ഓട്ടോ വോണ്‍ ബിസ്മാര്‍ക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓട്ടോ വോണ്‍ ബിസ്മാര്‍ക്ക്
ഓട്ടോ വോണ്‍ ബിസ്മാര്‍ക്ക്

ഓട്ടോ എഡ്വാര്‍ഡ് ലിയോപോള്‍ഡ്, പ്രിന്‍സ് ഓഫ് ബിസ്മാര്‍ക്ക്, ഡ്യൂക്ക് ഓഫ് ലോവന്‍ബര്‍ഗ്ഗ്, കൌണ്ട് ഓഫ് ബിസ്മാര്‍ക്ക്-ഷൂന്‍‌ഹൌസെന്‍, ജനനപ്പേര് ഓട്ടോ എഡ്വാര്‍ഡ് ലിയോപോള്‍ഡ് ഓഫ് ബിസ്മാര്‍ക്ക്-ഷൂന്‍‌ഹൌസെന്‍ (ഏപ്രില്‍ 1, 1815 – ജൂലൈ 30 1898) 19-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രഷ്യന്‍, ജര്‍മ്മന്‍ രാഷ്ട്ര തന്ത്രജ്ഞനായിരുന്നു. ഒരു ധനിക കുടുംബത്തിലാണ് ബിസ്മാര്‍ക്ക് ജനിച്ചത്. 1862 മുതല്‍ 1890 വരെ പ്രഷ്യയുടെ പ്രധാനമന്ത്രി ആയിരുന്ന ബിസ്മാര്‍ക്ക് ആണ് ജര്‍മ്മനിയുടെ ഏകീകരണം നടപ്പിലാക്കിയത്. 1867 മുതല്‍ ബിസ്മാര്‍ക്ക് വടക്കന്‍ വടക്കന്‍ ജെര്‍മ്മന്‍ കോണ്‍ഫെഡറേഷന്റെ ചാന്‍സലര്‍ ആയിരുന്നു. 1871-ല്‍ ജര്‍മ്മന്‍ സാമ്രാജ്യം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ബിസ്മാര്‍ക്ക് ജര്‍മ്മനിയുടെ ആദ്യത്തെ ചാന്‍സലര്‍ ആയി. ബിസ്മാര്‍ക്ക് "ഇരുമ്പ് ചാന്‍സലര്‍" എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടു.

നെപ്പോള്യന്റെ യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പില്‍ ഭരണപരമായ ക്രമങ്ങള്‍ കൊണ്ടുവന്ന ആസ്ത്രിയന്‍ രാജ്യതന്ത്രജ്ഞനായ ക്ലെമെന്‍സ് വോണ്‍ മെറ്റെര്‍ണിച്ചിന്റെ മാതൃകയില്‍ ബിസ്മാര്‍ക്ക് യാഥാസ്ഥിതിക രാജഭരണ വീക്ഷണങ്ങള്‍ പുലര്‍ത്തി. എങ്കിലും ഈ ഭരണക്രമങ്ങള്‍ ബിസ്മാര്‍ക്ക് അട്ടിമറിച്ചു. ബിസ്മാര്‍ക്കിന്റെ പ്രധാന ലക്ഷ്യങ്ങള്‍ മദ്ധ്യ യൂറോപ്പില്‍ പ്രഷ്യന്‍ രാഷ്ട്രത്തിന്റെ മേല്‍ക്കോയ്മയും പ്രഷ്യന്‍ രാഷ്ട്രത്തിലെ പ്രഭുഭരണവും ആയിരുന്നു. ബിസ്മാര്‍ക്കിന്റെ പരമപ്രധാ‍നമായ നേട്ടം ആധുനിക ജര്‍മ്മന്‍ രാഷ്ട്രത്തിന്റെ സ്ഥാപനം ആയിരുന്നു. 1860-കളില്‍ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഒരു പരമ്പരയുടെ അന്ത്യത്തിലാണ് ബിസ്മാര്‍ക്ക് ഈ നേട്ടം കൈവരിച്ചത്. 1870–1871-ല്‍ നടന്ന ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധം യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ പ്രഷ്യ ഫ്രാന്‍സിന്റെ മേല്‍ക്കോയ്മ തകര്‍ക്കുന്നതിനു സാക്ഷ്യമായി.

ഒരു ഐക്യ ജര്‍മ്മന്‍ രാഷ്ട്രം സ്ഥാപിക്കുന്നതില്‍ ബിസ്മാര്‍ക്ക് വിജയിച്ചു എങ്കിലും ജര്‍മ്മനിയില്‍ ദേശീയത ഉണര്‍ത്തുന്നതില്‍ ബിസ്മാര്‍ക്ക് അധികം വിജയിച്ചില്ല. ജര്‍മ്മന്‍ ജനതയുടെ കൂറ് രാ‍ജ്യത്തിനുള്ളിലെ പല നാട്ടുരാജ്യങ്ങളോടും ആയിരുന്നു. ജര്‍മ്മനിക്കുള്ളിലെ റോമന്‍ കത്തോലിക്കാ സഭയുടെ രാഷ്ട്രീയവും സാമൂഹികവുമായ ശക്തി കുറയ്ക്കുവാനുള്ള ശ്രമങ്ങള്‍ ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ. ബിസ്മാര്‍ക്കിന്റെ ഈ ശ്രമങ്ങള്‍ കുള്‍ച്ചുര്‍കാമ്ഫ് എന്ന് അറിയപ്പെട്ടു. ഈ ശ്രമങ്ങള്‍ പിന്നീട് ബിസ്മാര്‍ക്ക് തന്നെ പിന്‍‌വലിച്ചു. ബിസ്മാര്‍ക്കിന്റെ ഭരണത്തിന്‍ കീഴില്‍ ജര്‍മ്മനിയില്‍ പുരോഗമന സാമൂഹിക നിയമങ്ങള്‍ നടപ്പാക്കി എങ്കിലും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് എതിരേ ബിസ്മാര്‍ക്ക് നടപ്പിലാക്കിയ നിയമങ്ങളും നീക്കങ്ങളും പരാജയമായിരുന്നു.

1862 മുതല്‍ 1888 വരെ ബിസ്മാര്‍ക്ക് പ്രഷ്യയുടെ അവസാന ചക്രവര്‍ത്തി ആയ വില്‍ഹെം I-നു കീഴില്‍ ഭരിച്ചു. സമാന കാഴ്ച്ചപ്പാടുകള്‍ ഉള്ള ഇവര്‍ തമ്മില്‍ ഊഷ്മളമായ ബന്ധം നിലനിന്നിരുന്നു. എന്നാല്‍ വില്‍ഹെം I-നു ശേഷം അദ്ദേഹത്തിന്റെ ചെറുമകനും ബിസ്മാര്‍ക്കിനെക്കാള്‍ 40 വയസ്സില്‍ ഏറെ ഇളയവനുമായ വില്‍ഹെം II അധികാരത്തില്‍ വന്നത് ബിസ്മാര്‍ക്കിന്റെ സ്വാധീനം കുറയുന്നതിനു നാന്ദികുറിച്ചു. പിന്നീട് 1890-ഓടെ സ്വകാര്യ ജീവിതത്തിലേക്ക് പിന്‍‌വലിയുവാന്‍ ബിസ്മാര്‍ക്ക് നിര്‍ബന്ധിതനായി.

പ്രഭു സമുദായത്തിന്റെ അംഗമായിരുന്ന ബിസ്മാര്‍ക്കിനു വീണ്ടും പല തവണ പ്രഭു പദവി നല്‍കപ്പെട്ടു. 1865-ല്‍ ഗ്രാഫ്-ന്റെ കൌണ്ട് ആയും 1871-ല്‍ ഫ്യൂര്‍സ്റ്റ്-ന്റെ രാജകുമാരന്‍ ആയും ബിസ്മാര്‍ക്ക് അവരോധിക്കപ്പെട്ടു. 1890-ല്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിയവേ ബിസ്മാര്‍ക്ക് ഡ്യൂക്ക് ഓഫ് ലോവന്‍ബര്‍ഗ്ഗ് എന്ന പദവിയില്‍ അവരോധിക്കപ്പെട്ടു.

ആശയവിനിമയം