ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാ‍മി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അതിപുരാതനവും പ്രശസ്തവുമായ ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാ‍മി ക്ഷേത്രം കോഴഞ്ചേരി - മാവേലിക്കര പാതയില്‍ ചെങ്ങന്നൂരിനും മവേലിക്കരയ്ക്കും മധ്യേ പ്രധാനപാതയിലുള്ള പടനിലം ജംഗ്ഷനില്‍ റോഡിനു പടിഞ്ഞാറുവശത്ത് സ്ഥിതി ചെയ്യുന്നു. ചേരമാന്‍ പെരുമാളിന്റെ കാലത്ത് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതും ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ അംഗോപാംഗങ്ങളോടു കൂടിയതുമാണ് ഈ ക്ഷേത്രം. ക്ഷേത്രവിജ്ഞാനകോശത്തിലും അപ്പന്‍ തമ്പുരാന്റെ ആട്ടപ്രകാരത്തിലും ചെറിയനാടിനെപ്പറ്റിയും ക്ഷേത്രത്തെപ്പറ്റിയും പ്രതിപാദിചിട്ടുണ്ട്. പ്രസിദ്ധ തച്ചുശാസ്ത്ര വിദഗ്ദ്ധരും രാജശില്പികളുമായിരുന്ന ഇടവങ്കാട്ട് ആചാരിമാരുടെ വാസ്തുശില്പവൈഭവവും കലാചാതുരിയും വെളിവാക്കുന്നതാണ് ക്ഷേത്രത്തിന്റെ നിര്‍മ്മിതി. പല ദാരുശില്പങ്ങളും ഇവര്‍ വഴിപാടായി നിര്‍മ്മിച്ച് സമര്‍പ്പിച്ചതാണെന്നു രേഖപ്പെടുത്തിയിരിക്കുന്നു. മുഖമണ്ഡപത്തിന്റെ തൂണുകളിലും സോപാനത്തിന്റെ കൈവരികളിലും ഉള്ള ശിലാരേഖകള്‍ പുരാതനലിപികളില്‍ ഉള്ളവ ആയതിനാലും കാലപ്പഴക്കത്താല്‍ തേയ്മാനം സംഭവിച്ചിട്ടുള്ളതിനാലും ക്ഷേത്രത്തിന്റെ നിര്‍മ്മാണകാലം നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല

പ്രധാന പാതയിലുള്ള പടനിലം ജംഗ്ഷനില്‍നിന്നും പടിഞ്ഞാറോട്ട് ക്ഷേത്രത്തിലേക്കുള്ള വീതിയേറിയ പാത ക്ഷേത്രത്തിന്റെ പുരാതന പ്രൌഢിയെ ഓര്‍മ്മിപ്പിക്കുന്നു. റോഡിനു കിഴക്കു വശമുള്ള പടനിലം കരനാഥന്മാരുടെ സാന്നിദ്ധ്യത്തില്‍ കായികാഭ്യാസ വേദിയായി ഉപയോഗിച്ചിരുന്നു. ഇവിടെ കിഴക്കും പടിഞ്ഞാറുമായി രാജപ്രൌഢിയെ ഓര്‍മ്മിപ്പിക്കുന്ന രണ്ടു കളത്തട്ടുകള്‍ ഉണ്ടായിരുന്നു.ഇതിന്റെ നടുഭാഗത്തിന് ‘ഒത്തവരമ്പ്‘ എന്നാണു പറഞ്ഞിരുന്നത്. പടനിലത്ത് ഇപ്പോള്‍ പ്രൈമറി സ്കൂള്‍ നില്‍ക്കുന്ന സ്ഥലത്ത് അതിപുരാതനമായ ഒരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നു. ഇപ്പോഴും ഈ സ്ഥലം ശാസ്താം കുന്ന് എന്നാണ് അറിയപ്പെടുന്നത്. ഈ മൈതാനത്താണ് തിരുപ്പുറപ്പാട്, പള്ളിവേട്ട, തൈപ്പൂയം, വിഷു, ഉരുളിച്ച, അഷ്ടമിരോഹിണി എന്നീ ആഘോഷങ്ങള്‍ക്കായി കരക്കാര്‍ ഒത്തുകൂടാറുള്ളത്. മൈതാനത്തിന്റെ മദ്ധ്യഭാഗത്തില്‍ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ആല്‍-മാവ് തറയിലാണ് ഇപ്പൊഴും പള്ളിവേട്ട നടന്നു വരുന്നത്.

മുഖമണ്ഡപത്തില്‍ ഉണ്ടായിരുന്ന ദാരുശില്പങ്ങള്‍, മണ്ഡപം പുതുക്കി നിര്‍മ്മിച്ചപ്പോള്‍ ആനക്കൊട്ടിലിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. മുഖമണ്ഡപത്തിലും ബലിക്കല്പുരയിലുമായി അഷ്ടദിക് പാലകന്മാര്‍, ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ മുതലായ ശില്പങ്ങളുണ്ട്. ബലിക്കല്പുരയുടെ മേല്‍ത്തട്ടില്‍ രാമായണ കഥയും സന്താനഗോപാല കഥയും സ്ത്രീരൂപത്തിലുള്ള ഗണപതിയുടെ ശില്പവും (വിനായകി) ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാ‍ണ്. ശ്രീകോവിലിനു ചുറ്റുമുള്ള ശിലാരൂപങ്ങള്‍ അവശേഷിച്ചിട്ടുണ്ടെങ്കിലും ചുവര്‍ ചിത്രങ്ങള്‍ പുനരുദ്ധാരണ സമയത്ത് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. കാലഘട്ടത്തെ സൂചിപ്പിക്കുന്ന രേഖകള്‍ കൊടിമരപ്പറയില്‍ ഇപ്പോഴും കാണാം. വളരെ പഴക്കമുള്ള കൊടിമരമാണ് ചെറിയനാട് ക്ഷേത്രത്തിലേതെന്ന് പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച കൊടിമരം സൂചിപ്പിക്കുന്നു. കൊടിമരപ്പറയിലെ ലിഖിതം ഇപ്രകാരമാണ്

ശ്രീമാനായന്നനു സമയാ രചിത പ്രതിഷ്ഠേ
മൃത്യുഞ്ജയ തന്ത്രിവരേണ്യകേതു
പിണാരുണേ ശുഭദിനേശിശുരാഷ്ട്രനാമോ
ദേവോ ഗുഹോ കലിത സ്തുതി സ്തൌ’

രാജവാഴ്ചക്കാലത്ത് ഉത്തമമായ മുഹൂര്‍ത്തത്തില്‍ മൃത്യുഞ്ജയനെന്ന തന്ത്രി ചെറിയനാട്ട് ബാലസുബ്രഹ്മണ്യ സ്വാമിയെ ഭക്തജനങ്ങള്‍ക്ക് കലിയുഗകാലത്ത് സ്തുതിച്ച് വാഴ്ത്തുന്നതിനു വേണ്ടി പ്രതിഷ്ഠിച്ചിരിക്കുന്നു. മേല്‍ ശ്ലോകത്തിലെ ‘ശിശുരാഷ്ട്രം’ എന്ന പ്രയോഗത്തില്‍ നിന്നാണ് ‘ചെറിയനാട്’ എന്ന പേര് കൈവന്നത്.

കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രത്തിന്റെ ഭരണ ചുമതല. തൃശൂരിനടുത്ത് കണയന്നൂ‍ര്‍ ദേശത്ത് ഊമന്‍പള്ളിമനയുടേയും കൈസ്ഥാനം ചെറിയനാട്, കുമാരമംഗലത്ത് , കിഴക്കേടത്ത് മൂസ്സതന്മാരിലും നിക്ഷിപ്തമായിരുന്നു. പൂജാദികാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി മൂത്തേടത്ത് മഠം, വടുകത്തില്‍ മഠം, നെടുവേലില്‍ മഠം , പുലിമുഖത്ത് മഠം മുതലായ ഊരായ്മക്കാരേയും വിളക്കെടുക്കുന്നതിനും മാലകെട്ടുന്നതിനും അകത്തടിച്ചു തളിക്കുന്നതിനും ചെമ്പകശ്ശേരില്‍ ഉണ്ണിമാരേയും താന്ത്രികച്ചുമതല താഴമണ്‍ മഠം തന്ത്രികളേയും രാജാവ് ഏല്‍പ്പിച്ചിരുന്നു. കരമൊഴിവായിക്കിട്ടിയതും നാട്ടുകാര്‍ സംഭാവന ചെയ്തതുമായി വളരെയേറെ ഭൂസ്വത്തുക്കളും, വെള്ളിയിലും സ്വര്‍ണ്ണത്തിലും ഉള്ള തിരുവാഭരണങ്ങളും ഉണ്ടായിരുന്നു.

കാലാന്തരത്തില്‍ ഭൂസ്വത്തില്‍ നിന്നുമുള്ള വരുമാനം നാമമാത്രമായിത്തീരുകയും ക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ക്കു പോലും മതിയാകാതെ വരികയും ചെയ്തപ്പോള്‍ നാട്ടുകാരുടെ ശ്രമഫലമായി ക്ഷേത്രം ദേവസ്വം ഡിപ്പാര്‍ട്ട്മെന്റിനെ ഏല്‍പ്പിക്കുകയും തുടര്‍ന്ന് ദേവസ്വം അധീനതയില്‍ ആകുകയും ചെയ്തു. നാട്ടുകാരായ ഭക്തജനങ്ങള്‍ ചേര്‍ന്ന് ‘ശ്രീ സുബ്രഹ്മണ്യ സേവാസംഘം‘ എന്നൊരു സംഘടന ഉണ്ടാക്കുകയും ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ ആനക്കൊട്ടില്‍, അലങ്കാരഗോപുരം, കിഴക്കേ അമ്പലം, ഉപദേവന്മാരുടെ ക്ഷേത്രങ്ങള്‍, ചുറ്റുമതില്‍ മുതലായവ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്ര പുനഃരുദ്ധാരണത്തിന്റെയും പുനഃപ്രതിഷ്ഠയുടെയും ഘട്ടത്തില്‍ നടത്തിയ സപ്താഹയജ്ഞത്തിന്റെ സമാപനദിവസം നടന്ന അന്നദാനത്തിന്റെ തുടര്‍ച്ചയായി എല്ലവര്‍ഷവും ഇടവ മാസത്തില്‍ സപ്താഹയജ്ഞവും അന്നദാനസദ്യയും നടന്നു വരുന്നു. ഇപ്പൊള്‍ ബഹു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം കാര്യക്ഷമതയുള്ള ഒരു ഉപദേശക സമിതി ക്ഷേത്രവികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചു പോരുന്നു.

കടപ്പാട്: നവമി,ക്ഷേത്രവിജ്ഞാനകോശം,മറ്റ് ചരിത്രഗ്രന്ഥങ്ങള്‍?? എന്നിവയില്‍നിന്ന് സമ്പാദിച്ചത്.)

ആശയവിനിമയം