ബെഞ്ചമിന്‍ ബെയ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ബെഞ്ചമിന്‍ ബെയ്ലി ജനിച്ചത് 1791-ലാണ് എന്ന് കണക്കാക്കപ്പെടുന്നു. ഇംഗ്ലണ്ടിലെ ഡ്യൂസ്ബറിയില്‍ ജനിച്ച അദ്ദേഹം പ്രൊട്ടസ്റ്റന്റ് മതവിശ്വാസിയായിരുന്നു.

[തിരുത്തുക] ചരിത്രം

ഇംഗ്ലണ്ടിലെ ചര്‍ച്ച് മിഷന്‍ സമൂഹത്തില്‍ ചേര്‍ന്ന് ഭാര്യ എലിസബത്തുമൊത്ത് 1816 സെപ്റ്റംബര്‍ 19 ന്‌ ഇന്ത്യയില്‍ വന്നു. കോട്ടയത്ത് താമസമാക്കിയ അദ്ദേഹം അക്കാലത്ത് പഠിത്ത വീട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കോട്ടയം പഴയ സെമിനാരിയില്‍ അദ്ധ്യാപകനായി ആദ്യം ജോലി നോക്കി. മിഷനറി പ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടി ചില മുന്‍ഷിമാരുടെ സഹായത്തോടെ മലയാളഭാഷ നല്ല വശമാക്കി. സംസ്കൃതം, സുറിയാനി ഭാഷകളും പഠിച്ചു. ആദ്യം ഏതാനും പുസ്തകങ്ങള്‍ ബെയ്ലി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.

[തിരുത്തുക] സംഭാവനകള്‍

മലയാളം വശത്താക്കിയ കാലത്ത് തന്നെ ബൈബിളിന് ഒരു നല്ല പരിഭാഷ ഉണ്ടാക്കാന്‍ ബെയ്ലി ശ്രമം ആരംഭിച്ചു. ബൈബിള്‍ തര്‍ജ്ജമ പൂര്‍ത്തിയായപ്പോള്‍ അത് അച്ചടിക്കുന്നത് പ്രശ്നമായി. അന്നു മലയാള അച്ചടിശാലകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ ഇംഗ്ലണ്ടില്‍ നിന്നും പ്രസ്സും മദ്രാസില്‍ നിന്നും അച്ചുകളും വരുത്തി. അക്കാലത്ത് ചതുരവടിവിലുള്ള ലിപികളാണ് അച്ചടിക്ക് ഉപയോഗിച്ചിരുന്നത്. അത് ഇഷ്ടപ്പെടാത്ത അദ്ദേഹം ഒരു കന്നാന്റെയും തട്ടാന്റെയും സഹായത്തോടെ 500 അച്ചുകള്‍ വാര്‍ത്തെടുത്തു. ഇന്നു നാം ഉപയോഗിക്കുന്ന ഉരുണ്ട മലയാളലിപിക്ക് രൂപം നല്‍കിയത് ബെയ്ലിയാണ്. പുതിയ അച്ചുകള്‍ ഉപയോഗിച്ച് അച്ചടിക്കാന്‍ ഇംഗ്ലണ്ടില്‍നിന്നു വന്ന പ്രസ്സ് പര്യാപ്തമായിരുന്നില്ല. അതിനാല്‍ ചില ആശാരിമാരുടെ സഹായത്താല്‍ തടികൊണ്ടുള്ള ഒരു ഹാന്‍ഡ്പ്രസ്സും നിര്‍മിച്ച് 1821 ല് ബെയ്ലി കോട്ടയത്ത് സി.എം.എസ്. പ്രസ്സ് സ്ഥാപിച്ചു. ഇതാണ് മലയാളം അച്ചടിച്ച ആദ്യത്തെ പ്രസ്സ്. ബൈബിളിലെ പുതിയ നിയമഭാഗങ്ങള്‍ തര്‍ജ്ജമ ചെയ്ത് ബെയ്ലി 1829-ല്‍ ഇവിടെ 5000 പ്രതി അച്ചടിച്ചു. തുടര്‍ന്ന് സമ്പൂര്‍ണ്ണ ബൈബിളിന്റെ തര്‍ജ്ജമ അച്ചടിച്ച് പ്രസിദ്ധം ചെയ്തു.

അതിനുശേഷം നിഘണ്ടു നിര്‍മ്മാണത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞു. മലയാളം-ഇംഗ്ലിഷ് നിഘണ്ടു എഴുതി 1846-ല്‍ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തി. ബെയ്ലിയുടെ 20 വര്‍ഷത്തെ നിരന്തര പരിശ്രമം അതിന്റെ പിന്നിലുണ്ടായിരുന്നു. 1848-ല്‍ ബെയ്ലിയുടെ എ കൊണ്‍സൈസ് ഡിക്ഷണറി ഓഫ് ഇംഗ്ലിഷ് ആന്‍ഡ് മലയാളം (A Concise Dictionary of English and Malayalam) സി.എം.എസ്. പ്രസ്സില്‍ നിന്നും പുറത്തിറങ്ങി. ഇവയാണ് കൈരളിക്ക് പുസ്തക രൂപത്തില്‍ ലഭിച്ച പ്രഥമ നിഘണ്ടു സംഹിത‍‍.

35 വര്‍ഷം കോട്ടയത്ത് താമസിച്ച ബെയ്ലി കുടുംബസമേതം 1851-ല് സ്വദേശത്തേക്ക് മടങ്ങി. ബെയ്ലി 1871 ഏപ്രില്‍ 3 ന് അന്തരിച്ചു.

ആശയവിനിമയം
ഇതര ഭാഷകളില്‍