ഐതിഹ്യമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐതിഹ്യമാല

ഭാഷ മലയാളം
വിഭാഗം ഐതിഹ്യ കഥകള്‍
ഗ്രന്ഥകര്‍ത്താവ് കൊട്ടാരത്തില്‍ ശങ്കുണ്ണി
പ്രസാധകന്‍ മംഗളോദയം
വര്‍ഷം 1909-1934

കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യകഥകളെല്ലാം സമ്പാദിച്ചു ചേര്‍ത്ത് എട്ടു ഭാഗങ്ങളിലായി 25 വര്‍ഷങ്ങള്‍ക്കിടയിലായൊ(1909 മുതല്‍ 1934 വരെ) കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒന്നു പോലെ ഉപയോഗപ്രദമായ ഗ്രന്ഥമാണിത്. [1] ഐതിഹ്യമാലയെക്കുറിച്ച് അതിന്റെ അവതാരികയില്‍ മലയാളത്തിലെ കഥാസരിത്‌ സാഗരം എന്നാണ് അമ്പലപ്പുഴ രാമവര്‍മ്മ വിശേഷിപ്പിച്ചത്‌.

ഉള്ളടക്കം

[തിരുത്തുക] ഉള്ളടക്കം

അക്കാലത്തെ മലയാളത്തില്‍ ചരിത്രവും പുരാണവും ചൊല്‍ക്കേള്‍വിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. ചെറിയ കുട്ടികള്‍ക്കുപോലും മനസ്സില്‍ കൌതുകം വളര്‍ത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വര്‍ണ്ണനകള്‍. എന്നിരുന്നാലും വെറും സങ്കല്പകഥകള്‍ക്കപ്പുറം ഐതിഹ്യമാലയില്‍ ചരിത്രം, വേണ്ടത്ര തെളിവുകളില്ലാതെയാണെങ്കിലും, ഇഴപിരിഞ്ഞു കിടക്കുന്നുണ്ട്. പൊതുവേ ചരിത്രരചനാശീലമില്ലായിരുന്ന കേരളീയസമൂഹത്തില്‍ ഈ ഗ്രന്ഥം ഇപ്പോഴും ചരിത്രവിദ്യാര്‍‌ത്ഥികള്‍ക്ക് തള്ളിക്കളയാനാവാത്ത ഒരു അവലംബ ഉപകരണമാണ്.

പണ്ഡിതസമൂഹത്തിനിടയിലും ആഢ്യകുലത്തിന്റെ സൊറപറയല്‍ വേദികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഐതിഹ്യസാഹിത്യത്തെ സാധാരണക്കാര്‍ക്കിടയിലേക്കു കൊണ്ടുവരാന്‍ ഐതിഹ്യമാല വഹിച്ച പങ്കു വളരെ വലുതാണ്. പില്‍ക്കാലത്ത് മലയാളത്തില്‍ വേരുറപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളും ലിഖിതമായി ആദ്യം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ഈ കൃതിയിലൂടെയാണ്. ഒരുപക്ഷേ ഐതിഹ്യമാല ഉണ്ടായിരുന്നില്ലെങ്കില്‍ പറയിപെറ്റ പന്തിരുകുലവും ആ കുലത്തിലെ ‘പന്തിരു‘നായകന്മാരും കേരളത്തില്‍ ഇത്രയും പ്രസിദ്ധമാകുമായിരുന്നില്ല. അതുപോലെത്തന്നെയാണ് ‘കടമറ്റത്തു കത്തനാര്‍‘, ‘കായംകുളം കൊച്ചുണ്ണി‘,‘കുളപ്പുറത്തു ഭീമന്‍’, എന്നീ വീരനായകന്മാരും ‘പാഴൂര്‍ പടിപ്പുര’, ‘കല്ലൂര്‍ മന’, ‘പാണ്ടന്‍പുറത്തെ ഉപ്പുമാങ്ങ’ തുടങ്ങിയ സ്ഥല,സാമഗ്രികളും പ്രാദേശികഭേദമന്യേ മലയാളികള്‍ക്ക് പരിചിതമായി തീര്‍ന്നത്.


[തിരുത്തുക] ഐതിഹ്യമാലയുടെ പ്രസാധനചരിത്രം

മലയാളമനോരമ, ഭാഷാപോഷിണി തുടങ്ങിയ പത്രങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ശ്രീ കണ്ടത്തില്‍ വറുഗീസുമാപ്പിളയും കൊട്ടാരത്തില്‍ ശങ്കുണ്ണിയും സുഹൃത്തുക്കളോടൊപ്പം എന്നും വൈകീട്ട് മനോരമ ആപ്പീസില്‍ ഒത്തുകൂടാറുണ്ടായിരുന്നു. ആ അവസരങ്ങളില്‍, നേരമ്പോക്കുകള്‍ പറയുന്നതിനിടയില്‍ ശങ്കുണ്ണി ധാരാളം ഐതിഹ്യങ്ങളും പറഞ്ഞുകേട്ട ചരിത്രകഥകളും ഉദ്ധരിക്കാറുമുണ്ടായിരുന്നു. ക്രമേണ ശങ്കുണ്ണിയുടെ കഥാഖ്യാനം ഈ സദസ്സുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായിത്തീര്‍ന്നു.അങ്ങനെയിരിക്കുമ്പോള്‍ ഒരു നാള്‍ പത്രപ്രസാധനരംഗത്തെ ദീര്‍ഘവീക്ഷകനായിരുന്ന വറുഗീസു മാപ്പിള ശങ്കുണ്ണിയോട് ഇക്കഥകളെല്ലാം ഉപന്യാസങ്ങളായി എഴുതി മനോരമയിലും ഭാഷാപോഷിണിയിലും പ്രസിദ്ധീകരിക്കാവുന്നതാണല്ലോ എന്നു നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ശങ്കുണ്ണി അത്തരം ഐതിഹ്യോപന്യാസങ്ങള്‍ എഴുതിത്തയ്യാറാക്കാനും തുടങ്ങി. ഭാഷാപോഷിണി ത്രൈമാസികത്തിന്റെ കൊ.വ.1073 കുംഭം-മീനം-മേടം (ക്രി.വ. 1898)പതിപ്പില്‍ ഐതിഹ്യമാലയിലെ ആദ്യലേഖനമായ ‘പറയി പെറ്റ പന്തിരുകുലം’ അച്ചടിച്ചുവന്നു.തുടര്‍ന്ന് ശങ്കുണ്ണി എഴുതിയ ഉപന്യാസങ്ങളെല്ലാം തന്നെ വായനക്കാര്‍ക്ക് അത്യന്തം ആസ്വാദ്യജനകമായി മാറി.

ആനുകാലികങ്ങളിലേക്ക് വേണ്ടി തയ്യാറാക്കുമ്പോള്‍ ഇത്തരം കഥകളുടെ പുഷ്ടി മുഴുവനും ആ ലേഖനങ്ങളില്‍ സന്നിവേശിപ്പിക്കുവാന്‍ കഴിയുന്നില്ലെന്ന്‌ വറുഗീസു മാപ്പിള സങ്കടപ്പെട്ടു.ഇവയെല്ലാം അല്പം കൂടി വിപുലീകരിച്ച് എഴുതുകയും പിന്നീട് എല്ലാം ചേര്‍ത്ത് ഒരു പുസ്തകമായി ഇറക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം ശങ്കുണ്ണിയോട് നിര്‍ദ്ദേശിച്ചു. അതനുസരിച്ച് പിന്നീടുള്ള ഉപന്യാസങ്ങള്‍ ശങ്കുണ്ണി കൂടുതല്‍ ഗൌരവത്തോടെ എഴുതുവാനും ശേഖരിച്ചുവെക്കാനും തുടങ്ങി. എന്നിരുന്നാലും വറുഗീസ് മാപ്പിളയുടെ ആകസ്മികമായ മരണത്തിനു ശേഷം, ഒട്ടൊക്കെ നൈരാശ്യത്തോടെ, അദ്ദേഹം ഐതിഹ്യമാലയുടെ രചന നിര്‍ത്തിവെച്ചു.

കൊ.വ.1084 മകരമാസത്തില്‍ ‘ലക്ഷ്മീഭായി’ എന്ന മാസികയുടെ മാനേജരായിരുന്ന വെള്ളായ്ക്കല്‍ നാരായണമേനോന്‍ അദ്ദേഹം തയ്യാറാക്കുന്ന ‘ലക്ഷ്മീഭായി ഗ്രന്ഥാവലി’യിലേക്ക് ഐതിഹ്യമാല ഒരു പുസ്തകമായി ചേര്‍ക്കുവാന്‍ ശങ്കുണ്ണിയോട് സമ്മതം ചോദിച്ചു. ശങ്കുണ്ണി സസന്തോഷം അതു സമ്മതിക്കുകയും അതുവരെ തയ്യാറാക്കിയിട്ടുണ്ടായിരുന്ന 21 കഥകളും അയച്ചുകൊടുക്കുകയും ചെയ്തു. ( 21-‌ാമത്തെ ‘കിടങ്ങൂര്‍ കണ്ടങ്കോരന്‍’ എന്ന ആനക്കഥ മാത്രം ‘വിദ്യാവിനോദിനി’ എന്ന മാസികയില്‍ 1074 തുലാമാസത്തില്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്.)

ഏറെ താമസിയാതെ ‘ലക്ഷ്മീഭായി’ മാസിക അടച്ചുപൂട്ടുകയും തൃശ്ശൂരിലെ മംഗളോദയം അച്ചുകൂടം കമ്പനി ഐതിഹ്യമാലയുടെ തുടര്‍ന്നുള്ള പ്രകാശനം ഏറ്റെടുക്കുകയും ചെയ്തു. 1973ല്‍ മംഗളോദയം മൃതപ്രായമാവുന്നതുവരേയ്ക്കും അവരായിരുന്നു ഐതിഹ്യമാലയുടെ പ്രസാധകര്‍.

[തിരുത്തുക] പ്രസിദ്ധീരണ ചരിത്രം

മൊത്തം എട്ടുഭാഗങ്ങളിലായി പൂര്‍ത്തീകരിച്ച ഈ മഹദ്സമ്പാദനം 1974 മുതല്‍ ‘കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി’ ഏറ്റെടുത്ത് രണ്ടു ഭാഗങ്ങളാക്കി പുനപ്രസിദ്ധീകരിച്ചു. വിതരണം നാഷണല്‍ ബുക്സ് ആയിരുന്നു. 1978 മുതല്‍ സമിതിക്കുവേണ്ടി ‘കറന്റ് ബുക്സ്‘ സമ്പൂര്‍ണ്ണ ഐതിഹ്യമാല ഒറ്റ ഭാഗമായി പ്രസിദ്ധീകരണം തുടര്‍ന്നു.

1974 മുതലുള്ള കണക്കു അനുസരിച്ച് മാത്രം ഐതിഹ്യമാലയുടെ രണ്ടുലക്ഷത്തിലധികം കോപ്പികള്‍ അച്ചടിച്ചിറങ്ങിയിട്ടുണ്ട്.

മലയാളപുസ്തകങ്ങളില്‍ ഇത്രയും പതിപ്പുകളിലൂടെ ഏറ്റവും കൂടുതല്‍ പ്രതികളിറങ്ങിയിട്ടുള്ള ചുരുക്കം പുസ്തകങ്ങളേ ഉള്ളൂ.


ഐതിഹ്യമാലയുടെ ഭാഗങ്ങളുമാദ്യം പ്രസിദ്ധീകരിച്ച വര്‍ഷവും താഴെകൊടുക്കുന്നു.

ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ച വര്‍ഷം മാസം
ഒന്നാം ഭാഗം 1909 ഏപ്രില്‍
രണ്ടാം ഭാഗം 1914 സെപ്തംബര്‍
മൂന്നാം ഭാഗം 1925 ജൂലൈ
നാലാം ഭാഗം 1926 സെപ്തംബര്‍
അഞ്ചാം ഭാഗം 1927 ഒക്ടോബര്‍
ആറാം ഭാഗം 1929 ഫെബ്രുവരീ
ഏഴാം ഭാഗം 1932 സെപ്തംബര്‍
എട്ടാം ഭാഗം 1934 ഒക്ടോബര്‍

[തിരുത്തുക] 1974 നു ശേഷമുള്ള പ്രസിദ്ധീകരണ ചരിത്രം

പതിപ്പ് പ്രസാധകര്‍ വിതരണം വര്‍ഷം മാസം എണ്ണം
ഒന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി നാഷണല്‍ ബുക്സ് 1974 ഏപ്രില്‍ 5000
രണ്ട് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി കറന്‍റ് ബുക്സ് 1978 ഒക്ടോബര്‍ 5000
മൂന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി കറന്‍റ് ബുക്സ് 1982 ഏപ്രില്‍ 6000
നാല് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി കറന്‍റ് ബുക്സ് 1985 ഒക്ടോബര്‍ 6000
അഞ്ച് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി കറന്‍റ് ബുക്സ് 1986 നവംബര്‍ 6000
ആറ് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി കറന്‍റ് ബുക്സ് 1986 ഡിസംബര്‍ 6000
ഏഴ് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി കറന്‍റ് ബുക്സ് 1988 ജൂലൈ 5000
എട്ട് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി കറന്‍റ് ബുക്സ് 1989 ജനുവരി 5000
ഒന്‍പത് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി കറന്‍റ് ബുക്സ് 1990 ജൂലൈ 5000
പത്ത് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി കറന്‍റ് ബുക്സ് 1990 ഡിസംബര്‍ 5000

[തിരുത്തുക] പ്രമാണാധാരസൂചി

  1. കൊട്ടാരത്തില്‍, ശങ്കുണ്ണി [1909-1934] (ഏപ്രില്‍ 1994). ഐതിഹ്യമാല, 6th, 1-8, കറന്റ് ബുക്സ്. ISBN 81-240-00107. 

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം