ഷഡ്‌കാലഗോവിന്ദമാരാര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാനായ ഒരു കര്‍ണ്ണാടകസംഗീതജ്ഞനായിരുന്നു ഷഡ്കാലഗോവിന്ദമാരാര്‍. ആറു കാലങ്ങളില്‍ ആലാപനം നടത്താനുള്ള കഴിവായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത. മാരാരുടെ കഴിവില്‍ അല്‍ഭുതം കൊണ്ടാണ്‌ ത്യാഗരാജന്‍ തന്റെ പ്രസിദ്ധമായ എന്തരോ മഹാനുഭാവുലൂ എന്ന കീര്‍ത്തനം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.

[തിരുത്തുക] ജീവിതം

സ്വാതി തിരുന്നാളിന്റേയും ത്യാഗരാജന്റേയും സമകാലീകനായിരുന്നു ഗോവിന്ദമാരാര്‍. ചെണ്ടയും തിമിലയും ഉള്‍പ്പെടെയുള്ള തുകല്‍ വാദ്യങ്ങളിലെ വൈദഗ്‌ദ്ധ്യം ആയിരുന്നു മാരാര്‍ സമുദായത്തിന്റെ മുഖമുദ്രയെങ്കില്‍ ഗോവിന്ദമാരാര്‍ അതില്‍ നിന്നു മാറി വായ്‌പാട്ടിലാണു ശ്രദ്ധപതിപ്പിച്ചത്‌. ഹരിപ്പാട്‌ രാമസ്വാമി ഭാഗവതരായിരുന്നു ഗോവിന്ദമാരാരുടെ ഗുരു. സംഗീതജ്ഞന്‍മാരില്‍ അപൂര്‍വ്വം മാത്രം കാണാനാകുന്ന ഒരു പ്രത്യേകത ഗോവിന്ദമാരാര്‍ക്കുണ്ടായിരുന്നു. ആറുകാലങ്ങളില്‍ പല്ലവി പാടാനുള്ള കഴിവായിരുന്നു അത്‌. ഏറ്റവും മികച്ച പാട്ടുകാര്‍ പോലും മൂന്നു കാലങ്ങളില്‍മാത്രം പാടുമ്പോള്‍ ഗോവിന്ദമാരാര്‍ക്കു കൈമുതലായി ലഭിച്ച ഈ കഴിവ്‌ അദ്ദേഹത്തെ 'ഷട്‌കാല ഗോവിന്ദമാരാര്‍' എന്ന വിളിപ്പേരിന്‌ അര്‍ഹനാക്കി. നാലു തന്ത്രികളുള്ള സാധാരണ തംബുരുവില്‍ നിന്നു വ്യത്യസ്‌തമായി ഏഴു തന്ത്രികളുള്ള തംബുരുവാദത്തിലെ പ്രാഗത്ഭ്യവും ഗോവിന്ദമാരാരെ പ്രശസ്‌തനാക്കി. തന്റെ സംഗീതസപര്യയുമായി നാടുചുറ്റുന്നതിനിടയില്‍ സ്വാതിസന്നിധിയിലെത്തിയ ഗോവിന്ദമാരാര്‍ക്ക്‌ സ്വാതിതിരുനാള്‍ നല്‍കിയ അഭിനന്ദനവും പ്രോത്സാഹനവും വളരെ വലുതായിരുന്നു. സ്വാതിസഭയില്‍ ത്യാഗരാജസ്വാമികളുടെ അതുല്യമായ സംഗീതസംതുലനങ്ങള്‍ അനനുകരണീയമായ ശൈലിയില്‍ അവതരിപ്പിച്ച്‌ ഗോവിന്ദമാരാര്‍ പ്രശംസ പിടിച്ചുപറ്റി. ഗോവിന്ദമാരാരുടെ പ്രതിഭയില്‍ ആകൃഷ്‌ടനായ സ്വാതിതിരുനാള്‍ വടിവേലുവിനേയും കൂട്ടി അദ്ദേഹത്തെ തിരുവയ്യാറില്‍ ത്യാഗരാജസന്നിധിയിലേക്കയച്ചു. ത്യാഗരാജസ്വാമികളെ തിരുവനന്തപുരത്ത്‌ എത്തിക്കുകയായിരുന്നു ലക്ഷ്യം. അവിടെവച്ച്‌ ത്യാഗരാജസ്വാമികള്‍ ഗോവിന്ദമാരാരെക്കൊണ്ട്‌ ജയദേവന്റെ ഗീതാഗോവിന്ദത്തിലെ ചന്ദനചര്‍ച്ചിത നീലകളേഭര എന്ന കൃഷ്‌ണസ്തുതി തംബുരുവിന്റെ ശ്രുതിലയത്തില്‍ ആലപിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ എന്തരോ മഹാനുഭാവലു എന്നാരംഭിക്കുന്ന അതിപ്രശസ്‌തമായ കീര്‍ത്തനം പിറക്കുന്നത്‌. ഇത്രയൊക്കെ സംഭവിച്ചെങ്കിലും മാരാരും വടിവേലുവും സ്വാതിതിരുനാള്‍ ഏല്‍പിച്ച ദൗത്യത്തില്‍ പരാജയപ്പെട്ടു. തന്റെ ആശംസകള്‍ സ്വാതിതിരുനാളിനെ അറിയിക്കാന്‍ പറഞ്ഞ്‌ ത്യാഗരാജസ്വാമികള്‍ അവരെ തിരിച്ചയച്ചു. സ്വാതി ഏല്‍പിച്ച ദൗത്യം നടക്കാതെ വന്നതിലെ മനോവിഷമത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയില്‍ മാരാര്‍ മഹാരാഷ്‌ട്രയിലെ പാന്ഥര്‍പൂരിലേക്കു പോകുകയും ശിഷ്‌ടകാലം അവിടെ കഴിച്ചുകൂട്ടുകയുമായിരുന്നു.

ആശയവിനിമയം
ഇതര ഭാഷകളില്‍