ഡോ. അലെക്സൊ ഡെ മെനസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 ഡോ. അലെക്സോ ഡെ മെനസിസ്
ഡോ. അലെക്സോ ഡെ മെനസിസ്

ഡോ. അലെക്സോ ഡെ മെനസിസ് (ആംഗലേയത്തില്‍ Dr. Aleixo de Menesis) (1559 ജനുവരി 29-1617 മാര്‍ച്ച് 30) ഗോവ അതിരൂപതയുടെ മെത്രാപൊലീത്തയും പൌരസ്ത്യ ദേശത്തിന്‍റെ പ്രൈമേറ്റുമായി സ്പെയിന്‍ രാജാവിനാല്‍ നിയുക്തനായ ഒരു അഗസ്തീനിയന്‍ സന്യാസിവര്യനായിരുന്നു അദ്ദേഹം. [1]ഉദയം‍പേരൂര്‍ സുന്നഹദോസ് അദ്ദേഹമാണ് വിളിച്ചുകൂട്ടിയത്. ഇതിന്‍റെ പേരില്‍ വളരെയധികം വിമര്‍ശനങ്ങള്‍ ചരിത്രകാരന്മാര്‍ നടത്തിയിട്ടുണ്ട്. ഇന്ന് വാസ്കോ ഡെ ഗാമയേയും മെനസിസിനെയും ശ്ലൈഹിക പാരമ്പര്യമുള്ളതും പൌരസ്ത്യ പൂര്‍വ്വികതയുമുള്ള മലങ്കര നസ്രാണികളുടെ മേല്‍ റോമാ ഭരണം കെട്ടിവച്ച വില്ലന്മാരായാണ് പലരും ചിത്രീകരിക്കുന്നത്.

ഔദ്യോഗിക ജീവിതകാലത്ത് അദ്ദേഹം ഗോവയിലെയും ബ്രാഗയിലെയും മെത്രോപൊലീത്തയായിരുന്നു[2]

ഉള്ളടക്കം

[തിരുത്തുക] ജനനം, ബാല്യം

 പോര്‍ച്ചുഗലിലെ ലിസ്ബണ്‍
പോര്‍ച്ചുഗലിലെ ലിസ്ബണ്‍

പോര്‍ച്ചുഗലിലെ തുറമുഖനഗരമായ ലിസ്ബണില്‍ 1559 ജനുവരി 25 ന് കാന്റാന്ഹീഡ് എന്ന പ്രഭുകുടുംബത്തിലെ ഡോം അലോയിസ് ഡെ മെനസിസിനും ലൂയിസാ ഡി ഡി സില്വേറിയക്കും [3] മൂന്നാമത്തെ മകനായി അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛന് ആദ്യ ഭാര്യയിലുണ്ടായ ലൂയിസാ ഡി നൊറോണ കൂടാതെ ലൂയി, അല്വാരോ, മേശിയ എന്നീ സഹോദരങ്ങളും ഉണ്ടായിരുന്നു. ആവൂളായിലായിരുന്നു പ്രാരംഭ വിദ്യാഭ്യാസം. 1574-ല്‍ തന്റെ 15-ആം വയസ്സില്‍ ദോമിനോസ്ത്രി ഡെ ഗ്രാസിയ എന്ന നവസന്യാസ ഭവനത്തില്‍ പ്രവേശിച്ചു പഠനം ആരംഭിച്ചു.

[തിരുത്തുക] സന്യാസം, വിദ്യാഭ്യാസം

ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ പ്രഥമ പ്രത വാഗ്ദാനം നടത്തി, ചുരുങ്ങിയ കാലം കൊണ്ട് സ്വഭാവ ശുദ്ധിയിലും ജീവിതലാളിത്യത്തിലും അഗസ്ഥീനിയന്‍ അനുഷ്ഠാനങ്ങലിലും തീഷ്ണതയുള്ളവനായിത്തീര്‍ന്നു. കോയിമ്പ്ര സര്‍വ്വകലാശാലയില്‍ നിന്നും സാഹിത്യാദി മാനവിക വിഷയങ്ങള്‍ക്കൊപ്പം തത്വശാസ്ത്രം, തര്‍ക്ക ശാസ്ത്രം, ദൈവശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഉന്നത ബിരുദം സമ്പാദിച്ചു.

[തിരുത്തുക] ലിസ്ബണില്‍

സ്പെയിനിലെ രാജാവായ ഫിലിപ് അദ്ദേഹത്തെ കോയിമ്പ്ര അക്കാദമിയുടെ റെക്റ്റര്‍‍ ആയി നിയമിച്ചുവെങ്കിലും അദ്ദേഹം വിനയപൂര്‍വ്വം അത് നിരസിച്ചു. കൊട്ടാരത്തിലെ സുവിശേഷ പ്രഭാഷകനാവാനാണ് അദ്ദേഹം താല്പര്യം കാണിച്ചത്. അദ്ദേഹത്തിന്‍റെ നൈപുണ്യം മനസ്സിലാക്കിയ സഭാ ഭരണാധികാരികള്‍ അദ്ദേഹത്തെ ടുറിം എന്ന സ്ഥലത്തെ സന്യാസ സഭാ ശ്രേഷ്ഠനായും പിന്നിട് 1590-ല്‍ സാന്താ റന്‍സെയിലെ ആശ്രമാധിപനായും നിയമിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം ലിസ്ബണിലെ ഗ്രാസാ സന്യാസ ഭവനത്തിന്‍റെ സാര‍ഥിയായി. 1594-ല്‍ അഗസ്തീനിയന്‍ സഭയുടെ പോര്‍ച്ചുഗല്‍ പ്രൊവിന്‍സിന്‍റെ മൂനാം ഡെഫനേറ്ററായി. ഈ സമയത്താണ് ഗോവാ രൂപതാദ്ധ്യക്ഷനായിരുന്ന ഡോ. മത്തേവൂസ് ഡെ മദീന നിര്യാതനാവുന്നത്. ഇതിനെതുടര്‍ന്ന് ഫിലിപ് രാജകുമാരന്‍ ഡോ. മെനസിസിനെ അദ്ദേഹത്തിന്‍റെ പിന്‍‍ഗാമിയായി ഗോവ രൂപതയുടെ മെത്രാപ്പൊലീത്തയായി വാഴിച്ചു. എന്നാല്‍ ഇത്തരം ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അദ്ദേഹത്തിന് ആദ്യം താലപര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ രാജാവിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി 1595 മാര്‍ച്ച് 26-ന് ലിസ്ബണില്‍ വച്ച് മെത്രാപൊലീത്ത സ്ഥാനം സ്വീകരിച്ചു. അതേ വര്‍ഷം തന്നെ നൊസ്സ സിഞ്ഞാരോ ഡെ വിക്ടോറിയ എന്ന കപ്പലില്‍ ഗോവയിലേയ്ക്ക് തിരിച്ചു.

[തിരുത്തുക] ഗോവയില്‍

1595 സെപ്തംബര്‍ മാസത്തില്‍ ഗോവയില്‍ എത്തിച്ചേര്‍ന്നു. ധാരാളം ജീവ കാരുണ്യപ്രവര്‍ത്തനങ്ങളും മത പ്രഭാഷണങ്ങളും അദ്ദേഹം നടത്തി, ഗോവയിലെ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അദ്ദേഹം മുന്‍‍കൈ എടുത്തു. അവിടത്തെ ജനങ്ങളുടെ വിശ്വാസം ദൃഡപ്പെടുത്താന്‍ വേണ്ട ഏര്‍പ്പാടുകള്‍ അദ്ദേഹം ചെയ്തു. അദ്ദേഹം, തന്റെ ശമ്പളം മുഴുവനും ദരിദ്രര്‍ക്ക് ദാനമായി കൊടുത്തിരുന്നു എന്നും ദരിദ്രരോടെത്ത് ഭക്ഷണം കഴിച്ചിരുന്നു എന്നും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഗോവയില്‍ നിരവധി പേരെ അദ്ദേഹം മതപരിവര്‍ത്തനം നടത്തി ജ്ഞാനസ്നാനവും സ്ഥൈര്യലേപനവും നല്‍കി. യൂറോപ്യന്‍ സന്യാസികളില്‍ പലര്‍ക്കും നാട്ടുഭാഷകള്‍ വശമില്ലായിരുന്നതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. നേരാം വണ്ണം കാര്യങ്ങള്‍ നടക്കാന്‍ ഇത് തടസ്സമായി. ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി അദ്ദേഹം തന്‍റെ അരമനയില്‍ പ്രാദേശിക ഭാഷകള്‍ പഠിക്കുവാനുള്ള സൌകര്യം ഏര്‍പ്പെടുത്തുകയും അതുവഴി അദ്ദേഹവും വിവിധ ഭാഷകള്‍ പഠിക്കുകയും ചെയ്തു. പിന്നീട് പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമില്ലാത്ത സന്യാസിമാരെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കരുതെന്നും അത്തരക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഉണ്ടാവില്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു. മറ്റു രാജ്യങ്ങളിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് അതിയായ താല്പര്യം കാണിച്ച മെനസിസ് മെത്രാന്‍ പേര്‍ഷ്യയിലെ മാനസാന്തരവും അര്‍മേനിയന്‍ ക്രിസ്ത്യാനികളുടെ കത്തോലിക്കാവത്കരണവും മുന്നില്‍ കണ്ടുകൊണ്ട് വൈസ്രോയിയുടെ അംഗീകാരത്തോടുകൂടി പേര്‍ഷ്യയില്‍ ഷായുടെ ആസ്ഥാനത്ത് ഒരു എംബസി സ്ഥാപിക്കുകയും തന്‍റെ സഹായിയായിരുന്ന അന്തോണി ഗുവായെ അംബാസഡറായി നിയോഗിക്കുകയും ചെയ്തു.

[തിരുത്തുക] കേരളത്തില്‍

അക്കാലത്ത് കേരളത്തില്‍ മാര്‍ത്തോമാ ക്രിസ്ത്യാനികളെ ഭരിച്ചിരുന്നത് മാര്‍ ജേക്കബ് എന്ന മെത്രാന്‍ ആയിരുന്നു. അന്നുവരെ കേരളത്തില്‍ മാര്‍ത്തോമാ ക്രിസ്ത്യാനികളെ ഭരിക്കാന്‍ അവസരം ലഭിച്ചിരുന്നത് പൌരസ്ത്യ റോമാ സാമ്രാജ്യത്തിലായിരുന്ന പേര്‍ഷ്യ, സിറിയ, കല്‍ദായ, അര്‍മേനിയ, ഓര്‍മുസ്, അന്ത്യോക്ക്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വന്ന മെത്രാന്മാരായിരുന്നു. റോമന്‍ പാത്രിയാര്‍ക്കീസിന് അതുവരെ അവരുടെ മേല്‍ നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇക്കാലത്ത് ഇങ്ങനെ പൌരസ്ത്യ റോമില്‍ നിന്നും വന്നു ചേര്‍ന്നിരുന്ന ചില മെത്രാന്മാരില്‍ നെസ്തോറിയന്മാരും ഉണ്ടായിരുന്നു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ പക്ഷേ നെസ്തോറിന്‍ സിദ്ധാന്തം തുടങ്ങിയ വിശ്വാസ പരമായ കാര്യങ്ങളില്‍ വലിയ പ്രാധാന്യം കല്പിക്കാത്തവരായിരുന്നു. കൂടുതലും ഗൃഹാതുരരായിരുന്ന അവര്‍ സമാന ഭാഷ സംസാരിക്കുന്നതോ ക്രിസ്ത്യാനികളോ ആയ ആരേയും വര്‍വേല്‍ക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍ വന്നു ചേര്‍ന്ന മെത്രാന്മാര്‍ അവരെ നെസ്തോറിയന്‍ വിശ്വാസം പ്രചരിപ്പിച്ചിരിക്കാം.

1500-കളില്‍ പോര്‍ച്ചുഗീസുകാര്‍ വന്നതിന് ശേഷം ഇത്തരം നെസ്തോറിയന്‍ വിശ്വാസങ്ങളെ അവസാനിപ്പിക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്നു അവര്‍. എന്നാല്‍ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ മാര്‍ ജേക്കബിന്‍റെ നേതൃത്വത്തില്‍ നല്ലൊരു ശക്തിയായി മാറിയിരുന്നു, ഇക്കാരണത്താല്‍ പോര്‍ട്ടുഗീസുകാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്‍റെ നിര്യാണശേഷം വന്ന മെത്രൊപൊലീത്ത മാര്‍ ആബ്രഹാം ആയിരുന്നു. അദ്ദേഹം മുന്‍‍ഗാമിയുടെ അത്ര ശക്തനായിരുന്നില്ല. ഇത് മനസ്സിലാക്കിയ പോര്‍ട്ടുഗീസുകാര്‍ അദ്ദേഹത്തെ സമ്മര്‍ദ്ദം മൂലം കത്തോലിക്കാ വിശ്വാസം പരസ്യമായി അംഗീകരിപ്പിച്ചെങ്കിലും അദ്ദേഹത്തില്‍ സംശയം ഉണ്ടായ അവര്‍ പിന്നീട് അദ്ദേഹത്തെ പേര്‍ഷ്യയിലേഉക്ക് തിരിച്ചയച്ചു. അദ്ദേഹം അവര്‍ക്ക് ഒരു മെത്രപ്പോലീത്തയെ വേണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പേര്‍ഷ്യയിലേയും കല്‍ദായയിലേയും മറ്റും പാത്രിയാര്‍ക്കീസിണ്‍ സന്ദേശങ്ങള്‍ അയച്ചു. ഇതെല്ലാം പക്ഷേ പോര്‍ട്ടുഗീസുകാര്‍ തടഞ്ഞു. കത്തുകള്‍‍ ഒന്നും പുറത്തേയ്ക്ക് പോയില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ കുറ്റങ്ങളും കുറവുകളെയും കുറിച്ച് ക്ലെമന്‍റ് എട്ടാമന്‍ മാര്‍പാപ്പയ്ക്ക് വിവരം ലഭിക്കുകയും ഡോ. മെനസിസിനെ അന്വേഷിക്കാന്‍ ഏല്പിക്കുകയും ചെയ്തു അദ്ദേഹത്തെകുറിച്ച് അന്വേഷിക്കാന്‍ നിയുക്തനായ ഡോ. മെനസിസ് വിശദമായ ഒരു അന്വേഷണ റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് അയച്ചു. [4]

മാര്‍ അബ്രഹാമിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ജാതിക്കു കര്‍ത്തവ്യന്‍ എന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്ന അര്‍ക്കദിയോക്കാന്‍ ഗീവര്‍ഗീസ് (Arch deacon)ഭരണം പരമ്പരാഗതമായി ഏറ്റെടുക്കുകയും അതു ചില പ്രശ്നങ്ങള്‍ക്കിടവരുത്തുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഡോ. മെനസിസ് കേരളത്തിലേയ്ക്ക് വരാന്‍ തീര്‍ച്ചപ്പെടുത്തിയത്. ഇതിന് മാര്‍പാപ്പയുടെ സമ്മതം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുഞ്ഞാലി മരയ്ക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തുവാനും അദ്ദേഹം തീര്‍ച്ചപ്പെടുത്തി. 1598 സെപ്തംബറില്‍ ഗോവയില്‍ നിന്ന് മലബാറിലേയ്ക്ക് യാത്ര ആരംഭിച്ചു. വടകര, കോട്ടക്കല്‍ എത്തി പോര്‍ട്ടുഗീസു മേധാവികളുമായി കുഞ്ഞാലി മരക്കാരെക്കുറിച്ച് കൂടിയാലോചന ചെയ്ത ശേഷമാണ് അദ്ദേഹം തന്‍റെ കേരള പര്യടനം ആരംഭിച്ചത്. പിന്നിട് ചിറക്കല്‍ കോവിലകത്തു ചെന്ന കോലത്തിരിയേയും അവിടെ നിന്ന് സാമൂതിരിയേയും സന്ദര്‍ശിച്ചു. 1599- ഫെബ്രുവരിയില്‍ കൊച്ചിയില്‍ വന്നിറങ്ങി. അദ്ദേഹത്തിന് വിപുലമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. എന്നാല്‍ അറിയിച്ചിട്ടും ഗീവര്‍ഗീസ് അര്‍ക്കദിയോക്കാന്‍ ആഗതനായില്ല. തന്‍റെ പൂര്‍വ്വകാല പ്രവൃ‍ത്തികളില്‍ വിചാരണയേര്‍പ്പെടുമെന്നായിരുന്നു അദേഹത്തിന്‍റെ പേടി.[തെളിവുകള്‍ ആവശ്യമുണ്ട്] എന്നാല്‍ പിന്നീട് അദ്ദേഹവുമായി രമ്യതയില്‍ എത്തുകയായിരുന്നു.

ഡോ. മെനസിസ് പിന്നീട് കേരളത്തിലെ പള്ളികള്‍ എല്ലാം സന്ദര്‍ശിച്ച് അവിടങ്ങളിലെ ആചാരാനുഷ്ടാനങ്ങള്‍ മനസ്സിലാക്കുകയും നിരവധി പേരെ മതപരിവര്‍ത്തനം നടത്തുകയും ചെയ്തു. അര്‍ക്കദിയോക്കാന്‍റെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് മുപ്പത്തിയെട്ടുപേര്‍ക്ക് മെത്രാന്‍മാരായി പട്ടം നല്‍കി. കേരളത്തിലെ വിശ്വാസങ്ങള്‍ക്കെതിരെ സമരം പ്രഖ്യാപിപ്പിച്ചു. എന്നാല്‍ മാര്‍ത്തോമായുടെ അനുയായികള്‍ എന്നവകാശപ്പെട്ട അര്‍ക്കദിയൊക്കാനും കൂട്ടരും ചെറുത്തുനില്‍ക്കുകയായിരുന്നു. അവരുടെ പാരമ്പര്യത്റ്റിലുള്ള കടന്നുകയറ്റമായാണ് അവര്‍ ഇതിനെ കണ്ടത്. എന്നാല്‍ ഡോ. മെനസിസ് ഇത് തെറ്റായ വിശ്വാസം എന്ന് അദ്ദേഹം കരുതിയിരുന്നവ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായിരുന്നിരിക്കണം ഉദ്ദേശിച്ചത്. അദ്ദേഹം അര്‍ക്കദിയോക്കന് പത്തു കല്പനകള്‍ കോടുത്തു. അവ താഴെ പറയുന്നവയായിരുന്നു.

[തിരുത്തുക] പത്തു കല്പനകള്‍

  1. നെസ്തോര്റിയസ്, ദിയോദോറസ്, തിയഡോര്‍ എന്നിവരുടെ അബദ്ധ സിദ്ധാന്തങ്ങള്‍ നിരകരിക്കുക
  2. ക്രിസ്തുവിന്‍റെ ഏകനിയമമല്ലാതെ മാര്‍ത്തോമ്മാ ശ്ലീഹായുടേയൊ പത്രോസ് ശ്ലിഹായുടേയൊ പ്രത്യേക നിയമങ്ങള്‍ ഒന്നും അനുസരിക്കാതിരിക്കുക.
  3. അങ്കമാലി രൂപതയുടെ അധികാരിയായി നിയമിതനായാല്‍ അധികാരസ്ഥിരീകരണത്തിന് ഒരു വ്യവസ്ഥ എന്ന നിലയില്‍ മെത്രൊപ്പോലീത്ത ആവശ്യപ്പെട്ടിരുന്ന വിശ്വാസപ്രഖ്യാപനം നടത്തുക
  4. പേര്‍ഷ്യന്‍ മെത്രാന്മാര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഉഅപ്യോഗിച്ചു വരുന്ന ഗ്രന്ഥങ്ങള്‍ പരിശോധനക്കായി ഏല്പിക്കുക.
  5. പരിശുദ്ധപിതാവിനോട് അനുസരണം വാഗ്ദാനം ചെയ്യുക.
  6. ബാബേല്‍ പാത്രിയാര്‍ക്കീസിനെ തള്ളിപ്പറയുക
  7. മാര്‍പാപ്പ നിയമിക്കുന്നവരേയും ഗോവ മെത്രപ്പോലീത്ത അംഗീകരിക്കുന്നവരേയും മാത്രമേ സ്വീകരിക്കവൂ എന്ന് പ്രതിജ്ഞ ചെയ്യുക
  8. ഗോവാ മെത്രാപ്പോലീത്തയുടെ അധീശാധികാരം അംഗീകരിക്കുക
  9. ഒരു സുന്നഹദോസ് വിളിച്ചുകൂട്ടാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക
  10. ഇടവക സന്ദര്‍ശനത്തിന് പോകുമ്പോള്‍ മെത്രാപ്പോലീത്തായെ അനുഗമിക്കുക.

മേല്പറഞ്ഞ പത്തു കല്പനകളും അനുസരിക്കാമെന്ന് അര്‍ക്കദിയൊക്കാന്‍ സമ്മതിച്ചുവെങ്കിലും പിന്നിട് നേരെ എതിരെ തിരിയുകയാണ് ഉണ്ടായത്. അതിനുശേഷം ആണ് സുന്നഹദോസ് വിളിച്ചുകൂട്ടിയത്.

[തിരുത്തുക] ഉദയം‍പേരൂര്‍ സുന്നഹദോസ്

ആദ്യം സുന്നഹദോസ് അങ്കമാലിയില്‍ നടത്താന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്, കാരണം ഭദ്രാസനം അങ്കമാലിയായിരുന്നു. എന്നാല്‍ അര്‍ക്കദിയോക്കാന് അങ്കമാലിയില്‍ ഒരു വന്‍ നസ്രാണിപ്പട്ടാളം ഉണ്ടായിരുന്നത് ഇതിന് തടസ്സമായി. അടിയന്തര സമയത്ത് പോര്‍ട്ടുഗീസ് പട്ടാളത്തിന് എത്തിച്ചേരുകയും ബുദ്ധിമുട്ടായതിനാല്‍ അതിന് തക്ക സ്ഥലമായി ഉദയം‍പേരൂര്‍ പള്ളി മെനസിസ് തിരഞ്ഞെടുക്കുകയായിരുന്നു. 1599 ജൂണ്‍ 20 മുതല്‍ 26 വരെ നീണ്ടു നിന്ന ഇന്ത്യയിലെ ആദ്യത്തെ സുന്നഹദോസില്‍ 153 കത്തനാര്‍മാരും 600 അല്‍മായരും പോര്‍ട്ടുഗീസ് പ്രതിനിധികള്‍ അടക്കം ആകെ 832 പേര്‍ പങ്കെടുത്തു. ഈ സുന്നഹദോസിനെ കുറിച്ച് ക്രൈസ്തവ ചരിത്രകാരന്മാരുടെ ഇടയില്‍ ഇന്നും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു.[5] ഇതിന് യഥാര്‍ത്ഥത്തില്‍ മാര്‍പാപ്പയുടെ അംഗീകാരമില്ലാത്തതിനാല്‍ ഇതിന് നിയമ സാധുതയില്ലാ എന്നാണ് ചിലര്‍ വാദിക്കുന്നത്. തീരുമാനങ്ങള്‍ എകപക്ഷീയമായിരുന്നു എന്നുമാണ് അവര്‍ കരുതുന്നത്. [6] [7] എന്നാല്‍ നിയമാനുസ്രണമായിരുന്നെന്നും അര്‍ക്കദിയോക്കാനടക്കം മലങ്കര സഭയുടെ പ്രമുഖ നേതാക്കന്മാരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചാണ് ഇതിലെ തീരുമാനങ്ങള്‍ നടത്തിയതെന്നും മറ്റൊരു കൂട്ടം പറയുന്നു. [8] സുന്നഹദോസില്‍ വച്ച് പാഷാണ്ഡത ആരോപിക്കപ്പെട്ട എല്ലാ ആചാരരീതികള്‍ ഉപേക്ഷിക്കുകയും, ഗ്രന്ഥങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ലത്തീന്‍ ആരാധനാക്രമങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പാഷാണ്ഡത ആരോപിക്കപ്പെട്ടമാര്‍ സബോര്‍, മാര്‍ അഫ്രോത്ത് എന്നിവരുടെ പേരിലുള്ള പള്ളികല്‍ എല്ലാം സകല വിശുദ്ധന്മാരുടെ പേരിലേയ്ക്ക് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. ഉദയം‍പേരൂര്‍ പള്ളി[[9] ഉദയമ്പേരൂര്‍ പള്ളിയുടെ വെബ് സൈറ്റ്], അകപ്പറമ്പ് പള്ളി, കൊല്ലത്തെ തരിസാ പള്ളി എന്നിവ അക്കൂട്ടത്തില്‍ പെടുന്നു.

[തിരുത്തുക] സുന്നഹദോസിനു ശേഷം

എതാണ്ട് 250 വര്‍ഷം ശ്രമിച്ചിട്ടും റോമിന് വഴങ്ങാത്ത ഒന്നായിരുന്നു മലങ്കര സഭ. എന്നാല്‍ കേവലം ഒരു വര്‍ഷം കൊണ്ട് മെനസിസിന് അതിലെ ഒരു വലിയ വിഭാഗത്തെ കീഴ്പെടുത്തുവാന്‍ സാധിച്ചു. സാധിച്ചു. അദ്ദേഹത്തിന്റെ വാക് ചാതുര്യവും സാമ്ര്ത്ഥ്യവും ഭരണ തന്ത്രജ്ഞതയും അതിന് അദ്ദേഹത്തെ സഹായിച്ചു. ഇതിനിടയ്ക്ക് പോര്‍ച്ചുഗലിലെ റോം എന്ന് അറിയപ്പെടുന്ന ബ്രാഗ എന്ന സ്ഥലത്തെ മെത്രാപൊലീത്തയും നഗര പിതവുമായ ഡോ. അഗസ്തിഞ്ഞ് 1609- കാലം ചെയ്യുകയും പിന്‍‍ഗാമിയായി മെനസിസിനെ തിരഞ്ഞെടുക്കുകയും ചെയ്തു. 1611- ന് മെനസിസ് കേരളത്തോട് വിടപറഞ്ഞ് ലിസ്ബണിലേയ്ക്ക് പോയി. ഇന്‍ഹ്റ്റ്യയിലെ നേട്ടങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തിന് പോര്‍ട്ടുഗലിലെ വൈസ്രോയി എന്ന ബഹുമതി ഫിലിപ്പ് രണ്ടാമന്‍ രാജാവ് നല്‍കി ആദരിക്കുകയുണ്ടായി.

[തിരുത്തുക] അവസാനകാലം

അവസാനകാലം വളരെ ദുരിതപൂര്‍ണ്ണമായിരുന്നു എന്നാണ് രേഖകള്‍. അദ്ദേഹത്തിന് അസുഖങ്ങള്‍ ബാധിക്കുകയും ശയ്യാവലംബിയായിത്തീരുകയും ചെയ്തു. 1617 മാര്‍ച്ച് 30-നു കാലം ചെയ്തു. മൃതദേഹം വി.ഫിലിപ്പിന്‍റെ നാമത്തിലുള്ള മത്രീയനെസിലെ ആശ്രമദേവാലയത്തില്‍ സംസ്കരിക്കുകയും പിന്നീട് ബ്രാഗയിലെ അഗസ്തീനിയന്‍ ദേവാലയത്തില്‍ പ്രധാന അള്‍ത്താരയ്ക്കു സമീപം പുന:സംസ്കരിക്കപ്പെടുകയും ചെയ്തു.

[തിരുത്തുക] അദ്ദേഹത്തിന്‍റെ കൃതികള്‍

  • ഉദയം‍പേരൂര്‍ സുനഹദോസ്
  • വിദാസ് ദോസ് റിലിജിയോസോസ് മോഡേര്‍ണോസ് (vidas dos Religiosos modernos) പോര്‍ട്ടുഗലിലെ രണ്ടു സന്യാസിമാരുടെ ജീവചരിത്രം
  • കച്ചീസ്മുസ് പ്രൊക്രൂദെസ് ഇന്ത്യാ പഗാനോസ് ഇന്‍ഫിദെ (ലത്തീന്‍ ഭാഷയില്‍. catchismus Procrudes india Paganos inFide) ഇന്ത്യയിലെ അക്രഈസ്തവരെ പഠിപ്പിക്കുന്നതിനുള്ള വേദപുസ്തകം

[തിരുത്തുക] പ്രമാണാധാരസൂചി

  1. ഫാ. ജോണ്‍ പള്ളത്ത്., ഡോ. അലക്സ് ഡെ മെനസിസും ഉദയം‍പേരൂര്‍ സൂനഹദോസും. ഗുഡ് ഷെഫേര്‍ഡ് മൊണാസ്ട്രി. കോട്ടയം 1999.
  2. http://www.catholic-hierarchy.org/bishop/bmene.html
  3. പോര്ട്ടുഗലിലെ ജീനിയോളജി വെബ്സൈറ്റ്
  4. ഇന്ത്യന്‍ ക്രിസ്ത്യാനിറ്റി എന്ന വെബ്പേജ്
  5. http://www.geocities.com/prakashjm45/koonamkurisu.html
  6. വര്‍ഗീസ് അങ്കമാലി, ഡോ. ജോമോന്‍ തച്ചില്‍; അങ്കമാലി രേഖകള്‍; മെറിറ്റ് ബുക്സ് എറണാകുളം 2002.
  7. സഹസ്രാബ്ദ സ്മരണിക- അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കൊബായ സുറിയാനി പള്ളി, വാപ്പാലശ്ശേരി . 1997
  8. ഫാ. ജോണ്‍ പള്ളത്ത്., ഡോ. അലക്സ് ഡെ മെനസിസും ഉദയം‍പേരൂര്‍ സൂനഹദോസും. ഗുഡ് ഷെഫേര്‍ഡ് മൊണാസ്ട്രി. കോട്ടയം 1999.
  9. http://www.synodofdiamper.com/church.php

[തിരുത്തുക] കൂടുതല്‍ അറിവിന്

ഇതര ഭാഷകളില്‍