കേരളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളം
അപരനാമം: ദൈവത്തിന്റെ സ്വന്തം നാട്
തലസ്ഥാനം തിരുവനന്തപുരം
രാജ്യം ഇന്ത്യ
ഗവര്‍ണ്ണര്‍
മുഖ്യമന്ത്രി
ആര്‍.എല്‍.ഭാട്യ
വി.എസ്. അച്യുതാനന്ദന്‍
വിസ്തീര്‍ണ്ണം 38,863ച.കി.മീ
ജനസംഖ്യ 31,838,619
ജനസാന്ദ്രത 819/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ മലയാളം
ഔദ്യോഗിക മുദ്ര
തമിഴ്, കന്നഡ എന്നീ ഭാഷകളും ചില കേന്ദ്രങ്ങളില്‍ സംസാരിക്കുന്നുണ്ട്.

ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. ഇംഗ്ലീഷില്‍: kerala. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. പടിഞ്ഞാറ്‌ അറബിക്കടല്‍, കിഴക്ക്‌ തമിഴ്‌നാട്, വടക്ക്‌ കര്‍ണാടകം എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന്റെ അതിര്‍ത്തികള്‍. വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. [1] അറബിക്കടലിന്റെ സാമീപ്യവും ചുരുങ്ങിയ വിസ്തൃതിക്കുള്ളില്‍ ധാരാളം നദികളുമുള്ളതിനാല്‍ കേരളം ജലഗതാഗതത്തിനു അനുയോജ്യമാണ്. കൊച്ചിയാണ് കേരളത്തിലെ പ്രധാന തുറമുഖം. നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പ്രധാന വിമാനത്താവളങ്ങള്‍. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.

ഇന്ത്യയില്‍ ഏറ്റവും സാമൂഹിക പുരോഗതി കൈവരിച്ച സംസ്ഥാനമാണ്‌ കേരളം. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ലോകത്തെങ്ങുമില്ലാത്ത് തനതായ ഒരു മത്സരമാണ്‌ വള്ളം കളി
ലോകത്തെങ്ങുമില്ലാത്ത് തനതായ ഒരു മത്സരമാണ്‌ വള്ളം കളി
  • ‘കേരളം’ എന്ന പേരിന്റെ ഉത്ഭവത്തിന്റെ കാര്യത്തില്‍ വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ട്. കേരവൃക്ഷങ്ങള്‍ നിറഞ്ഞ നാട് എന്നര്‍ത്ഥത്തില്‍ കേരം എന്ന പദത്തില്‍ നിന്ന് ഉണ്ടായി എന്നാണ് ഒരു വാദം.
  • ‘ചേരളം’ എന്ന പദത്തില്‍ നിന്ന്‌ ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം, ചേര്‍, അഥവാ ചേര്‍ന്ത എന്നതിന് ചേര്‍ന്ന എന്നാണ് അര്‍ത്ഥം. കടല്‍ മാറി കരകള്‍ കൂടിച്ചേര്‍ന്ന എന്ന അര്‍ത്ഥത്തില്‍ ആണ് ഇത് ഉത്ഭവിച്ചത് എന്നാണാ വാദഗതിക്കാര്‍ കരുതുന്നത്. സംഘകാലത്തിലെ നെയ്തല്‍ തിണൈ എന്ന ഭൂപ്രദേശത്തില്‍ വരുന്ന ഇവിടം കടല്‍ ചേരുന്ന് ഇടം എന്നര്‍ത്ഥത്തില്‍ ചേര്‍ എന്ന് വിളിച്ചിരുന്നു. ചേര്‍+അളം എന്നതിന് സമുദ്രം എന്ന അര്‍ത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലര്‍ കടലോരത്തിന്റെ അധിപരുമായി. [2]
  • ചേര രാജാക്കന്മാരില്‍ നിന്നുമാകാം പേര്‍ വന്നതെന്നാണ് മറ്റൊരു അഭിപ്രായം. [3] ഇവരുടെ പേര്‍ തന്നെ ഥേര എന്ന പാലി വാക്കില്‍ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു.ഥേരന്‍ എന്ന വാക്കിന് വലിയേട്ടന്‍ എന്നാണ് വാച്യാര്‍ത്ഥം. ബുദ്ധമതത്തിലെ ഥേരവാദ മതത്തില്‍ പെട്ടവരായിരുന്നു ചേര രാജാക്കന്മാര്‍ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയല് നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പപ്രകാരം ചേരന്‍ എന്നായതാണെന്നു. അതേ പോലെ തന്നെ സ്ഥലം എന്ന അര്‍ത്ഥത്തിലുള്ള പാലി പദമായ തളം ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബൗദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം. [4]

[തിരുത്തുക] ഔദ്യോഗികം

[തിരുത്തുക] ചരിത്രം

ശിലായുഗത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന മുനിയറകള്‍ കേരളത്തിലെ മറയൂര്‍ എന്ന സ്ഥലത്ത്.
ശിലായുഗത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന മുനിയറകള്‍ കേരളത്തിലെ മറയൂര്‍ എന്ന സ്ഥലത്ത്.
പ്രധാന ലേഖനം: കേരള ചരിത്രം

പ്രാക്തന കാലം മുതലുളള അധിനിവേശങ്ങളുടെയും പോരാട്ടങ്ങളുടെയും ബാക്കി പത്രമാണ്‌ ഇന്നത്തെ കേരളം. കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുന്‍പ്‌ 272-നും 232-നും ഇടയില്‍ അശോകചക്രവര്‍ത്തി സ്ഥാപിച്ച ശിലാഫലകത്തില്‍ നിന്നാണ്‌ ലഭിച്ചിരിക്കുന്നത്‌. ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്‌, റോമന്‍, ചൈനീസ്‌ യാത്രാരേഖകളില്‍ കേരളത്തെപ്പറ്റിയുളള വിവരണങ്ങള്‍ കാണാം. പുരാതന കാലം മുതല്‍ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു. തമിഴ്‌ ആയിരുന്നു ചേരന്‍മാരുടെ വ്യവഹാര ഭാഷ. തമിഴില്‍ നിന്നും വേറിട്ട്‌ മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ്‌ കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്‌.

ക്രിസ്തുവിനു മുന്‍പു തന്നെ കേരളീയര്‍ യഹൂദരുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ്‌ മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നില്‍. പത്താം നൂറ്റാണ്ടു മുതല്‍ കേരളം ജന്മി പ്രഭുക്കന്മാരുടെ കീഴിലായി. ഇവരുടെ പരസ്പര പോരാട്ടങ്ങള്‍ക്കൊടുവില്‍ മൂന്നു അധികാര കേന്ദ്രങ്ങള്‍ നിലവില്‍ വന്നു: മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍. തുടര്‍ന്നാണ്‌ കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്‌.

പോര്‍ച്ചുഗീസ്‌ സഞ്ചാരിയായ വാസ്കോ ദി ഗാമ 1498-ല്‍ കേരളത്തില്‍ എത്തിയത്‌ കേരളത്തില്‍ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ അറബികളുടെ മേല്‍ക്കോയ്മ തകര്‍ക്കുക എന്ന ഉദ്ദ്യേശത്തോടെ ആയിരുന്നു. അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാര്‍ അറബികളായിരുന്നു. ഏതായാലും കേരളത്തിന്റെ കടല്‍ മുഖങ്ങള്‍ യൂറോപ്യന്‍ വ്യാപാരികള്‍ക്കു മുന്നില്‍ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു. പോര്‍ച്ചുഗീസുകാരെത്തുടര്‍ന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും കേരളത്തില്‍ സ്വാധീനമുറപ്പിച്ചു. വിദേശാധിപത്യത്തിനെതിരെ നടന്ന നിരവധി സമരങ്ങളാണ് പിന്നീടുള്ള കേരളചരിത്രത്തിലെ പ്രധാന ഏടുകളെല്ലാം.

ഈ കാലഘട്ടത്തിലെല്ലാം കേരളം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാര്‍ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കന്‍മാരിലൂടെയായിരുന്നു ഭരണം. 1947-ല്‍‍ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. ഇതേത്തുടര്‍ന്ന്, 1956 നവംബര്‍ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

[തിരുത്തുക] ഭൂമിശാസ്ത്രം

പ്രധാന ലേഖനം: കേരളത്തിന്റെ ഭൂമിശാസ്ത്രം
ഇടുക്കി ജില്ലയിലെ മൂന്നാര്‍ മലനിരകള്‍
ഇടുക്കി ജില്ലയിലെ മൂന്നാര്‍ മലനിരകള്‍

അക്ഷാംശം 8o17' 30" മുതല്‍ 12o47‘40“ വരെയും രേഖാംശം കിഴക്ക് 74o51‘57“ മുതല്‍ 77o 24‘47“ വരെയുമാണ് കേരളത്തിന്റെ കിടപ്പ്. ആകെ വിസ്തീര്‍ണ്ണം 38,863 ചതുരശ്ര കിലോമീറ്ററാണ്. ഇത് ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ 1.18 ശതമാനം മാത്രമേ വരൂ. തെക്കുവടക്ക് നിളം 560 കി.മീറ്ററും കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി 60 കിലോമീറ്ററും ആണ്. കേരളത്തിന്റെ വടക്കേ അറ്റത്തെ വീതി 11 കി. മീ ആണെങ്കില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ 124 കിലോമീറ്റര്‍ വരെ വീതിയുണ്ട്. തെക്കോട്ട് വീണ്ടും വീതി കുറഞ്ഞ് വരുന്നു.

കിഴക്ക്‌ പശ്ചിമഘട്ടത്തില്‍ തുടങ്ങി പടിഞ്ഞാറ്‌ അറബിക്കടല്‍ വരെയുളള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഏറെ ഭിന്നമാണ്‌. ഭൂമിശാസ്ത്രപരമായി കേരളത്തെ മൂന്നായി തിരിച്ചിട്ടുണ്ട്‌. മലനാട്‌, ഇടനാട്‌, തീരപ്രദേശം. തെക്കുമുതല്‍ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ്‌ കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്‌. പ്രകൃതി നിര്‍മ്മിതമായ ഒരു മതിലുപോലെയാണ്‌ ഈ മലനിരകള്‍. പാലക്കാട്‌ ജില്ലയിലെ വാളയാറില്‍ മാത്രമാണ്‌ പശ്ചിമഘട്ടം മുറിക്കപ്പെടുന്നത്‌. വാളയാര്‍ ചുരം എന്ന ഈ ചുരമുളളതിനാല്‍ പാലക്കാടു ജില്ലയില്‍ മാത്രം മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായി വരണ്ട കാലാവസ്ഥയാണ്‌. അഞ്ഞൂറിലേറെ കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതാണ്‌ കേരളത്തിന്റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്‌ എന്നീ ജില്ലകളൊഴികെ ബാക്കി ജില്ലകളെയെല്ലാം അറബിക്കടല്‍ സ്പര്‍ശിക്കുന്നുണ്ട്‌.

മലനിരകളില്‍ മിക്കയിടങ്ങളിലും തേയില കൃഷി വ്യാപകമായി ചെയ്തു വരുന്നു
മലനിരകളില്‍ മിക്കയിടങ്ങളിലും തേയില കൃഷി വ്യാപകമായി ചെയ്തു വരുന്നു

[തിരുത്തുക] ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

  • മലനാട് - സമുദ്രനിരപ്പില്‍ നിന്ന്‌ 250 അടിയില്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങള്‍. 18653 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള കേരളത്തിന്റെ 48 ശതമാനവും മലനാടാണ്.
  • ഇടനാട് - 25 അടിക്കും 250 അടിക്കും ഇടയില്‍ ഉയരമുള്ള പ്രദേശങ്ങള്‍. ചുവന്ന മണ്ണ് ഈ പ്രദേശത്തിന്റെ പ്രതേകതയാണ്‌‍. നെല്‍കൃഷിക്ക് വളരെ യോജിച്ചതാണ് ഈ മണ്ണ്.
  • തീരദേശം - 25 അടിയില്‍ താഴെ ഉയരമുള്ള പ്രദേശങ്ങള്‍. കേരളത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ തീരപ്രദേശത്താണ്. കൊച്ചി, ആലപ്പുഴ എന്നിവ ഇതിനുദാഹരണങ്ങളാണ്‌. പുരാതന കാലം മുതല്‍ക്കേ കടലുമായി ബന്ധപ്പെട്ട വ്യാപാരം മൂലം വന്ന പ്രത്യേകതയാണ് ഇത്. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ തീരദേശം വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്‌

[തിരുത്തുക] നദികള്‍

ഉള്‍നാടന്‍ ജലാശയങ്ങള്‍ കേരളത്തിന്റെ പ്രത്യേകതയാണ്. അത്തരം ഒരു ജലാശയവും അതിലൂടെ ഒഴുകുന്ന ഹൌസ്‌ബോട്ടുകളും കാണാം
ഉള്‍നാടന്‍ ജലാശയങ്ങള്‍ കേരളത്തിന്റെ പ്രത്യേകതയാണ്. അത്തരം ഒരു ജലാശയവും അതിലൂടെ ഒഴുകുന്ന ഹൌസ്‌ബോട്ടുകളും കാണാം

കേരളത്തിലെ നദികള്‍ പശ്ചിമഘട്ടത്തില്‍ നിന്നുമുത്ഭവിക്കുന്നതിനാല്‍ നദികള്‍ക്ക് നീളം കുറവാണ്. പെരിയാര്‍ നദിയാണ് കേരളത്തിലെ ഏറ്റവും നീളമുള്ള നദി. പഞ്ചാബിലേയോ ആന്ധ്രാ പ്രദേശിലേയോ പോലെ അതിവിശാലങ്ങളായ പാടശേഖരങ്ങള്‍ ഇല്ല. മലകളാലോ ചെറുകുന്നുകളാലോ വലയം ചെയ്ത വയലുകളാണധികവും. വലയം എന്ന വാക്കില്‍ നിന്നാണ് വയലെന്ന വാക്കുണ്ടായെതുന്നു ചില ഭാഷാശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. പറമ്പുകള്‍, തോടുകള്‍, ചെറുകുന്നുകള്‍, മേടുകള്‍ തുടങ്ങിയ പാടശേഖരങ്ങളേയും ഇടനാട്ടിലേക്കു വരുമ്പോള്‍ കണ്ടെത്താന്‍ കഴിയും. തീരപ്രദേശങ്ങളില്‍ വയലുകളുടെ വിസ്തൃതി പിന്നെയും കുറയുന്നു. 44 നദികളും അവയുടെ തോടുകളും തലങ്ങും വിലങ്ങും കിടക്കുന്ന കേരളത്തില്‍ വള്ളങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ മുഖ്യയാത്രാവാഹനങ്ങള്‍. ഓരോ നൂറുകിലോമീറ്ററിലും ഒരു നദിയെങ്കിലും കേരളത്തില്‍ കണ്ടെത്താന്‍ കഴിയും. വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലങ്ങള്‍ കൂടുതലുള്ളതിനാല്‍ ഭക്ഷണം, പാര്‍പ്പിടം, സഞ്ചാരം, വസ്ത്രധാരണം എന്നിവയില്‍ തനതായ ശൈലികള്‍ കേരളത്തിനു സ്വന്തമായി. സമുദ്രസാമീപ്യവും, പശ്ചിമഘട്ടനിരകള്‍ മഴമേഘങ്ങളേയും ഈര്‍പ്പത്തിനേയും തടഞ്ഞു നിര്‍ത്തുന്നതു മൂലം, കൂടിയ ആര്‍ദ്രതയും അന്തരീക്ഷ ഊഷ്മാവും കേരളത്തിനുണ്ട്. അന്തരീക്ഷ ഊഷ്മാവ് വര്‍ഷത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകളേ കാണിക്കാറുമുള്ളു. ജലസാന്നിധ്യത്തിന്റെ കൂടിയതോത് തീണ്ടലും തോടീലും പോലുള്ള ആചാരങ്ങളേയും ബാധിച്ചിട്ടുണ്ടെന്നാണ് പൊതുവേ കണക്കാക്കുന്നത്.

[തിരുത്തുക] മണ്ണിനങ്ങള്‍

ഏഴായി തിരിക്കാം. 1) തേരിമണ്ണ് 2) ലാററ്റൈറ്റ് 3) എക്കല്‍ മണ്ണ് 4) ചെളി മണ്ണ് 5) ഉപ്പുമണ്ണ് 6) പരുത്തിക്കരിമണ്ണ് 7)കാട്ടുമണ്ണ് എന്നിവയാണ് അവ

[തിരുത്തുക] കാലാവസ്ഥ

കേരളത്തിലെ ഭൂമിയുടെ വിഭജനം ഏകദേശ ഭൂപടം
കേരളത്തിലെ ഭൂമിയുടെ വിഭജനം ഏകദേശ ഭൂപടം

ഭൂമധ്യരേഖയില്‍ നിന്ന് വളരെ അടുത്തായിക്കിടക്കുന്നതിനാല്‍ കേരളത്തില്‍ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ സമുദ്രസാമീപ്യം സമശീതോഷ്ണ കാലവസ്ഥയൊരുക്കുന്നു. കേരളത്തില്‍ കാലാവസ്ഥകള്‍ വ്യക്തമായി വ്യത്യാസം പുലര്‍ത്തുന്നവയാണ്‌. രണ്ട് മഴക്കാലങ്ങള്‍ ആണ് ഉള്ളത്. കാലവര്‍ഷവും തുലാവര്‍ഷവും. ശൈത്യകാലം, വേനല്‍ക്കാലം, ഉഷ്ണകാലം എന്നീ മറ്റു കാലാവസ്ഥകളും അനുഭവപ്പെടുന്നു. ഇത് കൃത്യമായും വര്‍ഷത്തിന്റെ പ്രത്യേക മാസങ്ങളില്‍ വരുന്നു എന്നത് ഒരു പ്രത്യേകതയാണ്.

[തിരുത്തുക] ശൈത്യകാലം

ചൂടു കുറഞ്ഞ വരണ്ട കാലാവസ്ഥ എന്നേ പറയാന്‍ പറ്റൂ. ഭൂമധ്യരേഖയില്‍ നിന്ന് അകന്ന പ്രദേശങ്ങള്‍ പോലെ വളരെ കുറഞ്ഞ താപനില കേരളത്തില്‍ രേഖപ്പെടുത്തിക്കാണാറില്ല. മഴ നന്നേ കുറവായിരിക്കും കുറഞ്ഞ താപനില 13-16 വരെ ചിലപ്പോള്‍ ആകാറുണ്ട്. എന്നാല്‍ കൂടിയ താപനില 23 നു താഴെ നില്‍ക്കുകയും ചെയ്യുന്ന സുഖകരമായ ഒരു കാലാവസ്ഥയാണ് ഇത്. വിദേശീയരായ സന്ദര്‍ശകര്‍ കൂടുതല്‍ ഉണ്ടാവുന്ന ഒരു കാലഘട്ടം ഇതാണ്. ഏറ്റവും കൂടിയ മഴയുടെ അളവ് 5 സെം.മീ. യില്‍ താഴെയാണ്.

[തിരുത്തുക] വേനല്‍ക്കാലം

കേരളത്തിലെ വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. മാര്‍ച്ച് മുതല്‍ മേയ് വരേയുള്ള കാലമാണ് ഇത്. എന്നാല്‍ മറ്റിടങ്ങളിലില്ലാത്ത തരം വേനല്‍ മഴ കേരളത്തിന്റെ പ്രത്യേകതയാണ്. വിട്ടു വിട്ട് പെയ്യുന്ന മഴ മാര്‍ച്ച് മേയ് മാസങ്ങളിലെ താപനില കുറക്കാന്‍ സഹായിക്കാറുണ്ട്. ഈ കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പിള്ളി പ്രദേശങ്ങളിലാണ്. ഇത് മേയിലാണ് കൂടുതലും ലഹ്യമാകുന്നത്. കണ്ണൂര്‍, ജില്ലയിലെ തെക്കു കിഴക്കന്‍ ഭാഗങ്ങള്‍ , മലപ്പുറം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങള്‍ പാലക്കാട് ജില്ല എന്നിവിടങ്ങളില്‍ 20 സെ.മീ ഓളം മഴ ലഭിക്കാറുണ്ട്. കാട്ടുതീ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് ഇക്കാലത്താണ്.

[തിരുത്തുക] മഴക്കാലം

ഇത് വ്യക്തമായ രീതിയില്‍ രണ്ട് കാലങ്ങളിലായാണ് വരുന്നത്

[തിരുത്തുക] കാലവര്‍ഷം

കാലവര്‍ഷം അഥവാ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരേയുള്ള മാസങ്ങളിലാണ് ഇത്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇക്കാലത്താണ്. ഇടവപ്പാതിയെന്നും വിളിക്കാറുള്ള ഈ മഴക്കാലം അറബിക്കടലില്‍ നിന്ന് രൂപം കൊണ്ട് വരുന്ന മഴമേഘങ്ങള്‍ പശ്ചിമഘട്ടത്തിന്റെ സാമീപ്യം മൂലം ഘനീഭവിച്ച് ഉണ്ടാകുന്നതാണ്. ഇടിവെട്ടും മിന്നലും കുറവായിരിക്കുമെന്നതും ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും മഴപെയ്യുമെന്നതുമാണ് തുലാവര്‍ഷത്തെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇറ്റുക്കി ജില്ലയിലെ പീരുമേട് പ്രദേശങ്ങളിലാണ്. ഇവിടെ 400 സെ.മീ വരെ മഴ ലഭിക്കുന്നു. മലബാറിലെ കുറ്റ്യാടി, വൈത്തിരി പ്രദേശങ്ങളിലാണ് വടക്ക് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്.

[തിരുത്തുക] തുലാവര്‍ഷം

രാഷ്ട്രീയ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും കേരളത്തില്‍ സാധാരണമാണ്.
രാഷ്ട്രീയ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും കേരളത്തില്‍ സാധാരണമാണ്.

വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലം എന്നറിയപ്പെടുന്ന ഇത് തുലാം രാശിയിലാണ് പെയ്യുന്നത്. അതായത് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ. സംസ്ഥാനത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് ഈ മഴ കൂടുതലായും ലഭിക്കുന്നത്. വൈകുന്നേരങ്ങളില്‍ ആണ് കൂടുതലായും പെയ്യുക അതുകൊണ്ട് ഈ മഴ നാലുമണി മഴ[തെളിവുകള്‍ ആവശ്യമുണ്ട്] എന്നറിയപ്പെടുന്നു, മാത്രവുമല്ല മഴയ്ക്ക് മുമ്പ് ഇടി മിന്നലിന്റെ വരവേല്പ് ഇക്കാലത്ത് കൂടുതലായുണ്ടാകും. പുനലൂര്‍,. കുറ്റ്യാടി, നേരിയമംഗലം എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്.

[തിരുത്തുക] കുടിവെള്ളം

കേരളത്തിലെ 70 ശതമാനം ആള്‍ക്കാര്‍ക്കും ശുദ്ധജലം അവരവരുടെ വീടുകളില്‍ ഉള്ള കിണര്‍ കുളം എന്നിവയില്‍ നിന്ന് ലഭ്യമാകുന്നുണ്ട് എന്നത് കേരളത്തിനെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. 17.2 ശതമാനം പേര്‍ക്ക് ഭാഗികമായേ ശുദ്ധജലം ലഭിക്കുന്നുള്ളൂ. എന്നാല്‍ നഗരങ്ങളിലും മറ്റും സര്‍ക്കാര്‍ ശുദ്ധജലം കുഴലുകളില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ സമുദ്രതീരത്ത് കീടക്കുന്ന വൈപ്പിന്‍ പോലുള്ള ഗ്രാമപ്രദേശങ്ങളിലാണ് ശുദ്ധജലക്ഷാമം ഏറ്റവും രൂക്ഷം. [5] നദികളില്‍ നിന്നും പാടങ്ങളില്‍ നിന്നും അനുവദിനീയമായ അളവിലും കൂടുതല്‍ മണല്‍ എടുക്കുന്നത് തൃശ്ശൂര്‍ ജില്ലയിലെ പലയിടങ്ങളിലും വേനല്‍ കാലത്ത് ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.

[തിരുത്തുക] ഗതാഗതം

കരമാര്‍ഗവും,കടല്‍മാര്‍ഗവും,വായുമാര്‍ഗവും ഗതാഗതത്തിനു സാദ്ധ്യതയുണ്ടെങ്കിലും പൂര്‍ണ്ണമായും ഉപയോഗിക്കുവാന്‍ കഴിഞ്ഞിട്ടില്ല.കടല്‍മാര്‍ഗം ചരക്കുനീക്കംനടത്തുവാനും, ആധുനികയാത്രാബോട്ടുകളില്‍ യാത്രാസംവിധാനം ഏര്‍പ്പെടുത്തുവാനും വമ്പിച്ചസാദ്ധ്യത കേരളാത്തുനുണ്ട്.നിലവില്‍തന്നെ മൂന്ന് വിമാനത്തവളങ്ങളുള്ള കേരളത്തില്‍ ഫലപ്രദമായ അതിവേഗ ഗതാഗതത്തിനും,ചരക്കുനീക്കത്തിനും ശ്രമിച്ചാല്‍ എക്സ്പ്രസ് ഹൈവേ ഇല്ലാതെ തന്നെ സാധിക്കുന്നതാണ്.

[തിരുത്തുക] രാഷ്ട്രീയം

ബഹുകക്ഷി ജനാധിപത്യ സംവിധാനമാണ്‌ കേരളത്തില്‍ നിലവിലുളളത്‌.കേരളത്തിലെ ജനങ്ങള്‍ ഒരു മുന്നണിയോടും സ്ഥായിയായ അനുഭാവം പുലര്‍ത്താറില്ല. ഇതിനാല്‍ ഓരോ 5 വര്‍ഷവും സര്‍ക്കാരുകള്‍ മാറി മാറി വരുന്നു. സി.പി.എം., കോണ്‍ഗ്രസ്‌(ഐ) എന്നീ പാര്‍ട്ടികളാണ്‌ പ്രധാന കക്ഷികള്‍. വടക്കന്‍ ജില്ലകളില്‍ സി.പി.എംന്റെ ആധിപത്യമാണ്‌. മധ്യകേരളത്തിലാണ്‌ കോണ്‍ഗ്രസിന്‌ സ്വാധീനമുളളത്‌. ഒരു രാഷ്ട്രീയ കക്ഷിക്കും ആഴത്തില്‍ സ്വാധീനമില്ലാത്തതിനാല്‍ മുന്നണി സംവിധാനമാണ്‌ ഇപ്പോള്‍‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേത്രുത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണി(യു.ഡി.എഫ്‌)യും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ-മാര്‍ക്സിസ്റ്റ്‌(സി.പി.എം) നേത്രുത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി(എല്‍ഡി.എഫ്‌.)യുമാണ്‌ കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്‌, കേരളാ കോണ്‍ഗ്രസ്‌(മാണി), ജെ.എസ്‌.എസ്‌., സി.എം.പി., ആര്‍.എസ്‌.പി.(എം) എന്നിവയാണ്‌ യു.ഡി.എഫിലെ ഘടക കക്ഷികള്‍. സി.പി.ഐ., ആര്‍.എസ്‌.പി.,ജനതാദള്‍(എസ്‌), കേരളാ കോണ്‍ഗ്രസ്‌(ജെ), കേരളാ കോണ്‍ഗ്രസ്‌(എസ്‌), കോണ്‍ഗ്രസ്‌(എസ്‌) എന്നിവയാണ്‌ എല്‍.ഡി.എഫിലെ ഇതര കക്ഷികള്‍. കെ. കരുണാകരന്റെ ഡി.ഐ.സി. എന്ന പാര്‍ട്ടിയെ ലയിപ്പിച്ചതിന് നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ(എന്‍.സി.പി) എല്‍.ഡി.എഫില്‍ നിന്നും 2006 ഡിസംബറില്‍ പുറത്താക്കി.

[തിരുത്തുക] രാഷ്ട്രീയ ചരിത്രം നാഴികകല്ലുകള്‍

  • 1956 കേരള സംസ്ഥാനം രൂപീകരിക്കപെട്ടു.
  • 1957 കോഴിക്കോട് ജില്ല രൂപീകരിക്കപ്പെട്ടു. ഇ.എം.എസ്. മുഖ്യമന്ത്രിയായ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍
  • 1959 വിമോചന സമരം. സര്‍ക്കാര്‍ പുറത്താക്കപ്പെട്ടു.
  • 1960 രണ്ടാം പൊതു തിരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി രണ്ടാം സര്‍ക്കാര്‍ കോണ്‍ഗ്രസ്-പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി മുന്നണി
  • 1962 പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായി, രാജി വയ്ക്കുന്നു. ആര്‍.ശങ്കര്‍ പുതിയ മുഖ്യമന്ത്രി.
  • 1963 കേരള ഭൂപരിഷ്കരണ ബില്‍ പാസ്സായി
  • 1964 പി.ടി. ചാക്കോ രാജിവച്ചു, അദ്ദേഹം അന്തരിച്ചു. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചു. 15 എം.എല്‍.എ. മാര്‍ പിന്തുണ പിന്‍‍വലിച്ചു. മന്ത്രിസഭ നിലം പൊത്തി.
  • 1965 പൊതു തിരഞ്ഞെടുപ്പ്. ആര്‍ക്കും ഭൂരിപക്ഷം ഇല്ല. രാഷ്ട്രപതി ഭരണം
  • 1966 കേരളത്തില്‍ കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം കൊണ്ടുവന്നു. രാഷ്ട്രപതി ഭരണം തുടരുന്നു. അജിത്ത് പ്രസാദ് ജെയിന്‍ രാജിവച്ചു, ഭഗവന്‍ സഹായ് പുതിയ ഗവര്‍ണര്‍.
  • 1967 മൂന്നാം തെരഞ്ഞെടുപ്പ്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഐക്യ കക്ഷി.
  • 1969 മലപ്പുറം ജില്ല രൂപീകരിച്ചു. ഇ.എം.എസ്. മന്ത്രി സഭ രാജിവച്ചു. സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ.
  • 1970 കേരള ഭൂപരിഷ്കരണ നിയമം. കുടിയായ്മ അവസാനിക്കുന്നു. ഗവര്‍ണര്‍ നിയമസഭ പിരിച്ചു വിട്ടു. അച്യുത മേനോന്‍ രാജിവച്ചു. വീണ്ടും രാഷ്ട്രപതി ഭരണം. ഇടക്കാല തിരഞ്ഞെടുപ്പ്. അച്യുത മേനോന്‍ വീണ്ടും മുഖ്യമന്ത്രി.
  • 1971 സ്വകാര്യ വനങ്ങള്‍ ദേശസാത്കരിച്ചു
  • 1972 ഇടുക്കി ജില്ല, കേരള ഭൂപരിഷ്കരണ ഭേദഗതി ബില്‍, സ്വകാര്യ വന നിയമം.
  • 1973 നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നിലവില്‍ വന്നു. കാര്‍ഷിക കടാശ്വാസ നിയമം.
  • 1974 ഒറിജിനല്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു.
  • 1975 മുസ്ലീം ലീഗ് പിളര്‍ന്നു. കര്‍ഷക തൊഴിലാളി നിയമം പാസ്സായി
  • 1976 തിരുവിതാംകൂര്‍ കൊട്ടാരത്തിലേഉക്ക് നെല്ലും അരിയും കൊടുത്തിരുന്നത് നിര്‍ത്താന്‍ നിയമസഭ നിയമം കോണ്ടു വന്നു.[1] കേരള കൂട്ടുകുടുംബ നിയമം. 1955ല് പാസ്സാക്കിയ ഹിന്ദു നിയമം എല്ലാ ഹിന്ദുക്കള്‍ക്കും ബാധകമാക്കി. (നവ 30)
  • 1977 ലോക സഭ, നിയമ സഭ പൊതു തിരഞ്ഞെടുപ്പുകള്‍. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി. രാജന്‍ കേസ് അരോപണങ്ങളെത്തുടര്‍ന്ന് രാജി. എ.കെ. ആന്‍റണി പുതിയ മുഖ്യമന്ത്രി.
  • 1978 ചികമഗലൂര്‍ പ്രശ്നത്തില്‍ എ.കെ. ആന്‍റണി രാജി വയ്ക്കുന്നു. സി.പി.ഐ. യിലെ പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായുള്ള 9-മാത്തെ കേരള മന്ത്രിസഭ.
  • 1979 കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു. ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പും

[തിരുത്തുക] ഭരണ സംവിധാനം

കേരള നിയമസഭാ മന്ദിരം.
കേരള നിയമസഭാ മന്ദിരം.

നിയമനിര്‍മ്മാണ സഭയായ കേരള നിയമസഭയില്‍ 141 അംഗങ്ങളുണ്ട്‌. 140 നിയമസഭാമണ്ഡലങ്ങളില്‍ നിന്നുളള ജനപ്രതിനിധികളും ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ഒരു നോമിനേറ്റഡ്‌ അംഗവും. സര്‍ക്കാരിന്റെ തലവന്‍ ഗവര്‍ണര്‍ ആണ്‌. എന്നിരുന്നാലും ഗവര്‍ണര്‍ക്ക്‌ നാമമാത്രമായ അധികാരങ്ങളേയുള്ളു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്‌ ഭരണസംവിധാനം നിയന്ത്രിക്കുന്നത്‌. ത്രിതല പഞ്ചായത്തുകളടങ്ങുന്നതാണ്‌ പ്രാദേശിക ഭരണസംവിധാനം. ഗ്രാമപഞ്ചായത്തുകളാണ്‌ ഏറ്റവും താഴെത്തട്ടിലുളളത്‌. പിന്നീട്‌ ബ്ലോക്ക്‌ പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും. ഇവകൂടാതെ അഞ്ചു പ്രധാന നഗരങ്ങളെ കോര്‍പറേഷനുകളായും പ്രധാന പട്ടണങ്ങളെ മുനിസിപ്പാലിറ്റികളായും തിരിച്ചിട്ടുണ്ട്‌. എല്ലാ ജില്ലകളിലും ഭരണ മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ കലക്ടര്‍മാരുമുണ്ട്‌. രാജ്യത്തെ പരമോന്നത നിയമനിര്‍മ്മാണ സഭയായ ലോക്‌സഭയിലേക്ക്‌ കേരളം 20 പ്രതിനിധികളെ അയക്കുന്നു. പാര്‍ലമെന്റിന്റെ അധോമണ്ഡലമായ രാജ്യസഭയിലും കേരളത്തിന്‌ പ്രതിനിധികളുണ്ട്‌

[തിരുത്തുക] സമ്പദ് വ്യവസ്ഥ

[തിരുത്തുക] കൃഷി

റബ്ബര്‍ ഇന്ന് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയിട്ടുണ്ട്. റബ്ബര്‍ കൃഷി യുടെ ദൃശ്യം
റബ്ബര്‍ ഇന്ന് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയിട്ടുണ്ട്. റബ്ബര്‍ കൃഷി യുടെ ദൃശ്യം
ചുക്ക് ഉണക്കുന്നത്- കൊച്ചിയില്‍ നിന്ന്
ചുക്ക് ഉണക്കുന്നത്- കൊച്ചിയില്‍ നിന്ന്

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഭക്ഷ്യ് വിഭവങ്ങളുടെ കര്യത്തില്‍ ഇത്രയും കാലമായിട്ടും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളം ഇനിയും സ്വയം പര്യാപ്തത നേടിയിട്ടില്ല. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാ‍ന്‍ കഴിയുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും അന്നും ഇന്നും കേരളത്തിന് പുറത്തുള്ളവരെ ആശ്രയിക്കേണ്ട ഗുരുതരമായ സ്ഥിതിയാണ്. നെല്ലും, മരച്ചീനിയും, വാഴയും, റബ്ബറും, കുരുമുളകും,കവുങ്ങും ,ഏലവും, കാപ്പിയും തുടങ്ങി മിക്ക കൃഷികളും കേരളത്തിലുണ്ടെങ്കിലും, എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങളും അതിന്റെ പ്രാഥമികദശയില്‍ തന്നെ വില്‍ക്കുന്ന രീതിയാണ് കേരളത്തിലുള്ളത്.അതായത് കാര്‍ഷിക വിഭവങ്ങള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളുടെ ഉല്പാദനങ്ങള്‍ കേരളത്തില്‍ കുറവാണ്.കാര്‍ഷിക കൃഷി ചിലവുകൂടുതലും, കൃഷിനഷ്ടവും മുമ്പുണ്ടായിരുന്ന പല കൃഷികളും കര്‍ഷകര്‍ ചെയ്യാതായിട്ടുണ്ട്.ഇപ്പോള്‍ റബ്ബര്‍ കൂടുതലായി കൃഷി ചെയ്യുന്നു. ഇന്ത്യയില്‍ തൊണ്ണൂറ് ശതമാനം റബ്ബറും കേരളത്തിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. റബ്ബര്‍ പാല്‍ ഉപയോഗിച്ചു 25,000- ല്‍ പരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നു പറയപ്പെടുന്നു. എങ്കിലും വിരലില്‍ എണ്ണാവുന്ന ഉല്‍പ്പന്നങ്ങളേ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാറുള്ളു.റബ്ബര്‍ പാല്‍ ഉല്‍പ്പാദനത്തിന്റെ പ്രാഥമിക ദശയില്‍ തന്നെ, അതായത് പാലായോ, ഷീറ്റായോ വില്‍പ്പന നടത്തുന്ന രീതിയാണ് കേരളത്തിലുള്ളത്.

നെല്പ്പാടങ്ങള്‍
നെല്പ്പാടങ്ങള്‍
ഏലച്ചെടിയുടെ കട. കേരളത്തില്‍ മലമ്പ്രദേസങ്ങളില്‍ കൂടുതലായു കൃഷി ചെയ്യുന്നുണ്ടിത്.
ഏലച്ചെടിയുടെ കട. കേരളത്തില്‍ മലമ്പ്രദേസങ്ങളില്‍ കൂടുതലായു കൃഷി ചെയ്യുന്നുണ്ടിത്.

സ്വയം പര്യാപ്തത നേടുകയോ കൂടുതല്‍ വിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നതോ ആയ കൃഷികള്‍ കുരുമുളക്, ഏലം, അടക്ക തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളും റബ്ബര്‍ പോലുള്ള വസ്തുക്കളുമാണ്. ഇവ കേരളത്തില്‍ തന്നെ ഉപയോഗിക്കുന്നതിനേക്കാള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്.

നാളീകേരത്തിന് പേരുകേട്ട നാടായ കേരളം ശാസ്ത്രീയമായ രീതിയില്‍ നാളികേരക്കൃഷി പഠിച്ചത് ഡച്ചുകാരില്‍ നിന്നാണ്.[6] അവര്‍ പോയതോടെ ശാസ്ത്രീയതയും നിലച്ചു എന്നു കരുതാം. വിലക്കുറവും, രോഗങ്ങള്‍ മൂലമുള്ള കൃഷി നഷ്ടവും അജ്ഞതയും കാരണം നാളീകേരകൃഷിയില്‍ നിന്ന് വളരെ പിന്നോട്ട് പോയിരിക്കുന്നു. തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങളും എവിടെ നിന്നു വന്നെന്നോ, കാരണം എന്തെന്നോ കണ്ടു പിടിക്കാന്‍ ഇന്നും ഇയിടത്തുകാര്‍ക്ക് കഴിഞ്ഞിട്ടില്ല.ഇപ്പോള്‍ നാളീകേരത്തിന്റെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിച്ച് വിപണനം നടത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. [7]

[തിരുത്തുക] വ്യവസായം

വ്യവസായങ്ങള്‍ക്ക് പറ്റിയ സ്ഥലമല്ല എന്ന അപഖ്യാതി അടുത്തകാലത്തായി കേരളത്തെ പിടികൂടിയിട്ടുണ്ട്. തൊഴില്‍ യൂണിയന്‍ മേഖലയുടെ അകാരണമായ ഇടപെടലുകള്‍ മൂലമോ കുറഞ്ഞ നിരക്കില്‍ ജോലിക്കാരെ കിട്ടാത്തതോ പ്രവര്‍ത്തന ദിനങ്ങള്‍ വിവിധ സമരങ്ങളുടേയും ഹര്‍ത്താലുകളുടേയും പേരില്‍ മുടങ്ങുന്നതോ ഒക്കെ ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

[തിരുത്തുക] വിനോദസഞ്ചാരം

കേരളത്തിലെപ്പോലെ വിനോദസഞ്ചാരത്തിന് സാദ്ധ്യതയുള്ള ഒരു നാട് ലോകത്തില്‍ തന്നെ കുറവായിരിക്കും.ഒരു ഭാഗം മുഴുവന്‍ കടലും,മറുഭാഗം മുഴുവന്‍ മലയും. കായലും,പുഴകളും,അരുവികളും,പാടങ്ങളും ഒക്കെയായി പ്രകൃതി ഒരു ഉദ്യാനം ഒരുക്കിയിരിക്കുന്നു കേരളത്തില്‍.

[തിരുത്തുക] സാംസ്കാരികരംഗം

ഓണത്തോടനുബന്ധിച്ചു നടത്തപെടുന്ന  വള്ളം കളി മത്സരങ്ങള്‍ ലോക പ്രശസ്തമാണ്‌
ഓണത്തോടനുബന്ധിച്ചു നടത്തപെടുന്ന വള്ളം കളി മത്സരങ്ങള്‍ ലോക പ്രശസ്തമാണ്‌

[തിരുത്തുക] ആഘോഷങ്ങള്‍

വിഷു കണി
വിഷു കണി

കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം വസന്തകാലത്തിന്റെ ആരംഭമാണ് ഓണമാകുന്നത്. കേരളത്തിന്റെ കാര്‍ഷികോത്സവമാണ് വിഷു, വിളവെടുപ്പിനോടനുബന്ധിച്ചാണ് വിഷു വരുന്നത്.

[തിരുത്തുക] വിദ്യാഭ്യാസം

കേരളത്തില്‍ വിദ്യാഭ്യാസം ബുദ്ധജൈനമതക്കാരുടെ പള്‍ലികളേ കേന്ദ്രീകരിച്ചാണ് ആരംഭിച്ചത് എന്നാണ് കരുതുന്നത്. പിന്നീട് വന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈ രീതി പിന്തുടര്‍ന്നു. ഇന്ത്യയില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ സംസ്കാരമുള്ള സംസ്ഥാനമാണ് കേരളം. ആദ്യമായി ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനം എന്ന നിലയില്‍ കേരളം ലോകശ്രദ്ധ പിടിച്ചു പറ്റി. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖല ഏതൊരു വികസിത രാജ്യത്തെയും വിദ്യാഭ്യാസമേഖലയൊടും കിട പിടിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ പരിമിതികള്‍ ഉണ്ടെങ്കില്‍ പോലും ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ ഒരു പരിധി വരെ കേരളം വിജയിച്ചിട്ടുണ്ട്. എയിഡഡ്- അണ്‍ എയിഡഡ് പൊതുമേഖലകളിലായി 12000 ത്തില്‍ പരം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കഥകളി കേരളത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിത്തന്ന ഒരു കലയാണ്
കഥകളി കേരളത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിത്തന്ന ഒരു കലയാണ്

[തിരുത്തുക] ആരോഗ്യം

[തിരുത്തുക] പ്രശസ്തരായ കേരളീയര്‍

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്

[തിരുത്തുക] ആധാരസൂചിക

  1. ട്രാവലര്‍ മാഗസിനില്‍ കേരളത്തേപറ്റി. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 24
  2. സോമന്‍ ഇലവും‍മൂട്; പ്രാചീന കേരളചരിത്ര സം‍ഗ്രഹം; താള്‍ 42, ധന്യാ ബുക്സ്, പുതുപ്പള്ളി,ഏപ്രില്‍ 2000.
  3. മനോരമ ഇയര്‍ ബുക്ക്‌ 2006 താള്‍ 372. മനോരമ പ്രസ്സ്‌ കോട്ടയം
  4. പി.ഒ., പുരുഷോത്തമന്‍ (2006). ബുദ്ധന്റെ കാല്പാടുകള്‍-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. 
  5. ശുദ്ധജല സ്രോതസ്സുകളേക്കുറിച്ച് കേരള ജല അതോറിറ്റിയുടെ പി.ഡി.എഫ്. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 24
  6. ജാതി വ്യവസ്ഥയും കേരള ചരിത്രവും. പി.കെ. ബാലകൃഷണന്‍ ജൂണ്‍ 2005, കറന്റ്‌ ബൂക്സ്‌ തൃശ്ശൂര്‍. ISBN 81-226-0468-4
  7. കൃഷിയെപറ്റി കേരള ആസൂത്രണ വിഭാഗം ഇറക്കിയ പി.ഡി.എഫ് ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 24

[തിരുത്തുക] കുറിപ്പുകള്‍

  •  തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലേക്ക് 4000 പറ നെല്ലും 110 പറ ഞവര അരിയും ഒന്നര പറ ഊര അറിയുമാണ് നല്‍കി വന്നിരുന്നത് ഇത് മാര്‍ച്ച് 2 നാണ് നിര്‍ത്തലാക്കിയത്.


കേരളത്തിലെ ജില്ലകള്‍
കാസര്‍ഗോഡ്‌ | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശ്ശൂര്‍‍ | എറണാകുളം | ഇടുക്കി | ആലപ്പുഴ | കോട്ടയം | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീര്‍ | ഝാ‍ര്‍ഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ന്‍ഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
ആശയവിനിമയം