ഭരതനാട്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാട്യശാസ്ത്രാടസ്ഥാനത്തിലുള്ള ഭാരതീയ നൃത്തങ്ങളില്‍ മുഖ്യ സ്ഥാനത്തുള്ള ഭരതനാട്യം തമിഴ്നാടിന്റെ മഹത്തായ സംഭാവനയാണ്. ഭരതനാട്യത്തിന്റെ ആദ്യകാലനാമം ‘ദാസിയാട്ടം’ എന്നായിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ‘അഭിനയ ദര്‍പ്പണ്ണം’ എന്നഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആറാം നൂറ്റാണ്ടുമുതല്‍തന്നെ പല്ലവ- ചോള രാജാക്കന്മാര്‍ നൃത്ത-സംഗീത-ശില്പങ്ങളെ വളര്‍ത്തിയിരുന്നതായി ചരിത്രരേഖകളുണ്ട്. [തെളിവുകള്‍ ആവശ്യമുണ്ട്]

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ഭാരതിയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനത്തുള്ളത് കൊണ്ടാവാം ഭരതനാട്യം എന്ന പേര്‍ ലഭിച്ചത്. ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂടിചേര്‍ത്ത് 'ഭരതനാട്യം' എന്ന പേര്‍ ഈ നൃത്തത്തിന് സിദ്ധിച്ചുവെന്ന് വേദാന്തദീക്ഷിതരെപ്പോലുള്ള നാട്യാചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു. ഭാരതത്തിലെ എല്ലാ നാട്യങ്ങളെയും പോലെ ഭരതനാട്യത്തിന്റെ ആത്മീയമായ അടിസ്ഥാനം സുവിദിതമാണ്. നാട്യകലയിലുള്ള ഏകാക്രതയിലൂടെ സിദ്ധമാകുന്ന അനുഭൂതിയും, ആത്മസാക്ഷാല്‍കാര യത്നത്തിലൂടെയുള്ള അനുഭൂതിയും സമാനമാന്നെന്ന് നാട്യാചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.

[തിരുത്തുക] ഐതിഹ്യം

നാട്യത്തിന്‍റെ രാജാവ്
നാട്യത്തിന്‍റെ രാജാവ്

നാട്യത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തിലാണ് ശിവന് 'നടരാജന്‍' എന്ന പേരുണ്ടായത്. ഈ പ്രപഞ്ചംതന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. പ്രപഞ്ചസൃഷ്ടിയുടെ സമയത്ത് ആദ്യം കേള്‍ക്കുന്ന നാദം,ശിവനൃത്തസമയത്തുള്ള ശിവന്റെ ഡമരുവിന്റെ നാദമാണെന്നും. അനേകം ശിവനൃത്തങ്ങളെപ്പറ്റി പ്രകീര്‍ത്തിക്കുന്ന ശൈവഗ്രന്ഥങ്ങളുണ്ട്. എല്ലോറയിലും ഭുവനേശ്വരിലും ശിവന്റെ പത്ത് കൈകളുള്ള താണ്ഡവനൃത്തമാതൃകകള്‍ കാണുന്നുണ്ട്. ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ കാണുന്ന നടരാജവിഗ്രഹങ്ങളില്‍ എല്ലാം നാട്യശാസ്ത്ര വിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകള്‍ കാണാവുന്നതാണ്.

  • നാട്യത്തിന്റെ പഴമ

നാട്യശാസ്ത്ര രചന നടത്തിയത് ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് കൊല്ലങ്ങള്‍ക്ക് മുമ്പായിരിക്കും എന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. മുമ്പുണ്ടായിരുന്ന നാട്യവും നൃത്തവും ഭരതന്‍ ക്രോഡികരിച്ചിരിക്കാമെന്നും അതില്‍ തന്റെ അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കാമെന്നുമാണ് അഭിപ്രായം. ബുദ്ധമത സന്യാസിമാരെപറ്റി ചില പരാമര്‍ശങ്ങള്‍ കാണുന്നത് കൊണ്ട് ബുദ്ധന്റെ കാലഘട്ടത്തിലായിരിക്കാം നാട്യശാസ്ത്രം എഴുതപ്പെട്ടത് എന്നു അനുമാനിക്കുന്നു. രാമായണം,ഭാരതം എന്നീ ഇതിഹാസങ്ങള്‍ എഴുതപ്പെട്ടത് നാട്യശാസ്ത്ര രചനക്കുശേഷമാണ്. രാമന്‍റേയും കൃഷ്ണന്റെയും കഥകള്‍ പ്രചാരത്തിലുണ്ടായിരുന്നെങ്കില്‍ നാട്യശാസ്ത്രത്തില്‍ അതിനിടം കൊടുക്കുമായിരുന്നു. ദശാവതാര കഥകളും അന്ന് പ്രചാരത്തിലില്ലായിരുന്നു. ഭരതനു മുമ്പുതന്നെ ശാസ്ത്രീയ നൃത്തങ്ങളും നാട്യവും നിലവിലുണ്ടായിരുന്നതിനും,ഭാവരസങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു എന്നതിനും തെളിവാണ് നാട്യശാസ്ത്രത്തിലെ ഈ ശ്ലോകം.

   
ഭരതനാട്യം
യേ രസാ ഇതിപര്യന്തേ
നാട്യേ നാട്യവിചക്ഷണൈ
രസത്വം കേനവൈതേഷാ
മേതദാഖ്യാ തു മര്‍ഹസി
   
ഭരതനാട്യം
  • നാട്യശാസ്ത്രത്തിന്റെ ആരംഭം

ഭരതമുനി രചിച്ച നാട്യശാസ്ത്രത്തില്‍ നാട്യത്തിന്റെ സൃഷ്ടിയെപറ്റി ഇപ്രകാരം പറയുന്നു. അതിഗഹനമായ വേദസുക്തങ്ങളും മന്ത്രങ്ങളും സാധാരണക്കാരന് അപ്രാപ്യമാണ്. എല്ലാ ജനങ്ങള്‍ക്കും മനസ്സിലാക്കാന്‍ പുതിയ മാര്‍ഗ്ഗം ഉണ്ടാകണമെന്ന് സൃഷ്ടി കര്‍ത്താവായ ബ്രഹ്മാവിന് തോന്നി. ഋഗ്‌വേദത്തില്‍നിന്ന് പാഠവും, യജുര്‍വേദത്തില്‍ നിന്ന് അഭിനയവും,സാമവേദത്തില്‍ നിന്നു സംഗീതവും, അഥര്‍വവേദത്തില്‍ നിന്ന് രസവും സ്വീകരിച്ച് നാട്യം സൃഷ്ടിച്ചു. ഇതിനെ 'നാട്യവേദം' എന്ന അഞ്ചാമത്തെ വേദമായി പരിഗണിച്ചു. എല്ലാ ജനങ്ങള്‍ക്കും കാണാനും ആനന്ദിക്കാനും വേണ്ടി ബ്രഹ്മാവ് തന്റെ പുതിയ സൃഷ്ടി ഭരതന് ഉപദേശിച്ച്കൊടുത്തു. ഭരതനും തന്റെ നൂറ് പുത്രന്മാരും ചേര്‍ന്ന് 'പാലാഴി മഥനം' എന്ന കഥ ആദ്യമായി ചിട്ടപെടുത്തി. സന്തുഷ്ടരായ ബ്രഹ്മാവും ദേവന്മാരും ഈ കലാശില്പം ശിവസന്നിധിയില്‍ അവതരിപ്പിക്കാന്‍ ഭരതനോട് ആവശ്യപ്പെട്ടു.

സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സ്ത്രീകളുടെ കുറവ് നികത്തുവാന്‍ ഭരതന്‍ ബ്രഹ്മാവിനോട് അപേക്ഷിച്ച പ്രകാരം ഇരുപത്തിനാലു അപ്സരസ്സുകളെ സൃഷ്ടിച്ച് ഭരതനെ ഏൽപ്പിച്ചു. ഭരത പുത്രന്മാരും അപ്സസ്സുകളും ചേര്‍ന്ന് ശിവസന്നിധിയില്‍ നാട്യം അവതരിപ്പിച്ചു. സന്തുഷ്ടനായ ശിവന്‍ താന്‍ സൃഷ്ടിച്ച ചടുലമായ നൃത്തം നാട്യത്തില്‍ ചേര്‍ക്കാന്‍ ഉപദേശിക്കുകയും ശിവന്റെ നൃത്തത്തിലെ പാദക്രിയകള്‍,കരണങ്ങള്‍,രേചകങ്ങള്‍, അംഗഹാരങ്ങള്‍ മുതലായവ മനസ്സിലാക്കിവച്ചിരിക്കുന്ന തണ്ഡുമുനിയോട് ഈ കല ഭരതനെ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തണ്ഡു പഠിപ്പിച്ചതിനാലാണ് ഈ നൃത്തത്തിന് 'താണ്ഡവം 'എന്ന് പേര്‍ കിട്ടിയത്. പാര്‍വ്വതി താന്‍ രൂപം കൊടുത്ത ലാസ്യ നൃത്തം അപ്സരസ്സുകളെയും പഠിപ്പിച്ചു. താണ്ഡവും ലാസ്യവും അടങ്ങുന്ന നൃത്തം അങ്ങനെ നാട്യത്തില്‍ ചേര്‍ത്ത് വിപുലീകരിക്കുകയും കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്തു.

[തിരുത്തുക] ചരിത്രം

സംഗീതവും നൃത്തവും പാരമ്പര്യമായി അഭ്യസിക്കുകയും ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്ത് വന്നിരുന്ന ചിന്നയ്യ സഹോദരന്മാരാണ് ഭരതനാട്യത്തെ ഇന്നത്തെ നിലയില്‍ വളര്‍ത്തവര്‍. തഞ്ചാവൂരിലെ ഒരു ദേവദാസി കുടുംബത്തിലാണ് ചിന്നയ്യ,പൊന്നയ്യ,ശിവാനന്ദം,വടിവേലു എന്നീ സഹോദരന്മാര്‍ ജനിച്ചത്. ത്രിമൂര്‍ത്തികളായ ത്യാഗരാജനും, മുത്തുസ്വാമി ദീക്ഷിതരും,ശ്യാമശാസ്ത്രിയും ജീവിച്ചിരുന്ന കാലത്ത് മുത്തുസ്വാമി ദീക്ഷിതരുടെ അടുത്ത്നിന്ന് സംഗീതം അഭ്യസിക്കാന്‍ സഹോദരന്മാര്‍ക്ക് ഭാഗ്യം ഉണ്ടായി. അക്കാലത്ത് തഞ്ചാവൂര്‍ ഭരിച്ചിരുന്നത് മറാഠാ രാജാക്കന്മാരായിരുന്നു. ഇവര്‍ കലകള്‍ക്ക് വളരെയധികം പ്രോത്സാഹനം നല്‍കിവന്നിരുന്നു. തമിഴ്‌നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും ഈശ്വരാരാധന എന്ന നിലയില്‍ സംഗീതകച്ചേരികളും നൃത്തവും നടത്തിവന്നിരുന്നു. നൃത്തം അവതരിപ്പിക്കാനുള്ള അവകാശം ദേവദാസി കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നു. ദേവദാസികള്‍ അക്കാലത്ത് നടത്തിയിരുന്ന നൃത്തം ‘സദിര്‍‘ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രാജസദസ്സുകളിലും പ്രഭു കുടുംബങ്ങളിലും സദിര്‍ നടത്തപ്പെട്ടിരുന്നു. ദേവദാസികുടുംബത്തിലെ പാരമ്പര്യത്തില്‍ വളരുകയും കലകളില്‍ വിദ്വാന്മാര്‍ ആകുകയും ചെയ്ത ചിന്നയ്യ സഹോദരന്മാര്‍ സദിരാട്ടത്തെ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.ശാസ്ത്രീമായ കാഴ്ചപാടോടെ പുതിയ അവതരണരീതിയും അതിനാവശ്യമായ കൃതികളും അവര്‍ തന്നെ രചിച്ച് ചിട്ടപ്പെടുത്തി. സദിരില്‍ ഉപയോഗിച്ച് വന്നിരുന്ന അടവുകളും അവയുടെ പരിശീലനവും ശാസ്ത്രീയമായി പരിഷ്കരിച്ചു. “സദിരാട്ടം“ എന്ന പേര്‍ മാറ്റി “ഭരതനാട്യം “എന്ന പേര്‍ കൊടുത്തു. [തെളിവുകള്‍ ആവശ്യമുണ്ട്]

  • വേദങ്ങളില്‍

അന്നത്തെ മനുഷ്യന്റെ ജീവിതചര്യകളും ആരാധനാ സമ്പ്രദായങ്ങളും വിശ്വാസങ്ങളും പൂജാവിധികളും മന്ത്രങ്ങളും എല്ലാം വേദങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ആദ്യം രചിക്കപ്പെട്ട ഋഗ്വേദത്തില്‍ ‘പ്രകൃതി മനുഷ്യന് നല്‍കിയ ഏറ്റവും സുന്ദരമായ കാഴ്ച സൂര്യോദയമാണെന്നും, ഒരു സ്ത്രീ നൃത്തം ചെയ്ത് വരുന്നത് പോലെയാണ് അതെന്നും’ വര്‍ണ്ണിച്ചിട്ടുണ്ട്. നൃത്തം അത്രയും മനോഹരമായ കലയായി ആ കാലഘട്ടത്തില്‍ വളര്‍ന്നിരുന്നു എന്ന് മനസ്സിലാക്കാം. യാഗം എന്ന ആരാധനാരീതിയില്‍ വേദങ്ങളിലെ മന്ത്രങ്ങള്‍ക്ക് ഒരു പ്രത്യേക സംഗീതമുണ്ട്. [തെളിവുകള്‍ ആവശ്യമുണ്ട്] ആവാഹിക്കുന്നതിന് മുദ്രാപ്രയോഗങ്ങളുണ്ട്. ഓരോ ദേവതക്കും പ്രത്യേക മുദ്രകള്‍ വേദങ്ങളില്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ മുദ്രകളാണ് നാട്യത്തിനും നൃത്യത്തിലെ അഭിനയത്തിനും ഉപയോഗിച്ചുവരുന്നത്. വേദങ്ങളുടെ സാരാംശങ്ങളെ ഉള്‍കൊണ്ടു പിന്നീട് രചിച്ച ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ഇതിഹാസങ്ങള്‍,പുരാണങ്ങള്‍ എന്നീ കൃതികളെല്ലാം നൃത്തം,സംഗീതം,നാട്യം എന്നീ കലകള്‍ക്ക് മുഖ്യസ്ഥാനം കൊടുത്തിട്ടുണ്ട്. [തെളിവുകള്‍ ആവശ്യമുണ്ട്]

  • ഈശ്വരാരാധനയും നൃത്തവും

യാഗങ്ങള്‍ക്കും മറ്റ് പൂജകള്‍ക്കും നൃത്യനാട്യാദികലക്കള്‍ ആരാധനയെന്നോണം നടത്തിയിരുന്നതായി പറയുന്നു. നൃത്തവും സംഗീതവും ഇന്നും ഈശ്വരാരാധന രൂപത്തിലാണ് അവതരിപ്പിക്കുന്നത്. കല എന്നത് ഈശ്വരന്റെ വരദാനമാണെന്നും അത് ഈശ്വരാരാധനയ്ക്ക് മാത്രമേ ഉപയോഗിക്കാവു എന്നുമാണ് പണ്ട്കാലം മുതല്‍ ചിന്തിച്ചുപോന്നിട്ടുള്ളത്.

ഇത്രയതികം രൂപങ്ങളില്‍ ഈശ്വരാരാധന നടത്തുന്ന മറ്റൊരു സംസ്കാരവും ലോകത്തിലില്ലെന്ന് പറയാം. വിഷ്ണു പാല്‍ക്കടലില്‍ അനന്തന്‍ എന്ന സര്‍പ്പത്തെ മെത്തയാക്കി അതില്‍ ശയിക്കുന്നു. ശിവന്‍ വെള്ളിമലയുടെ മുകലില്‍നിന്ന് തന്റെ പ്രിയതമയായ പാര്‍വ്വതിയോടൊത്ത് നൃത്തം ചെയ്യുന്നു. ബ്രഹ്മാവാണെങ്കില്‍ വിഷ്ണുവിന്റെ പൊക്കിളില്‍ നിന്ന് മുളച്ച് പൊങ്ങിയ താമരയില്‍ ഇരുന്ന് തപസ്സു ചെയ്യുന്നു. കലകളുടെ പ്രയോക്താവും നൃത്തം ചെയ്യുന്നവനും പുല്ലാംകുഴല്‍ധാരിയായി നില്‍ക്കുന്നു. ഈ കഥാപാത്രങ്ങളും അവരുടെ പ്രവര്‍ത്തണങ്ങളും ഭാരതീയ നൃത്തനാട്യാദികലകള്‍ക്ക് ഇന്നും വിഷയമായി സ്വീകരിച്ചുവരുന്നു.

[തിരുത്തുക] ദൃശ്യകലകള്‍ മൂന്ന്

നൃത്തം,നൃത്യം,നാട്യം എന്നിവ മൂന്നും ഒരു കലയുടെ പിരിവുകളായി ചിലര്‍ അഭിപ്രായപ്പെടുന്നു. ദൃശ്യകലകളില്‍ പ്രധാനമായ മൂന്നെണ്ണമാണ് ഇവ. നൃത്തവും നൃത്യവും തമ്മില്‍ ബന്ധമുണ്ടെങ്കിലും നാട്യം വേറിട്ട്തന്നെ നില്‍ക്കുന്നു. നൃത്തവും നൃത്യവും ഇല്ലാതെ നാട്യം അവതരിപ്പിക്കാമെന്ന് ദശരൂപങ്ങള്‍ എന്ന കൃതിയില്‍ പറയുന്നു.

   
ഭരതനാട്യം
അന്യദ് ഭാവാശ്രയം നൃത്യം
നൃത്തം താളലയാശ്രയം
ആദ്യം പദാര്‍ത്ഥാഭിനയോ
മാര്‍ഗോദേശി തഥാപരം
   
ഭരതനാട്യം

താളത്തിനൊത്ത് അംഗചലനങ്ങള്‍ നടത്തുന്നത് നൃത്തമാണ്. നൃത്തത്തോട് ചേര്‍ന്ന് അഭിനയവും ഉണ്ടായാല്‍ നൃത്യമാകും.നൃത്തം,നൃത്യം എന്നിവയിലൂടെ ഒരു കഥ അവതരിപ്പിക്കുന്നതാണ് നാട്യം എന്നത് പൂര്‍ണ്ണമായി ശരിയാണെന്ന് പറയാന്‍ കഴിയില്ല. നാട്യം എന്ന കല മറ്റ് രണ്ട് കലകളില്‍ നിന്നും വേറിട്ടൊരെണ്ണമായി നില്‍ക്കുന്നു.

[തിരുത്തുക] നര്‍ത്തകിക്ക് വേണ്ട സവിശേഷതകള്‍

  • നല്ല ശരീര വടിവ്.
  • ഐശ്വര്യം തുളുമ്പുന്ന മുഖം.
  • യൌവനം നിലനിര്‍ത്തണം.
  • ആത്മവിശ്വാസം.
  • ഉന്മേഷവും പ്രസന്നതയും.
  • കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ്.
  • വിടര്‍ന്ന കണ്ണുകള്‍.
  • മുദ്രകളും കരണങ്ങളും പ്രകടിപ്പിക്കാനുള്ള കഴിവ്.
  • താളത്തിനൊത്ത് നൃത്തം ചെയ്യാനുള്ള കഴിവ്.
  • ആഭരണങ്ങളാല്‍ അലംകൃതം
  • താമരപൂപോലെ സുന്ദരമായ വദനം.
  • അധികം വണ്ണമോ തീരെ മെലിഞ്ഞതോ ആയ ശരീരം പാടില്ല
  • അതുപോലെതന്നെ ഉയരം അധികമോ കുറവോ പാടില്ല.

മേല്പറഞ്ഞ ഗുണങ്ങളുള്ള സ്ത്രീയെ നല്ലൊരു നര്‍ത്തകിയായി വിശേഷിപ്പിക്കാം.

[തിരുത്തുക] അഭ്യസനം ആരംഭിക്കല്‍

  • തട്ടിക്കുമ്പിടല്‍

അഭ്യസനം ആരംഭിക്കുമ്പോള്‍ വന്ദനം ചെയ്യുന്ന രീതിയെയാണ് തട്ടിക്കുമ്പിടല്‍ എന്നു പറയുന്നത്. ആദ്യമായി ഭരതനാട്യം അഭ്യസിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥി വെറ്റിലയില്‍ പഴുക്കടക്കയും അവനവന്റെ കഴിവിനൊത്ത് പണവും വെച്ച് ഗുരുവിന് കൊടുക്കണം. ഗുരു പടിഞ്ഞാറോട്ടും ശിഷ്യ കിഴക്കോട്ടും തിരിഞ്ഞ് നിന്ന് ദക്ഷിണ കൊടുത്ത് ഗുരുവിന്റെ കാലുകള്‍ തൊട്ട് തൊഴുത് നില്‍ക്കണം. ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കം എന്നും മന്‍സ്സില്‍ നില്‍ക്കാനും,ഗുരുവില്‍ തന്റെ എല്ലാം സമര്‍പ്പിച്ച് വിനീതനാകുകയാണെന്ന് കുട്ടിക്ക് തോന്നുവനും ഇതാവശ്യമാണ്. ഒരു ശിഷ്യയെ സ്വീകരിക്കുന്ന ഗുരു അവരുടെ വളര്‍ച്ചയ്ക്ക് വേണ്ടതെല്ലാം ആത്മാര്‍ത്ഥമായി ചെയ്യുമെന്ന ശപഥം കൂടിയാണ് ഈ ചടങ്ങ്. വിദ്യ ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് നല്‍കാനുള്ളത് തന്നിലുണ്ട് എന്നു ഉറപ്പുള്ളവര്‍ക്കേ ഇത്തരത്തില്‍ ദക്ഷിണ വാങ്ങാനുള്ള അര്‍ഹതയുള്ളു. തൊഴുത് നില്‍ക്കുന്ന ശിഷ്യര്‍ക്ക് വന്ദന ശ്ലോകങ്ങള്‍ ചൊല്ലികൊടുക്കണം. ആദ്യം ഗണപതി സ്തുതിയും പിന്നീട് സരസ്വതി വന്ദനവും അതിന്‍ ശേഷം ശിവസ്തുതിയും അവസാനമായി ഭൂമിദേവിയോട് മാപ്പ് ചോദിക്കുന്ന ഈ ശ്ലോകവും ചൊല്ലണം.

   
ഭരതനാട്യം
സമുദ്രവസനേ ദേവി
പര്‍വ്വതസ്തനമണ്ഡിതേ
നമോ വിശ്വംഭരേമാത:
പാദസ്പര്‍ശം ക്ഷമസ്വമേ
   
ഭരതനാട്യം

പിന്നീട് രണ്ട് കൈകളിലും കടകമുഖമുദ്രകള്‍ പിടിച്ച് നെഞ്ചിനു മുന്നില്‍ കൊണ്ട് വന്ന് ഭുജങ്ങള്‍ ചതുരനിലയില്‍ നിര്‍ത്തി,മുഖം നേരേ പിടിച്ച് മുന്നോട്ട് നോക്കി,സമ പാദത്തില്‍ ശരീരം വളയാതെ നില്‍ക്കണം. വലത്ത് ഇടത്ത് ക്രമത്തില്‍ പാദങ്ങള്‍ നേരേ ഉയര്‍ത്തി രണ്ട് പാദങ്ങളും നിലത്ത് തട്ടുക. പിന്നീട് രണ്ട് കൈകളും ശിഖരമുദ്രയാക്കി ചുമലില്‍കൂടി കൊണ്ട് വന്ന് അതാത് വശത്തേക്ക് പതാകകളാക്കി മലര്‍ത്തിനീട്ടി മുഴുമണ്ഡല നിലയില്‍ ഇരിക്കുക. രണ്ട് പതാകഹസ്തങ്ങളും മുന്നില്‍ കൊണ്ട് വന്ന് കമഴ്ത്തി നിലത്തില്‍ തൊട്ട് തൊഴുക. പിന്നീട് തൊഴുകൈയോട് കൂടി ഗുരുവിന്റെ മുന്നില്‍ വെച്ചിരിക്കുന്ന തട്ടുമണയില്‍ തൊട്ട് വന്ദിച്ച് പുറകോട്ട് നീങ്ങി ഗുരു നിര്‍ദേശിക്കുന്ന സ്ഥലത്ത് ചെന്ന് നിന്ന് അഭ്യസനം ആരംഭിക്കാം.

[തിരുത്തുക] അടവുകള്‍

ചുരുങ്ങിയത് ഒരു മാസക്കാലം നിത്യവും വ്യായാമം വേണ്ടപോലെ ചെയ്തവര്‍ക്ക് അടവുകളുടെ പഠനം ആരംഭിക്കാം. അരമണ്ഡല നിലയില്‍ കുറെ സമയം ഇരിക്കാനും ശരീരത്തെ ഇഷ്ടം പോലെ ചലിപ്പിക്കാനും കഴിയുമ്പോഴേ അടവ് ആരംഭിക്കാവു. പാദക്രിയകള്‍ അനുസരിച്ച് അടവുകളെ ഇനം തിരിച്ചിട്ടുണ്ട്. ദേവദാസി വര്‍ഗ്ഗത്തിലെ ഗുരുനാഥന്മാര്‍ പറഞ്ഞ് വരുന്ന പേരുകളാണ് ഇന്നും എല്ലാ ഗുരുക്കന്മാരും ഉപയോഗിച്ച് വരുന്നത്. എല്ലാ അടവുകളും ചതുരശ്ര നടയില്‍ ഒന്നാം കാലം,രണ്ടാം കാലം,മൂന്നാം കാലം എന്ന ക്രമത്തില്‍ ചെയ്തു ശീലിക്കണം.

  • തട്ടടവ്

ഇതില്‍ കാല്‍ തട്ടുന്ന ക്രിയ മാത്രമാണുള്ളത്. ഇത് ശീലിക്കുമ്പോള്‍ പറയുന്ന ചൊല്ല് ‘തെയ്യാതെയ്’. അരമണ്ഡല നിലയിലിരുന്ന് മുട്ട് മടക്കി പാദം നേരെ ഉയര്‍ത്തി തറയില്‍ തട്ടുന്നു. ഒന്നാമത്തെ അടവില്‍ ഒരു കാലില്‍ ഒരു തട്ട് വീതം മാറ്റിമാറ്റി ചവിട്ടണം. പിന്നീട് ഒരു കാലില്‍ രണ്ട് വീതം. ഇങ്ങനെ ഒമ്പത് അടവുകളാണ് ഈ ഇനത്തില്‍ ചെയ്ത് വരുന്നത്.

  • നാട്ടടവ്

‘നാട്ടുക’ എന്ന ക്രിയക്കണ് ഇതില്‍ പ്രാധാന്യം. കൂടാതെ ഈ അടവുകളില്‍ തട്ടും കുത്തും വരുന്നുണ്ട്. ഈ അടവുകള്‍ക്കുള്ള ചൊല്ല് ‘തെയ്യും തത്ത തെയ്യും താഹ’. ഈ ഇനത്തില്‍ ഒമ്പത് തരത്തില്‍ അടവുകള്‍ ചെയ്ത് വരുന്നു.

  • ചുരുക്കലടവ്

ഒരു വശത്തേക്ക് കൈകള്‍ നീട്ടുമ്പോള്‍ ആ ഭാഗത്തേക്ക് ചരിഞ്ഞു പോകുന്ന തരത്തിലുള്ള അടവുകളാണിത്.ഈ ഇനത്തില്‍ വ്യത്യസ്ത രീതിയില്‍ കൈകള്‍ പ്രയോഗിച്ച് അടവുകള്‍ ചെയ്യുന്നുണ്ട്. ഇതിന് ചൊല്ല് ‘താതൈ തൈത ദിത്തൈ തൈത’.

  • കുത്തടവ്

‘കുത്തുക’ എന്ന ക്രിയയ്ക്ക് പ്രാധാന്യമുള്ള അടവാണിത്. ഇതില്‍ ‘തട്ടും’ ചേരുന്നുണ്ട്. ഈ ഇനത്തില്‍ ആറ് തരത്തിലുള്ള അടവുകളാണ് പരിശീലിപ്പിക്കുന്നത്. ഇതിന് ചൊല്ല് ‘തത്തൈ താഹ ദിത്തൈ താഹ’.

  • കുതിത്തുമെട്ടടവ്

പാദങ്ങള്‍ രണ്ടും ഒരേ സമയത്ത് കുതികാല്‍ ഉയര്‍ത്തി പാദങ്ങളുടെ മുന്നറ്റം നിലത്ത് കുത്തുന്നതാണ് കുതിക്കല്‍. അതിന് പിന്നാലെ കുതികാല്‍ നിലത്ത് തട്ടുകയും ചെയ്യുന്നു. ഇതിനെ കുതിത്തുമെട്ട് എന്നു പറയുന്നു. ഈ ഇനത്തില്‍ കൈകളുടെ വിവിധ ദിശയിലേക്കുള്ള പ്രയോഗം കൊണ്ട് അനേകം അടവുകളാക്കി മാറ്റാം. ഇതിന് ചൊല്ല് ‘തൈഹത്തേഹി’.

  • മര്‍ദ്ദിത അടവ്

ഒരു പാദം പിന്നില്‍ കുത്തി ശരീരം അല്പം ഉയര്‍ത്തി മറ്റേക്കാല്‍ നിലത്ത് തട്ടികൊണ്ട് എല്ലാ വശങ്ങളിലേക്കും നീങ്ങി പോകുന്ന അടവാണിത്. കൈകളുടെ ചലന വ്യത്യാസത്തോടെ ഇതും പല അടവുകളായി പരിശീലിപ്പിക്കുന്നു. ഇതിന്റെ ചൊല്ല് ‘തൈഹത്തേഹി’.

  • മണ്ഡി അടവ്

മുഴു മണ്ഡല നിലയില്‍ ഇരുന്ന് ചെറുതായി ചാടി കാലുകള്‍ വശങ്ങളിലേക്കും പിന്നോട്ടും നീട്ടിയും, മണ്ഡലങ്ങളില്‍ പറയുന്ന മോടിതം എന്ന നിലയില്‍ ഇരുന്നും ചെയ്യുന്ന അടവുകളാണ് ഇതില്‍ വരുന്നത്. ഇതിന് ചൊല്ല് ‘തൈഹാതേഹി’.

  • തട്ട്മെട്ടടവ്

ഒരു പാദം കൊണ്ട് തട്ടുകയും മറ്റേ പാദം കൊണ്ട് മെട്ടുകയും ചെയ്യുന്ന അടവുകളാണ് ഇതില്‍. താളത്തിലെ അഞ്ച് നടകളാണ് ഇതില്‍ പ്രയോഗിക്കുന്നത്. ഇതിനെ ജാതി അടവുകള്‍ എന്നും പറയാറുണ്ട്. ‘തകധിമി’ ‘തക്കിട്ട’ എന്നിവയാണ് ചൊല്ലുകള്‍.

  • കോര്‍വൈ അടവ്

ദ്രുത കാലത്തില്‍ പാദചലനങ്ങളില്ലാത്ത അടവുകളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഭംഗിയുള്ള നിലകള്‍ ഇതിന്റെ പ്രത്യേകതയാണ്. പത്ത് തരത്തില്‍ ഇവ പഠിപ്പിച്ച് വരുന്നുണ്ട്. ഇതിന്റെ ചൊല്ല് ‘തത്തൈ താം’ ‘തത്തത്തൈ’ ‘തൈ തൈത’ എന്നീ ചൊല്ലുകളിലുള്ള ചില അടവുകളും ഈ അടവ് വിഭാഗത്തില്‍ വരുന്നു.

  • തീര്‍മാന അടവ്

ഓരോ ജതിയുടെയും അന്ത്യത്തില്‍ കൊടുക്കുന്ന തീര്‍മനങ്ങള്‍,അറുതികള്‍ എന്നിവയില്‍ ഈ അടവുകളാണ് ഉപയോഗിക്കുന്നത്. ‘ദിതിതൈ’ എന്ന ചൊല്ലാണ് ഇതിനാധാരം. തൈ ദിതിതൈ,തൈ ത്തൈ ദിതിതൈ,തൈ തൈ തൈ ദിതിതൈ,ദിത്തൈ ദിതിതൈ ത്തൈ,തളാങ്കുതൊം ദിതിതൈ മുതലായ ചൊല്ലുകള്‍ ഇതില്‍ പ്രയോഗിക്കുന്നു. അവസാനമായി പഠിപ്പിക്കുന്നതാണ് ഈ അടവുകള്‍.

[തിരുത്തുക] കരണം

   
ഭരതനാട്യം
ഹസ്തപാദസമായോഗോ
നൃത്തസ്യ കരണം ഭവേത്
   
ഭരതനാട്യം

കൈകാലുകളെ വേണ്ടവിധം യോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതാണ് കരണങ്ങള്‍ എന്ന് നാട്യശാസ്ത്രത്തിലെ നാലാം അദ്ധ്യായത്തില്‍ പറയുന്നു. നൃത്തത്തിന്റെ ഭംഗി കരണങ്ങളെ ആശ്രയിച്ചിരിക്കുന്നു. ശാരീരികാവയവങ്ങളെ കലാപരമായ വിന്യാസത്തിലൂടെയുള്ള നര്‍ത്തകിയുടെ നിലയും ചലനങ്ങളും ഹസ്തമുദ്രകളും ചേര്‍ന്ന് കരണങ്ങളുണ്ടാകുന്നു. നാട്യശാസ്ത്രത്തില്‍ വിവരിക്കുന്ന സ്ഥാനം, നൃത്തഹസ്തം, ചാരി എന്നിവയാണ് കരണങ്ങളുടെ ഘടകങ്ങള്‍. സ്ഥാനം എന്നാല്‍ നൃത്തനിലയാണ്. കരണങ്ങളുടെ ഭംഗി, ചാരികളെ ആശ്രയിച്ചിരിക്കും. ചാരികള്‍ എന്ന പദപ്രയോഗം, ചരിക്കുക എന്ന വാക്കില്‍ നിന്ന് ഉണ്ടായതാകാം. പാദം, കണങ്കാല്‍,തുട, അരക്കെട്ട് എനീ അംഗങ്ങള്‍ കലാപരമായി ചലിപ്പിക്കുന്നതാണ് ചാരികള്‍. 16 ആകാശചാരികളെപ്പറ്റിയും 16 ഭൂമിചാരികളെപ്പറ്റിയും ഉള്ള വിവരണം നാട്യശാസ്ത്രത്തിലുണ്ട്. കാലുകളുയര്‍ത്തുന്നത് ആകാശചാരികളും നിലത്ത് ഊണുന്നത് ഭൂമിചാരികളും ആണ്. നൃത്തകരണങ്ങളുടെ ഭംഗി, ചാരികളുടെ പ്രയോഗചാതുരിയെ ആശ്രയിച്ചിരിക്കും. ചാരികള്‍ ചേര്‍ന്ന് മണ്ഡലങ്ങള്‍ ഉണ്ടാകുന്നു. 10 ആകാശ മണ്ഡലങ്ങളും 10 ഭൂമിമണ്ഡലങ്ങളും ഉണ്ട്.

മിക്കവാറും കരണങ്ങളില്‍ മാറിടത്തിലാണ് ഇടത്തെക്കൈ. കാലിന്റെ നില അനുസരിച്ചായിരിക്കും വലത്തെക്കൈ. തലപുഷ്പപുടം മുതല്‍ ഗംഗാവതരണം വരെയുള്ള 108 കരണങ്ങള്‍ നാട്യശാസ്ത്രത്തിലുണ്ട്. ചിദംബരം ക്ഷേത്രഗോപുരത്തില്‍ നാട്യശാസ്ത്രത്തിലെ 108 കരണങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഭരതനാട്യത്തില്‍ നൃത്തരൂപങ്ങള്‍ ആവിഷ്കരിക്കാന്‍ തമിഴ്‌നാട്ടിലെ നട്ടുവന്മാര്‍ക്ക് ചിദംബരത്തിലെ കരണങ്ങളുടെ മാതൃകകള്‍ പ്രേരണയായിട്ടുണ്ട്. നൃത്തഭംഗി നൃത്തകരണങ്ങളെ ആശ്രയിച്ചിരിക്കുന്നു.

[തിരുത്തുക] അഭിനയം

   
ഭരതനാട്യം
ആംഗികം ഭൂവനം യസ്യ
വാചികം സര്‍വ്വാങ്മയം
ആഹാര്യം ചന്ദ്രതാരാദി
തം നുമ: സാത്വികം ശിവം
   
ഭരതനാട്യം

എന്നാണ്‍ അഭിനയദര്‍പ്പണത്തില്‍ പറയുന്നത്.

അഭിനയത്തിന്റെ പ്രധാന ലക്ഷ്യം പ്രേക്ഷകനെ ആനന്ദിപ്പിക്കുക എന്നതാണ്‍. ഭാവം പ്രേക്ഷകനിലേക്ക് പകര്‍ന്നുവരുമ്പോഴാണ്‍ രസം ഉദിക്കുന്നത്. പല കഥാപാത്രങ്ങളുടെയും അഭിനയം മാറി മാറി ഒരാള്‍തന്നെ ചെയ്യുമ്പോള്‍ ഭാവാഭിനയവും ആംഗികാഭിനയവും മെച്ചപ്പെട്ട രീതിയില്‍ തന്നെ ആകണം. സ്വഭാവം അനുസരിച്ച് അഭിനയത്തെ ആംഗികം,വാചികം,ആഹാര്യം,സാത്വികം എന്നീ നാല്‍ വിഭാഗങ്ങളായി നാട്യശാസ്ത്രത്തില്‍ തരംതിരിച്ചിരിക്കുന്നു.

  • ആംഗികം

അംഗങ്ങളെ കൊണ്ടുള്ള അഭിനയം ആംഗികം. മുദ്രകള്‍,തല,കഴുത്ത്,കൈകള്‍,കാലുകള്‍,ശരീരത്തിലെ ചലനശേഷിയുള്ള ഭാഗങ്ങള്‍ എല്ലാം അഭിനയത്തിനു ഉപയോഗിക്കുന്നു. ശരീരത്തിന്റെ ചരിവുകള്‍,വളവുകള്‍ എന്നിവ കൊണ്ട് പല ചിത്രങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും ഭാവപ്രകടനം നടത്താം. അംഗങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. കൂടുതല്‍ ചലനശേഷിയുള്ളവയും നൃത്തത്തിലും അഭിനയത്തിലും അധികമായി ഉപയോഗിക്കുന്നവയും ആയ അവയവങ്ങളാണ്‍ “അംഗങ്ങള്‍“. തല, കൈകള്‍, മാറ്, അരക്കെട്ട്, പാര്‍ശ്വങ്ങള്‍, പാദങ്ങള്‍ എന്നിങ്ങനെ അംഗങ്ങള്‍ ആറാണ്‍. അംഗങ്ങളുടെ അത്രതന്നെ അഭിനയത്തില്‍ പ്രാധാന്യവും ചലന സ്വാതന്ത്ര്യവുമില്ലാത്തവയും എന്നാല്‍ അംഗങ്ങളുടെ ചലനത്തെ സഹായിക്കുന്നവയുമായ അവയവങ്ങളാണ്‍ “പ്രത്യാംഗങ്ങള്‍“. ഭുജം, കഴുത്ത്, വയറ്, തുടകള്‍, മുഴംകാല്‍, ചുമലുകള്‍ എന്നിങ്ങനെ ആറ് പ്രത്യാംഗങ്ങള്‍ ആണ്‍ ഉള്ളത്. മുഖത്തുള്ള അവയവങ്ങളാണ്‍ “ഉപാംഗങ്ങള്‍“. ഭാവാഭിനയത്തില്‍ ഇവയാണ് ഉപയോഗപ്പെടുന്നത്. മിഴികള്‍, ഇമകള്‍, പുരികം, കവിള്‍, മൂക്ക്, പല്ല്, അധരം, നാക്ക്, മേല്‍ചുണ്ട്, ശ്വാസം എന്നിങ്ങനെ ഉപാംഗങ്ങള്‍ പത്താണ്‍. ശ്വാസം അവയവമല്ലെങ്കിലും അഭിനയത്തില്‍ അതിന്‍ സ്ഥാനമുള്ളതുകൊണ്ട് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

  • വാചികം

വാക്കുകള്‍ കൊണ്ടുള്ള അഭിനയമാണ്‍ വാചികം. പാട്ട് സ്വയം പാടികൊണ്ട് അഭിനയം നടത്തുന്നത് സുഗീതവാചികമെന്നും പിന്നണിയില്‍ പാടുകയാണെങ്കില്‍ ഉപഗീതവാചികമെന്നും പറയുന്നു. ഭരതനനട്യത്തില്‍ പിന്നണിയില്‍ പാട്ടുകാരന്‍ പാടുന്നതിനനുസരിച്ചുള്ള അഭിനയം നര്‍ത്തകര്‍ ചെയ്യുന്നതിനാല്‍ ഇവിടെ ഉപഗീത വാചികമാണ്‍.

  • ആഹാര്യം

വേഷവിധാനം ധരിച്ചുകൊണ്ടുള്ള അഭിനയം ആഹാര്യം എന്നു പറയുന്നു. നിജാഹാര്യം,അഭിചാരി ആഹാര്യം,വ്യഭിചാരി ആഹാര്യം എന്നു മൂന്ന് വകഭേദങ്ങള്‍ ഉണ്ടെങ്കിലും ഭരതനാട്യത്തില്‍ വ്യഭിചാരി ആഹാര്യം ആണ്‍ നിശ്ചയിച്ചിട്ടുള്ളത്. മറ്റ് ശാസ്ത്രീയ നൃത്തങ്ങളില്‍നിന്നും വ്യത്യസ്ത രീതിയില്‍ ഉള്ള വേഷമണിയുന്നുണ്ടെങ്കിലും കഥാപാത്രത്തിനു അനുസരിച്ചുള്ള വേഷം ഉപയോഗിക്കുന്നില്ല.

  • സാത്വികം

മനസ്സിലുദിക്കുന്ന വികാരങ്ങളുടെ പ്രകടനമാന്‍ സാത്വികാഭിനയം. സാത്വിക ഭാവങ്ങള്‍ എട്ടെണ്ണമാണെന്ന് നാട്യശാസ്ത്രം പറയുന്നു. സ്തംഭം, സ്വേദം(വിയര്‍പ്പ് തുടയ്ക്കുക,വിശറി വീശുക), രോമാഞ്ചം, സ്വരഭേദം, വേപഥു (വിറയ്ക്കുക), വൈവര്‍ണ്യം, അശ്രു(കണ്ണീര്‍ തുടയ്ക്കുക), പ്രളയം(ശ്വാസം അടക്കിപിടിച്ച് നിലത്ത് കിടന്നുരുളുക) എന്നിവയാണ്‍ അവ.

അലപത്മം എന്ന അസം‌യുക്ത മുദ്ര
അലപത്മം എന്ന അസം‌യുക്ത മുദ്ര

[തിരുത്തുക] ഹസ്തമുദ്രകള്‍

ആംഗികാഭിനയത്തില്‍ സുപ്രധാനമായ സ്ഥാനമാണ് ഹസ്താഭിനയത്തിന്. ഹസ്താഭിനയം ഹസ്തമുദ്രകളിലൂടെയാണ് നിര്‍വ്വഹിക്കുന്നത്. സംസാരഭാഷയിലെ അക്ഷരമാല പോലെയാണ് ആംഗ്യഭാഷയിലെ ഹസ്തമുദ്രകള്‍. നാട്യശാസ്ത്രത്തിലെ ഒമ്പതാം അദ്ധ്യായം ഹസ്തമുദ്രകളെപ്പറ്റിയാണ്. അഭിനയഹസ്തം, നൃത്തഹസ്തം എന്നു മുദ്രകള്‍ രണ്ട് തരത്തിലുണ്ട്. ആശയസം‌വേദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ്. ഒരു കൈ കൊണ്ട് കാണിക്കുന്ന അസം‌യുക്തം, രണ്ട് കൈകള്‍കൊണ്ട് കാണിക്കുന്ന സം‌യുക്തം എന്ന് മുദ്രകള്‍ രണ്ട് വിധമുണ്ട്. നാട്യശാസ്ത്രപ്രകാരം അഭിനയഹസ്തങ്ങള്‍ 37 ഉണ്ട്. അതില്‍ 24 അസംയുക്തവും.

പതാകം, ത്രിപതാകം, കര്‍ത്തരീമുഖം, അര്ദ്ധചന്ദ്രം, അരാളം, ശുകതുണ്ഡം, മുഷ്ടി, ശിഖരം, കപിന്ഥം, സൂചീമുഖം, പത്മകോശം, സര്‍പ്പശിരസ്സ്, മൃഗശീര്‍ഷം, കാംഗുലം, അലപത്മം, ചതുരം, ഭ്രമരം, ഹംസാസ്യം, ഹംസപക്ഷം, സന്ദംശം, മുകുളം, ഊര്‍ണ്ണനാഭം, താമ്രചൂഡം, എന്നിവയാണ് നാട്യശാസ്ത്രത്തില്‍ പറയുന്ന ഒരു കൈകൊണ്ട് കാണിക്കുന്ന 24 അസം‌യുക്ത മുദ്രകള്‍. അഞ്ജലി, കപോതം, കര്‍ക്കടം, സ്വസ്തികം, കടകാവര്‍ദ്ധമാനം, ഉത്സംഗം, നിഷധം, ദോളം, പുഷ്പപുടം, മകരം, ഗജദന്തം, അവഹിത്ഥം, വര്‍ദ്ധമാനം എന്നിങ്ങനെ രണ്ട് കൈകൊണ്ട് കാണിക്കുന്ന 13 സം‌യുക്ത മുദ്രകളുണ്ട്.

നൃത്തഹസ്തങ്ങള്‍ 29 എണ്ണമാണ്. ചതുരശ്രം, ഉദ്വത്തം, തലമുഖം, സ്വസ്തികം, വിപ്രകീര്‍ണ്ണം, അരാളകടകാമുഖം, ആവിദ്ധവക്രം, സൂചീമുഖം, രേചിതം, അര്‍ദ്ധരേചിതം, ഉത്ഥാനവഞ്ചിതം, പല്ലവം, നിതംബം, കേശബന്ധം, ലതാഖ്യം, കരിഹസ്തം, പക്ഷവഞ്ചിതകം, പക്ഷപ്രദ്യോതകം, ഗരുഡപക്ഷം, ദണ്ഡപക്ഷം, ഊര്‍ദ്ധമണ്ഡലി, പാര്‍ശ്വമണ്ഡലി, ഉരോമണ്ഡലി, ഉര:പാര്‍ശ്വമണ്ഡലം, മുഷ്ടികാസ്വസ്തികം, നളിനീപത്മകോശം, അലപദ്മോല്‍ബണം, ലളിതം, വലിതം എന്നിങ്ങനെയാണു 29 നൃത്തഹസ്തങ്ങള്‍. അഭിനയഹസ്തങ്ങളും നൃത്തഹസ്തങ്ങളും ചേര്‍ത്ത് 66 മുദ്രകളുടെ പേരുകള്‍ നാട്യശാസ്ത്രത്തിലുണ്ടെങ്കിലും 64 മുദ്രകളുടെ ലക്ഷണങ്ങളേ പറഞ്ഞിട്ടുള്ളു. ഇന്നു നാട്യശാസ്ത്രത്തിലെ പല മുദ്രകളും പ്രയോഗത്തിലില്ല.

നാട്യശാസ്ത്രം കൂടാതെ നന്ദികേശ്വരന്റെ അഭിനയ ദര്‍പ്പണം, ശുഭകരന്റെ ഹസ്തമുക്താവലി, ശാരംഗദേവന്റെ സംഗീതരത്നാകരം, ഹസ്തലക്ഷണദീപിക, കാര്‍ത്തികതിരുന്നാള്‍ മഹാരാജാവിന്റെ ബാലരാമഭരതം എന്നിവയും ഹസ്താഭിനയത്തെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥങ്ങളാണ്.

[തിരുത്തുക] പാദസ്ഥാനഭേദങ്ങള്‍

1) സമപാദം

2) മണ്ഡലപാദം

3) കുഞ്ചിതപാദം

4) അഞ്ചിതപാദം

5) പാര്‍ശ്വകപാദം

6) താടിതപാദം

7) നാഗബന്ധം

8) പൃഷ്ടകം

9) ഗരുഡനിലപാദം

10) നൃത്തമൂര്‍ത്തിപാദം

[തിരുത്തുക] പാദക്രിയകള്‍

ഭരതനാട്യ ഗുരുനാഥന്മാര്‍ പാദക്രിയകള്‍ക്ക് ഉപയോഗിച്ചു വരുന്ന പേരുകളും ലക്ഷണനങ്ങളും ഇപ്രകാരമാണ്‍.

1) തട്ടുക

2) നാട്ടുക

3) കുത്തുക

4) താടിക്കുക

5) മെട്ടുക

6) കുതിക്കുക

7) ചുറ്റുക

[തിരുത്തുക] നിലകള്‍

നാട്യാചാര്യന്മാര്‍ ഭരതനാട്യ അഭ്യസനത്തില്‍ ഉപയോഗിക്കുന്ന നിലകളും അവയ്ക്ക് കൊടുത്ത പേരുകളും ഇപ്രകാരമാണ്‍.

  • സമം
  • നാട്യാരംഭനില
  • അരമണ്ഡലനില
  • മുഴുമണ്ഡല നില

[തിരുത്തുക] രംഗപൂജ

വിവിധ നൃത്തസമ്പ്രദായങ്ങളില്‍ പരിപാടിയിലെ ആദ്യത്തെ ഇനം തന്നെ ആരാധനയായിട്ടാണ് തുടങ്ങുന്നത്. ഇത്തരം ഇനങ്ങള്‍ക്ക് രംഗപൂജ എന്നു പറയാറുണ്ടെങ്കിലും ഗണേശസ്തുതി,ശിവസ്തുതി,വന്ദനനൃത്തം,അഞ്ജലി,എന്നു പല പേരിലും അറിയപ്പെടുന്നുണ്ട്. അവതരിപ്പിക്കുന്ന പരിപാടിയില്‍ തുടക്കത്തില്‍ ഈശ്വരാരാധന നടത്തുന്നത് ഒരു ആത്മധൈര്യം ഉണ്ടാകാന്‍ കൂടിയാണ്.

ദീപം കൈയ്യില്‍ പിടിച്ചോ പൂത്താലമെടുത്തോ ആദ്യമായി രംഗപ്രവേശം ചെയ്ത് പ്രേക്ഷകരുടെ നേര്‍ക്ക് നോക്കി പൂവിടലും ദീപാരാധന ചെയ്യലും ചിലര്‍ അനുഷ്ടിക്കുന്ന രംഗപൂജയ്യാണ്. രംഗത്ത് ഒരു വശത്തായി മാല ചാര്‍ത്തി,മുന്നില്‍ ദീപം തെളിയിച്ച് വച്ചിരിക്കുന്ന നടരാജ വിഗ്രഹത്തില്‍ പുഷ്പാഞലി ചെയ്തു സദസ്യരെ വന്ദിച്ച് ഇഷ്ടദേവതകളെ സ്തുതിക്കുന്ന ശ്ലോകം പാടി അഭിനയിച്ച ശേഷം അല്പം അടവുകള്‍ ചെയ്ത് തീര്‍മാനത്തോടെ അവസാനിക്കുന്ന രംഗപൂജയും ചിലര്‍ ചെയ്തു വരുന്നു. നൃത്താഞ്ജലി എന്ന പേരിലും രംഗപൂജ ചെയ്ത് വരുന്നു. ഇതില്‍ അഷ്ട‌ദിക്‌പാലകരെ വന്ദിച്ചുകൊണ്ട് ചെയ്യുന്ന രീതിയും ഉണ്ട്.

ഭരതനാട്യത്തിന്റെ പൂര്‍വരൂപമായ സദിര്‍ അവതരിപ്പിക്കുമ്പോള്‍ നര്‍ത്തകി രംഗത്തുവരുന്നതിനുമുമ്പ് മേളപ്രാപ്തി,തോഡയമംഗളം എന്നീ ചടങ്ങുകള്‍ ഉണ്ടായിരുന്നു. ഇഷ്ടദേവതകളെ വന്ദിച്ചുകൊണ്ട് പാട്ടുകാരന്‍ പാടുകയും അതിന് പിന്നാലെ നട്ടുവന്‍ ജതി പറയുകയും അത് മൃദംഗത്തില്‍ വായിക്കുകയും ചെയ്യുന്ന ചടങ്ങാണ് മേളപ്രാപ്തി. സദസ്യരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ പരിപാടിക്ക് കഴിവുണ്ട്. അതിന് ശേഷം വന്ദനഗാനം പാടുമ്പോള്‍ നര്‍ത്തകി രംഗത്ത് വന്ന് ഈശ്വരനേയും ഗുരുക്കന്മാരേയും സദസ്യരേയും വന്ദിച്ച്,പിന്നണിസംഗീതോപകരണങ്ങള്‍ തൊട്ട്തൊഴുത് അത് ഉപയോഗിക്കുന്ന കലാകാരന്മാരെ വന്ദിക്കുന്നു. ഇതാണ് പണ്ടുകാലത്തെ തോഡയം.

[തിരുത്തുക] ഭരതനാട്യ ഇനങ്ങള്‍

ഭരതനാട്യത്തില്‍ ആദ്യമായി പരിശീലിക്കുന്നത് അടവുകളാണ്. പലതരം ചുവടുവയ്പ്പുകളാണ് അടവുകള്‍. ഏകദേശം ഒരു വര്‍ഷകാലമെങ്കിലും അടവുകള്‍ അഭ്യസിക്കണം. പാദക്രിയകള്‍ അനുസരിച്ച് അടവുകളെ ഇനം തിരിച്ചിട്ടുണ്ട്. അതിനു ശേഷം ജതികളും, നാട്യശാസ്ത്രവിധിപ്രകാരമുള്ള മണ്ഡലങ്ങളും,ചാരികളും ,കരണങ്ങളും,നൃത്തഹസ്തങ്ങളുടെ കലാപരമായ വിന്യാസവും മറ്റും അഭ്യസിക്കുന്നു.

അലാരിപ്പ്, ജതിസ്വരം,ശബ്ദം, വര്‍ണം, പദം, ജാവളി, ശ്ലോകം, തില്ലാന എന്നീ ഇനങ്ങളളണ് ഭരതനാട്യത്തില്‍ ഉള്ളത്. അലാരിപ്പും ജതീസ്വരവും തില്ലാനയും ശുദ്ധനൃത്തങ്ങളാണ്. ശുദ്ധനൃത്തത്തില്‍ പതാര്‍ത്ഥാഭിനയമില്ല. ഇവയുടെ നൃത്തശോഭ കണ്ണിനും കാതിനും കരളിനും കൌതുകം ഉളവാക്കുന്നു.

[തിരുത്തുക] അലാരിപ്പ്

പ്രാര്‍ത്ഥനാരൂപത്തിലുള്ള അലാരിപ്പ് ഭരതനാട്യത്തിലെ ആദ്യ ഇനമാണ്. പുഷ്പാഞ്ജലിക്ക് സമാനമായി തഞ്ചാവൂര്‍ സഹോദരന്മാര്‍ രൂപകല്പന ചെയ്ത നൃത്തമാണ് അലാരിപ്പ്. പൂജയ്ക്ക് ഉപയോഗിക്കുന്ന അലരിപ്പൂവില്‍ നിന്നാണ് ഈ പേര്‍ വന്നത് എന്നു പറയപ്പെടുന്നു. ശിരസിനു മുകളില്‍ അഞ്ജലി പിടിച്ച് ചൊല്ലുകളുടെ താളത്തിനൊത്ത് കഴുത്തിളക്കി കൈകള്‍ രണ്ടും പതാകമുദ്ര പിടിച്ച് വശങ്ങളിലേക്ക് മലര്‍ത്തിനീട്ടി ഈശ്വരനേയും ഗുരുക്കന്മാരേയും സദസ്യരേയും വന്ദിച്ച് ആരംഭിക്കുന്നതാണ് അലാരിപ്പ്. അഞ്ജലി ശിരസിന് മുകളില്‍ പിടിക്കുന്നത് ഈശ്വരനേയും നെറ്റിക്ക് മുന്നില്‍ പിടിക്കുന്നത് ഗുരുക്കന്മാരേയും മാറിനു മുന്നില്‍ പിടിക്കുന്നത് സദസ്യരേയും വന്ദിക്കലാണെന്നാണ് സങ്കല്പം.

[തിരുത്തുക] ജതിസ്വരം

രണ്ടാമതായി അവതരിപ്പിക്കുന്ന നൃത്തമാണ് ജതിസ്വരം. ഇത് ഒരു സംഗീതകൃതിയാണ്. ജതിസ്വരങ്ങള്‍ മിക്കവയും രൂപകം, ആദി, മിശ്രചാപ് എന്നീ താളങ്ങളില്‍ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിലത് രാഗമാലികയിലും രചിക്കപ്പെട്ടിട്ടുണ്ട്. ജതിസ്വരത്തില്‍ ഒരു രാഗത്തില്‍തന്നെ നര്‍ത്തകി പല താളങ്ങള്‍ പ്രയോഗിക്കുന്നു.ഇതില്‍ പല്ലവിയും അനുപല്ലവിയും ഉണ്ട്. പല്ലവി വിളംബരകാലത്തിലോ മദ്ധ്യമകാലത്തിലോ ആയിരിക്കും. അനുപല്ലവി ഭൂദകാലത്തില്‍ അവസാനിക്കുന്നു. ഏതെങ്കിലും ഒരു രാഗത്തിലുള്ള സ്വരം പാടുമ്പോള്‍ നര്‍ത്തകി പല അടവുകള്‍ സം‌യോജിപ്പിച്ച് നൃത്തം ചെയ്യുന്നു. അനേക നാളത്തെ പരിശീലനം കൊണ്ട് തുടര്‍ന്നുള്ള ഇനങ്ങള്‍ പടിച്ച് ഏത് കാലത്തിലും നൃത്തം ചെയ്യാനുള്ള കഴിവ് സമ്പാദിച്ചാല്‍ മാത്രമേ അലരിപ്പും ജതിസ്വരവും രംഗത്തവതരിപ്പിക്കാന്‍ പ്രാപ്തിയുണ്ടാകുകയുള്ളു.

[തിരുത്തുക] ശബ്ദം

മൂന്നാമത്തെ ഇനമായ ശബ്ദത്തിലാണ് ആദ്യമായി അഭിനയം അങ്കുരിക്കുന്നത്. ചെറിയ തോതില്‍ ഇഷ്ടദേവനായ നായകനോട് രതീഭാവം പ്രകടിപ്പിക്കുന്നതിന് ഇതില്‍ സ്ഥാനമുണ്ട്. നായകന്റെ ഗുണങ്ങളെ പാടിപ്പുകഴ്ത്തുകയാണ് നായിക ചെയ്യുന്നത്. ഈ കൃതികളില്‍ രസമായി വളരുന്നത് ശൃംഗാരം തന്നെയാണ്.തഞ്ചാവൂര്‍ സഹോദരന്മാര്‍ ശബ്ദങ്ങള്‍ രചിച്ചിരുന്നത് തെലുങ്ക് ഭാഷയിലലണ്. അതുകൊണ്ട് ഈ കൃതികള്‍ക്ക് തമിഴ്‌നാട്ടിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി. സാധാരണയായി ആടിവരുന്ന ചില ശബ്ദങ്ങള്‍ ഇവയാണ്.

1. തില്ലൈയമ്പലം തനില്‍ നടം ശൈതിടും
2. കന്തനേ ഉനൈ എന്ത നേരമും ചിന്തയില്‍ വൈത്ത്
3. ആയര്‍ ചേരിയര്‍ അറിന്തിടാമലും
4. ശീര്‍മികുന്ത ശിവചാപം മുറിത്ത്
5. വേണുഗാനനെ കോരി എന്മനം

[തിരുത്തുക] വര്‍ണം

വര്‍ണം ആണ് ഭരതനാട്യത്തിലെ ഏറ്റവും മനോഹരമായ ഇനം. ഇത് നൃത്യ വിഭാഗത്തില്‍ പെടുന്നു. ഒരു കഥാഭാഗം നര്‍ത്തകിതന്നെ അവതരിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മുഖത്തെ ഭാവപ്രകടനങ്ങളിലൂടെയും ആംഗികാഭിനയത്തിലൂടെയും നര്‍ത്തകി അര്‍ത്ഥസം‌വേദനം നടത്തുന്നു. ഭരതനാട്യനര്‍ത്തകിയുടെ പ്രാഗത്ഭ്യം വര്‍്ണ്ണാഭിനയത്തിലൂടെയാണ് പ്രകടിപ്പിക്കുന്നത്.

   
ഭരതനാട്യം
യതോഹസ്ത സ്തതോ ദൃഷ്ടി
യ്യതോദൃഷ്ടി സ്തതോ മന:
യതോമന സ്തതോ ഭാവോ
യതോഭാവ സ്തതോ രസ:
   
ഭരതനാട്യം

കൈ പോകുന്നിടത്ത് കണ്ണൂം, കണ്ണ് പോകുന്നിടത്ത് മനസ്സും, മനസ്സ് പോകുന്നിടത്ത് ഭാവവും, ഭാവമുള്ളിടത്ത് രസവും എന്ന അഭിനയദര്‍പ്പണതത്വം വര്‍ണ്ണാഭിനയത്തില്‍ നര്‍ത്തകി പാലിക്കുന്നുണ്ടാകും.

വര്‍ണ്ണത്തിലെ കഥാപാത്രങ്ങളെല്ലാം പ്രതീകങ്ങളാണ്. നായകന്‍ പരമാത്മാവും നായിക ജീവാത്മാവുമാണ്. ജീവാത്മാവ് പരമാത്മാവിനോട് ചേരാന്‍ വെമ്പുന്നു എന്നതാണ് പ്രമേയത്തിന്റെ പൊരുള്‍. നായകനായി ശിവന്‍, വിഷ്ണു,ശ്രീകൃഷ്ണന്‍,സുബ്രഹ്മണ്യന്‍ മുതലായ ഈശ്വരന്റെ സുന്ദര സങ്കല്പങ്ങളെ മാത്രമേ അവതരിപ്പിക്കാറുള്ളു. മുന് കാലങ്ങളില്‍ ഒരു വര്‍ണ്ണത്തിന്റെ നൃത്തം മുക്കാല്‍ മണിക്കൂര്‍വരെ നീണ്ടുനിന്നിരുന്നു. ഇന്ന് ഒരു നൃത്തം തന്നെ ഇത്രയും നേരം കണ്ടിരിക്കാനുള്ള ക്ഷമ പൊതുജനത്തിന് ഇല്ലാതായിരിക്കുന്നു.

[തിരുത്തുക] പദം

ഭരതനാട്യക്കച്ചേരിയെ കൂടുതല്‍ ഹൃദ്യമാക്കാന്‍ കഴിയുന്ന വിഭാഗമാണ് പദങ്ങള്‍. പദങ്ങളില്‍ ലളിത സംഗീതത്തിന്റെ മാധുര്യവും ശാസ്ത്രീയസംഗീതത്തിന്റെ പ്രൌഡിയും കലര്ന്നതായി കാണാം. പ്രേക്ഷകനെ രസാസ്വാദനത്തിലെത്തിക്കുക എന്ന ഉദ്ദേശ്യമാണ് പദാഭിനയത്തിനുള്ളത്. ഭരതനാട്യത്തില്‍ അഭിനയിക്കാന്‍ യോഗ്യമായ പദങ്ങള്‍ മുന് കാലങ്ങളില്‍ രചിക്കപ്പെട്ടവയില്‍തന്നെ അധികമുണ്ട്. തമിഴ് ഭാഷയിലെ പദങ്ങള്‍ മലയാളികള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ലാത്തതിനാല്‍ കേരളത്തില്‍ തമിഴ് പദങ്ങളാണ് അധികവും ഉപയോഗിച്ച് വരുന്നത്.

വ്യാസരായര്‍ രചിച്ച ‘കൃഷ്ണാ നീ ബേഗേനെ ബാരോ’ എന്ന കീര്‍ത്തനം അഭിനയത്തിന് പറ്റിയ കൃതിയാണ്. കൃഷ്ണനെ വാ എന്ന് വിളിക്കാന്‍ ആരൊക്കെയുണ്ടാകാം. ഭക്തന്‍, പൂജാരി, ജീവിതദു:ഖങ്ങളില്‍ പെട്ടുഴലുന്നവര്‍, അമ്മ, സഖികള്‍ കൂടാതെ വസ്ത്രാക്ഷേപ സമയത്ത് പാഞ്ചാലി,ഇവരുടെയെല്ലാം ഭാഗം അഭിനയിച്ചുകൊണ്ട് കൃഷ്ണനെ വിളിക്കുന്നതായി അഭിനയിക്കാം.

ത്യാഗരാജ കൃതികളില്‍ പലതും ഭരതനാട്യത്തില്‍ അവതരിപ്പിച്ച് വരുന്നുണ്ട്. ‘ക്ഷീര സാഗരശയന’,‘ബ്രോച്ചേവാരെവരുരാ’ എന്നു തുടങ്ങുന്ന കീര്‍ത്തനങ്ങള്‍ അവയില്‍ മുഖ്യമാണ്. വിവിധ ഭാവങ്ങള്‍ ഉള്‍കൊള്ളുന്നതും,വ്യത്യസ്ത രാഗങ്ങളില്‍ ഇണക്കിയതുമായ പദങ്ങള്‍ ഒന്നിലധികം അവതരിപ്പിക്കാം.

[തിരുത്തുക] തില്ലാന

തില്ലാന താളാത്മകമായ ശുദ്ധനൃത്തമാണ്. പ്രത്യേക അക്ഷരങ്ങളെകൊണ്ട് ഉണ്ടാക്കുന്ന ചൊല്‍ക്കെട്ടുകള്‍ രാഗത്തില്‍ ആലപിക്കുന്ന കൃതിയാണ് തില്ലാന. തില്ലാനയില്‍ പല്ലവിതന്നെ അനേകം ആവര്‍ത്തി പാടുകയാണ് ചെയ്യുന്നത്. ഇതിലെ പാട്ടിന്റെ ഗതിക്കനുസരിച്ചല്ല നൃത്തം വരുന്നത്. എന്നാല്‍ പാട്ടിന്റെ താളത്തില്‍ ഒതുക്കികൊണ്ട് താളത്തിന്റെ കണക്കുകള്‍ ഉണ്ടാക്കി അതിനനുസരിച്ച് നൃത്തംവയ്ക്കുകയാണ്‍ ചെയ്യുന്നത്. ഈ നൃത്തം അംഗങ്ങള്‍ ചലിപ്പിച്ച് ഭംഗിയുള്ള ശരീരചിത്രങ്ങള്‍ സൃഷ്ടിച്ച്കൊണ്ടാണ് തുടങ്ങുന്നത്. സവിശേഷമായ അംഗചലനങ്ങളും അതിന്റെ അന്ത്യത്തില്‍ വരുന്ന നിലകളും ആകര്‍ഷകങ്ങളാണ്.

പല്ലവിക്ക് ശേഷം ചൊല്‍ക്കെട്ടുകൊണ്ട് തന്നെ അനുപല്ലവിയും പാടുന്നു. ഇതിനുശേഷം ഇഷ്ടദേവദയേയൊ ഗുരുക്കന്മാരേയൊ വന്ദിക്കുന്ന നാലുവരിപാട്ടും പാടുന്നു. |സ്വാതിതിരുനാള്‍കൃതിയായി ധനാശ്രീരാഗത്തില്‍ ആദിതാളത്തിലുള്ള ഒരു തില്ലാനയുണ്ട്. അതിലെ സാഹിത്യം ഹിന്ദുസ്താനിയിലാണ്. പാടാനും നൃത്തം ചെയ്യാനും ഭംഗിയുള്ളതാണ് ഈ കൃതി.

[തിരുത്തുക] ശ്ലോകം

ശ്ലോകം പാടിയാണ് പരിപാടി അവസാനിക്കുന്നത്. അതുവരെ അവതരിപ്പിച്ച നൃത്തങ്ങള്‍ ഈശ്വരസാക്ഷാല്‍കാരത്തിന് വേണ്ടിയാണെന്നാണ് വിശ്വസിക്കുന്നത്. അന്ത്യത്തിലെ ശ്ലോകം അതിന് യോജിക്കും വിധം ഭക്തിരസം നിറഞ്ഞുനില്‍ക്കുന്നതായിരിക്കണം. നാരായനീയത്തിലെ ‘അഗ്രേപശ്യാമി’, ‘യോഗീന്ദ്രാണം’ മുതലായ ശ്ലോകങ്ങള്‍ ഉത്തമങ്ങളാണ്. ഭക്തിയുടെ പാരമ്യത്തില്‍ എത്തുന്നവയാണ് ഇവ.

[തിരുത്തുക] നട്ടുവാങ്കം

ഭരതനാട്യം പഠിപ്പിക്കുകയും പ്രേക്ഷകന് ആസ്വാദ്യകരമായ വിധത്തില്‍ തന്റെ ശിഷ്യരെ അരങ്ങില്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് നട്ടുവന്റെ ചുമതല. നൃത്തം സം‌വിധാനം ചെയ്യുക, അഭിനയവും ജതികളും ചിട്ടപ്പെടുത്തി ശിഷ്യരെ പരിശീലിപ്പിക്കുക, നൃത്തം ചെയ്യുമ്പോള്‍ പാദചലനങ്ങള്‍ക്ക് യോജിക്കും വിധം താളം തട്ടികൊടുക്കുക, പാട്ടുകാര്‍ക്കും വാദ്യക്കാര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക, അരങ്ങില്‍ അവരെ നിയന്ത്രിക്കുക, പാട്ടിന്റെ വരികളുടെ ഇടവേളകളില്‍ വരുന്ന ജതികള്‍ ഉച്ചരിക്കുക എന്നിവയെല്ലാം നട്ടുവന്റെ കര്‍ത്തവ്യങ്ങളാണ്.

കുട്ടികളെ പരിശീലിപ്പിക്കുന്നത് തുടക്കം മുതല്‍ക്ക് തന്നെ ശരിയായ രീതിയില്‍ താളം കൊട്ടികൊണ്ടായിരിക്കനം. താളം പിടിക്കാന്‍ ഒരു മരക്കഷണവും വടിയും വേണം. മരക്കഷണത്തിന്‍ 2 സെ.മീ നീളവും, 7സെ.മീ വീതിയും ,3 സെ.മീ കനവും ഉണ്ടായിരിക്കനം. കൊട്ടുന്ന മേത്ഭാഗം മിനുസപ്പെടുത്തി വക്കുകള്‍ ഉരുട്ടിയിരിക്കണം. 27സെ.മീ നീളവും, 6സെ.മീ ചുറ്റളവുമുള്ള ഉരുണ്ട വടിയാണ് കൊട്ടാനുപയോഗിക്കുന്നത്.

[തിരുത്തുക] വാദ്യോപകരണങ്ങള്‍

സംഗീതപശ്ചാത്തലത്തിലല്ലാതെ നൃത്തം സാദ്ധ്യമല്ല. താളവാദ്യങ്ങള്‍ കൂടാതെയുള്ള ഒരു നൃത്തവും ഇല്ലതന്നെ. ഉദ്ധതമായ താണ്ഡവത്തിനും ഭാവപ്രധാനമായ ലാസ്യത്തിനും യോജിച്ച സംഗീതമില്ലെങ്കില്‍ നാട്യരസം നഷ്ടപ്പെടും. വാദ്യോപകരണങ്ങളെപ്പറ്റിയും താളവാദ്യങ്ങളുടെ പ്രയോഗവിധികളെപ്പറ്റിയും നാട്യശാസ്ത്രത്തിലെ 28-മ് അദ്ധ്യായം മുതല്‍ 33-മ് അദ്ധ്യായം വരെ വിവരിക്കുന്നു.

വാദ്യങ്ങളെ തതം, അവനദ്ധം, ഘനം, സുഷിരം എന്നു നാലായി തിരിച്ചിരിക്കുന്നു. പാട്ടിലെ ശ്രുതിയെ നിയന്ത്രിക്കാന്‍ തതം (കമ്പി കെട്ടി ഉണ്ടാക്കിയത്) ഇനത്തില്‍ പെട്ട തംബുരു അല്ലെങ്കില്‍ ശ്രുതിപ്പെട്ടി ഉപയോഗിക്കുന്നു. മൃദംഗം, കഞ്ചീര, ഘഠം പോലുള്ള അവനദ്ധം (വായ് അടച്ചുകെട്ടി ഉണ്ടാക്കിയ)ഇനത്തില്‍ പെട്ട വാദ്യങ്ങളും ഭരതനാട്യത്തില്‍ പ്രയോഗിക്കുന്നുണ്ട്. നട്ടുവനാര്‍ ചൊല്ലുകെട്ടു ഉച്ചരിക്കുമ്പോള്‍ ഉപയോഗിക്കുന്ന താളവും (സിംബാത്സ്) വാദ്യോപകരണങ്ങളില്‍ ഉള്‍പ്പെടും.

[തിരുത്തുക] വേഷവിധാനം

  • ചമയം

ഓരോ നൃത്തസമ്പ്രദായത്തിലും പ്രത്യേക ആടയാഭരണങ്ങളും മുടിക്കെട്ടും ഉണ്ടെങ്കിലും ഭരതനനട്യത്തില്‍ വ്യഭിചാരി ആഹാര്യമാണ്‍ തുടരുന്നത്. അതായത് കഥാപാത്രത്തിനു അനുസരിച്ചുള്ള വേഷം അണിയുന്നില്ല. അഭിനയ ക്രിയകളിലൂടെയാണ്‍ കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകരെ മനസ്സിലാക്കിതരുന്നത്. ഇതിനെ ആഹാര്യാഭിനയം എന്ന് പറയുന്നു. രംഗവേദിയില്‍ പരക്കുന്ന പ്രകാശത്തില്‍ മുഖാവയവങ്ങള്‍ക്ക് മിഴിവ് നല്‍കാന്‍ മുഖത്ത് അനുയോജ്യമായ ചായം തേയ്ക്കുകയും കണ്ണെഴുതുകയും ചുണ്ട് ചുമപ്പിക്കുകയും മറ്റും ചെയ്യുന്നു. മുഖത്തിലും കഴുത്തിലും കരങ്ങളിലും പാദങ്ങളിലും ചെയ്യുന്ന സൌന്ദര്യധാരണം തുല്യ അളവില്‍ വരാന്‍ ശ്രദ്ധിക്കനം. ചമയത്തിന്‍ ഒരു അണിയറ ശില്പിയുടെ സഹായവും ആവശ്യമുണ്ട്.

നടനത്തിന്‍ നയനത്തിന്റെ ഭാവങ്ങള്‍ കൂടുതല്‍ ആവശ്യമായതിനാല്‍ പുരികങ്ങള്‍ വില്ല് പോലെ ആകൃതിയില്‍ കറുത്തമഷികൊണ്ട് വരയ്ക്കേണ്ടതതണ്‍. പഴയകാലങ്ങളില്‍ കണ്ണുകള്‍ക്കും കണ്ണ്പീലികള്‍ക്കും പുരികങ്ങള്‍ക്കും കണ്മഷി മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. എങ്കില്‍ ഈ കാലഘട്ടത്തില്‍ നൃത്തരംഗത്ത് നയനങ്ങള്ക്ക് സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി മസ്ക്കാര,ഐലൈനര്‍ എന്നിവ ഉപയോഗിക്കുന്നു.

നയനങ്ങള്‍ പോലെതന്നെ അദരങ്ങളും മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന ഘടകമായതിനാല്‍ അധരങ്ങള്‍ക്ക് ചായം(ലിപ്സ്റ്റിക്) പൂശുന്നത് അത്യാവശ്യമാണ്‍. അതുപോലെതന്നെ നെറ്റിയുടെ ആകൃതിക്കനുസരിച്ചായിരിക്കണം നെറ്റിയില്‍ സിന്ദൂരം അണിയേണ്ടത്. കൈപ്പത്തികളും കാല്പാദങ്ങളും പണ്ട് മൈലാഞ്ചി കൊണ്ട് അലങ്കരിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അല്‍ത്തയാണ്‍ ഉപയോഗിക്കുന്നത്.

കേശാലങ്കാരത്തിന്‍ ആദ്യകാലങ്ങളില്‍ യാതാര്‍ത്ഥ പുഷ്പങ്ങളാണ്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് പ്ലാസ്റ്റ്ക്ക് പുഷ്പങ്ങളും വിഗ്ഗുകളും സ്ഥാനം പിടിച്ചിരിക്കുന്നു.

  • അണിയേണ്ട ആഭരണങ്ങള്‍

പാദങ്ങളില്‍ അണിയുന്ന ചിലങ്കയിലെ മണികള്‍ നൂറ് മുതല്‍ ഇരുനൂറ്വരെ എന്നതാണ്‍ കണക്ക്. എന്നാല്‍ ഇന്നു മുപ്പത് മുതല്‍ നാല്പത് എന്ന സംഖ്യവരെ എത്തിയിരിക്കുന്നു. നൃത്തം ചെയ്യുന്ന സമയത്ത് പാദങ്ങളുടെ ഭാരം കുറയ്ക്കുവാന്‍ വേണ്ടി ആയിരിക്കാം ഈ സം‌വിധാനം എന്ന് വേണം കരുതാന്‍. ദേവദാസിസമ്പ്രദായത്തില്‍ പെട്ട നര്‍ത്തകര്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ശുദ്ധമായ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണ്ണം പൂശിയ ആഭരണങ്ങളാണ്‍ അധികവും. ശരീരഭാഗങ്ങളില്‍ ധരിക്കുന്ന ആഭരണങ്ങളുടെ പട്ടിക ഇപ്രകാരമാണ്‍.

കേശം: റാകൊടി,ചുട്ടി,കമ്മല്‍,ജിമിക്കി,മാട്ടി,മൂക്ക് വളയം,പില്ലക്ക്.

ഗളം: അഡ്ഡികൈ,മുത്ത് ഹാരം,മാങ്ങ മാല,കാശ് മാല,പതക്കം,നാഗഹാരം.

കരങ്ങള്‍: വങ്കി,കല്ല് പതിച്ച വളകള്‍,മോതിരങ്ങള്‍.

അരക്കെട്ട്: ഒഡ്യാണം

പാദം: കൊലുസ്,മെട്ടി,ചിലമ്പ്.

  • വസ്ത്രധാരണം

സദിരാട്ടം,ദാസിയാട്ടം എന്നീ നൃത്തങ്ങളുടെ കാലഘട്ടത്തില്‍ ദേവദാസികള്‍ അണിഞ്ഞിരുന്നത് കസവ് തുന്നിയിട്ടുള്ള പൈജാമയും മേല്‍വസ്ത്രവും ആയിരുന്നു. ഇ.കൃഷ്ണയ്യര്‍ ആണ്‍ ഭരതനാട്യ നൃത്തത്തിനുള്ള വസ്ത്രധാരണം വളരെ ആകര്‍ഷണരീതിയില്‍ രൂപകല്പന ചെയ്തത്.

അഞ്ച് തരം വസ്ത്രങ്ങള് ഉള്പ്പെട്ടതാണ്‍ ഭരതനാട്യത്തിന്റെ വസ്ത്രധാരണം.

1)പൈജാമ

2)വിശറി

3)പിന് വസ്ത്രം

4)മേല്‍ വസ്ത്രം(ബ്ലൌസ്)

5) മേലാക്ക് (ധാവണി)

വടക്കെ ഇന്ത്യയില്‍ ഭരതനാട്യനര്‍ത്തകര്‍ ഉടയാടകള്‍ക്കുവേണ്ടി ബനാറസ് പട്ട് (സില്‍ക്ക്) ഉപയോഗിക്കുമ്പോള്‍ തെക്കെ ഇന്ത്യകാര്‍ കാഞ്ചിപുരംപട്ടാണ്‌‍ അണിഞ്ഞ് വരുന്നത്.

[തിരുത്തുക] പ്രതിഭകള്‍

രുഗ്മിണീദേവി അരുണ്ഡേല്‍
രുഗ്മിണീദേവി അരുണ്ഡേല്‍
  • പന്തനല്ലൂര്‍ മീനാക്ഷിസുന്ദരം പിള്ള
  • എം.ആര്‍.രാജരത്നം പിള്ള
  • ബാലസരസ്വതി
  • വഴവൂര്‍ രാമയ്യ പിള്ള
  • പത്മശ്രീ ദണ്ഡായുധപാണി പിള്ള
  • ചിത്ര വിശ്വേശ്വരന്‍
  • പത്മാ സുബ്രഹ്മണ്യം
  • ലീലാ സാംസന്‍
  • അലര്‍മേല്‍ വള്ളി
  • സോനല്‍ മാന്‍സിംഗ്
  • മാളവിക സരുക്കൈ
  • യാമിനി കൃഷ്ണമൂര്‍ത്തി
  • പ്രിയദര്‍ശിനി ഗോവിന്ദ്
  • അഞ്ജന രാജന്‍
  • സുചേതാ ചപേകര്‍
  • ധനഞ്ജയന്‍

[തിരുത്തുക] ഭരതനാട്യത്തിലെ വാഗേയകാരന്മാര്‍

  • ഊത്തുക്കാട് വെങ്കടസുബ്ബയ്യര്‍

ഭരതനാട്യം പഠിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നാമമാണ് വെങ്കടസുബ്ബയ്യര്‍ എന്ന കവിയുടേത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഉപയോഗിക്കാത്തവര്‍ ഉണ്ടാകാന്‍ വഴിയില്ല. സാഹിത്യത്തിലും സംഗീതത്തിലും മികച്ച കൃതികളാണ് ഇദ്ദേഹം രചിച്ചിട്ടുള്ളത്. സംസ്കൃതത്തിലും തമിഴിലും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലെ താളിയോല ഗ്രന്ഥങ്ങളില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ച് എ.ഡി.1700നും 1765നും ഇടയില്‍ ജീവിച്ചിരുന്നു എന്നു കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ “തായേ യശോദ ഉന്തന്‍ ആയര്‍ കുലത്തുദിത്ത” എന്ന ഗാനം കാവ്യാത്മകതയും സംഗീതവും മനോഹരമായി ഇഴച്ചേര്‍ന്ന കൃതിയാണ്. നൃത്തത്തിന് ഉപയോഗിച്ച് വരുന്ന ചില കൃതികള്‍ ഇവയാണ്‍.

  • മരഗതമണിമയചേല - ആരഭി
  • സ്വാഗതം കൃഷ്ണ - മോഹനം
  • അലൈപായുതേ - കാനഡ
  • പാല്‍വടിയും മുഖം - നാട്ടക്കുരിഞ്ഞി
  • കുഴലൂതി മനമെല്ലാം - കാംബോജി
  • ആടാത് അശങ്കാത്വാ - കേദാരഗൌളം
  • നീരദ സമനീലകൃഷ്ണ - ജയന്തശ്രീ
  • പാപനാശം ശിവന്‍

കേരളത്തിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന് മലയാളവും സംസ്കൃതവും പഠിച്ച് തമിഴില്‍ സംഗീത കൃതികള്‍ രചിച്ച മഹാനായിരുന്നു പാപനാശം ശിവന്‍. പാലക്കാട് നൂറണി മഹാദേവ ഭാഗവതര്‍, സംബ ഭാഗവതര്‍ എന്നിവര്‍ സംഗീതത്തില്‍ അദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നു. പത്മഭൂഷന്‍, ശിവപുണ്യ ഗാനമണി എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഭരതനാട്യത്തില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പലതും ഉപയോഗിച്ച് വരുന്നുണ്ട്. “എന്ന തവം ചെയ്തനേ” എന്ന കീര്‍ത്തനം പ്രസിദ്ധപ്പെട്ടതാണ്. അദ്ദേഹം രചിച്ച പദവര്‍ണ്ണങ്ങള്‍ ഇവയാണ്:

  • നീ ഇന്തമായം ചെയ്താല്‍ - ധന്യാസി
  • സ്വാമി നീ മനമിരങ്കി - ശ്രീരഞ്ജിനി
  • മായം ഏനോ സ്വാമി - മായാമാളവഗൌള
  • സ്വാമി നാനുന്തന്‍ - നാട്ടക്കുറിഞ്ഞി
  • ഉന്നൈ നിനൈന്ത് നെഞ്ചം - ദേവമനോഹരി

[തിരുത്തുക] നൃത്തവിദ്യാലയങ്ങള്‍

  • ദര്‍പ്പണ
  • കലാക്ഷേത്ര
  • ഗനേശാ നാട്യാലയ
  • കലാവര്‍ദ്ധിനി
  • നാട്യ വൃക്ഷ
  • വഴുവൂര്‍ സ്കൂള്‍ ഓഫ് ഭരതനാട്യം
  • നാട്യ കല്യാണം

[തിരുത്തുക] ചിത്രശാല

[തിരുത്തുക] ഹസ്ത മുദ്രകള്‍

  • അസം‌യുക്തഹസ്തങ്ങള്‍
  • സം‌യുക്തഹസ്തങ്ങള്‍

[തിരുത്തുക] അവലംബം

1. മടവൂര്‍ ഭാസിയുടെ “ലഘു ഭരതം”

2. പി.ജി.ജനാര്‍ദ്ദനന്റെ “നാട്യകല-സിദ്ധാന്തവും പ്രയോഗവും”

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ്:



ആശയവിനിമയം