മൈക്കെല്‍ ജോര്‍ഡന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൈക്കെല്‍ ജോര്‍ഡന്‍
മൈക്കെല്‍ ജോര്‍ഡന്‍

മൈക്കെല്‍ ജെഫ്രി ജോര്‍ഡന്‍ (ജനനം:ഫെബ്രുവരി 17, 1963) വിഖ്യാതനായ ബാസ്ക്കറ്റ്ബോള്‍ താരമായിരുന്നു. എക്കാലത്തെയും മികച്ച ബാസ്ക്കറ്റ്ബോള്‍ കളിക്കാരിലൊരാളായി അറിയപ്പെടുന്ന ജോര്‍ഡന്‍ അമേരിക്കന്‍ ബാസ്ക്കറ്റ്ബോള്‍ ടീമും എന്‍.ബി.എ. ലീഗും ആഗോളശ്രദ്ധയാകര്‍ഷിക്കുന്നതിനു മുഖ്യഘടകമായിരുന്നു. മികച്ച കായികതാരം എന്നതിനുപുറമേ കായികരംഗത്തെ കഴിവുകള്‍ സമര്‍ത്ഥമായി വിപണനം ചെയ്തതിലൂടെയും ശ്രദ്ധിക്കപ്പെട്ടു. 1984-ല്‍ ഷിക്കാഗോ ബുള്‍സില്‍ ചേര്‍ന്ന ജോര്‍ഡന്‍ തന്റെ ടീമിന് ആറു തവണ എന്‍.ബി.എ. കിരീടം നേടിക്കൊടുത്തു. 1992 ബാഴ്സലോണ ഒളിമ്പിക്സില്‍ അമേരിക്കയ്ക്കു സ്വര്‍ണ്ണം നേടിക്കൊടുത്ത “സ്വപ്നസംഘ”ത്തിലും അംഗമായിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ആദ്യകാലം

ന്യൂയോര്‍ക്കിലെ ബ്രൂക്ക്‍ലിനിലാണു ജോര്‍ഡന്‍ ജനിച്ചത്. ഏഴാം വയസില്‍ ജോര്‍ഡന്റെ കുടുംബം നോര്‍ത്ത് കരോലിനയിലെ വില്‍മിങ്ടണിലേക്കു മാറി. ഇവിടത്തെ എംസ്ലി ഹൈസ്ക്കുളിലാണ് ജോര്‍ഡന്റെ കായികജീവിതം തുടക്കം കുറിച്ചത്. ബേസ്‌ബോള്‍,ബാസ്ക്കറ്റ്ബോള്‍, ഫുട്ബോള്‍ എന്നിങ്ങനെ മൂന്നു കായിക ഇനങ്ങളില്‍ കളിച്ചു തുടങ്ങി. ഹൈസ്ക്കൂള്‍ പഠനത്തിന്റെ രണ്ടാം വര്‍ഷത്തില്‍ ബാസ്ക്കറ്റ്ബോള്‍ ടീമില്‍ ഇടംനേടാന്‍ ശ്രമിച്ചെങ്കിലും പൊക്കം കുറവാണെന്ന കാരണത്താല്‍ അതു നടന്നില്ല. എന്നാല്‍ പിറ്റേവര്‍ഷം പൊക്കം നാലിഞ്ചുമെച്ചപ്പെടുത്തിയ ജോര്‍ഡന്‍ കഠിനപരിശീലനത്തിലൂടെ ടീമില്‍ ഇടം നേടി.

1981-ല്‍ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലേക്ക്(യു.എന്‍.സി.) ബാസ്ക്കറ്റ്ബോള്‍ സ്കോളര്‍ഷിപ്പോടെ പ്രവേശനം ലഭിച്ചു. കോളജ് ബാസ്ക്കറ്റ്ബോളിലെ ഏറ്റവും മികച്ച പുതുമുഖ താരത്തിനുള്ള പുരസ്കാരം ആദ്യവര്‍ഷം നേടി. കോളജ് പഠനം പൂര്‍ത്തിയാകുന്നതിന് ഒരു വര്‍ഷം മുന്‍പേ യു.എന്‍.സി. വിട്ട ജോര്‍ഡന്‍ 1984-ലെ എന്‍.ബി.എ. ഡ്രാഫ്റ്റില്‍ ഉള്‍പ്പെട്ടു. ഡ്രാഫ്റ്റിലെ മൂന്നാമത്തെ താരമായി ഷിക്കാഗോ ബുള്‍സ് ജോര്‍ഡനെ തിരഞ്ഞെടുത്തു.

[തിരുത്തുക] പ്രഫഷണല്‍ ബാസ്ക്കറ്റ്ബോള്‍ ജീവിതം

എന്‍.ബി.എ.യിലെ ആദ്യ വര്‍ഷം തന്നെ ജോര്‍ഡന്‍ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ശരാശരി 28.2 പോയിന്റ് നേടിയ അദ്ദേഹം കളിച്ചുതുടങ്ങി ഒരു മാസത്തിനകം സ്പോര്‍ട്സ് ഇലസ്ട്രേറ്റഡ് മാസികയുടെ പുറംചട്ടയില്‍ സ്ഥാനം പിടിച്ചു. “ഒരു നക്ഷത്രം ജനിക്കുന്നു” എന്നാണു മാസിക ജോര്‍ഡാന്റെ എന്‍.ബി.എ. പ്രവേശനത്തെ വിശേഷിപ്പിച്ചത്. ആദ്യ വര്‍ഷം തന്നെ എന്‍.ബി.എ. ഓള്‍ സ്റ്റാര്‍ ടീമിലേക്ക് ആരാധകര്‍ ജോര്‍ഡനെ തിരഞ്ഞെടുത്തു.

ഏറ്റവും മികച്ച താരമായി എന്‍.ബി.എ.ലീഗിലൊട്ടാകെ അറിയപ്പെട്ടിട്ടും ഷിക്കാഗോ ബുള്‍സിനെ ലീഗ് കിരീടമണിയിക്കാന്‍ തന്റെ ആദ്യ വര്‍ഷങ്ങളില്‍ ജോര്‍ഡനു സാധിച്ചിരുന്നില്ല. അരങ്ങേറ്റത്തിനു ശേഷം തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങളിലും ഷിക്കാഗോ ബുള്‍സ് പ്ലേ ഓഫ് മത്സരങ്ങള്‍ക്കപ്പുറം കടന്നില്ല. കിഴക്കന്‍ മേഖലയില്‍ അക്കാലത്ത് ശക്തരായിരുന്ന ബോസ്റ്റണ്‍ സെല്‍റ്റിക്സിനോടോ ഡിട്രോയ്റ്റ് പിസ്റ്റണ്‍സിനോടോ നിര്‍ണ്ണായക മത്സരങ്ങളില്‍ ബുള്‍സ് പരാജയപ്പെട്ടു. മൈക്കെല്‍ ജോര്‍ഡന്റെ കേളീശൈലി ഇക്കാലത്ത് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ടു. പോയിന്റുകള്‍ നേടാന്‍ ലീഗില്‍ ആരേക്കാളും മുമ്പനായിരുന്ന ജോര്‍ഡന്‍ തന്റെ സഹകളിക്കാരെ തെല്ലും സഹായിക്കുന്നില്ലെന്ന ആക്ഷേപമുയര്‍ന്നു. ഷിക്കാഗോ ബുള്‍സിന്റെ പരാജയത്തിനു കാരണം ഇതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

[തിരുത്തുക] ആദ്യ എന്‍.ബി.എ. കിരീടങ്ങള്‍

1989-90 കാലത്ത് ഫില്‍ ജാക്സണ്‍ ബുള്‍സിന്റെ പരിശീലകനായതോടെ ജോര്‍ഡന്റെ കേളീശൈലിയില്‍ പ്രകടമായ മാറ്റംവന്നു. പോയിന്റു നേടുന്നതിനോടൊപ്പം സഹകളിക്കാര്‍ക്കു പ്രചോദനമാകാനും ജാക്സണ്‍ ജോര്‍ഡനെ പഠിപ്പിച്ചു. നിര്‍ണ്ണായക നിമിഷങ്ങളില്‍ പന്ത് സഹകളിക്കാരിലെത്തിക്കുന്നതില്‍ ജോര്‍ഡന്‍ വിജയിച്ചു. ഷിക്കാഗോ ബുള്‍സ് മൊത്തത്തില്‍ മെച്ചപ്പെട്ടു. ആ സീസണില്‍ കിഴക്കന്‍ മേഖലാ ഫൈനലില്‍ എത്തിയെങ്കിലും ഡിട്രോയ്റ്റിനോട് 4-3നു പരാജയപ്പെട്ടു.

പരാജയങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട ഷിക്കാഗോയും ജോര്‍ഡനും പിറ്റേ വര്‍ഷം ഒത്തൊരുമയോടെ കളിച്ചു. കിഴക്കന്‍ മേഖലയില്‍ പിസ്റ്റണ്‍സിനെ പരാജയപ്പെടുത്തി ജോര്‍ഡന്‍ ആദ്യമായി എന്‍.ബി.എ. ഫൈനലിലെത്തി. ഇതിഹാസതാരമായ മാജിക് ജോണ്‍സന്റെ ലൊസേഞ്ചല്‍‌സ് ലേയ്ക്കേഴ്സ് ആയിരുന്നു ഫൈനലില്‍ എതിരാളികള്‍. ബാസ്ക്കറ്റ്ബോളിലെ എക്കാലത്തെയും മികച്ച രണ്ടു താരങ്ങളുടെ ഏറ്റുമുട്ടലായി പ്രസ്തുത ഫൈനല്‍ വിലയിരുത്തപ്പെട്ടു. അഞ്ചു തവണ ലേയ്ക്കേഴ്സിനെ കിരീടമണിയിച്ച മാജിക് ജോണ്‍സനെ മറികടക്കുകയായിരുന്നു ജോര്‍ഡനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. അതില്‍ ഒരു പരിധിവരെ വിജയിച്ച ജോര്‍ഡനും ബുള്‍സും അഞ്ചു മത്സരങ്ങളുടെ പരമ്പര 3-1നു സ്വന്തമാക്കി പ്രഥമ എന്‍.ബി.എ. കിരീടം ചൂടി. ഫൈനലിലെ ഏറ്റവും മികച്ച കളിക്കാരനായി മൈക്കെല്‍ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളിലും ഷിക്കാഗോ കിരീടനേട്ടം ആവര്‍ത്തിച്ചു. 1992-ല്‍ ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായും ജോര്‍ഡന്‍ തിരഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] ഒളിമ്പിക്സ് സ്വര്‍ണ്ണം

കോളേജ് കളിക്കാരനായിരിക്കെ 1984ലെ ലൊസേഞ്ചല്‍‌സ് ഒളിമ്പിക്സിനുള്ള അമേരിക്കന്‍ ടീമിലേക്ക് ജോര്‍ഡന്‍ തിരഞ്ഞെടുക്കപ്പെട്ടു. ശരാശരി 17.1 പോയിന്റുകള്‍ നേടിയ ജോര്‍ഡനായിരുന്നു ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിയ അമേരിക്കന്‍ ടീമിലെ ഏറ്റവും മികച്ച താരം.

1992ലെ ബാഴ്സലോണ ഒളിമ്പിക്സില്‍ പ്രഫഷണല്‍ ബാസ്ക്കറ്റ്ബോള്‍ താരങ്ങള്‍ക്കും കളിക്കാന്‍ അനുമതി ലഭിച്ചു. എന്‍.ബി.എ.യിലെ ഏറ്റവും മികച്ച താരങ്ങളായ മാജിക് ജോണ്‍സണ്‍, ലാറി ബേര്‍ഡ്, സ്കോട്ടീ പിപ്പന്‍ എന്നിവര്‍ക്കൊപ്പം ജോര്‍ഡനും അമേരിക്കയുടെ ബാസ്ക്കറ്റ്ബോള്‍ ടീമില്‍ അംഗമായി. കളിച്ച എട്ടു മത്സരങ്ങളിലും എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ജോര്‍ഡനും കൂട്ടരും ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിയത്. ബാസ്ക്കറ്റ്ബോളിലെ സ്വപ്നടീമായി ഈ സംഘം വിശേഷിപ്പിക്കപ്പെട്ടു.

[തിരുത്തുക] മറ്റ് ലിങ്കുകള്‍

ആശയവിനിമയം