മലബാര്‍ കലാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കാര്‍ഷിക കലാപമായും വര്‍ഗീയ കലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ടു പോന്ന ഒന്നാണ് മാപ്പിള കലാപം എന്നുകൂടി അറിയപ്പെടുന്ന മല‍ബാര്‍ കലാപം. 1921 ആഗസ്തില്‍ തുടങ്ങി 1922 ഫെബ്രുവരിയില്‍ അവസാനിച്ച കലാപം പഴയ ബ്രിട്ടീഷ് മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലും പൊന്നാനി, കോഴിക്കോട്, പാലക്കാട് താലൂക്കുകളിലുമായിരുന്നു ഏറെ ശക്തിപ്പെട്ടത്. മലബാറിലെ കുടിയാന്‍‌മാര്‍ സംഘടിതരായി ജന്‍‌മിമാര്ക്കും ബ്രിട്ടിഷുകാര്‍ക്കുമെതിരെ നടത്തിയ പ്രക്ഷോഭമാണ് കലാപമായി മാറിയത്. കലാപം പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയ ബ്രിട്ടീഷുകാര്‍ സമരത്തിനു നേതൃത്വം കൊടുത്ത ആലി മുസലിയാര്‍ അടക്കം നിരവധി പേരെ തൂക്കിക്കൊന്നു. ആയിരക്കണക്കിനാളുകളെ ആന്തമാനിലും ബെല്ലാരിയിലും മറ്റുപല ജെയിലുകളിലുമായി തടവിലാക്കി. പിടിയിലായ കലാപകാരികളെ ഗുഡ്സ് വാഗണില്‍ അടച്ച് കോയമ്പത്തൂരിലേക്കു കൊണ്ടു പോയപ്പോള്‍ 64 പേര്‍ പ്രാണ വായു കിട്ടാതെ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗണ്‍ ട്രാജഡി എന്ന പേരില്‍ അറിയപ്പെടുന്നത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്ര പശ്ചാത്തലം

ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ദരിദ്ര കര്‍ഷകര്‍ക്കും തൊഴിലാളികള്‍‌ക്കുമിടയില്‍ ദേശീയ പ്രസ്ഥാനത്തിനും തുടര്‍ന്ന് ഖിലാഫത്ത് പ്രസ്ഥാനത്തിനും ഉണ്ടായ സ്വധീനമാണ് മലബാര്‍ കലാപത്തിനു വിത്തു പാകിയത്. 1836 മുതല്‍ ചെറുതും വലുതുമായ ലഹളകള്‍ മലബാറില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1921ലെ കലാപം ഇതിനു മുമ്പുണ്ടായ ലഹളകളുടെ തുടര്‍ച്ചയാണെങ്കിലും അവയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തവുമാണ്. മറ്റു പല കാര്യങ്ങള്‍‌ക്കും പുറമെ രാഷ്ട്രീയമായ ഒരംശം 1921ലെ കലാപത്തില്‍ ഉണ്ടായിരുന്നു എന്നതാണു ഇത്.[1]
1880 കളില്‍ തന്നെ ഭൂപരിഷ്കരണത്തിനു‍ വേണ്ടിയുള്ള മുറവിളികള്‍ മലബാറില്‍ മുഴങ്ങിയീരുന്നു. തികച്ചും ഭരണഘടനാ‍പരമായ നടപടീകളാണ് ഇതിന് സ്വീകരിച്ചിരുന്നത്. 1916 ന് ശേഷം വര്‍ഷം തോറുമുള്ള രാഷ്ടീയ സമ്മേളനങ്ങളില്‍ കുടിയാന്‍ പ്രസ്ഥാന നേതാക്കളും ജന്മിമാരായ പ്രതിനിധികളും ഏട്ടുമുട്ടി. ഇത്തരം സമ്മേളനങ്ങളുടെ സംഘാടകരായിരുന്ന ജന്‍‌മിമാര്‍ ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള പ്രമേയങ്ങള്‍ അംഗീകരിച്ചില്ല. 1920 ല്‍ കുടിയാന്‍‌മാരുടെ സംഘടനയായ കുടിയാന്‍ സംഘം രൂപീകൃതമായി. ഒഴിപ്പിക്കല്‍, മേല്‍‌ച്ചാ‍ര്‍ത്ത്,പൊളിച്ചെഴുത്ത്,അന്യായ മിച്ചവാര വര്‍ധന എന്നിവയെ എതിര്‍ത്തുകൊണ്ടാണ് കുടിയാന്‍ പ്രസ്ഥാനം വളര്‍ന്നത്. വിവിധ തലൂക്കുകളിലെ പൊതുയോഗങ്ങളില്‍ മുസ്ലിം കുടിയാന്മാര്‍ ധാരാളമായി പങ്കെടുത്തിരുന്നു. എം പി നാരായണ മേനോന്‍, കട്ടിലശ്ശേരി മൂഹമ്മദ്മുസലീയാര്‍ എന്നിവര്‍ ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുവാനും കുടിയാന്‍ പ്രസ്ഥാനം ശക്തിപ്പെടുത്താനും ശ്രമിച്ചു.
1920 ആഗസ്ത് മാസത്തില്‍ ഗാന്ധിജിയും രാജഗോപാലാചാരിയും ഷൌക്കത്തലിയും മറ്റും കോഴിക്കോട് സന്ദര്‍ശിച്ചു. 1921 ജനുവരി 30ന് കോഴിക്കോട് കോണ്‍ഗ്രസ് കമ്മിറ്റി യോഗം വിളിചു കൂട്ടുകയും തെക്കേ മല്‍ബാറില്‍ കോണ്‍ഗ്രസ്-ഖിലാഫത് കമ്മിറ്റികള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കല‍ക്ടര്‍ തോമസ് ഖിലാഫത് സമ്മേളനങ്ങള്‍ നിരോധിച്ചു.നിരോധനത്തെയും കടുത്ത മര്‍ദനങ്ങളെയും അതിജീവിച്ച് ഖിലാഫത് വ്യാപകമായി.

[തിരുത്തുക] കലാപം[2]

അനുദിനം വളര്‍ന്നു വരുന്ന ജനകീയ ശക്തിയെ തകര്‍ക്കാന്‍ 1921 ഫെബ്രുവരി 16ന് യക്കൂബ് ഹസന്‍, മധവന്‍ നായര്‍, ഗോപാല മേനോന്‍, മൊയ്തീന്‍ കോയ എന്നീ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.വള്ളുവനാട്, ഏറനാട് താലൂക്കുകളില്‍ നിരോധനജ്ഞയും പ്രഖ്യാപിച്ചു. ആഗ്സ്ത് അവസാനത്തോടെ സംഗതികളുടെ സ്വഭാവം മാറി. ജയില്‍ മോചിതരായ ഗോപാല മേനോനും മാധവന്‍ നായര്‍ക്കും ആഗസ്ത് 17ന് കോഴിക്കോട് കടപ്പുറത്ത് സ്വീകരണം നല്‍‌കി. മല്‍ബാറിന്റെ നാനാഭാഗത്തുനിന്നുള്ള നിരവധി പേര്‍ അതില്‍ പങ്കെടുത്തു. ഇതോടേ നിലപാട് കര്‍‌ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആഗസ്ത് 19ന് കലക്ടര്‍ തോമസിന്റെ നേതൃത്വത്തില്‍ പാട്ടളക്കാ‍രുടെ ഒരു തീവണ്ടി തെക്കോട്ട് തിരിച്ചു. പൂക്കോട്ടൂര്‍ വഴി മറ്റൊരു സംഘം റോഡ് വഴിക്കും തിരിച്ചു. തീവണ്ടിയില്‍ പോയ അഞ്ഞൂറോളം വരുന്ന വെള്ളപ്പട്ടാളക്ക്രുടെ ഈ സംഘം പരപ്പനങ്ങാടിയില്‍ ഇറങ്ങി തിരൂരങ്ങാടിക്ക് മാര്‍ച്ച് ചെയ്തു. 20ന് പുലര്‍ച്ചെയോടെ കിഴക്കേ പള്ളിയും ചില ഖിലാഫത് പ്രവര്‍ത്തകരുടെ വീടുകളും പൊലീസ് വളഞ്ഞു. രാവിലെ കലക്ടര്‍ തോമസിന്റെയും ഡി വൈ എസ് പി ഹിച്കോക്കിന്റെയും നേതൃത്വത്തില്‍ പള്ളിയും ഖിലാഫത് കമ്മിറ്റി ഓഫീസും റെയ്ഡ് ചെയ്ത് മൂന്നു പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്കു മടങ്ങി.
അതിനിടെ വെള്ളപ്പട്ടാളം മമ്പറം പള്ളി വളഞ്ഞെന്നും വെടിവെച്ചു തകര്‍ത്തുവെന്നുമുല്ല പ്രചാരണം പടര്‍ന്നു. നിമിഷ നേരം കൊണ്ട് കലാപം പൊട്ടിപ്പുറപ്പെട്ടു. പട്ടാളം ജനക്കൂട്ടത്തിനു നേര്‍ക്ക് വെടിവെച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടു. കുറെ പേരെ അറസ്റ്റ് ചെയ്ത് തിരൂരങ്ങാടി മജിസ്ട്രേറ്റ് കോടതിയില്‍ തടങ്കലില്‍ വെച്ചു. വിവരമറിഞ്ഞ ജനക്കൊട്ടം അങ്ങോട്ടു കുതിച്ചു. വഴിക്കു വെച്ച് പട്ടാളം ഇവരെ തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ സെക്കന്‍ഡ് ലെഫ്റ്റനന്റ് ജോണ്‍സണ്‍, ദി വൈ എസ് പി റൌലി എന്നീ വെള്ളക്കാരും കുറച്ചു കോണ്‍സ്റ്റബിള്‍മാരും കൊല്ലപ്പെട്ടു. പട്ടാളം വീണ്ടും നടത്തിയ വെടിവെപ്പില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. ഫറോക്ക് വരെ വഴിനീളെ വെടിയുതിര്‍ത്തുകൊണ്ടാണ് പട്ടാളം മടങ്ങിപ്പോയത്. അടുത്ത ദിവസം തിരൂരില്‍ കച്ചേരി കയ്യേറിയ ലഹളക്കാര്‍ പൊലീസുകാരുടെ റൈഫിളുകള്‍ പിടിച്ചെടുത്തു.
സര്‍ക്കാരിനും ജന്മികള്‍‌ക്കും എതിരെ നടത്തിയിരുന്ന കലാപം മുഴവന്‍ ഹിന്ദുക്കള്‍‌ക്കുമെതിരെയായി പലയിടത്തും വഴി തെറ്റി. സര്‍ക്കാര്‍ ആപ്പീസുകള്‍ക്കു പുറമെ ഹിന്ദു വീടുകളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ആഗസ്ത് 21ന് നിലംബൂര്‍ കോവിലകം കയ്യേറി ലഹളക്കാര്‍ കൊള്ളയടിച്ചു. അവിടെ നിന്നു മടങ്ങും വഴി മഞ്ചേരിയിലെ ഖജനാവും നമ്പൂതിരി ബാങ്കും കൊള്ളയടിച്ചു. നമ്പൂതിരിബാങ്ക് കൊള്ളയടിച്ചതറിഞ്ഞ കുഞ്ഞമ്മത് ഹാജി അതു തിരിച്ചു കൊടുപ്പിച്ചു. പിന്നീട് ഹിന്ദുക്കളും മുസ്ലിങ്ങ്ലും ഉള്‍പ്പെടുന്ന അഡ് ഹോക് കമ്മിറ്റി രൂപീകരിച്ചു.

[തിരുത്തുക] ഗറില്ലാ യുദ്ധം

കോഴിക്കോട് മലപ്പുറം റോഡിലെ പാലവും വെള്ളൂര്‍ പാലവും പൊളിച്ച് സമരക്കാര്‍ പൂക്കോട്ടൂരില്‍ പട്ടാളത്തെ നേരിടാന്‍ തയ്യാറായി തമ്പടിച്ചു. കുന്നുകളും വിശാലമായ പാടവും കിടങ്ങായി ഉപയോഗിക്കാവുന്ന തോടും ഉള്‍പ്പെടെ ഗറില്ലാ യുദ്ധത്തിനു പറ്റിയ എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള പ്രദേശമായതിനാലാണ് കലാപകാരികള്‍ ഈ സ്ഥലം തിരഞ്ഞെടുത്തത്. പട്ടാളത്തെ നേരിടാനൊരുങ്ങി മൂവായിരത്തോളം പേരാണ് എത്തിയിരുന്നത്. പാലങ്ങളും റോഡും‍ നന്നാക്കി ആഗസ്ത് 26ന് രാവിലെ പട്ടാളം പൂക്കോട്ടൂരെത്തി. ക്യാപ്റ്റന്‍ മെക്കന്‍ റി പരീക്ഷണാര്‍ത്ഥം ഒരു വെടി ഉതിര്‍ത്തപ്പൊഴേക്ക് നാനാ ഭാഗത്തുനിന്നും പട്ടാള‍ക്കാര്‍ക്കു നേരെ ആക്രമണമുണ്ടായി. പട്ടാളക്കാരുടെ മെഷീന്‍ ഗണിനും കൈ ബോമ്പിനും എതിരെ കലാപകാരികള്‍ വാളും കുന്തവുമായി കുതിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ട പൊരിഞ്ഞ യുദ്ധത്തിനൊടുവില്‍ പട്ടാളം കലാപകാരികളെ കീഴടക്കി. പട്ടാള ഓഫീസറും സൂപ്രണ്ടുമുള്‍പ്പെടെ നാല് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പട്ടാളക്കാരില്‍ എത്രപേര്‍ മരിച്ചുവെന്നു വ്യക്തമല്ല. ലഹളക്കാരുടെ ഭാഗത്തു നിന്ന് 250ലേറെപ്പേര്‍ മരിച്ചു. ലഹളക്കാരുടെ നേതാവ് വടക്കെ വീട്ടില്‍ മുഹമ്മദും കൊല്ലപ്പെട്ടു.
ബാംഗ്ലൂരില്‍ നിന്നും മറ്റും കൂടുതല്‍ പട്ടാളം എത്തി വന്‍ സേനയായി ആഗസ്ത് 30ന് തിരൂരങ്ങാടിയിലേക്കു നീങ്ങി. പള്ളി വളഞ്ഞ് ആലി മുസലിയാരെ പിടിക്കുകയായിരുന്നു ഉദ്ദേശം. പട്ടാളം ജമാ അത് പള്ളി വളഞ്ഞ് വെടിയുതിര്‍ത്തു. കലാപകാരികള്‍ തിരിച്ചും. പള്ളിയില്‍ 114 പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 8 മണിക്ക് ആരംഭിച്ച വെടിവെപ്പ് 12 മണിവരെ നീണ്ടു. ഒടുവില്‍ ആലി മുസലിയാരെയും ശേഷിച്ച 37 പേരെയും പട്ടാളം പിടികൂടി. ഇവരെ വിചാരണ ചെയ്ത പട്ടാളക്കോടതി ആലിമുസലിയാര്‍ അടക്കം 13 പേര്‍ക്ക് വധശിക്ഷ വിധിച്ചു. ബക്കിയുള്ളവരെ നാടുകടത്തി. ആലി മുസലിയാരെ 1922 ഫെബ്രുവരി 17ന് കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിക്കൊന്നു. ലഹളത്തലവന്‍‌മാരായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശേരി തങ്ങള്‍ എന്നിവര്‍ പിന്നീട് കീഴടങ്ങി. ഇവരെ പട്ടാള കോടതി വിധിയനുസരിച്ച് വെടിവെച്ച് കൊന്നു. ലഹളയില്‍ ആയിര്‍ത്തിലധികം മാപ്പിളമാര്‍ കൊല്ലപ്പെട്ടു. 14,000ത്തില്‍ പരം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

[തിരുത്തുക] വാഗണ്‍ ട്രാജഡി

ബ്രിട്ടിഷ് സര്‍ക്കാരിന്റെ ഭീകരതക്കു മകുടം ചാര്‍ത്തുന്ന സംഭവമാണ് ‘വാഗണ്‍ ട്രാജഡി’ എന്ന പേരില്‍ അറിയപ്പെടുന്ന ദുരന്തം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ജാലിയന്‍ വാലാബാഗ് ഒഴിവാക്കിയാല്‍ ഇത്രയേറെ മനുഷ്യത്വ രഹിതമായ മറ്റൊരു സംഭവമുണ്ടാകില്ലെന്നാണ് ചരിത്രകാരന്‍‌മാരുടെ അഭിപ്രായം. മലബാര്‍ കലാപത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത കലാപകാരികളെ കാറ്റുപോലും കടക്കാത്ത ഗുഡ്സ് വാഗണില്‍ അടച്ചിട്ടാണ് ജയിലുകളിലേക്കു കൊണ്ടുപോയിരുന്നത്. പട്ടാള ഓഫീസറായ ഹിച് കോക്കാണ് പുറത്തുള്ളവര്‍ കലാപകാരികളെ കാണുന്നതു തടയാന്‍ ഈ ആശയം നടപ്പാക്കിയത്. 1921 നവംബര്‍ 17ന് ഇരുനൂറോളം തടവുകാരെ ഒരു വാഗണില്‍ കുത്തിനിറച്ച് തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കു പുറപ്പെട്ടു. വണ്ടി പുറപ്പെടും മുമ്പുതന്നെ ശ്വാസം കിട്ടാതെ നിലവിളി തുടങ്ങിയിരുന്നു. വണ്ടി കടന്നുപോയ വഴിനീളെ തടവുകാരുടെ നിലവിളി കേള്‍ക്കാമായിരുന്നു. കോയമ്പത്തൂരിനടുത്തുള്ള പോതന്നൂരില്‍ വണ്ടിയെത്തിയപ്പൊള്‍ വാഗണില്‍ നിന്ന് അനക്കമൊന്നും കേള്‍ക്കാത്തതിനെത്തുടര്‍ന്ന് പട്ടാളക്കാര്‍ വാഗണ്‍ തുറന്നു. ശ്വാസം കിട്ടാതെ പരസ്പരം കടിച്ചും മാന്തിക്കീറിയും 64 തടവുകാര്‍ മരിച്ചിരുന്നു. ബാകിയുള്ളവരില്‍ പലരും ബോധരഹിതരായിരുന്നു. പുറത്തിറക്കിയ ശേഷവും കുറെപ്പേര്‍ മരിച്ചു.





  1. References കെ ഗോപാലന്‍ കുട്ടി: മലബാര്‍ കലാപവും ദേശീയ പ്രസ്ഥാനവും (മലബാര്‍ കലാപം ചരിത്രവും പ്രത്യയ ശാസ്ത്രവും: ചിന്ത വാരിക പ്രസിദ്ധീകരണം-1991)
  2. References കെ ഇ കെ നമ്പൂതിരി:ഗതിവിഗതികളും വിപര്യയവും(മേല്‍ സൂചിപ്പിച്ച പുസ്തകം)

വിവരങ്ങള്‍‌ക്ക് കടപ്പാട്:
1.സൗമ്യേന്ദ്ര ടാഗോര്‍: മലബാറിലെ കാര്‍ഷിക കലാപം-1921 (വിവ: കെ കെ എന്‍ കുറുപ്പ്)സന്ധ്യ പബ്ലിഷേഴ്സ്- കോ‍ഴിക്കോട്
2.കെ എന്‍ പണിക്കര്‍:Against lord and state,Religion and peasant uprisings in Malabar- Oxford University press, Bombay.
ഇ എം എസ് ന്നമ്പൂതിരിപ്പാട്: Kerala- yesterday, today and tomorrow, National Book Agency-Kolkotta

ആശയവിനിമയം