തൃശൂര്‍ പൂരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃശൂര്‍ പൂരം കൊച്ചിരാജാവായിരുന്ന ശക്തന് തമ്പുരാന് തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിനു് എകദേശം 200 വര്‍ഷങ്ങളുടെ ചരിത്രം പറയുവാനുണ്ട്. സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശിവപേരൂരിലെ പൂരം കേരളത്തില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവമായി തുടരുന്നു. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണു് തൃശൂര്‍പൂരം ആഘോഷിക്കുന്നതു്.
ഉള്ളടക്കം |
[തിരുത്തുക] ഐതിഹ്യം
ശക്തന് തമ്പുരാന്റെ കാലത്തു് ദക്ഷിണ കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. ലോകത്തെ എല്ലാ ദേവീദേവന്മാരും ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നായിരുന്നു വിശ്വാസം. ഒരിക്കല്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തൃശൂരുകാര്‍ക്ക് പങ്കെടുക്കാനായില്ല. തുടര്‍ന്നു് ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു് വിലക്ക് നേരിട്ട തൃശിവപേരൂര് ദേശക്കാര്‍ക്ക് വേണ്ടി ശക്തന് തമ്പുരാന് തുടങ്ങിയ പൂരമാണ് പിന്നീട് കാലത്തെ അതിശയിപ്പിക്കുന്ന പൂരമായി മാറിയത്.
[തിരുത്തുക] ഉത്സവം
തൃശ്ശിവപേരൂരിലെ മൂന്നു് പ്രധാന ശിവക്ഷേത്രങ്ങളില്‍ ഒന്നായ വടക്കുംനാഥന് ക്ഷേത്രാങ്കണത്തില്‍ വച്ചാണു് പൂരം അരങ്ങേറുന്നതൂ്. പൂരത്തിലെ പ്രധാനികളായ പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാരുടെ പരസ്പരമുള്ള മല്‍സരത്തിന് വടക്കുംനാഥന് സാക്ഷിയെന്നു് വിശ്വാസം. മാത്രമല്ല പൂരത്തിലെ പ്രധാന സംഭവങ്ങളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ ക്ഷേത്രനടയിലാണു് അരങ്ങേറുന്നത്. ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് സാക്ഷാല്‍ പൂരത്തിന് അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവാണ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നത്. പിന്നെ ഒന്നൊന്നായി ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും. രാവിലെ ഏഴോടെ പൂരാഘോഷത്തിലെ പ്രധാനിയായ തിരുവമ്പാടി ദേവസ്വത്തില്‍ നിന്നുള്ള പൂരം എത്തിച്ചേരുന്നു. നടുവില്‍ മഠത്തിലേക്കെത്തിച്ചേരുന്ന ഈ പുറപ്പാടാണു് മഠത്തില്‍ വരവെന്നു് പ്രസിദ്ധമായ എഴുന്നുള്ളത്ത്.
[തിരുത്തുക] മഠത്തില്‍ വരവ്
മഠത്തില്‍ വരവിനെക്കുറിച്ച് രസകരമായൊരു ഐതിഹ്യമുണ്ട്. ഒരിക്കല്‍ പൂരത്തിന് ദേവിയെ അണിയിക്കാനായി തിരുവമ്പാടി ദേവസ്വക്കാര്‍ മഠത്തിലെ ചമയങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് തിരിച്ചുകിട്ടുമോയെന്ന് ഭയന്ന കാരണവര്‍ ഒരു വ്യവസ്ഥവച്ചു. പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെടും നേരം മഠത്തിലെത്തി ചമയമണിയുകയും പൂരം കഴിഞ്ഞ് തിരിച്ചുംപോകും വഴി ചമയങ്ങള്‍ തിരിച്ചേല്പിച്ച് മടങ്ങുകയെന്നതുമായിരുന്ന വ്യവസ്ഥ. ഇതാണ് മഠത്തില്‍ വരവെന്ന് പ്രശസ്തമായത്.
[തിരുത്തുക] ഇലഞ്ഞിത്തറമേളം
മദ്ധ്യാഹ്നത്തോടടുത്തു് പൂരത്തില്‍ പങ്കുചേരുവാനായി പതിനഞ്ച് ആനകളുടെ പുറത്തേറി സര്‍വ്വാലങ്കാരവിഭൂഷിതയായി പാറമേക്കാവില്‍ ഭഗവതി എഴുന്നുള്ളുന്നു.വടക്കുന്നാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ് എഴുന്നള്ളത്ത് അവസാനിക്കുക. പിന്നീടാണു് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന പഞ്ചവാദ്യത്തില്‍ വാദ്യകലാരംഗത്തെ കുലപതികളാണ് പങ്കെടുക്കാറ്. കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്.
[തിരുത്തുക] തെക്കോട്ടിറക്കം
ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് തെക്കോട്ടിറക്കം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. ഇതിന് വേണ്ടി മാത്രമേ ഈ ഗോപുരം തുറക്കാറുള്ളൂ. പിന്നീട് മൈതാനത്തിന്റെ തെക്കുഭാഗത്ത് ഇരുവിഭാഗങ്ങളും അഭിമുഖമായി നില്‍ക്കുന്നതോടെ പൂരം തുടങ്ങുകയായി.
[തിരുത്തുക] കുടമാറ്റം
മുഖാമുഖം നില്ക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൌഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ചു് മത്സരിക്കുന്നതാണു് കുടമാറ്റം. മുപ്പതാനകളുടെ മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങള്‍ പകലിന് സുവര്‍ണപ്രഭ സമ്മാനിക്കും. മേളത്തിന്റെ അകമ്പടിയോടെ പിന്നീട് വര്‍ണങ്ങള്‍ മാറിമറിയുകയായി. പൂത്തുലയുന്ന വെഞ്ചാമരങ്ങള്‍ക്കും ആലവട്ടങ്ങള്‍ക്കും മേലേ വര്‍ണക്കുടകള്‍ ഉല്‍സവം തീര്‍ക്കുകയായി.അലുക്കുകള്‍ തൂക്കിയത്, രണ്ടുനിലയുള്ളവ, അങ്ങിനെ വൈവിധ്യമാര്‍ന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്നു് പ്രദര്‍ശിപ്പിക്കും.
[തിരുത്തുക] വെടിക്കെട്ട്
പിറ്റേന്ന് പകല്‍ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ് പൂരത്തിന്റെ അവസാന ആകര്‍ഷണം. വെളുപ്പിന് മൂന്നു മണിയോടെയാണ് ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്. ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയര്‍ക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടില്‍ കാര്യമായ മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ വന്നിട്ടുണ്ട്. ഈ അടുത്ത കാലങ്ങളില്‍ ദൃശ്യത്തിനാണു് ശബ്ദത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം.