രാജന് കേസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടിയന്തരാവസ്ഥ കാലത്ത് ഭരണകൂടം നടത്തിയ ഒരു കൊലപാതകത്തെ സംബന്ധിച്ചുണ്ടായ ശ്രദ്ധേയവും വിവാദപരവുമായ വ്യവഹാരം. വിദ്യാര്‍ത്ഥിയായിരുന്ന രാജനെ പൊലിസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവം അടിയന്തരാവസ്ഥയുടെ ഭീകരത ചൂണ്ടി കാണിക്കുന്ന വസ്തുതയായി ഇന്നും സമൂഹ മനസ്സാക്ഷി ഓര്‍ക്കുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞു ആദ്യമായി കോടതിയില്‍ സമര്‍പ്പിച്ച 'ഹേബിയസ് കോര്‍പ്പസ്' ഹര്‍ജി ഈ സംഭവത്തില്‍ ആയിരുന്നു.
കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിങ്ങ് കോളേജ് (ഇന്നത്തെ എന്‍.ഐ.റ്റി.) വിദ്യാര്‍ഥി ആയിരുന്ന രാജനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷന് അക്രമണത്തെ തുടര്‍ന്ന് പൊലീസ് നക്സ്ലൈറ്റുകളെ പിന്തുടര്ന്നു വന്ന സമയം ആയിരുന്നു അത്. കോഴിക്കോട് ആര്.ഇ.സി.യില്‍ അന്ന് നക്സലൈറ്റ് ചിന്തകളോട് അനുഭാവം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. ഒരു കലാലയ മത്സരം കഴിഞ്ഞു വരികയായിരുന്ന രാജനെ ഹോസ്റ്റലില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കക്കയം ഡാമിന്റെ പരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന പോലീസ് ക്യാമ്പിലേക്കാണ് രാജനെ കൊണ്ടു പോയത്. അവിടെ വെച്ചു നടന്ന ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് രാജന് കൊല്ലപ്പെട്ടു എന്നാണ് വിശ്വസിക്കുന്നത്. ഡി.ഐ.ജി ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ സബ്-ഇന്‍സ്പെക്ടര്‍ പുലിക്കോടന് നാരായണന് ഉള്‍പ്പെടുന്ന ഒരു പോലീസ് സംഘം ആണ് അവിടെ ഉണ്ടായിരുന്നത്.
രാജന്റെ അച്ഛന് പ്രൊഫ. ഈച്ചരവാരിയര്‍ ഇതിനകം അറസ്റ്റ് വിവരം അറിഞ്ഞ് അന്വേഷണം തുടങ്ങിയിരുന്നു. അദ്ദേഹം സുഹൃത്തായിരുന്ന മുഖ്യമന്ത്രി അച്യുതമേനോനേയും സമീപിച്ചു. എന്നാല്‍ മേനോന് ഈ കാര്യത്തില്‍ സഹായിച്ചില്ല എന്നു വാരിയര്‍ അദ്ദേഹം എഴുതിയ ആത്മകഥയില്‍ എടുത്തു പറയുന്നുണ്ട്. ആഭ്യന്തരമന്ത്രിയായ കരുണാകരനും, ഡി.ഐ.ജി. ആയിരുന്ന ജയറാം പടിക്കലും ആയിരുന്നു കാര്യങ്ങള്‍ നടത്തിയിരുന്നത്.
അടിയന്തരാവസ്ഥക്ക് ശേഷം ഈച്ചര വാരിയര്‍ കോടതിയില്‍ ഒരു 'ഹേബിയസ് കോര്‍പ്പസ്' ഹര്‍ജി ഫയല്‍ ചെയ്തു. തടങ്കലില്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളെ കോടതി മുമ്പാകെ ഹാജരക്കാന്‍ ആണ് ഈ ഹര്‍ജി ഉപയോഗിക്കുന്നത്. ആദ്യം രാജനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല എന്നു വാദിച്ച പ്രതികള്‍ പിന്നീട് മൊഴിമാറ്റി. രാജന്റെ മരണം ഏതാണ്ട് ഉറപ്പായി തെളിഞ്ഞു എങ്കിലും, പ്രതികളുടെ മര്‍ദ്ദനമേറ്റാണ് രാജന് മരിച്ചത് എന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല. രാജന്റെ മൃതദേഹം ഇന്നേ വരെ കണ്ടെടുക്കപെട്ടിട്ടില്ല. ഇതിനാല്‍ പ്രതികള്‍ എല്ലാവരും അപ്പീലില്‍ കുറ്റ വിമുക്തരാക്കപ്പെട്ടു. ആഭ്യന്തരമന്ത്രി ഇതിനോടകം രാജി വെച്ച് കഴിഞ്ഞിരുന്നു.
2006 ഏപ്രില്‍ 14-ന് ഈ കേസില്‍ പ്രധാന കക്ഷിയായിരുന്ന പ്രൊഫ. ഈച്ചര വാരിയര്‍ 85-മത്തെ വയസ്സില്‍ അന്തരിച്ചു. രാജന്റെ അമ്മ നേരത്തെ മരിച്ചിരുന്നു.
മലയാള സിനിമയായ 'പിറവി' (സംവിധാനം: ഷാജി എന്‍ കരുണ്‍) ഈ സംഭവത്തെ അടിസ്ഥനമാക്കി നിര്‍മ്മിച്ച സിനിമായാണ്.