ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്
1909 ജൂണ്‍ 13– 1998 മാര്‍ച്ച് 19

മുന്‍ മുഖ്യമന്ത്രി (കേരളം)
ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി
അപരനാമം: ഇ.എം.എസ്.
ജനനം: 1909 ജൂണ്‍ 13
മരണം: 1998 മാര്‍ച്ച് 19
മരണ സ്ഥലം: ന്യൂ ഡല്‍ഹി
മുന്നണി: സാമൂഹിക പരിഷ്കര്‍ത്താവ്,
വിപ്ലവ നായകന്‍
സംഘടന: കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)

ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ (ആംഗലേയത്തില്‍ E.M.S. Namboodiripad, ജനനം. 1909 ജൂണ്‍ 13, പെരിന്തല്‍മണ്ണ) ഇന്ത്യന്‍ മാര്‍ക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരുകളിലൊന്നിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു‍. ചരിത്രകാരന്‍, മാര്‍ക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞന്‍, സമൂഹിക പരിഷ്ക്കര്‍ത്താവ്‌ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശില്‍പികളില്‍ പ്രധാനിയാണ്‌.

ഉള്ളടക്കം

[തിരുത്തുക] ജനനം

1909 ജൂണ്‍ 13-ന് പെരിന്തല്‍മണ്ണയിലെ ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയില്‍ ജനിച്ചു. പിതാവ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മാതാവ് വിഷ്ണുദത്ത. പ്രതാപൈശ്വര്യങ്ങളുടെ നടുവിലായിരുന്നു അന്ന് ഏലംകുളം മന. ഇല്ലത്തിന്റെ പേരും പ്രശസ്തിയും മൂലം ആ ദേശത്തിന് തന്നെ ആ പേരാണ് വിളിച്ചിരുന്നത്. അമ്പതായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്നു അക്കാലത്ത്. ‘കുഞ്ചു‘ എന്ന ഓമന‍പ്പേരിലാണ്‌ ശങ്കരന്‍ അറിയപ്പെട്ടിരുന്നത്.

[തിരുത്തുക] ബാല്യം

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ‍.ഐ.ടി.യു.സി. - എ‍.ഐ‍.കെ.‍എസ്.
എ‍.ഐ.വൈ‍.എഫ്.- എ‍.ഐ.എസ്.‍എഫ്.
എന്‍.‍എഫ്.‍ഐ.ഡബ്ല്യു.-ബി‍.എം.‍കെ.‍യു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)
(സി.പി.ഐ (എം))

സി‍ഐ‍ടിയു - എ‍.ഐ‍.കെ.‍എസ്.
ഡി.‍വൈ‍.എഫ്.‍ഐ.- എസ്.എഫ്.‍ഐ.
എ‍.ഐ‍.ഡി.ഡബ്ല്യു.‍എ‍. - ജി.‍എം.‍പി.

നക്സല്‍ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ (എം-എല്‍)
ലിബറേഷന്‍ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിള്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എല്‍.എസ്. - |എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

എ.കെ. ഗോപാലന്‍
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
ബി.ടി. രണദിവെ,ചാരു മജ്ഞുദാര്‍,ജ്യോതിബസു
എസ്.എ. ഡാന്‍‌ഗെ,ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

കടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ അന്തരീക്ഷത്തിലാണ് ശങ്കരന്‍ വളര്‍ന്നത്. അഷ്ടഗൃഹത്തിലാഢ്യരെന്ന ഉയര്‍ന്ന തറവാട്ടു മഹിമയുള്ളവരായിരുന്നു അവര്‍. തറവാട്ടുവകയായ ക്ഷേത്രങ്ങള്‍ മാത്രമല്ല മറ്റനേകം ക്ഷേത്രങ്ങളിലേയും തന്ത്രിമാരായിരുന്നു അദ്ദേഹത്തിന്റെ മനയിലെ അംഗങ്ങള്‍. അവിടെ നിത്യവും പൂജയും മറ്റു കര്‍മ്മങ്ങളും നടന്നു. ഓര്‍മ്മ വയ്ക്കാറാവുന്നതിനു മുമ്പേ അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി മരിച്ചു. അച്ഛന്റെ സ്ഥാനത്ത് അമ്മയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു പോവുകയും മൂന്നമത്തെ കുട്ടി ബുദ്ധിപരമായി വളര്‍ച്ച പ്രാപിക്കാതിരിക്കുകയും ചെയ്തതിനാല്‍ വളരെയധികം വാത്സല്യത്തോടെയാണ് ശങ്കരനെ അമ്മ വളര്‍ത്തിയത്. പഠിപ്പിനായിട്ടുള്ള കാര്യങ്ങള്‍ക്ക് പുറമേ ആയുസ്സ് വര്‍ദ്ധിപ്പിക്കാനായി തറവാട്ടിന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തില്‍ നിത്യദര്‍ശനം നിര്‍ബന്ധമാക്കിയിരുന്നു. പന്ത്രണ്ട് വയസ്സു വരെ ഇത് തുടര്‍ന്നു.

നമ്പുതിരി കുടുംബങ്ങളിലെ പതിവില്‍നിന്നു വിഭിന്നമായി ശങ്കരനെ പഠിപ്പിക്കാന്‍ ഒരു സ്കൂള്‍ അദ്ധ്യാപകനെ ഏര്‍പ്പാട് ചെയ്തു. എങ്കിലും പിന്നീട് എഴുത്ത്, വായന, കണക്ക് എന്നീ രീതി വിട്ട് ശങ്കരനെ സംസ്കൃതം പഠിപ്പിക്കാന്‍ തുടങ്ങി. കുടുംബ പൂജാരിയായിരുന്ന പള്ളിശ്ശേരി അഗ്നിത്രാതന്‍ നമ്പൂതിരിയാണ് അദ്ദേഹത്തെ പഠിപ്പിച്ചത്. സംസ്കൃതവും മലയാളവും നന്നായി വായിക്കാന്‍ പഠിച്ചു. എട്ടു വയസ്സിലാണ് ഉപനയനം കഴിഞ്ഞത്. എന്നാല്‍ ഓത്ത് (ഋഗ്വേദം ഓര്‍ത്തു ചൊല്ലിപ്പഠിക്കല്‍) തുടങ്ങി വൈകാതെ ഗുരുനാഥന്റെ അച്ഛന്‍ മരിച്ചതിനാല്‍ തുടര്‍ന്ന് പഠനം ഗുരുനാഥന്റെ വീട്ടില്‍ ആക്കി.[1] കാവ്യനാടകാലങ്കാരങ്ങള്‍ പഠിച്ച് പണ്ഡിതനാകണം, കടവല്ലൂരന്യോന്യത്തിനു പോയി പ്രശസ്തനാകണം തുടങ്ങിയവയായിരുന്നു അമ്മ വിഷ്ണുദത്തയെ സംബന്ധിച്ചിടത്തോളം മകനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍.

ഗുരുനാഥന്റെ വീട് ഒരു ജന്മി ഗൃഹമായിരുന്നു. അവിടെ വച്ചാണ് ശങ്കരന്‍ ആദ്യമായി തമ്പുരാന്‍ വാഴ്ചയെക്കുറിച്ച് അറിഞ്ഞത്. കേരളത്തില്‍ അന്ന് ഇത്തരം ജന്മിത്വത്തിനെതിരായി മലബാറിലും മറ്റും പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരുന്ന സമയമായിരുന്നു. ആംഗലേയ വിദ്യാഭ്യാസം നമ്പൂതിരി ഇല്ലങ്ങളില്‍ നിഷിദ്ധമായിരുന്നു. എങ്കിലും അതിന്റെ ആവശ്യകതക മനസ്സിലാക്കാന്‍ എല്ലാവരും തുടങ്ങിയിരുന്നു. ഈ സമയത്ത് ഒല്ലൂരിനടുത്തുള്ള എടക്കുന്നിയില്‍ ഒരു ഇംഗ്ലീഷ് സ്കൂള്‍ നമ്പൂതിരി വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചു തുടങ്ങി. കാരണവര്‍മാര്‍ എതിര്‍ത്തിരുന്നെങ്കിലും പലരും അത് പഠിക്കാന്‍ മുതിര്‍ന്നു. അദ്ദേഹവും ‘മ്ലേച്ഛഭാഷ’യായ ഇംഗ്ലീഷ് പഠിച്ചു.

ഖിലാഫത്ത് സമരകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധു വീട്ടിലാണ് കുറേ കാലം ശങ്കരന്‍ കഴിഞ്ഞിരുന്നത്. ഇക്കാലത്ത് പട്ടണപ്പരിഷ്കാരത്തിന്റെ സ്വാദറിയാന്‍ അദ്ദേഹത്തിന് സാധിച്ചു. മാത്രവുമല്ല അന്ന് പുറം ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത്, സ്വരാജ് പ്രസ്ഥാനം എന്നിവയെക്കുറിച്ചറിയാനും അവയോട് ആദരവ് വര്‍ദ്ധിക്കാനും ഇത് കാരണമാക്കി. ഇതിനിടെ തൃശ്ശൂരിലെ നമ്പൂതിരി വിദ്യാലയത്തിലെ ആംഗലേയ പഠനം കഴിഞ്ഞെത്തിയ ശങ്കരന്‍ പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ ചേര്‍ന്നു. മൂന്നാം ക്ലാസിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.

[തിരുത്തുക] സമൂഹ്യ-രാഷ്ടീയരംഗത്ത്

നിസ്സഹരകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളില്‍ അദ്ദേഹത്തിന് താല്പര്യം ജനിക്കാന്‍ തുടങ്ങി. [2]ഏതാണ്ട് ഇക്കാലത്താണ് കോഴിക്കോട് നിന്നും കെ.പി. കേശവമേനോന്റെ പത്രാധിപത്യത്തില്‍ മാതൃഭൂമി ത്രൈവാരികയായി പുറത്തു വരാന്‍ തുടങ്ങിയത്. ആ വാരികയിലൂടെ അദ്ദേഹം ലോകത്തേയും പ്രത്യേകിച്ച് കേരളത്തേയും നോക്കിക്കണ്ടു. ലോകമാന്യ എന്ന രാഷ്ട്രീയ വാരികയില്‍ പത്രാധിപരായിരുന്നത് അദ്ദേഹത്തിന്റെ ബന്ധു കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിയായിരുന്നു. അധികാരികള്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചപ്പോള്‍ ശങ്കരന് അദ്ദേഹത്തോട് ആരാധനയുണ്ടായി. 1923-ല് നമ്പൂതിരി യോഗക്ഷേമ സഭയുടെ വള്ളുവനാട് ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ രംഗത്ത് ആദ്യത്തെ കാല്‍ വയ്പ്. പുരോഗമന ചിന്താഗതിയുള്ള നമ്പൂതിരി സമുദായാംഗങ്ങളുടെ കൂട്ടായ്മയായ യോഗക്ഷേമ സഭയുടെ ഭാരവാഹികളിലൊരാളായിത്തീര്‍ന്നു അദ്ദേഹം. സ്കൂള്‍ പഠനകാലത്ത് രാഷ്ട്രീയത്തിലുള്ള അഭിനിവേശം നിമിത്തം അന്ന് ചെന്നൈയില്‍ വച്ച് നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടുത്തു. സൈമണ്‍ കമ്മീഷനെതിരെയുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്ന കാലം ആയിരുന്നു അത്. ഇതിനുശേഷം രണ്ടു മാസം കഴിഞ്ഞ് പയ്യന്നൂര്‍വച്ച് കേരള സംസ്ഥാനത്ത്ലെ രാഷ്ട്രീയ സമ്മേളനം ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ നടന്നു. അതില്‍ വച്ച് മിതവാദികള്‍ സ്വരാജ് മതിയെന്നും തീവ്രവാദികള്‍ പൂര്‍ണ്ണസ്വാതന്ത്ര്യം വേണമെന്നും പറഞ്ഞുണ്ടായ വാദ പ്രതിവാദങ്ങള്‍ അദ്ദേഹത്തിനെ സജീവ രാഷ്ടീയത്തിലേയ്ക്ക് വലിച്ചിഴച്ചു.

ഇതേ സമയത്ത് നമ്പൂതിരി യോഗക്ഷേമ സഭയുടെ യുവജന വിഭാഗത്തിലിരുന്നു കൊണ്ട് സാമൂഹിക പരിവര്‍ത്തനത്തിനായി അദേഹം ശ്രമിച്ചു. പാശുപതം എന്ന വാരികയില്‍ നമ്പൂതിരി നിയമം പരിഷ്കരിക്കുകയും കുടുംബസ്വത്തില്‍ കാരണവര്‍ക്കുള്ള അധികാരം കുറച്ച് മറ്റുള്ളവര്‍ക്കും മാന്യമായി ജീവിക്കാന്‍ അവസരം ഉണ്ടാവണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചു. [1925] ജൂണില്‍ പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ ചേര്‍ന്നു. കുറേകാലം വീട്ടില്‍ തന്നെ പഠനം നടത്തിയതിനാല്‍ നേരിട്ട് മുന്നാം ഫോറത്തിലേക്ക് ചേരുകയായിരുന്നു. സ്കൂളിനടുത്ത് സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലയിലെ സ്ഥിരം സന്ദര്‍ശകനായി അദ്ദേഹം.

ഭാര്യ ആര്യാ അന്തര്‍ജ്ജനത്തിനൊപ്പം ജര്‍മ്മനിയില്‍ ഒരു ഒഴിവുകാലത്ത്
ഭാര്യ ആര്യാ അന്തര്‍ജ്ജനത്തിനൊപ്പം ജര്‍മ്മനിയില്‍ ഒരു ഒഴിവുകാലത്ത്

[തിരുത്തുക] രാഷ്ടീയരംഗത്ത്

സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാന കാലം പാലക്കാട് ആയിരുന്നു. അവിടെ വച്ച് വി.ടി. ഭട്ടതിരിപ്പാട്, കുട്ടന്‍ നമ്പൂതിരിപ്പാട് പാണ്ടം, കുറൂര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. ഇക്കാലത്ത് ആര്യ സമാജത്തിന്റെ പ്രചരണത്തിനായി വന്ന ഒരു പഞ്ചാബുകാരനില്‍നിന്ന് ഹിന്ദി പഠിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഹിന്ദിയുടെ പ്രചരണം സ്കൂളിന്റെ പ്രിന്‍സിപ്പല്‍ തടഞ്ഞു. ഇത് അദ്ദേഹമുള്‍പ്പെടുന്നവരുടെ സമര വീര്യം ആളി കത്തിച്ചു.

1929 ജൂണില്‍ കോളേജ് പഠനത്തിനായി തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ജൂനിയര്‍ ഇന്‍റര്‍മീഡിയേറ്റിനു ചേര്‍ന്നു. അന്നു മുതല്‍ 1932 വരെ അവിടത്തെ വിദ്യാര്‍ത്ഥിയായിരുന്നു. ഇവിടെ വച്ച് അദ്ധ്യാപകരായ പ്രൊഫ: നാരായണസ്വാമി, എം.പി. പോള്‍ എന്നിവരുമായി അടുത്തിടപെടാനായി. കോളജ്‌ പഠനകാലത്ത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും സജീവമായി പങ്കേടുത്തു. 1930 ആയപ്പോഴേക്കും സ്വാതന്ത്ര്യ സമര സേനയുടെ രണ്ടാം നിരയിലേയ്ക്ക് ഉയരാന്‍ അദ്ദേഹത്തിനും കൂട്ടര്‍ക്കും കഴിഞ്ഞു. ഇക്കാലത്ത് രാജഗോപാലാചാരിയുമായും ജമന്‍ലാല്‍ ബജാജുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു.

1931ലെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. തൊട്ടടുത്തവര്‍ഷം നിയമലംഘന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായ എം ഗോവിന്ദമേനോന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തത്സ്ഥാനത്തേയ്ക്ക് പരിഗണിച്ചത് അത്രയൊന്നും പേരെടുക്കാത്ത ശങ്കരനെയാണ്. അത് പത്രമാധ്യമങ്ങളില്‍ വരികയും അന്നുവരെ ശങ്കരന്റെ ഇത്തരം പ്രവൃത്തികള്‍ അറിയാത്ത അമ്മ അത് അറിയുകയും ചെയ്തു. അവര്‍ മകനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. 1932 ജനുവരി 17 ഇ.എം.എസിന്റെ നേതൃത്വത്തില്‍ മൂന്നുപേര്‍ കടപ്പുറത്തേക്ക് ഉപ്പ് ശേഖരിക്കുക ജാഥ നടത്തി. ഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു ഇത്. കടപ്പുറത്തെ വന്‍പിച്ച ജനാവലിക്കു മുന്‍പില്‍ വച്ച് അവരെ അറസ്റ്റ് ചെയ്തു. പൗരാവകാശ ലംഘനം ആരോപിച്ച്‌ ജയിലിലടച്ചു. മൂന്നു കൊല്ലത്തെ കഠിന തടവും 100 രൂപ പിഴയുമായിരുന്നു ശിക്ഷ. എന്നാല്‍ 1933 ആഗസ്ത് 31-ന് അദ്ദേഹമടക്കമുള്ള പലരേയും വെറുതെ വിട്ടു. വെല്ലൂര്‍, കണ്ണൂര്‍ ജയിലുകളിലായാണ് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിക്കപ്പെട്ടത്. കണ്ണൂര്‍ ജയിലില്‍ വച്ച് സഹ തടവുകാരനായ കമല്‍നാഥ് തിവാരി അദ്ദേഹത്തിന് സോഷ്യലിസ്റ്റ് ആശയങ്ങള്‍ പരിചയപ്പെടുത്തി. ഇതു കൂടാതെ ബംഗാളിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന സെന്‍‍ഗുപ്ത, ചക്രവര്‍ത്തി, ആചാര്യ എന്നിവരും അന്ന് കണ്ണൂര്‍ ജയിലില്‍ ഉണ്ടായിരുന്നു. പിന്നീട് വെല്ലൂര്‍ ജയിലിലേയ്ക്ക് മാറ്റിയ ശേഷവും ഇടതുപക്ഷ ചിന്താഗതിക്കാരായ ധാരാളം തടവുകാരുമായി അദ്ദേഹത്തിന് സഹവര്‍ത്തിത്വം ഉണ്ടായി. അതില്‍ പ്രധാനിയാണ് വി.വി. ഗിരി, ബുളുസു സാംബമൂര്‍ത്തി എന്നിവര്‍.

തടവില്‍നിന്ന് പുറത്തു വന്ന ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാര്‍ക്കൊപ്പമായിരുന്നു ഇ എം എസിന്റെ പ്രവര്‍ത്തനം.1932-കോളേജ് വിട്ട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി ജീവിക്കാന്‍ ആരംഭിച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ നേതൃപാടവം പ്രകടമാക്കിയ ഇ.എം.എസ്‌. 1934-36ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. 1934, 1938, 1940 വര്‍ഷങ്ങളില്‍ കെ.പി.സി.സി യുടെ സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി യെപ്പറ്റി ആലോചിക്കുമ്പോള്‍തന്നെ ഇ എം എസ്‌ ആ ചിന്താധാരയ്കൊപ്പം നിന്നു. അങ്ങനെ 1937-ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളില്‍ ഒരാളായി. 1951 വരെ ഒളിവിലായിരുന്നു പാര്‍ട്ടിപ്രവര്‍ത്തനം. [3]

[തിരുത്തുക] ഒളിവു ജീവിതം

രണ്ടു തവണയാണ് ഇ.എം.എസ്. ഒളിവുജീവിതം നയിച്ചത്. 1940 ഏപ്രില്‍ 28 മുതല്‍ 1942 ആഗസ്ത് 2 വരെയും 1948 ജനുവരി മുതല്‍ 1951 ഒക്ടോബര്‍ വരെയും. കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളെ ഗവര്‍ണ്മെന്‍റ് നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനാല്‍ ഒളിവില്‍ പോകാന്‍ സുഹൃത്ത് കൃഷ്ണപിള്ള അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു. ഒളിവുകാലത്ത് തന്നെ പാര്‍ട്ടികേന്ദ്രത്തിലിരുന്ന്, ബുദ്ധിപരമായ പ്രവര്‍ത്തനങ്ങലിലും പാര്‍ട്ടിയുടെ ഭാവികാര്യങ്ങളിലും അദ്ദേഹം വ്യാപൃതനായി. ‘പാര്‍ട്ടിക്കത്ത്’ അച്ചടിച്ചു. മാര്‍ക്സിസ്റ്റ് അടിസ്ഥാന ഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹം ഇക്കാലത്ത് നടത്തി. 1940 സെപ്തംബറില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരായി മര്‍ദ്ദന പ്രതിഷേധ ദിനമാചരിക്കുകയും പലയിടങ്ങളിലും പോലീസും ജനങ്ങളും ഏറ്റുമുട്ടുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. അത്തരത്തില്‍ കൊല്ലപ്പെട്ട ഒരു പോലീസുകാരന്റെ ബന്ധുവീട്ടില്‍ അദ്ദേഹത്തിന് തങ്ങേണ്ടതായി വന്നു. പിന്നീട് ഒക്ടോബര്‍ 29 ചെറുമാവിലയിലെ ചെത്തു തൊഴിലാളിയായ പൊക്കന്റെ വീട്ടിലേക്ക് മാറി. ഏതാണ് ഒന്നരവര്‍ഷക്കാലം അവിടെ താമസിച്ചു. അദ്ദേഹത്തെ പോലീസില്‍ ഏല്പിച്ചാല്‍ കിട്ടുമായിരുന്ന തുകയുടെ പലിശയേക്കാള്‍ കുറഞ്ഞ മാസവരുമാനമുള്ള ആ കുടുംബത്തിന്റെ ധൈര്യവും വിശ്വസ്തതയും അദ്ദേഹത്തെ ആകര്‍ഷിച്ചു. ഒളിവു ജീവിതകാലത്തെ അനുഭവങ്ങള്‍ കര്‍ഷക കുടുംബങ്ങളോടുള്ള പ്രതിപത്തി വളര്‍ത്തി. [4]

[തിരുത്തുക] ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രി സഭ

ഇ.എം.എസിന്റെ സ്വന്തം കൈപ്പട
ഇ.എം.എസിന്റെ സ്വന്തം കൈപ്പട

1957-ല് തിരഞ്ഞെടുപ്പിലൂടെ നടപ്പിലായ ലോകത്തിലെ രണ്ടമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ നിലവില്‍ വന്നു. എന്നാല്‍ ഇത് ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയാണെന്നും വാദമുണ്ട്.[5] മറ്റേത് 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയില്‍ തിരഞ്ഞെടുക്കപ്പെട്ട (വോട്ടിങ്ങിലൂടെയല്ല) ഇന്ത്യാക്കാരനായ ചഡ്ഡി ജഗന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന മന്തിസഭയാണ്.[6] [7] ഇ.എം.എസ്. ആയിരുന്നു മന്ത്രിസഭയുടെ സാരഥി. ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം അവര്‍ പാസ്സാക്കി. ഇതിന്‍ പ്രകാരം ഒരാള്‍ക്ക് ഉടമസ്ഥത അവകാശപ്പെടാവുന്ന ഭൂമിക്ക് ഒരു പരിധി നിശ്ചയിച്ച് കൂടുതല്‍ ഉള്ളത് കണ്ടുകെട്ടി ഭൂമിയില്ലാത്തവന് നല്കാന്‍ നിയമമായി. പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു. അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കും നിയമ സം‍രക്ഷണം ലഭിച്ചു. ഇതിനോടൊപ്പം പാസ്സാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ നിയമവും സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കാവുന്നതായിരുന്നു. എന്നാല്‍ വ്യവസ്ഥാപിത താല്പര്യക്കാര്‍ ഈ നിയമത്തെ എതിര്‍ത്തു. സര്‍ക്കാരിനെതിരായി വിമോചനസമരം എന്നപേരില്‍ പ്രക്ഷോഭം ആരംഭിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ 356 ചട്ടപ്രകാരം ഉപയോഗിച്ച് ആദ്യമായി ഒരു സര്‍ക്കാരിനെ പിരിച്ചു വിട്ടു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു നാട്ടിലെ ക്രമസമാധാന നില തകരാറിലായി എന്നാരോപിച്ചാണ് അങ്ങനെ ചെയ്തത്. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം ഈ നിയമങ്ങള്‍ക്ക് പകരം കുറച്ചുകൂടി മൃദുവായ നിയമങ്ങള്‍ ഉണ്ടാക്കപ്പെട്ടു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കിയില്ല. അത് കോടതിയില്‍ അന്ന് വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വീണ്ടും 1967 ഇല്‍ അധികാരത്തില്‍ വന്നപ്പോള്‍ പുതിയ ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നു. കേരളത്തിലെ കാര്‍ഷിക വ്യവസ്ഥാ നിയമത്തിന് മൂര്‍ച്ച കൂട്ടുന്നതായിരുന്നു ഈ നിയമം. ജന്മി സമ്പ്രദായം പൂര്‍ണ്ണമായും നിരോധിച്ചു. ഭൂമികൈവശംവയ്ക്കുന്നതിനുള്ള പരിധി വീണ്ടും താഴേക്കു കൊണ്ടു വന്നു. അന്ന് യാതൊരു എതിര്‍പ്പുമില്ലാതെയാണ് ഈ നിയമംപാസ്സാക്കപ്പെട്ടത്

[തിരുത്തുക] മുഖ്യമന്ത്രി സ്ഥാനത്ത്

ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അദ്ദേഹം രണ്ടുവര്‍ഷം മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന്‍് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. ഏറ്റവും വലിയ വിവാദം ഉയര്‍ത്തി വിട്ടത് വിദ്യാഭ്യാസ ബില്ലാണ്. അത് കൃസ്ത്യന്‍ സമുദായക്കാരെ പിണക്കി. കുടാതെ കാര്‍ഷിക ബില്ലും പോലീസ് നയവും എതിരാളികളെ ചൊടിപ്പിച്ചു. ഈ ബില്ല് അദ്ധ്യപകരുടെ ക്ഷേമം വര്‍ദ്ധിപ്പിക്കാനുതകുന്നതും മനേജ്മെന്‍റിന്റെ അമിത ചൂഷണം തടയുന്നതുമായിരുന്നു. എന്നാല്‍ എതിരാളികള്‍ കേന്ദ്ര ഗവര്‍ണ്മെന്റിനെ സമീപിച്ചു. അധികം വൈകാതെ മന്ത്രിസഭ പിരിച്ചുവിട്ടു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഈ സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നായിരുന്നു അതിനുള്ള വിശദീകരണം.

പിന്നീട് ഇന്ത്യയും ചൈനയുമായി 1962 ല് അതിര്‍ത്തി തര്‍ക്കമുണ്ടായപ്പോള്‍ ചില കമ്യൂണിസ്റ്റ് നേതാക്കള്‍ ചൈനയുടെ നിലപാടിനെ സാധൂകരിക്കുകയും പല കമ്യൂണിസ്റ്റുകാരെയും ചൈനാ അനുകൂലികള്‍ എന്ന് വിശേഷിപ്പിച്ച് ജയിലിലടക്കുകയും ചെയ്തു. ഇ.എം.എസ്., അച്യുത മേനോന്‍ എന്നിവര്‍ ഉള്‍പ്പടെ പലരേയും അക്കാലത്ത് ജയിലിലടച്ചു. എന്നാല്‍ അദ്ദേഹത്തെ മാത്രം ഒരാഴ്ചക്കകം മോചിപ്പിച്ചു. ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൈനാ വിരുദ്ധ നിലപാട് എടുക്കുകയും ചൈനാ അനുകൂലികളെ തള്ളിപ്പറയുകയും ചെയ്തതിനെത്തുടര്‍ന്ന് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങി.

[തിരുത്തുക] കുടുംബജീവിതം

കുടുംബംഗങ്ങള്‍
കുടുംബംഗങ്ങള്‍

സാമൂഹ്യ പരിഷകരണ പ്രസ്ഥാനത്തില്‍ താല്പര്യം കാണിച്ചിരുന്ന കുടമാളൂര്‍ തെക്കേടത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ സഹോദരിയായ് ‘ടിങ്ങിയ’ എന്ന് ചെല്ലപ്പേരുള്ള-ആര്യ അന്തര്‍ജനത്തെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 1937 ഒക്ടോബര്‍ ഒന്നിനായിരുന്നു വിവാഹം. ജനകീയാസൂത്രണപദ്ധതിയില്‍ തോമസ് ഐസക്കിനോടൊപ്പം മുഖ്യപങ്കു വഹിച്ചിരുന്ന ഇ.എം. ശ്രീധരന്‍ (അനിയന്‍ എന്നും അറിയപ്പെടുന്നു) ഇദ്ദേഹത്തിന്റെ മകനാണ്.

[തിരുത്തുക] അവസാനകാലം

1998 മാര്‍ച്ച് 19 ന് രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്മോപൊളിറ്റന്‍ ആശുപത്രിയില്‍ വച്ച് അന്ത്യശ്വാസം വലിച്ചു.[8]

[തിരുത്തുക] സംഭാവനകള്‍

ഇ എം എസ് കേരള ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി. സ്വന്തം ജീവിതം പാര്‍ട്ടിക്കു വേണ്ടി സമര്‍പ്പിച്ച അദ്ദേഹം തന്റെ സ്വത്ത് പാര്‍ട്ടി മുഖപത്രമായ ദേശാഭാമാനിക്ക് സംഭാവന ചെയ്തു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന, അര്‍ദ്ധഫ്യൂഡല്‍ വ്യവസ്ഥിതിയെ മാര്‍ക്സിയന്‍ ചരിത്രകാഴ്ചപ്പാടിനനുസരിച്ചു വ്യാഖ്യാനിക്കാന്‍ കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്.[തെളിവുകള്‍ ആവശ്യമുണ്ട്]

[തിരുത്തുക] പ്രധാന കൃതികള്‍

[തിരുത്തുക] ഇംഗ്ലീഷില്‍

  • A Short History of the Peasant Movement in Kerala (1943)
  • National Question in Kerala (1951)
  • Mahatma and his Ism (1958)
  • Problems of National Integration (1966)
  • What really happened in Kerala ( 1966)
  • Economics and Politics of India's Socialist Pattern (1966)
  • India under Congress rule (1967)
  • Kerala yesterday today and tomorrow (1967)
  • Conflicts and Crisis (1964)
  • Indian Planning in crisis (1974)
  • Marxism and literature (1975)
  • How I became a Communist (1976)
  • Crisis into Chaos (1981)
  • Selected writings Vol 1 (1982)
  • Kerala society and Politics: A historical survey (1984)
  • Selected writings Vol II (1985)
  • A history of Indian freedom Struggle (1986)
  • reminiscence of an Indian Communist (1987)
  • Nehru: Ideology and Practice (1988)
  • ആത്മകഥ
  • മാര്‍ക്സിസവും മലയാള സാഹിത്യവും
  • മാര്‍ക്സിസം-ലെനിനിസം ഒരു പാഠപുസ്തകം
  • കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍
  • ഗാന്ധിയും ഗാന്ധിസവും
  • ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍
  • ഇ.എം.എസിന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍
  • മുന്‍ മുഖ്യമന്ത്രിയുടെ ഓര്‍മ്മക്കുറിപ്പുകള്‍
  • വായനയുടെ ആഴങ്ങളില്‍

[തിരുത്തുക] മറ്റുള്ളവ

[തിരുത്തുക] ആധാരസൂചിക

  1. ഇ.എം.എസ്. നമ്പൂതിരിപ്പാട്; ഇ.എം.എസ്. ആത്മകഥ., നാലാം എഡിഷന്‍ ചിന്ത പബ്ലീഷേഴ്സ്, തിരുവനന്തപുരം, 695001, കേരളം 1998
  2. പി. ഗോവിന്ദപ്പിള്ള ഫ്രണ്ട് ലൈനില്‍ എഴുതിയ ലേഖനം. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 7
  3. ആര്‍. ക്രിഷ്ണകുമാര്‍ ഫ്രണ്ട് ലൈന്‍ എന്ന മാസികയ്ക്കായി എഴുതിയ ലേഖനം ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 07
  4. അനില്‍കുമാര്‍ എ.വി; ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍; പ്രസാധകര്‍ ഫോക്കസ് ബുക്സ്, തിരുവനന്തപുരം. 1993.
  5. History of Kerala Legislature (english). Public Relations Department, Govt. of Kerala.. “The Communist Party of India emerged as the largest single party in the Assembly with 60 seats. It was for the first time in the history of the world that the Communist party came to power through ballot.”
  6. ചഡ്ഡി ജഗന്റെ ജീവചരിത്ര വെബ്സൈറ്റ് ശേഖരിച്ചത് തിയ്യതി 2007-04-26
  7. "[സൈറ്റ് കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികത്തില്‍]", മലയാള മനോരമ, ഏപ്രില്‍ 4,. ശേഖരിച്ച തീയതി: 2007-04-22. (ഭാഷ: ഇംഗ്ലീഷ്)
  8. ഇം.എം.എസിന്റെ മരണത്തെക്കുറിച്ച് റീഡിഫ്-നെറ്റ് ഇല്‍ വന്ന ലേഖനം ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 15

[തിരുത്തുക] കുറിപ്പുകള്‍

  •  He attracted world attention in 1957 when he headed the first Communist ministry in Kerala, the first democratically-elected such ministry in the world. His ministry, however, did not last long and was brought down by Congress machinations. It took EMS eight turbulent years to return to power. from http://www.rediff.com/news/1998/mar/19ems.htm.

[തിരുത്തുക] പുറമേയ്ക്കുള്ള കണ്ണികള്‍


കേരളത്തിലെ മുഖ്യമന്ത്രിമാര്‍

ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌പട്ടം താണുപിള്ളആര്‍. ശങ്കര്‍സി. അച്യുതമേനോന്‍കെ. കരുണാകരന്‍എ.കെ. ആന്റണിപി.കെ. വാസുദേവന്‍‌ നായര്‍സി.എച്ച്. മുഹമ്മദ്കോയഇ.കെ. നായനാര്‍ഉമ്മന്‍ ചാണ്ടിവി.എസ്. അച്യുതാനന്ദന്‍

ആശയവിനിമയം
ഇതര ഭാഷകളില്‍