കണ്ടല്‍കാടുകള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ടല്‍ ചെടികള്‍
Enlarge
കണ്ടല്‍ ചെടികള്‍

അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീര്‍ണ്ണമായ ആവാസവ്യവസ്ഥകള്‍ ആണ്‌ കണ്ടല്‍കാടുകള്‍. കണ്ടല്‍മരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഇപ്രദേശങ്ങളില്‍ ഇടതിങ്ങി വളരുന്നു.

ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകള്‍

എല്ലാ നീര്‍ക്കെട്ടുകളിലും കണ്ടലുകള്‍ കാണാറില്ല. ആഴം കുറഞ്ഞതും വളക്കൂറുള്ളതും ഉപ്പിന്റംശം ഉള്ളതുമായ ജലത്തിലാണ്‌ സാധാരണ കാണപ്പെടുന്നത്‌. വേലിയേറ്റവും വേലിയിറക്കവുമുള്ള പ്രദേശങ്ങള്‍ മറ്റൊരനുകൂല ഘടകമാണ്. അവയുടെ പ്രധാന പ്രത്യേകത ശിഖരങ്ങളില്‍ നിന്നും താഴേക്കു വളര്‍ന്ന് മണ്ണില്‍ താണിറങ്ങുന്ന താങ്ങുവേരുകള്‍ ആണ്‌. വേലിയേറ്റ-ഇറക്കങ്ങളില്‍ മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ താങ്ങുവേരുകള്‍ സഹായിക്കുന്നു. കടലാക്രമണങ്ങളേയും മണ്ണൊലിപ്പിനേയും തടയാന്‍ കണ്ടല്‍കാടുകള്‍ക്ക്‌ കഴിവുണ്ട്‌. സുനാമിയെ നേരിടാനും കണ്ടല്‍മരങ്ങള്‍ പ്രാപ്തരാണ്.[1]കണ്ടല്‍മരങ്ങള്‍ ഉപ്പുവെള്ളത്തിലും ചെളിത്തട്ടിലും നില്‍ക്കുന്നതിനാല്‍ വേരുകള്‍ക്ക് ആവശ്യമായ പ്രാണവായു ലഭിക്കാറില്ല. അതിനാല്‍ മണ്ണിനടിയിലെ വേരുകളില്‍ നിന്നും സൂര്യപ്രകാശത്തിനു നേരെ വളരുന്ന സൂചിവേരുകള്‍ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ വലിച്ചെടുത്തുപയോഗിക്കാന്‍ പര്യാപ്തമാണ്. സൂചിവേരുകളില്‍ ധാരാളം വായു അറകളുണ്ട്. അറകള്‍ ജലത്തിനുപരിതലത്തിലേക്കായിരിക്കും തുറന്നിരിക്കുക. അങ്ങിനെ വായുലഭ്യതയുടെ കുറവിനെ നേരിടാനും കണ്ടലുകള്‍ക്ക് തങ്ങള്‍ക്കു മാത്രമുള്ള ഈ പ്രത്യേകത ഉപയോഗിച്ചു സാധിക്കും.

[തിരുത്തുക] പ്രത്യുത്പാദനം

മാതൃസസ്യങ്ങളിലായിരിക്കുമ്പോള്‍ തന്നെ വിത്തുകള്‍ മുളക്കുന്നു. താഴോട്ടു വളരുന്നതിനാല്‍ കുഞ്ഞു സസ്യങ്ങളുടെ ഭാരം വര്‍ദ്ധിക്കുകയും ഭൂഗുരുത്വം മൂലം തനിയേ വേര്‍പെട്ട് ചെളിയിലും മറ്റും വീണുറക്കുകയും സ്വതന്ത്രമായ് വളരാന്‍ തുടങ്ങുകയും ചെയ്യുന്നു.

[തിരുത്തുക] കണ്ടലിതര ജൈവജാലങ്ങള്‍

കണ്ടല്‍ വനങ്ങള്‍ ജൈവവൈവിധ്യ കലവറയാണെന്നു പറയാം. കണ്ടല്‍ കാടുകളില്‍ ഒതളം പോലുള്ള സസ്യങ്ങളേയും കാണാം. വള്ളികളും അടിക്കാടും ഇവയുടെ പ്രത്യേകതയാണ്. സൂര്യതുഷാരം പോലെയുള്ള ഇരപിടിയന്‍ ചെടികളും ഈ കാടിനുള്ളില്‍ സാധാരണമാണ്. നീര്‍നായ്ക്കളും, വിവിധയിനം ഉരഗങ്ങളും കണ്ടല്‍കാടുകളില്‍ സസുഖം വാഴുന്നു. ദേശാടനത്തിനായി എത്തുന്ന കൊക്കുവര്‍ഗ്ഗത്തില്‍ പെടുന്ന പക്ഷികളില്‍ മിക്കതും പ്രജനനത്തിനായി കണ്ടല്‍വനങ്ങളെ തിരഞ്ഞെടുക്കുന്നു. നീര്‍പക്ഷികളായ ചെന്നെല്ലിക്കോഴി, കുളക്കോഴി, ചിന്നക്കൊക്ക്, തുത്തെരിപ്പന്‍, ചിന്നക്കൊച്ച, മഴക്കൊച്ച, കരിങ്കൊച്ച മുതലായ പക്ഷികളെ കണ്ടല്‍ക്കാടുകളില്‍ സ്ഥിരമായി കാണാം. നീര്‍ക്കാക്ക, ചേരക്കോഴി, പാതിരാകൊക്ക് മുതലായവയാകട്ടെ കണ്ടല്‍ക്കാടുകളിലാണ് കൂട്ടമായ് ചേക്കയേറുന്നതും, കൂടുകെട്ടി അടയിരിക്കുന്നതും.

കണ്ടല്‍കാടുകളുടെ വേരുകള്‍ക്കിടയില്‍ മാത്രം കാണപ്പെടുന്ന കൊഞ്ചുകളും മത്സ്യജാതികളും തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌. കണ്ടല്‍മരങ്ങളുടെ വേരുപടലം നാനാജാതി സൂക്ഷ്മജീവികളുടേയും(ഉദാ:പ്ലാങ്ക്ടണ്‍) മത്സ്യങ്ങളുടേയും പ്രജനനകേന്ദ്രവും ആവാസകേന്ദ്രവുമാണ്. കണ്ടല്‍മരങ്ങളുടെ വേരുകള്‍ ഒഴുക്കില്‍നിന്നും മറ്റുജീവികളുടെ ആക്രമണങ്ങളില്‍ നിന്നും ചെറുജീവികളെ കാത്തുസൂക്ഷിക്കുന്നു.

[തിരുത്തുക] കേരളത്തിലെ കണ്ടല്‍കാടുകള്‍

കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ കാണുന്നത്‌, സമുദ്രതീരത്തെ കണ്ടല്‍കാടുകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത്‌ എറണാകുളം ജില്ലയിലെ പുതുവൈപ്പിനില്‍ ആണ്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളിലാണ്‌ കണ്ടല്‍കാടുകള്‍ കാണപ്പെടുന്നത്‌. കേരളത്തില്‍ പതിനെട്ടിനം കണ്ടല്‍ച്ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്‌.

എന്നാല്‍ ഇന്ന് തടിക്കും വിറകിനും വേണ്ടിയും, ചതുപ്പുനിലങ്ങള്‍ മണ്ണിട്ടു നികത്തുന്നതിനുവേണ്ടിയും കണ്ടല്‍കാടുകള്‍ നശിപ്പിക്കപ്പെടുന്നു. ഇതെല്ലാം ആഗോളതലത്തില്‍ തന്നെ പരിസ്ഥിതിക്ക്‌ കനത്ത നാശം ഉണ്ടാക്കുന്നു. ഇന്ത്യയിലെ കണ്ടല്‍വനങ്ങളെ കുറിച്ചുപഠിച്ച ദേശീയകമ്മറ്റി 32 കണ്ടല്‍മേഖലകളാണ്‌ അടിയന്തിരമായ്‌ സംരക്ഷിക്കപ്പെടേണ്ടവയായി കണ്ടെത്തിയത്‌.

[തിരുത്തുക] അനുബന്ധം

  1. സുനാമിയെ നേരിടാന്‍ കണ്ടല്‍മരങ്ങള്‍