ഗലാത്തിയാക്കാര്‍ക്ക് എഴുതിയ ലേഖനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പുതിയ നിയമം

ആധുനിക തുര്‍ക്കിയുടെ ഒരു ഭാഗമാണ്‌ ഗലാത്തിയാ എന്നറിയപ്പെട്ടിരുന്ന റോമന്‍പ്രവിശ്യ. ഇതിലുള്‍പ്പെട്ടിരുന്ന പ്രദേശങ്ങള്‍ രാഷ്ട്രീയവ്യതിയാനങ്ങള്‍ക്കനുസരിച്ചു വ്യത്യസ്തങ്ങളായിരുന്നതുകൊണ്ട്‌, പൌലോസിന്റെ ലേഖനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ഗലാത്തിയാ ഏതെന്നു സൂക്ഷ്മമായിപ്പറയുക പ്രയാസമാണ്‌. പൌലോസ്‌ തന്റെ രണ്ടാം പ്രേഷിതയാത്രക്കിടയില്‍ ഇവിടെ സ്ഥാപിച്ച സഭകളെ മൂന്നാമത്തെ യാത്രയിലും സന്ദര്‍ശിക്കുകയുണ്ടായി. അതിനുശേഷം, ഏ. ഡി. 53-നും 58-നും ഇടയ്ക്ക്‌ എഫേസോസിലോ മക്കെദോനിയായിലോവച്ചായിരിക്കണം, പൌലോസ്‌ ഗലാത്തിയായിലെ സഭകള്‍ക്ക്‌ ഈ ലേഖനം എഴുതിയതെന്നാണ്‌ പ്രബലമായ അഭിപ്രായം.

ഗലാത്തിയായിലെ സഭ മിക്കവാറും യഹൂദേതരക്രിസ്ത്യാനികള്‍ മാത്രം അടങ്ങിയതായിരുന്നു. പൌലോസ്‌ ഗലാത്തിയാ വിട്ടതിനുശേഷം, യഹൂദക്രിസ്ത്യാനികള്‍ അവിടം സന്ദര്‍ശിച്ച്‌, അബദ്ധപ്രബോധനങ്ങള്‍വഴി സഭയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനിടയാക്കി (1:7). വിജാതീയനായ ഒരാള്‍ കിസ്ത്യാനിയാകണമെങ്കില്‍, മോശയുടെ നിയമങ്ങള്‍ അനുസരിക്കണമെന്നും യഹൂദാചാരങ്ങലൊക്കെയും പാലിക്കണമെന്നും (3:2;5:4) പരിച്‌ഛേദനത്തിനു വിധേയനാകണമെന്നും (5:2;6:12-13) ചുരുക്കത്തില്‍ ഒരു യഹൂദനാകണമെന്നും അവര്‍ നിര്‍ബന്ധിച്ചു. ഇവരുടെ സ്വാധീനത്താലും സമ്മര്‍ദത്താലും പരിച്‌ഛേദനം സ്വീകരിച്ച ഗലാത്തിയാക്കാര്‍ മറ്റുള്ളവരെയും അതിനു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. യഹൂദാചാരവാദികളാകട്ടെ പൌലോസിന്റെ അധികാരത്തെത്തന്നെയും ചോദ്യം ചെയ്യാന്‍ തുടങ്ങി. മോശയുടെ നിയമത്തിന്റെ അനുഷ്ഠാനത്തിനു പ്രാധാന്യം നല്‍കാതെ, വിജാതീയക്രിസ്ത്യാനികള്‍ക്കുവേണ്ടി സുവിശേഷത്തെ ലാഘവപ്പെടുത്തിയെന്നും തന്മൂലം പൌലോസിന്‌ അപ്പസ്തോലാധികാരമില്ലെന്നും അവര്‍ വാദിച്ചു. മുഖ്യമായും ഇത്തരക്കാര്‍ക്കെതിരെയാണ്‌ പൌലോസ്‌ ഗലാത്തിയാക്കാര്‍ക്കുള്ള ലേഖനം രചിച്ചത്‌.

ലേഖനത്തിന്റെ ആദ്യഭാഗത്തു പൌലോസ്‌ തന്റെ അപ്പസ്തോലാധികാരത്തിനു തെളിവുകള്‍ നിരത്തുന്നു (1:11-2:21). തുടര്‍ന്ന്, യഹൂദാചാരങ്ങളില്‍ന്നിന്നും മോശയുടെ നിയമത്തില്‍നിന്നും വിജാതീയര്‍ സ്വതന്ത്രരായിരിക്കെണ്ടതിന്റെ ആവശ്യകതയെയാണ്‌ അദ്ദേഹം ഊന്നിപ്പറയുന്നത്‌ (3:1-4:31). നിയമാനുഷ്ഠാനം വഴിയല്ല, വിശ്വാസം മൂലമാണ്‌ മനുഷ്യന്‍ ദൈവതിരുമുമ്പില്‍ നീതിമാനായി പരിഗണിക്കപ്പെടുക; ജീവിതാനുഭങ്ങളും (3:1-5) അബ്രാഹത്തിന്റെ മാതൃകയും അതാണ്‌ വ്യക്തമാക്കുന്നത്‌. നിയമത്തിന്റെ ആധിപത്യകാലം അവസാനിച്ചു; ദൈവത്തില്‍നിന്നുള്ള പുത്രസ്വീകാരത്തിന്റെ അനന്തരഫലമായ സ്വാതന്ത്ര്യത്തിന്റെ കാലം ആരംഭിക്കുകയും ചെയ്തിരിക്കുന്നു (3:25-4:7). പരിശുദ്ധാത്മാവിനോടു വിധേയരായി ജീവിക്കാനും ദൈവത്തിന്റെ കൃപാവരങ്ങള്‍ കാത്തുസൂക്ഷിക്കാനും ഗലാത്തിയാക്കാരെ പ്രെത്യേകം അനുസ്മരിപ്പിച്ചുകോണ്ടാണ്‌ പൌലോസ്‌ തന്റെ ലേഖനം ഉപസംഹരിക്കുന്നത്‌ (5:1-6:10).[1]

[തിരുത്തുക] ഗ്രന്ഥസൂചി

  1. ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
ആശയവിനിമയം