പാമ്പു മേയ്ക്കാട്ടുമന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മേയ്ക്കാട്ട്മന കവാടം
മേയ്ക്കാട്ട്മന കവാടം

കേരളത്തിലെ സുപ്രസിദ്ധമായ സര്‍പ്പാരാധന കേന്ദ്രമാണ് പാമ്പു മേയ്ക്കാട്ടുമന. കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലുക്കില്‍ വടമ വില്ലേജിലാണ് പാമ്പു മേയ്ക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങള്‍ നിറഞ്ഞ ‘പാമ്പു മേയ്ക്കാട്’ ഒരു കാലത്ത് ‘മേയ്ക്കാട്’ മാത്രമായിരുന്നു. മേയ്ക്കാട്ടുമനയില്‍ സര്‍പ്പാരാധന ആരംഭിച്ചതോടെയാണ്‌ പാമ്പു മേയ്ക്കാട് എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഇവിടുത്തെ സര്‍പ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു.

പടിപ്പുരമാളിക
പടിപ്പുരമാളിക

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദു:ഖം അനുഭവിക്കാനായിരുന്ന് മേയ്ക്കാട്ടുമനക്കാരുടെ വിധി. അക്കാലത്തൊരിക്കല്‍, ദാരിദ്ര്യദുഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാര്‍ത്തനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍,ഒരു വ്യാഴവട്ടകാലം നീണ്ട്നില്‍ക്കുന്ന ഭജനമിരിക്കാന്‍ ആരംഭിച്ചു. ഒരു രാത്രി വാസുകി എന്ന സര്‍പ്പരാജന്‍ കൈയ്യില്‍ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. സര്‍പ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തില്‍ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദു:ഖത്തിന് അരുതിവരുത്തണമെന്നും വരം അരുളാന്‍ ആവശ്യപ്പെട്ടെന്നും വാസുകി നല്‍കുകയും ചെയ്തു എന്നാണ് വിശ്വാസം.

മനയ്ക്കല്‍ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയില്‍ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേയ്ക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയില്‍ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. പ്രതിഷ്ഠിച്ച നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകള്‍ അനുസരിച്ചാണ് മേയ്ക്കാട്ടുമനയിലെ ആളുകള്‍ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യം. ഈ കഥയാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി, ‘ഐതിഹ്യമാല’യില്‍ പാമ്പു മേയ്ക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സര്‍പ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.

നാഗരാജാവ്
നാഗരാജാവ്
നാഗയക്ഷി
നാഗയക്ഷി

[തിരുത്തുക] പ്രതിഷ്ഠകള്‍

മനയുടെ കിഴക്കിനിയില്‍, വാസുകിയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിടത്ത് ഒരു കെടാവിളക്ക് കത്തികൊണ്ടിരിക്കുന്നു. അവരുടെ പ്രതിഷ്ഠകള്‍ രണ്ട് മണ്‍പുദ്ദുകളായി തീര്‍ന്നുവെന്നും പിന്നീട് അവയും നശിച്ച് വെറുമൊരു മണ് തറ മാത്രമായി തീര്‍ന്നിരിക്കുന്നുവെന്നും പറയപ്പെടുന്നു. വാസുകിയില്‍ നിന്നും ലഭിച്ച മാണിക്യക്കല്ല് എവിടെയാണ് സമ്രക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയില്‍ ഇപ്പോഴുള്ള ഒരു വ്യക്തിക്കും വ്യക്തമായി അറിയില്ല. എങ്കിലും സര്‍പ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയില്‍ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്നു.

[തിരുത്തുക] വിശ്വാസങ്ങള്‍

തെക്കേ കാവിന്റെ ഒരു ദൃശ്യം
തെക്കേ കാവിന്റെ ഒരു ദൃശ്യം

മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിലില്‍ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊര് ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിര്‍ദേശങ്ങളളണ് ഇവിടെ ഉള്ളത്. പാമ്പു മേയ്ക്കാട്ടുമനയിലെ അംഗങ്ങള്‍ നാഗങ്ങളെ ‘പാരമ്പര്യങ്ങള്‍‘ എന്നാണ് വിളിക്കുക. മനയില്‍ ഒരു ജനനം ഉണ്ടായാല്‍ ശിശുവിനെ സ്വീകരിക്കാന്‍ പാരമ്പര്യങ്ങള്‍ എത്തുമത്രെ. മരണം സംഭവിച്ചാല്‍ ഒരു പാരമ്പര്യവും മരിക്കും എന്നാണ് വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ‘തെക്കേക്കാവ്’ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് പരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്മബന്ധം ഇവിടെ പ്രകടമാകുന്നു.

[തിരുത്തുക] ഭരണ നിര്‍വ്വഹണം

ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് മനയിലെ കാരണവര്‍. പ്രായപൂര്‍ത്തിയായവര്‍ക്ക് ഭരണാവകാശം ലഭിക്കും. ട്രസ്റ്റ് രൂപവല്‍ക്കരിച്ച് ഓരോ ട്രസ്റ്റിക്കും ഒരു വര്‍ഷം വീതം ഭരണം നല്‍കുകയാണ് ഇന്ന് നടന്നുവരുന്നത്. മന്ത്രതന്ത്രങ്ങളെ തലമുറകളിലേക്ക് പകരുന്നത് വാമൊഴിയാണു.

കാവിലെ ഒരു പ്രതിഷ്ഠ
കാവിലെ ഒരു പ്രതിഷ്ഠ

[തിരുത്തുക] വിശേഷദിവസങ്ങള്‍

കേരളത്തിലെ മറ്റെല്ലാ സര്‍പ്പകാവുകളിലും എന്നപോലെ സര്‍പ്പങ്ങള്‍ക്ക് നൂറും പാലും ഊട്ടുന്ന ചടങ്ങ് ഇവിടെയും ഉണ്ട്. അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കദളിപ്പഴം, പാല്‍ എന്നിവയടങ്ങുന്ന മിശ്രിതം സര്‍പ്പങ്ങള്‍ക്ക് ഏറെ പഥ്യമാണെന്നാണ് വിശ്വാസം. വൃശ്ചികം ഒന്നു, കന്നിമാസത്തിലെ ആയില്യം, മീനമാസത്തിലെ തിരുവോണം മുതല്‍ ഭരണി വരെ ദിവസങ്ങള്‍, മേടമാസം പത്താം തിയതി ഇവയാണ് പാമ്പു മേയ്ക്കട്ടുമനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങള്‍.

മേടമാസത്തില്‍ ചൊവ്വ, വെള്ളി, ഞായര്‍ എന്നീ കൊടിയാഴ്ചലൊന്നില്‍ മുടിയേറ്റ് നടത്തുന്നു. മേടമാസത്തില്‍ കളമെഴുത്തും പാട്ടും ഒരു പ്രധാന ചടങ്ങാണു. കേരളത്തില്‍ സര്‍പ്പബലി നടത്താന്‍ പാമ്പു മേയ്ക്കാട്ടുമനക്കാര്‍ക്കും അധികാരമുണ്ട്. മണ്ഡലകാലത്ത് എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഇവിടെ സര്‍പ്പബലി നടത്തിവരുന്നു. മണ്ഡലകാലത്ത് ചുരുക്കും മൂന്ന് ദിവസമെങ്ങിലും ഇവിടെ കളമെഴുത്തും പാട്ടും നടത്തുന്നു. മറ്റ് സര്‍പ്പകാവുകളിലെ പുള്ളുവന്‍പാട്ട് ഇവിടെ പതിവില്ല. സര്‍പ്പം പാട്ടാണ് നടത്തിവരുന്നത്. വാരണാട്ട് കുറുപ്പന്മാരാണ് ഇവിടെ പരമ്പരാഗതമായി സര്‍പ്പം പാട്ടും കളമെഴുത്തും നടത്തിവരുന്നത്.

കിഴക്കെ കാവ്
കിഴക്കെ കാവ്

==ആവാഹനകര്‍മ്മം==

സര്‍പ്പക്കാവ് ആവാഹിച്ച് മാറ്റുന്നതിനുള്ള അധികാരം പൂര്‍വ്വീകമായി പാമ്പു മേയ്ക്കാട്ട് നമ്പൂതിരിമാര്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പാതിരക്കുന്നത്ത് മനക്കാരും ചെയ്ത് പോരുന്നു. സര്‍പ്പക്കാവ് ആവാഹനം മൂന്ന് രീതിയിലുണ്ട്. സര്‍പ്പക്കാവ് പൂര്‍ണ്ണമായി മാറ്റുക, സര്‍പ്പക്കാവിന്റെ വലുപ്പം കുറയ്യ്ക്കുക, ഒന്നിലധികം കാവുകളെ ഒന്നിച്ചുചേര്‍ത്ത് ഒരു കാവാക്കുക. ആവാഹിച്ച കാവുകളെ മനയിലെ തെക്കേപറമ്പിലാണ് കുടിയിരുത്തുന്നത്. കുടിയിരുത്തിയ ശേഷം പഴയകാവുകളെ നശിപ്പിക്കാന്‍ മനക്കാര്‍ അനുവാദം നല്‍കും.

[തിരുത്തുക] ഇരുളിലാണ്ട ആചാരങ്ങള്‍

ഏകദേശം ആറോ ഏഴോ വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ പാമ്പു മേയ്ക്കാട്ട്മനയില്‍ “എണ്ണയില്‍ നോക്കല്‍“ എന്ന ചടങ്ങ് നടത്തിവന്നിരുന്നു. മനയിളെക്ക് വേളികഴിച്ച് കൊണ്ടുവരുന്ന സ്ത്രീകള്‍ക്കാണ് കുടുംബത്തില്‍ സ്ഥാനം. അങ്ങനെയുള്ള സ്ത്രീയായിരിക്കും ഈ ചടങ്ങ് നടത്തുന്നത്. ഒരു പാത്രത്തില്‍, കെടാവിളക്കിലെ എണ്ണയെടുത്ത്, അതില്‍ നോക്കിക്കൊണ്ട് സര്‍പ്പദോഷങ്ങളെ കുറിച്ച് പ്രവചിക്കുകയും അതിനു പരിഹാരം നിര്‍ദേശിക്കുകയുമാണു ചെയ്തിരുന്നത്. ഇതിന് പ്രത്യേക പരിശീലനം അത്യാവശ്യമാണു. അതുകൊണ്ടായിരിക്കും ഇത് കൈവശമാക്കാന്‍ ആരും ശ്രമിക്കാത്തത്. മാത്രമല്ല, പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ ജ്യോത്സ്യന്മാര്‍ക്ക് കഴിയുമെന്നതിനാല്‍, ഈ മനയ്ക്കലേക്ക്, സര്‍പ്പദോഷം ഉണ്ടോ എന്നറിയാന്‍ വേണ്ടിയല്ല ദോഷപരിഹാരത്തിന് വേണ്ടിയാണ് ആളുകള്‍ വരേണ്ടത് എന്നു മനക്കാര്‍ക്ക് തോന്നുകയുമുണ്ടായി. അങ്ങനെ “എണ്ണയില്‍ നോക്കല്‍“എന്ന അപൂര്‍വ്വ ചടങ്ങ് പാമ്പു മേയ്ക്കാട്ടുമനയ്ക്ക് അന്യമായി എന്നു പറയാം.

അതുപോലെ, തെക്കേക്കാവില്‍ വളരുന്ന ഒരു ചെടിയുടെ ഇലകള്‍ പറിച്ച്, മനയുടെ തെക്കിനിയില്‍ വച്ച് കാച്ചിയെടുക്കുന്ന ഒരു പ്രത്യേകതരം എണ്ണ കുഷ്ടരോഗത്തിന് വിശിഷ്ടമായ ഔഷധമായിരുന്നത്രേ. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഈ രോഗചികിത്സ നിന്നുപോയിരിക്കുന്നു. മനയ്ക്കലെ ഇന്നത്തെ ഒരു വ്യക്തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്ന അറിയില്ല.

ഇങ്ങനെ നിന്നുപോയ ആചാരാനുഷ്ടാണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് “നാഗബലി”. ഇത്ര വിശിഷ്ടവും പ്രയാസമേറിയതുമായ ചടങ്ങ് തുടര്‍ന്നുകൊണ്ടു പോകാനുള്ള ശക്തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും തലമുറകള്‍ക്ക് മുമ്പേ ഇല്ലാതായത്.

[തിരുത്തുക] മറ്റ് നാഗാരാധന കേന്ദ്രങ്ങളുമായുള്ള ബന്ധം

പാമ്പുമേയ്ക്കാട്ടിനു പുറമേ സര്‍പ്പാരാധനയ്ക്ക് ഏറ്റവുമധികം പ്രധാന്യം ലഭിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് നാഗര്‍കോവിലും മണ്ണാറശാലയും. ഈ മൂന്ന് സ്ഥലങ്ങളേയും ബന്ധിപ്പിച്ച്കൊണ്ട് ഒരു സങ്കൽപ്പം ജനങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്. സര്‍പ്പശ്രേഷ്ടനായ അനന്തന്‍ ഈ മൂന്ന് ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ് നാഗര്‍കോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുമേയ്ക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും വിശ്വാസമുണ്ട്.

ദക്ഷിണേന്ത്യയില്‍ പ്രമുഖ സര്‍പ്പക്ഷേത്രമായ നാഗര്‍കോവിലിലെ പ്രധാന്തന്ത്രി പാമ്പുമേയ്ക്കാട്ട് മനയിലെ കാരണവരാണ്. ഇന്നും നാഗര്‍കോവിലിലെ ഏത് വിശേഷത്തിനും ഈ മനയ്ക്കലെ കാരണവര്‍ എത്തേണ്ടതുണ്ട്.

പാമ്പുമേയ്ക്കാട്ടുകാര്‍ക്ക് യാതൊരു വിധ ബന്ധവുമില്ലാത്ത ഒരു നാഗാരാധന കേന്ദ്രമാണ് മണ്ണാറശാല. സ്ത്രീകള്‍ ആണ് അവിടെ പൂജാരികള്‍ എന്നതും മണ്ണാറശാലയും പാമ്പുമേയ്ക്കാട്ടും തമ്മില്‍ ബന്ധമില്ലെന്ന് തെളിയിക്കുന്നു.

[തിരുത്തുക] ഇല്ലത്തിന്റെ ചില ദൃശ്യങ്ങള്‍


[തിരുത്തുക] ആധാരസൂചിക

പാമ്പു മേയ്ക്കട്ടുമന മാഹാത്മ്യം--പി.സുകുമാരന്‍ മാസ്റ്റര്‍

പാരമ്പര്യങ്ങളുടെ മേയ്ക്കാട്--unpulished.

ആശയവിനിമയം