പാമ്പന്‍ പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാമ്പന്‍ പാലം
പാമ്പന്‍ പാലം

തമിഴ്‌നാട്ടിലെ രാ‍മനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പന്‍ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പന്‍ പാലം. തീവണ്ടിക്കു പോകാനുള്ള പാലവും മറ്റു വാഹനങ്ങള്‍ക്കായുള്ള പാലവും സമാന്തരമായി ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പന്‍ പാല‍മെന്നു വിളിക്കുന്നത്.റോഡ് പാലത്തേക്കാള്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തീ‍വണ്ടിപ്പാലത്തിന് ഈ പേര് പണ്ടേ പതിഞ്ഞിരുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പന്‍പാലം രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2345 മീറ്റര്‍ നീളമുള്ള പാമ്പന്‍പാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍ പാലമാണ്. കപ്പലുകള്‍‌ക്ക് കടന്ന് പോകാന്‍ സൗകര്യമൊരുക്കി പകുത്ത് മാറാന്‍ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മാണം. പ്രധാന കരയ്ക്കും രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിനും ഇടയിലുള്ള പാക് കടലിടുക്കിനും കുറുകെയാണ് പാലം. മീറ്റര്‍ ഗേജ് തെവണ്ടികള്‍‌ക്കു മാത്രം കടന്നുപോകാന്‍ കഴിയുന്ന പാലം റെയില്‍വേ വിപുലീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ പുനര്‍ നിര്‍‌മാണത്തിലാണ്.

[തിരുത്തുക] ചരിത്ര പശ്ചാത്തലം

പാമ്പന്‍ പാലത്തിന്റെ ചരിത്രത്തിന് ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിന്റെ സുവര്‍ണ കാലത്തോളം തന്നെ പഴക്കമുണ്ട്. പാക് കടലിടുക്കിനു കുറുകെ പാലം നിര്‍മിക്കാന്‍ ബ്രിട്ടിഷുകാര്‍ക്ക് പ്രചോദനമായത് ധനുഷ്കോടിയും ശ്രീലങ്കയുമായുള്ള സാമീപ്യമാണ്. രാമേശ്വരത്തിന്റെ ഏറ്റവും കിഴക്കു ഭാഗത്ത് സമുദ്രത്തിലേക്കു നീണ്ടു കിടക്കുന്ന തുരുത്താണ് ധനുഷ്കോടി. ഇവിടെ നിന്നു ശ്രീലങ്കയിലേക്കു കടലിലൂടെ 16 കിലോമീറ്റര്‍ ‍ദൂരമേയുള്ളൂ. (സീതയെയും അപഹരിച്ചു കടന്ന രാവണനെ പിടിക്കാന്‍ ശ്രീരാമന്‍ ലങ്കയിലേക്കു പോയത് ഇതുവഴിയാണെന്ന് രാമായണം.) ചരക്കുകളും മറ്റും ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ധനുഷ്കോടിയിലെത്തിക്കാന്‍ ഏക തടസ്സം പാക് കടലിടുക്കായിരുന്നു. 1914-ല്‍ പാലം നിര്‍മാണം പൂര്‍ത്തിയായി. കപ്പലുകള്‍‌ക്കു കടന്നു പോകേണ്ടിയിരുന്നതിനാല്‍ നടുഭാഗം കപ്പല്‍ച്ചാലിന്റെ വീതിയില്‍ ഇരു വശങ്ങളിലേക്കുമായി ഉയര്‍ത്തി മാറ്റാവുന്ന രീതിയിലാണ് പാലം രൂപ കല്പന ചെയ്തത്. അന്നത്തെ സാങ്കേതിക വളര്‍ച്ച വെച്ചു നോക്കുമ്പോള്‍ അത്യാധുനീകമായിരുന്നു ഈ ലിഫ്റ്റ്. ലണ്ടനില്‍ നിര്‍മ്മിച്ച് ഭാഗങ്ങള്‍ ഇവിടെ കൊണ്ടുവന്നു കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

[തിരുത്തുക] ചരിത്ര പ്രാധാന്യം

പാമ്പന്‍ പാലം യാഥര്‍ഥ്യമായതോടെ ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള പോക്കുവരവ് ഏറെ എളുപ്പമായി. പാലം പണിയും മുമ്പ് മണ്ഡപം വരെ സര്‍വീസ് നടത്തിയിരുന്ന ട്രെയിന്‍ ധനുഷ്കോടി വരെയാക്കി. ധനുഷ്ക്കോടിയില്‍ നിന്ന് ശ്രീലങ്കയിലെ തലൈ മാന്നാറിലേക്ക് നിരവധി ചെറു കപ്പലുകള്‍ സര്‍വീസ് നടത്തി. അവിടെ നിന്ന് കൊളംബോയിലേക്ക് വേറെ ട്രെയിന്‍. കോയമ്പത്തൂരില്‍ നിന്നും കോട്ടയത്തു നിന്നുമെല്ലാം ഒറ്റ ടിക്കറ്റിന് കൊളംബോ വരെ എത്താമായിരുന്നു. മൂന്നു ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ധനുഷ്കോടിക്ക് ഒരു ആധുനിക നഗരത്തിന്റെ എല്ലാ കെട്ടും മട്ടുമുണ്ടായിരുന്നു അന്ന്.

[തിരുത്തുക] ദുരന്തം

ചിത്രം:Dhansh3.jpg
1964ലെ ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ ധനുഷ്കോ‍ടിയുടെ ഇന്നത്തെ ചിത്രം

1964 ഡിസംബര്‍ 22-നു രാത്രിയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റ് പാമ്പന്‍ ദ്വീപിനെ തകര്‍ത്തെറിഞ്ഞു. ധനുഷ്കോടിയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിന്‍ ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി. ആരും രക്ഷപ്പെട്ടില്ല. ധനുഷ്കോടി പട്ടണവും റോഡും തീവണ്ടി പാളവും എല്ലാം പൂര്‍ണ്ണമായി നശിച്ചു. പാമ്പന്‍ പാലത്തിനും കാര്യമായി കേടുപറ്റി. പാലത്തിന്റെ നടുവീലെ ലിഫ്റ്റ് ചുഴലിയിലും തകര്‍ന്നില്ല. ഈ ഭാഗം നിലനിര്‍ത്തി പിന്നീട് പ്പുതുക്കി പണിതതാണ് ഇപ്പോഴുള്ള പാലം. ദുരന്തത്തിനു ശേഷം ധനുഷ്കോടിയില്‍ ആളൊഴിഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ മാത്രമാണ് അവിടെയിപ്പോഴുള്ളത്. തീവണ്ടികള്‍ രാമേശ്വരം വരെയേ പോകൂ.

ആശയവിനിമയം
ഇതര ഭാഷകളില്‍