കേരളാ നിയമസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരത്തെ കേരള നിയമസഭാ മന്ദിരം.
തിരുവനന്തപുരത്തെ കേരള നിയമസഭാ മന്ദിരം.

കേരള സംസ്ഥാനത്തെ നിയമ നിര്‍മ്മാണ സഭ കേരളാ നിയമസഭ എന്നറിയപ്പെടുന്നു. ഏകമണ്ഡല സഭയാണ് കേരള നിയമ സഭ അഥവാ ജനപ്രതിനിധി സഭ. തിരുവനന്തപുരമാണ് നിയമസഭയുടെ ആസ്ഥാനം. കേരളത്തിന്റെ ഭൂമിശാസ്ത്ര അതിര്‍ത്തികള്‍ക്കുള്ളിലെ 140 നിയമ സഭാ മണ്ഡലങ്ങളില്‍ നിന്നും സാര്‍വത്രിക സമ്മതിദാനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ് നിയമസഭയിലെ അംഗങ്ങള്‍. ഇതു കൂടാതെ ഇന്ത്യന്‍ ഭരണഘടനയിലെ പ്രത്യേക വകുപ്പു പ്രകാരം കേരളത്തിലെ ആംഗ്ലോ-ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും നാമനിര്‍‌ദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിയും സഭയില്‍ അംഗമാണ്. എന്നാല്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിക്ക് സഭയില്‍ വോട്ടവകാശമില്ല.

സാധാരണ നിലയില്‍ സഭ സമ്മേളിക്കുന്ന ആദ്യം ദിനം മുതല്‍ അഞ്ചു വര്‍ഷമാണ് നിയമസഭയുടെ കാലാവധി. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ സഭ പിരിച്ചുവിടാനുള്ള അധികാരം ഗവര്‍ണ്ണക്കുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ നിയമസഭയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥകളുണ്ട്.

പേരു സൂചിപ്പിക്കുന്നതുപോലെ നിയമനിര്‍മ്മാണമാണ് നിയമസഭാംഗങ്ങളുടെ പ്രധാന ചുമതല. സാങ്കേതികാര്‍ത്ഥത്തില്‍ നിയമ സഭയ്ക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ജനപ്രതിനിധി സഭ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ പൊതുകാര്യങ്ങളും ഇവിടെ ചര്‍ച്ചാ വിഷയമാകുന്നു. അംഗങ്ങള്‍ പാസാക്കുന്ന നിയമങ്ങള്‍ ഗവര്‍ണ്ണ അംഗീകരിച്ച് ഒപ്പുവയ്ക്കുന്നതോടെയാണ് ഔദ്യോഗികമാകുന്നത്.

നിയമസഭാ സാമാജികര്‍ ചേര്‍ന്നു തിരഞ്ഞെടുക്കുന്ന സ്പീക്കര്‍ ആണ് സഭയുടെ അധ്യക്ഷന്‍. സ്പീക്കറെ സഹായിക്കാന്‍ ഡെപ്യൂട്ടി സ്പീക്കറെയും അംഗങ്ങള്‍ തിരഞ്ഞെടുക്കുന്നു. സ്പീക്കറാണ് സഭാ നടപടികള്‍ നിയന്ത്രിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ഇന്ത്യയിലെ ജനാധിപത്യ ഭരണക്രമങ്ങളുടെ പരീക്ഷണ ശാലയായിരുന്നു കേരളം എന്നു പറയാം. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ കേരളംകേരളത്തില്‍ നിയമനിര്‍മ്മാണ സഭയടക്കമുള്ള സംവിധാനങ്ങള്‍ നിലനിന്നിരുന്നു. ഇന്ത്യാ സ്വാതന്ത്ര്യത്തിനു മുമ്പ് കേരളംകേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന തിരുവതാംകുര്‍ മാഹാരാജാവിന്റെ പരീക്ഷണങ്ങളാണ് കേരള നിയമസഭയുടെ പിറവിക്കു വഴിമരുന്നിട്ടതെന്നു പറയാം. കേരളത്തിന്‍റെ തെക്കേ അറ്റത്തെ സ്വതന്ത്രരാജ്യമായിരുന്നു തിരുവിതാംകൂര്‍ വേണാട് എന്ന് കൊച്ചു നാട്ടുരാജ്യത്തില്‍ നിന്ന് മാര്‍ത്താണ്ഡവര്‍മ്മ യുടെ കാലത്ത് വിശാലരൂപം പ്രാപിച്ചതണ്. ൧൭൯൫ ലെ തിരുവിതാംകൂര്‍- ബ്രിട്ടീഷ് സഖ്യം രാജ്യത്തിന്‍റെ പരമാധികാര നിലക്ക് മാറ്റം വരുത്തിയിരുന്നു.

[തിരുത്തുക] തിരുവതാംകൂര്‍ ലെജിസ്ലേറ്റിവ് കൌണ്‍സില്‍

തിരുവതാംകുര്‍ ദിവാന്റെ ചേമ്പര്‍. ഇവിടെയാണ് ലെജിസ്ലേറ്റിവ് കൌണ്‍സിലിന്റെ ആദ്യ യോഗം ചേര്‍ന്നത്.
തിരുവതാംകുര്‍ ദിവാന്റെ ചേമ്പര്‍. ഇവിടെയാണ് ലെജിസ്ലേറ്റിവ് കൌണ്‍സിലിന്റെ ആദ്യ യോഗം ചേര്‍ന്നത്.

നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി നിയമനിര്‍മ്മാണ സഭ രൂപീകരിച്ചത് തിരുവതാംകൂറിലാണ്. 1888 മാര്‍ച്ച് 30നാണ് എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റിവ് കൌണ്‍സിലിനു രൂപം നല്‍കുന്നതായി തിരുവതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ വിളംബരം പുറപ്പെടുവിക്കുന്നത്. മൂന്നു വര്‍ഷമായിരുന്നു കൌണ്‍സിലിന്റെ കാലാവധി. 1888 ഓഗസ്റ്റ് 23ന് തിരുവതാംകൂര്‍ ദിവാന്റെ മുറിയിലാണ് ആദ്യത്തെ ലെജിസ്ലേറ്റിവ് കൌണ്‍സില്‍ യോഗം കൂടിയത്. 1888 മുതല്‍ 1891 വരെയുള്ള ആദ്യ കാലാവധിക്കുള്ളില്‍ 32 തവണ കൌണ്‍സില്‍ സമ്മേളിച്ചു. കേവലം നിര്‍ദ്ദേശങ്ങള്‍ മാത്രമാണെങ്കിലും സാങ്കേതികാര്‍ത്ഥത്തില്‍ ഒന്‍‌പത് ബില്ലുകള്‍ പാസാക്കി. ശരിയായ ജനാധിപത്യ സംവിധാ‍നമായി ലെജിസ്ലേറ്റീവ് കൌണ്‍സിലിനെ കണക്കാക്കാനാവില്ലെങ്കിലും ആ വഴിക്കുള്ള ശ്രമമെന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

ഇക്കാലയളവില്‍ ഒട്ടേറെ ജനകീയ സമരങ്ങള്‍ക്കും തിരുവതാംകൂര്‍ വേദിയായി. ഭരണത്തില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 1891ല്‍ മലയാളി മെമ്മോറിയല്‍ എന്ന ചരിത്രപ്രധാനമായ രേഖ ഒപ്പുവയ്ക്കപ്പെട്ടു. 1898ല്‍ ലെജിസ്ലേറ്റിവ് കൌണ്‍സിലിന്റെ അംഗസംഖ്യ പതിനഞ്ചായി ഉയര്‍ത്തി.

[തിരുത്തുക] ശ്രീമൂലം പ്രജാസഭ

പ്രധാന ലേഖനം: ശ്രീമൂലം പ്രജാസഭ
തിരുവനന്തപുരത്തെ വി.ജെ.ടി. ഹാള്‍. ഇവിടെയാണ് ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം ചേര്‍ന്നത്.
തിരുവനന്തപുരത്തെ വി.ജെ.ടി. ഹാള്‍. ഇവിടെയാണ് ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം ചേര്‍ന്നത്.

1904 ആയപ്പോഴേക്കും ‘ശ്രീമൂലം പ്രജാസഭ’ എന്ന പേരില്‍ കുറച്ചുകൂടി വിപുലമായ മറ്റൊരു പ്രതിനിധി സഭയ്ക്ക് രാജാവ് രൂപം നല്‍കി. നൂറംഗങ്ങളുള്ള പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ചുരുക്കത്തില്‍ ഭുവുടമകളുടെയും വ്യാപാരികളുടെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു പ്രജാസഭ. നൂറു രൂപയെങ്കിലും വാര്‍ഷിക ഭൂനികുതി ഇനത്തില്‍ നല്‍കുന്ന വ്യാപാരികളെയും 6000 രൂപയ്ക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ള ഭൂവുടമകളെയുമാണ് സഭയിലേക്ക് തിരഞ്ഞെടുത്തിരുന്നത്. ഓരോ താലൂക്കില്‍ നിന്നും ഈരണ്ടു പ്രതിനിധികള്‍ വീതം ജില്ലാ ഭരണാധികാരികള്‍ നാമനിര്‍ദ്ദേശം ചെയ്താണ് പ്രജാസഭാംഗങ്ങളെ തിരഞ്ഞെടുത്തത്.

1905 മെയ് ഒന്നിന് സുപ്രധാനമായ ഒരു വിളംബരത്തിലൂടെ പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കു നല്‍കപ്പെട്ടു. എന്നാല്‍ ഇവിടെയും വരുമാനവും വിദ്യാഭ്യാസ യോഗ്യതകളുമാണ് വോട്ടവകാശത്തെ നിര്‍ണ്ണയിച്ചത്. 50 രൂപയെങ്കിലും വാര്‍ഷിക ഭൂനികുതിയായി നല്‍കുന്നവര്‍ക്കും അംഗീകൃത സര്‍വ്വകലാശാലാ ബിരുദധാരികള്‍ക്കുമായിരുന്നു വോട്ടവകാശം. ഇപ്രകാരം വോട്ടവകാശമുള്ളവര്‍ പ്രജാസഭയിലെ 100 അംഗങ്ങളില്‍ 77 പേരേ തിരഞ്ഞെടുത്തു. ബാക്കി 23 പേര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നു.

കൌണ്‍സിലിലേക്ക് മത്സരിക്കാന്‍ പിന്നീടു സ്ത്രീകള്‍ക്ക് അനുവാദം നല്‍കി. നിവര്‍‍ത്തന പ്രക്ഷോഭത്തെ തുടര്‍‍ന്ന് ഒരുരൂപ കരം തീരുവയുള്ള എല്ലാവര്‍‍ക്കും വോട്ടവകാശം ലഭിച്ചു. 1932ല്‍ ലെജിസ്ലേറ്റീവ് കൌണ്‍സിലിനെ ഉപരിസഭയും ശ്രീമൂലം പ്രജാസഭയെ അധോസഭയുമാക്കി. 1947ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ രണ്ടുസഭകളും ഇല്ലാതായി. പകരം പ്രായപൂര്‍‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ 1948ല്‍ 120 അംഗ തിരുവിതാംകൂര്‍‍ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി നിലവില്‍ വന്നു. ഇതും നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായിരുന്നു. ഇതൊക്കെയാണെങ്കിലും മഹാരാജാവ് തന്നെയായിരുന്നു ഭരണഘടനാ പ്രകാരമുള്ള മേധാവി.

[തിരുത്തുക] തിരു-കൊച്ചി ലയനം

1949 ജൂലൈ ഒന്നിന് അയല്‍ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നത് ഐക്യകേരളത്തിലേക്കുളള ആദ്യ ചുവടുവെപ്പായി. ലയനത്തിനനുസൃതമായി നിലവിലുണ്ടായിരുന്ന മന്ത്രിസഭ പുന:സംഘടിപ്പിച്ചു.

തിരുവിതാംകൂര്‍‍ പ്രധാനമന്ത്രിയായിരുന്ന പറവൂര്‍‍ ടി.കെ നാരായണപിള്ള ആ സ്ഥാനത്തു തുടര്‍‍ന്നു. തിരുവിതാംകൂറില്‍നിന്നുള്ള ഏതാനും മന്ത്രിമാരെ ഒഴിവാക്കി കൊച്ചിയില്‍നിന്നുള്ള മന്ത്രിമാരെ ഉള്‍പ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലെയും മൊത്തം 178 അംഗങ്ങള്‍ തിരു-കൊച്ചി സഭയിലുണ്ടായിരുന്നു. പിന്നീട് രാജ്യത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി 1951ല്‍ മണ്ഡലങ്ങളുടെ അതിര്‍‍ത്തി പുനര്‍‍നിര്‍‍ണയിച്ചപ്പോള്‍ നിയമസഭാ സാമാജികരുടെ എണ്ണം 108 ആയി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരു-കൊച്ചി നിയമസഭയിലേക്ക് 1951ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.കേശവന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍‍ക്കാര്‍‍ അധികാരമേറ്റു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ചുരുങ്ങിയ കാലയളവില്‍ മൂന്നു മന്ത്രിസഭകള്‍ക്കൂടി നിലവില്‍‌വന്നു. എ.ജെ. ജോണ്‍, പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന്‍ എന്നിവര്‍ ഇക്കാലയളവില്‍ മുഖ്യമന്ത്രിമാരായി. രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് പനമ്പിള്ളി മന്ത്രിസഭ രാജിവച്ചു. 1956 മാര്‍ച്ച് മൂന്നു മുതല്‍ തിരു-കൊച്ചി രാഷ്ടപതി ഭരണത്തിന്‍ കീഴിലായി.

[തിരുത്തുക] പ്രമാണാധാരസൂചി

    [തിരുത്തുക] കുറിപ്പുകള്‍