ഫുട്ബോള്‍ ലോകകപ്പ് 1986

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിമൂന്നാമത് ഫിഫ ഫുട്ബോള്‍ ലോകകപ്പ് 1986 മേയ് 31 മുതല്‍ ജൂണ്‍ 29 വരെ മെക്സിക്കോയില്‍ അരങ്ങേറി. പശ്ചിമ ജര്‍മ്മനിയെ 3-2നു തോല്‍‌പിച്ച് അര്‍ജന്റീന രണ്ടാം തവണ ജേതാക്കളായി. കൊളംബിയയ്ക്കായിരുന്നു ഈ ലോകകപ്പിന്റെ ആതിഥേയ ചുമതല. എന്നാല്‍ ടൂര്‍ണമെന്റ് നടത്താനുള്ള സൗകര്യങ്ങളില്ലെന്ന കാരണത്താല്‍ 1982-ല്‍ അവര്‍ പിന്മാറി. അങ്ങനെയാണ് ഫുട്ബോള്‍ മേള രണ്ടാം തവണ മെക്സിക്കോയിലെത്തുന്നത്. മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ 1985 സെപ്റ്റംബറില്‍ ശക്തമായ ഭൂചലനം മെക്സിക്കോയെ നടുക്കി. എന്നാല്‍ ലോകകപ്പ് വേദികളൊന്നും തന്നെ നാശമേല്‍ക്കാതെ രക്ഷപ്പെട്ടതിനാല്‍ മുന്‍‌നിശ്ചയ പ്രകാരം തന്നെ മത്സരങ്ങള്‍ നടന്നു.

24 ടീമുകളാണ് ലോകകപ്പിനായി മത്സരിച്ചത്. എന്നാല്‍ ഇതിനു മുന്‍പത്തെ(1982)ചാമ്പ്യന്‍ഷിപ്പില്‍നിന്നും വ്യത്യസ്തമായി രണ്ടാം റൌണ്ടു മുതല്‍ത്തന്നെ നോക്കൌട്ട് ഘട്ടം ആരംഭിച്ചു. രണ്ടാം റൌണ്ടിലേക്കുള്ള പ്രവേശനത്തിനായി ടീമുകളുടെ ഒത്തുകളിക്ക് കടിഞ്ഞാണിടാന്‍ എല്ലാ ഗ്രൂപ്പുകളിലെയും അവസാന മത്സരങ്ങള്‍ ഒരേസമയത്തു നടത്തുന്ന സംവിധാനവും ഈ ലോകകപ്പ് മുതലാണു തുടങ്ങിയത്. ഡെന്മാര്‍ക്ക്, ഇറാഖ്, കാനഡ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്.

ഇരുപതാം നൂറ്റാണ്ടിലെ മികച്ച കളിക്കാരിലൊരാളായി കരുതപ്പെടുന്ന ഡിയേഗോ മറഡോണ ആയിരുന്നു ഈ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രം. അര്‍ജന്റീനയെ രണ്ടാം തവണ കിരിടം ചൂടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതും അദ്ദേഹമാണ്. മറഡോണയുടെ പ്രസിദ്ധമായ ‘ദൈവത്തിന്റെ കൈ‘ പ്രയോഗം ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോളിനെ ചുറ്റിപ്പറ്റിയുള്ളതാണ്. നൂറ്റാണ്ടിന്റെ ഗോള്‍ ആയി ഫിഫ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തതും ഈ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മറഡോണ ഇംഗ്ലണ്ടിനെതിരെ നേടിയ രണ്ടാം ഗോളായിരുന്നു.

ലോകഫുട്ബോളില്‍ ഡെന്മാര്‍ക്ക് എന്ന പുതുശക്തിയുടെ ഉദയത്തിനും മെക്സിക്കോ ‘86 സാക്ഷ്യം വഹിച്ചു. നവാഗതരായെത്തിയ അവര്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനി, ഉറുഗ്വേ എന്നിവരെ തോല്പിച്ച് ഗ്രൂപ് ജേതാക്കളായാണ് ശ്രദ്ധനേടിയത്. മൊത്തം ആറ് ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കര്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനുള്ള സുവര്‍ണ്ണ പാദുകം നേടി. അര്‍ജന്റീനയെ കിരീടത്തിലേക്കു നയിച്ച മറഡോണ ഏറ്റവും മികച്ച കളീക്കാരനുള്ള സ്വര്‍ണ്ണപന്ത് നേടി.

ആശയവിനിമയം