അന്ത്യദിനഘടികാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അന്ത്യദിനഘടികാരം, അര്‍ദ്ധരാത്രിക്ക് അഞ്ചു മിനിറ്റുള്ള നിലയിലാണ്‌ ഇപ്പോള്‍
അന്ത്യദിനഘടികാരം, അര്‍ദ്ധരാത്രിക്ക് അഞ്ചു മിനിറ്റുള്ള നിലയിലാണ്‌ ഇപ്പോള്‍

ലോകം നേരിടുന്ന കടുത്ത ഭീഷണികളുടെ രൂക്ഷത ഭരണാധികാരികളെയും നേതാക്കളെയും ബോധ്യപ്പെടുത്താനുള്ള ഒരു പ്രതീകാത്മക ഏര്‍പ്പാടാണ്‌ അന്ത്യദിനഘടികാരം (Doomsday Clock). 1947-ല്‍ അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയിലാണ്‌ ഘടികാരം സ്ഥാപിച്ചത്‌. അമേരിക്ക ആദ്യമായി അണുബോംബ് നിര്‍മ്മിച്ച സംഘത്തില്‍ പ്രവര്‍ത്തിച്ച ശാസ്‌ത്രജ്ഞര്‍ 1945-ല്‍ തുടങ്ങിയ ബുള്ളറ്റിന്‍ ഓഫ്‌ ദ ആറ്റമിക്‌ സയന്റിസ്റ്റ്‌സ്‌ എന്ന പ്രസിദ്ധീകരണത്തിന്റെ നിര്‍ദ്ദേശകസമിതി അംഗങ്ങളാണ്‌ 1947-ല്‍ അന്ത്യദിനഘടികാരത്തിന്‌ രൂപം നല്‍കിയത്. ഘടികാരത്തിന്റെ പുനക്രമീകരണം നടത്താന്‍ ചുമതലയുള്ള സംഘത്തില്‍ ഇപ്പോള്‍ ലോകപ്രശസ്‌തരായ ഒട്ടേറെ ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പെടുന്നു. 2007 ജനുവരി 17-ന്‌ ഘടികാരസൂചി രണ്ടു മിനുറ്റുകൂടി അര്‍ധരാത്രിയോട്‌ അടുപ്പിച്ചുവെന്ന്‌ ലണ്ടനില്‍ പ്രഖ്യാപിച്ചത്‌ വിഖ്യാത ശാസ്‌ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങാണ്‌.

ആഗോളതാപനം, ആണവായുധം എന്നീ വിപത്തുകള്‍ മൂലം സര്‍വനാശത്തിലേക്ക്‌ ലോകനാഗരികതയ്‌ക്കിന്‌ വെറും അഞ്ചുമിനുറ്റ്‌ മാത്രമെന്ന്‌ അന്ത്യദിനഘടികാരം മുന്നറിയിപ്പു നല്‍കുന്നു. കഴിഞ്ഞ 60 വര്‍ഷമായി ഇത്തരമൊരു ഘടികാരം ശാസ്‌ത്രലോകം കൈവശം സൂക്ഷിക്കുകയാണ്‌. ലോകം നേരിടുന്ന ഭീഷണികള്‍ക്കനുസരിച്ച്‌ അതിന്റെ സൂചിയില്‍ വ്യത്യാസം വരുത്തിക്കൊണ്ടേയിരിക്കുന്നു. സര്‍വനാശത്തിന്‌ അവശേഷിക്കുന്ന സമയമാണ്‌ ലോകത്തിനുള്ള മുന്നറിയിപ്പായി 'അന്ത്യദിനഘടികാര'ത്തില്‍ ക്രമീകരിക്കപ്പെടുക.

ഉള്ളടക്കം

[തിരുത്തുക] ഘടികാരത്തിന്റെ ക്രമീകരണം

ലോകത്തെ രാഷ്ട്രീയവും വംശീയവുമായ മാറ്റങ്ങള്‍ക്കും ചലനങ്ങള്‍ക്കുമനുസരിച്ചാണ്‌ അന്ത്യദിനഘടികാരത്തിന്റെ സൂചി ക്രമീകരിക്കപ്പെടുക. 1947-ല്‍ ഘടികാരം നിലവില്‍ വന്നപ്പോള്‍ അതിന്റെ സൂചി അര്‍ധരാത്രിയില്‍ നിന്ന്‌ ഏഴുമിനുറ്റ്‌ അകലെയായിരുന്നു. അതിനുശേഷം, അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ക്കനുസരിച്ച്‌ 18 തവണ ഘടികാരസൂചി പുനക്രമീകരിക്കപ്പെട്ടു. 1949-ല്‍ സോവിയറ്റ്‌ യൂണിയന്‍ ആദ്യ ആറ്റംബോംബ്‌ പരീക്ഷിച്ച വേളയില്‍ ഘടികാരസൂചി മൂന്ന്‌ മിനുറ്റ്‌ മുന്നോട്ട്‌ നീക്കപ്പെട്ടു; അര്‍ധരാത്രിയില്‍ നിന്നുള്ള അകലം വെറും നാലു മിനുറ്റായി. ഒന്‍പത്‌ മാസത്തെ ഇടവേളയ്‌ക്കിടയില്‍ അമേരിക്കയും സോവിയറ്റ്‌ യൂണിയനും തെര്‍മോന്യൂക്ലിയര്‍ പരീക്ഷണങ്ങള്‍ നടത്തിയ 1953-ലാണ്‌ അന്ത്യദിനഘടികാരസൂചി അര്‍ധരാത്രിയിലേക്ക്‌ ഏറ്റവും കൂടുതല്‍ അടുത്തത്‌. അര്‍ധരാത്രിയിലേക്കുള്ള അകലം അന്ന്‌ വെറും ഒരു മിനുറ്റു മാത്രമായി. 1991-ല്‍ റഷ്യയും അമേരിക്കയും തന്ത്രപ്രധാന ആയുധങ്ങള്‍ കുറയ്‌ക്കാനുള്ള ഉടമ്പടി (Strategic Arms Reduction Treaty) ഒപ്പുവെച്ചപ്പോഴാണ്‌ ഘടികാരസൂചി അര്‍ധരാത്രിയില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ അകന്നത്‌. അന്ന്‌ 17 മിനുറ്റ്‌ പുനക്രമീകരിക്കപ്പെട്ടു. 1974-ല്‍ 'ബുദ്ധന്‍ ചിരിക്കുന്നു' എന്ന കോഡുനാമത്തില്‍ രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തി. അന്ത്യദിനഘടികാരസൂചി ഒന്‍പതു മിനുറ്റ്‌ മാറ്റി; അര്‍ധരാത്രിയിലേക്കുള്ള ദൂരം വെറും മൂന്നു മിനുറ്റായി. 2001 സെപ്റ്റംബര്‍ 11-ന്‌ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2002-ലാണ്‌ ഇതിനു മുമ്പ്‌ ഘടികാരസൂചി ക്രമീകരിക്കപ്പെട്ടത്‌. അന്ന്‌ രണ്ടുമിനിറ്റുകൂടി അര്‍ധരാത്രിയിലേക്ക്‌ സൂചി അടുപ്പിച്ചു. അര്‍ധരാത്രിയിലേക്കുള്ള ദൂരം അന്ന് ഏഴു മിനുറ്റായി. അന്ത്യദിനഘടികാരസൂചി മുമ്പ്‌ 17 തവണ പുനക്രമീകരിക്കപ്പെട്ടപ്പോഴും, ആയുധപന്തയത്തിന്റെ ഏറ്റക്കുറച്ചിലുമൊക്കെയായിരുന്നു മാനദണ്ഡം. ഇത്തവണ ആദ്യമായി അതിന്‌ വ്യത്യാസമുണ്ടായിരിക്കുന്നു. ആഗോളതാപനം കൂടി സര്‍വനാശകാരികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നു.

Doomsday Clock graph

[തിരുത്തുക] ഭീഷണികള്‍

[തിരുത്തുക] ആണവായുധങ്ങള്‍

പ്രധാന ലേഖനം: ആണവായുധം

1945 ആഗസ്‌ത്‌ ആറിന്‌ ജപ്പാനിലെ ഹിരോഷിമയില്‍ 'ലിറ്റില്‍ബോയി'യെന്ന ആറ്റംബോംബിട്ടുകൊണ്ട്‌ അമേരിക്ക ആണവയുഗം ഉത്‌ഘാടനം ചെയ്‌തു. മൂന്നുദിവസത്തിന്‌ ശേഷം നാഗസാക്കിയില്‍ 'ഫാറ്റ്‌മാന്‍' എന്ന ബോംബുകൂടി അമേരിക്കയിട്ടു. പത്തുമുതല്‍ 20 കിലോടണ്‍ സ്‌ഫോടനശേഷിയുള്ള ബോംബുകളായിരുന്നു അവ. രണ്ടിടത്തും കൂടി രണ്ടുലക്ഷത്തോളം പേരാണ്‌ ഒറ്റയടിക്ക്‌ മരിച്ചത്‌. ലോകത്താകമാനം ഏകദേശം 26,000 ആണവായുധങ്ങളുണ്ടെന്നാണ്‌ ഏകദേശകണക്ക്. അമേരിക്കയുടെ കൈവശം പതിനായിരത്തിലേറെ ആണവായുധങ്ങളുണ്ട്. അമേരിക്ക ഇപ്പോഴും വര്‍ഷംതോറും 3500 കോടി ഡോളറോളം(1.6 ലക്ഷം കോടി രൂപ) ആണവായുധ ഗവേഷണത്തിന്‌ ചെലവിടുന്നു. ശീതയുദ്ധകാലത്ത് നിര്‍മ്മിച്ച 5830 ആണവായുധങ്ങളാണ്‌ റഷ്യയുടെ കൈയിലുള്ളത്. ബ്രിട്ടന്‍(ആണവായുധങ്ങളുടെ എണ്ണം 200), ഫ്രാന്‍സ്‌(350), ചൈന(130) എന്നിങ്ങനെയാണ്‌ മറ്റു രാജ്യങ്ങളുടെ കണക്ക്. ഇസ്രായേലിന്റെ കൈവശം ഇരുന്നൂറോളം ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ആണവശക്തിയാകാന്‍ വെമ്പുന്നു. ഇന്ത്യയ്‌ക്കും പാകിസ്‌താനും പിന്നാലെ ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിക്കഴിഞ്ഞു. ഇറാന്‍ അതിനുള്ള തിരക്കിട്ട ശ്രമത്തിലാണ്‌.

[തിരുത്തുക] ആഗോളതാപനം

പ്രധാന ലേഖനം: ആഗോളതാപനം

കാര്‍ബണ്‍ഡയോക്‌സയിഡ്‌(CO2) പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ്‌ ആഗോളതാപനത്തിന്‌ കാരണം. ഇത്തരം വാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നതിന്‌ മുഖ്യകാരണം കല്‍ക്കരി, പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ്‌. 2005-ല്‍ മാത്രം CO2-ന്റെ അളവ് അന്തരീക്ഷത്തില്‍ അര ശതമാനം ഏറിയെന്ന്‌ ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള 'ലോക കാലാവസ്ഥാ സംഘടന'(WMO) നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. CO2-ന്റെ അളവ്‌ അന്തരീക്ഷത്തില്‍ ഏറുന്നതിനനുസരിച്ച്‌ താപനില വര്‍ധിക്കും.

ഭൗമാന്തരീക്ഷത്തില്‍ പതിനായിരം തന്മാത്രയില്‍ ഒന്നു മാത്രമാണ്‌ CO2. എന്നിട്ടും ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍സിയസാണ്‌. അന്തരീക്ഷത്തില്‍ CO2 ന്റെ അളവ് ഒരു ശതമാനമായാല്‍ ഇവിടുത്ത ശരാശരി താപനില നൂറു ഡിഗ്രിസെല്‍സിയസാകും എന്ന്‌ കണക്കാക്കപ്പെടുന്നു. ജീവന്റെ നിലനില്‍പ്പ്‌ അസാധ്യമാകും. വ്യവസായികവിപ്ലവം തുടങ്ങിയ 1800-ന്‌ മുമ്പ്‌ അന്തരീക്ഷ CO2 -ന്റെ സാന്ദ്രത 280 പി.പി.എം. ആയിരുന്നു, അതായത് ആകെ‌ 586 ഗിഗാടണ്‍ (billion tonnes). ഇന്ന്‌ ഇത് 379.1 പി.പി.എം. ആയി; അതായത് 790 ഗിഗാടണ്‍. 2100 ആകുമ്പോഴേയ്‌ക്കും CO2 അളവ് 550 പി.പി.എം. ആകുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌ ഇത് 1100 ഗിഗാടണ്‍ ആയിരിക്കും. CO2-ന്റെ അളവ്‌ അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നത്‌ വളരെ ഗൗരവത്തില്‍ കാണേണ്ട സംഗതിയാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. 2007 ജനുവരി 17-ന്‌ ആദ്യമായാണ്‌ ആഗോളതാപനം അന്ത്യദിനഘടികാരസൂചിയുടെ പുനക്രമീകരത്തിന്‌ മാനദണ്ഡമാകുന്നത്‌. ആണവഭീഷണി കഴിഞ്ഞാല്‍, ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോളതാപനവും അതു വരുത്തുന്ന കാലാവസ്ഥാ വ്യതിയാനവുമാണെന്ന കാഴ്‌ചപ്പാടാണ്‌ ഇതിന്‌ നിദാനമായത്‌.

ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ താപനില 3 ഡിഗ്രിസെല്‍സിയസ്‌ വരെ ഉയരാമെന്നാണ്‌ യു.എന്നിന്‌ കീഴിലുള്ള 'ഇന്റര്‍ഗവണ്‍മെന്റര്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ചെയിഞ്ച്‌'(IPCC) നടത്തിയിട്ടുള്ള കണക്കുകൂട്ടല്‍. വന്‍പ്രത്യാഘാതമാണ്‌ ഭൂമിയില്‍ ഇതു വരുത്തുക. ആവാസവ്യവസ്ഥകള്‍ നശിക്കും, കാലാവസ്ഥ തകിടം മറിയും, ധ്രുവങ്ങളിലെയും മഞ്ഞുമലകളിലെയും ഹിമപാളികള്‍ ഉരുകി കടലില്‍ ചേരുന്നതിനാല്‍ സമുദ്രനിരപ്പ്‌ ഉയരും, ലോകത്തെ പ്രമുഖനഗരങ്ങളെല്ലാം കടല്‍ത്തീരത്തായതിനാല്‍ ലക്ഷക്കണക്കിനാളുകള്‍ക്ക്‌ കിടപ്പാടം നഷ്ടപ്പെടും. ഇതൊക്കെ ആഗോളതാപനം മുന്നോട്ടുവെക്കുന്ന ഭീഷണികള്‍ ചിലതുമാത്രം. ആഗോളതാപനം തടയാന്‍ ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം തടഞ്ഞേ മതിയാകൂ.

ആശയവിനിമയം