പോട്ടി ശ്രീരാമുലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആന്ധ്രാ സംസ്ഥാന രൂപീകരണത്തിനുവേണ്ടി മരണം വരെ നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് പോട്ടി ശ്രീരാമുലു (മാര്‍ച്ച് 16, 1901-ഡിസംബര്‍ 16, 1952 പോട്ടി ശ്രീ രാമുലു എന്നും എഴുതാറുണ്ട്). ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുന:ക്രമീകരിക്കുന്നതിന് പോട്ടി ശ്രീരാമുലുവിന്റെ നിരാഹാര സത്യാഗ്രഹം കാരണമായി. അദ്ദേഹം അമരജീവി എന്നപേരില്‍ ആന്ധ്രാപ്രദേശില്‍ ആദരിക്കപ്പെടുന്നു. മഹാത്മാഗാന്ധിയുടെ അടിയുറച്ച അനുയായിയായ പോട്ടി ശ്രീരാമുലു തന്റെ ജീ‍വിതകാലം മുഴുവന്‍ സത്യം, അഹിംസ തുടങ്ങിയ ആദര്‍ശങ്ങള്‍ക്കും ഹരിജന്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

ഗുരുവയ്യ, മഹാലക്ഷ്മാമ്മ എന്നീ ദമ്പതികളുടെ മകനായി 1901 മാര്‍ച്ച് 16-നു മദ്രാസിലെ അണ്ണാപിള്ള തെരുവില്‍ 165-ആം നമ്പ്ര വീട്ടില്‍ പോട്ടി ശ്രീരാമുലു ജനിച്ചു. പോട്ടി ശ്രീരാമുലുവിന്റെ പൂര്‍‌വ്വികര്‍ നെല്ലൂര്‍ ജില്ലയിലെ പടമടാപള്ളെ ഗ്രാമത്തില്‍ നിന്നായിരുന്നു. പാരമ്പര്യമായി വണികരായിരുന്ന ആര്യ വൈശ്യ എന്ന സമുദായത്തിലാണ് പോട്ടി ശ്രീരാമുലു ജനിച്ചത്. 20-ആം വയസ്സുവരെ അദ്ദേഹം മദ്രാസില്‍ പഠിച്ചു. പിന്നീട് ബോംബെയിലെ വിക്ടോറിയ ജൂബിലി റ്റെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാനിട്ടറി എഞ്ജിനിയറിംഗ് പഠിച്ചു. ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുലര്‍ റെയില്‍‌വേയില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ച അദ്ദേഹം അവിടെ 4 വര്‍ഷം ജോലിചെയ്തു. 1927-ല്‍ (അദ്ദേഹത്തിനു 25 വയസ്സ് ഉള്ളപ്പോള്‍) പോട്ടി ശ്രീരാമുലുവിന്റെ ഭാര്യ മരിച്ചു. ഇതെത്തുടര്‍ന്ന് ലൗകീകജീവിതത്തില്‍ താല്പര്യം നശിച്ച പോട്ടി ശ്രീരാമുലു തന്റെ ജോലി രാജിവെച്ചു, സ്വത്തുവകകള്‍ അമ്മയ്ക്കും സഹോദരര്‍ക്കുമായി വീതിച്ചുകൊടുത്ത് മഹാത്മാഗാന്ധിയുടെ അനുയായി ആയി സബര്‍മതി ആശ്രമത്തില്‍ ചേര്‍ന്നു.


[തിരുത്തുക] സ്വാതന്ത്ര്യസമര പ്രസ്ഥാനവും ഹരിജനോദ്ധാരണവും

പോട്ടി ശ്രീരാമുലു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. 1930-ല്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിനു അദ്ദേഹം ജയിലില്‍ അടയ്ക്കപ്പെട്ടു. 1941-നും [1942]]-നും ഇടയ്ക്ക് അദ്ദേഹം സത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തു. മൂന്നുതവണ പോട്ടി ശ്രീരാമുലു സ്വാതന്ത്ര്യത്തിനുവേണ്ടി ജയില്‍വാസം അനുഭവിച്ചു. ഗ്രാമ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുജറാത്തിലെ രാജ്കോട്ടിലും ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൊമരവോലുവിലും അദ്ദേഹം പങ്കാളിയായി. യെര്‍നേനി സുബ്രമണ്യം കൊമരവോലുവില്‍ സ്ഥാപിച്ച ഗാന്ധി ആശ്രമത്തില്‍ അദ്ദേഹം ചേര്‍ന്നു.

1943-നും 1944-നും ഇടയ്ക്ക് നെല്ലൂര്‍ ജില്ലയില്‍ ചര്‍ക്കയുടെ ഉപയോഗം വ്യാപകമാക്കുന്നതിനു വേണ്ടി അദ്ദേഹം പ്രവര്ത്തിച്ചു. ജാതിയോ സമുദായമോ നോക്കാതെ എല്ലാ വിഭാഗങ്ങളിലും ഉള്ളവരുടെ വീടുകളിലും അദ്ദേഹം ഭക്ഷണത്തില്‍ പങ്കുചേര്‍ന്നു. 1946-48 കാലഘട്ടത്തില്‍ നെല്ലൂരിലെ ക്ഷേത്രങ്ങളിലും മറ്റ് മത സ്ഥാപനങ്ങളിലും ഹരിജനങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി അദ്ദേഹം മൂന്ന് ഉപവാസങ്ങള്‍ അനുഷ്ഠിച്ചു. നെല്ലൂരിലെ മൂലപേട്ട വേണുഗോപാലസ്വാമി ക്ഷേത്രത്തില്‍ ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനത്തിനായി അദ്ദേഹം നടത്തിയ നിരാഹാരത്തെ തുടര്‍ന്ന് ഹരിജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടു. മദ്രാസ് സര്‍ക്കാരില്‍ നിന്ന് ഹരിജനോദ്ധാരണത്തിനായി ഉപവാസത്തിലൂടെ അദ്ദേഹം അനുകൂല ഉത്തരവുകള്‍ നേടിയെടുത്തു.

ഇതിന്റെ ഭലമായി ഹരിജനോദ്ധാരണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ആഴ്യില്‍ ഒരു ദിവസമെങ്കിലും കളക്ടര്‍മാര്‍ പങ്കെടുക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. തന്റെ ജീവിതത്തിന്റ അവസാന കാലത്ത് പോട്ടി ശ്രീരാമുലു നെല്ലൂരില്‍ താമസിച്ച് ഹരിജനോദ്ധാരണത്തിനായി പ്രവര്‍ത്തിച്ചു. ഹരിജനോദ്ധാരണം പ്രോല്‍സാഹിപ്പിക്കുന്നതിനായി മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലാക്കാര്‍ഡുകള്‍ അദ്ദേഹം അണിയുമായിരുന്നു. പാദരക്ഷകളോ കുടയോ ഇല്ലാതെ വേനല്‍ച്ചൂടില്‍ ശ്രീരാമുലു ഈ പ്ലക്കാര്‍ഡുകളും അണിഞ്ഞ് നടക്കുമായിരുന്നു. പോട്ടി ശ്രീരാമുലുവിന്റെ പൂര്‍‌വ്വപ്രവര്‍ത്തികള്‍ അറിയാത്ത ആളുകള്‍ ഒരു ഭ്രാന്തന്‍ എന്നുകരുതി അദ്ദേഹത്തെ അവഗണിച്ചു. സ്വമതസ്ഥര്‍ പോട്ടി ശ്രീരാമുലുവിനെ ഹരിജനോദ്ധാരണത്തിന്റെ പേരില്‍ അധിക്ഷേപിച്ചു.

[തിരുത്തുക] തെലുഗു സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സംസ്ഥാനം എന്ന ആവശ്യം

തെലുഗു ഭാഷ സംസാരിക്കുന്നവരെ ഒരുമിപ്പിക്കുന്നതിനും തമിഴ്, ദ്രാവിഡ സംസ്കാരങ്ങളില്‍ നിന്നും വേറിട്ട് ആന്ധ്രാപ്രദേശിന്റെ തനതു വ്യക്തിത്വവും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതിനുമായി ആന്ധ്രാപ്രദേശിനെ ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കണം എന്ന് പോട്ടി ശ്രീരാമുലു സര്‍ക്കാരിനെ നിര്‍ബന്ധിക്കുവാന്‍ ശ്രമിച്ചു. ഒരു നീണ്ട നിരാഹാരത്തില്‍ പ്രവേശിച്ച അദ്ദേഹത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രു ഭാഷാടിസ്ഥാനത്തിലുള്ള വിഭജനത്തെ പിന്താങ്ങാം എന്നുപറഞ്ഞ് നിരാഹാരത്തില്‍ നിന്നും പിന്തിരിപ്പിച്ചു. എങ്കിലും പിന്നീട് കുറെക്കാലത്തേയ്ക്ക് ഈ പ്രശ്നത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. മദ്രാസില്‍ മഹര്‍ഷി ബുളുസു ശംബരമൂര്‍ത്തിയുടെ വീട്ടില്‍ 1952 ഒക്ടോബര്‍ 19-നു പോട്ടി ശ്രീരാമുലു ആന്ധ്രാ സംസ്ഥാന രൂപീകരണത്തിനായി വീണ്ടും ഉപവാസം ആരംഭിച്ചു. ആദ്യം അധികം പേര്‍ ശ്രദ്ധിക്കാത്ത ഈ ഉപവാസം ദിവസം ചെല്ലുംതോറും ജനശ്രദ്ധ ആകര്‍ഷിച്ചു. ആന്ധ്ര കോണ്‍ഗ്രസ് കമ്മിറ്റി ഈ ഉപവാസത്തെ കൈയൊഴിഞ്ഞിരുന്നു.

തെലുങ്കരുടെ പല സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ശേഷവും സര്‍ക്കാര്‍ പുതിയ സംസ്ഥാനരൂപീകരണത്തെക്കുറിച്ച് വ്യക്തമായി ഒന്നും പ്രഖ്യാപിച്ചില്ല. ഡിസംബര്‍ 15-നു അര്‍ദ്ധരാത്രി (ഡിസംബര്‍ 16-നു അതികാലേ) പോട്ടി ശ്രീരാമുലു അന്തരിച്ചു. തന്റെ ലക്ഷ്യം നേടുവാനായുള്ള സമരത്തില്‍ അദ്ദേഹം ജീവന്‍ വെടിഞ്ഞു.

പോട്ടി ശ്രീരാമുലുവിന്റെ ശവഘോഷയാത്രയില്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ ത്യാഗത്തെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി. ജാഥ മൌണ്ട് റോഡില്‍ എത്തിയപ്പൊഴേക്കും ആയിരക്കണക്കിനു ആളുകള്‍ ജാഥയില്‍ പങ്കുചേര്‍ന്ന് പോട്ടി ശ്രീരാമുലുവിനെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി. പിന്നീട് ജനക്കൂട്ടം അക്രമാസക്തരായി പൊതുമുതല്‍ നശിപ്പിച്ചുതുടങ്ങി. മരണവാര്‍ത്ത കാട്ടുതീപോലെ പടര്‍ന്ന് വിഷിനഗരം, വിശാഖപട്ടണം, വിജയവാഡ, ഏലൂരു, ഗുണ്ടൂര്‍, തെനാലി, ഓങ്കോലെ, നെല്ലൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ പോലും കോളിളക്കം സൃഷ്ടിച്ചു. വിജയവാഡയിലും അനകപള്ളെയിലും ജനങ്ങള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മൂന്നുനാലു ദിവസത്തേക്ക് മദ്രാസ്, ആന്ധ്രാ പ്രദേശങ്ങളില്‍ ജനകീയ പ്രക്ഷോഭം മൂലം ജനജീവിതം തടസ്സപ്പെട്ടു. ഡിസംബര്‍ 19-നു ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രു ഒരു പ്രത്യേക സംസ്ഥാനം രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി.

1953 ഒക്ടോബര്‍ 1-നു ആന്ധ്രാ സംസ്ഥാനം രൂപീകൃതമായി. 1956 നവംബര്‍ 1-നു ഹൈദ്രാബാദ് തലസ്ഥാനമാക്കി ആന്ധ്രാപ്രദേശ് എന്നപേരില്‍ സംസ്ഥാനം രൂപീകരിച്ചു. അതേദിവസം തന്നെ കേരള, കര്‍ണ്ണാടക സംസ്ഥാന രൂപീകരണങ്ങള്‍ നടന്നു. ഇതിനുപിന്നാലെ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ 1960-ല്‍ രൂപീകൃതമായി. ദക്ഷിണേന്ത്യന്‍ ഭാഷകളുടെ വികാസ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം എന്നു പറയാം. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് അതതു സംസ്ഥാനങ്ങളുടെ പ്രോത്സാഹനത്തോടെ സ്വതന്ത്രമായി വികസിക്കുവാനുള്ള അവസരം ഇതോടെ ലഭിച്ചു.[1]

[തിരുത്തുക] പോട്ടി ശ്രീരാമുലുവിന്റെ മരണം: വിവാദങ്ങള്‍

ആന്ധ്രയില്‍ നിന്നുള്ള ക്ഷിപ്ത താല്പര്യങ്ങളുള്ള കോണ്‍ഗ്രസ് നേതൃത്വം പോട്ടി ശ്രീരാമുലുവിനെ മന:പൂര്‍വ്വം രക്തസാക്ഷി ആക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്. ശംബരമൂര്‍ത്തിയുടെ ഭവനത്തില്‍ അദ്ദേഹത്തിന്റെ നിരാഹാരം പുരോഗമിക്കവേ, പോട്ടി ശ്രീരാമുലുവിന്റെ ആരോഗ്യസ്ഥിതി വളരെ വഷളായിട്ടും ഈ രാഷ്ട്രീയനേതാക്കള്‍ വൈദ്യസഹായം എത്തിക്കുന്നതു തടഞ്ഞു എന്നും ആരോപണം ഉണ്ട്. മദ്രാസ് നഗരത്തിന്റെ ഹൃദയഭാഗത്ത് പോട്ടി ശ്രീരാമുലു 50 ദിവസത്തിനു മീതേ നിരാഹാരം അനുഷ്ഠിച്ചു. എന്തുകൊണ്ട് രാജാജി സര്‍ക്കാരോ പോലീസോ പോട്ടി ശ്രീരാമുലുവിനെ ആശുപത്രിയിലേക്ക് മാറ്റുകയോ നിര്‍ബന്ധിതമായി നിരാഹാരം അവസാനിപ്പിക്കുകയോ ചെയ്തില്ല എന്ന ചോദ്യം അവശേഷിക്കുന്നു. ആധുനിക ഇന്ത്യയുടെ‍ ചരിത്രത്തില്‍ പോട്ടി ശ്രീരാമുലുവിനു മുന്‍പ് നിരാഹാരം അനുഷ്ഠിച്ച് ജീവന്‍ വെടിഞ്ഞ ഏക വ്യക്തി ജതിന്‍ ദാസ് ആണ്. മറ്റ് എല്ലാ നിരാഹാര സമരങ്ങളും ഒന്നുകില്‍ സ്വയം അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സര്‍ക്കാര്‍ നിര്‍ബന്ധിതമായി അവസാനിപ്പിക്കുകയോ ആയിരുന്നു.[2]

നെഹ്രു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വിഭജനത്തിന് എതിരായിരുന്നു[3]. ഡിസംബര്‍ 3-നു നെഹറു രാജഗോപാലാചാരിക്ക് ഇങ്ങനെ എഴുതി. “ആന്ധ്രാ സംസ്ഥാനത്തിനുവേണ്ടി ഏതോ ഒരു നിരാഹാരം നടക്കുന്നു, എനിക്ക് പല വെപ്രാളം പിടിച്ച റ്റെലെഗ്രാമുകളും ലഭിക്കുന്നു. ഞാന്‍ ഇതിനെ ഒട്ടും അനുകൂലിക്കുന്നില്ല. ഇതിനെ പൂര്‍ണ്ണമായി അവഗണിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു”. നിരാഹാര സമരം നീണ്ടുപോവുന്നതനുസരിച്ച് സമരത്തിനുള്ള ജനപിന്തുണ ഏറുകയും പല പട്ടണങ്ങളിലും ഹര്‍ത്താലുകള്‍ നടക്കുകയും ചെയ്തു. ആന്‍ഡ്രെ ബെറ്റീല്‍ എന്ന സാമൂഹിക ശാസ്ത്രജ്ഞന്‍ മദ്രാസില്‍ നിന്ന് കല്‍ക്കട്ടയിലേക്ക് പോകവേ തന്റെ തീവണ്ടി രാജഗോപാലാചാരിക്കും നെഹ്രുവിനും എതിരായി മുദ്രാവാക്യം മുഴക്കിയ ജനങ്ങള്‍ വിശാഖപട്ടണത്തുവെച്ച് തടഞ്ഞു എന്ന് എഴുതിയിരിക്കുന്നു.[3]

ജനങ്ങളുടെ പ്രക്ഷോഭത്തിന്റെ ശക്തി മനസിലാക്കിയ നെഹ്രു ഡിസംബര്‍ 12-നു രാജാജിക്ക് വീണ്ടും എഴുതി. ആന്ധ്ര സംസ്ഥാനം എന്ന ആവശ്യം അംഗീകരിക്കുവാനുള്ള സമയം ആയി എന്നും അല്ലെങ്കില്‍ ആന്ധ്രയിലെ ജനങ്ങളുടെ ഇടയില്‍ പൂര്‍ണ്ണമായ മടുപ്പ് ഉണ്ടാവുമെന്നും നമുക്ക് അതിനോട് കിടനില്‍ക്കാനാവില്ല എന്നും നെഹ്രു എഴുതി. പക്ഷേ ഔദ്യോഗിക പ്രഖ്യാപനം വെച്ചുതാമസിപ്പിക്കപ്പെട്ടു. പോട്ടി ശ്രീരാമുലു ഡിസംബര്‍ 15-നു അന്തരിച്ചു.[3]

[തിരുത്തുക] മറ്റ് വിവരങ്ങള്‍

  • പോട്ടി ശ്രീരാമുലുവിന്റെ അര്‍പ്പണബോധം കണ്ട് ഗാന്ധിജി ഇങ്ങനെ പറഞ്ഞു: "പോട്ടി ശ്രീരാമുലുവോളം അര്‍പ്പണബോധമുള്ള പത്തുപേരും കൂടി ഉണ്ടെങ്കില്‍ നമുക്ക് ഒരു വര്‍ഷത്തിനകം സ്വാതന്ത്ര്യം ലഭിക്കും."
  • വീട് നമ്പ്ര. 126, റോയപ്പേട്ട ഹൈ റോഡ്, മൈലാപ്പൂര്‍, മദ്രാസ് എന്നതാണ് പോട്ടി ശ്രീരാമുലു ജീവന്‍ വെടിഞ്ഞ വസതിയുടെ വിലാസം. ഈ വീട് ഒരു പ്രധാന സ്മാരകമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സംരക്ഷിക്കുന്നു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്

  • സുപ്രസിദ്ധുള ജീവിത വിശേഷാലു (പ്രശസ്ത വ്യക്തികളുടെ ജീവചരിത്ര സംക്ഷിപ്തം) - ജാനമഡ്ഡി ഹനുമച്ചശാസ്ത്രി എഴുതിയ തെലുഗു പുസ്തകം.
ആശയവിനിമയം
ഇതര ഭാഷകളില്‍