തത്ത്വമസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേദവാക്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാചാരമുള്ള വാക്യമാണ്‌ തത്ത്വമസി. നാലു വേദങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത നാലു വാക്യങ്ങളെയാണ്‌ മഹാവാക്യങ്ങള്‍ എന്നു പറയുന്നത്‌. മഹാവാക്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്‌.

  1. പ്രജ്നാനം ബ്രഹ്മഃ - ശുദ്ധബോധമാണ്‌ ബ്രഹ്മം
  2. തത്ത്വമസി - അത്‌ നീ ആകുന്നു.
  3. അയമാത്മാ ബ്രഹ്മഃ - ഈ ആത്മാവ്‌ ബ്രഹ്മം തന്നെ
  4. അഹം ബ്രഹ്മാസ്മി - ഞാന്‍ ബ്രഹ്മമാകുന്നു.

ഗുരു ശിഷ്യന്‌ പകര്‍ന്നു കൊടുക്കുന്ന അറിവ്‌ ശിഷ്യന്‍ സാധനയിലൂടെ സാക്ഷാല്‍ക്കരിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളാണ്‌ ഈ നാലു മഹാവാക്യങ്ങളിലൂടെ ചിത്രീകരിക്കപ്പെടുന്നത്‌. ആദ്യത്തെ വാക്യത്തെ നിര്‍വചന വാക്യം എന്നു പറയുന്നു. സാക്ഷാല്‍ക്കരിക്കേണ്ടുന്നതിനെ നിര്‍വചിക്കുന്നതിനാലാണ്‌ ഇതിനെ നിര്‍വചന വാക്യം എന്ന്‌ പറയുന്നത്‌. രണ്ടാമത്തെ വാക്യം ഉപദേശ വാക്യമാണ്‌. ഗുരു ശിഷ്യന്‌ സ്വസ്വരൂപം ബ്രഹ്മമാണെന്ന്‌ ഉപദേശ രൂപേണ പറഞ്ഞുകൊടുക്കുകയാണിവിടെ. മൂന്നാമത്തെ വാക്യം സാധനാ വാക്യമാണ്‌. തന്റെ സ്വരൂപം ബ്രഹ്മമാണെന്ന ഉപദേശം സാധനയിലൂടെ ശിഷ്യന്‍ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിനെ ഈ വാചകം പ്രതിനിധാനം ചെയ്യുന്നു. സഫലമായ സാധനയിലൂടെ സാക്ഷാല്‍ക്കരിച്ച ആത്മതത്വമാണ്‌ നാലാമത്തെ മഹാവാക്യം.

മഹാ വാക്യങ്ങളില്‍ വെച്ച്‌ ഏറ്റവും ചെറുതും അതേ സമയം ഏറ്റവും ഗഹനവും ആണ്‌ തത്ത്വമസി എന്ന ഉപദേശ വാക്യം. ഋഗ്വേദത്തിലെ ഛാന്ദോഗ്യോപനിഷത്തില്‍ നിന്നാണ്‌ തത്ത്വമസി എടുത്തിട്ടുള്ളത്‌. ശ്വേതകേതു എന്ന ബ്രാഹ്മണകുമാരന്‌ പിതാവായ ഗുരു ഉപദേശിക്കുന്ന വാക്യമാണ്‌ തത്ത്വമസി. വാക്യത്തിന്റെ ഗഹനത കൊണ്ടാകണം ഉപനിഷത്തില്‍ ഈ വാചകം ഒന്‍പത്‌ തവണ ആവര്‍ത്തിക്കപ്പെടുന്നു; അഥവാ ഒന്‍പതാമത്തെ തവണ ഉപദേശിച്ചപ്പോഴായിരിക്കണം ശ്വേതകേതു അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം ഉള്‍ക്കൊണ്ടത്‌. തത്ത്വമസി എന്ന വാചകം പിരിച്ചെഴിതുമ്പോള്‍ തത്‌ + ത്വമസി എന്ന്‌ ലഭിക്കും. തത്‌ എന്ന വാക്കിനര്‍ത്ഥം അത്‌ എന്നാണ്‌. ത്വമസി എന്നാല്‍ നീ ആകുന്നു എന്നര്‍ത്ഥം.

വാക്യത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ ഈ മഹാവാക്യത്തിനുള്ള വ്യാഖ്യാനമായി ശങ്കരാചാര്യര്‍ വാക്യവൃത്തി എന്ന പേരില്‍ ഒരു പ്രകരണ ഗ്രന്ഥം എഴുതിയിട്ടുണ്ട്‌. സ്വതന്ത്രമായ ഒരു തത്വവും പറയാതെ വേദത്തിലും ഉപനിഷത്തിലും പറഞ്ഞിരിക്കുന്ന തത്വങ്ങളെ വിദ്യാര്‍ത്ഥിക്ക്‌ എളുപ്പം മനസ്സിലാകുന്ന രീതിയില്‍ ആവര്‍ത്തിക്കുന്ന പുസ്തകങ്ങളാണ്‌ പ്രകരണ ഗ്രന്ഥങ്ങള്‍. അനുഷ്ടുപ്പ്‌ എന്ന വൃത്തത്തിലുള്ള സരളമായ ശ്ളോകങ്ങളിലൂടെ ആചാര്യര്‍ ഈ മഹാവാക്യത്തില്‍ മറഞ്ഞുകിടക്കുന്ന സത്യത്തിന്റെ ചുരുളഴിയിക്കുന്നു. ആചാര്യരുടെ വ്യാഖ്യാനപ്രകാരം വാക്യവൃത്തിയില്‍ മൂന്നു ഭാഗങ്ങളിലായി 'അത്‌' എന്ന്‌ വിവക്ഷിക്കപ്പെടുന്നതിനെയും 'നീ' എന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നതിനേയും 'ആകുന്നു' എന്നതിലൂടെ ഇവ രണ്ടും തമ്മിലുള്ള അഭേദത്തേയും വിശദീകരിക്കുന്നു.

[തിരുത്തുക] തത്‌ (അത്‌)

ആദി ശങ്കരന്റെ വാക്യവൃത്തി ആധാരമായി തത്‌ എന്ന പദം നിര്‍വചിച്ചാല്‍ സകല ലോകത്തിനും ആധാരമായ, ബോധസ്വരൂപമായ (എല്ലാം അറിയുന്നതായ) , സര്‍വ വ്യാപിയായ (എല്ലായിടത്തും നിറഞ്ഞിരിക്കുന്നതായ), അജാതമായ (ജനിക്കാത്തത്‌), അമരമായ (മരിക്കാത്തത്‌), അനന്ദരൂപമായ പരബ്രഹ്മമാണ്‌ ശ്വേതകേതുവിന്‌ അഥവാ ഒരു സാധകന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഇതിനെ സാക്ഷാല്‍ക്കരിക്കുവാനാണ്‌ അഥവാ സ്വയം അറിഞ്ഞ്‌ അതായിത്തീരാനാണ്‌ ശിഷ്യന്‌ ഗുരു നല്‍കുന്ന ഉപദേശം.കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനായി മാണ്ഡൂക്യോപനിഷത്ത്‌ ഏഴാം ശ്ളോകം കാണുക

[തിരുത്തുക] ത്വം (നീ)

ഉപനിഷത്തിലെ വാച്യാര്‍ത്ഥമെടുത്താല്‍ ശ്വേതകേതുവിനെയാണ്‌ നീ എന്നു ചൂണ്ടിക്കാണിക്കുന്നത്‌. പൊതുവായി അര്‍ത്ഥമെടുത്താല്‍ ഓരോ സാധകനും ഇതില്‍പ്പെടുന്നു. എന്തിനേയാണോ സാക്ഷാല്‍ക്കരിക്കുവാനായി ഉപദേശിക്കപ്പെടുന്നത്‌ അതിനു പറഞ്ഞിട്ടുള്ള യാതൊരു ഗുണഗണങ്ങളും ഇല്ലാത്തതിനെയാണ്‌ 'നീ' എന്നു പറയുന്നത്‌. അഥവാ അത്‌ നീ ആകുന്നു എന്നു പറയുമ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന 'അതി'നുള്ള യാതൊരു ഗുണവും നീ എന്നു പറയുന്നതിനില്ല. തന്നെയുമല്ല, കാഴ്ചയില്‍ നേര്‍വിപരീതഗുണങ്ങളുണ്ടു താനും. രാവും പകലും പോലെ വിപരീതങ്ങളായി രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നതും കാഴ്ചയിലും ഫലത്തിലും വ്യത്യസ്തങ്ങളുമായ രണ്ടു പദാര്‍ത്ഥങ്ങള്‍ ഒന്നാണെന്ന്‌ പറയുമ്പോള്‍, അതെങ്ങിനെ ഒന്നായിതീരും എന്നു കാര്യകാരണ സഹിതം വിശദീകരിക്കേണ്ടുന്ന ആവശ്യം കൂടിയുണ്ട്‌. ഇതു മനസ്സിലാക്കിയാണ്‌ എല്ലാ സംശയങ്ങളും ദൂരീകരിക്കുന്ന രീതിയില്‍ ശങ്കരാചാര്യര്‍ വാക്യവൃത്തിയിലൂടെ വ്യാഖ്യാനമെഴുതിയത്‌.

[തിരുത്തുക] (അസി) ആകുന്നു

ശങ്കരന്‍ തന്റെ യുക്തിസഹജമായ വാക്കുകളിലൂടെ 'അതി'നേയും 'നീ' യേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. നീ എന്നു പറയുന്നതിന്റെ അസ്തിത്വം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടി ഉപാധികളെ ഓരോന്നായി ശങ്കരന്‍ നിഷേധിക്കുന്നു. നേതി നേതി വചനങ്ങള്‍ (ന ഇതി ന ഇതി - ഇതല്ല ഇതല്ല) ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ശങ്കരന്‍ സമന്വയിപ്പിക്കേണ്ട രണ്ടു പദത്തിനും സമാനസ്ഥിതി വിശേഷം കൊടുക്കുന്നു. ഇരുപത്തിരണ്ടു വര്‍ഷം മുമ്പ്‌ കൊച്ചി തുറമുഖത്തു കണ്ട നിര്‍ധനനായ ബാലനാണ്‌ ഇന്ന്‌ നാം ഇവിടെ കോഴിക്കോട്‌ നഗരത്തില്‍ കാണുന്ന കോടീശ്വരനായ യുവാവ്‌ എന്നു പറയുമ്പോള്‍ ഇതിലെ ഉപാധികളായ സ്ഥലം, കാലം, രൂപം എന്നിങ്ങനേയുള്ളതെല്ലാം എടുത്തു കളയുകയാണെങ്കില്‍, രണ്ടു പേരും ഒന്നു തന്നെയാണെന്നു കാണാം. കോഴിക്കോടും കൊച്ചിയും വേറെ വേറെ സ്ഥലങ്ങളാണ്‌. ബാലനും യുവാവും വെവ്വേറെയാണ്‌. നിര്‍ധനനും കോടീശ്വരനും തമ്മില്‍ അന്തരമുണ്ട്‌. പക്ഷെ ഇപ്പറഞ്ഞ ഉപാധികള്‍ മാറ്റിനിര്‍ത്തിയാല്‍ രണ്ടു പേരും ഒന്നു തന്നെയാണ്‌. അദ്വൈതിയായ ആചാര്യരുടെ വ്യാഖ്യാനപ്രകാരം ഇവ രണ്ടും ഒന്നാണെന്നു മാത്രമല്ല, ഇതല്ലാതെ മറ്റൊന്നും ഇവിടെയില്ല എന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറയുന്നു. 'നേഹ നാനാസ്തി കിഞ്ചന' - ദ്വൈതം ലവലേശം പോലും ഇവിടെയില്ല.

ആശയവിനിമയം