മാണ്ഡൂക്യോപനിഷത്ത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഏറ്റവും ചെറിയ ഉപനിഷത്തുകളില്‍ ഒന്നാണ് മാണ്ഡൂക്യോപനിഷത്ത്. അഥര്‍വ വേദത്തില്‍പ്പെട്ടതാണ്‌ മാണ്ഡൂക്യോപനിഷത്ത്‌. ആത്മീയ ചിഹ്നമായ ഓംകാരത്തിന്റെ വിശദീകരണമാണ് മാണ്ഡൂക്യോപനിഷത്തിന്റെ സാരം. ശ്ലോകരൂപത്തില്‍ 12 ശ്ലോകങ്ങളാണ് മാണ്ഡൂക്യോപനിഷത്തില്‍ ഉള്ളത്.


ഉപനിഷത്തിക്കളുടെ ആകെ എണ്ണം 1082 ആണ്‌.[തെളിവുകള്‍ ആവശ്യമുണ്ട്] ഇതില്‍ത്തന്നെ 180 ഉപനിഷത്തുക്കളേ ലഭ്യമായിട്ടുള്ളൂ.[തെളിവുകള്‍ ആവശ്യമുണ്ട്] അവയില്‍ ഏറ്റവും പ്രധാനപ്പെട്ട പത്തെണ്ണം ദശോപനിഷത്തുക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഈ പത്ത്‌ ഉപനിഷത്തുക്കളില്‍ വെച്ച്‌ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ മാണ്ഡൂക്യോപനിഷത്ത്‌. [തെളിവുകള്‍ ആവശ്യമുണ്ട്]

ഉള്ളടക്കം

[തിരുത്തുക] പ്രാധാന്യം

ദശോപനിത്തുകള്‍ പഠിക്കുവാനാകാത്ത പക്ഷം ചുരുങ്ങുയത്‌ മാണ്ഡൂക്യമെങ്കിലും പഠിക്കണം എന്നതാണ്‌ പണ്ഡിതമതം. അതേ സമയം ഉപനിഷത്തുകളില്‍ വെച്ച്‌ ഏറ്റവും ഗഹനമായത്‌ മാണ്ഡൂക്യമാണു താനും. അഥവാ മാണ്ഡൂക്യഭാഷ മനസ്സിലാകണമെന്നുണ്ടെങ്കില്‍ മറ്റ്‌ ഏതെങ്കിലും ഒന്നു രണ്ട്‌ ഉപനിഷത്തുകളുടെ പഠനം അനിവാര്യമാകുന്നു. ഈ ഗഹനത കണക്കിലെടുത്താണ്‌, ഗൌഡപാദര്‍ മാണ്ഡൂക്യത്തിനെ ഒരു കാരിക എഴുതിയത്‌. ഉപനിഷത്തും കാരികയും ചേര്‍ത്ത്‌ മാണ്ഡൂക്യ കാരിക എന്ന് അറിയപ്പെടുന്നു. പഠിക്കുവാനുള്ള എളുപ്പത്തിന്‌ സാധാരണ മാണ്ഡൂക്യകാരികയാണ്‌ ആശ്രയിക്കപ്പെടുന്നത്‌. ഇതില്‍ നാല്‌ അദ്ധ്യായങ്ങളുണ്ട്‌. ആദ്യത്തെ അദ്ധ്യായം ആഗമ പ്രകരണം എന്നറിയപ്പെടുന്നു. ഇത്‌ ഉപനിഷത്തിനോട്‌ ചേര്‍ത്താണ്‌ വായിക്കുന്നത്‌. ബാക്കി മൂന്നും സ്വതന്ത്രമായി അദ്വൈത പ്രകരണം, വൈതഥ്യപ്രകരണം, അലാതശാന്തി എന്നീ പേരുകളില്‍ അറിയപ്പെടുന്നു.


[തിരുത്തുക] പദോല്‍പ്പത്തി

ഈ ഉപനിഷത്ത്‌ എഴുതിയതാരാണെന്ന്‌ ആര്‍ക്കും ഒരു ഊഹവുമില്ല. ആദ്ധ്യാത്മികതയുടെ ഉന്നതതലങ്ങളില്‍ വിരാജിച്ചിരുന്ന ഏതോ ഒരു ഋഷിയാണ്‌ ഗ്രന്ഥകാരന്‍ എന്നു മാത്രമേ പറയുവാനാകുകയുള്ളൂ. ആദ്ധ്യാത്മികമായി ഒരാള്‍ക്ക്‌ എത്രത്തോളം ഉയരാമോ അതിണ്റ്റെ ഔന്നത്യത്തിലിരുന്ന്‌ ഗ്രന്ഥകാരന്‍ ഈ ഉപനിഷത്ത്‌ എഴുതിയപ്പോള്‍ സ്വന്തം നാമം അതിനോട്‌ ചേര്‍ക്കാന്‍ വിട്ട്‌ പോയി!!. അതുകൊണ്ട്‌ തന്നെ ചില ഉപനിഷത്തുകള്‍ അതെഴുതിയ മുനിയുടെ പേരിനോട്‌ ചേര്‍ത്ത്‌ അറിയപ്പെടുന്നു എന്ന്‌ ഊഹിക്കുന്നതുപോലെ മാണ്ഡൂക്യത്തിന്‌ സാദൃശ്യമുള്ള ഒരു മുനിയുടെ പേരും ഊഹിച്ചെടുത്ത്‌ പറയാനാകില്ല.

മണ്ഡൂകം എന്ന വാക്കിന്‌ തവള എന്നര്‍ത്ഥം. തവളയും ഉപനിഷത്തും തമ്മില്‍ നേരിട്ട്‌ ബന്ധമൊന്നുമില്ല. മാണ്ഡൂക്യത്തിലെ ഭാഷ തികച്ചും നിര്‍ദ്ദയമാണ്‌. മറ്റു ഉപനിഷത്തുകള്‍ വിശദവും ചിലപ്പോള്‍ സരളവുമായ ഭാഷയിലൂടെ വിദ്യാര്‍ത്ഥിക്ക്‌ ഉപദേശം നല്‍കുമ്പോള്‍ മാണ്ഡൂക്യം ഹ്രസ്വമായ പന്ത്രണ്ടു മന്ത്രങ്ങളിലൂടെ കാച്ചിക്കുറുക്കിയ സന്ദേശം നല്‍കുന്നു. ബ്രഹ്മചര്യത്തിണ്റ്റെ പാതയിലേക്ക്‌ തിരിയുവാന്‍ ഉദ്യമിക്കുന്ന നവാഗതന്‌ ചിലപ്പോള്‍ ഈ ഭാഷ സ്വല്‍പം കഠിനമായി തോന്നിയേക്കാം. ഒരു സാധരണക്കാരനെ സംബന്ധിച്ചാണെങ്കിലോ ഇതു തികച്ചും അരോചകവും ആയിരിക്കും, തവള കരയുന്ന പോലെ. മോഹന പദങ്ങള്‍ പ്രാസമൊപ്പിച്ച്‌ ചേലില്‍ നിരത്തി ആകര്‍ഷണീയമായ രീതിയില്‍ 'സത്യം' പറയുന്ന രീതി മാണ്ഡൂക്യത്തിനില്ല. അരോചകമെങ്കിലും അറുത്തു മുറിച്ച്‌ 'സത്യം' പറയുന്ന രീതിയാണ്‌ മാണ്ഡൂക്യത്തിണ്റ്റേത്‌. ഇതുകൊണ്ടാകണം ഹ്രസ്വവും അതിപ്രധാനവുമായ ഈ ഉപനിഷത്ത്‌ തവളയുടെ പേരില്‍ അറിയപ്പെടുന്നത്‌. വരാനിരിക്കുന്ന പേമാരിക്കുള്ള മുന്നറിയിപ്പ്‌ തവള കരഞ്ഞു കരഞ്ഞു നല്‍കുന്നതു പോലെ മാണ്ഡൂക്യമെഴുതിയ മുനി അരോചകമെങ്കിലും ചടുലമായ വാക്കുകളിലൂടെ ലോകനന്‍മയെ കരുതി നല്‍കുന്നു എന്നു സാരം.

[തിരുത്തുക] ധ്യാനശ്ളോകം

അഥര്‍വ വേദത്തിലെ പ്രാര്‍ത്ഥനയാണിത്‌. ഗുരു ശിഷ്യന്‌ ഉപദേശിച്ചുകൊടുക്കുന്ന രീതിയിലാണ്‌ ഉപനിഷത്തുകള്‍ എഴുതപ്പെട്ടിരിക്കുന്നത്‌. എല്ലാ ഉപനിഷത്തുകളും തുടങ്ങുന്നത്‌ ഒരു പ്രാര്‍ത്ഥനയോടെയാണ്‌. ഓരോ വേദത്തിനും വെവ്വേറെ പ്രര്‍ത്ഥനയുണ്ട്‌. ഏത്‌ വേദത്തില്‍പെട്ടതാണോ ഉപനിഷത്ത്‌ ആ വേദത്തിലെ പ്രാര്‍ത്ഥനയോടെയായിരിക്കും അത്‌ സാധാരണ തുടങ്ങുക. ഗുരുവും ശിഷ്യനും ഒന്നിച്ച്‌ ചേര്‍ന്ന്‌ പ്രാര്‍ത്ഥിച്ചുകൊണ്ടാണ്‌ അധ്യയനം ആരംഭിക്കുന്നത്‌. പ്രാര്‍ത്ഥനയ്ക്കു ശേഷം ഓം ശാന്തിഃ എന്ന്‌ മൂന്ന്‌ തവണ ചൊല്ലുന്നതും പതിവാണ്‌. ഇത്‌ ആദി ദൈവികവും ആദി ഭൌതികവും ആധ്യാത്മികവും ആയ ശാന്തിയെ ഉദ്ദേശിച്ചാണ്‌.

   
മാണ്ഡൂക്യോപനിഷത്ത്‌

ഓം ഭദ്രം കര്‍ണേഭി ശൃണുയാമ ദേവാഃ
ഭദ്രം പശ്യേമാക്ഷഭിര്‍യജത്രഃ
സ്ഥിരൈരങ്ഗൈഃസ്തുഷ്ടുവാം സസ്തനൂഭി
വ്യശേമ ദേവഹിതം യദായുഃ
സ്വസ്തി നഃ ഇന്ദ്രോ വൃദ്ധശ്രവാഃ
സ്വസ്തി നഃ പൂഷാഃ വിശ്വവേദാഃ
സ്വസ്തി ന സ്താര്‍ക്ഷ്യോ അരിഷ്ടനേമി
സ്വസ്തി നോ ബൃഹസ്പതിര്‍ധദാതുഃ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

   
മാണ്ഡൂക്യോപനിഷത്ത്‌

ഭദ്രമായതിനെ മാത്രം ഞങ്ങളുടെ കര്‍ണ്ണങ്ങള്‍ ശ്രവിക്കട്ടെ, ഭദ്രമായതിനെ മാത്രം ഞങ്ങളുടെ കണ്ണുകള്‍ കാണട്ടെ, ദേവഹിതമനുസരിച്ചുള്ള ആയുസ്സ്‌ ആരോഗ്യമുള്ള അംഗങ്ങളോടെ ഞങ്ങള്‍ ജീവിച്ചു തീര്‍ത്തിടട്ടെ,ഇന്ദ്രന്‍ നമുക്കു സ്വസ്തിയേകട്ടെ, (പൂഷാവ്‌) സൂര്യന്‍ നമുക്ക്‌ സ്വസ്തിയേകട്ടെ, ആസുരനാശകനായ താര്‍ക്ഷ്യന്‍ നമുക്കു സ്വസ്തിയേകട്ടെ, ദേവഗുരു ബൃഹസ്പതി നമുക്കു സ്വസ്തിയേകട്ടെ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

[തിരുത്തുക] മന്ത്രങ്ങളും ഹ്രസ്വമായ വ്യാഖ്യാനവും

മാണ്ഡൂക്യത്തിണ്റ്റെ ഒന്നാമത്തെ ശ്ളോകം തന്നെ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌.


   
മാണ്ഡൂക്യോപനിഷത്ത്‌

ഓമിത്യേദാക്ഷരമിദം സര്‍വം തസ്യോപ വ്യാഖ്യാനം
ഭൂതം ഭവത്‌ ഭവിഷ്യദിതി സര്‍വമോംകാരമേവ
യച്ചാന്യത്‌ ത്രികാലാതീതം തദപ്യോംകാരമേവ

   
മാണ്ഡൂക്യോപനിഷത്ത്‌

ഓം എന്ന 'അക്ഷരം' (നാശമില്ലാത്തത്‌) ആണ്‌ ഈ കാണുന്നതെല്ലാം. അതിണ്റ്റെ വ്യഖ്യാനം ഇങ്ങനെയാണ്‌. ഭൂതം, ഭവത്‌(വര്‍ത്തമാനം, ഭവിഷ്യം(ഭാവി) ഇത്‌ സര്‍വവും ഓംകാരം മാത്രമാണ്‌. മൂന്നു കാലങ്ങള്‍ക്കും അപ്പുറത്ത്‌ എന്തെങ്കിലുമുണ്ടോ അതും ഓംകാരം മാത്രമാണ്‌. മാണ്ഡൂക്യത്തിണ്റ്റെ ഭാഷയുടെ കടുപ്പം ഒന്നാമത്തെ ശ്ളോകത്തില്‍ നിന്നു തന്നെ നമുക്കു മനസ്സിലാക്കാവുന്നതാണ്‌. യാതൊരു മുഖവുരയും കൂടാതെ വിദ്യാര്‍ത്ഥിക്ക്‌ കിട്ടുന്ന്‌ ആദ്യപാഠമാണിത്‌.

രണ്ടാമത്തെ ശ്ളോകം ഇപ്രകാരമാണ്‌.


   
മാണ്ഡൂക്യോപനിഷത്ത്‌

സര്‍വം ഹ്യേതത്‌ ബ്രഹ്മായമാത്മാ ബ്രഹ്മസോ ƒ
യമാത്മാ ചതുഷ്പാത്

   
മാണ്ഡൂക്യോപനിഷത്ത്‌

സര്‍വവും ആ ബ്രഹ്മമാണ്‌, ഈ ആത്മാവ്‌ ബ്രഹ്മം തന്നെ, ആത്മാവിന്‌ നാലു പാദങ്ങളുണ്ട്‌. ഒന്നും രണ്ടും ശ്ളോകങ്ങള്‍ ചേര്‍ത്ത്‌ വായിക്കുമ്പോള്‍ സര്‍വവും ഓംകാരമാണ്‌, സര്‍വവും ബ്രഹ്മവുമാണ്‌, ഈ അത്മാവു തന്നെയാണ്‌ ബ്രഹ്മം എന്നു കാണാം. അഥവാ ഓം = ബ്രഹ്മം = ആത്മാവ്‌. ഈ അത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌.

അതായത് അത്മാവ്‌ എന്നു പറയുന്നത്‌ ഞാന്‍ എന്ന എന്നെയാണ്‌. അഥവാ ദേഹമെന്ന എനിക്കുമപ്പുറം, മറ്റുള്ളവര്‍ ചാര്‍ത്തിത്തന്ന വിശേഷണങ്ങള്‍ക്കുമപ്പുറം, ജന്‍മ വാസനകള്‍ക്കും ആര്‍ജ്ജിച്ച വാസനകള്‍ക്കുമെല്ലാമപ്പുറം, എത്രത്തോളം ഉള്ളിണ്റ്റെയുള്ളിലേക്കു പോകാന്‍ കഴിയുമോ അത്രത്തോളം ചെന്നാല്‍ ഞാന്‍ എന്ന്‌ ഞാന്‍ ആരെ ഉദ്ദേശിക്കുന്നുവോ അതേ ഞാന്‍. ഈ ആത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌; എട്ടുകാലിക്ക്‌ എട്ടു കാലുകളുണ്ട്‌ എന്ന്‌ പറയുന്ന വാച്യാര്‍ത്ഥത്തിലല്ല എന്നു മാത്രം. അ. ഉ, മ എന്നീ അക്ഷരങ്ങള്‍ ചേര്‍ന്നതാണ്‌ ഓം എന്ന അക്ഷരം.[1]

ഇവിടെ മൂന്നായി പിരിഞ്ഞു എന്നു പറയുന്നതിന്‌ വ്യാഖാനം പല വിധത്തില്‍ നല്‍കാന്‍ കഴിയും. ഇവിടെ മാണ്ഡൂക്യത്തിലെ മേല്‍പ്പറഞ്ഞ നാലു പാദങ്ങളില്‍ ആദ്യത്തെ മൂന്നു പാദങ്ങളായി ഇതിനെ വ്യഖാനിക്കുന്നു.

മൂന്നാമത്തെ ശ്ളോകത്തില്‍ ആത്മാവിണ്റ്റെ ഒന്നാമത്തെ പാദത്തെക്കുറിച്ച്‌ പറയുന്നു.

   
മാണ്ഡൂക്യോപനിഷത്ത്‌

ജാഗരിതസ്ഥാനോ ബഹിപ്രജ്നഃ സപ്താംഗ
ഏകോനവിംശതിമുഖഃ സ്ഥൂലഭുക്‌ വൈശ്വാനരഃ പ്രഥമഃ പാദഃ

   
മാണ്ഡൂക്യോപനിഷത്ത്‌

ഉണര്‍ന്നിരിക്കുന്ന അവസ്ഥയാണ്‌ ഒന്നാം പാദം. ഏഴ്‌ അംഗങ്ങളും പത്തൊന്‍പത്‌ മുഖങ്ങളും ഉള്ള ഇതിണ്റ്റെ സാങ്കേതിക നാമം ജാഗ്രത്‌ എന്നാണ്‌.പ്രഭാമണ്ഡലവും സൂര്യനും പഞ്ചഭൂതങ്ങളും ചേര്‍ന്നതാണ്‌ ഏഴ്‌ അംഗങ്ങള്‍. കൂടുതല്‍ വ്യക്തവും സമഗ്രവും ആയ വിശദീകരണം ഛാന്ദോഗ്യോപനിഷത്ത്‌ നല്‍കുന്നുണ്ട്‌. പഞ്ച ജ്നാനേന്ദ്രിയങ്ങള്‍, പഞ്ച കര്‍മേന്ദ്രിയങ്ങള്‍, പഞ്ച പ്രാണന്‍മാര്‍, മനസ്സ്‌, ബുദ്ധി, അഹംകാരം, ചിത്തം ഇവയാണ്‌ പത്തൊമ്പത്‌ മുഖങ്ങള്‍. ജാഗ്രത്‌ അവസ്ഥയിലുള്ള ജീവനെ വ്യഷ്ടിയില്‍ വിശ്വന്‍ എന്നും സമഷ്ടിയില്‍ വിരാട്‌ എന്നും പറയുന്നു. ബഹിപ്രജ്നതയും (പുറത്തേക്കുള്ള ബോധത്തോടെ) ബാഹ്യ ലോക ഭോഗവും (പുറത്തുള്ള വസ്തുക്കളെ ഭുജിക്കുക) എന്നിവയും ഇതിണ്റ്റെ മുഖ മുദ്രയാണ്‌.

നാലാമത്തെ ശ്ളോകം രണ്ടാം പാദത്തെക്കുറിച്ച്‌ പറയുന്നു.


   
മാണ്ഡൂക്യോപനിഷത്ത്‌

സ്വപ്ന സ്ഥാനഃ അന്തഃപ്രജ്നഃ സപ്താംഗ
ഏകോനവിംശതിമുഖഃ പ്രവിവിക്തഭുക്‌ തൈജസോ ദ്വിതീയഃ പാദഃ

   
മാണ്ഡൂക്യോപനിഷത്ത്‌

സ്വപ്ന്നാവസ്ഥയാണ്‌ രണ്ടാം പാദം. സാങ്കേതിക നാമം വ്യഷ്ടിയില്‍ തൈജസന്‍, സമഷ്ടിയില്‍ ഹിരണ്യഗര്‍ഭന്‍. അന്തപ്രജ്നനാണ്‌ തൈജസന്‍, അതായത്‌ ബോധം ഉള്ളിലാണ്‌, പുറത്തുള്ള വസ്തുക്കളില്‍ നിന്നും പ്രജ്ന ഉള്ളിലേക്ക്‌ വലിഞ്ഞിരിക്കുന്നു എന്നു ചുരുക്കം. ഇതിനും നേരത്തേ പറഞ്ഞതുപോലെ ഏഴ്‌ അംഗങ്ങളും പത്തൊമ്പത്‌ മുഖങ്ങളും ഉണ്ട്‌. സ്വന്തം സൃഷ്ടിയെ സ്വയം ഭുജിക്കുന്നയാളാണ്‌ തൈജസന്‍. അതുകൊണ്ട്‌ പ്രവിവിക്ത ഭുക്‌ (പ്രകര്‍ഷേണ വിവിക്തങ്ങളായ വസ്തുക്കളെ ഭുജിക്കുന്നു) എന്നു പറയുന്നു.

അഞ്ചാമത്തെ ശ്ളോകത്തില്‍ മൂന്നാം പാദത്തെ പരാമര്‍ശിക്കുന്നു.


   
മാണ്ഡൂക്യോപനിഷത്ത്‌

യത്ര സുപ്തോ ന കഞ്ചന കാമം കാമയതേ
ന കഞ്ചന സ്വപ്നം പശ്യതി തത്‌ സുഷുപ്തം
സുഷുപ്ത സ്ഥാന ഏകീ ഭൂതഃ പ്രജ്നാനഘന
ഏവാനന്ദമയോ ഹ്യാനന്ദഭുക്‌ ചേതോമുഖഃ പ്രാജ്നസ്‌ത്രിതീയ പാദഃ

   
മാണ്ഡൂക്യോപനിഷത്ത്‌

മൂന്നാമത്തെ പാദം സുഖ സുഷുപ്തിയാണ്‌. വ്യഷ്ടിയില്‍ ഇതിനെ പ്രാജ്നനെന്നും സമഷ്ടിയില്‍ ഇതിനെ ഈശ്വരന്‍ എന്നും പറയുന്നു. സുഖ സുഷുപ്തിയിലുള്ളവന്‍ യാതൊരു വിധത്തിലുള്ള ആഗ്രഹങ്ങളും കാണിക്കുന്നില്ല. ഒട്ടും സ്വപ്നവും കാണുന്നില്ല. ഏകീ ഭൂതനായി ഘനീഭവിച്ച പ്രജ്നയോടെ ആനന്ദമയനായി ചേതോമുഖനായി ആനന്ദത്തെ ഭുജിക്കുന്നു.

   
മാണ്ഡൂക്യോപനിഷത്ത്‌

ഏഷ സാര്‍വേശ്വര ഏഷ സര്‍വജ്ന ഏഷ അന്തര്യാമ്യേഷ
യോനിഃ സര്‍വസ്യ പ്രഭവാപ്യയൌ ഹിഭൂതാനാം

   
മാണ്ഡൂക്യോപനിഷത്ത്‌

ഇതാണു സര്‍വേശ്വരന്‍ ഇതാണ്‌ എല്ലാം അറിയുന്നവന്‍, ഇതാണ്‌ അന്തര്യാമി (ഉള്ളിലിരിക്കുന്നവന്‍) , എല്ലാറ്റിണ്റ്റേയും ഉത്ഭവസ്ഥാനം, എല്ലാറ്റിണ്റ്റേയും ആരംഭവും അവസാനവും ഇതില്‍ നിന്നുമാണ്‌.

ഓം എന്ന അക്ഷരത്തെ മൂന്നായി പിരിച്ചെഴുതിയാല്‍ കിട്ടുന്ന മൂന്ന്‌ അക്ഷരങ്ങള്‍ യഥാക്രമം മേല്‍പ്പറഞ്ഞ മൂന്ന്‌ പാദങ്ങളെ പ്രതിനിധീകരിക്കുന്നു. കുറെയേറെ സാങ്കേതിക പദങ്ങള്‍ ഉപയോഗിച്ച്‌ വിശദീകരിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാല്‍ ആദ്യത്തെ ആറു മന്ത്രങ്ങളിലും നാം നിത്യവും അനുഭവിക്കുന്ന ജാഗ്രത്‌, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന്‌ അവസ്ഥകളുടെ വിവരണം മാത്രമാണുള്ളത്‌. ജീവന്‍ ഈ മൂന്ന്‌ അവസ്ഥകളിലൂടെ മാറി മാറി കടന്നു പോകുന്നു. ഇതിലുമപ്പുറം എന്തെങ്കിലും ഉണ്ടോ അതാണ്‌ ഓംകാരത്തിണ്റ്റെ പൊരുള്‍. ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞു എന്ന്‌ തുഞ്ചത്തെഴുത്തച്ഛന്‍ പറയുന്നത്‌ ഇതേ മൂന്ന്‌ അവസ്ത്ഥകളെ ഉദ്ദേശിച്ചാണ്‌.

ത്രിപുരങ്ങളില്‍ വസിക്കുന്ന അസുരനെക്കുറിച്ച്‌ പുരാണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ഈ അസുരന്‍ മൂന്ന്‌ പുരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഒരു സമയം വസിക്കുന്നു. ഏതു നേരം ഏതു പുരത്തില്‍ ഈ അസുരന്‍ വസിക്കുന്നു എന്ന്‌ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതുകൊണ്ട്‌ മൂന്ന്‌ പുരങ്ങളും ഒരേ സമയം നശിപ്പിക്കുന്നതിലൂടെ മാത്രമേ ഈ അസുരനേയും നിഗ്രഹിക്കാനുമാകൂ. ത്രിപുരങ്ങള്‍ നമ്മുടെ ജാഗ്രത്‌ സ്വപ്നം സുഷുപ്തി എന്നീ മൂന്ന്‌ അവസ്തകളാണ്‌. അസുരന്‍ എന്നിലെ ഞാനെന്ന ഭാവമാണ്‌. അഹം = ഞാന്‍ . അഥവാ അഹംകാരം. അതുകൊണ്ടാണ്‌ തുഞ്ചത്തെഴുത്തച്ഛന്‍ ഓംകാര മായ പൊരുള്‍ മൂന്നായി പിരിഞ്ഞുടനെ യാങ്കാരമായി (അഹംകാരമായി) എന്ന്‌ എഴുതിയിരിക്കുന്നത്‌. ഇനി പറയുന്നതാണ്‌ ഓംകാരത്തിണ്റ്റെ പൊരുള്‍.

ഏഴാമത്തെ മന്ത്രം ഇപ്രകാരം പറയുന്നു.


   
മാണ്ഡൂക്യോപനിഷത്ത്‌

ന അന്തഃ പ്രജ്നം ന ബഹിഃ പ്രജ്നം നോഭയതഃപ്രജ്നം
ന പ്രജ്നാനഘനം ന പ്രജ്നം നാപ്രജ്നം
അദൃഷ്ടമവ്യവഹാര്യമഗ്രാഹ്യമലക്ഷണമചിന്ത്യം
അവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോപശമം
ശാന്തം ശിവമദ്വൈതം ചതുര്‍ഥം മന്യന്തേ സ ആത്മാ സ വിജ്നേയഃ

   
മാണ്ഡൂക്യോപനിഷത്ത്‌

ന അന്തഃപ്രജ്നം - ഉള്ളിലേക്കുള്ള ബോധത്തോടെ (സ്വപ്നാവസ്ഥ) അല്ല. (ബഹി പ്രജ്നം) പുറത്തേക്കുള്ള ബോധത്തോടെ അല്ല, (ന ഉഭയ പ്രജ്നം) രണ്ടും ചേര്‍ന്ന ബോധത്തോടേയുമല്ല. പ്രജ്ന ഘനീഭവിച്ചതുമല്ല, വെറും ബോധവുമല്ല, അബോധവുമല്ല(ന അപ്രജ്നം) . അദൃഷ്ടം: ദൃഷ്ടിഗോചരമല്ലാത്തത്‌ - വേദാന്തത്തിണ്റ്റെ ഭാഷയില്‍ ഒരു ഇന്ദ്രിയത്തിനും ഗോചരമല്ലാത്തത്‌. അവ്യവഹാര്യം: വ്യവഹരിക്കാനാകാത്തത്‌ അഗ്രാഹ്യം : ബുദ്ധിക്ക്‌ ഗ്രഹിക്കാനാകാത്തത്‌. അലക്ഷണം: ലക്ഷണങ്ങളൊന്നുമില്ലാത്തത്‌ അചിന്ത്യം: ചിന്തിച്ചുറപ്പിക്കുവാനാകാത്തത്‌ അവ്യപദേശ്യം: നിര്‍വചിച്ച്‌ പറയുവാനാകാത്തത്‌ ഏകാത്മപ്രത്യയസാരം: കേവലം തണ്റ്റെ തന്നെ ബോധം സാരമായിട്ടുള്ളത്‌. പ്രപഞ്ചോപശമം: ലോകം ഉപശമിക്കുന്നത്‌. (അവസാനിക്കുന്നത്‌) ശാന്തം, ശിവം - മംഗളദായകം അദ്വൈതം - രണ്ടാമതൊന്നില്ലാത്തത്‌ ചതുര്‍ത്ഥം - നാലാമത്തെ പാദം. ഇതിനെ ആത്മാവെന്നറിയുക ഇതിനെയാണ്‌ സാക്ഷാത്കരിക്കേണ്ടതെന്നറിയുക. വേദാന്തം പറയുന്നത്‌ ഈശനം ചെയ്യാന്‍ ഒരു ലോകം ഉള്ളിടത്തോളം കാലമേ ഈശ്വരനുണ്ടാവുകയുള്ളൂ എന്നാണ്‌. ഇവിടെ നാലാം പാദത്തില്‍ നമ്മള്‍ ഇന്നേവരെ അറിഞ്ഞിട്ടുള്ള എല്ലാറ്റിനേയും അതിക്രമിച്ചിരിക്കുന്നു. ഇതുതന്നെയാണ്‌ തത്ത്വമസിയിലെ തത്‌.

ഇത്‌ പൂര്‍ണ്ണമാണ്‌ , ഇത്‌ സത്യവുമാണ്‌, സജാതീയമോ (of the same species) വിജാതീയമോ (of another species) സ്വഗതമോ (Within oneself) ആയ ഭേദഭാവങ്ങളില്ലാത്തതാണ്‌ പൂര്‍ണ്ണം. മൂന്നുകാലങ്ങളിലും മാറാതെ നില്‍ക്കുന്നതാണ്‌ സത്യം. അതുകൊണ്ടു തന്നെ അതു കാലാതീതമാണ്‌. കാലത്തിന്‌ അതീതമായതിന്‌ എല്ലാറ്റിണ്റ്റേയും ആരംഭവും അവസാനവും അറിയുവാനും സാധിക്കും.

ഞാന്‍, ഈ ലോകം, ഈ ലോകത്തിണ്റ്റെ സൃഷ്ടികര്‍ത്താവായ ഈശ്വരന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവ്‌ ദ്വൈതം എന്ന്‌ അറിയപ്പെടുന്നു. അതായത്‌ ഒന്നില്‍ കൂടുതല്‍ ഉണ്ട്‌ അഥവാ രണ്ട്‌ ഉണ്ട്‌. അദ്വൈതത്തില്‍ രണ്ടാമതായി ഒന്നില്ല. ഒന്നു മാത്രമേയുള്ളൂ. ആ ഒന്നാണ്‌ ഞാന്‍. അതു തന്നെയാണ്‌ ഈശ്വരന്‍, അതു തന്നെയാണ്‌ തത്വം (തത്‌ + ത്വം = അത്‌ നീ) ഉപദേശിച്ചു തന്ന ഗുരു, അതെഴുതിയ വേദപുസ്തകം. ഈ തിരിച്ചറിവ്‌ ഉണ്ടാകുന്നതിനെ ആത്മസാക്ഷാര്‍കാരം എന്നു പറയുന്നു. അവിടെ ഞാനും ഈശ്വരനും ഈശ്വരന്‍ സൃഷ്ടിച്ച ഈ ലോകവും എല്ലാം ഒന്നായി മാറുന്നു. ഹരിനാമ കീര്‍ത്തനം ഇപ്രകാരം പറയുന്നു.


   
മാണ്ഡൂക്യോപനിഷത്ത്‌

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കെ വരുവാന്‍ നിന്‍ കൃപാ വലിക
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ

ഞാനെന്നുമീശ്വരനിതെന്നും വളര്‍ന്നളവ്‌
ജ്നാനദ്വയങ്ങള്‍ പലതുണ്ടായതിന്നു മഹാ
മോഹം നിമിത്തമിതുപോകും പ്രകാരമതു
ചേതസ്സിലാക മമ നാരായണായ നമഃ

   
മാണ്ഡൂക്യോപനിഷത്ത്‌

എട്ടാമത്തെ മന്ത്രം മുതല്‍ ആത്മാവിണ്റ്റെ പാദങ്ങളേയും ഓംകാരത്തെ പിരിച്ചെഴുതുമ്പോള്‍ കിട്ടുന്ന മൂന്ന്‌ മാത്രകളേയും തമ്മില്‍ ബന്ധിപ്പിച്ചു തുടങ്ങുന്നു.


   
മാണ്ഡൂക്യോപനിഷത്ത്‌

സോയമാത്മാ ആദ്യാക്ഷരം ഓംകാരോധിമാത്രം
പാദാ മാത്രാ മാത്രാശ്ച പാദാ അകാര ഉകാര മകാര ഇതി

   
മാണ്ഡൂക്യോപനിഷത്ത്‌

ഇപ്പറഞ്ഞ ആത്മാവ്‌ ഓം എന്ന അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്നു. മുകളില്‍ വിശദീകരിച്ച ആത്മാവിണ്റ്റെ നാലു പാദങ്ങളൂം ഓം എന്ന അക്ഷരത്തിണ്റ്റെ മാത്രകളൂം സമാനമാണ്‌. അക്ഷരത്തിണ്റ്റെ മാത്രകള്‍ അ ഉ മ ഇന്നിവയാണ്‌.

   
മാണ്ഡൂക്യോപനിഷത്ത്‌

ജാഗരിതസ്താനോ വൈശ്വാനരോകാരഃ പ്രഥമ മാത്രാ,
ആപ്‌തേരാദിമത്വാദ്വാപ്നോതി ഹ വൈ സര്‍വാന്‍ കാമാനാദിശ്ച ഭവതി യ ഏവം വേദ.

   
മാണ്ഡൂക്യോപനിഷത്ത്‌

ജാഗരിത സ്ഥാനിയായ വൈശ്വാനരന്‍ അകാരത്തെ പ്രതിനിധാനം ചെയ്യുന്നു. അ ആദ്യാക്ഷരമാണ്‌, എല്ലാം ഇതിലടങ്ങുന്നു. കാരണം ഇതാണ്‌ ആദ്യത്തേത്‌. ഇതിനെ അറിയുന്നവന്‍ സര്‍വ കാമനകള്‍ക്കും അധിപനും ഒന്നാമനും ആകുന്നു.


   
മാണ്ഡൂക്യോപനിഷത്ത്‌

സ്വപ്നസ്‌താനസ്‌തൈജസ ഉകരോ ദ്വിതീയ മാത്രോത്കര്‍ഷാദ്‌
ഉഭയത്വാദ്വോത്കര്‍ഷതി ഹ വൈ ജ്നാന-സന്തതിം,
സമാനശ്ച ഭവതി, നാസ്യാബ്രഹ്മവിത്‌ കുലെ ഭവതി യ ഏവം വേദ

   
മാണ്ഡൂക്യോപനിഷത്ത്‌

സ്വപ്ന സ്ഥാനിയായ തൈജസന്‍ ഉകാരത്തെ പ്രതിനിധാനം ചെയ്യുന്നു. ഉ ഉത്കര്‍ഷമായതാണ്‌, രണ്ടിണ്റ്റേയും ഗുണങ്ങളും ഇതില്‍ അടങ്ങുന്നു. ഇതറിയുന്നവന്‍ സമാനനായി ഭവിക്കുന്നു. അവണ്റ്റെ (ശിഷ്യ)കുലത്തില്‍ ബ്രഹ്മത്തെ അറിയാത്തവനായി ആരും ഉണ്ടാകില്ല.


സുഷുപ്‌തസ്താനാഃ പ്രാജ്നോ മകാരസ്ത്രിതീയ മാത്ര
മിതേരപീതേര്‍ വാ, മിനോതി ഹ വാ ഇദം സര്‍വമപീതിശ്ച ഭവതി യ ഏവം വേദ

സുഷുപ്തസ്ഥനിയായ പ്രാജ്നന്‍ മകാരത്തെ പ്രതിനിധീകരിക്കുന്നു. മ മിതിയെ (അളവ്‌) സൂചിപ്പിക്കുന്നു. അതിലേക്ക്‌ എല്ലാം ലയിക്കുന്നു. ഇതറിയുന്നവന്‍ എല്ലാം അളക്കുന്നു എല്ലാം ആയിത്തീരുകയും ചെയ്യുന്നു.

അമാത്രശ്ചതുര്‍ഥോ അവ്യവഹാര്യഃ പ്രപഞ്ചോപശമഃ
ശിവോദ്വൈത ഏവമോംകാര ആത്മൈവ, സംവിശത്യാത്മാനാത്മാനം
യ ഏവം വേദ, യ ഏവം വേദ.

നാലാമത്തെ പാദാത്തിന്‌ മാത്രയില്ല. ശബ്ദമില്ലാത്ത, ഉച്ചരിക്കാനാകാത്ത അവ്യവാരിയായ, പ്രപഞ്ചം ഉപശമിക്കുന്നതായ ഏകമായ രണ്ടാമതൊന്നില്ലാത്തതായ നിശ്ശബ്ദമാത്ര നാലാമത്തെ പാദത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത്‌ അറിയുന്നവനിലെ ഞാന്‍ അറിയേണ്ട എന്നിലേക്ക്‌ വിലയിക്കുന്നു.

നിശ്ശബ്ദ മാത്രക്ക്‌ ഒരു പ്രാധാന്യം കൂടിയുണ്ട്‌. ഓംകാരം തുടര്‍ച്ചയായി ഉച്ചരിക്കുമ്പോല്‍ രണ്ട്‌ ഓംകാരങ്ങള്‍ക്കിടയില്‍ വരുന്നതാണ്‌ ഈ നിശ്ശബ്ദമാത്ര. നിശ്ശബ്ദതയില്‍ നിന്ന്‌ ഓംകാരം ആവിര്‍ഭവിക്കുന്നു. ഓംകാരം ഉരുവിടുമ്പോളും അതിനു പുറകില്‍ ഈ നിശ്ശബ്ദത ഉണ്ട്‌, പക്ഷെ ഓംകാരനാദം നിശ്ശബ്ദതയെ മറച്ചിരിക്കുന്നു. ഓംകാരം അവസാനം നിശ്ശബ്ദതയിലേക്ക്‌ തന്നെ ലയിക്കുന്നു. ഇപ്രകാരം തന്നെയാണ്‌ ജീവനും, പക്ഷെ ത്രിപുരങ്ങളില്‍ വസിക്കുന്ന അസുരനെപ്പോലെ ഉണര്‍ന്നും, സ്വപ്നം കണ്ടും, ഉറങ്ങിയും മാത്രം ജീവിക്കുന്നു. അതിനാധാരമായിരിക്കുന്ന നാലാമത്തെ പാദത്തിലേക്ക്‌ ഒരിക്കലും കടക്കുന്നുമില്ല. നാലാം പാദമാണ്‌ തുരീയം. ഈ നാലാമത്തെ പാദത്തിലേക്ക്‌ കടക്കാനാണ്‌ ഇവിടെ ഋഷി ഉപദേശിക്കുന്നത്‌. ചിന്‍മുദ്ര കൊണ്ട്‌ ഉദ്ദേശിക്കുന്ന തത്വം ഇതാണ്‌. ഇതിനാണ്‌ വേദാന്തത്തില്‍ മോക്ഷം,ആത്മ സാക്ഷാത്കാരം എന്നെല്ലാം പറയുന്നത്‌.

[തിരുത്തുക] ആധാരസൂചി

[തിരുത്തുക] കുറിപ്പുകള്‍

  •   തുഞ്ചത്തെഴുത്തച്ഛന്റ്റെ ഹരിനാമകീര്‍ത്തം തുടങ്ങുന്നതെങ്ങിനെയെന്ന്‌ ഓംകാരത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്.

ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനെ
യാങ്കാരമായതിനു താന്‍ തന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായി നിന്ന പര
മാചാര്യ രൂപ ഹരി നാരാണായ നമഃ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

http://www.swami-krishnananda.org/mand/mand_1.html

ആശയവിനിമയം
ഇതര ഭാഷകളില്‍