സഫ്‌ദര്‍ ഹാഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



സഫ്‌ദര്‍ ഹാഷ്മി (ഏപ്രില്‍ 12, 1954 - ജാനുവരി 2, 1989) കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ കലാകാരന്‍, സി.ഐ.ടി.യു നേതാവ്.

സഫ്‌ദര്‍ ഹാഷ്മി
സഫ്‌ദര്‍ ഹാഷ്മി

1973-ല്‍ തന്റെ പത്തൊമ്പതാം വയസ്സില്‍ “ജന നാട്യമഞ്ച്” എന്ന തെരുവുനാടകഗ്രൂപ്പിലൂടെ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെത്തിയ സഫ്‌ദര്‍ ഹാഷ്മി, തന്റെ തെരുവുനാടകട്രൂപ്പിലൂടെ സമകാലിക സാമൂഹിക-രാഷ്ട്രീയ വസ്തുതകള്‍ സാധാരണക്കാരുടെ മുമ്പില്‍ അവതരിപ്പിച്ചു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍, സാഹിബാബാദിനടുത്തുള്ള ഝണ്ടാപുര്‍ എന്ന സ്ഥലത്ത് വെച്ച്, 1989 ജനുവരി ഒന്നിന് “ഹല്ലാ ബോല്‍” എന്ന തെരുവു നാടകം കളിക്കവേ, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ മുകേഷ് ശര്‍മ്മ, ദേവി ശരണ്‍ ശര്‍മ്മ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഗുണ്ടാ ആക്രമണത്തിനിരയായി 1989 ജനുവരി 2-ന്‌ രാത്രി മരണമടഞ്ഞു. സഫ്‌ദര്‍ ഹാഷ്മിക്കൊപ്പം റാം ബഹാദൂര്‍ എന്നൊരു തൊഴിലാളിയും ഈ ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. സഫ്‍ദറിന്റെ മരണത്തിനു കാരണമായത് ഇരുമ്പ് ദണ്ഡുകള്‍ കൊണ്ടുള്ള അടിയേറ്റ് തലയോട്ടിയിലുണ്ടായ അനവധി പൊട്ടലുകളും അവയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ രക്തസ്രാവവുമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

മറ്റ് കാരണങ്ങള്‍ക്ക് പുറമേ, തനിക്കെതിരെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രാമനാഥ് ഝായ്ക്ക് അനുകൂലമായി പ്രചാരണം നടത്തിയതാണ് മുകേഷ് ശര്‍മ്മയെ പ്രകോപിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

സഫ്‌ദറിന്റെ കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം, അദ്ദേഹത്തിന്റെ വിധവ മോളായ്‌ശ്രീ ഹാഷ്മി അതേ വേദിയില്‍ തന്റെ ഭര്‍ത്താവിന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ തെരുവുനാടകം ആയിരങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു.

സഫ്‌ദര്‍ ഹാഷ്മി കൊലക്കേസില്‍, നീണ്ട പതിന്നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഗാസിയാബാദിലെ ഒരു കോടതി, മുകേഷ് ശര്‍മ്മ, ദേവി ശരണ്‍ ശര്‍മ്മ, ജിതേന്ദ്ര, രാമവതാര്‍, വിനോദ്, ഭഗദ് ബഹാദൂര്‍, താഹിര്‍, രമേഷ്, യൂനുസ് എന്നീ ഒമ്പത് പേരെ കുറ്റക്കാരായി കണ്ടെത്തി. ഇവരെ ജീവപര്യന്തം തടവിനും 25,000.00 രൂപ പിഴയൊടുക്കാനും നവംബര്‍ 5, 2003-നു കോടതി വിധിയുണ്ടായി.


[തിരുത്തുക] അനുബന്ധം

സഫ്ദര്‍ ഹാഷ്മി: എം.എഫ്. ഹുസൈന്‍ വരച്ച ചിത്രം
സഫ്ദര്‍ ഹാഷ്മി സ്മാരക ട്രസ്റ്റിന്റെ ചില ചിന്തിപ്പിക്കുന്ന പോസ്റ്ററുകള്‍
സുധര്‍വ ദേശ്‍പാണ്ഡെയുടെ ആംഗലേയ ലേഖനം

ആശയവിനിമയം
ഇതര ഭാഷകളില്‍