തെസലോനിക്കാക്കാര്‍ക്ക്‌ എഴുതിയ ലേഖനങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പുതിയ നിയമം

മദ്ധ്യ മാസിഡോണിയയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്തിരുന്ന മാസിഡോണിയന്‍ തലസ്ഥാനവും ഗ്രീസിലെ രണ്‍ടാമത്തെ വലിയ നഗരവുമാണ് തെസലോനിക്കാ[1]. പൌലോസ്‌ തന്റെ രണ്ടാം പ്രേഷിതയാത്രയില്‍, ഏ. ഡി. 49-നോടടുത്ത്‌, തെസലോനിക്കാ സന്ദര്‍ശിക്കുകയും അവിടെ സഭ സ്ഥാപിക്കുകയും ചെയ്തു. സില്‌വാനോസും തിമോത്തയോസും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. (1 തെസ 1:1,5-8; 2:1-4; 3:1-16). വിശ്വാസം സ്വീകരിച്ച തെസലോനിക്കക്കാരില്‍ ഭൂരിഭാഗവും യഹൂദരായിരുന്നില്ല.


വിജാതീയരുടെ ഇടയില്‍ പൌലോസിനുണ്ടായ നേട്ടത്തില്‍ യഹൂദര്‍ അസൂയാലുക്കളായി. അവരുടെ എതിര്‍പ്പുമൂലം പൌലോസിനും കൂട്ടുകാര്‍ക്കും തെസലോനിക്കാ വിടേണ്ടിവന്നു. ആഥന്‍സിലെത്തിയതിനുശേഷം, പൌലോസ്‌, തെസലോനിക്കായിലെ സഭയെ സംബന്ധിച്ച വിവരങ്ങളറിയാന്‍, തിമോത്തയോസിനെ അങ്ങോട്ടയച്ചു. പൌലോസ്‌ യാത്ര തുടര്‍ന്നു കോറിന്തോസിലെത്തിയപ്പോഴേക്കും തിമോത്തയോസും അവിടെ എത്തിച്ചേര്‍ന്നു. തെസലോനിക്കായിലെ സഭയ്ക്കുണ്ടായ വളര്‍ച്ചയെക്കുറിച്ചും യൂദരില്‍നിന്ന് അവര്‍ക്കനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും അദ്ദേഹം പൌലോസിനെ ധരിപ്പിച്ചു. ഈ സന്ദര്‍ഭത്തില്‍ (ഏ. ഡി. 51-ല്‍) കോറിന്തോസില്‍ വച്ചായിരിക്കണം പൌലോസ്‌ തെസലോനിക്കാക്കര്‍ക്കുള്ള ഒന്നാം ലേഖനം എഴുതിയത്‌.


തന്റെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ഫലമായി തെസലോനിക്കാക്കാരില്‍ വളര്‍ന്നുവന്ന വിശ്വാസവും സ്നേഹവും പൌലോസ്‌ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു (1:2-3,13). ക്രിസ്തുവിന്റെ പ്രത്യാഗമനത്തിനുമുമ്പു മരിക്കുന്നവരുടെ സ്ഥിതി എന്തായിരിക്കുമെന്നതിനെ സംബന്ധിച്ച്‌ അവരുന്നയിച്ചിരിക്കുന്ന സംശയത്തിനും പൌലോസ്‌ ഉത്തരം നല്‍കുന്നുണ്ട്‌ (4:13-5:11).


ഒന്നാം ലേഖനത്തില്‍ പരാമര്‍ശിക്കുന്ന സാഹചര്യങ്ങള്‍ ഏറെക്കുറെ നിലവിലിരിക്കെത്തന്നെ എഴുതിയതാവണം രണ്ടാം ലേഖനവും. ക്രിസ്തുവിന്റെ പ്രത്യാഗമനം ആസന്നഭാവിയിലായിരിക്കുമെന്നു വ്യാജപ്രബോധകര്‍ പ്രചരിപ്പിച്ച തെറ്റായ ധാരണയെ തിരുത്താനാണ്‌ പ്രധാനമായും പൌലോസ്‌ ഈ ലേഖനമെഴുതിയത്‌ (2:1-17). കര്‍ത്താവിന്റെ പ്രത്യാഗമനവും പ്രതീക്ഷിച്ചു പലരും അലസരായി കഴിയാന്‍ തുടങ്ങി (3:6-12). എന്നാല്‍, ക്രിസ്തുവിന്റെ ആഗമനസമയമായിട്ടില്ല; അവസാനനാളുകളില്‍ തിന്മ ശക്തി പ്രാപിക്കും; ക്രിസ്തുവൈരി പ്രത്യക്ഷപ്പെടും; ക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ അവന്‍ നശിപ്പിക്കപ്പെടും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ (3:13-18) പൌലോസ്‌ അവരെ അനുസ്മരിപ്പിക്കുന്നു.[1]

[തിരുത്തുക] ഗ്രന്ഥസൂചി

  1. ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
ആശയവിനിമയം