ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഹിന്ദു ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ തൃശ്ശൂര്‍ പട്ടണത്തില്‍ നിന്ന് 26 കി.മി വടക്കുമാറി ഗുരുവായൂര്‍ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ബാലകൃഷ്ണന് എന്ന രൂപത്തിലാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. പാതാള അഞ്ജനം എന്ന വിശിഷ്ടവും അപൂര്‍വ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. നാലു കൈകളില്‍ വിഷ്ണു ശംഖ്, സുദര്‍ശന ചക്രം, താമര, ഗദ എന്നിവ ധരിച്ചിരിക്കുന്നു. റോഡ്, റെയില്‍ മാര്ഗ്ഗങ്ങ്ങളില് ഈ ക്ഷേത്രത്തില്‍ എത്താം.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഗുരുവായൂര്‍ ക്ഷേത്രത്തിന് 5,000 വര്‍ഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ഇവിടത്തെ പ്രധാന വിഗ്രഹം പ്രതിഷ്ഠിച്ചത് ബ്രഹസ്പതി മഹര്‍ഷിയും വായു ദേവനും ചേര്‍ന്ന് ആണെന്നാണ് വിശ്വാസം. ശിവനും പാര്‍വ്വതിയും ഈ വിഗ്രഹത്തെ പ്രതിഷ്ഠാ സമയത്ത് അനുഗ്രഹിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. ദേവശില്പിയായ വിശ്വകര്‍മ്മാവ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം. കാലക്രമേണ ഗുരുവായൂരിന്റെ ഖ്യാതി വര്‍ദ്ധിച്ചു. 16-ആം നൂറ്റാണ്ടോടെ ഗുരുവായൂര്‍ കേരളത്തിലെ ഏറ്റവും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായി.
[തിരുത്തുക] ആദ്യകാല ചരിത്രം
ഗുരുവായൂര്‍ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോകസന്ദേശം’ ആണ്. ഇതില്‍ കുരുവായൂര്‍ എന്ന് പ്രതിപാദിച്ചിരിക്കുന്നു.
16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വര്‍ണ്ണനയും കാണാം. എങ്കിലും മേല്‍പ്പത്തൂരിന്റെ നാരായണീയം ആണ് ഗുരുവായൂര്‍ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്.
[തിരുത്തുക] ഐതിഹ്യം
ശ്രീ നാരദ പുരാണം ഗുരുവായൂര്‍ മാഹാത്മ്യത്തെ വര്‍ണ്ണിക്കുന്നു. ജനമേജയ രാജാവിന്റെ കുഷ്ഠരോഗം ഗുരുവായൂരപ്പന്റെ കാല്ക്കല് അഭയം തേടിയപ്പോള്‍ സുഖപ്പെട്ട കഥ ഈ പുരാണം പറയുന്നു. പാണ്ഡവര്‍ തങ്ങളുടെ ചെറുമകനായ പരീക്ഷിത്തിനെ രാജ്യം ഏല്പിച്ച് തങ്ങളുടെ അവസാന ദിനങ്ങള്‍ വനത്തില്‍ കഴിയുവാനായി പോയീ. പരീക്ഷിത്ത് ഒരു സന്യാസിയുടെ ശാപമനുസരിച്ച് തക്ഷ്കന് എന്ന സര്‍പ്പത്തിന്റെ ദംശനം ഏറ്റ് മരിച്ചു. പരീക്ഷിത്തിന്റെ മരണശേഷം മകനായ ജനമേജയന് രാജാവായി. തക്ഷകനടക്കം ലോകത്തുള്ള എല്ലാ നാഗങ്ങളെയും നശിപ്പിക്കുവാനായി ജനമേജയന് നടത്തിയ യാഗത്തില്‍ ലക്ഷക്കണക്കിന് സര്‍പ്പങ്ങള്‍ യാഗാഗ്നിയില്‍ വീണ് വെന്തു മരിച്ചു. പക്ഷേ ആസ്തികന് എന്ന ബ്രാഹ്മണന്റെ ഇടപെടല്‍ കാരണം യാഗം ഇടയ്ക്കുവെച്ച് നിറുത്തുകയും തക്ഷകന് രക്ഷപെടുകയും ചെയ്തു.
ലക്ഷക്കണക്കിന് നാഗങ്ങളുടെ മരണത്തിന് ഉത്തരവാദി ആയതിനാല്‍ ജനമേജയന് കുഷ്ഠരോഗം ബാധിച്ചു. രോഗം ഭേദമാകുന്നതിനുള്ള എല്ലാ ആശയും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ഒരിക്കല്‍ ആത്രിയുടെ മകനായ ആത്രേയ മഹര്‍ഷി ജനമേജയനോട് ഗുരുവായൂര്‍ കൃഷ്ണന്റെ കാല്ക്കല് അഭയം തേടാന്‍ ആവശ്യപ്പെട്ടു. ഈ ക്ഷേത്രത്തില്‍ ഹരിയുടെ പ്രഭാവം ഏറ്റവും കൂടുതലാണെന്നും ഇവിടെ വിഷ്ണു എല്ലാ ഭക്തരിലും തന്റെ അനുഗ്രഹങ്ങള്‍ ചൊരിയുന്നു എന്നും രാജാവിനോട് ആത്രേയന് പറഞ്ഞു. ഇതു കേട്ട് ജനമേജയന് ക്ഷേത്ര മാഹാത്മ്യത്തെക്കുറിച്ചുള്ള സ്ഥല പുരാണം കേള്‍ക്കുവാന്‍ താല്പര്യമുണ്ടായി.
[തിരുത്തുക] സ്ഥലനാമ പുരാണം
ഹൈന്ദവ പുരാണത്തിലെ പരമശിവനും പിന്നീട് പ്രചേതസ്സുകളും മഹാവിഷ്ണുവിനെ തപസ്സുചെയ്തെന്ന് ഐതിഹ്യങ്ങള്‍ വിവരിക്കുന്ന സ്ഥലം. ശിവന് തപസ്സു ചെയ്തെന്നു കരുതുന്ന പൊയ്കയെ രുദ്രതീര്‍ത്ഥമെന്ന് വിളിക്കുന്നു (ഇപ്പോഴുള്ള ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണിത്.) ശ്രീകൃഷ്ണന് ഉദ്ധവനോട് ദേവഗുരു ബൃഹസ്പതിയെകൊണ്ട് ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കുവാന്‍ ആവശ്യപ്പെടുകയുണ്ടായ മഹാവിഷ്ണു വിഗ്രഹമാണ് ഗുരുവായൂരിലെ പ്രതിഷ്ഠയെന്ന് വിശ്വാസം. ഗുരുവും വായുഭഗവാനും കൂടി സ്ഥലം കണ്ടെത്തി പ്രതിഷ്ഠ നടത്തിയതിനാല്‍ ഗുരുവായൂരെന്നു നാമമുണ്ടായെന്ന് സ്ഥലനാമ പുരാണം.
പാതാള അഞ്ജനം കൊണ്ടു തീര്‍ത്ത ഗുരുവായൂരിലെ വിഗ്രഹത്തിനെ മഹാവിഷ്ണു ആരാധിച്ചിരുന്നു എന്നാണ് ഐതീഹ്യം. ബ്രഹ്മാവിന് വിഷ്ണു ഈ വിഗ്രഹം സമ്മാനിച്ചു. പ്രജാപതിയായ സുതപനും അദ്ദേഹത്തിന്റെ പത്നിയായ പ്രശ്നിയും ബ്രഹ്മാവിനെ വിളിച്ച് തപസ്സനുഷ്ഠിച്ചു. ഈ തപസ്സില്‍ സംപ്രീതനായ ബ്രഹ്മാവ് ഇവര്‍ക്ക് ഈ വിഗ്രഹം സമ്മാനിച്ചു. വിഗ്രഹത്തെ അതിഭക്തിയോടെ ഇവര്‍ ആരാധിക്കുന്നതു കണ്ട വിഷ്ണു ഇവരുടെ മുന്പില് അവതരിച്ച് വരം ചോദിക്കുവാന്‍ ആവശ്യപ്പെട്ടു. വിഷ്ണുവിനെ കണ്ട ആഹ്ലാദത്തില്‍ ഇരുവരും മൂന്നുതവണ “വിഷ്ണുസമാനനായ ഒരു മകനെ വേണം” എന്ന് ആവശ്യപ്പെട്ടു. വിഷ്ണു മൂന്നു ജന്മങ്ങളില് ഇവരുടെ മകനായി ജനിക്കാമെന്നും ഈ മൂന്നു ജന്മങ്ങളിലും ഇവര്‍ക്ക് ബ്രഹ്മാവില്‍ നിന്ന് വിഗ്രഹം ലഭിക്കും എന്നും വരം കൊടുത്തു.
സത്യയുഗത്തിലെ ഒന്നാം ജന്മത്തില് മഹാവിഷ്ണു സുതപന്റെയും പ്രശ്നിയുടെയും മകനായി പ്രശ്നിഗര്‍ഭന്‍ ആയി ജനിച്ചു. പ്രശ്നിഗര്‍ഭന്‍ ലോകത്തിന് ബ്രഹ്മചാര്യത്തിന്റെ പ്രാധാന്യം പഠിപ്പിച്ചു കൊടുത്തു.
ത്രേതായുഗത്തില്‍ സുതപനും പത്നി പ്രശ്നിയും കശ്യപനും അദിതിയുമായി ജനിച്ചു. മഹാവിഷ്ണു രണ്ടാമത്തെ ജന്മത്തില് അവരുടെ മകനായ വാമനനായി ജനിച്ചു.
ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന് വസുദേവന്റെയും ദേവകിയുടെയും മകനായി ജനിച്ചു.
ദൌമ്യനാണ് ഇവര്‍ക്ക് ഈ വിഗ്രഹം ആരാധനയ്ക്കായി നല്‍കിയത് എന്നു കരുതപ്പെടുന്നു. ശ്രീകൃഷ്ണന് ദ്വാരകയില്‍ ഒരു വലിയ ക്ഷേത്രം നിര്‍മ്മിച്ച് ഈ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു. സ്വര്‍ഗ്ഗാരോഹണ സമയത്ത് കൃഷ്ണന് തന്റെ ഭക്തനായ ഉദ്ധവനോട് ഈ വിഗ്രഹം ദേവലോകത്തെ ഗുരുവായ ബൃഹസ്പതിയുടെയും വായൂദേവന്റെയും സഹായത്തോടെ ഒരു പുണ്യസ്ഥലത്ത് പ്രതിഷ്ഠിക്കുവാന്‍ പറഞ്ഞു. ഗുരുവും വായുവും ഈ വിഗ്രഹവുമായി തെക്കുള്ള ഒരു സ്ഥലത്തെത്തി വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവും വായുവും വന്ന ഊര് (സ്ഥലം) എന്നതില്‍ നിന്നാണ് ഗുരുവായൂര്‍ എന്ന സ്ഥലപ്പേര് ഉണ്ടായത്. ശിവനും പാര്‍വ്വതിയും ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യമുഹൂര്‍ത്തത്തില്‍ അവിടെ ഉണ്ടായിരുന്നു എന്നും എല്ലാവര്ക്കും നില്ക്കുവാന് ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവന് അല്പം മാറി മമ്മിയൂര്‍ ക്ഷേത്രം നില്ക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹങ്ങള്‍ വര്‍ഷിച്ചു എന്നുമാണ് ഐതീഹ്യം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂര്‍ ക്ഷേത്രം.
[തിരുത്തുക] വൈദേശികാക്രമണം
നൂറുകണക്കിന് വര്‍ഷങ്ങളില്‍ ഗുരുവായൂര്‍ മുസ്ലീം - യൂറോപ്യന്‍ കടന്നുകയറ്റക്കാരുടെ ആക്രമണത്തിനു പാത്രമായി. 1716-ല്‍ ഡച്ചുകാര്‍ ഗുരുവായൂര്‍ ക്ഷേത്രം ആക്രമിച്ച് ക്ഷേത്രത്തിലെ വിലപിടിച്ച വസ്തുക്കളും സ്വര്‍ണ്ണക്കൊടിമരവും കൊള്ളയടിച്ച് വടക്കേ ഗോപുരത്തിന് തീവെച്ചു. ക്ഷേത്രം 1747-ല്‍ പുനരുദ്ധരിച്ചു. 1755-ല്‍ സാമൂതിരിയുമായുള്ള യുദ്ധത്തില്‍ ഡച്ചുകാര്‍ തൃകുന്നവായ് ക്ഷേത്രം നശിപ്പിച്ചു. ഇവിടെ നിന്ന് ബ്രാഹ്മണര്‍ പാലായനം ചെയ്തു. പിന്നീട് സാമൂതിരി ഗുരുവായൂരിന്റെയും തൃക്കുന്നവായ് ക്ഷേത്രത്തിന്റെയും സംരക്ഷകനായി. ഈ ക്ഷേത്രങ്ങളിലെ മേല്‍ക്കോയ്മ സാമൂതിരിക്കായിരുന്നു.
1766-ല്‍ മൈസൂരിലെ ഹൈദരലി കോഴിക്കോടും ഗുരുവായൂരും പിടിച്ചടക്കി. ഗുരുവായൂര്‍ ക്ഷേത്രം നശിപ്പിക്കാതിരിക്കാന്‍ ഹൈദരലി 10,000 പണം കപ്പം ചോദിച്ചു. ഈ സംഖ്യ നല്‍കിയെങ്കിലും അരക്ഷിതാവസ്ഥയെ തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു. മലബാര്‍ ഗവര്‍ണ്ണറായിരുന്ന ശ്രീനിവാസ റാവുവിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഹൈദരലി ദേവദയ നല്‍കുകയും ക്ഷേത്രം നാശോന്മുഖമാവാതെ ഇരിക്കുകയും ചെയ്തു. എങ്കിലും 1789-ല്‍ ഹൈദരലിയുടെ മകനായ ടിപ്പു സുല്‍ത്താന്‍ സാമൂതിരിയുടെ സാമ്രാജ്യം ആക്രമിച്ചു. മുന്‍പ് പല ക്ഷേത്രങ്ങളും ടിപ്പു സുല്‍ത്താന്‍ നശിപ്പിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് ഉത്സവ വിഗ്രഹവും മൂര്‍ത്തിയും മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേര്‍ന്ന് അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. ടിപ്പു ക്ഷേത്രത്തിനു ചുറ്റുമുള്ള ചെറിയ കോവിലുകള്‍ നശിപ്പിക്കുകയും ക്ഷേത്രത്തിന് തീവെക്കുകയും ചെയ്തു. എങ്കിലും പെട്ടെന്ന് ഉണ്ടായ മഴയെത്തുടര്‍ന്ന് ക്ഷേത്രം രക്ഷപെട്ടു. പിന്നീട് 1792-ല്‍ സാമൂതിരിയും ബ്രിട്ടീഷുകാരും ചേര്‍ന്ന് ടിപ്പു സുല്‍ത്താനെ തോല്‍പ്പിച്ചു. സംരക്ഷിച്ചിരുന്ന മൂര്‍ത്തിയും ഉത്സവ വിഗ്രഹവും 1792 സെപ്റ്റംബര്‍ 17-നു പുനസ്ഥാപിച്ചു. പക്ഷേ ഈ സംഭവ ഗതികള്‍ ക്ഷേത്രത്തിലെ നിത്യ പൂജയെയും ആചാരങ്ങളെയും സാരമായി ബാധിച്ചിരുന്നു.
[തിരുത്തുക] തീപിടിത്തം
1970 നവംബര്‍ 30-നു ക്ഷേത്ര സമുച്ചയത്തില്‍ ഒരു തീപിടിത്തം ഉണ്ടായി. പടിഞ്ഞാറേ ചുറ്റമ്പലത്തില്‍ നിന്ന് തുടങ്ങിയ തീ 5 മണിക്കൂറോളം ആളിക്കത്തി. ശ്രീകോവില്‍ ഒഴിച്ച് മറ്റെല്ലാം ഈ തീയില്‍ ദഹിച്ചു. വിഗ്രഹവും ഗണപതി, ശാസ്താവ്, ഭഗവതി എന്നിവരുടെ കോവിലുകളും കൊടിമരവും മാത്രം അല്‍ഭുതകരമായി തീയില്‍ നിന്ന് രക്ഷപെട്ടു. ജാതി മത പ്രായ ഭേദമന്യേ എല്ലാ തുറകളിലെ ആളുകളും ഈ തീ അണയ്ക്കാന്‍ പരിശ്രമിച്ചു.
ഏകാദശിവിളക്ക് സമയത്തായിരുന്നു ഈ തീപിടിത്തം നടന്നത്. ഈ ഉത്സവ സമയത്ത് വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും ജ്വലിപ്പിച്ചിരുന്നു. ശീവേലി പ്രദക്ഷിണത്തിനു ശേഷം ഉത്സവ പരിപാടികള്‍ കഴിഞ്ഞ് ഗോപുരത്തിന്റെ എല്ലാ നടകളും അടച്ചുകഴിഞ്ഞിട്ടായിരുന്നു ഈ തീപിടിത്തം. പടിഞ്ഞാറേ ചുറ്റമ്പലത്തിനു സമീപം താമസിക്കുന്ന ആരോ ക്ഷേത്രത്തിനുള്ളില്‍ തീ കണ്ട് മറ്റ് ആള്‍ക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ മണ്ണും വെള്ളവും ഉപയോഗിച്ച് ഈ തീ അണയ്ക്കാന്‍ പരിശ്രമിച്ചു. പൊന്നാനി, തൃശ്ശൂര്‍, ഫാക്ട് എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങളും ഈ തീ അണയ്ക്കാന്‍ പരിശ്രമിച്ചു. രാവിലെ 5.30-ഓടു കൂടി തീ പൂര്‍ണ്ണമായും അണഞ്ഞു.
അനിയന്ത്രിതമായ തീ കണ്ട് അധികാരികള്‍ വിലപിടിപ്പുള്ളതെല്ലാം ശ്രീകോവിലിനുള്ളില്‍ നിന്നു മാറ്റിയിരുന്നു. ഗണപതി മൂര്‍ത്തി, ശാസ്താവിന്റെ മൂര്‍ത്തി, ഗുരുവായൂരപ്പന്റെ പ്രധാന മൂര്‍ത്തി എന്നിവ ചുറ്റമ്പലത്തിലേക്കും പിന്നീട് കൂടുതല്‍ സുരക്ഷിതമായ ഇടം എന്ന നിലയ്ക്ക് തന്ത്രിയുടെ ഗൃഹത്തിലേക്കും മാറ്റി. ചുറ്റമ്പലവും പടിഞ്ഞാറേ വിളക്കുമാടവും തെക്ക്, വടക്കു വശങ്ങളും മുഴുവനായി അഗ്നിക്കിരയായി. ശ്രീകോവിലില്‍ നിന്നും 3 വാര അകലത്തായിരുന്നു ചുറ്റമ്പലം എങ്കിലും ശ്രീകോവിലില്‍ മാത്രം തീ സ്പര്‍ശിച്ചില്ല.
[തിരുത്തുക] പുനരുദ്ധാരണം
തീപിടിത്തത്തിനു ശേഷം വന്‍ തോതിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കേരളത്തിലെ പ്രശസ്തരായ ജ്യോത്സ്യരെ സമ്മേളിപ്പിച്ച് ക്ഷേത്രാധികാരികള്‍ ഭഗവാന്റെ ഇഹിതം എന്താണെന്ന് ആരാഞ്ഞു. വടക്ക്, കിഴക്ക് വാതിലുകള്‍ക്ക് വീതികൂട്ടുവാനുള്ള ആശയം ഒഴിച്ച് ഈ യോഗം തീരുമാനിച്ച മറ്റെല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു. പുനരുദ്ധാരണത്തിനുള്ള തറക്കല്ല് ജഗദ്ഗുരു കാഞ്ചി കാമകോടി മഠാതിപതി ജയേന്ദ്ര സരസ്വതി സ്വാമികള്‍ ആണ് സ്ഥാപിച്ചത്. രണ്ട് വാതില്‍മാടങ്ങളിലെ പത്ത് ഉരുണ്ട തൂണുകള്‍ മനോഹരമായി കൊത്തുപണി ചെയ്തു. തെക്കേ വിളക്കുമാടത്തിലെ കിഴക്കേ തൂണുമാത്രം മാറ്റിയില്ല. ഇവിടെ ഇരുന്നായിരുന്നു മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയം എഴുതിയത്. തീപിടുത്തത്തിനു ശേഷം വിളക്കുമാടത്തില്‍ ആദ്യമായി തിരിതെളിച്ചത് 1973 ഏപ്രില്‍ 14-നു (വിഷു ദിവസം) ആയിരുന്നു.
[തിരുത്തുക] ക്ഷേത്ര വാസ്തുവിദ്യ
തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂര്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേവശില്പിയായ വിശ്വകര്‍മ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിര്‍മ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. വിഷ്ണുദിവസത്തില് സൂര്യന്റെ ആദ്യ കിരണങ്ങള്‍ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാല്ക്കല് വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇങ്ങനെ സൂര്യന് വിഷ്ണു ദിവസത്തില്‍ ആദ്യമായി വിഷ്ണുവിന് വന്ദനം അര്‍പ്പിക്കുന്നു.
ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന കവാടം കിഴക്കുവശത്താണ്. പടിഞ്ഞാറു വശത്തും ഒരു കവാടം ഉണ്ട്. പ്രധാന കവാടത്തില്‍ നിന്നു തന്നെ വിഗ്രഹം കാണാം.
[തിരുത്തുക] ക്ഷേത്രത്തിലെ നിത്യനിദാനം
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍നട തുറക്കുന്നത് പുലര്‍ച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് ശംഖനാദവും നാദസ്വരവും കൊണ്ട് ഭഗവാന് പള്ളിയുണര്‍ത്തപ്പെടുന്നു. തലേന്നു ചാര്‍ത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദര്‍ശിച്ച് ഭക്തജനങ്ങള്‍ നിര്‍വൃതി നേടുന്നു. ഈ ദര്‍ശനത്തിനെ നിര്‍മാല്യ ദര്‍ശനം എന്ന് പറയുന്നു.
- വാകച്ചാര്‍ത്ത്
ബിംബത്തില്‍ തങ്ങിനില്ക്കുന്ന എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേല്‍ നെന്മേനി വാകയുടെ പൊടി തൂവുന്നു. വാകച്ചാര്‍ത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീര്‍ത്ഥം ശംഖില്‍ നിറച്ച് അഭിഷേകം നടത്തുന്നു. പിന്നീട് സുവര്‍ണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകള്‍ സമാപിക്കുന്നു. പിന്നെ മലര് നിവേദ്യമായി. മലര്,ശര്‍ക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങള്‍.
- ഉഷ:പൂജ
മലര്‍നിവേദ്യത്തെ തുടര്‍ന്ന് ഉഷ:പൂജയാണ്. ഇതിനു അടച്ചു പൂജയുണ്ട്. ധാരാളം ശര്‍ക്കര ചേര്‍ത്ത നെയ്പ്പായസം,വെണ്ണ,കദളിപ്പഴം,പഞ്ചസാര,വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങള്‍.
- എതിര്‍ത്ത് പൂജ
ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് “എതിര്‍ത്ത് പൂജ” എന്ന് പറയുന്നത്. ബാലഭാസ്കരനഭിമുഖമായി വിരാജിക്കുന്ന ഭഗവത്ബിംബത്തിന്മേല്‍ നിര്‍വഹിക്കുന്ന പൂജയായതിനാല് ഈ പൂജയ്ക്ക് എതിര്‍ത്ത് പൂജ എന്ന പേര് സിദ്ധിച്ചത്. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയില്‍ ഗണപതിഹോമം നിര്‍വഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തില്‍ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയില്‍ തീ പിടിപ്പിച്ചിരുന്നത്. ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാര്ക്കും കീഴ്ശാന്തിമാര്‍ പൂജ നടത്തുന്നു. അകത്ത് ഗണപതി,പുറത്തെ പ്രദക്ഷിണവഴിയില്‍ ശാസ്താവ്,വടക്ക്ഭാഗത്ത് ഇടത്തരികത്തു കാവില്‍ ഭഗവതി എന്നിവരാണ് ഉപദേവതകള്‍. ഗണപതിക്കും ശാസ്താവിനും വെള്ളനിവേദ്യമാണ്. കദളിപ്പഴം,പഞ്ചസാര,ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാര്ക്കും നിവേദിക്കപ്പെടുന്നു.
- കാലത്തെ ശീവേലി
തന്റെ ഭൂതഗണങ്ങള്‍ക്ക് നിവേദ്യം നല്‍കുന്നത് ഭഗവാന് നേരില്‍ കാണുകയാണ് ശീവേലിയുടെ ആന്തരാര്‍ത്ഥം. അവര്‍ക്ക് നല്കുന്ന ബലിയാണ് ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങള്‍ക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേല്‍ശാന്തിയും ഹവിസ്സിന്റെ പാലികയില്‍ നിവേദ്യവുമായി കീഴ്ശാന്തിയും നടകുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയില്‍ എത്തുമ്പോള്‍ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേല്‍നോട്ടം വഹിച്ച്കൊണ്ട് ഭഗവാന് പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.
- നവകം അഭിഷേകം
ശീവേലിക്ക് ശേഷം രുദ്രതീര്‍ത്ഥത്തില്‍ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിന്‍പാലുംകൊണ്ടും വിഗ്രഹത്തിന്മേല് അഭിഷേകം ചെയ്യുന്നു. തുടര്‍ന്ന് ഒന്‍പത് വെള്ളിക്കലശങ്ങളില്‍ തീര്‍ത്ഥജലം നിറച്ച് മന്ത്രപൂര്‍വ്വം അഭിഷേകം ചെയ്യുന്നതിനെ ആണ് “നവകാഭിഷേകം” എന്ന് പറയുന്നത്.
- പന്തീരടി പൂജ
നിഴലിനു പന്ത്രടി നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിര്‍വഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ “പന്തീരടി പൂജ” എന്ന് വിശേഷിപ്പിക്കുന്നത്.
- ഉച്ചപൂജ
ഇത് നടയടച്ചുള്ള പൂജയാണ്. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഉച്ചപൂജയ്ക്ക് ശേഷം അടയ്ക്കുന്ന നട വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാല്‍ “കാഴ്ച ശീവേലി” എന്ന് വിശേഷിക്കപ്പെടുന്നു.
- ദീപാരാധന
നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങള്‍ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകള്‍ കത്തിച്ചുകൊണ്ട് മേല്‍ശാന്തി നട തുറക്കുന്നു. ദീപത്താലും കര്‍പ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞ്കൊണ്ട് ദീപാരാധന നടത്തപ്പെടുന്നു.
- അത്താഴ പൂജ
ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങള്‍ കാരോലപ്പം,ഇലയട,വെറ്റില,അടയ്ക്ക് എന്നിവയാണ്. പാലടപ്രഥമനും പഞ്ചാരപ്പായസവും പതിവുണ്ട്. നിവേദ്യം കഴിഞ്ഞാല്‍ ഉത്സവ വിഗ്രഹവുമായി ‘രാത്രി ശീവേലി‘ക്ക് തുടക്കംകുറിക്കും. മൂന്ന് പ്രദക്ഷിണം ഉള്ള ശീവേലി കഴിഞ്ഞാല്‍ “തൃപ്പുക” എന്ന ചടങ്ങാണ്. ചന്ദനം,അഗരു,ഗുല്ഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ പൊടിച്ചുള്ള അഷ്ടഗന്ധ ചൂര്ണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൌരഭ്യം നിരഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക കഴിഞ്ഞാല്‍ അന്നത്തെ വരവുചിലവു കണക്കുകള്‍ എഴുതിയ ഓല വായിച്ചതിനു ശേഷം തൃപ്പടിമേല്‍ സമര്‍പ്പിക്കുന്നു.
അങ്ങനെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകള്‍ സമാപിക്കുന്നു. നിര്‍മ്മാല്യം മുതല്‍ തൃപ്പുക വരെയുള്ള ഈ ചടങ്ങുകള്‍ക്ക് “12 ദര്‍ശനങ്ങള്‍“ എന്നു പറയുന്നു.
[തിരുത്തുക] വിശേഷ ദിവസങ്ങള്‍
- ഉത്സവം
- ആനയോട്ടം
- മണ്ഡലം
- നാരായണീയദിനം
- കുചേലദിനം
- മേട വിഷു
- ചെമ്പൈ സംഗീതോത്സവം
സംഗീതസാമ്രാട്ട് ചെമ്പൈവൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂര്‍ ദേവസ്വം എല്ലാ വര്‍ഷവും നടത്തുന്ന സംഗീതസദസ്സാണ് ഇത്. ഏകാദശിയോട് അനുബന്ധിച്ച് പതിനഞ്ച് ദിവസങ്ങളിലായി ഈ ഉത്സവം നടത്തപ്പെടുന്നു. ക്ഷേത്രത്തിനു പുറത്ത് മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ സംഗീതമണ്ഡപമാണ് ഇതിന്റെ വേദി. പ്രശസ്ത സംഗീത വിദ്വാന്മാരും സംഗീത വിദ്യാര്‍ത്ഥികളും ഇതില്‍ പങ്കെടുക്കുന്നു. ഏകാദശി ദിവസം രാത്രി ശ്രീരാഗത്തിലുള്ള “കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ” എന്ന സങ്കീര്‍ത്തനത്തോടെ സംഗീതോത്സവം സമാപിക്കുന്നു.
- വൈശാഖം
മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാല്‍ “വൈശാഖ പുണ്യകാലം” ആരംഭിക്കുന്നു. ഈ സമയത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വമ്പിച്ച ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു. വൈശാഖ കാലം മുഴുവന്‍ ക്ഷേത്രം ഊട്ട്പുരയില്‍ വച്ച് “ഭാഗവത സപ്താഹപാരായണം” നടത്തപ്പെടുന്നു. വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ തൃതി (അക്ഷയതൃതീയ) ‘ബലരാമ ജയന്തി’ എന്ന പേരില്‍ ആചരിക്കപ്പെടുന്നു.
[തിരുത്തുക] പ്രശസ്തരായ ഭക്തന്മാര്
- മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട്
- ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍
- പൂന്താനം
- മഞ്ജുള
- വില്വമംഗലം
- കുരൂരമ്മ
- മാനവേദന്
- കൂടല്ലൂര്‍ കുഞ്ഞിക്കാവ് നമ്പൂതിരി
[തിരുത്തുക] ഇതും കാണുക
- ഗുരുവായൂരപ്പന്
- ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
- മമ്മിയൂര്‍ ക്ഷേത്രം
- മമ്മിയൂര്‍
- പുന്നത്തൂര്‍ കോട്ട
- ഗുരുവായൂര്‍ കേശവന്
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- ഗുരുവായൂര്‍ ദേവസ്വം - ഔദ്യോഗിക വെബ് വിലാസം
- ഗുരുവായൂര്‍ . കോം
- ക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രം
- കേരളത്തിലെ ക്ഷേത്രങ്ങളും ഐതീഹ്യങ്ങളും
[തിരുത്തുക] ചിത്രശാല
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങള്‍ | ![]() |
---|---|
അയ്യന്തോള്‍ | മണ്ണുത്തി | ഒളരിക്കര | ഒല്ലൂര്‍ | ആമ്പല്ലൂര്‍ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂര്‍ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാര്‍ | ചേര്‍പ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂര്‍ |