നീലക്കുറിഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലക്കുറിഞ്ഞി
നീലക്കുറിഞ്ഞി

പശ്ചിമഘട്ടത്തിലെ മലകളില്‍ 1500 മീറ്ററിനു മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വര്‍ഷം കൂടുമ്പോള്‍ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

ഏറ്റവുമൊടുവില്‍ പൂത്തത്‌: 2006 കാലയളവില്‍


ഉള്ളടക്കം

[തിരുത്തുക] കാണപ്പെടുന്ന സ്ഥലങ്ങള്‍

നീലഗിരി കുന്നുകള്‍, പളനി മലകള്‍, ‍മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകള്‍ എന്നിവിടുങ്ങളിലാണ് കുറിഞ്ഞിച്ചെടികള്‍ കാണപ്പെടുന്നത്‌. മൂന്നാറില്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികള്‍ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂര്‍, കമ്പക്കല്ല് എന്നിവിടങ്ങളിലും നിലക്കുറിഞ്ഞി ധാരാളമുണ്ട്‌. തമിഴ്‌നാട്ടില്‍ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയില്‍ മുക്കൂര്‍ത്തി ദേശീയോദ്യാനത്തിലെ മുക്കൂര്‍ത്തി മലയിലാണ് കുറിഞ്ഞി കാണപ്പെടുന്നത്‌.

[തിരുത്തുക] പ്രത്യേകത

ഒറ്റയ്ക്കു കണ്ടാല്‍ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണില്‍ ഇവ ഒരു പ്രദേശത്ത്‌ വ്യാപകമായി പൂത്തു നില്‍ക്കുന്നത്‌ ഹൃദയാവര്‍ജകമായ കാഴ്ചയാണ്. ഹിമാലയത്തിലെ പൂക്കളുടെ താഴ്‌വരയെ അനുസ്മരിപ്പിക്കുന്നതാണ് ഈ കാഴ്ച്ച. പൂത്ത്‌ പത്തു മാസം കഴിയുമ്പോളാണ് ഇവയുടെ വിത്ത്‌ പാകമാകുന്നത്‌.

നീലക്കുറിഞ്ഞി പൂക്കുന്നത്‌ അശുഭകരമാണെന്നാണ് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം. മറ്റു ചിലര്‍ ഈ പൂക്കള്‍ മുരുകന് കാഴ്ചയായി അര്‍പിക്കുന്നു. ഈ ചെടിക്കോ പൂവിനോ ഔഷധഗുണമുള്ളതായി കണ്ടെത്തിയിട്ടില്ല. പൂക്കാലം കഴിഞ്ഞ്‌ അല്‍പനാളുകള്‍ക്കു ശേഷം ഇവയില്‍ നിന്ന് മുതുവാന്മാര്‍ തേന്‍ ശേഖരിക്കാറുണ്ട്‌.

[തിരുത്തുക] പൂക്കാലം

12 വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത്‌ 1838-ലാണ് കണ്ടുപിടിച്ചത്‌. മൂന്നു ജര്‍മന്‍ ശാസ്ത്രജ്ഞര്‍ അടങ്ങിയ ഒരു സംഘം ദശകങ്ങള്‍ക്കുമുമ്പ്‌ കുറിഞ്ഞിയെപ്പറ്റി ഗൗരവമായ പഠനങ്ങള്‍ നടത്തിയിരുന്നു. പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമം സ്ട്രോബിലാന്തസ് കുന്തിയാന (Strobilanthes kunthiana) എന്നു നിശ്ചയിച്ചത്‌. ജര്‍മന്‍ സംഘാംഗമായിരുന്ന കുന്തിന്റെ(Kunth) പേരില്‍ നിന്നാണ് കുന്തിയാന എന്ന പേരു വന്നത്‌.

[തിരുത്തുക] ടുറിസം

കേരളത്തെയും തമിഴ്‌നാടിനേയും സംബന്ധിച്ച്‌ കുറിഞ്ഞി പൂക്കുന്ന സമയം ടൂറിസം വികസന കാലം കൂടിയാണ്. 2006-ലെ സീസണില്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഒരുദിവസം 3500-നു മേല്‍ സന്ദര്‍ശകര്‍ എത്തിയെന്നാണ് കണക്ക്‌.

[തിരുത്തുക] സംരക്ഷണം

കേരള വനം വകുപ്പ്‌ കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. കുറിഞ്ഞിപ്പൂക്കള്‍ കൂട്ടമായി നില്‍ക്കുന്നത്‌ കണ്ട്‌ ആവേശം തോന്നുന്നവര്‍ ചെടി പറിച്ചുകൊണ്ട്‌ പോയ പല സംഭവവും 1994-ലെ സീസണില്‍ ഉണ്ടായിരുന്നു. 2006-ല്‍, കുറിഞ്ഞി ചെടി പറിക്കുന്നത്‌ ശിക്ഷാര്‍ഹമാക്കി.

തിരുവനന്തപുരത്തെ സേവ്‌ കുറിഞ്ഞി കാമ്പയിന്‍ കൗണ്‍സില്‍ പോലുള്ള സംഘടനകള്‍ കുറിഞ്ഞി സംരക്ഷണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്‌.

[തിരുത്തുക] ചിത്ര ശേഖരം

ആശയവിനിമയം
ഇതര ഭാഷകളില്‍