍ അനുവദിച്ചില്ല. ദീര്‍ഘനാളത്തെ യുദ്ധത്തിന്റെ ഫലമായി സുള്ളയുടെ സൈന്യം ശക്തി ക്ഷയിച്ചതിനാല്‍ ആദ്യം കാര്യമായി ആക്രമിക്കാന്‍ പറ്റിയില്ല. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ റോമിന്‍റെ സൈന്യത്തെത്തന്നെ ഉപയോഗിച്ച് സുള്ള റോമിനെ കീഴ്പ്പെടുത്തി. 50,000 ത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. അങ്ങനെ സുള്ള തന്‍റെ മുന്‍‍ഗാമിയായ മാരിയുസിനേക്കാള്‍‍ രക്തച്ചൊരിച്ചിലില്‍ ഒട്ടും പിറകിലല്ല എന്ന് തെളിയിച്ചു.

സുള്ള അദ്ദേഹത്തിന് ഇഷ്ടമുള്ളിടത്തോളം രാജ്യം ഭരിക്കാനുള്ള അധികാരം കൈക്കലാക്കി. അദ്ദേഹം ക്രി.മു. 81-ല്‍ ഭരണം ഏറ്റെടുത്തു. കോണ്‍സുള്‍മരെ തിരഞ്ഞെടുക്കുന്നത് അവസാനിപ്പിച്ചു, അവര്‍ക്ക് സൈന്യത്തിന്‍റെ മേലുള്ള അധികാരം നിര്‍ത്തലാക്കി. മറ്റു സഭകള്‍ക്കും ട്രിബൂണിനുമുള്ള അധികാരങ്ങള്‍ വെട്ടിക്കുറച്ചു. ക്രി.മു.78-ല്‍ സുള്ള അന്തരിക്കുന്നതു വരെ റോം സുള്ളയുടെ ഏകാധിപത്യത്തിലായിരുന്നു. സാങ്കേതികമായി റോമന്‍ റിപ്പബ്ലിക്ക് 50 വര്‍ഷത്തോളം കൂടി നിലനിന്നുവെങ്കിലും ഈ സമയം സുള്ള ഔദ്യോഗികമായി അതിന്‍റെ ചരമക്കുറിപ്പ് എഴുതുകയായിരുന്നു.

 മഹാനായ പോം‍പേയ്
മഹാനായ പോം‍പേയ്

[തിരുത്തുക] സുള്ളയ്ക്കു ശേഷം (ത്രിയും‍വരാത്തേ)

സുള്ളയ്ക്കു ശേഷം മൂന്നു പ്രധാനികള്‍ റോമില്‍ ഉദിച്ചു.(Triumvarate,ത്രിമൂര്‍ത്തികള്‍) റോമാ നഗരത്തിന്റെ സൃഷ്ടാവായ റോമുലുസ് ചെന്നായുടെ പാല്‍ കുടിച്ചാണ് വളര്‍ന്നതാ‍യി ആണ് കഥയെങ്കില്‍, ഈ മൂന്നു പേരും ചെന്നായുടെ സ്വഭാവമുള്ളവരായിരുന്നു എന്നാണ് പറയപ്പെടുന്നത്.[2] പോം‍പേയ് (106-48) , ക്രാസ്സുസ് (മ. ക്രി.വ. 53), ജൂലിയുസ് കേയ്സര്‍ (ജൂലിയസ് സീസര്‍) 102-44) എന്നിവരായിരുന്നു അവര്‍. നാലാമനായി പറയപ്പെടുന്ന ചിചേറോ (106-43) റോമിലെ എക്കാലത്തേയും പ്രശസ്തനായ വാഗ്മി എന്ന നിലയ്ക്കാണ് അറിയപ്പെടുന്നത്. ഇവരെല്ലം തന്നെ റോമിനെ തികച്ചുംഏകാധിപത്യരീതിയില്‍ ആണ് ഭരിച്ചത് ഇവര്‍ മൂന്നുപേരും 10 വര്‍ഷങ്ങള്‍ ഇടവിട്ട് കൊല്ലപ്പെടുകയായിരുന്നു. ഈ ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രദ്ധേയനായത് ജൂലിയസ് സീസര്‍ ആയിരുന്നു.

[തിരുത്തുക] പോം‍പേയ്

പോം‍പേയെ മഹാനായ പോം‍പേയ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹം കൂടുതലും ഒരു ഭരണതന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്‍റെ കാലത്താണ് അടിമകള്‍ സ്പാര്‍ട്ടക്കുസിന്‍റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. അത് അടിച്ചമര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. ക്രി.മു. 82-73 കാലഘട്ടത്തില്‍ സ്പെയിനില്‍ നേടിയ യുദ്ധവിജയമാണ് അദ്ദേഹത്തിന്‍റെ കിരീടത്തിലെ ഏറ്റവും ശോഭയുള്ള പൊന്‍‍‌തൂവല്‍.

[തിരുത്തുക] ജൂലിയുസ് കെയ്സര്‍

ജൂലിയസ് സീസര്‍(ഗൈയുസ് ജൂലിയുസ് കേയ്സര്‍)
ജൂലിയസ് സീസര്‍(ഗൈയുസ് ജൂലിയുസ് കേയ്സര്‍)
പ്രധാന ലേഖനം: ഗൈയുസ് ജൂലിയുസ് കേയ്സര്‍

(ലത്തീനിലെ ഉച്ഛാരണം [ˈgaːjus ˈjuːlius ˈkaɪsar]) ഉന്നതകുലജാതനായ സീസര്‍ (കെയ്സര്‍), ക്രാസ്സുസും പോം‍പേയുമായി യോജിച്ച് പ്രവര്‍ത്തിച്ച് പ്രശസ്തിയിലേക്കു വന്നയാളാണ്. ഈ മൂന്നു പേരും ചേര്‍ന്നതാണ് ത്രിയും‍വരാത്തേ (ട്രയം‍വരേറ്റ്) Triumvarate) എന്നറിയപ്പെട്ടിരുന്ന ശക്തികള്‍. ഇവരെ നിരസിക്കുവാനുള്ള ശക്തി സെനറ്റിനുണ്ടായില്ല. ജൂലിയുസ് ക്രി.മു. 59-ല്‍ കോണ്‍സുള്‍ ആയി തിരഞ്ഞെടുക്കപ്പേട്ടു. നാലു ലീജിയണ്‍, ഇല്ലിറിക്കം, ഗ്വാള്‍ എന്നിവയുടെ ഗവര്‍ണര്‍ ആയി, പോം‍പേയ് റോമിലെ സെനറ്റിനെ ഭരിച്ചു. ക്രാസ്സുസ് ഏഷ്യയിലെ റോമന്‍ പ്രവിശ്യയിലും ഭരണം നടത്തി. കെയ്സര്‍ ഗ്വാളില്‍ ഉണ്ടായ യുദ്ധങ്ങളില്‍ വിജയിച്ചു പ്രശസ്തി നേടി. എന്നാല്‍ ക്രാസ്സുസ് മറ്റൊരു യുദ്ധത്തില്‍ വധിക്കപ്പെട്ടു. പോം‍പേയാകട്ടെ കെയ്സറിന്‍റെ പ്രശസ്തിയില്‍ ഭയന്ന് റോമന്‍ നാടിവാഴികളുമായിച്ചേര്‍ന്ന് അദ്ദേഹത്തിനെതിരായി കരുക്കള്‍ നീക്കി. ഇതറിഞ്ഞ കെയ്സര്‍ തിരിച്ചു വന്ന്‌ പോം‍പേയെ തോല്പിച്ചോടിച്ചു.ഫര്‍സാലുസ് എന്ന സ്ഥലത്ത് വച്ച് പോം‍പേയുടെ റിപ്പബ്ലിക്കന്‍ സൈന്യത്തെ സ്പാനിഷ് സൈന്യത്തിന്‍റെ സഹായത്തോടേ തോല്‍‍പിച്ചു. പോം‍പേ ഗ്രീസില്‍ അഭയം പ്രാപിച്ചെങ്കിലും അജ്ഞാതനായ ഒരാള്‍ അദ്ദേഹത്തെ വധിച്ചു. ഫര്‍സാലുസ് യുദ്ധം അന്തിമമായി റോമന്‍ റിപ്പബ്ലിക്കിന്‍റെ അവസാനമായി കരുതാം. ഇവിടന്നങ്ങോട്ട് ജൂലിയുസ് കെയ്സറിന്‍റേയും പിന്നീടങ്ങോട്ട് സ്വേച്ഛാധിപതിമാരുടേയും കാലം അഥവാ രാജാക്കന്മാരുടെ, സാമ്രാജ്യത്വത്തിന്‍റെ കാലമായിരുന്നു.

സീസര്‍ പ്രതിയോഗികളെയെല്ലാം നിഷ്കരുണം തുടച്ചു നീക്കി കുറേക്കാലം ഭരണം കൈയാളി. ക്ലിയോപാട്രയെ ഈജിപ്തിന്‍റെ രാജ്ഞിയാക്കി. എന്നാല്‍ ഇത് സെനറ്റിലെ ചിലരില്‍ മുമുറുപ്പ് ഉണ്ടാക്കി. കെയ്സര്‍ റോമിലെ ജനങ്ങള്‍ക്കു വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത് എന്ന് അവര്‍ പറഞ്ഞു പരത്തി. അവസാനം ഒരു ഗൂഡാലോചനയുടെ ഫലമായി ബ്രൂട്ടസ് എന്ന അദ്ദേഹത്തിന്‍റെ സുഹൃത്ത് ജൂലിയുസിനെ കുത്തിക്കൊന്നു. [10]

[തിരുത്തുക] സാമ്രാജ്യത്വത്തിന്‍റെ ഉദയം

പ്രധാന ലേഖനം: റോമാ സാമ്രാജ്യം

ത്രിമൂര്‍ത്തികളുടെ ഭരണം തന്നെ ഏതാണ് സാമ്രാജ്യത്വരീതിയിലായിരുന്നെങ്കിലും ഒക്ടേവിയന്‍റെ ഭരണം മുതല്‍ക്കാണ് ചരിത്രകാരന്മാര്‍ സാമ്രാജ്യത്വ കാലമായി കണക്കാക്കുന്നത്. ഗൈയുസ് മാരിയുസ്, പോം‍പേ, ജൂലിയുസ് കെയ്സര്‍ എന്നിവര്‍ സെനറ്റിന്‍റെ അധികാരം ഉപയോഗിച്ച് സ്വേച്ഛാധിപത്യ ഭരണം നടത്തുകയായിരുന്നു എങ്കില്‍ ഒക്ടേവിയന്‍ സെനറ്റില്‍ നിന്ന് അധികാരം പൂര്‍ണമായ അര്‍ത്ഥത്തില്‍ പിടിച്ചെടുക്കുകയായിരുന്നു.

ജൂലിയുസ് സീസര്‍ മരിച്ചതോടു കൂടി ഒക്ടേവിയന്‍ ഉടന്‍ റോമിലെത്തുകയും മാര്‍ക്ക് ആന്‍റണിയും ലെപ്പിഡസുമായി ചേര്‍ന്ന് ത്രിമൂര്‍ത്തിഭരണത്തിലേര്‍പ്പെട്ടു (Triumvarate). എന്നാല്‍ ഈ മൂന്നംഗഭരണം തികച്ചും മൃഗീയവും അരാജകത്വം നിറഞ്ഞതുമായിരുന്നു. നിരവധി സെനറ്റ് അംഗങ്ങളും കച്ചവടപ്രമാണിമാരും വധിക്കപ്പെട്ടു. പ്രമുഖ വാഗ്മിയായിരുന്ന സിസെറോയും വധിക്കപ്പെട്ടു. ബ്രൂട്ടസും കാഷ്യസും അടുത്തുള്ള സ്ഥലത്തു നിന്ന് ഒരു റിപ്പബ്ലിക്കന്‍ സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് റോമിനെതിരെ പോരിനു വന്നെങ്കിലും പ്രസിദ്ധമായ ഫിലിപ്പി യുദ്ധത്തില്‍ പരാജയം നേരിട്ട(ക്രി.മു. 42) അവര്‍ ഹതാശരായി അത്മഹത്യ ചെയ്തു.

പിന്നീട് സാമ്രാജ്യം മൂന്നു പേരായി പങ്കിട്ടു ഭരിച്ചു. ലെപ്പിഡസ് താമസിയാതെ വിരമിച്ചു. അതോടെ ഒക്ടേവിയന് ആ സ്ഥലങ്ങളുടെ നിയന്ത്രണാധികാരവും കൈവന്നു. മാര്‍ക്ക് ആന്‍റണി, മുന്‍പ് ജൂലിയസ് സീസറിനെ വശീകരിച്ച ക്ലിയോപാട്രയുടെ വലയില്‍ വീണു. റോമിലെ ജനങ്ങള്‍ ഇതില്‍ അതൃപ്തരായി. ഈ ആശങ്കയെ മുതലെടുത്ത ഒക്ടേവിയന്‍ സെനറ്റിനെ പാട്ടിലാക്കി ആന്‍റണിയെ കോണ്‍സുള്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു, ക്ലിയോപാട്രയെ ശത്രുവായി പ്രഖ്യാപിച്ച് അവരുമായി യുദ്ധത്തിന് പുറപ്പെട്ടു. ക്രി.മു. 31-ല്‍ ആക്റ്റിയം എന്ന സ്ഥലത്ത് വച്ച് നടന്ന ചരിത്ര പ്രസിദ്ധമായ യുദ്ധത്തില്‍ ഒക്ടേവിയന്‍ ക്ലിയോപാട്രയുടേയും ആന്‍റണിയുടേയും സേനയെ തോല്പിച്ചു. ഭയന്ന ആന്‍റണി ആത്മഹത്യ ചെയ്തു. ക്ലിയോപാട്രയാകട്ടേ ആദ്യം ഒക്ടേവിയനെ വശീകരിക്കാന്‍ ശ്രമം നടത്തുകയും എന്നാല്‍ പരാജയപ്പെട്ടപ്പോള്‍ വിഷപ്പാമ്പിനെ പുണര്‍ന്ന് മരണം വരിച്ചു.

തിരിച്ചു വന്ന ഒക്ടേവിയന്‍ ക്രി.മു. 29-ല്‍ റോമാ സാമ്രാജ്യത്തിന്‍റെ സര്‍വ്വാധിപനായിത്തീര്‍ന്നു. റോമാക്കാര്‍ അദ്ദേഹത്തിന് ഇം‍പറാത്തോര്‍ (ഇമ്പറേറ്റര്‍) (വിജയിയായ സര്‍വ്വസൈന്യാധിപന്‍ എന്നര്‍ത്ഥം എന്നും അഗസ്തുസ് (അഗസ്റ്റസ്) (രാജകീയ പ്രൌഡിയുള്ളവന്‍ എന്നര്‍ത്ഥം) എന്നും സ്ഥാനപ്പേരുകള്‍ നല്കി. അദ്ദേഹം ചരിത്രകാരന്മാര്‍ക്കിടയില്‍ അഗസ്റ്റസ് ചക്രവര്‍ത്തി എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ അദ്ദേഹം കെയ്സര്‍ (സീസര്‍) എന്ന തന്‍റെ കുടുംബപ്പേര്‍ ചേര്‍ത്ത് വിളിക്കാനാണ് ഇഷ്ടപ്പെട്ടത്. ജുലിയോ-ക്ലൌഡിയന്‍ വംശം ഏകദേശം ഒരു നൂറ്റാണ്ടോളം നിലനിന്നു. നീറോവിന്‍റെ കാലം വരെ അത് കുടുംബപ്പേരായി ഉപയോഗിക്കപ്പെട്ടിരുന്നു എങ്കിലും അതിനുശേഷവും ആ പേര്‍ സ്ഥാനപ്പേരിന്‍റെ രൂപത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങി.

ഈ സമയത്ത് സെനറ്റിലെ എല്ലാ അംഗങ്ങളും ഒക്ടേവിയന്റ്റെ അണികളായിരുന്നു. എതിര്‍ത്ത് ശബ്ദമുയര്‍ത്തിയവരെ തത്സമയം തന്നെ കശാപ്പ് ചെയ്തിരുന്നു. അദ്ദേഹം പിന്നിട് പല തവണ രാജി വയ്ക്കുകയും മറ്റൊരു ഭരണാധികാരി ഇല്ലാതെ ഭയന്ന സെനറ്റ് അധികാരങ്ങള്‍ വാരിക്കോരിക്കൊടുക്കുകയും താമസിയാതെ സെനറ്റ് ഒരു കളിപ്പാവയാകുകയും എല്ലാ അധികാരങ്ങളും എല്ലാ അര്‍ത്ഥത്തിലും അഗസ്റ്റസ് സീസര്‍ കൈക്കലാക്കുകയും ചെയ്തു. [11] ചരിത്രത്തില്‍ എല്ലാ രാജ്യങ്ങളിലും കണ്ടു വരുന്ന ആവര്‍ത്തനം ഇവിടേയും ആവര്‍ത്തിക്കപ്പെട്ടു. പിന്നീടുള്ള അഞ്ച് നൂറ്റാണ്ടുകള്‍ സീസര്‍മാര്‍ റോമിനെ ഭരിച്ചു.

[തിരുത്തുക] അവലംബം

[തിരുത്തുക] പ്രമാണാധാരസൂചി

  1. പി.ഏസ്. വേലായുധന്‍. ലോകചരിത്രം-ഒന്നാം ഭാഗം. പത്താം പതിപ്പ്. ഏടുകള്‍ 130-131; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1985.
  2. http://www.schoolshistory.org.uk/republic.htm
  3. http://www.roman-empire.net/republic/rep-index.html
  4. റോമിന്‍റെ ഭരണ ഷടനയെപറ്റി
  5. റോമന്‍ ഭരണ സമ്പ്രദായം
  6. കോണ്‍സുള്‍മാരെക്കുറിച്ച് ആല്‍ബെര്‍ട്ടാ സര്‍വ്വകലാശാലയിലെ ഓണ്‍ ലൈന്‍ ലേഖനം
  7. ടെക്സാസ് സര്‍വ്വകലാശാലയുടെ റോമിനെ പറ്റിയുള്ള വെബ് താള്‍
  8. സ്പാര്‍ട്ടക്കസും അടിമത്തത്തിന്‍റെ അവസാനവും
  9. http://www.roman-empire.net/republic/rep-index.html
  10. ജൂനിയുസ് ബ്രൂട്ടുസിന്‍റെ ജീവ കഥ, ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 12
  11. റെസ് ഗെസ്റ്റായെ ഡിവി അഗസ്തി എന്ന താമ്രശാസനങ്ങള്‍

[തിരുത്തുക] കുറിപ്പുകള്‍

  •   The twenty years following Sulla's death saw the rise of three men who, if Rome's founders were truly suckled by a she-wolf, surely had within them the stuff of wolves. http://www.roman-empire.net/republic/rep-index.html ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 12.
  •   The brief emergence and demise of each of the brothers Gracchus (Tiberius in 133 BC, Gaius in 120 BC) onto the scene of Roman politics should send shock waves through the entire structure of the Roman state of such magnitude that their effects would be felt for generations. One believes that around the time of the Gracchus brothers Rome began to think in terms of political right and left, dividing the two factions into optimates and populares. http://www.roman-empire.net/republic/rep-index.html ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 12


[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്

പുരാതന റോമിന്റെ ചരിത്രം edit
Founding | Roman Kingdom | റോമന്‍ റിപ്പബ്ലിക്ക് | റോമാ സാമ്രാജ്യം | Western Roman Empire | Byzantine (Eastern Roman) Empire | Decline