സംവാദം:അന്ത്യദിനഘടികാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1945 ആഗസ്ത് ആറിന് ജപ്പാനിലെ ഹിരോഷിമയില്‍ 'ലിറ്റില്‍ബോയി'യെന്ന ആറ്റംബോംബിട്ടുകൊണ്ട് അമേരിക്ക ആണവയുഗം ഉത്ഘാടനം ചെയ്തു. മൂന്നുദിവസത്തിന് ശേഷം നാഗസാക്കിയില്‍ 'ഫാറ്റ്മാന്‍' എന്ന ബോംബുകൂടി അമേരിക്കയിട്ടു. പത്തുമുതല്‍ 20 കിലോടണ്‍ സ്ഫോടനശേഷിയുള്ള ബോംബുകളായിരുന്നു അവ. രണ്ടിടത്തും കൂടി രണ്ടുലക്ഷത്തോളം പേരാണ് ഒറ്റയടിക്ക് മരിച്ചത്. ആണവയുഗം പിച്ചവെച്ചു തുടങ്ങിയ അക്കാലത്തെ ബോംബുകളുടെ കഥയാണിത്. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ ബോംബുകളുടെ സംഹാരശേഷിയെത്രയാകും. ലോകത്ത് സൂക്ഷിച്ചിട്ടുള്ള 26000 ആണവായുധങ്ങള്‍ക്ക് ലോകത്തെ എത്രതവണ ചുട്ടുകരിക്കാനാകും. എന്നിട്ടും കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ആണവായുധങ്ങള്‍ക്കായി വെമ്പുന്നു. ഭീകരര്‍ ആണവായുധം നേടാന്‍ തക്കംപാര്‍ക്കുന്നു. ആരും ജയിക്കാത്ത യുദ്ധങ്ങള്‍ക്കായാണ് ഈ ആവേശം എന്നോര്‍ക്കുക.
സര്‍വനാശത്തിലേക്കുള്ള ദൂരമളക്കുന്ന ഘടികാരത്തിന്റെ പ്രസക്തി ഇവിടെയാണ്. ലോകത്തെ രാഷ്ട്രീയവും വംശീയവുമായ മാറ്റങ്ങള്‍ക്കും ചലനങ്ങള്‍ക്കുമനുസരിച്ചാണ് അന്ത്യദിനഘടികാരത്തിന്റെ സൂചി ക്രമീകരിക്കപ്പെടുക. 1947-ല്‍ ഘടികാരം നിലവില്‍ വന്നപ്പോള്‍ അതിന്റെ സൂചി അര്‍ധരാത്രിയില്‍ നിന്ന് ഏഴുമിനുറ്റ് അകലെയായിരുന്നു. അതിനുശേഷം, അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ക്കനുസരിച്ച് 18 തവണ ഘടികാരസൂചി പുനക്രമീകരിക്കപ്പെട്ടു.
1949-ല്‍ സോവിയറ്റ് യൂണിയന് ആദ്യ ആറ്റംബോംബ് പരീക്ഷിച്ച വേളയില്‍ ഘടികാരസൂചി മൂന്ന് മിനുറ്റ് മുന്നോട്ട് നീക്കപ്പെട്ടു; അര്‍ധരാത്രിയില്‍ നിന്നുള്ള അകലം വെറും നാലു മിനുറ്റായി.
ഒന്‍പത് മാസത്തെ ഇടവേളയ്ക്കിടയില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും തെര്‍മോന്യൂക്ലിയര്‍ പരീക്ഷണങ്ങള്‍ നടത്തിയ 1953-ലാണ് അന്ത്യദിനഘടികാരസൂചി അര്‍ധരാത്രിയിലേക്ക് ഏറ്റവും കൂടുതല്‍ അടുത്തത്. അര്‍ധരാത്രിയിലേക്കുള്ള അകലം അന്ന് വെറും ഒരു മിനുറ്റു മാത്രമായി. 1991-ല്‍ റഷ്യയും അമേരിക്കയും തന്ത്രപ്രധാന ആയുധങ്ങള്‍ കുറയ്ക്കാനുള്ള ഉടമ്പടി (Strategic Arms Reduction Treaty) ഒപ്പുവെച്ചപ്പോഴാണ് ഘടികാരസൂചി അര്‍ധരാത്രിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ അകന്നത്. അന്ന് 17 മിനുറ്റ് പുനക്രമീകരിക്കപ്പെട്ടു. 1974-ല്‍ 'ബുദ്ധന് ചിരിക്കുന്നു' എന്ന കോഡുനാമത്തില്‍ രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തി. അന്ത്യദിനഘടികാരസൂചി ഒന്‍പതു മിനുറ്റ് മാറ്റി; അര്‍ധരാത്രിയിലേക്കുള്ള ദൂരം വെറും മൂന്നു മിനുറ്റായി.
അന്ത്യദിനഘടികാരസൂചി മുമ്പ് 17 തവണ പുനക്രമീകരിക്കപ്പെട്ടപ്പോഴും, ആയുധപന്തയത്തിന്റെ ഏറ്റക്കുറച്ചിലുമൊക്കെയായിരുന്നു മാനദണ്ഡം. ഇത്തവണ ആദ്യമായി അതിന് വ്യത്യാസമുണ്ടായിരിക്കുന്നു. ആഗോളതാപനം കൂടി സര്‍വനാശകാരികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നു. ഇത് വളരെ അര്‍ത്ഥവത്താണ്. ഈ ഉള്‍പ്പെടുത്തല്‍ അല്‍പ്പം വൈകിപ്പോയില്ലേ എന്നേ പലര്‍ക്കും സന്ദേഹമുള്ളു. കാര്‍ബണ്‍ഡയോക്സയിഡ്(CO2) പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ് ആഗോളതാപനത്തിന് കാരണം. ഇത്തരം വാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നതിന് മുഖ്യകാരണം കല്‍ക്കരി, പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ്. 2005-ല്‍ മാത്രം CO2-ന്റെ സാന്ദ്രത അന്തരീക്ഷത്തില്‍ അരശതമാനം ഏറിയെന്ന് യു.എന്നിന് കീഴിലുള്ള 'ലോക കാലാവസ്ഥാ സംഘടന'(WMO) നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. CO2-ന്റെ അളവ് അന്തരീക്ഷത്തില്‍ ഏറുന്നതിനനുസരിച്ച് താപനില വര്‍ധിക്കും.
ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ താപനില 3 ഡിഗ്രിസെല്‍സിയസ് വരെ ഉയരാമെന്നാണ് യു.എന്നിന് കീഴിലുള്ള 'ഇന്റര്‍ഗവണ്‍മെന്റര്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്ചെയിഞ്ച്'(IPCC) നടത്തിയിട്ടുള്ള കണക്കുകൂട്ടല്‍. വന്‍പ്രത്യാഘാതമാണ് ഭൂമിയില്‍ ഇതു വരുത്തുക. ആവാസവ്യവസ്ഥകള്‍ നശിക്കും, കാലാവസ്ഥ തകിടം മറിയും, ധ്രുവങ്ങളിലെയും മഞ്ഞുമലകളിലെയും ഹിമപാളികള്‍ ഉരുകി കടലില്‍ ചേരുന്നതിനാല്‍ സമുദ്രനിരപ്പ് ഉയരും, ലോകത്തെ പ്രമുഖനഗരങ്ങളെല്ലാം കടല്‍ത്തീരത്തായതിനാല്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടും. ഇതൊക്കെ ആഗോളതാപനം മുന്നോട്ടുവെക്കുന്ന ഭീഷണികള്‍ ചിലതുമാത്രം.
ആഗോളതാപനം തടയാന്‍ ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം തടഞ്ഞേ മതിയാകൂ. ഏറ്റവും കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിപ്പിക്കുന്ന അമേരിക്കയ്ക്കാണ് ഇതിനുള്ള മുഖ്യ ഉത്തരവാദിത്വം. പക്ഷേ, അമേരിക്ക ഒരു വശത്ത് ആണവായുധങ്ങള്‍ കുന്നുകൂട്ടുമ്പോള്‍, മറുവശത്ത് ആഗോളതാപനം തടയാനുള്ള ശ്രമങ്ങളോട് തികച്ചും ധാര്‍ഷ്ട്യം നിറഞ്ഞ മനോഭാവം പുലര്‍ത്തുകയും ചെയ്യുന്നു. പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് അധികാരത്തിലേറി ആദ്യം ചെയ്ത നടപടി, ആഗോളതാപനം തടയാനുദ്ദേശിച്ച് യു.എന്നിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന ക്യോട്ടോഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറുന്നു എന്ന് പ്രഖ്യാപിക്കലാണ്. അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് ഉടമ്പടി എതിരായിരുന്നു എന്നതാണ് അതിന് കാരണമായി പറഞ്ഞത്. അമേരിക്കയുടെ താത്പര്യം ലോകതാത്പര്യങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ എതിരായി വരുന്ന സമയത്ത്, അതിനോടുള്ള വ്യക്തമായ പ്രതികരണം കൂടിയാണ് ഇത്തവണത്തെ അന്ത്യദിനഘടികാരസൂചിയുടെ ചലനവും അത് നല്കുന്ന മുന്നറിയിപ്പും.