ലാല്‍ ബഹാദൂര്‍ ശാസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലാല്‍ ബഹാദൂര്‍ ശാസ്ത്രി
ലാല്‍ ബഹാദൂര്‍ ശാസ്ത്രി

ലാല്‍ ബഹാദൂര്‍ ശാസ്ത്രി(ഒക്ടോബര്‍ 2, 1904 - ജനുവരി 10, 1966) സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വര്‍ഷക്കാലം ഇന്ത്യയെ നയിച്ചു. ജയ്‌ ജവാന്‍ ജയ്‌ കിസാന്‍ എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത്‌ ശാസ്ത്രിയാണ്‌.

ഉള്ളടക്കം

[തിരുത്തുക] ബാല്യം, സ്വാതന്ത്ര്യസമരം

ശാസ്ത്രി ഉത്തര്‍പ്രദേശിലെ മുഗള്‍സരയി എന്ന സ്ഥലത്ത് ജനിച്ചു. കാശി വിദ്യാപീഠത്തില്‍ പഠിച്ച അദ്ദേഹത്തിന് പഠനശേഷം 1926-ല്‍ ശാസ്ത്രി എന്ന ബഹുമതി ലഭിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിലും സത്യാഗ്രഹത്തിലും പങ്കെടുത്ത അദ്ദേഹം മൊത്തത്തില്‍ ഒന്‍പതു വര്‍ഷത്തോളം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയില്‍‌വാസം അനുഭവിച്ചു. 1940-ല്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിനെ 1946-ലാണ് മോചിപ്പിച്ചത്.

[തിരുത്തുക] രാഷ്ട്രീയ ജീവിതം

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് അദ്ദേഹം ഉത്തര്‍പ്രദേശിന്റെ ആഭ്യന്തരമന്ത്രിയായി. ഗോവിന്ദ് വല്ലഭ് പന്ത് ആയിരുന്നു അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. 1951-ല്‍ അദ്ദേഹം ലോക്സഭയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് റയില്‍‌വേ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തമിഴ്‌നാട്ടിലെ അരിയല്ലൂരില്‍ നടന്ന തീവണ്ടി അപകടത്തെത്തുടര്‍ന്ന് രാജിവെച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1961-ല്‍ ഗതാഗതമന്ത്രിയായി.

[തിരുത്തുക] പ്രധാനമന്ത്രിപദത്തിലേക്ക്

1964 മെയ് 27-ന് ജവഹര്‍ലാല്‍ നെഹറു അന്തരിച്ചു. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു വലിയ വിടവുസൃഷ്ടിച്ചു. കോണ്‍ഗ്രസിലെ അന്നത്തെ പ്രധാന നേതാക്കള്‍ക്ക് സ്വന്തം പാര്‍ട്ടിഅംഗങ്ങളില്‍ നിന്നു വേണ്ടത്ര പിന്തുണ സ്വരൂപിക്കാ‍നായില്ല. ഇത് അതുവരെ അധികമൊന്നും പരിഗണിക്കപ്പെടാതിരുന്ന ശാസ്ത്രിയുടെ പേര് ഒരു സമവായ സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവെക്കുവാന്‍ കാരണമായി. ശാസ്ത്രി നെഹറുവിന്റെ പാത പിന്തുടരുന്ന സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു. 1964 ജൂണ്‍-9 നു ശാസ്ത്രി പ്രധാനമന്ത്രിയായി. യാഥാസ്ഥിതിക വലതുപക്ഷ ചിന്താഗതിക്കാ‍രനായ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയാവുന്നത് തടയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുകൊണ്ടു സാധിച്ചു.

ശാസ്ത്രി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തമ്മില്‍ ഒരു സമവായത്തിനു ശ്രമിച്ചെങ്കിലും ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ ക്ഷാമവും നേരിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. എങ്കിലും ഇന്ത്യന്‍ ജനതയ്ക്കിടയില്‍ വലിയ ആദരം ശാസ്ത്രി നിലനിര്‍ത്തി. ഹരിതവിപ്ലവം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ശാസ്ത്രിയുടെ ജനങ്ങള്‍ക്കിടയിലെ പ്രതിച്ഛായ സഹായിച്ചു. ഇത് പില്‍കാലത്ത് മിച്ചഭക്ഷണം ഉല്പാദിപ്പിക്കുന്ന ഒരു രാജ്യമായി ഇന്ത്യയെ മാറ്റി.

[തിരുത്തുക] ഇന്തോ-പാക് യുദ്ധം

കച്ച് പീഠഭൂമിക്കു അവകാശവാദം ഉന്നയിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് തങ്ങളുടെ സൈന്യത്തെ 1965 ആഗസ്തില്‍ അയച്ചു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോള്‍ഡ് വില്‍‌സണ്‍ മുന്നോട്ടുവെച്ച ഫോര്‍മുല അനുസരിച്ച് കച്ചിന്റെ 50% ആവശ്യപ്പെട്ട പാകിസ്ഥാന് കച്ചിന്റെ 10% ഭൂമി ലഭിക്കുവാന്‍ വ്യവസ്ഥചെയ്തു. എങ്കിലും പാക്കിസ്ഥാന്റെ യഥാര്‍ത്ഥലക്ഷ്യം കശ്മീര്‍ ആയിരുന്നു. സെപ്റ്റംബര്‍ 1965 ഓടെ ഇന്ത്യാ സര്‍ക്കാരിനെ തകര്‍ക്കുകയും കശ്മീരില്‍ ഒരു പാക് അനുഭാ‍വ വിപ്ലവം സൃഷ്ടിക്കുകയും ചെയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലേക്ക് പാക്ക് സൈന്യത്തിന്റെയും ഭീകരരുടെയും വലിയതോതിലുള്ള കടന്നുകയറ്റം തുടങ്ങി. എങ്കിലും പാകിസ്ഥാന്‍ സ്വപ്നം കണ്ട ഈ വിപ്ലവം സംഭവിച്ചില്ല. രോഷാകുലയായ ഇന്ത്യ തന്റെ സൈന്യത്തെ പാക്ക് ഭൂമിയിലേക്ക് അയക്കുകയും യുദ്ധം വന്‍‌തോതില്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. പഞ്ചാബില്‍ വന്‍‌തോതിലുള്ള ടാങ്ക് യുദ്ധങ്ങള്‍ അരങ്ങേറി. പാക്ക് സൈന്യത്തിന് യുദ്ധത്തില്‍ ചില നേട്ടങ്ങള്‍ ഉണ്ടാ‍ക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ സൈന്യം പ്രധാ‍നപ്പെട്ട സൈനീക പോസ്റ്റ് ആയ കശ്മീരിലെ ഹാജി പിര്‍ പിടിച്ചെടുത്തു. അതുപോലെ പാക്കിസ്ഥാനിലെ ഒരു പ്രധാന നഗരമായ ലാഹോര്‍ ഇന്ത്യയുടെ നിരന്തരമായ റോക്കറ്റ്-പീരങ്കി ആക്രമണത്തിന് ഇരയാവുകയും ചെയ്തു.

[തിരുത്തുക] താഷ്കന്റ്

വെടിനിറുത്തല്‍ നിലവില്‍ വന്നപ്പോഴേക്കും സൗമ്യസ്വഭാവിയും മിതഭാഷിയുമായ ശാസ്ത്രി ഒരു ദേശീയ നായകനായിക്കഴിഞ്ഞിരുന്നു. 1966 ജനുവരിയില്‍ ശാസ്ത്രി പാക്ക് രാഷ്ട്രപതി മുഹമ്മദ് അയ്യൂബ് ഖാനുമായി അന്നത്തെ റഷ്യയിലെ താഷ്കന്റില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തി. താഷ്കന്റ് ഇന്ന് ഉസ്ബെക്കിസ്ഥാന്റെ ഭാഗമാണ്. റഷ്യന്‍ പ്രധാനമന്ത്രി കോസിഗിന്‍ ആയിരുന്നു ഈ ഉച്ചകോടി സംഘടിപ്പിച്ചത്. ശാത്രി പാകിസ്ഥാനുമായി ജനുവരി 10-ന് പ്രശസ്തമായ താഷ്കന്റ് കരാര്‍ ഒപ്പുവെച്ചു. എങ്കിലും അതിന്റെ അടുത്ത ദിവസം ഹൃദയാഘാതം മൂലം ശാസ്ത്രി അന്തരിച്ചു. ഇന്ത്യക്കു പുറത്തുവെച്ച് മരിക്കുന്ന ഇന്ത്യയുടെ ഏക പ്രധാനമന്ത്രിയാണ് ശാസ്ത്രി.

[തിരുത്തുക] സ്മാരകം

മരണശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ശാസ്ത്രി. അദ്ദേഹത്തിനുവേണ്ടി ഭാരതസര്‍ക്കാര്‍ വിജയഘട്ട് എന്ന സ്മാരകം ദില്ലിയില്‍ പണിതു.

[തിരുത്തുക] ശാ‍സ്ത്രിയുടെ പ്രശസ്ത വാചകങ്ങള്‍

  • ജയ് ജവാന്‍, ജയ് കിസാന്‍
  • നിങ്ങള്‍ ദിവസം ഒരുനേരത്തെ ആഹാരം വെടിയുകയാണെങ്കില്‍ മറ്റൊരു മനുഷ്യന് അവന്റെ ആ ദിവസത്തെ ഒരേയൊരുനേരത്തെ ഭക്ഷണം ലഭിക്കുന്നു.

[തിരുത്തുക] അനുബന്ധം

  • സര്‍ സി.പി. ശ്രീനിവാസ, ‘ലാല്‍ ബഹദൂര്‍ ശാസ്ത്രി, രാഷ്ട്രീയത്തിലെ സത്യസന്ധതയുടെ ഒരു ജീവിതകാലം (ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്, ദില്ലി)
  • ജോണ്‍ ജോയ്സ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഒരു ഇംഗ്ലീഷ് ജീവചരിത്രം [1]

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍


ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍

ജവഹര്‍ലാല്‍ നെഹ്‌റുഗുല്‍സാരിലാല്‍ നന്ദലാല്‍ ബഹാദൂര്‍ ശാസ്ത്രിഇന്ദിരാ ഗാന്ധിമൊറാര്‍ജി ദേശായിചരണ്‍ സിംഗ്രാജീവ് ഗാന്ധിവി പി സിംഗ്ചന്ദ്രശേഖര്‍പി വി നരസിംഹ റാവുഎ ബി വാജ്‌പേയിഎച്ച് ഡി ദേവഗൌഡഐ കെ ഗുജ്റാള്‍മന്‍മോഹന്‍ സിംഗ്

ആശയവിനിമയം