മില്‍ഖാ സിംഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മില്‍ഖാ സിംഗ് (ജ. ഒക്ടോബര്‍ 8, 1935, ല്യാല്‍പൂര്‍, പാക്കിസ്ഥാന്) ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരങ്ങളില്‍ ഒരാളാണ്. “പറക്കും സിഖ്” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മില്‍ഖാ മധ്യദൂര ഓട്ടത്തിലായിരുന്നു ഐതിഹാസികമായ പ്രകടനങ്ങള്‍ നടത്തിയത്. നാനൂറു മീറ്റര്‍ ഓട്ടത്തില്‍ 1960-ലെ റോം ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. ആദ്യ ഇരുനൂറു മീറ്റര്‍ മുന്നിട്ടു നിന്നശേഷം ഓട്ടത്തിന്റെ വേഗതയില്‍ വരുത്തിയ വ്യത്യാസം മൂലം 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മില്‍ഖായ്ക്ക് ഒളിമ്പിക്സ് മെഡല്‍ നഷ്ടമായത്. നാനൂറു മീറ്ററില്‍ സിംഗ് സ്ഥാപിച്ച ഏഷ്യന്‍ റെക്കോര്‍ഡ് 26 വര്‍ഷവും ദേശീയ റെക്കോര്‍ഡ് 38 വര്‍ഷവും ഇളക്കം തട്ടാതെ നിന്നു. 1998-മാണ്ടില്‍ പരംജിത് സിംഗ് ആണ് ഈ ദേശീയ റെക്കോര്‍ഡ് മറികടന്നത്. 1958-ല്‍ പദ്മശ്രീ ബഹുമതി നല്കി രാഷ്ട്രം മില്‍ഖാ സിംഗിനെ ആദരിച്ചു.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
ഇന്ത്യാ വിഭജനത്തിനു മുന്‍പ് ഇന്നത്തെ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ല്യാല്പൂരിലാണു (ഫൈസലാബാദ്) മില്‍ഖാ ജനിച്ചത്. വിഭജനത്തിന്റെ വേദനകള്‍ അനുഭവിച്ചറിഞ്ഞ ജീവിതമായിരുന്നു മില്‍ഖയുടേത്. വിഭജനത്തെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ മുസാര്‍ഫര്‍ഗഡില്‍ നിന്നും അഭയാര്‍ത്ഥിയായി ഇന്ത്യയിലെത്തി. ഡല്‍ഹിയിലെത്തിയ മില്‍ഖാ കരസേനയില്‍ അംഗമാകാന്‍ പലതവണ ശ്രമിച്ചു. ശാരീരിക ക്ഷമതയില്ല എന്ന കാരണത്താല്‍ മൂന്നു പ്രാവശ്യം തിരിച്ചയക്കപ്പെട്ടു. ഒടുവില്‍ കരസേനാംഗമായിരുന്ന ജ്യേഷ്ഠന് മഖന്‍ സിംഗിന്റെ ശുപാര്‍ശയില്‍ സേനയുടെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ 1952ല്‍ പ്രവേശനം ലഭിച്ചു. സൈന്യത്തില്‍ ചേര്‍ന്ന ശേഷമാണു ജീവിതത്തിലാദ്യമായി മില്‍ഖാ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നത്. സേനയിലെ ആദ്യ കാലങ്ങളില്‍ ഇതര ജവാന്മാരോടൊപ്പം ക്രോസ്കണ്ട്രിയില് പങ്കെടുത്ത താന്‍, പകുതിദൂരം പിന്നിട്ടപ്പോഴേക്കും പിന്മാറിയ കാര്യം മില്‍ഖാ പിന്നീട് പലയവസരത്തിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മില്‍ഖായിലെ കായികതാരത്തെ കണ്ടെത്തിയ ഹവില്‍ദാര്‍ ഗുരുദേവ് സിംഗ് എന്ന പരിശീലകന് അദ്ദേഹത്തെ നിരന്തര വ്യായാമത്തിനും പരിശീലനത്തിലും പ്രേരിപ്പിച്ചു. മലനിരകളിലും യമുനാ നദീതീരത്തും ഓടാന്‍ പരിശീലിച്ച മില്‍ഖാ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു സമ്പൂര്‍ണ്ണ അത്ലറ്റായി രൂപാന്തരം പ്രാപിച്ചു. മീറ്റര്‍ ഗേജ് തീവണ്ടിക്കൊപ്പമുള്ള ഓട്ടം, മലനിരകള്‍ ഓടിക്കയറ്റം എന്നിങ്ങനെ കഠിന പരിശീലനമുറകളാണു തന്റെ കായികജീവിതത്തെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
[തിരുത്തുക] മത്സര രംഗത്തേക്ക്
1955ലെ സര്‍വീസ് അത്ലറ്റിക്സ് മീറ്റിലൂടെയാണ് മില്‍ഖാ ആദ്യമായി മത്സര രംഗത്തെത്തുന്നത്. 200 മീറ്റര്‍, 400 മീറ്റര്‍ ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 1956ലെ പട്യാല നാഷണല്‍ ഗെയിംസില്‍ രണ്ടുവിഭാഗത്തിലും ജേതാവായി. രണ്ടുവര്‍ഷത്തിനുശേഷം കട്ടക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററിലും 400 മീറ്ററിലും ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു.
[തിരുത്തുക] രാജ്യാന്തര നേട്ടങ്ങള്‍
1950കളുടെ അവസാനത്തോടെ മില്‍ഖാ സിംഗ് ഏഷ്യയിലെ ഏറ്റവും മികച്ച മധ്യദൂര ഓട്ടക്കാരനായി മാറിയിരുന്നു. 1956 മെല്‍ബണ്‍ ഒളിമ്പിക്സില്‍ പങ്കെടുത്തെങ്കിലും ഹീറ്റ്സില്‍ തന്നെ പുറത്തായി. 1958ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്ററിലും 400 മീറ്ററിലും സ്വര്‍ണ്ണം നേടി. അതേ വര്‍ഷം കാര്‍ഡിഫില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും നാനൂറു മീറ്റര്‍ ജേതാവായതോടെ ലോകം മില്‍ഖായെ ശ്രദ്ധിച്ചു തുടങ്ങി. 1959-ല്‍ ഏറ്റവും മികച്ച അത്ലറ്റിനുള്ള ഹെംസ് ട്രോഫിക്ക് അര്‍ഹനായി.
[തിരുത്തുക] റോം ഒളിമ്പിക്സ്
ഒരേ സമയം ഐതിഹാസികവും ദുരന്തമയവുമായിരുന്നു 1960ലെ റോം ഒളിമ്പിക്സില്‍ മില്‍ഖാ നടത്തിയ പ്രകടനം. ഒളിമ്പിക്സിനു മുന്നോടിയായി ഫ്രാന്‍സില്‍ നടത്തിയ 400 മീറ്റര്‍ ഓട്ടത്തില്‍ 45.8 എന്ന മികച്ച സമയംകുറിച്ച് ശ്രദ്ധനേടിയാണ് മില്‍ഖാ റോമിലെത്തിയത്. ആദ്യ ഹീറ്റ്സില്‍ 47.6 സെക്കന്റില്‍ രണ്ടാമതായാണ് ഓടിയെത്തിയത്. അടുത്ത റൌണ്ടില്‍ 46.5 എന്ന കുറച്ചുകൂടി മെച്ചപ്പെട്ട സമയത്തില്‍ ജര്‍മ്മനിയുടെ കാള്‍ കൌഫ്മാനു പിന്നില്‍ രണ്ടാമനായി ഫിനിഷ് ചെയ്തു.
സെമിഫൈനലില്‍ അമേരിക്കയുടെ ഓട്ടിസ് ഡേവിസുമായി ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. ഡേവിസിനു പിന്നില്‍ സമയം അല്പംകൂടി മെച്ചപ്പെടുത്തി(45.9 സെക്കന്റ്) ഓടിയെത്തി. ഫൈനലില്‍ എതിരാളികളെ പിന്നിലാക്കി കുതിച്ചു പാഞ്ഞ മില്‍ഖാ 200 മീറ്റര്‍ പിന്നിട്ടപ്പോള്‍ കാട്ടിയ മണ്ടത്തരമാണ് ഒരു പക്ഷേ അദ്ദേഹത്തിനു മെഡല്‍ നഷ്ടമാക്കിയത്. എതിരാളികള്‍ പിന്നിലാണെന്നു മനസിലാക്കിയ മില്‍ഖാ വേഗം അല്പം കുറച്ചു. ഞൊടിയിടയില്‍ മറ്റുള്ളവരെല്ലാം മുന്നിലെത്തുകയും ചെയ്തു. പിന്നീടുള്ള ഇരുനൂറു മീറ്റര്‍ ആഞ്ഞുപിടിച്ചിട്ടും മില്‍ഖായെ ഭാഗ്യം കടാക്ഷിച്ചില്ല.
44.9 സെക്കന്റില്‍ ഓടിയെത്തി പുതിയ ലോകറെക്കോര്‍ഡ് സ്ഥാപിച്ച ഓട്ടിസും കൌഫ്മാനും യഥാക്രമം സ്വര്‍ണ്ണവും വെള്ളിയും നേടി. സെക്കന്റിന്റെ പത്തിലൊരംശത്തിനു മില്‍ഖായെക്കാള്‍ മുന്നിലെത്തിയ ദക്ഷിണാഫ്രിക്കയുടെ മെല്‍ സ്പെന്‍സ് വെങ്കലവും നേടി. ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും നാലാം സ്ഥാനത്തെത്താനായിരുന്നു മില്ഖായുടെ വിധി.
ആദ്യ ഹീറ്റ്സുമുതല്‍ ഓരോ തവണയും മികച്ച സമയങ്ങള്‍ കുറിച്ചെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ നിമിഷങ്ങളായാണു മില്‍ഖാ റോം ഒളിമ്പിക്സിനെ വിശേഷിപ്പിക്കുന്നത്. ഫോട്ടോഫിനിഷ് ആയതിനാല്‍ മത്സരഫലങ്ങള്‍ വൈകിയാണു പ്രഖ്യാപിച്ചത്. ഫലം വരും മുന്‍പേ താന്‍ കാട്ടിയ മണ്ടത്തരം മില്ഖായുടെ മനസിനെ തളര്‍ത്തിയിരുന്നു. മാതാപിതാക്കളുടെ മരണത്തിനുശേഷം താന്‍ ഏറ്റവും ദു:ഖിച്ച സംഭവമാണ് ഒളിമ്പിക്സ് മെഡല്‍ നഷ്ടമെന്നു മില്‍ഖാ പറഞ്ഞിട്ടുണ്ട്. പരാജയഭാരത്താല്‍ മത്സരരംഗം ഉപേക്ഷിക്കാന്‍ പോലും അദ്ദേഹം ആലോചിച്ചിരുന്നു. സുഹൃത്തുക്കളുടെ പ്രേരണയില്‍ ആ തീരുമാനം ഉപേക്ഷിച്ച മില്‍ഖാ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്ററിലും 400 മീറ്ററിലും സ്വര്‍ണ്ണം നേടി.
[തിരുത്തുക] “പറക്കും സിഖ്”
1962-ല്‍ പാക്കിസ്ഥാനില്‍ അരങ്ങേറിയ ഒരു മത്സരത്തിനുശേഷമാണു മില്‍ഖാ സിംഗിനു പറക്കും സിഖ് എന്ന അപരനാമം ലഭിച്ചതെന്നു കരുതപ്പെടുന്നു. 200 മീറ്റര്‍ ഓട്ടത്തില്‍ ഏഷ്യയിലെ മികച്ച താരമായിരുന്ന അബ്ദുല്‍ ഖലീഖ് ആയിരുന്നു മില്ഖായുടെ പ്രതിയോഗി. ലാഹോറില്‍ അരങ്ങേറിയ ഈ മത്സരത്തില്‍ പാക്കിസ്ഥാന് പ്രസിഡന്റ് അയൂബ് ഖാനും സന്നിഹിതനായിരുന്നു. ആവേശകരമായ പോരാട്ടത്തില്‍ മില്‍ഖാ ഖലീഖിനെ കീഴടക്കി. സിംഗിന്റെ പ്രകടനം കണ്ട് അയൂബ് ഖാനാണത്രേ ആദ്യമായി അദ്ദേഹത്തെ “പറക്കും സിഖ്” എന്നു വിശേഷിപ്പിച്ചത്.
[തിരുത്തുക] പിന്തുടര്ച്ച
അത്ലറ്റ് അല്ലെങ്കിലും മില്ഖായുടെ കായിക പാരമ്പര്യത്തിനു സ്വന്തം വീട്ടില്‍തന്നെ പിന്തുടര്‍ച്ചക്കാരനുണ്ട്. അദ്ദേഹത്തിന്റെ പുത്രന് ജീവ് മില്‍ഖാ സിംഗ് ഇന്ത്യയിലെ മികച്ച ഗോള്‍ഫ് താരങ്ങളിലൊരാളാണ്.
മധ്യദൂര ഓട്ടത്തില്‍ മില്‍ഖായോളം സമര്‍പ്പണ മനോഭാവമുള്ള ഒരു പുരുഷതാരത്തെ ഇന്ത്യക്കു ലഭിച്ചിട്ടില്ല എന്നു കാണാം. 400 മീറ്ററില്‍ തന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപാ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ റെക്കോര്‍ഡ് തിരുത്തുവാന്‍ 33 വര്‍ഷം വേണ്ടിവന്നു. പിന്നീടുവന്ന പുരുഷതാരങ്ങളൊന്നും മില്‍ഖയോളം സ്ഥിരത പുലര്‍ത്തിയതുമില്ല. ഒരു ഇന്ത്യാക്കാരന് ഒളിമ്പിക്സ് അത്ലറ്റിക്സില് സ്വര്‍ണ്ണമണിയുന്നതു കാണുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നു മില്‍ഖാ പറഞ്ഞിട്ടുണ്ട്.
കായിക ജീവിതത്തില്‍ താന്‍ നേടിയ മെഡലുകളും ട്രോഫികളുമെല്ലാം ഡല്‍ഹി ജവര്‍ഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തോടു ചേര്‍ന്നുള്ള ദേശീയ സ്പോര്‍ട്സ് മ്യൂസിയത്തിലേക്ക് മില്‍ഖാ സിംഗ് സംഭാവനയായി നല്‍കിയിട്ടുണ്ട്. മത്സര രംഗത്തു നിന്നു വിരമിച്ച ശേഷം പഞ്ചാബിലെ കായികഭരണ രംഗത്ത് അദ്ദേഹം സജീവമായിരുന്നു.
[തിരുത്തുക] കുറിപ്പുകള്‍
- മില്‍ഖയുടെ റോമിലെ 400 മീറ്റരിലെ സ്റ്റോപ്-വാച്ചു കൊണ്ടു അളന്ന (hand-timed) സമയം 45.6 സെക്കന്റും, ഇലക്ട്രോണിക് ഉപകരണങ്ങളാല്‍ അളന്നതു 45.73 ആയും കണക്കാക്കുന്നു. പരംജിത് സിംഗ് 1998-ല്‍ 45.70-ഉം 2000-ല്‍ 45.56-ഉം സമയത്തില്‍ ഓടി ഈ റെക്കോര്‍ഡുകള്‍ തകര്‍ത്തു.
- മില്‍ഖയുടെ 45.6 സെക്കന്റു ഒളിമ്പിക് റെക്കാര്‍ഡ് തകര്‍ത്തുവെന്നു എഴുതിക്കാണാറുണ്ടു. ഇതു പൂര്‍ണമായും ശരിയല്ല. 1960-നു മുന്‍പുള്ള ഒളിമ്പിക് റെക്കാര്‍ഡ് 45.9 ആയിരുന്നു. എന്നാല്‍ 400 മീറ്ററിന്റെ സെമിഫൈനലില്‍ തന്നെ അമേരിക്കയുടെ ഓട്ടിസ് ഡേവിസ് 45.5 സെക്കന്റിനു ഓടി പുതിയ റെക്കാര്‍ഡ് ഇട്ടിരുന്നു.