സാമൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 സാമൂതിരിയുടെ രാജസദസ്സ്. വാസ്കോഡഗാമയെ പരിചയപ്പെടുത്തുന്നത് (1497-98). ശില്പി-പ്രിവോസ്റ്റ്, പിന്നീട് നിറങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടതാണ്(1760)
Enlarge
സാമൂതിരിയുടെ രാജസദസ്സ്. വാസ്കോഡഗാമയെ പരിചയപ്പെടുത്തുന്നത് (1497-98). ശില്പി-പ്രിവോസ്റ്റ്, പിന്നീട് നിറങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടതാണ്(1760)

ഏകദേശം 750 വര്‍ഷക്കാലം കേരളത്തിലെ കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേര്‍ ആണ് സാമൂതിരി. ആംഗലേയത്തില്‍ സാമോറിന്‍ (Zamorin) എന്നാണ്. ഇവരുടെ സാമ്രാജ്യം നെടിയിരിപ്പു സ്വരൂപം എന്നാണ് അറിയപ്പെടുന്നത്. കുന്നത്തല കോനാതിരി എന്നു അവര്‍ അറിയപ്പെട്ടിരുന്നു. പൊര്‍ത്തുഗീസുകാര്‍ വാസ്കോ ഡി ഗാമ യുടെ നേതൃത്വത്തില്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നത് മാനവിക്രമന്‍ സാമൂതിരി യുടെ കാലത്താണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം ഒരു ഭൂവിഭാഗം ഭരിച്ചവരാണ് സാമൂതിരിമാര്‍‍.

ഉള്ളടക്കം

[തിരുത്തുക] തുടക്കം

സാമൂതിരി ആദ്യം ഏറാടിമാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏറനാടിന്‍റെ ഉടയവര്‍ എന്നും പരാമര്‍ശിച്ചു കാണുന്നുണ്ട്. പോളനാടിന്റെ അടുത്തുള്ള ചെറിയ ഭൂവിഭാഗം ആണിത്. ഏറാടിമാര്‍ പോളനാടിന്റെ രാജാവായ പോര്‍ളാതിരിയുടെ സേനാനായകന്മാരായിരുന്നു ഇവര്‍. മൈസൂറിന്റെ ആക്രമണത്തിനു മുന്‍പ് മലബാര്‍ പ്രദേശത്ത് പയ്യനാട് , പോളനാട്, പൂഴിനാട് എന്നിങ്ങനെ മൂന്നു നാടുകളായാണ് അറിയപ്പെട്ടിരുന്നത്. പോലൂര്‍, പൊലിയൂറ്, ചെല്ലൂറ്, ചേവൂര്‍ എന്നിങ്ങനെ കോഴിക്കോട് പട്ടണത്തിനു ചുറ്റുമുണ്ടായിരുന്ന ഇരുപത്തിരണ്ട് ഊരുകള്‍ ചേര്‍ന്നാതാണ്‌ പോളനാട്. പൊന്നാനിക്കു ചുറ്റുമുള്ള പ്രദേശമാണ് പൂഴിനാട്.

1341 ല്‍ പെരിയാര്‍ നദിയിലുണ്ടായ വെള്ളപ്പൊക്കം അന്നത്തെ പ്രധാന വാണിജ്യകേന്ദ്രമായ മുസിരിസ് (ഇന്നത്തെ കൊടുങ്ങല്ലൂര്‍) തുറമുഖത്തെ നശിപ്പിച്ചപ്പോള്‍ മറ്റു ചെറിയ തുറമുഖങ്ങള്‍ക്ക് പ്രാധാന്യം ഏറി.[1] അറബികളും മൂറുകളും കോഴിക്കോട് പ്രദേശത്തേയ്ക്ക് പ്രവര്‍ത്തന മേഖല മാറ്റി. ചാലിയത്തും ബേപ്പൂര്‍ എന്നിവിടങ്ങളിലും കേന്ദ്രീകരിച്ച അറബികളും മുസ്ലീങ്ങളുമായും ഉള്ള വ്യാപാരത്തിന്റെ മേല്‍നോട്ടക്കാരായതിനാല്‍ ഏറാടിമാര്‍ അവരുമായി അടുപ്പത്തിലായിരുന്നു‍. ഏറാടിമാരുടെ (നെടിയിരിപ്പു സ്വരൂപം) മേല്‍കോയ്മ അവര്‍ അംഗീകരിച്ചുപോരുകയും ചെയ്തു.

പോര്‍ളാതിരിമാരെ കീഴ്പ്പെടുത്തുവാനുള്ള സഹായ വാഗ്ദാനങ്ങള്‍ മുസ്ലീങ്ങളും മൂറുകളും വാഗ്ദാനം ചെയ്തു. ആദ്യം ആള്‍പ്പാര്‍പ്പില്ലാത്ത ചുള്ളിക്കാട് പ്രദേശം കൈക്കലാക്കി, പിന്നിട് കോഴിക്കോട് പട്ടണത്തിലെ മുസ്ലിങ്ങളെ സ്വാധീനിച്ച് കുട്ടിച്ചിറ കൊട്ടാരത്തില്‍ പോര്‍ളാതിരിക്ക് താമസിക്കാന്‍ കഴിയാത്ത സ്ഥിതിയാക്കി. പോര്‍ളാതിരിയെ മുസ്ലീങ്ങള്‍ പീഡിപ്പിക്കാനും തുടങ്ങി. പോര്‍ളാതിരി കോഴിക്കോടു വിട്ടു. എന്നാല്‍ യുദ്ധം കോഴിക്കോട്-വയനാട് പാതയില്‍ വച്ചായപ്പോള്‍ പോര്‍ളാതിരി പിടിച്ചുനിന്നു. എങ്കിലും കുതന്ത്രങ്ങളും കാലുമാറ്റങ്ങളുമെല്ലാമായപ്പോള്‍ പോര്‍ളാതിരി അടിയറവു പറഞ്ഞു. യുദ്ധത്തില്‍ പരാജിതനായിട്ടും പോര്‍ളാതിരി നെടിയിരിപ്പിന്റെ സാമന്ത നായിരിക്കാന്‍ ഇഷ്ടപെട്ടില്ല (സാമന്തപദവിയോടെ രാജ്യം തിരിച്ചുകൊടുക്കുന്ന രീതിയുണ്ടായിരുന്നു).

അന്നു മുതല്‍ തെക്കു ബേപ്പൂറ് അഴി മുതല്‍ വടക്ക് ഏലത്തൂര്‍ വരെയുള്ള കോഴിക്കോട് പട്ടണം സാമൂതിരിയുടെ അധീനതയിലായി.

[തിരുത്തുക] പേരിനു പിന്നില്‍

 മാനവവിക്രമന്‍ സാമൂതിരി. വിദേശിയര്‍ സമ്മാനിച്ച വസ്ത്രത്തോടെ
Enlarge
മാനവവിക്രമന്‍ സാമൂതിരി. വിദേശിയര്‍ സമ്മാനിച്ച വസ്ത്രത്തോടെ

ക്രി.വ. 1422-നു മുന്‍പ് ഒരു രേഖകളിലും സാമൂതിരി എന്ന പേര്‍ ഇല്ല. മുഹമ്മദ്ബിന്‍ തുഗ്ലക്കിന്റെ ദൂതനായ ഇബ്നു ബത്തൂത്ത 1342 നും 1347നും ഇടക്ക് മൂന്നു തവണ കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കുന്നലക്കോനാതിരിയെന്നോ പൂന്തുറേശന്‍ എന്നൊ ആണ് പരാമര്‍ശിച്ചു കാണുന്നത്. എന്നാല്‍ 1422-ല് പേര്‍ഷ്യന്ന് രാജാവിന്റെ ദൂതനായ അബ്ദുള്‍ റസാഖ്, സാമൂതിരി എന്ന പേര്‍ ഉപയോഗിച്ചതായി കാണുന്നുണ്ട്. സാമൂതിരി എന്ന പദത്തിന്റെ ഉത്ഭവത്തെ പറ്റിയുള്ള രണ്ട് സ്രോതസ്സുകള്‍ ഇവയാണ്.

  • 1 ബാര്‍ബോസയുടെ ഗ്രന്ഥത്തില്‍ പറയുന്നപ്രകാരം നാട്ടൂകാര്‍ താമൂരി എന്ന് പണ്ടേ വിളിച്ചിരുന്നു. ‘സ്വാമി’ ‘തിരി‘ എന്നീ രണ്ടു പദങ്ങള്‍ ചേര്‍ന്നാണ്‌ ഇതു ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. [2]
  • 2 എന്നാല്‍ മറ്റു ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ സമുദ്രത്തിന്റെ അധിപന്‍ എന്ന അര്‍ത്ഥത്തില്‍ ആണ് ഈ പദം ഉണ്ടായത്, പിന്നീട് ലോപിച്ച് സാമൂതിരി ആയതാണ്. എന്തായാലും പതിനഞ്ചാം നൂറ്റാണ്ടിന്‍റെ പകുതിമുതല്‍ നെടിയിരിപ്പ് സ്വരൂപം സാമൂതിരി എന്ന പേരില്‍ ലോകം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങി.

[തിരുത്തുക] ജീവിത രീതികള്‍

സാമൂതിരി ആദ്യമായി പണികഴിപ്പിച്ചത് തളി ക്ഷേത്രത്തിനു പടിഞ്ഞാറായികണ്ടങ്കൂലഹ്ത്തിനടുത്തുള്ള അമ്പാടിക്കോവിലകമായിരുന്നു. കിഴക്കേ കോവിലകത്തെ ഏറ്റവും പ്രായം ചെന്ന (കാരണവര്‍) ആള്‍ക്ക് താമസിക്കാനായി മറ്റൊരു കോവിലകവും ഉണ്ടാക്കി. കിഴക്കെ കോവിലകത്തെ പ്രായം ചെന്ന ആളുടെ പേരാണ് തിരുമുല്‍‍പാട്. അദ്ദേഹമാണ് പിന്നീട് സാമൂതിരിയായി മാറുക. വയസ്സിന്റെ അളവില്‍ അടുത്ത ആള്‍ ഏറനാടു ഇളം കൂറ് എന്നും പിന്നീട് നമ്പ്യാതിരി തിരുമുല്‍‍പാട് എന്നും അതിനുശേഷം ഏറാള്‍പാട് എന്നും അറിയപ്പെട്ടു. മൂന്നാമത്തെ കാരണവരെ മുന്നാല്പാട് എന്നും നാലമത്തെ ആള്‍ ഏടത്തനാട്ടു തിരുമുല്‍‍പാട് എന്നും അഞ്ചാമത്തെ ആള്‍ നെടിയിരിപ്പില്‍ മൂത്ത ഏറാടി എന്നും ആറ്റുത്തവരെ യഥാക്രമം എടത്രാള്‍പ്പാട്, നെടുത്രാള്‍പ്പാട് എന്നും പറഞ്ഞു പോന്നു. ഇവര്‍ക്ക് താമസിക്കാനായാണ് ഏറമ്പിരി കോവിലകം ഉണ്ടാക്കിയത്. 1470 മുതല്‍ ആരംഭിച്ച രേവതി പട്ടത്താനത്തിനു മൂന്നാള്‍പാട് സ്ഥിരമായി സാക്ഷ്യം വഹിക്കുമായിരുന്നു. മാമാങ്കാവസര്‍ങ്ങളില്‍ സാമൂതിരി ഭാരതപ്പുഴയുടെ വലതുവശത്തും ഏറാള്‍പ്പാട് ഇടതുവശത്തും തമ്പടിച്ചു പാര്‍ക്കുകയായിരുന്നു പതിവ്.

കോട്ടാരങ്ങള്‍ അത്ര വലുത് എന്ന് പറയാന്‍ പറ്റില്ല എന്നാണ്‌ വാര്‍ഡും കോര്‍ണരും മെമ്മോയറുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. (19 നൂറ്റാണ്ടില്‍)ലോഗന്റെ അഭിപ്രായത്തില്‍ ഇവ ലളിതവും മുക്കയും മരവും കൊണ്ടുണ്ടാക്കിയവയും ഓലമേഞ്ഞവയുമാണ്. എന്നാല്‍ ശുചിത്വവും വൃത്തിയും നിറഞ്ഞു നിന്നിരുന്നു. കൊട്ടാരത്തിന്‌‍ ഒരു മൈല്‍ ചുറ്റളവ് ഉണ്ടായിരുന്നു. ഭിത്തികള്‍ പൊക്കം കുറഞ്ഞവയും തറ പശുവിന്റെ ചാണകം പൂശിയവയും ആയിരുന്നു.

[തിരുത്തുക] സദസ്സ്

സാമൂതിരിയുടെ സദസ്സില്‍ മുസ്ലീങ്ങള്‍ക്കും മൂറുകള്‍ക്കും സ്ഥാനമുണ്ടായിരുന്നു. എല്ലാകാര്യങ്ങളിലും മറ്റുള്ളവര്‍ ( സ്ത്രീജനങ്ങള്‍ പോലും) ഇടപെട്ടിരുന്നു. രാജാവ് സര്‍വ്വാഭരണ വിഭൂഷിതനായാണ് കാണപ്പെട്ടിരുന്നത്. വിദേശീയരുടെ ആഗമനത്തിനുമുന്‍പ് വസ്ത്രങ്ങള്‍ തുലോം കുറവായിരുന്നു എങ്കിലും പിന്നീട് അവര്‍ സമ്മാനിച്ച വസ്ത്രങ്ങളും തൊപ്പിയും മറ്റും ധരിച്ചു കാണപ്പെട്ടിട്ടുണ്ട്.

[തിരുത്തുക] സാംസ്കരിക സംഭാവനകള്‍

750 വര്‍ഷം ഭരിച്ചുവെങ്കിലും ചുരുങ്ങിയകാലങ്ങള്‍ ഭരിച്ച ചേരമരെയൊ മറ്റോ തട്ടിച്ചു നോക്കുമ്പോള്‍ സാംസ്കാരിക സംഭാവനകള്‍ തുച്ഛമാണ്. മുസ്ലീങ്ങളുടെ മേല്‍ അധികമായി പ്രതിപത്തികാണിച്ചതും വിവിധ നാടുവാഴികളും വിദേശീയരുമായുണ്ടായ യുദ്ധങ്ങളുമാണ് ചില ചരിത്രകാരന്മാര്‍ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അധികം സാമൂതിരിമാരും കലാസാഹിത്യസാംസ്കാരിക കാര്യങ്ങളില്‍ ഒട്ടും ശ്രദ്ധയുള്ളവരായിരുന്നില്ല. മാമാങ്കത്തിന്റെ നിലപാട് സ്ഥാനം കൈക്കലാക്കുന്നത് തന്നെ വള്ളുവക്കൊനാതിരിക്ക് ലഭിച്ച അഭിമാന സൂചകമായ നടത്തിപ്പു പദവിയില്‍ അസൂയ മൂലമാണ് എന്നാണ് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത്.

1466 മുതല്‍ 78 വരെ ഭരിച്ച മാനവിക്രമരാജാവാണ് ഇതിന് വിപരീതമായിരുന്നത്. അദ്ദേഹം ഒരു കവിയും പണ്ഡിതനുമായിരുന്നു. അനര്‍ഘരാഘവം നാടകത്തിന്റെ വ്യഖ്യാതാവും വിക്രമീയം എന്ന കൃതിയുടെ കര്‍ത്താവും അദ്ദേഹമാണ്. വിദ്വാന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നിയ അദ്ദേഹമാണ് തളി ക്ഷേത്രത്തില്‍ പണ്ഡിതന്മാരെ ആദരിക്കാനായി രേവതി പട്ടത്താനം ഏര്‍പ്പെടുത്തിയത്. ഇതിനു പുറമേ കവികളെയും പ്രോത്സാഹിപ്പിച്ചു. ആസ്ഥാനകവികളും പണ്ഡിതരുമായി പെതിനെട്ടോളം മഹദ്വ്യക്തികള്‍ രാജസദസ്സിനെ അലങ്കരിച്ചിരുന്നു. ഇവര്‍ പതിനെട്ടരക്കവികള്‍ എന്നറിയപ്പെട്ടിരുന്നു (രാജാവ്= അര) മാനവിക്രമന്‍ സാമൂതിരിയാകുന്നതിനു മുന്നേ കലാസാഹിത്യ രംഗങ്ങളില്‍ അദ്ദേഹം ശ്രദ്ധയുള്ളയാളും പല പണ്ഡിതന്മാരുമായും ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് സമൂതിരിയായ മാനവേദ രാജാവ് ഇത്രയും വിശാലമനസ്കനായിരുന്നില്ല്ല. വിദ്വല്‍ സദസ്സ് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പരിപോഷിപ്പിച്ചില്ല. ഗാമയുടെ വരവും യുദ്ധങ്ങളും നിമിത്തം അത്ര ശ്രദ്ധ നല്‍കാനായില്ല എന്നു കരുതാം. പിന്നീട് അര നൂറ്റാണ്ടോളം കഴിഞ്ഞ് (1637-1648) മനവിക്രമശക്തന്‍ തമ്പുരാന്റെ കാലത്തേ വീണ്ടും സാഹിത്യ സമ്രംഭങ്ങള്‍ പുനരുജ്ജീവിച്ചുള്ളൂ. അദ്ദേഹത്തിന്‍റെ സമകാലികനായിരുന്ന കൊട്ടാരക്കര രാജവംശത്തിലെ ഒരംഗവും രാമനാട്ടമെന്നോ ആട്ടക്കഥ യെന്നോ പിന്നീട് അറിയപ്പെട്ട പ്രസ്ഥാനം ആരംഭിച്ചു. തെക്ക് ആട്ടക്കഥ എന്നറിഞ്ഞപ്പോള്‍ കോഴിക്കോട് കൃഷണനാട്ടം എന്നാണ് പ്രചാരം ലഭിച്ചത്. പിന്നിട് വന്ന മാനവേദന്‍ സാമൂതിരിയാണ് കൃഷ്ണഗീതി രചിച്ചച്ചത്. ഇത് കൃഷ്ണാഷ്ടകം, കൃഷ്ണാട്ടം എന്നീ പേരുകളില്‍ അറിയപ്പെട്ടു. ഇതിനു ശേഷം വന്ന സാമൂതിരിമാര്‍ കലയെ പരിപോഷിപ്പിക്കുകയുണ്ടായില്ല.

പിന്നെ ഏഴു ദശകങ്ങള്‍ക്കു ശേഷമാണ് വീണ്ടും അന്നത്തെ സാമൂതിരിയായ മാനവിക്രമന്‍ രാജാവിന്റെ (1729-1741) കാലത്താണ് വീണ്ടും സാംസ്കാരിക ദിശയില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നത്. ചേലപ്പറമ്പന്‍ നമ്പൂതിരി അദ്ദേഹത്തിന്റെ സദസ്സിലെ ഒരംഗമായിരുന്നു.

സാമൂതിരി കുടുംബത്തിലെ ഒരേയൊരു കവയിത്രി 1760 ല് ജനിച്ച മനോരമ തമ്പുരാട്ടിയാണ്. ഹൈദറിനെ ഭയന്ന് അത്മാഹുതി ചെയ്ത സാമൂതിരിയുടെ ഭാഗിനേയിയുടെ പുത്രിയായിരുന്ന അവര്‍. ചേലപ്പറമ്പന്‍ നമ്പൂതിരിയെപ്പോലെ മുക്തകങ്ങളുടെ രചന കൊണ്ട് ആവര്‍ പ്രസിദ്ധയായിത്തീര്‍ന്നു. ഒരുപാട് പേരെ വ്യാകരണം പഠിപ്പിച്ചിട്ടുമുണ്ട്. തമ്പുരാട്ടിയ്ക്കു ശേഷം 80 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നെയും കലാഹൃദയങ്ങള്‍ സാമൂതിരി സദസ്സില്‍ വാണത്. ഏട്ടന്‍ തമ്പുരാന്‍ (1912-15) സാമൂതിരിയാവുന്നതിനു മുന്നേ തന്നെ പ്രസിദ്ധനായിത്തീര്‍ന്നു. അദ്ദേഹം നിരവധി സംസ്കൃത കാവ്യങ്ങളുടെയും ഭാഷാകൃതികളുടെയും കര്‍ത്തവായിരുന്നു. ലക്ഷ്മീകല്യാണനാടകം, ശൃംഗാരമഞ്ജരി, കേരളവിലാസം, ധ്രുവചരിതം, ശൃംഗാരപദ്യമാല, പാര്‍വ്വതീസ്വയം‍വരം, പ്രേതകാമിനി എന്നിങ്ങനെ പല രചനകളും അദ്ദേഹംത്തിന്‍റേതായുണ്ട്. അദ്ദേഹത്തിന്‍റെ സമകാലികനായിരുന്നു വി.സി. ബാലകൃഷ്ണ പണിക്കര്‍ എന്ന കവിയും എഴുത്തുകാരനും. അദ്ദേഹത്തെയും പ്രോത്സാഹിപ്പിച്ച് ഉയര്‍ത്തിക്കൊണ്ടുവരാനും സാമൂതിരി ശ്രദ്ധ വച്ചു. കവി വെണ്മണി അച്ഛന്‍ നമ്പൂതിരി യും അദ്ദേഹത്തിന്റെ സദസ്യരിലുള്‍പ്പെടുന്നു. പിന്നീട് അന്യം നിന്നു പോയ കലാ വാസന സാമൂതിരിമാരില്‍ തിരികെ കോണ്ടു വന്നത് ഇന്നത്തെ സാമൂതിരിയായ പി.സി.എം. രാജയാണ് അദേഹം തന്റെ ‘ഇസ്പേഡ് രാജാക്കന്മാര്‍‘ എന്ന കൃതികൊണ്ട് സാഹിത്യ പാരമ്പര്യം നിലനിര്‍ത്തിയിരിക്കുന്നു [3] മറ്റൊരു പ്രധാന സാംസ്കാരിക സംഭവമായ മാമാങ്കത്തിലും സാമൂതിരിമാര്‍ക്ക് പങ്ക് ഉണ്ടായിരുന്നു.

[തിരുത്തുക] വിമര്‍ശനങ്ങള്‍

സാമൂതിരിമാര്‍ ഉപജാപങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയുമാണ് ഭരണം കൈക്കലാക്കിയതെന്ന് ചില ചരിത്രകാരന്മാര്‍ ആരോപിക്കുന്നു. എഴുനൂറില്‍പരം വര്‍ഷങ്ങള്‍ സാമൂതിരിമാര്‍ ഭരിച്ചെങ്കിലും യുദ്ധങ്ങളും പോരുകളും മാത്രം നടന്നിരുന്ന ഇവരുടെ ഭരണകാലം യാതൊരു വിധ പുരോഗമനവുമില്ലാതെ മലബാര്‍ അധ:പതിച്ചതായാണ് ചരിത്രകാരനായ കെ. ബാലകൃഷ്ണക്കുറുപ്പ് രേഖപ്പെടുത്തുന്നത്. മുസ്ലീങ്ങളുടെയും മൂറുകളുടെയും സഹായത്തോടെ നാടു ഭരിച്ചിരുന്ന അവര്‍ക്ക് മറ്റു രാജ്യങ്ങള്‍ കൈവശപ്പെടുത്തുക എന്നല്ലാതെ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നില്ല. ചേരന്മാരെപ്പോലെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയോ നാടു നന്നാക്കുകയോ ഗതാഗത സം‌വിധാനം മെച്ചെപ്പെടുത്തുകയോ, പോര്‍ളാതിരിയുടേതു പോലെ ക്ഷേത്രങ്ങള്‍ പണിയുകയോ ഉണ്ടായില്ല. മുസ്ലീങ്ങളുടെ സ്വാധിനവും കാലാകാലങ്ങളില്‍ നടന്നു വന്ന യുദ്ധങ്ങളുടെ ബഹുല്യവുമാണ് ഇതിനെല്ലാം കാരണം എന്നും അഭിപ്രായമുണ്ട്. [4]


[തിരുത്തുക] മാമാങ്കം

[തിരുത്തുക] നാഴികകല്ലുകള്‍

[തിരുത്തുക] പ്രമാണാധാര സൂചി

  1. പി.കെ. ബാലകൃഷ്ണന്‍., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറന്‍റ് ബുക്സ്. തൃശൂര്‍.ISBN 81-226-0468-4
  2. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്‍റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റിങ് ആന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  3. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും; ഏട് 237 മാതൃഭൂമി പ്രിന്റ്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  4. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാര്‍ഥ്യങ്ങളും. മാതൃഭൂമി പ്രിന്റിങ് അന്‍റ് പബ്ലിഷിങ് കമ്പനി.ഏട് 118. കോഴിക്കോട് 2000. ബാലകൃഷ്ണക്കുറുപ്പിനെ ഉദ്ധരിക്കട്ടെ: അങ്ങനെ നൂറിലധികം സമൂതിരിമാര്‍ ഭരിച്ചെങ്കിലും ചോളന്മാരും മറ്റും ചെയ്തപോലെ കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനോ റോഡുകളും പാലങ്ങളും മറ്റും നിര്‍മ്മിക്കുന്നതിനോ ശരിയായ ഒരു സിവില്‍ സര്‍വീസും ക്രിമിനല്‍ സര്‍വീസും സം‌വിധാനം ചെയ്യുന്നതിനോ സാമൂതിരിമാരുടെ പക്ഷത്തുനിന്നും ഒരു ശ്രമവുമുണ്ടായില്ല. എടുത്തു പറയത്തക്ക ഒരു ക്ഷേത്രം പോലും ഈ സമൂതിരിമാരുടെ വകയായി നിര്‍മ്മിക്കപ്പെട്ടില്ല എന്നത് ഒരു പ്രത്യേകതയാണ്, അറബികളുടെയും മരക്കന്മാരുടെയും പ്രേരണയിലും നിയന്ത്രണത്തിലും വര്‍ത്തിച്ച സാമൂതിരിമാര്‍ക്കു ക്ഷേത്രനിര്‍മ്മാണത്തിലും മറ്റും ശ്രദ്ധപതിയാതെ പോയതില്‍ അത്ഭുതപ്പെടാനില്ല. സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി പ്രസിദ്ധിയാര്‍ജിച്ച സമൂതിരിമാരുടെ എണ്ണം തുലോം പരിമിതമായിരുന്നു.

[തിരുത്തുക] മാമാങ്കം

പ്രധാന ലേഖനം: മാമാങ്കം
ഇതര ഭാഷകളില്‍