ഐ.എം. വിജയന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐ.എം. വിജയന്‍
വ്യക്തിപരിചയം
പൂര്‍ണ്ണനാമം അയനിവളപ്പില്‍ മണി വിജയന്‍
ജനനം ഏപ്രില്‍ 25, 1969
ജന്മദേശം തൃശൂര്‍്‍, കേരളം, ഇന്ത്യ
ഉയരം 177.5 സെ.മീ (5 11 in)
ചെല്ലപ്പേര് "കറുത്തമുത്ത്"
ക്ലബ് ഫുട്ബോള്‍
ഇപ്പോഴത്തെ ക്ലബ് ഈസ്റ്റ് ബംഗാള്‍
സ്ഥാനം സ്ട്രൈക്കര്‍, മിഡ്‌ഫീല്‍ഡര്‍
പ്രഫഷണല്‍ ക്ലബുകള്‍
വര്‍ഷം ക്ലബ് കളികള്‍ (ഗോള്‍)
1987 - 1991
1991 - 1992
1992 - 1993
1993 - 1994
1994 - 1997
1997 - 1998
1998 - 1999
1999 - 2001
2001 - 2002
2002 - 2004
2004 - 2005
2005 - 2006
കേരളാ പൊലീസ്
മോഹന്‍ ബഗാന്‍
കേരളാ പൊലീസ്
മോഹന്‍ ബഗാന്‍
ജെ സി ടി മില്‍ ‌‌സ്
എഫ് സി കൊച്ചിന്‍
മോഹന്‍ ബഗാന്‍
എഫ് സി കൊച്ചിന്‍
ഈസ്റ്റ് ബംഗാള്‍‍
ജെ സി ടി മില്‍‌സ്‍‍
ചര്‍ച്ചില്‍ ബ്രദേഴ്സ്
ഈസ്റ്റ് ബംഗാള്‍‍
ദേശീയ ടീം
1992- ഇന്ത്യ 79 (39)

ഐ.എം. വിജയന്‍ അഥവാ അയനിവളപ്പില്‍ മണി വിജയന്‍ (ജ. ഏപ്രില്‍ 25, 1969) ഇന്ത്യന്‍ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ്. കേരളം ജന്മം നല്‍കിയ ഫുട്ബോള്‍ പ്രതിഭകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്. 1999ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ നേടി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്നയാള്‍ എന്ന രാ‍ജ്യാന്തര റെക്കോര്‍ഡ് കരസ്ഥമാക്കി. പ്രധാനമായും മുന്നേറ്റ നിരയില്‍ കളിച്ചിരുന്ന വിജയന്‍ മിഡ്‌ഫീല്‍ഡറായും തിളങ്ങിയിട്ടുണ്ട്.

തൃശൂരിലാണ് വിജയന്‍ ജനിച്ചതും കളിച്ചു വളര്‍ന്നതും. അവിടത്തെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുറ്റ്ബോള്‍ മത്സരങ്ങള്‍ക്കിടെ ശീതള പാനീയങ്ങള്‍ വിറ്റാണ് ഈ ദരിദ്ര ബാലന്‍ ഉപജീവനമാര്‍ഗം തേടിയത്. സ്കൂള്‍ വിദ്യഭ്യാസവും ഇടയ്ക്കുവച്ചു നിര്‍ത്തി. എന്നാല്‍ കളിക്കളത്തിലെ അസാമാന്യ പ്രകടനം ഈ ബാലന്റെ ജീവിതരേഖ മാറ്റിവരച്ചു. പതിനെട്ടാം വയസില്‍ കേരളാ പൊലീസിന്റെ ഫുട്ബോള്‍ ടീ‍മില്‍ അംഗമായി. ഫെഡറേഷന്‍ കപ്പ് ഉള്‍പ്പടെയുള്ള കിരീടങ്ങള്‍ നേടി പൊലീസ് ടീം ഇന്ത്യന്‍ ഫുട്ബോളില്‍ വന്‍ശക്തിയായിരുന്ന കാലമായിരുന്നു അത്. പൊലീസില്‍ ജോലി നല്‍കാന്‍ വിജയനുവേണ്ടി കേരള സര്‍ക്കാര്‍ ഔദ്യോഗിക നിയമങ്ങളില്‍ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വര്‍ഷം കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാന്‍ ഈ പ്രതിഭയെ സ്വന്തമാക്കി. ജെ സി ടി മില്‍‌സ് ഫഗ്വാര, എഫ് സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബുകളില്‍ വിജയന്‍ കളിച്ചിട്ടുണ്ട്.

1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ വിജയന്‍ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. 39 ഗോളുകള്‍ നേടി. 2003ലെ ആഫ്രോ - ഏഷ്യന്‍ ഗെയിംസില്‍ നാലു ഗോളുകള്‍ നേടി ടോപ് സ്കോറര്‍ ആയി.

ഇന്ത്യയില്‍ വിശേഷിച്ചും കേരളത്തില്‍ ഫുട്ബോള്‍ താരമെന്നതിലുപരിയായ പരിഗണനകള്‍ ലഭിക്കുന്ന വ്യക്തിയാണു വിജയന്‍. പല മേഖലകളിലും ഒരു പ്രതീകമായി മാറപ്പെട്ടു ഈ താരം. വിജയന്റെ ഫുട്ബോള്‍ ജീവിതത്തെപ്പറ്റി കാലാഹിരണ്‍ (काला हिरण्)(black deer) എന്ന ഹ്രസ്വ ചലച്ചിത്രം തന്നെ പുറത്തിറങ്ങി. ഇതിനുശേഷം അവിചാരിതമായി ചലച്ചിത്രതാരവുമായി വിജയന്‍. ജയരാജ് സംവിധാനം ചെയ്തു രാജ്യാന്തര ശ്രദ്ധനേടിയ ശാന്തം എന്ന ചലച്ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

കായിക താരങ്ങള്‍ക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അര്‍ജ്ജുന അവാര്‍ഡ് 2003ല്‍ നേടി.

ജന്മദേശമായ തൃശൂരില്‍ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ ഫുട്ബോള്‍ അക്കാദമി സ്ഥാപിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളും മറ്റും അണിനിരക്കുന്ന പ്രദര്‍ശന മത്സരങ്ങള്‍ സംഘടിപ്പിച്ചാണ് വിജയന്‍ അക്കാദമിക്കുവേണ്ട മൂലധനം സമാഹരിക്കുന്നത്.