കെ.കെ. നീലകണ്ഠന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്നു ഇന്ദുചൂഡന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠന്‍. (ജനനം - 1923, മരണം - 1992). കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] ജനനം, ബാല്യം

പാലക്കാട് ജില്ലയിലെ കാവശ്ശേരി എന്ന ഗ്രാമത്തില്‍ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് 1923-ല്‍ ഇന്ദുചൂഡന്‍ ജനിച്ചത്. മൈസൂര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒരു മൃഗ വൈദ്യനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഇന്ദുചൂഡന്റെ നാലാം തരം വരെയുള്ള വിദ്യാഭ്യാസം ചിത്രദുര്‍ഗ്ഗയിലായിരുന്നു. ബാക്കി വിദ്യാലയ ജീവിതം മലബാര്‍ പ്രദേശത്തെ അഞ്ചു വിദ്യാലയങ്ങളിലായി ഇന്ദുചൂഡന്‍ പൂര്‍ത്തിയാക്കി. ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് അദ്ദേഹം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളെജ്-ഇല്‍ പഠിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളെജ്-ല്‍ നിന്ന് അദ്ദേഹം ഓണേഴ്സോടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം കരസ്ഥമാക്കി. (1941 മുതല്‍ 1944 വരെ)

[തിരുത്തുക] ഔദ്യോഗിക ജീവിതം

മധുര അമേരിക്കന്‍ കോളെജില്‍ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇവിടെ നിന്ന് അദ്ദേഹം മദ്രാസ് ലയോള കോളെജിലേക്കും തലശ്ശേരി ബ്രണ്ണന്‍ കോളെജിലേക്കും രാജമുണ്ട്രിയിലേക്കും പാലക്കാട് വിക്ടോറിയ കോളെജിലേക്കും മാറി. പാലക്കാട് വിക്ടോറിയ കോളെജില്‍ അദ്ദേഹം 1947 വരെ പഠിപ്പിച്ചു. ഇതിനുശേഷം അദ്ദേഹം ചിറ്റൂര്‍ ഗവണ്മെന്റ് കോളെജിലും തിരുവനന്തപുരം വിമന്‍സ് കോളെജിലേക്കും മാറി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലവനായിരിക്കേ അദ്ദേഹം 1978-ല്‍ അദ്ധ്യാപനത്തില്‍ നിന്നും വിരമിച്ചു.

[തിരുത്തുക] പക്ഷിനിരീക്ഷണം, പ്രകൃതിസ്നേഹം

വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം കാവശ്ശേരിയിലുള്ള തന്റെ തറവാട്ടില്‍ വച്ച് പക്ഷിനിരീക്ഷണം തുടങ്ങി. താന്‍ ജോലിചെയ്ത എല്ലാ സ്ഥലങ്ങളിലും ഈ വിനോദം അദ്ദേഹം വളരെ ഗൌരവമായി പിന്തുടര്‍ന്നു.

1949-ല്‍ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കന്‍ സങ്കേതം കണ്ടെത്തി. കിഴക്കേ ഗോദാവരി ജില്ലയിലുള്ള തടെപള്ളിഗുഡത്തിന് 13 മൈല്‍ അകലെയുള്ള ആരേട് അന്ന സ്ഥലത്തായിരുന്നു ഇത്. ഈ കണ്ടുപിടിത്തം 1949-ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. പ്രകൃതി സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 1979-ല്‍ അദ്ദേഹം സൈലന്റ് വാലി പ്രക്ഷോഭം നയിച്ചു. കേരള തനതു ചരിത്രം (കേരള നാച്യുറല്‍ ഹിസ്റ്ററി) എന്ന സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (വ.വ.എഫ്) എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യന്‍ ഘടകത്തിന്റെ വിശിഷ്ടാംഗമായിരുന്നു അദ്ദേഹം. 69-ആം വയസ്സുവരെ അദ്ദേഹം തന്റെ ജീവിതം പക്ഷികളുടെ പഠനത്തിനായി ഉഴിഞ്ഞുവെച്ചു.

[തിരുത്തുക] കൃതികള്‍

അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ കേരളത്തിലെ പക്ഷികള്‍ മലയാള സാഹിത്യത്തിലെ ഒരു ഉത്തമ കൃതിയായി കരുതപ്പെടുന്നു. ചിത്രങ്ങള്‍ സഹിതം കേരളത്തില്‍ കാണപ്പെടുന്ന 261 ഇനം പക്ഷികളെ ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. എല്ലാ ഇന്ത്യന്‍ ഭാഷകളിലുമുള്ള അനഘമായ ഒരു കൃതിയായി ഇത് കരുതപ്പെടുന്നു. പരിസ്ഥിതി, പക്ഷികള്‍, പക്ഷിനിരീക്ഷണം എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പുല്ലുതൊട്ട് പൂനര വരെ എന്ന ലേഖന സമാഹാരം കേരള സര്‍ക്കാരിന്റെ ശാസ്ത്ര, പരിസ്ഥിതി, സാങ്കേതിക വകുപ്പിന്റെ ജനപ്രിയ ശാസ്ത്ര കൃതിക്കുള്ള പുരസ്കാരവും കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ പുരസ്കാരവും ലഭിച്ചു. അദ്ദേഹത്തിന്റെ കുട്ടികള്‍ക്കു വേണ്ടിയുള്ള പുസ്തകമായ പക്ഷികളും മനുഷ്യരും എന്ന പുസ്തകത്തിന് കേരള സര്‍ക്കാരില്‍ നിന്നും കൈരളി കുട്ടികളുടെ ബുക്ക് ട്രസ്റ്റില്‍ നിന്നും ബാല സാഹിത്യത്തിനുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മക്മില്ലന്‍ പ്രസാധകര്‍ അദ്ദേഹത്തെ സമീപിച്ച് അദ്ദേഹത്തിന് ഇഷ്ടമുള്ള വിഷയത്തില്‍ ഒരു പുസ്തകം എഴുതുവാന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കായി മലയാളത്തില്‍ പക്ഷികളെക്കുറിച്ചും പക്ഷിനിരീക്ഷണത്തെ കുറിച്ചും ഒരു പുസ്ത്കം എഴുതാം എന്നായിരുന്നു അദ്ദേഹം കൊടുത്ത മറുപടി.

[തിരുത്തുക] അവലംബം

  • കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യകാര ഡയറക്ടറി

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍