നാജി അല്‍-അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാജി അല്‍-അലി
നാജി അല്‍-അലി

അറബ് ലോകത്തെ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറ്റവും ജനപ്രിയനായിരുന്നു [തെളിവുകള്‍ ആവശ്യമുണ്ട്] നാജി അല്‍-അലി. പലസ്തീനിയന്‍ പ്രദേശത്തുനിന്നും അഭയാര്‍ത്ഥി ആക്കപ്പെട്ട നാജി അല്‍-അലി ഹന്ധാല എന്ന പത്തുവയസ്സുകാരനായ കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെ ആയിരുന്നു തന്റെ ആശയങ്ങളെ അവതരിപ്പിച്ചത്.

ഉള്ളടക്കം

[തിരുത്തുക] ജനനം, ബാല്യം

1938-ല്‍ പലസ്തീനില്‍ ജനിച്ച നാജി അല്‍-അലി ഇസ്രയേല്‍ രാഷ്ട്രം രൂപീകൃതമായപ്പോള്‍ ജൂത ആക്രമണങ്ങളെ തുടര്‍ന്ന് സ്വദേശത്തുനിന്നും പലായനം ചെയ്തു. ഗലീലിയിലെ നസറത്ത്, തിബിരിയാസ് എന്നീ സ്ഥലങ്ങള്‍ക്ക് ഇടയ്ക്കുള്ള അല്‍-ഷാജ്ര ഗ്രാമത്തിലായിരുന്നു നാജി അല്‍-അലിയുടെ ജനനം. 11-ആം വയസ്സില്‍ അഭയാര്‍ത്ഥിയായി കുടുംബത്തോടൊപ്പം ലെബനനില്‍ എത്തിയ നാജി അല്‍-അലി തെക്കേ ലെബനനിലെ സിദോനിലുള്ള ഐന്‍-അല്‍-ഹെല്വെ എന്ന അഭയാര്‍ത്ഥി കാമ്പില്‍ താമസിച്ചു. 1950-കളില്‍ നാജി അല്‍ അലി ജയിലിലെ മതിലുകളില്‍ പോറിയ ചിത്രങ്ങള്‍ കണ്ട് പലസ്തീനിയന്‍ കവിയായ ഘസ്സന്‍ എല്‍-കനാഫനി നാജി അല്‍-അലിയെ കണ്ടെത്തുകയായിരുന്നു. നാജി അല്‍-അലിയുടെതന്നെ [തെളിവുകള്‍ ആവശ്യമുണ്ട്] അഭിപ്രായത്തില്‍

   
നാജി അല്‍-അലി
ലെബനനിലെ ജയിലുകളില്‍ താമസിക്കവേ ഞാന്‍ രാഷ്ട്രീയ സംവദനത്തിന്റെ പ്രകാശനമായി എന്റെ ചിത്രങ്ങളെ ഉപയോഗിച്ചുതുടങ്ങി. ലെബനീസ് ഇന്റലിജെന്‍സ് സര്‍വ്വീസ് (ദോക്സി’മെ ബ്യൂറോ) ഈ ചിത്രങ്ങള്‍ കണ്ട് എന്നെ തടഞ്ഞുവെച്ചു. അക്കാലത്ത് ദോക്സി’മെ ബ്യൂറോ പലസ്തീനിയന്‍ അഭയാ‍ര്‍ത്ഥി കാമ്പുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുവാന്‍ പരിശ്രമിച്ചുവരികയായിരുന്നു. ഞാന്‍ ജയിലിലെ മതിലുകളില്‍ വരച്ചുതുടങ്ങി. പിന്നാലെ പത്രപ്രവര്‍ത്തകനും അല്‍-ഹുറിയ മാസികയുടെ പ്രസാധകനുമായ ഘസ്സന്‍ കനാഫാനി (ബെയ്‌റൂട്ടില്‍ വെച്ച് ഘസ്സന്‍ എല്‍-കനാഫാനി 1971-ല്‍ കൊല്ലപ്പെട്ടു) ചില ചിത്രങ്ങള്‍ കണ്ട് എന്നെ വീണ്ടും വീണ്ടും വരയ്ക്കാന്‍ പ്രോത്സാഹിപ്പിച്ചു, എന്റെ ചില കാര്‍ട്ടൂണുകള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തു.
   
നാജി അല്‍-അലി

[തിരുത്തുക] നാജി അല്‍-അലിയുടെ സര്‍ഗ്ഗസൃഷ്ടി, താല്പര്യങ്ങള്‍ തത്വശാസ്ത്രം.

ഹന്ധാല, പാലസ്തീനിയന്‍ പ്രതിരോധത്തിന്റെ ചിഹ്നം
ഹന്ധാല, പാലസ്തീനിയന്‍ പ്രതിരോധത്തിന്റെ ചിഹ്നം

സിദോനില്‍ പ്രാരംഭ വിദ്യാഭ്യാസം പൂര്‍ത്തി ആക്കിയ നാജി അല്‍-അലി കലയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു സ്ഥാപനത്തില്‍ പ്രവേശിച്ചു. വീട്ടിലെ കഷ്ടപ്പാടുകള്‍ നിമിത്തം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. അറുപതുകളുടെ തുടക്കത്തില്‍ കുവൈറ്റിലെ അല്‍-തലിയാ മാസികയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുവാനായി നാജി അല്‍-അലി കുവൈറ്റിലേക്ക് പോയി.

1970-കളുടെ തുടക്കത്തില്‍ കുവൈറ്റില്‍ നിന്ന് ബെയ്രൂട്ടില്‍ [തെളിവുകള്‍ ആവശ്യമുണ്ട്] തിരിച്ചെത്തിയ നാജി അലി ലെബനനിലെ പ്രമുഖ പത്രമായ അല്‍-സാഫിറിന്റെ പത്രാധിപ സമിതിയില്‍ അംഗമായി.

   
നാജി അല്‍-അലി
1971-ല്‍ ബെയ്രൂട്ടിലെ അല്‍-സാഫിര്‍ പത്രത്തില്‍ പ്രവര്‍ത്തിച്ചതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ലതും ഏറ്റവും ക്രിയാത്മകവുമായ സമയം. അവിടെ ഓരോ ദിവസവും പല സൈന്യങ്ങളുടെ ആക്രമണങ്ങളെയും ഒടുവില്‍ ഇസ്രയേലി അധിനിവേശത്തെയും ഞാന്‍ എന്റെ പേനകൊണ്ട് നേരിട്ടു. എനിക്ക് ഒരിക്കലും പേടിയോ പരാജയമോ നിരാശയോ തോന്നിയില്ല, ഞാന്‍ കീഴടങ്ങിയില്ല. സൈന്യങ്ങളെ ഞാന്‍ കാര്‍ട്ടൂണുകള്‍ കൊണ്ടും പൂക്കളുടെയും പ്രത്യാശയുടെയും വെടിയുണ്ടകളുടെയും ചിത്രങ്ങള്‍ കൊണ്ടും നേരിട്ടു. അതെ, പ്രത്യാശ അത്യാവശ്യമാണ്, എപ്പോഴും. എന്റെ ബെയ്രൂട്ടിലെ ജോലി എന്നെ ഒരിക്കല്‍ക്കൂടി കാമ്പുകളിലെ അഭയാര്‍ത്ഥികളുടെയും പാവങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അടുക്കല്‍ എത്തിച്ചു.
   
നാജി അല്‍-അലി

ഈ കാലഘട്ടത്തില്‍ അദ്ദേഹം യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അല്‍-ഖലീജ് പത്രത്തിനുവേണ്ടിയും കാര്‍ട്ടൂണുകള്‍ വരച്ചു.

1982-ല്‍ ലെബനനിലെ ഇസ്രയേല്‍ അധിനിവേശകാലത്ത് സാബ്ര, ഷാറ്റില എന്നീ പലസ്തീനിയന്‍ അഭയാര്‍ത്ഥി കാമ്പുകളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ കൂട്ടക്കൊല നാജി അല്‍-അലി നേരിട്ടുകണ്ടു. [തെളിവുകള്‍ ആവശ്യമുണ്ട്] ഈ തിക്താനുഭവം ലെബനന്‍ വിട്ട് കുവൈറ്റില്‍ താമസമാക്കുവാന്‍ നാജി അല്‍-അലിയെ പ്രേരിപ്പിച്ചു. ഈ കാലഘട്ടത്തില്‍ അദ്ദേഹം മദ്ധ്യപൂര്‍വ്വദേശത്തെ ഏറ്റവും പ്രചാരമുള്ള സ്വതന്ത്ര ദിനപ്പത്രമായ അല്‍-ഖബ്ബാസ് (പ്രകാശം എന്ന് അര്‍ത്ഥം), അല്‍-ഖലീജ് എന്നീ പത്രങ്ങള്‍ക്കുവേണ്ടി വരച്ചു.

1985-ല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ നാജി അല്‍-അലി കുവൈറ്റില്‍ നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്ന് ലണ്ടനില്‍ താമസം ഉറപ്പിച്ച നാജി അല്‍-അലി കുവൈറ്റി പത്രമായ അല്‍-ഖബ്ബാസിനു വേണ്ടി വരയ്ക്കുന്നത് തുടര്‍ന്നു. [തെളിവുകള്‍ ആവശ്യമുണ്ട്]

നാജി അല്‍ അലിയുടെ ചിത്രങ്ങള്‍ കൈറോ, ബെയ്രൂട്ട്, കുവൈറ്റ്, ടുണീഷ്യ, അബുദാബി, ലണ്ടന്‍, പാരീസ് എന്നിവിടങ്ങളിലെ പത്രങ്ങളില്‍ ദിനംപ്രതി പ്രസിദ്ധീകരിച്ചിരുന്നു. അറബ് ലോകത്ത് ഏറ്റവും പ്രതിഫലം ലഭിച്ച കാര്‍ട്ടൂണിസ്റ്റായി നാജി അല്‍-അലി കരുതപ്പെടുന്നു.[തെളിവുകള്‍ ആവശ്യമുണ്ട്]

നാജി അല്‍-അലിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധം ഉണ്ടായിരുന്നില്ല. [തെളിവുകള്‍ ആവശ്യമുണ്ട്] തന്റെ സൃഷ്ടികളിലെ സിദ്ധാന്തങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അഭാവം അദ്ദേഹത്തിനു ഒരേപോലെ പ്രശംസയും വിമര്‍ശനവും നല്‍കി. ഭീകരതയ്ക്കും ജനാധിപത്യത്തിന്റെ അഭാവത്തിനും എതിരായിരുന്നു നാജി അല്‍-അലി. ഒരു രാഷ്ട്രീയ കക്ഷിയിലും ചേരാതെ അറബ് പൊതുജനാഭിപ്രായത്തിന്റെ യഥാര്‍ത്ഥ വക്താവാകുവാന്‍ അദ്ദേഹം ശ്രമിച്ചു.

   
നാജി അല്‍-അലി
ചുറ്റും എന്താണ് നടക്കുന്നതെന്ന് ഞാന്‍ മനസിലാക്കിയ നാള്‍മുതല്‍, നമ്മുടെ പ്രദേശത്തെ എല്ലാ കോളിളക്കങ്ങളും മനസിലാക്കിയതു മുതല്‍, എന്തെങ്കിലും ചെയ്യണം, എങ്ങനെ എങ്കിലും സംഭാവന ചെയ്യണം എന്ന് എനിക്കുതോന്നി. ഞാന്‍ ആദ്യം രാഷ്ട്രീയം പരീക്ഷിച്ചു, ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നു, ജാഥകളില്‍ മാര്‍ച്ച് ചെയ്തു, പക്ഷേ അതല്ലായിരുന്നു യഥാര്‍ത്ഥ ഞാന്‍. ഞാന്‍ എന്തില്‍ക്കൂടെ ആണ് കടന്നുപോവുന്നതെന്ന് കാണിക്കാനും എന്റെ ഉള്ളിലെ ആര്‍ത്തനാദങ്ങളെ പ്രദര്‍ശിപ്പിക്കുവാനും ഒരു വ്യത്യസ്ഥ മാധ്യമം വേണമായിരുന്നു. 1950-കളില്‍ എപ്പൊഴോ ആണ് ഞാന്‍ ജയില്‍ കാമ്പിലെ മതിലുകളില്‍ വരച്ചുതുടങ്ങിയത്. ആ കാലഘട്ടത്തില്‍ ഈജിപ്തിലെ വിപ്ലവം, അള്‍ജീരിയയിലെ സ്വാതന്ത്ര്യം, അറബ് ലോകത്ത് എല്ലാം നടക്കുന്ന സംഭവ വികാസങ്ങള്‍, ഇതിന്റെ ഒക്കെ ഫലമായി അഭയാര്‍ത്ഥികള്‍ക്ക് കുറേശ്ശെ രാഷ്ട്രീയ ബോധം വന്നുതുടങ്ങുകയായിരുന്നു. ആ ജനങ്ങള്‍ക്കുവേണ്ടി, അള്‍ജീരിയയിലെയും ഈജിപ്തിലെയും അഭയാര്‍ത്ഥി കാമ്പുകളിലെയും എന്റെ ജനതയ്ക്കുവേണ്ടി, തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുവാന്‍ ഒരു വേദിയും ഇല്ലാ‍ത്ത മദ്ധ്യപൂര്‍വ്വദേശത്താകമാനമുള്ള സാധാരണക്കാരായ അറബ് ജനതയ്ക്കുവേണ്ടി, ശബ്ദം ഉയര്‍ത്തുകയാണ് എന്റെ ജോലി എന്ന് എനിക്കുതോന്നി. ഇവരെ ഉത്ബോധിപ്പിക്കുകയാണ് എന്റെ ജോലി എന്ന് എനിക്കുതോന്നി. എന്റെ കാഴ്ച്ചപ്പാടില്‍ ഒരു രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റിന്റെ ജോലി ഒരു പുതിയ ദിശാബോധം നല്‍കുക എന്നുള്ളതാണ്.
   
നാജി അല്‍-അലി

അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യ വരകളില്‍ നിന്ന് വളരെ കുറച്ച് ഭരണകൂടങ്ങളും രാഷ്ട്രീയ സംഘടനകളുമേ രക്ഷപെട്ടുള്ളൂ. [തെളിവുകള്‍ ആവശ്യമുണ്ട്] ഇസ്രയേല്‍ അധിനിവേശത്തിനും അടിച്ചമര്‍ത്തലിനും എതിരെയുള്ള പലസ്തീനിയന്‍ ജനതയുടെ കയ്പ്പേറിയ പോരാട്ടത്തെ അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ചിത്രീകരിച്ചു. അറബ് ലോകത്ത് വ്യാപകമായ അഴിമതിയെയും ജനാധിപത്യത്തിന്റെ അഭാവത്തെയും ഭീമമായ സാമ്പത്തിക അസമത്വത്തെയും അദ്ദേഹം വിമര്‍ശിച്ചു. അറബികള്‍, ജൂതര്‍, തീവ്രവാദികള്‍, യാഥാസ്ഥിതികര്‍ എന്നിവരുള്‍പ്പെടെ അറബ് ലോകത്തെ ഏകദേശം എല്ലാവരെയും നാജി അല്‍-അലി വെറുപ്പിച്ചു എന്ന് പറയപ്പെടുന്നു. നാജി അല്‍-അലിയുടെ തത്വശാസ്ത്രം തന്റെ എല്ലാ കാര്‍ട്ടൂണുകളിലും കാണി ആയി നില്‍ക്കുന്ന ഹന്ധാല എന്ന തന്റെ കഥാപാത്രത്തെ അദ്ദേഹം വിശദീകരിക്കുന്നതില്‍ നിന്നും മനസിലാക്കാം.

“നിങ്ങള്‍ കാണുന്നതുപോലെ ഈ കുട്ടി സുന്ദരനോ ലാളിക്കപ്പെട്ടവനോ, എന്തിന് നന്നായി ആഹാരം കഴിച്ച് വളര്‍ന്നവനോ പോലും അല്ല. അഭയാര്‍ത്ഥി കാമ്പുകളില്‍ ഉള്ള മറ്റു പല കുട്ടികളെയും പോലെ ഇവനും ചെരുപ്പില്ല. സത്യത്തില്‍ വിരൂപനായ ഇവനെപ്പോലെ ഒരു മകന്‍ ഉണ്ടാകുവാന്‍ മിക്കവാറും സ്ത്രീകള്‍ ആഗ്രഹിക്കില്ല. എങ്കിലും ഞാന്‍ ഇവനെ കണ്ടെത്തിയതും ദത്തെടുത്തതും പോലെ ഇവനെ മനസിലാക്കുന്ന മറ്റുള്ളവര്‍ ഇവന്‍ സ്നേഹമയിയും വിശ്വസ്തനും അഭിപ്രായങ്ങള്‍ തുറന്നുപറയുന്നവനും ഒരു ശുദ്ധനും ആണെന്ന് മനസിലാക്കും. ഞാന്‍ വീണുപോകുന്നതില്‍ നിന്നും ശ്രദ്ധാലുവായി പ്രതിരോധിക്കുന്ന ഒരു ചിഹ്നമാണ് ഇവന്‍. ഇവന്‍ കൈകള്‍ പിന്നില്‍ പിണച്ചുകെട്ടിയിരിക്കുന്നത് ഇന്നത്തെ നമ്മുടെ പ്രദേശത്തെ എല്ലാ പ്രതികൂല സാഹചര്യങ്ങളുടെയും നിഷേധത്തെ ആണ് സൂചിപ്പിക്കുന്നത്”.

[തിരുത്തുക] സെന്‍സര്‍ഷിപ്പ്

നാജി അല്‍-അലിയെ പോലീസ് അനവധി തവണ തടഞ്ഞുവെച്ചു. അദ്ദേഹത്തിന്റെ വരകള്‍ തുടര്‍ച്ചയായി സെന്‍സര്‍ ചെയ്യപ്പെട്ടു. തന്റെ ജീവിതകാലത്ത് പല വധഭീഷണികളെയും അദ്ദേഹം നേരിട്ടു. മദ്ധ്യപൂര്‍വ്വ പ്രദേശങ്ങളില്‍ ഒരുകാലത്ത് ജീവനില്‍ ഭീഷണി നേരിട്ടവരില്‍ ഏറ്റവും മുന്‍പില്‍ ആയിരുന്നു നാജി അല്‍-അലി.[തെളിവുകള്‍ ആവശ്യമുണ്ട്] ലെബനന്‍ വിട്ട് കുവൈറ്റിലും പിന്നീട് ലണ്ടനിലും താമസം ഉറപ്പിക്കാന്‍ കാരണം ഇതായിരുന്നു. എന്നാല്‍ തന്നെ അടിച്ചമര്‍ത്താനും സെന്‍സര്‍ ചെയ്യുവാനും ശ്രമിച്ചവരെക്കുറിച്ച് സംസാരിക്കുവാന്‍ അദ്ദേഹം വിസമ്മതിച്ചു; പകരം അദ്ദേഹം അവരെ വരച്ചു.

[തിരുത്തുക] പുരസ്കാരങ്ങള്‍

ഇന്റര്‍നാഷണല്‍ ഫെഡെറേഷന്‍ ഓഫ് ന്യൂസ്പേപ്പര്‍ പബ്ലിഷേഴ്സ് (എഫ്.ഐ.ഇ.ജെ) മരണാനന്തര ബഹുമതിയായി ഗോള്‍ഡന്‍ പെന്‍ പുരസ്കാരം 1988-ല്‍ നാജി അല്‍-അലിക്ക് സമര്‍പ്പിച്ചു. 28 അംഗരാഷ്ട്രങ്ങളിലെ പ്രസാധകര്‍ അടങ്ങിയ ജൂറി ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന എടുത്തുപറയത്തക്ക സേവനങ്ങള്‍ക്കുള്ള അംഗീകാരമായി ആണ് ഈ പുരസ്കാരം നല്‍കുന്നത്.

[തിരുത്തുക] നാജി അല്‍-അലിയുടെ മരണം

1987 ജൂലൈ 22-നു ചെത്സിയിലെ ഐവെസ് തെരുവിലുള്ള അല്‍-ഖബ്ബാസ് ഓഫീസിലേക്ക് നടക്കവേ ഒരു കൊലയാളി നാജി അല്‍-അലിയുടെ തലയ്ക്ക് വെടിവെച്ചു. 5 ആഴ്ച്ചയോളം കോമ അവസ്ഥയില്‍ ആശുപത്രിയില്‍ കിടന്ന നാജി അല്‍-അലി 51-ആം വയസ്സില്‍ 1987 ആഗസ്ത് 30 (ശനിയാഴ്ച) രാവിലെ 1 മണിക്ക് അന്തരിച്ചു.

[തിരുത്തുക] നാജി- അല്‍ അലിയുടെ വാക്കുകള്‍

   
നാജി അല്‍-അലി
ഞാന്‍ യുവാവായിരുന്നപ്പോള്‍ നമ്മുടെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും നീതിക്കും വേണ്ടിയുള്ള എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുവാന്‍ എനിക്ക് സഹായിക്കുവാന്‍ സാധിക്കും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ആ സ്വപ്നങ്ങള്‍ക്കുവേണ്ടി പലരും മരിച്ചു, എന്നാല്‍ കാര്യങ്ങള്‍ വഷളാവുന്നതേ ഉള്ളൂ. ഇത് തീര്‍ച്ചയായും ഒരുവനില്‍ നിരാശ നിറയ്ക്കും. എന്നാല്‍ എന്നത്തെക്കാളും ഉപരി കര്‍ത്തവ്യബോധം എനിക്ക് അനുഭവപ്പെടുന്നു, ഞാന്‍ ചെയ്യാനുള്ളതും എനിക്ക് ചെയ്യാന്‍ കഴിയുന്നതും ചെയ്തുകൊണ്ടേയിരിക്കാന്‍.
   
നാജി അല്‍-അലി
ആശയവിനിമയം
ഇതര ഭാഷകളില്‍