അറബ് - ഇസ്രയേല്‍ സംഘര്‍ഷം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്രയേലും മധ്യപൂര്‍വ ദേശത്തെ അറബ് രാജ്യങ്ങളും തമ്മിലുള്ള വിവിധ സംഘര്‍ഷങ്ങളെ പൊതുവായി പരാമര്‍ശിക്കുന്ന ലേഖനമാണിത്. മധ്യപൂര്‍വ ദേശത്തെ യഹൂദ രാഷ്ടമായ ഇസ്രയേലും അതിനു ചുറ്റുമുള്ള അറബ് രാജ്യങ്ങളുമാണ് ഈ സംഘര്‍ഷങ്ങളുടെ കേന്ദ്രബിന്ദുക്കള്‍. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തര്‍ക്കങ്ങള്‍ യഹൂദര്‍ക്കുമാത്രമായി ഇസ്രയേല്‍ എന്ന രാജ്യം രൂപീകരിച്ചതോടെ ശക്തിപ്പെടുകയായിരുന്നു. ഇതിനുശേഷം ഒന്നിലേറെ അറബ് രാജ്യങ്ങളും ഇസ്രയേലുമായി ചെറുതും വലുതുമായ ഏറ്റുമുട്ടലുകള്‍ അരങ്ങേറി.
ഏറ്റുമുട്ടലുകളുടെ ശക്ത് എത്രത്തോളമാണെങ്കിലും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സംഘര്‍ഷ മേഖലയാണിത്. ഇതില്‍ ഭാഗഭാക്കുകളായ രാജ്യങ്ങളും അവിടത്തെ ജനങ്ങള്‍ക്കും പുറമേ ഭൂഗോളത്തിലെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നുമുള്ള ജനസഹസ്രങ്ങള്‍ ഈ തര്‍ക്കത്തില്‍ പങ്കാളികളാകുന്നു. അതു ചിലപ്പോള്‍ മതപരമായ കാരണങ്ങള്‍ക്കൊണ്ടോ, സംഘര്‍ഷം അയവു വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായോ, യുദ്ധക്കെടുതിയില്‍ വലയുന്ന സാധാരണക്കാരെ സഹായിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായോ ആകാമെന്നു മാത്രം.
ഇസ്ലാമിക സംസ്ക്കാരവും പാശ്ചാത്യ സംസ്ക്കാരവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് അറബ് - ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ കാതല്‍ എന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ സംസ്ക്കാരങ്ങളുടെ പൊരുത്തമില്ലായ്മകളേക്കാള്‍ മതാടിസ്ഥാനത്തിലുള്ള ഭൂമിശാസ്ത്ര വിഭജനങ്ങളാണ് യഥാര്‍ത്ഥ കാരണമെന്നു വിശ്വസിക്കുന്നവരാണധികവും.
[തിരുത്തുക] ചരിത്രം
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് അറബ് - ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. 1917-ല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ഈ തര്‍ക്കങ്ങള്‍ രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി. 1880കള്‍ക്കു ശേഷം യൂറൊപ്പിന്റെ വിവിധ ഭാഗങ്ങളിലുള്ള യഹൂദരില്‍ ഒരു ഭാഗം അവരുടെ പൂര്‍വിക ദേശമായി കണക്കാക്കപ്പെടുന്ന മധ്യപൂര്‍വ്വ ദേശത്തേക്കു തിരികെ വന്നുകൊണ്ടിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തില്‍ നിന്നും അറബി ഭൂവുടമകളില്‍ നിന്നും ഭൂമി വാങ്ങിയാണ് യഹൂദര്‍ തിരിച്ചുവരവ് തുടങ്ങിയത്. കൈവശമാക്കിയ ഭൂമിയില്‍ കൃഷിയിറക്കിയും മറ്റും യഹൂദര്‍ മേഖലയില്‍ വാസമുറപ്പിച്ചു. ചുരുങ്ങിയ കാലംകൊണ്ട് പ്രത്യേക യഹൂദ രാഷ്ടമെന്ന വാദവും ഉടലെടുത്തു. 1919ലെ ഫൈസല്‍ - വീസ്മാന് ഉടമ്പടിയോടെ ഈ വാദം കൂടുതല്‍ ബലപ്പെട്ടു. പലസ്തീന് ഭൂപരിധിക്കുള്ളില്‍ യഹൂദജനതയ്ക്കായി ഒരു പ്രത്യേക മേഖല രൂപീകരിക്കുക, ഇക്കാര്യത്തില്‍ അറബ് - യഹൂദ പരസ്പരണ ധാരണ വളര്‍ത്തുക എന്നിവയായിരുന്നു ഫൈസല്‍ - വീസ്മാന് ഉടമ്പടിയുടെ കാതല്‍.
1919-ല്‍ പലസ്തീന് ബ്രീട്ടീഷ് നിയന്ത്രണത്തിലായതോടെ ജൂത അഭയാര്‍ത്ഥികള്‍ അങ്ങോട്ട് ഒഴുകി. ആയിരത്തിലേറെ വര്‍ഷങ്ങളായി പലസ്തീന് മണ്ണില്‍ വാസമുറപ്പിച്ചിരുന്ന അറബ് ജനത ഇതിനെ ശക്തമായി എതിര്‍ത്തു. 1937 ആയപ്പോഴേക്കും പലസ്തീനിലെ പകുതിയിലധികം ജനസംഖ്യ ജൂതന്മാരുടേതായി. പലസ്തീനെ വിഭജിച്ച് ജൂതന്മാര്ക്കും അറബികള്‍ക്കുമായി നല്‍കാനുള്ള ശ്രമം അറബികള്‍ അംഗീകരിച്ചില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ പീഡനങ്ങളില്‍ നിന്നു രക്ഷപ്പെട്ട ജൂതന്മാര്‍കൂടി ഇവിടെയെത്തി. അതോടെ മേഖലയില്‍ ജൂതന്മാരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളും ശക്തമായി.
[തിരുത്തുക] ഒന്നാം അറബ് -ഇസ്രയേല്‍ യുദ്ധം (1948)
1947-ല്‍ അറബികള്‍ക്കും ജൂതന്മാര്ക്കും പ്രത്യേക മേഖലകള്‍ സൃഷ്ടിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി. അറബികള്‍ ഒന്നടങ്കം ഈ നീക്കത്തെ എതിര്‍ത്തു. പ്രമേയത്തെ തുടര്‍ന്ന് 1948 മെയ് 14നു ബ്രിട്ടീഷുകാര്‍ തങ്ങളുടെ സൈന്യത്തെ പലസ്തീനില്‍നിന്നും പിന്‍വലിച്ചു. അറബികള്‍ക്കോ യഹൂദര്‍ക്കോ അധികാരം കൈമാറാതെ മേഖലയില്‍ സംഘര്‍ഷത്തിനു വഴിമരുന്നിട്ടാണ് ബ്രിട്ടണ് പിന്മാറ്റം നടത്തിയത്. പലസ്തീനില്‍ ആധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഇതോടെ തുടക്കമായി.
ബ്രിട്ടീഷുകാര്‍ പലസ്തീന് വിട്ട അന്നുതന്നെ സിയോണിസ്റ്റ് പ്രസ്ഥാനക്കാര്‍ ടെല്‍ അവീവില്‍ സമ്മേളിച്ച് ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ രൂപീകരണം പ്രഖ്യാപിച്ചു. ജോര്‍ദാന്‍, ഈജിപ്ത്, സിറിയ, ലബനന്, ഇറാഖ് എന്നീ രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങളുടെ സൈന്യം പലസ്തീനില്‍ കടന്നു. അമേരിക്ക, സോവ്യറ്റ് യൂണിയന് എന്നീ രാജ്യങ്ങളും അന്നത്തെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ട്രിഗ്വി ലീയും അറബ് രാജ്യങ്ങളുടെ നീക്കത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എന്നാല്‍ ചൈന അറബ് അവകാശവാദത്തെയാണു പിന്തുണച്ചത്. ഏതായാലും യുദ്ധത്തില്‍ അറബികളുടെ സംയുക്ത സേനയെ ഇസ്രയേല്‍ പരാജയപ്പെടുത്തി. ലക്ഷക്കണക്കിനു പലസ്തീന് അറബികള്‍ യുദ്ധപരാജയത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥികളായി. പത്സ്തീനിലെ അറബ് ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗം ഇസ്രയേല്‍ അധീന പ്രദേശങ്ങളില്‍നിന്ന് ഓടിപ്പോവുകയോ തുരത്തെപ്പെടുകയോ ചെയ്തു. ശേഷിച്ചവര്‍ ഇസ്രയേലിലെ പൗരന്മാരായി തുടര്‍ന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഏഴുലക്ഷത്തിലധികം അറബികള്‍ യുദ്ധത്തിനു ശേഷം അഭയാര്‍ത്ഥികളായി. അറബികള്‍ക്ക് ആധിപത്യം സ്ഥാപിക്കാനായ നാമമാത്ര പ്രദേശങ്ങളില്‍ യഹൂദരും അഭയാര്‍ത്ഥികളാക്കപ്പെട്ടു.
നിയന്ത്രണരേഖകള്‍ സ്ഥാപിക്കാനുള്ള സമ്മതത്തോടെ 1949ലാണ് അറബ്-ഇസ്രയേല്‍ യുദ്ധം അവസാനിച്ചത്. ഇതനുസരിച്ച് ഐക്യരാഷ്ട്ര സഭാ നിര്‍ദ്ദേശമനുസരിച്ചുള്ള പ്രദേശങ്ങളും ഈ നിര്‍ദ്ദേശത്തില്‍തന്നെ അറബികള്‍ക്കായി നീക്കിവച്ച പ്രദേശങ്ങളുടെ പകുതിയോളവും ഇസ്രയേലിന്റെ നിയന്ത്രണത്തിലായി. ഗാസാ മുനമ്പ് ഈജിപ്തും വെസ്റ്റ് ബാങ്ക് ജോര്‍ദാനും കൈക്കലാക്കി.
ഒന്നാം അറബ്-ഇസ്രയേല്‍ യുദ്ധത്തെ തങ്ങളുടെ സ്വാതന്ത്ര്യ പോരാട്ടമായാണ് ഇസ്രയേല്‍ വിശേഷിപ്പിക്കുന്നത്. രൂപീകരിച്ചു നാളുകളാകും മുന്‍പേ അറബ് രാജ്യങ്ങള്‍ക്കെതിരെ ഇസ്രയേല്‍ ഒറ്റയ്ക്കു നേടിയ വിജയം ലോകത്തെ അമ്പരിപ്പിച്ചു. യഹൂദരോടു കീഴടങ്ങേണ്ടിവന്നത് അറബ് ലോകത്തെയാകെ അസ്വസ്ഥമാക്കുകയും ചെയ്തു.