ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ.
Enlarge
ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ (യഥാര്‍ഥ പേര്‌: ജോസഫ്‌ റാറ്റ്‌സിംഗര്‍, ജനനം: ഏപ്രില്‍ 16, 1927, ബവേറിയ, ജര്‍മ്മനി) കത്തോലിക്കാ സഭയുടെ 265മത്തെ മാര്‍പ്പാപ്പയും വത്തിക്കാന്‍ രാഷ്ട്രത്തലവനുമാണ്‌. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മരണശേഷം നടന്ന പേപ്പല്‍ കോണ്‍ക്ലേവില്‍വച്ച്‌ 2005 ഏപ്രില്‍ 19നാണ്‌ കര്‍ദ്ദിനാള്‍മാരുടെ സംഘം ജോസഫ്‌ റാറ്റ്‌സിംഗറെ മാര്‍പ്പാപ്പ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുത്തത്‌. 2005 മേയ്‌ 7ന്‌ മാര്‍പ്പാപ്പയായി സ്ഥാനമേറ്റു.

ആധുനിക സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളായ ഇദ്ദേഹത്തെ കടുത്ത യാഥാസ്ഥികനായാണ്‌ വിമര്‍ശകര്‍ ചിത്രീകരിക്കുന്നത്‌. ജോണ്‍ പോള്‍ രണ്ടാമന്‍റെ അടുത്ത സഹായിയായിരുന്ന റാറ്റ്‌സിംഗര്‍, മാര്‍പ്പാപ്പയാകുന്നതിനു മുന്‍പ്‌ മ്യൂണിക്ക്‌ ആര്‍ച്ച്‌ ബിഷപ്‌, വിശ്വാസ തിരുസംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്‌.

എഴുപത്തെട്ടാം വയസിലാണ്‌ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയായത്‌. ക്ലമന്‍റ് പന്ത്രണ്ടാമനു(1730)ശേഷം ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ ആളാണ്‌ അദ്ദേഹം. ജര്‍മ്മനിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒന്‍പതാമത്തെ മാര്‍പ്പാപ്പയാണ്‌. ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനിഷ്‌, ലത്തീന്‍, ഗ്രീക്ക്‌, ഹീബ്രു ഭാഷകള്‍ വശമുള്ള മാര്‍പ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌.

ജര്‍മ്മനിയിലെ പുരാതന പട്ടണമായ ബവേറിയയില്‍ ജനിച്ച റാറ്റ്‌സിംഗര്‍ ദൈവശാസ്ത്രജ്ഞനെന്ന നിലയില്‍ പേരെടുത്ത ശേഷമാണ്‌ അജപാലന ദൌത്യത്തിനായി നിയോഗിക്കപ്പെടുന്നത്‌. 1977 ജൂണ്‍ 27ന്‌ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ മ്യൂണിക്‌ അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പായും കര്‍ദ്ദിനാളായും നിയമിച്ചു. 1981-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ വിശ്വാസ തിരുസംഘത്തിന്‍റെ തലവനാക്കി. 2002 നവംബര്‍ 30ന്‌ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവനുമായി. പോള്‍ നാലാമനുശേഷം ഈ സ്ഥാനത്തുനിന്നും മാര്‍പ്പാപ്പ പദവിയിലെത്തുന്ന ആദ്യത്തെയാളാണ്‌ ബെനഡിക്ട് പതിനാറാമന്‍.

കൃത്രിമ ജനനനിയന്ത്രണം, ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ ലൈംഗികത എന്നീ വിഷയങ്ങളില്‍ വളരെ കടുത്ത നിലപാടുകളാണ്‌ ബെനഡിക്ട് പതിനാറാമന്‍ സ്വീകരിക്കുന്നത്‌. ഈ വിഷയങ്ങളില്‍ തന്‍റെ മുന്‍ഗാമിയെപ്പോലെ അദ്ദേഹം സഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. സ്വതന്ത്ര ചിന്താഗതികള്‍ മൂലം പാശ്ചാത്യ ലോകത്ത്‌ സഭയ്ക്കുണ്ടായ ക്ഷീണത്തില്‍നിന്നും കരകയറാന്‍ വിശ്വാസ സംബന്ധിയായി കര്‍ക്കശനിലപാടുകള്‍ സ്വീകരിക്കാനാണ്‌ ബെനഡിക്ട് പതിനാറാമന്‍ ആഹ്വാനം ചെയ്യുന്നത്‌.