കുഞ്ഞുണ്ണിമാഷ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്. ദാര്‍ശനികമായ നിര്‍മമത പ്രകടമാക്കുന്ന ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താല്‍ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന് മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേലാരി ഹൈസ്കൂളില്‍ അദ്ധ്യാപകനായി അദ്ദേഹം തന്റെ അദ്ധ്യാപകജീവിതം ആരംഭിച്ചു. 1953ല്‍ കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം ഹൈസ്കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1982ല്‍ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു.
[തിരുത്തുക] കുഞ്ഞുണ്ണിക്കവിതകള്‍
മലയാള കവിതയില്‍ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി. ഹ്രസ്വവും ചടുലവുമായ കവിതകളിലൂടെയാണ് ഈ കവി ശ്രദ്ധേയനാകുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്.ദാര്‍ശനികമായ ചായ്വ് പ്രകടമാക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ഉപഹാസപരതയും ആത്മവിമര്‍ശനവും ചേര്‍ന്ന കവിതകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ചു. ആധുനിക കവിതയുടെ ആദ്യകാല സമാഹാരമായ കാല്‍ശതം കുഞ്ഞുണ്ണി എന്ന പേരില്‍ സമാഹരിക്കപ്പെട്ട ഇരുപത്തിയഞ്ച് കവിതകള്‍ സമകാലീനരായ മറ്റു കവികളുടേതില്‍ നിന്നും ഭാവുകത്വപരമായ അന്തരം വ്യക്തമാക്കുന്നവയായിരുന്നു.
ഈരടികള്‍ മുതല്‍ നാലുവരികള്‍ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളില്‍ ഏറെയും. ആദ്യകാല കവിതകള്‍ ഇവയെ അപേക്ഷിച്ച് ദൈര്‍ഘ്യമുള്ളവയാണ്. എന്നാല്‍ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തില്‍ത്തന്നെ പ്രകടമായിരുന്നു.
രൂപപരമായ ഹ്രസ്വതയെ മുന്‍ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്നിലൂടെ‘ അതിന്റെ ലാളിത്യത്തിനും ചാരുതയ്ക്കും നര്‍മ്മബോധത്തിനും പ്രശസ്തമാണ്.
[തിരുത്തുക] സാഹിത്യ ജീവിതം
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടന് എന്ന പേരില്‍ എഴുതിയിരുന്നു. എഴുതിത്തുടങ്ങുന്നവര്‍ക്ക് വഴികാട്ടിയായി അദ്ദേഹം നല്കിയ നിര്‍ദ്ദേശങ്ങള്‍ വളരെ വിലപ്പെട്ടതായി കുട്ടികള്‍ കണക്കാക്കിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ച് വളര്‍ത്തിക്കൊണ്ടുവന്നത് കുഞ്ഞുണ്ണിമാഷാണ്.
ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയില്‍ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകള്‍ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേര്‍ത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകള്‍, കടങ്കഥകള്‍ എന്നിവയില്‍ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്.
കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേര്‍തിരിയുന്ന അതിര്‍വരമ്പ് നേര്‍ത്തതാണ്. അതിനാല്‍ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവര്‍ത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടില്‍ കുട്ടികള്‍ മാഷെ തേടിയെത്തുക പതിവായിരുന്നു.കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാര്‍ദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാര്‍ഡുകളില്‍ കുട്ടികളുടെ കത്തുകള്‍ക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികള്‍ക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.
അദ്ധ്യാപന രംഗത്തുനിന്ന് വിരമിച്ച അദ്ദേഹം 1987 ഇല് വാലപ്പാട്ടേക്കു തിരിച്ചുവന്നു. സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. തന്റെ പൊക്കമില്ലായ്മയെ കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. പൊക്കമില്ലായ്മയാണെന്റെ പൊക്കം.
[തിരുത്തുക] പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1974, 1984)
സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് (1982)
വാഴക്കുന്നം അവാര്‍ഡ് (2002)
വി.എ.കേശവന് നായര്‍ അവാര്‍ഡ് (2003)
കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി 1988-ലും 2002 -ലും പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
[തിരുത്തുക] മറ്റു മേഖലകള്‍
കമല്‍ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഒരു ചിത്രകാരനുമായിരുന്നു കുഞ്ഞുണ്ണിമാഷ്.
[തിരുത്തുക] കുഞ്ഞുണ്ണിമാഷിന്റെ പുസ്തകങ്ങള്‍
- ഊണുതൊട്ടുറക്കംവരെ
- പഴമൊഴിപ്പത്തായം
- കുഞ്ഞുണ്ണിയുടെ കവിതകള്‍
- വിത്തും മുത്തും
- കുട്ടിപ്പെന്‍സില്‍
- നമ്പൂതിരി ഭലിതങ്ങള്‍
- രാഷ്ട്രീയം
- കുട്ടികള്‍ പാടുന്നു
- ഉണ്ടയും ഉണ്ടിയും
- കുട്ടിക്കവിതകള്‍
- കളിക്കോപ്പ്
- പഴഞ്ചൊല്ലുകള്‍
- പതിനഞ്ചും പതിനഞ്ചും.
- അക്ഷരത്തെറ്റ്
- നോണ്‍സെന്‍സ് കവിതകള്‍
- മുത്തുമണി
- ചക്കരപ്പാവ
- കുഞ്ഞുണ്ണി രാമായണം
- കദളിപ്പഴം
- നടത്തം
- കലികാലം
- എന്നിലൂടെ (ആത്മകഥ)
[തിരുത്തുക] മരണം
കുഞ്ഞുണ്ണിമാഷ് തന്റെ വാലപ്പാടുള്ള തറവാടില്‍ 2006 മാര്‍ച്ച് 26 നു അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം
[തിരുത്തുക] ചില കുഞ്ഞുണ്ണിക്കവിതകള്‍
‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും‘ എന്ന ഒറ്റ വരികവിതയില്‍ മാഷ് തന്റെ സമ്പൂര്‍ണ്ണ കവിതകളുടേയും സമഗ്ര പഠനം സംക്ഷേപിച്ചിട്ടുണ്ട്.
- "കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍."
- “ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
ഒരു മയില്‍പ്പിലിയുണ്ടെന്നുള്ളില്‍
വിരസ നിമിഷങ്ങള്‍ സരസമാക്കുവാ
നിവ ധാരാളമാണെനിക്കെന്നും.“
- "ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍"
- "ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകില്‍
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം."
- "ഞാനെന്റെ മീശചുമന്നതിന്റെ
കൂലിചോദിക്കാന്‍
ഞാനെന്നോടു ചെന്നപ്പോള്‍
ഞാനെന്നെ തല്ലുവാന്‍ വന്നു."
- "പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു."
- "എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകാലാനിടമില്ലെന്നതുവരെ."
- "എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം."
- "മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ"
- "കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനുമില്ലാതാകുന്നു" - പൊക്കമില്ലാത്തതാണെന്റെ പൊക്കം