രവീന്ദ്രന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു രവീന്ദ്രന്‍ (ജനനം: 1943-ല്‍ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ എന്ന ഗ്രാമത്തില്‍. മരണം: 2005). 150-ലധികം ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരില്‍ ഒരാള്‍. അമരം, സുഖമോ ദേവീ, ഹിസ്സ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളില്‍ ചിലതാണ്‌. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങള്‍ക്കും വസന്തഗീതങ്ങള്‍ പോലെയുള്ള ചില ഗാനസമാഹാരങ്ങള്‍ക്കും രവീന്ദ്രന്‍ സംഗീതം നിര്‍വഹിച്ചു.

[തിരുത്തുക] ജീവിതരേഖ

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ മാധവന്‍ - ലക്ഷ്മി ദമ്പതികളുടെ ഏഴാമത്തെ മകനായി 1943 നവംബര്‍ ഒന്‍പതിനാണു രവീന്ദ്രന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ ചേര്‍ന്നു. പില്‍ക്കാലത്ത് തനിക്കുവേണ്ടി ഒട്ടേറെ ചിത്രങ്ങളില്‍ പാടിയ ഗായകന്‍ യേശുദാസ് ഇവിടെ സമകാലികനായിരുന്നു[1]. യുവാവായിരിക്കെ "തണ്ടര്‍ ബേര്‍ഡ്സ്" എന്ന ഗാനമേള സംഘത്തില്‍ ഗായകനായിരുന്നു[2].

സംഗീതത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം പിന്നണിഗായകനാകാന്‍ അവസരം തേടി മദ്രാസി(ചെന്നൈ)ലെത്തി. അക്കാ‍ലത്ത് കുളത്തൂപ്പുഴ രവി എന്നായിരുന്നു സിനിമാ വൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്നത്[3]. ചെന്നൈയിലെ ആദ്യകാല ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് രവീന്ദ്രന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയോളം പൈപ്പുവെള്ളം മാത്രം കുടിച്ച് കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു[1]. സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയില്‍ പാടുവാന്‍ അവസരം നല്‍കിയത്. നായക നടനായിരുന്ന സത്യനാണ് രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്. “വെള്ളിയാഴ്ച” എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി പിന്നണിഗായകനായി[3]. പിന്നീട് മുപ്പതോളം സിനിമകളില്‍ പാടി. അവയില്‍ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു. [2] ഗായകനെന്ന നിലയില്‍ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചു. 1970കളില്‍ പ്രശസ്തനായിരുന്ന രവികുമാറിനുവേണ്ടി മിക്കചിത്രങ്ങളിലും ശബ്ദം നല്‍കിയത് രവീന്ദ്രനായിരുന്നു.

ഗായകനെന്ന നിലയില്‍ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴിതിരിച്ചുവിട്ടത് യേശുദാസാണ്. രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങള്‍ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകന്‍ ഐ.വി. ശശിക്കു പരിചയപ്പെടുത്തുകയായിരുന്നു[4]. . അങ്ങനെ 1979-ല്‍ ശശിയുടെ “ചൂള” എന്ന ചിത്രത്തിലൂടെ രവീന്ദ്രന്‍ ചലച്ചിത്ര സംഗീത സംവിധായകനായി. സത്യന്‍ അന്തിക്കാട് രചിച്ച “താരകേ മിഴിയിതളില്‍ കണ്ണീരുമായി..” എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം.

മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. “ഭരതം” എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ല്‍ കേരള സര്‍ക്കാരിന്റെ പുരസ്കാരം നേടി. ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസയും നേടി.

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 "മധുരഗാനങ്ങളുടെ രാജശില്പി", മലയാള മനോരമ, 2005-03-04, താള്‍. 8. ശേഖരിച്ച തീയതി: 2007-09-20. (ഭാഷ: മലയാളം)
  2. 2.0 2.1 "Life and times of a music director", ദ് ഹിന്ദു, 2002-10-24. ശേഖരിച്ച തീയതി: 2007-09-20. (ഭാഷ: ഇംഗ്ലീഷ്)
  3. 3.0 3.1 "മദിരാശിപ്പഴമയും മലയാള സിനിമയും", വെബ്‌ലോകം, 2007-08-25. ശേഖരിച്ച തീയതി: 2007-09-20. (ഭാഷ: മലയാളം)
  4. കെ.ജെ. യേശുദാസ്. "എന്റെ അനിയന്‍", മലയാള മനോരമ, 2005-03-04, താള്‍. 8. ശേഖരിച്ച തീയതി: 2007-09-20. (ഭാഷ: മലയാളം)
ആശയവിനിമയം
ഇതര ഭാഷകളില്‍