വോളീബോള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വായു നിറച്ച പന്ത് ഒരു വലക്കുമുകളില്‍കൂടി വലയുടെ ഇരുവശത്തുമായി നില്‍ക്കുന്ന രണ്ട് സംഘങ്ങള്‍ തമ്മില്‍ തട്ടിക്കളിക്കുന്ന കളിയാണ് വോളീബോള്‍. വില്യം ജി. മോര്‍ഗന്‍ എന്ന അമേരിക്കന്‍ കായികാധ്യാപകനാണ് വോളീബോള്‍ എന്ന കായികവിനോദത്തിന്റെ ഉപജ്ഞാതാവ്. 1895-ല്‍ ആണ് വോളീബോളിന്റെ പ്രാഥമികരൂപം ആദ്യമായി ഉരുത്തിരിഞ്ഞുവന്നത്. 1947 മുതല്‍ അന്താരാഷ്ട്ര വോളീബോള്‍ ഫെഡറേഷന്‍ വോളീബോളിന്റെ നിയമങ്ങളേയും ഘടനയേയും സംരക്ഷിക്കുകയും പുതുക്കുകയും ചെയ്യുന്ന സംഘടനയാണ്.

വോളീബോള്‍
Enlarge
വോളീബോള്‍

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

അമേരിക്കന്‍ ഐക്യനാടുകളിലെ മസാച്യുസെറ്റ് എന്ന സ്ഥലത്തെ ഹോളിയോക്ക് എന്ന പ്രദേശത്തെ വൈ.എം.സി.എ സംഘാംഗങ്ങളാണ് വോളീബോളിന്റെ സൃഷ്ടിക്കുപിറകില്‍. വില്യം ജി. മോര്‍ഗന്‍ അവിടുത്തെ അംഗങ്ങള്‍ക്ക് കായിക പരിശീലനം നല്‍കാന്‍ നിയമിക്കപ്പെട്ടു. എന്നാലവിടെയുണ്ടായിരുന്ന പലര്‍ക്കും അമേരിക്കന്‍ ഐക്യനാടുകളില്‍ വ്യാപകമായി കളിക്കുന്ന ബാസ്ക്കറ്റ്ബോള്‍ അടക്കം ഒരുകളിയിലും താത്പര്യമുണ്ടായിരുന്നില്ല. ക്ലേശകരമായ കളികളാണ് അവയെല്ലാമെന്നായിരുന്നു അവരുടെ അഭിപ്രായം. അവര്‍ക്ക് വേണ്ട വ്യായാമം നല്‍കുവാനും അവരെ രസിപ്പിക്കുമാനുമുള്ള ഉതകുന്ന വിനോദത്തിനായുള്ള മോര്‍ഗന്റെ ശ്രമമാണ് വോളീബോളിന്റെ പിറവിയില്‍ കലാശിച്ചത്. മോര്‍ഗന്‍ തന്നെയാണ് കളിക്കായി ആദ്യമായി കുറച്ചു നിയമങ്ങളുമുണ്ടാക്കിയത്. അദ്ദേഹത്തിന്റെ സുഹൃത്ത് ഡോക്ടര്‍ ഫ്രാന്‍സ് വുഡ്സും കളിക്ക് പ്രചാരം നല്‍കി.

[തിരുത്തുക] പേര്

മോര്‍ഗന് ഇത്തരമൊരു കളിക്കു രൂപം നല്‍കാന്‍ സഹായിച്ചത് അക്കാലത്ത് അമേരിക്കയില്‍ പ്രചാരത്തിലിരുന്ന മിന്‍‌ടെന്‍ എന്ന ഒരു കളിയായിരുന്നു. ഒരു നൂല്‍പ്പന്ത് വലക്കുമുകളില്‍ കൂടി ബാറ്റുപയോഗിച്ചടിക്കുകയായിരുന്നു ആ കളി. അതുകൊണ്ടു തന്നെ മോര്‍ഗന്‍ തന്റെ കളിക്ക് മിന്റെനെറ്റ് എന്നു പേരു നല്‍കി. 1896-ല്‍ വൈ.എം.സി.എ. ഡൈറക്ടര്‍മാരുടെ സമ്മേളനത്തോടനുബന്ധിച്ച് ഹോളിയോക്കിലെ രണ്ടു ടീമുകള്‍ തമ്മില്‍ മത്സരം സംഘടിപ്പിച്ചു. ഹോളിയോക്കിലെ മേയര്‍ തന്നെ ഒരു ടീമിന്റെ നായകനായിരുന്നു. അന്ന് കളിവീക്ഷിച്ചുകൊണ്ടിരുന്ന സ്പ്രിംഗ് ഫീല്‍ഡ് കായികാധ്യാപക കലാലയത്തിലെ പ്രൊഫസര്‍ ഡോ. ഏ.റ്റി. ഹാത്സ്റ്റെഡിന് കളി ഇഷ്ടപ്പെട്ടെങ്കിലും കളിയുടെ പേര് ഇഷ്ടപ്പെട്ടില്ല അദ്ദേഹം നിര്‍ദ്ദേശിച്ച പേരാണ് വോളീബോള്‍ എന്നത്. പുതിയ പേര് എല്ലാര്‍ക്കും സ്വീകാര്യമായി. അതിനു ശേഷം കളിക്ക് കൂടുതല്‍ പ്രചാരവും ലഭിച്ചു.

[തിരുത്തുക] നിയമങ്ങള്‍

വോളീബോള്‍ കോര്‍ട്ട്
Enlarge
വോളീബോള്‍ കോര്‍ട്ട്

തുടക്ക കാലത്ത് വോളീബോള്‍ കോര്‍ട്ടിന്റെ വലിപ്പം 50 അടി നീളവും 25 അടി വീതിയും വലയുടെ ഉയരം 6 അടി 6 ഇഞ്ചുമായിരുന്നു. പിന്നീട് 1900-ല്‍ നെറ്റിന്റെ ഉയരും 7 അടിയും, 1912 -ല്‍ 7 അടി 6 ഇഞ്ചും, 1918 -ല്‍ 8 അടിയും ആയി നീക്കിനിശ്ചയിക്കപ്പെട്ടു. മോര്‍ട്ടിന്റെ നീളവും വീതിയുമെല്ലാം ഇത്തരത്തില്‍ പലതവണ നീക്കിനിശ്ചയിക്കപ്പെട്ടിട്ടുണ്ട്. 1923-ല്‍ കോര്‍ട്ടിന് നീളം 60 അടിയും വീതി മുപ്പതടിയുമായിരുന്നു. 1917 മുതലാണ് വോളീബോളിനുള്ള നിയമങ്ങള്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ടത്. കളിക്കാരുടെ എണ്ണം ഒമ്പതായിരുന്നത് അക്കാലത്ത് ആറായി കുറച്ചു. ഒരു സെറ്റില്‍ ജയിക്കാന്‍ വേണ്ട പോയിന്റ് 15 ആയി നിശ്ചയിക്കപ്പെട്ടു. പോയിന്റു നില പതിനാലില്‍ വച്ചു തുല്യത വന്നാല്‍ രണ്ടു പോയിന്റ് വ്യത്യാസത്തിലേ ജയിക്കൂ എന്നും നിയമമുണ്ടായി.

ഇപ്പോള്‍ കോര്‍ട്ടിന് മുഴുവന്‍ 18 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയുമായി നിശ്ചയിച്ചിരിക്കുന്നു. വലയുടെ ഉയരം പുരുഷന്മാര്‍ക്ക് 2.43 മീറ്ററും, സ്ത്രീകള്‍ക്ക് 2.24 മീറ്ററുമാണ്. കോര്‍ട്ട് 9x9 വീതമുള്ള രണ്ടു ഭാഗങ്ങളായി (വലക്കിരുവശവുമുള്ള ഉപകോര്‍ട്ടുകളാക്കി) മാറ്റിയിരിക്കുന്നു. വലയുടെ വീതി ഒരു മീറ്ററാണ്. വലയോടു ചേര്‍ന്ന്‍ മൂന്നുമീറ്ററകലത്തിലുള്ള പ്രദേശത്തെ ആക്രമണ മേഖലയെന്നു വിളിക്കുന്നു. മുഴുവന്‍ കോര്‍ട്ടിനും ചുറ്റിനുമായി മൂന്നു മീറ്ററെങ്കിലും അകലത്തില്‍ വെറുതേ കിടക്കുന്ന സ്ഥലമുണ്ടാകണമെന്നും നിയമമുണ്ട്.

4 3 2
5 6 1

ഒരു കോര്‍ട്ടിനെ(മുഴുവന്‍ കോര്‍ട്ടിന്റെ ഒരു വശത്തിനെ) ആറായി തിരിച്ചിട്ടുണ്ട്. ഒരു ടീമിലുള്ളവര്‍ പന്ത് സര്‍വ് ചെയ്തുകഴിയുമ്പോള്‍ പ്രദക്ഷിണ ദിശയില്‍ മാറണമെന്നാണ് നിയമം.


ഇന്ന്‌ റാലീ പോയിന്റ് രീതിയാണ് അന്താരാഷ്ട്ര വോളീബോള്‍ ഫെഡറേഷന്‍ അംഗീകരിച്ചിട്ടുള്ളത്. ഇരുപത്തഞ്ച് പോയിന്റില്‍ കളി അവസാനിക്കുന്നു. കളി അവസാനിക്കാന്‍ രണ്ട് പോയിന്റ് വ്യത്യാസം ആവശ്യമാണ്. 2000-ല്‍ ആണ് ഈ മാറ്റം ഉണ്ടായത്. അതുവരെ പതിനഞ്ചിലായിരുന്നു കളി അവസാനിച്ചിരുന്നത്. സര്‍വ് ചെയ്തിരുന്ന ടീമിനു മാത്രമേ പോയിന്റ് ലഭിക്കുകയും ഉണ്ടായിരുന്നുള്ളു. ഇന്ന് പന്ത് താഴെയിടുന്ന ടീമിന്റെ എതിര്‍ ടീമിന് സര്‍വും പോയിന്റും ലഭിക്കുന്നു. അനന്തമായി നീണ്ടു പൊയ്ക്കൊണ്ടിരുന്ന കളികളെ നിയന്ത്രിക്കാന്‍ ഈ മാറ്റം മൂലം സാധിച്ചു. ഒന്നാം കോര്‍ട്ടിനു പുറകില്‍ നിന്നു മാത്രമേ സര്‍വ് ചെയ്യാന്‍ പറ്റുകയുള്ളു എന്ന നിയമത്തിനും മാറ്റമുണ്ടായി. ഇപ്പോള്‍ പുറകിലത്തെ വരയുടെ പിന്നില്‍ എവിടെ നിന്നും സര്‍വ് ചെയ്യാം.

മൂന്ന് പ്രാവശ്യമേ ടീമംഗങ്ങള്‍ക്ക് എതിര്‍കോര്‍ട്ടിലേക്ക് പന്ത് മറിക്കുന്നതിനു മുന്‍പ് തൊടാന്‍ കഴിയുകയുള്ളു. ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ടു പ്രാവശ്യം പന്തില്‍ തൊടാന്‍ കഴിയുകയുമില്ല. ഇരു കോര്‍ട്ടിലുമുള്ളവര്‍ക്കും വലയില്‍ തൊടാന്‍ അവകാശമില്ല. കളിക്കിടയില്‍ അപ്രകാരം പ്രവര്‍ത്തിച്ചാല്‍ എതിര്‍ ടീമിന് പോയിന്റ് ലഭിക്കുന്നതാണ്. മൂന്നു പ്രാവശ്യം പന്തില്‍ തൊട്ടോ, തൊടാതെയോ പന്ത് വലക്കുമുകളിലൂടെ എതിര്‍ കോര്‍ട്ടില്‍ എത്തിക്കാന്‍ സാധിച്ചില്ലങ്കില്‍ എതിര്‍ടീമിന് പോയിന്റു ലഭിക്കുന്നതാണ്. സ്വന്തം കോര്‍ട്ടില്‍ തന്നെ പന്ത് താണാലും അപ്രകാരം സംഭവിക്കും.

[തിരുത്തുക] സാങ്കേതിക പദങ്ങള്‍

[തിരുത്തുക] സര്‍വ്

ജമ്പ് സര്‍വ്
Enlarge
ജമ്പ് സര്‍വ്

കളിതുടങ്ങുന്നതിനായി ആദ്യം എതിര്‍ടീമിന്റെ കോര്‍ട്ടിലേക്ക് പന്ത് അടിച്ചുകൊടുക്കുന്നതിനാണ് സര്‍വ് എന്നു പറയുന്നത്. ജമ്പ്സര്‍വ്, ഓവര്‍ഹാന്‍ഡ് സര്‍വ് തുടങ്ങി പലതരത്തില്‍ ഇതു ചെയ്യാറുണ്ട്.

[തിരുത്തുക] പാസ്

സര്‍വ് ചെയ്തുകിട്ടിയതോ എതിര്‍ ടീമില്‍ നിന്നും ആക്രമണസ്വഭാവമില്ലാത്തതോ ആയി കിട്ടിയ പന്തിനെ സുരക്ഷിതത്വത്തെ ലാക്കാക്കി സ്വന്തം ടീമിലുള്ള ഒരാള്‍ക്ക് പന്തിനെ ആക്രമണത്തിന് ഉപയുക്തമാക്കാന്‍ പാകത്തില്‍ താരതമ്യേന സാവധാനം നല്‍കുന്നതിനാണ് പാസ് എന്നു പറയുന്നത്.

[തിരുത്തുക] ആക്രമണം

ആക്രമണം
Enlarge
ആക്രമണം

എതിര്‍ ടീമിലുള്ളവര്‍ക്ക് തടയാന്‍ സാധിക്കാത്തവിധം കബളിപ്പിച്ചോ അതിവേഗത്തിലോ പന്ത് എതിര്‍കോര്‍ട്ടിലേക്ക് എത്തിക്കുന്നതിന് ആക്രമണം എന്നു പറയുന്നു. പന്തിനെ ഒരു കൈയുപയോഗിച്ച് അതിവേഗത്തില്‍ എതിര്‍ കോര്‍ട്ടിലേക്ക് അടിച്ചു താഴ്ത്തിയോ, അപ്രതീക്ഷിതമായ ദിശയിലേക്ക് പന്തിന്റെ ചലനദിശയില്‍ വ്യതിയാനം ഉണ്ടാക്കിയോ ഇതു സാധിക്കുന്നു.

[തിരുത്തുക] തടയല്‍(ബ്ലോക്ക്)

അതിവേഗത്തില്‍ എതിര്‍കോര്‍ട്ടില്‍ നിന്നും അടിച്ചുതാഴ്ത്തുന്ന പന്തിനെ വലയുടെ തൊട്ടുമുകളില്‍ നിന്നു തന്നെ വിടര്‍ത്തിയ കൈകള്‍ കൊണ്ട് തടയുന്നതിനെ ബ്ലോക്ക് എന്നു പറയുന്നു.

[തിരുത്തുക] അന്താരാഷ്ട്ര മത്സരങ്ങള്‍

1939-ല്‍ അന്താരാഷ്ട്ര സര്‍വ്വകലാശാലാ മത്സരങ്ങളുടെ കൂട്ടത്തില്‍ വോളീബോള്‍ ഉള്‍പ്പെട്ടിരുന്നു. 1949 സ്ഥിരമായി ലോക ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നടന്നു വരുന്നു. 1964-ലെ ടോക്യോ ഒളിമ്പിക്സ് മുതല്‍ വോളീബോളും മത്സരയിനമാണ്.

[തിരുത്തുക] കേരളത്തില്‍

1921-ല്‍ മദ്രാസ് വൈ.എം.സി.എ ആണ് വോളീബോളിനെ ഇന്ത്യയിലെത്തിച്ചത്. അക്കാലത്തു തന്നെ വോളീബോള്‍ കേരളത്തിലുമെത്തിയിരുന്നു. 1956 ആയപ്പോഴേക്കും വോളീബോള്‍ കേരളത്തില്‍ ജനകീയമായി. കേരളത്തിലെ വ്യത്യസ്ഥമായ ഭൂപ്രകൃതിയില്‍ കളിക്കാന്‍ കുറച്ചു സ്ഥലം മതിയെന്ന സൌകര്യമാണ് കേരളത്തില്‍ ഈ കളി ജനകീയമാകാന്‍ പ്രധാന കാരണം. വോളീബോള്‍ ലോകത്തില്‍ ഇന്ത്യക്ക് ഒരു സ്ഥാനമുണ്ടാകാന്‍ കാരണം കേരളം, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കളിക്കാരുമാണ്. ജിമ്മി ജോര്‍ജ്ജ്, ജോസഫ് പപ്പന്‍ മുതലായവരാണ് കേരളത്തിലെ എക്കാലത്തേയും മികച്ച വോളീബോള്‍ കളിക്കാര്‍.

[തിരുത്തുക] കൂടുതല്‍ അറിവിന്