സാമൂതിരിയുടെ രാജഭരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രധാന ലേഖനം: സാമൂതിരി

ഏകദേശം 750 വര്‍ഷക്കാലം കേരളത്തിലെ കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ ഭരിച്ചിരുന്ന സാമൂതിരിമാരുടെ ഭരണവ്യവസ്ഥയാണ്‌ ഈ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

ആസ്ഥാനവും കീഴിലുള്ള ഭരണപ്രദേശമായ ചേരിക്കലും തമ്മിലുള്ള ബന്ധത്തിലാണ് ഭരണം അടിസ്ഥാനപ്പെടുത്തിയിരുന്നത്. സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലുള്ള പ്രദേശങ്ങള്‍ ഒന്നാകെ ചേരിക്കല്ലുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 32 ചേരിക്കല്ലുകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം പല നാടുവാഴികളുടെ അധികാരത്തിനു കീഴിലായിരുന്നു. പിലക്കാലത്ത് ഇവ വ്യത്യസ്ഥ താലൂക്കുകളില്പ്പെട്ട ദേശങ്ങള്‍ ആയിത്തീര്‍ന്നു. ഓരോ ചേരിക്കല്ലിന്നും അധികാരിയായി സാമൂതിരി ഒരു കാര്യസ്ഥനെ നിയമിക്കും ഇയാളാണ് ചേരിക്കല്‍ അധികാരി. ഈ ഉദ്യോഗസ്ഥനാണ് കോവിലകവും അതാതു ചേരിക്കല്ലിലെ കുടിയാന്മാര്‍ക്കും ഇടയിലെ കണ്ണി. ഇയാള്‍ തമ്പുരാന്റെ നിര്‍ദ്ദേശാനുസരണം കുടിയാന്മാരില്‍ നിന്നും പാട്ടം, മിച്ചവാരം എന്നിങ്ങനെയുള്ള നികുതികള്‍ (അനുഭവങ്ങള്‍) പിരിച്ചെടുക്കുകയും കോവിലകത്തെ ഖജനാവില്‍ അടക്കുകയും ചെയ്യും. ഇതല്ലാതെ സാമൂതിരിക്ക് കുടിയാനെ നേരിട്ട് അറിയുമായിരുന്നില്ല. ഈ കാര്യ്സ്ഥന്മാര്‍ നമ്പൂതിരി, നായര്‍, അമ്പലവാസികള്‍ എന്നിവരില്‍ പെട്ടവരായിരിക്കും. കാര്യസ്ഥനെ കൂടാതെ കണക്കെഴുത്തുകാരായ മേനോക്കികള്‍ (മേനോന്‍), പിരിവുകാരായ കോല്‍ക്കാര്‍ എന്നിവരും ചേര്‍ന്നാല്‍ ചേരിക്കല്‍ പോഴ്ത്തിക്കാര്‍ (പ്രവര്‍ത്തിക്കാര്‍) ആകുന്നു. ഇവര്‍ അതാതു ചേരിക്കല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ കാര്യാലയത്തെ ‘കളം’ എന്നാണ് പറയുക. പാട്ടം പന്ത്രണ്ടു വര്‍ഷത്തേയ്ക്ക് കാണമായി മിച്ചവാരം നല്‍കാനുള്ള വ്യവസ്ഥയില്‍ കുടിയാനെ ഏല്പിക്കുന്നു. പന്ത്രണ്ടു വര്‍ഷത്റ്റിനു ശേഷം പാട്ടവ്യവസ്ഥ പുതുക്കുന്നു. മുന്‍ കുടിയാനു തന്നെ ഇത് കൊടുക്കുകയാണേങ്കില്‍ ഇതിനെ പുതുക്കി പൊളിച്ചെഴുത്തു കാണം എന്നും, മറ്റൊരാള്‍ക്കാണ് എങ്കില്‍ പൊളിച്ചെഴുത്തു കാണം എന്നുമാണ് പറയുക. ഇത്തരം കാര്യങ്ങളെല്ലാം കൃത്യമായീ രേഖകള്‍ ആക്കി സൂക്ഷിച്ചിരുന്നു.

ചേരിക്കല്‍ കൂടാതെ ദേവസ്വം, ബ്രഹ്മസ്വം, ഊട്ടുബ്രഹ്മസ്വം എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിഭാഗങ്ങള്‍ ഉണ്ട്. ഇവ ഭരണപരമായി വ്യത്യാസമുള്ള ഏകകങ്ങള്‍ ആണ്. ഇവയുടെ ഭരണം ദേവസ്വങ്ങള്‍, കാര്യസ്ഥന്‍ എന്നിവയുമായി കോവിലകവുമായി ബന്ധപ്പെട്ടു കഴിഞ്ഞിരുന്നു. ഇവയല്ലതെ കാണാവകാശമില്ലാതെ വെറുമ്പാട്ടത്തിന് ഒരു വര്‍ഷത്തേയ്ക്ക് വസ്തുക്കള്‍ കുടിയാന്മാരെ ഏല്‍‍പ്പിക്കുന്നതിനെ കളം എന്നാണ് പറഞ്ഞിരുന്നത്. സാമൂതിരിക്ക് ഇങ്ങനെ 32 ചേരിക്കല്ലുകളും 4 ബ്രഹ്മസ്വങ്ങളും 28 ദേവസ്വങ്ങളും ചേര്‍ന്ന 64 ഏകകങ്ങള്‍ ഉണ്ടായിരുന്നു. ഇത് തളിക്ഷേത്ര ഗ്രന്ഥ‍വരികളില്‍ കൊല്ലവര്‍ഷം 736-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. [5] സാമൂതിരിമാരുടെ പ്രധാന വരുമാന മാര്‍ഗ്ഗം അറബി, ഈജിപ്ത്, പേര്‍ഷ്യ എന്നിവിടങ്ങളിലെ രാജാക്കനമാരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നു കിട്ടിയിരുന്ന കാഴ്ചദ്രവ്യങ്ങള്‍ ആയിരുന്നു. അതിന്നു പുറമേ പ്രധാന നികുതികളാണ് താഴെ പറയുന്നവ.

ഉള്ളടക്കം

[തിരുത്തുക] അങ്കം

സ്ത്രീകള്‍, സ്വത്തുതര്‍ക്കങ്ങള്‍ എന്നിവ മൂലമുണ്ടാവുന്ന വിരോധം അങ്കം വെട്ടി പരിഹരിക്കുന്ന ഏര്‍പ്പാട്. നേരിട്ടുവെട്ടാനോ ചേകവന്മരെക്കൊണ്ട് അങ്കം വെട്ടാനോ അനുവദിക്കും എന്നാല്‍ കുടിപ്പക 12 വര്‍ഷത്തിനു മേലെ നില്‍ക്കാന്‍ പാടില്ലാത്തതാണ്. ഇതിനായി 1000 പൊന്‍ പണം വരെ രാജാവ് വസൂല്‍ ചെയ്യാറുണ്ട്.

[തിരുത്തുക] ചുങ്കം

കടല്‍ വഴിയോ കരവഴിയോ ഉള്ള കയറ്റിറക്കുമതികളുടെ മേല്‍ ചുമത്തുന്ന നികുതിയാണ് ചുങ്കം. നൂറ്റിന്നു 2½-3 ആയിരുന്നു ചുങ്ക നിരക്ക്. ചിലപ്പോള്‍ 10% വരെ ചുങ്കം കൊടുക്കേണ്ടിവരാറുണ്ട്.

[തിരുത്തുക] പിഴ

ദാരിദ്ര്യം കൊണ്ടോ മറവി കോണ്ടോ മാമൂല്‍ ചടങ്ങുകള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ അടക്കേണ്ടി വരുന്ന പണമാണ് പിഴ. ചിലപ്പോള്‍ ഭൂമി തന്നെ പിഴയായി ഒടുക്കേണ്ടി വരാറുണ്ട്.

[തിരുത്തുക] കോഴ

രാജാവ് നിര്‍ബന്ധമായി പിരിച്ചെടുക്കുന്ന തുകയാണ് കോഴ.

[തിരുത്തുക] തപ്പ്

അറിയാതെ ചെയ്തു പോകുന്ന അപരാധത്തിന് ചുമത്റ്റിയിരുന്ന പിഴ

[തിരുത്തുക] പുരുഷാന്തരം

നാടുവാഴിയുടേയോ ദേശവാഴിയുടേയൊ മരണശേഷം പുതിയ അവകാശിയില്‍ നിന്ന് പിരിച്ചെടുക്കുന്ന പിന്തുടര്‍ച്ചാവകാശ നികുതി.

[തിരുത്തുക] പുലയാട്ടുപെണ്‍കാഴ്ച

പിഴച്ച പെണ്ണിനെ അടിമപ്പണിക്കു വിടുകയാണ് പതിവ്. ഇങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍ ധാരാളം പണം പിഴയൊടുക്കേണ്ടി വരുമായിരുന്നു. 600 പണം വരെ ചില ബ്രാഹ്മണ കുടുംബങ്ങളില്‍ നിന്ന് പിരിച്ചെടുത്തിട്ടുണ്ട്. അല്ലാത്തപക്ഷം ആ സ്ത്രീയെ വില്പന ചെയ്യും.

[തിരുത്തുക] ദത്തുകാഴ്ച

ദത്തെടുക്കേണ്ടിവരുമ്പോള്‍ അതിന് രാജാവിന്റെ സമ്മതം വേണം, അതിനായി സ്വത്തിന്റെ മതിപ്പു വിലയുടെ 1/5 വരെ കാഴ്ചയായി കോടുക്കണം.

[തിരുത്തുക] പൊന്നരിപ്പ്

പൊന്‍ തരികളുള്ള മണല്‍ അരിച്ച് സ്വര്‍ണ്ണം ഉണ്ടാക്കാനായി കൊടുക്കേണ്ട നികുതി.

[തിരുത്തുക] അറ്റാലക്കം

അവകാശികളില്ലാതെ മരണം സംഭവിക്കുമ്പോള്‍ പുതിയ അവകാശിയെ രാജാവ് തീരുമാനിക്കും. അയാള്‍ രാജവിന് കൊടുക്കേണ്ട തുക.

[തിരുത്തുക] ചങ്ങാത്തം

കച്ചവടക്കാര്‍ക്കോ മറ്റോ സുരക്ഷക്കായി അകമ്പടി പോകാന്‍ നായര്‍ ഭടന്മാരെ ഏര്‍പ്പാടു ചെയ്യുന്നതിനായി നല്‍കേണ്ട തുക.

[തിരുത്തുക] രക്ഷാഭോഗം

സാമന്തന്മാര്‍ രാജാവിന് നല്‍കേണ്ട കപ്പം.

[തിരുത്തുക] അടിഞ്ഞ ഉരുക്കള്‍

പത്തേമ്മാരികള്‍, കപ്പല്‍, തോണി എന്നിവ കരക്ക് എത്തിച്ചേര്‍ന്നാല്‍ അവരില്‍ നിന്ന് ഈടാക്കുന്ന തുക.

ഇവ കൂടാതെ മറ്റു നികുതികളായ അടിമപ്പണം തലപ്പണം, വലപ്പണം, തുടങ്ങിയവ നികുതി ഏര്‍പ്പാടുകളുമാണ്‌ മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍. ഭൂവുടമകളില്‍ നിന്നും പണം ഈടാക്കി നായര്‍ പ്രമാണിമാരുടെ പട്ടാളത്തിന്റെ സഹായം തേടുകയായിരുന്നു പതിവ്. സ്വന്തമായി പട്ടാളം എന്ന ഏര്‍പ്പാട് ഉണ്ടായിരുന്നില്ല. എന്നാല്‍ രാജ്യം ആക്രമിക്കപ്പെടുമ്പോള്‍ രാജാവിന്നു വേണ്ടി പട്ടാള സേവനം നടത്തുന്നതിനു പുറമേ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്ന് രാജവിന്നു നല്‍കുന്ന ഏര്‍പ്പാട് നിലനിന്നിരുന്നു.

കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിധി കല്പിക്കാനുള്ള അധികരം തലച്ചെന്നോര്‍ എന്ന തറക്കൂട്ടത്തിന്റെ അധികാരിക്കായിരുന്നു. ഒരു താണ ജാതിക്കാരന്‍ കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ( തോന്നിയാല്‍) കുറ്റിക്കു കെട്ടൊ ശിരച്ഛേദം ചെയ്യുകയായിരുന്നു പതിവ്. തെളിവെടുപ്പിന്നും ശിക്ഷക്കുമെല്ലാം പ്രാകൃത സ്വഭാവമായിരുന്നു. സേവയും, ശുപാര്‍ശയും സ്വജാതി പക്ഷപാതവും കൈക്കൂലിയും എല്ലാ രംഗങ്ങളിലും കളിയാടിപ്പോന്നു.

ആശയവിനിമയം