ബാബര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
യഥാര്‍ത്ഥ പേര്: | സഹീറുദ്ദീന്‍ മുഹമ്മദ്. |
കുടുംബപ്പേര്: | തിമൂറുകള്‍ |
തലപ്പേര്: | മുഗള്‍ സാമ്രാജ്യചക്രവര്‍ത്തി |
ജനനം: | ഫെബ്രുവരി 14, 1483 |
മരണം: | ഡിസംബര്‍ 26, 1530 |
പിന്‍ഗാമി: | ഹുമായൂണ്‍ |
വിവാഹങ്ങള്‍: |
|
മക്കള്‍: |
|
മുഗള്‍ സാമ്രാജ്യത്തിന്റെ ശില്പിയാണ് ബാബര്‍, യഥാര്‍ത്ഥപേര് സഹീറുദ്ദീന്‍ മുഹമ്മദ് (1483 ഫെബ്രുവരി 14 – 1530 ഡിസംബര്‍ 26, ആംഗലേയത്തില്‍ Zāhir al-Dīn Mohammad, പേര്‍ഷ്യനില്‍: ظﮩیرالدین محمد بابر گوركاني ; ഹിന്ദിയില്‍: ज़हिर उद-दिन मुहम्मद) പേര്‍ഷ്യയിലും മധ്യേഷ്യയിലും ഭരണം നടത്തിയ യുദ്ധവീരന് തുര്‍ക്കൊ-മംഗൊള് വംശിയായ തിമൂറിന്റെ പിന്ഗാമികളില് ഒരാളാണ് ബാബര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം നിലനിന്ന മുസ്ലീം സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. സാഹസികനും സമര തന്ത്രജ്ഞനുമായിരുന്നു. സാഹിത്യത്തില്‍ അങ്ങേയറ്റം തല്പരനായിരുന്ന അദ്ദേഹം മധ്യേഷ്യയില്‍ നിന്ന് ഒളിച്ചോടി എന്നും ചരിത്രകാരന്മാര് അഭിപ്രായപ്പെട്ടു കാണുന്നു. [1]എങ്കിലും ഒരു സാമ്രാജ്യസ്ഥാപകനെന്ന നിലയില്‍ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ യുദ്ധ വീര്യം പാണിപ്പട്ട്, ക്വേന, ഗൊഗ്രാ യുദ്ധങ്ങള്‍ നമ്മെ കാട്ടിത്തരുന്നു. [2]
ഉള്ളടക്കം |
[തിരുത്തുക] പ്രാരംഭം
അദ്ദേഹത്തിന്റെ പിതാവ് ഉമര്‍ ഷേയ്ക് മിര്‍സാ മധ്യേഷ്യയിലെ തന്നെ പര്‍ഖാന എന്ന സ്ഥലത്തിന്റെ നാടുവാഴിയായിരുന്നു. മാതാവ് ക്വുത്ലക്ക് നെഗാര്‍ ഖാനംതാഷ്കെന്റിലെ യൂനുസ് ഖാന്റെ മകളും ജെംഗിസ് ഖാന്റെ നേര് പിന്തുടര്‍ച്ചാവകാശിയുമാണ്. 1483-ല്‍ ആണ് സഹീറുദ്ദീന്‍ മുഹമ്മദ് (ബാബര്‍) ജനിച്ചത്. എന്നാല്‍ അധികം വൈകാതെ പിതാവ് മരിക്കുകയും (1494) പതിനൊന്നു വയസ്സുള്ള ബാബറിന് രാജ്യഭാരം ഏല്‍കേണ്ടതായും വന്നു. എന്നാല്‍ അദ്ദേഹത്തിന് പല വിധത്തിലുള്ള വിഷമങ്ങളും യാതനകളും അനുഭവിക്കേണ്ടതായും വന്നു.[3] പൂര്‍വികനായ തിമൂറിന്റെ തലസ്ഥാനമായ സമര്ഖന്ദ്തിരികെ പിടിക്കണമെന്ന മോഹവും സ്വപ്നവും കൊണ്ടു നടന്നു. തിമൂറിനു ശേഷം മകനായ ചഗതായ് ഖാന് രാജ്യം ഭരിച്ചെങ്കിലും അതിനുശേഷം പിന്മുറക്കാരെ തിരഞ്ഞെടുക്കാന്‍ വ്യക്താമായ മാര്‍ഗ്ഗരേഖകള്‍ ഇല്ലായിരുനു. ചഗതായ് ഖാന്റെ വംശത്തില്‍ പെട്ട ബാബറിന് തന്റെ പൂര്‍വ്വികന്റെ രാജ്യം ഭരിക്കണമെന്നത് ന്യായമയ ആവശ്യവുമായിരുന്നു. അമ്മയും, അമ്മയുടെ അമ്മയായ അയ്സാന്‍ ദൌലത്ത് ബീഗവും അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ രാഷ്ട്രീയ ചിന്തകള്‍ക്ക് സ്വാധീനം ചെലുത്തിയിരുന്നു.
[തിരുത്തുക] യൌവനകാലം
യുവാവായ ശേഷം1497 ലും 1503 ലും പൂര്‍വികനായ സമര്‍ഖന്ദ് പിടിച്ചെടുക്കാന്‍ ശ്രമം നടത്തി. 1497-ല്‍ ഏഴു മാസത്തെ യുദ്ധത്തിനുശേഷം സമര്‍ഖന്ദ് പിടിച്ചെങ്കിലും അവിടത്തുകാരുടെ വിപ്ലവം മൂലം പിന്‍വാങ്ങേണ്ടിവന്നു. പേര്‍ഷ്യരുടെയും അഫ്ഘാനികളുടെയും ചെറുത്തു നില്പില് പരാജയപ്പെട്ടു. പരാജിതനായ ബാബറെ അസൂയാലുക്കളായ ബന്ധുക്കളും മറ്റു ഉപജാപവൃന്ദങ്ങളും നിരന്തരം പീഢിപ്പിച്ചുകൊണ്ടിരുന്നു. അവസാനം സ്വന്തക്കാരനായ തന്ബാലും ഉസ്ബെക്കിലെ സയ്ബാനി ഖാനു ചേര്‍ന്ന് യുദ്ധം ചെയ്ത് ഫര്‍ഘാനയുടെ തലസ്ഥാനമായ ആന്ദിജാനില്‍ നിന്ന് ബാബറിനെയും കുടുംബത്തെയും പുറത്താക്കി.
സഹോദരന്മാരായ നാസര്‍, ജാഹാംഗീര്‍ എന്നിവരോടുമൊപ്പം മറ്റൊരു കേന്ദ്രത്തിലേക്ക് ശക്തിയെ പറിച്ചു നടാനായി തിരിച്ചു. പിന്നീടൊരു നാള് മാതൃരാജ്യത്തിലേയ്ക്ക് തിരിച്ചു വരാം എന്ന് അദ്ദേഹം കണക്കു കൂട്ടിയിരിക്കണം. ഖോര്സാനിലേക്ക് തിരിച്ച അവര്‍ പിന്നീട് തീരുമാനം മാറ്റി മഞ്ഞു നിറഞ്ഞ ഹിന്ദുകുഷ് മലകള്‍ താണ്ടി വന്ന് കാബൂള്‍ പിടിച്ചടക്കി (1504) അഫ്ഘാനിസ്ഥാന്റെ അധിപനായി മാറി. ഈ യുദ്ധത്തിനിടക്ക് അദ്ദേഹം തന്റെ തന്നെ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞു എന്ന് ബാബര്‍നാമ[4] എന്ന അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു. തന്റെ ഈ ഉദ്യമത്തില്‍ സഹായിച്ച മലകളിലെ ഗോത്രവര്‍ഗ്ഗക്കാരുമായി അദ്ദേഹം വളരെ അടുത്തിടപഴുകാന്‍ ഇടയായെന്നും അത് മനുഷ്യരെ പറ്റി കൂടുതല്‍ അറിയാന്‍ ഇടയാക്കിയെന്നും പറയുന്നു. കാബൂള്‍ ഒരു താല്കാലിക ഇടത്താവളം മാത്രമായിരിക്കുമെന്ന് അദ്ദേഹം വൈകാതെ മനസ്സിലാക്കി. 1505-ല്‍ ബാബറിന്റെ അമ്മാവനായ ഹേരത്തിലെ സുല്‍ത്താന്‍ ഹൊസായ്ന് മിര്‍സാ ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തെ സഹായിക്കാനായി അങ്ങൊട്ട് തിരിച്ചു. പല സമയങ്ങളിലും ബാബറിന്റെ സഹായഭ്യാര്‍ത്ഥനകള്‍ നിരസിച്ചിട്ടുള്ള ആളാണ് മിര്‍സ. ബാബര്‍ എത്തുന്നതിനു മുന്നേ തന്നെ അദ്ദേഹം മരിക്കുകയും എന്നാല്‍ ബാബര്‍ തന്റ്റെ മാതുലന്മാര് സയ്ബാനി ഖാനോട് പിടിച്ച് നില്കാന് കെല്പില്ലാത്തവര് എന്ന് മനസ്സിലാക്കി അവിടെ തന്നെ നില്‍ക്കുകയായിരുന്നു. ഇക്കാലത്ത് അദ്ദേഹം സാഹിത്യകാര്യങ്ങളില്‍ ശ്രദ്ധവയ്ക്കുകയും നഗരപരിഷ്കരണ രീതികള്‍ മനസ്സിലാക്കുകയും ചെയ്തു. ഉയ്ഗുര് എന്ന ചൈനീസ് വംശജനായ മീര്‍ അലി ഷേയര് നവ്വായിയുമായി അടുപ്പത്തിലായി. അദ്ദേഹത്തിന്റെ ചഗതായി ഭാഷയിലെ പ്രവീണ്യത്തില്‍ ആകൃഷ്ടനായാണ് തന്റെ ബാബര്‍നാമഎഴുതാന്‍ ചഗതായ് ഭാഷ ഉപയോഗപ്പെടുത്തിയത്. എന്നാല്‍ സയ്ബാനി ഖാന് മാതുലന്മമരെ പ്രലോഭിപ്പിക്കുകയും വീണ്ടും ഉപജാപങ്ങള്‍ തുടങ്ങുകയും ബാബര്‍ പിന്മാറാന് നിര്ബന്ധിതനനവുകയും ചെയ്തു. 1509-ല്‍ കാബൂളിലേയ്ക്ക് തിരിച്ചു വന്നു. എന്നാല്‍ വന്ന പാടേ ഉസ്ബെക്കുകാര്‍ സയ്ബാനി ഖാന്റെ നേതൃത്വത്തില്‍ഹെറാത്ത് പിടിച്ചെടുത്തു. ഇത് അദ്ദേഹം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. ബന്ധു കൂടിയായ സയ്ബാനി ഖാന്റെ ഇത്തരം ഹീന നടപടികളെ പറ്റി ബാബര്‍ നാമയില്‍ പ്രതിപാധിക്കുന്നുണ്ട്.
- പീന്നീട് കാണ്ഡഹാര്‍ പിടിച്ചെടുത്തു. ഇക്കാലത്ത് തന്റെ തന്നെ മാതുലനും സൈന്യത്തിന്റെ ഒരു വിഭാഗത്തിന്റെ മേധവിയുമായ ഹൈദര്‍ മിര്‍സാ വിപ്ലവവുമായി ബാബറിനു നേരെ തിരിഞ്ഞു. എന്നാല്‍ പെട്ടന്നുണ്ടായ ക്ഷോഭത്തില്‍ തന്നെ അത് അടിച്ചമര്‍ത്തുകയും ചെയ്തു. ഇതെല്ലാം അദ്ദേഹം നയിക്കുന്ന സൈന്യത്തിനുമേല്‍ അദ്ദേഹത്തെപറ്റി മതിപ്പുളവാക്കുന്ന കാര്യങ്ങളായിരുന്നു.
സായ്ബാനി ഖാന് വരുന്നെന്നറിഞ്ഞ് അദ്ദേഹം കാന്ദഹാറില്‍ നിന്നും പിന്‍വാങി. ഇവിടെയാണ് ജീവിതത്തില്‍ ആദ്യമായി തന്നില്‍ തന്നെ വിശ്വാസം നഷ്ടപ്പേട്ടത് എന്ന് അദ്ദേഹം എഴുതുന്നു. എന്നാല്‍ ഷാ ഇസമായില്‍ ഒന്നാമന് (പേര്‍ഷ്യയിലെ സുല്‍ത്താന്‍) സയ്ബാനിഖാനെ കൊല്ലുകയായിരുന്നു ഉന്ണ്ടായത്. ഇത് സമര്‍കന്ദ് സ്വന്തമാക്കാനുള്ള അവസാനത്തെ തുരുപ്പുചീട്ടായി അദ്ദേഹം കണ്ടു. ഇസ്മായില്‍ ഒന്നാമനുമായി സന്ധി ചേരുകയും അദേഹത്തിന്റെ മേല്‍കോയ്മ അംഗീകരിക്കുകയും ചെയ്തു.[5] പകരം ഷാ സായ്ബാനിഖാന് ജയിലിലടച്ച ബാബറിന്റെ സഹോദരി ഖാന്‍സദയെ വിട്ടുകൊടുത്തു. ഷാ ബാബറിന് ഒരുപാടു സ്വത്തുക്കളും പണവും നല്‍കുകയും പ്രത്യുപകാരമെന്നോണം ബാബര്‍ ഷായുടെ റ്രീതിയില് വസ്ത്രധാരണം ചെയ്തു തുടങ്ങുകയും ഷിയാക്കളുടെ രീതികള്‍ പിന്തുടരുവാനും തുടങ്ങി. [തെളിവുകള്‍ ആവശ്യമുണ്ട്]. പള്ളിയില്‍ വാങ്ക് വിളിക്കുന്നതും ഷായുടെ പേരിലായിരുന്നു.? സമര്‍ഖന്ദിലെ ജനങ്ങള്‍ ബാബറിന്റെ വരവിനെ ആഘോഷിച്ചു. സ്വാതന്ത്രദായകരെന്നു വിളിച്ചു. ഇതില്‍ വശംവദനായ ബാബര്‍ ഷായുമായുള്ള സന്ധി ഉപേക്ഷിച്ചു സമര്‍ഖന്ദില്‍ നിന്നു പിന്‍വാങ്ങി, വീണ്ടും 1511 തിരിച്ചു വന്നു. എന്നാല്‍ അദ്ദേഹം ഷിയാക്കളുടെ വസ്ത്രധാരണരീഈതിയും മറ്റും ഉപേക്ഷിച്ചില്ല. ഉസ്ബെക്കുകളെ ഭയന്ന അദ്ദേഹം പേര്‍ഷ്യന്‍ സഹായം ഇല്ല എന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാനായി ചെയ്ത വിദ്യയാണിതെന്ന് അദ്ദേഹത്റ്റിന്റെ മാതുലനായ ഹൈദര്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ ബാബാര്‍ ഷായോട് ഏറ്റിരുന്നപോലെ സുന്നികളെ അടിച്ചമര്ത്തുകയൊന്നുമുണ്ടായില്ല. കാലാന്തരത്തില്‍ കള്ളി വെളിച്ചത്താവുകയും ഉസ്ബെക്കുകള്‍ ബാബറിനെ പുറത്താക്കുകയും ചെയ്തു. അവിടെ നിന്നു കൊണ്ട് 1511-ല്‍ സമര്‍ഖന്ദ് പിടിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും തോറ്റു പിന്മാറേണ്ടി വന്നു. പിന്നീടാണദ്ദേഹം തെന്റെ ശ്രമങ്ങള്‍ കൂടുതലും എളുപ്പമുള്ള ഇന്ത്യന്‍ ഉപ്ഭൂഖണ്ഡത്തിലേക്ക് തിരിച്ച് വിട്ടത്.
[തിരുത്തുക] പിന്നീടുള്ള കാലം
ഫര്‍ഘാന കൈയെത്തും ദൂരത്തായിട്ടും അത് കിട്ടാതെ പോയത് അള്ളാഹു തനിക്കു സമ്മാനിച്ച വരമാണ് എന്നാണ് ഇന്ത്യ കീഴടക്കിയ ശേഷം ബാബര്‍ എഴുതിയത്. അത്രക്കും മോഹിപ്പിക്കുന്നതായിരുന്നു അത്. ഉസ്ബെക്കുകളുടെ അധിനിവേശം ഭയപ്പെട്ട ബാബര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡവും അതിലെ പരിതസ്ഥിതിയെയും കുറിച്ചു പഠിച്ചു വരികയായിരുന്നു. ബാബര്‍ ഇതിനകം സയ്യിദ് രാജവംശത്തിന്റെ പൈതൃകം അവകാശപ്പെട്ടു തുടങ്ങി. പ്രവാചകനായ മുഹമ്മദിന്റെ അനന്തരാവകാശികളാണ് സയ്യിദ് സാമ്രാജ്യ സ്ഥാപകര്‍. തുഗ്ലക് സാമ്രാജ്യത്തിനു ശേഷം അവരാണ് ഇബ്രാഹിം ലോദി വരുന്നവരെ ദില്ലി ഭരിച്ചിരുന്നത്. തിമൂറിന്റെ രാജ്യഭാഗങ്ങള്‍ എല്ലാം തിരിച്ച് വേണം എന്ന് പറഞ്ഞ് ലോദിക്ക് ബാബര്‍ ഒരു പരുന്തിനെ ദൂതന്റെ രൂപത്തില്‍ അയച്ചു. എന്നാല്‍ ലോദി അനങ്ങിയില്ല. ബാബര്‍ പതിയെ സൈന്യത്തെ കൂട്ടാന്‍ ആരംഭിച്ചു.
- ബാബര്‍ ആദ്യമായി ചെയ്തത് കാന്ദഹാര്‍ പിടിച്ചെടുക്കുകയായിരുന്നു, പക്ഷേ ഇതിനായി പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം ചിലവായി. മൂന്നുവര്‍ഷമെടുത്തു കാന്ദഹാറും അതിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളും കര്സ്ഥമാക്കാന്. പിന്നീട് ഒളിഞ്ഞും തെളിഞ്ഞു ചെറിയ് ചെറിയ ആക്രമണങ്ങള്‍ ഇന്ത്യക്കു നേരേ അഴിച്ചുവിട്ടു. ദൂരം കൂടുതല്‍ വേണ്ടിവന്നതിനാല്‍ ഇവയ്ക്കെല്ലാം ശക്തി കുറവായിരുന്നു. ഹസാറാ അസ്ഥാനമാക്കിയിരുന്ന ആര്യന് വംശജരായിരുന്ന ഖക്കറുകളെ തോല്പിച്ച് ഫര്‍വാല കീഴടക്കിയതു മുതല്‍ ഇന്ത്യയിലേയ്ക്കുള്ള പ്രവേശനം കൂടുതല്‍ സുസാദ്ധ്യ്മാവുകയായിരുന്നു. ഇതിനിടയില്‍ ഓട്ടൊമന്‍ രാജാവായ സുല്‍ത്താന്‍ സലിം ഒന്നാമന് ഷാവിദുകളെ പരാജയപ്പെടുത്തിയിരുന്നു. അവര്‍ യുദ്ധത്തില്‍ അവതരിപ്പിച്ച തോക്കാണ് ഷാ ഇസ്മായിലിന്റെ പട്ടാളത്തെ കീഴ്പ്പെടുത്റ്റിയത്. ബാബര്‍ അധികം വൈകാതെ ഇത്തരം തോക്കുകള്‍ ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചു.
തിമൂറുകളെ അപേക്ഷിച്ച് ലോധിയുടെ പട്ടാളത്തിന് ഒരുമയുണ്ടായിരുന്നില്ല. അംഗബലം കൂടുതലെങ്കിലും അവര്‍ തമ്മില്‍ ഭിന്നത രൂക്ഷമായിരുന്നു. ബാബര്‍ 12,000 പടയാളികളുമൊന്നിച്ച് ദില്ലിയിലേയ്ക്ക് മുന്നേറി. അവരുടെ യാത്രയില്‍ സൈന്യത്തിന്റെ അംഗസംഖ്യ കൂടിക്കൊണ്ടിരുന്നു. അതാത് സ്ഥലത്തെ ചെറുകിട സൈന്യങ്ങള്‍ ഇവര്‍ക്ക് ഒപ്പം കൂടി. ആദ്യത്തെ യുദ്ധം നയിച്ചത് ബാബറിന്റെ മകന് ഹുമായൂണ്‍ ആയിരുന്നു. അദ്ദേഹത്തിന് അന്ന് 17 വയസ്സേ ഊണ്ടായിരുന്നുള്ളൂ. പാനിപ്പട്ട് എന്ന സ്ഥലത്തു വച്ചാണ് പ്രധാന യുദ്ധം ആരംഭിച്ചത്. 1526 ഫെബ്രുവരി അവസാനമായിരുന്നു. ഹുമായൂണിന്റെ ആദ്യത്തെ ശക്തിയേറിയ യുദ്ധാനുഭവമായിരുന്നു. ലോധിയുടെ സൈന്യം ഇതില്‍ പരാജയപ്പെട്ടു. പിടിക്കപ്പെട്ട സൈനികരെ അടിമകളാക്കുയൊ സ്വതന്ത്രരാക്കുകയോ ചെയ്യാതെ വെടിവച്ചു കൊല്ലുകയായിരുന്നു. എട്ട് പടയാനകളെയും പിടിച്ചെടുത്തു.
ഇതേ സമയത്ത് ഇബ്രാഹിം ലോധി 100,000 വരുന്ന കാലാള്‍പ്പടയും 100 ഓളം ആനകളുമായി പട പുറപ്പെട്ടു.
[തിരുത്തുക] ഒന്നാം പാനിപ്പട്ട് യുദ്ധം
ബാബറുടെ സൈന്യം ഇതിനോടകം വലുതായിക്കഴിഞ്ഞെങ്കിലും ലോധിയുടേതുമയി താരതമ്യം ചെയ്യുംപ്പോള്‍ നലിലൊന്നേ ഉണ്ടായിരുന്നുള്ളൂ. 1526 ഏപ്രില്‍ 21 ന് ഇന്ത്യയുടെ ചരിത്രം നിര്‍ണ്ണയിക്കുന്ന പാനിപ്പട്ട് യുദ്ധം നടന്നു, അതി ഘോരമായ യുദ്ധമായിരുന്നു നടന്നത്. തോക്കുക്കളുടെ ശബ്ദം ബാബറിന് മുന്‍തൂക്കം നല്കി. അന്നു വരെ ആനകള്‍ ഇതിന്റെ ശബ്ദം പരിചയിച്ചിട്ടില്ലായിരുന്നു. തോക്കുകള്‍ ഉപയോഗിച്ച് ബാബറിന്റെ സൈന്യം ലോധിയുടെ പടയാനകളെ വിരട്ടി. ഇവറ്റകള് വിരണ്ടോടി ലോധിയുടെ ആള്‍ക്കാരെ ചവിട്ടി മെതിച്ചു. ലോധി ഈ യുദ്ധത്തില്‍ മരണമടഞ്ഞു. അതോടെ നാടുവാഴികളും സാമന്തന്മാരും ബാബറുടെ പക്ഷം ചേര്‍ന്നു. ഇന്ത്യാചരിത്രത്തിലെ വഷിത്തിരിവായ യുദ്ധമായിരുന്നു അത്. ബാബറ്ന്റ്റെ യുദ്ധവൈഭവം വെളിപ്പെടുത്തുന്ന ഒരു സംഭവം ആണത്. ഹുമയൂണിനെ ഇതിനകം ലോധിയുടെ കോട്ടയിലേക്ക് അയച്ച ലൊധിയുടെ സ്വത്തും സമ്പാദ്യങ്ങളും കൊള്ളയടിക്കാതിരിക്കപ്പെടാനും അദ്ദേഹം ശ്രദ്ധിച്ചു. കോഹിനൂര്‍ എന്ന ലോകോത്തര വജ്രം ഹുമായൂണിന് കിട്ടിയത് അവിടെ നിന്നാണ്. ഇത് ഗ്വാളിയോര്‍ രാജാവിന്റേതായിരുന്നു. അദ്ദേഹം പാനിപ്പട്ട് യുദ്ധത്തില്‍ മരിച്ചിരുന്നു. കുടുംബാംഗങ്ങള്‍ ഹുമായൂണിനോട് രക്ഷ അഭ്യര്ത്തിക്കുകയും അതിനു പകരമായി അവര്‍ കോഹിനൂര്‍ സമ്മാനിക്കുകയും ചെയ്തു.
- ഇതേ സമയം ബാബര്‍ ആഗ്രയും ദില്ലിയും പിടിച്ചടക്കിയിരുന്നു.
[തിരുത്തുക] ഖാന്വ യുദ്ധം
മേവാറിലെ രാജാവായിരുന്ന റാണാ സാംഗയായിരുന്നു ബാബറിന്റെ അടുത്ത പ്രധാന എതിരാളി. ദില്ലിയുടെയും ആഗ്രയുടെയും വടക്കു പടിഞ്ഞാറുള്ള ഭൂവിഭാഗമായ ‘രജ്പുത്താന’ യാണ് അദ്ദേഹം ഭരിച്ചിരുന്നത്. ഇത് ഒരൊറ്റ രാജ്യം ആയിരുന്നില്ല. മറിച്ച് പല ചെറിയ രാജ്യങ്ങളുടെയും കൂട്ടായമയായിരുന്നു. ഇവൈടത്തെ രാജാകന്മാരെല്ലാം റാണായുടെ മേല്‍ക്കോയ്മയംഗീകരിച്ചു ഭരിച്ചു പോന്നു. ഇവരെ മൊത്തത്തില്‍ ‘രാജ്പൂത്ത്’ എന്നാണ് വിളിച്ചിരുന്നത്. ലോധിയുടെ സൈന്യം ബാബറില്‍ ഏൽപ്പിച്ചിരിക്കാവുന്ന ക്ഷീണത്തെക്കുറിച്ച് അറിഞ്ഞ രാജ്പുത്തന്മാര് ബാബറിനെ കീഴ്പ്പെടുത്തി ഹിന്ദുസ്ഥാന്മൊത്തവും കൈവശപ്പെടുത്തുന്നതിനെക്കുറിച്ച ആലോചിച്ചു വരികയായിരുന്നു. 150 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രിഥ്വിരാജ് ചൌഹാന് എന്ന രാജ്പൂത്ത് ചക്രവര്‍ത്തിയില്‍ നിന്ന് മുഹമ്മദ് ഘോര്‍ പിടിച്ചെടുത്തശേഷം അവര്‍ക്ക് കൈവരിക്കാവുന്ന ഒരു സുവര്‍ണ്ണാവസരമായിരുന്നു അത്. ഇതു കൂടാതെ ദില്ലിയിലെ ചൂടും സേനാനായകന്മാര്‍ക്കിടയിലുള്ള പടലപിണക്കങ്ങളും മൂലം പല സൈനികരും മധ്യേഷ്യയിലെ തണുപ്പിലേയ്ക്ക് രക്ഷപ്പെടാന്‍ കൊതിച്ചിരിക്കുകയും ആയിരുന്നു. ഒരു യുദ്ധം കൂടി അവര്‍ക്ക് ആലോചിക്കാനേ പറ്റില്ലായിരുന്നു.
ഇതറിഞ്ഞ ബാബര്‍ സൈനികരിലേയ്ക്ക് മത ഭ്രാന്ത് കടത്തിവിട്ടു. സ്വയം ഖാസി നേതാവ് എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. ഇതു വരെ നേരിടേണ്ടിവന്നതില്‍ നിന്നും വ്യത്യസ്തമായി മുസ്ലീം അല്ലാത്തവരോട് അഥവാ കാഫിറുകളോടാണ്പൊരാടേണ്ടത് എന്ന് അവരെ ഓര്‍മ്മിപ്പിക്കുകയും ഖുര്‍-ആന്‍ തൊട്ട് ആരും തിരിച്ചു പോകില്ലെന്നു സത്യം ഏറ്റുപ്പിക്കുകയും ചെയ്തു. ഇങ്ങനെ മതത്തിന്റെറെ പേരില്‍ സൈനികരുടെ സമരവീര്യം ആളിക്കത്തിച്ചു.
ആഗ്രയുടെ പടിഞ്ഞാറുള്ള ഖാന്വ എന്ന സ്ഥലത്ത് വച്ച് രജപുത്തരും ബാബറുടെ സൈന്യവും ഏറ്റുമുട്ടി. 1957 മാര്‍ച്ച് 17നു തുടങ്ങി. ബാബര്‍ തന്റെ ഒരു ചെറിയ വിഭാഗം കാലാള്‍സൈന്യത്തെ ആദ്യം ഒരു പരീക്ഷണാടിസ്ഥാനത്തില്‍ അയച്ചു പക്ഷേ വലിയ കാര്യമായ ഫലം ഇല്ലാതെ അത് അവസാനിച്ചു. ബാബര്‍ തന്റെ യുദ്ധ തന്ത്രങ്ങള്‍ ഒരോന്നായി പയറ്റാന്‍ തുടങ്ങി. അതിനായി ആദ്യ, അദ്ദേഹം യുദ്ധമല്ല സമാധാനമാണ് താന്‍ കാംക്ഷിക്കുന്നത് എന്ന് ഒരു ദൂത് അയച്ചു. റാണാ തന്റെ സൈന്യാധിപനായ സില്‍ഹാദിയെ സംസാരിക്കാനായി പറഞ്ഞു വിട്ടു. ബാബര്‍ക്ക് സില്‍ഹാദിയെ ഒരു സ്വതന്ത്ര രാജ്യം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുവാന്‍ കഴിഞ്ഞത് ഒരു വഴിത്തിരിവായിക്കരുതുന്നു. സില്‍ഹാദി തിരിച്ചുവന്ന് ബാബര്‍ യുദ്ധത്തിനാണ് താല്പര്യപ്പെടുന്നതെന്ന് ഉണര്‍ത്തിച്ചു. യുദ്ധം തുടങ്ങിയതും ഒരു വലിയ സേനയുമായി സില്‍ഹാദി മൈതാനം വിട്ടു.[തെളിവുകള്‍ ആവശ്യമുണ്ട്] സ്വന്തം സൈന്യത്തിലെ പല നാടുവാഷി നേതാക്കളും കാലുമാറലുകളും നടത്തിയത് റാണായെ ക്ഷീണിപ്പിച്ചു. അദ്ദേഹം രജപുത്തരുടെ അഭിമാനത്തോടെ നിര്‍ഭയം പോരാടിയെങ്കിലും വ്രണിതനായി പിന്മാറേണ്ടി വന്നു. അദ്ദേഹം രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ മരിച്ചു. മന്തിമാര്‍ തന്നെ വിഷം കോടുത്തതാണെന്നു പറയപ്പെടുന്നു. അതോടെ രജപുത്തര്‍ തോല്‍വി സമ്മതിച്ചു കീഴടങ്ങി. ബാബറിന്റെ സാമന്തപദവി സ്വീകരിച്ച കപ്പം നല്കി സ്വന്തം രാജ്യം നോക്കനുള്ള അവകാശം രജപുത്തന്മാര്ക്ക് ബാബര്‍ നല്കി. ഇത് ഇന്ത്യാ ചരിത്രത്തിലെ നിര്‍ണ്ണായകമായ യുദ്ധങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
[തിരുത്തുക] ഗോഗ്രാ യുദ്ധം
1529 ല്‍ ഗൊഗ്രാ നദിക്കരയില്‍ വച്ച് അവസാനമായി വെല്ലുവിളിയുയര്‍ത്തിയിരുന്ന അഫ്ഗാകാരായ ഖില്‍ജി രാജവംശത്റ്റിലെ മഹമ്മൂദ് ലോധിയെയും ( ഇബ്രാഹിം ലോധിയുടെ സഹോദരന്)അദ്ദേഹത്തിന്റെ ബംഗാളിലെയും ബീഹാറിലെയും സഖ്യത്തെയും പരാജയപ്പെടുത്തി. അങ്ങനെ അവസാന ചെരുത്തുനില്പും പരാജയപ്പെടുത്തി ഓക്സസ് മുതല്‍ ഗോഗ്രാ വരെയും ഹിമാലയം മുതല്‍ ഗ്വാളിയോര്‍ വരെയും ഉള്ള സാമ്രാജ്യത്തിന്റെ അധിപനായിത്തീര്‍ന്നു.
[തിരുത്തുക] അവസാനകാലം
[തിരുത്തുക] ആധാരസൂചിക
- ↑ എന്‍സൈക്ലോപീഡിയ ഇറാനിക്കയില്‍ ബാബറിനെ പറ്റിയുള്ള ചരിതം
- ↑ http://www.sscnet.ucla.edu/southasia/History/Mughals/Babar.html
- ↑ പ്രൊ: കെ. കുഞ്ഞിപ്പക്കി; പ്രൊ: പി.കെ. മുഹമ്മദ് അലി; ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം).ഏട് 3; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള. 1987
- ↑ http://en.wikipedia.org/wiki/Baburnama ആംഗലേയ വിക്കിയിലെ ബാബര്‍ നാമയെക്കുറിച്കുള്ള ലേഖനം
- ↑ Sicker, Martin (August 2000). The Islamic World in Ascendancy: From the Arab Conquests to the Siege in Vienna, 189. ISBN 0-275-96892-8. “Ismail was quite prepared to lend his support to the displaced Timurid prince, Zahir ad-Din Babur, who offered to accept Safavid suzerainty in return for help in regaining control of Transoxiana.”