ചാരു മജൂംദാര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാരു മജുംദാര്‍
ചാരു മജുംദാര്‍

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)-ന്റെ സ്ഥാപകനേതാവ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് വിപ്ലവകാരി

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

പശ്ചിമബംഗാളിലെ സിലിഗുഡിയില്‍ 1918 ലാണ് ചാരു മംജുദാര്‍ ജനിച്ചത്. അച്ഛന്‍ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. 1938-ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്ത‍കനായി മാറി.1946 തേഭാഗ ഭൂസമരത്തില്‍ പങ്കെടുത്തു. 1962 ലും 1972 ലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

[തിരുത്തുക] രാഷ്ട്രീയ കാഴ്ചപ്പാട്

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗസ്വഭാവത്തെക്കുറിച്ചുള്ള കടുത്ത എതിര്‍പ്പാണ് ചാരു മജൂംദാറെ അതില്‍ നിന്നും അകലാന്‍ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇന്ത്യയിലെ ഭരണവര്‍ഗ്ഗം ആഗോളബൂര്‍ഷ്വീസിയുടെ ദല്ലാള്‍ ദൌത്യമാണ് നിര്‍വ്വഹിക്കുന്നതെന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കരുതുന്നതു പോലെ ദേശീയസ്വഭാവമുള്ള ബൂര്‍ഷ്വാസിയല്ല ഇന്ത്യന്‍ ഭരണവര്‍ഗ്ഗം എന്ന വിശകലനമാണ് ചാരു മജൂംദാരിന്റേത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപദേശപ്രകാരം മാവോ സെ ദുങ്ങിന്റെ പാത പിന്തുടര്‍ന്നു കൊണ്ട് ഗ്രാമങ്ങളെ മോചിപ്പിക്കുവാനും അതു വഴി നഗരങ്ങളെ കീഴ്പ്പെടുത്തുവാനുമുള്ള രാഷ്ട്രീയ പോരാട്ടം ആരംഭിച്ചു. ബംഗാളിലെ നക്സല്‍ബാരി ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച ഈ പോരാട്ടം അതിനാല്‍ നക്സലിസം എന്ന പേരില്‍ അറിയപ്പെട്ടു.

[തിരുത്തുക] സി.പി.ഐ. (എം.എല്‍.)

പ്രധാന ലേഖനം: സി.പി.ഐ. (എം.എല്‍.)

1964 ല്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കോണ്‍ഗ്രസ്സില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ദല്ലാള്‍ സ്വഭാവത്തെ മുന്‍നിറുത്തി പിരിഞ്ഞ സി.പി.ഐ. (എം.)-ല്‍ നിന്ന് 1968 ലാണ് ചാരു മജൂംദാര്‍, കനു സംന്യാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പിരിഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)സ്ഥാപിച്ചത്. സായുധ സമരത്തിലൂടെ തൊഴിലാളിവര്‍ഗ്ഗവിമോചനം ലക്ഷ്യമാക്കിയ പാര്‍ട്ടി രക്തരൂഷിതമായ സമരങ്ങള്‍ക്ക് നേതൃത്വം നല്കി. 1969 ല്‍ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് നേതൃത്വം നല്കി. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ചാരു മജൂംദാറായിരുന്നു.

[തിരുത്തുക] അന്ത്യം

1972 ജുലൈ 28-ന്‌ അലിപൂര്‍ ജയിലില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനവും പീഡനവും സഹിച്ച് ആസ്ത്‌മാ രോഗിയായിരുന്ന ചാരു മജൂംദാര്‍ ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യയിലെ പ്രധാന നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ ജുലൈ 28 രക്തസാക്ഷിദിനമായി ആചരിച്ച്‌ വരുന്നു.

[തിരുത്തുക] കൂടുതല്‍ അറിവിന്‌

ആശയവിനിമയം
ഇതര ഭാഷകളില്‍