അങ്കമാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



അങ്കമാലി
Skyline of അങ്കമാലി, India

അങ്കമാലി
വിക്കിമാപ്പിയ‌ -- 10.1847° N 76.4047° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങള്‍ നഗര സഭ
അദ്ധ്യക്ഷണ്‍
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 

+91 484
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും ദേശീയപാത 47-ന്റെയും എം.സി. റോഡിന്റെയും അരികിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് അങ്കമാലി. കൊച്ചി നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്ക് വശത്തായാണ് അങ്കമാലിയുടെ സ്ഥാനം. പുരാതനകാലം മുതല്‍ക്കേ സുഗന്ധദ്രവ്യങ്ങള്‍, വിദേശികളെ അങ്കമാലിയിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇന്നും സുഗന്ധദ്രവ്യങ്ങള്‍ അങ്കമാലിയുടെ സമ്പദ്‌വ്യവസ്ഥയില്‍ ഒരു വലിയ പങ്കുവഹിക്കുന്നു. എം.സി. റോഡും ദേശീയപാത 47-ഉം ഒത്തുചേരുന്ന ഒരു പട്ടണമാണ് അങ്കമാലി. തെക്ക് ആലുവ, കാലടി വടക്ക് ചാലക്കുടി, കിഴക്ക് പശ്ചിമഘട്ടം, പടിഞ്ഞാറ് പറവൂര്‍, മാള, എന്നീ സ്ഥലങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു.

പുരാതനകാലം മുതല്‍ക്കേ മലഞ്ചരക്കു വിപണിയായിരുന്നു അങ്കമാലി. ഇതിനുചുറ്റുമുള്ള പതിനെട്ടര ചേരികള്‍ ഉള്‍പ്പെടുന്ന ജനപദം കേരളത്തില്‍ തന്നെ ഏറ്റവും സാന്ദ്രതയുള്ള ക്രിസ്ത്യന്‍ ജനപദമാണ്.സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യ കാലത്തെ പ്രധാന ഭരണകേന്ദ്രം ഇവിടെയായിരുന്നു. ശ്രീ ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി ഇവിടെനിന്നും 7 കിലോമീറ്റര്‍ ദൂരത്താണ്. അങ്കമാലി റെയിവേ സ്റ്റേഷനെ കാലടിയിലേയ്ക്ക്- അങ്കമാലി (Angamaly for Kalady) എന്നാണ് രേഖപ്പെടുത്തുന്നതു തന്നെ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അങ്കമാലിക്ക് തൊട്ടടുത്താണ്. മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരിഎന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശന കവാടമാണ് അങ്കമാലി എന്നു പറയാം. അങ്കമാലിയിലെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നേത്രരോഗ വിഭാഗം ലോക പ്രശസ്തമാണ്. അങ്കമാലിയുമായി ബന്ധപ്പെട്ടുകാണുന്ന മറ്റൊരു പ്രയോഗമാണ് ‘അങ്കമാലി പോര്‍ക്കുകള്‍‘.

മലയാള ഭാഷക്ക് വളരേയെറേ സംഭാവനകള്‍ നല്‍കിയിട്ടുള്ള അര്‍ണ്ണോസ് പാതിരിയെ സംസ്കൃതം പഠിപ്പിച്ചത് അങ്കമാലിക്കരായ കുഞ്ഞന്‍, കൃഷ്ണന്‍ എന്നീ രണ്ടു നമ്പൂതിരിമാരായിരുന്നു. അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ഇത് അനന്യഭൂഷണമായ കാര്യമായിരുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

  • മാലി എന്നാണ് ആദ്യനൂറ്റാണ്ടുകളില്‍ അങ്കമാലി അറിയപ്പെട്ടിരുന്നത്. ഇതിനര്‍ത്ഥം മൈതാനം എന്നാണ്. ഇവിടത്തെ ഭരണം കൈയ്യാളിയിരുന്ന അര്‍ക്കെദിയാക്കോന്മാര്‍ക്ക് (ആര്‍ച്ച് ഡീക്കന്‍)50,000 ത്തില്‍ കുറയാത്ത പോരാളികള്‍ ഉണ്ടായിരുന്നു. നായന്മാരെപ്പോലെ ആയുധമേന്തൈ നടന്നിരുന്ന ആദ്യകാല നസ്രാണികളാണവര്‍. സ്വന്തമായി കോട്ടയും മറ്റുമില്ലാത്ത അവര്‍ പരിശീലനം നടത്തിയിരുന്നത് ഇവിടെ വച്ചണ് എന്നു പറയ്പ്പെടുന്നു. അങ്ങനെ സ്ഥിരമായി അങ്കക്കസര്‍ത്തുകള്‍ നടന്നിരുന്നതിനാലലയിരിക്കാം അങ്കമാലി എന്ന പേര്‍ വന്നത് എന്നു കരുതുന്നു. [1] *1799-ല് റോമില്‍ നിന്നു അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയ സംസ്കൃത-ലാറ്റിന്‍-വ്യാകരണ ഗ്രന്ഥത്തില്‍ അങ്കമാലി എന്നതിന് സര്‍ക്കസ്(Circus) എന്നാണ് അര്‍ത്ഥം എഴുതിക്കാണുന്നത്. ഈ ഗ്രന്ഥം അര്‍ണ്ണോസ് പാതിരിയെഴുതിയതും പ്രസിദ്ധപ്പെടുത്തിയത് പൗളിനോസ് പാതിരിയുമാണ്. ഇതില്‍ നിന്നും അങ്കത്തിനും മറ്റുമുള്ള അഭ്യാസങ്ങള്‍ നടത്തിയിരുന്ന മൈതാനം ആയിരിക്കാം ഇങ്ങനെ ആയത് എന്നും അനുമാനിക്കാം.
  • മറ്റൊരു വാദം ആലി എന്ന ഒരു മല്ലന്‍ അങ്കം ജയിച്ചതിനാലാണ്‌ അങ്കമാലി എന്ന പേര്‍ വന്നു എന്നാണ്‌. [2]
  • പ്രാചീന കാലത്ത് തുറമുഖത്തിന്‌ മാലി എന്ന് വിളിച്ചിരുന്നു എന്നും (ഉദാ:മാലിയങ്കര)മാലി കുരുമുളകു കേന്ദ്രമാണെന്നു കോസ്മസ്സ് സൂചിപ്പിച്ചിരിക്കുന്നുണ്ട്. ഇന്നത്തെ മാഞ്ഞാലിത്തോട് അന്ന് പെരിയാറായിരുന്നു , മാലിയിലേക്ക് കപ്പല്‍ കയറ്റാനായി കുരുമുളക് കൊണ്ട് പോയിരുന്ന വഴിയിലെ ഒരു കവലയായിരുന്നു അങ്കമാലി. അങ്ങനെയുള്ള ഇടത്താവളത്തിനെ അങ്കമാലി എന്ന് വിളിച്ചിരുന്നതാവാം എന്നുമാണ്‌ വി.വി.കെ. വാലത്തിന്റെ അഭിപ്രായപ്പെടുന്നത്. [3]
  • അങ്കെ മാലി എന്ന് മൂല ദ്രാവിഡഭാഷയില്‍ മാലിയങ്കരയിലേക്കുള്ള യാത്രയുടെ തുടക്കമെന്ന നിലയില്‍ വിളിച്ചിരുന്നതുമാവാം എന്നുൊരു വാദമുണ്ട്.

പതിനേഴാം നൂറ്റാണ്ടു വരെ അങ്കമാലി ഉള്‍പ്പെടുന്ന അലങ്ങാട് താലൂക്ക് കൊച്ചി രാജ്യത്തിലായിരുന്നു. പിന്നിടാണ് അത് തിരുവിതാംകൂറിന് ദാനം കിട്ടിയത്.

[തിരുത്തുക] ചരിത്രം

അങ്ങാടിക്കടവ്- പണ്ട് തോമാശ്ലീഹ വന്നിറങ്ങിയെന്നു കരുതുന്നതാണ് ഈ കടവ്
അങ്ങാടിക്കടവ്- പണ്ട് തോമാശ്ലീഹ വന്നിറങ്ങിയെന്നു കരുതുന്നതാണ് ഈ കടവ്

ചേരന്മാരുടെ കീഴിലായിരുന്ന ഇവിടം കലക്രമത്തില്‍ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും കീഴിലായി. കൊച്ചി രാജാവിന്റെ സാമന്തനായിരുന്ന ആലങ്ങാട്ടു രാജാവാണ് ഇവിടം ഏറെ നാള്‍ ഭരിച്ചിരുന്നത്. ഇത് 17-ആം നൂറ്റാണ്ടുവരെ തുടര്‍ന്നു. അതിനു വളരെ മുന്നേ തന്നെ ജൈനരും ബുദ്ധമതക്കാരും ഇവിടെയുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. കോതകുളങ്ങര, ചെങ്ങമനാട് എന്നീ സ്ഥലങ്ങളായിരുന്നു ജൈനരുടെ വിഹാരം. മലയാറ്റൂര്‍ ബുദ്ധകേന്ദ്രവുമായിരുന്നു. ശ്രീമൂലവാസത്തിലേക്ക് അങ്കമാലിയില്‍ നിന്ന് പുഴമാര്‍ഗ്ഗം ഉണ്ടയിരുന്നതായും രേഖകള്‍ കാണുന്നു. ഉത്തരേന്ത്യയില്‍ നിന്ന് ശ്രീമുലാവാസത്തലേക്കുള്ള വഴിയിലാണ്‌ അങ്കമാലി എന്നത് അങ്കമാലിയില്‍ നിന്ന് കിട്ടിയ ഉത്തരേന്ത്യന്‍ നാണയങ്ങള്‍ ബുദ്ധമതക്കാര്‍ കൊണ്ടുവന്നതാവാനുള്ള സാധ്യതക്ക് ബലം നല്‍കുന്നു. [3] അങ്കമാലിക്കടുത്തുള്ള ഇളവൂര്‍ തൂക്കം ബുദ്ധമതക്കാര്‍ തുടങ്ങിവച്ച ആചാരങ്ങളുടെ ഭാഗമാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഇന്ന് മലയാറ്റൂര്‍ പള്ളി സ്ഥിതി ചെയ്യുന്ന മലക്കരികില്‍ ബുദ്ധമത സന്യാസിമാരുടെ ക്ഷേത്രമുണ്ടായിരുന്നതിന്റെ തെളിവ് എന്നോണം പാറയില്‍ കൊത്തി വക്കപ്പെട്ട വലിയ കാല്പാദം കാണാം. നസ്രാണികളുടെ ചരിത്രത്തില്‍ പ്രത്യേക സ്ഥാനമാണ് അങ്കമാലിക്കുള്ളത്. ക്രി.വ. 409-ല്‍ സ്ഥാപിക്കപ്പെട്ടു എന്നു പറയ്പ്പെടുന്ന വി. മറിയത്തിന്റെ നാമഥേയത്തിലുള്ള സുറിയാനിപള്ളി ഇവിടം ക്രിസ്ത്യാനികളുടെ കേന്ദ്രമാകുന്നതിനു മുന്നേ തന്നെ ഉണ്ടായതാണ്.

ക്രി.വ. 58 ല്‍ തോമാശ്ലീഹ കൊടുങ്ങല്ലൂര്‍ വന്നിറങ്ങിയശേഷം മാള വഴി അദ്ദേഹം അങ്കമാലിയിലെ അങ്ങാടിക്കടവില്‍ വന്നിറങ്ങി എന്നും ഇവിടെ നിന്നാണ് മലയാറ്റൂരിലെ ബുദ്ധകേന്ദ്രം ലക്ഷ്യമാക്കി പോയത് എന്നും കരുതുന്നു. [1] 9-ആം നൂറ്റാണ്ടില്‍ വിദേശീയരായ മുഹമ്മദീയന്മാര്‍ കൊടുങ്ങല്ലൂര്‍ പട്ടണം ആക്രമിച്ച് നശിച്ചപ്പോള്‍ ക്രിസ്ത്യാനികള്‍ അവിടെനിന്നു പാലായനം ചെയ്തു. അതില്‍ ഒരു വിഭാഗം ആലങ്ങാട്ട് രാജാവിനെ ആശ്രയിക്കുകയും അങ്കമാലിയില്‍ വേരുറപ്പിക്കുകയും ചെയ്തു. അവര്‍ അവിടെ ഒരു പട്ടണം സ്ഥാപിക്കുകയും പള്ളിയും മറ്റു വിഹാരകേന്ദ്രങ്ങള്‍ പണിയുകയും ചെയ്തു. ക്രി.വ. 822-ല് എത്തിയ മാര്‍ സബര്‍ ഈശോ മാര്‍ അഫ്രോത്ത് എന്നിവര്‍ അകപ്പറമ്പ് എന്ന സ്ഥലത്ത് പള്ളി സ്ഥാപിച്ചു. ഇതിനു ശേഷമാണ് തരിസാപ്പള്ളി നിര്‍മ്മിക്കുന്നത്.‍ ഇതിനു മുന്നേ തന്നെ ക്രിസ്ത്യാനികള്‍ ഇവിടെ വന്ന് പള്ളികളും മറ്റും പണിയുകയും ചെയ്തിട്ടുണ്ട്. അതിനേക്കാള്‍‍ വളരെ മുന്‍പു തന്നെ ഇവിടം സുഗന്ധദ്രവ്യങ്ങളുടെ കച്ചവട കേന്ദ്രമായിരുന്നു.

അകപ്പറമ്പിലെ മാര്‍ ശബോര്‍ അഫ്രോത്ത് പള്ളി. ക്രി.വ. 825-ല് സ്ഥാപിക്കപ്പെട്ട് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയാണിത്
അകപ്പറമ്പിലെ മാര്‍ ശബോര്‍ അഫ്രോത്ത് പള്ളി. ക്രി.വ. 825-ല് സ്ഥാപിക്കപ്പെട്ട് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയാണിത്

പിന്നീട് ഇവിടം ഭരിച്ചിരുന്നത് മങ്ങാട് സ്വരൂപത്തിലെ താവഴികളിലെ നാടുവാഴികളായിരുന്നു. കറുത്തതാവഴിക്കരുടെ രാജധാനി മാങ്ങാട്ടുകര ഉണ്ണിമഠവും വെളുത്ത താവഴിക്കാരുടേത് ആലങ്ങാട്ട് കോട്ടപ്പുറവും ആയിരുന്നു. എന്നാല്‍ ഇവ കാലക്രമത്തില്‍ അന്യം വന്നു പോയി. പിന്നീട് ഇവിടത്തെ മിക്കവാറും സ്ഥലങ്ങളെല്ലാം പള്ളികളുടെ കീഴിലായീ മാറി. പോര്‍ട്ടുഗീസുകാരും ഇവിടെ കുറേക്കാലം വ്യാപരത്തില്‍ ഏര്‍പ്പെട്ടു. അവരുടെ കാലത്താണ് അങ്കമാലിയില്‍ പോര്‍ക്കുകളും മറ്റും വന്നത്. പോര്‍ട്ടുഗലില്‍ നഗരശുചീകരണത്തിന് സഹായിച്ചിരുന്നത് പന്നികളും പോര്‍ക്കുകളും ആയിരുന്നു.

1756 ല് സാമൂതിരി ആലങ്ങാട് ആക്രമിച്ചു കീഴടക്കിയെങ്കിലും 1762-ല് തിരുവിതാംകൂര്‍ സൈന്യം കൊച്ചി രാജ്യം രാജാവിനെ സഹായിക്കുകയും സാമൂതിരിയെ തോല്പിച്ച് ഓടിക്കുകയും ചെയ്തു ഇതിനു പകരമായി ആലങ്ങാട്, പറവൂര്‍ എന്നീ താലൂക്കുകള്‍ തിരുവിതാംകൂറിന് സമ്മാനമായി കൊച്ചിരാജാവ് നല്കി. അങ്ങനെ വിവിധ രാജവംശത്തിനറ്റെ ചുവട്ടിലായി മാറി മാറി ഭരിക്കപ്പെട്ടിട്ടുണ്ടിവിടം.

ടിപ്പു സുല്‍ത്താന്‍ 1788 ഡിസംബറില്‍ കൊച്ചി രാജാവിനെ പാലക്കാട്ട് വച്ച് കാണുകയും തിരുവിതാംകൂറിന്റെ മേല്‍കോയമയില്‍ നിന്ന് വിടുവിക്കാമെന്നും പകരമായി ആലങ്ങാടും പറവൂരും കൊടുക്കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും കൊച്ചിരാജാവിനത് സ്വീകാര്യമായിരുന്നില്ല. കൊച്ചിയിലെ ഡച്ചു കോട്ടകളിലും സുല്‍ത്താന് കണ്ണുണ്ടായിരുന്നു. എന്നാല്‍ സന്ധി സംഭാഷണങ്ങള്‍ എല്ലാം നിരാകരിച്ച കൊച്ചിയെ ശത്രുതാ മനോഭാവത്തോടെയാണ് ടിപ്പു കണ്ടത്. അതുകോണ്ടായിരിക്കണം കൊച്ചി പിടിക്കാനുള്ള ശ്രമത്തിനിടയില്‍ വഴിയില്‍ വച്ച് എല്ലാ പള്ളികളും ക്ഷേത്രങ്ങളും കൊള്ളയടിച്ച്, പാടങ്ങളും മറ്റും അഗ്നിക്കിരയാക്കി താറുമാറാക്കി അവര്‍ കടന്നുപോയത്. മൈസൂരില്‍ ഇംഗ്ലീഷ് പട്ടാളം അടുത്തപ്പോളാണ് ടിപ്പു പിന്‍‍വാങ്ങിയത്.

1902 ല്‍ എറണാകുളം -ഷൊര്‍ണ്ണൂര് തീവണ്ടിപ്പാത തുറന്നപ്പോള്‍ അങ്കമാലി ഒരു തീവണ്ടി സ്റ്റേഷനായി.

“അങ്കമാലി കല്ലറയില്‍ നമ്മുടെ സോദരരുണ്ടെങ്കില്‍“ എന്ന് അമുദ്രവാക്യമാണ് കേരളത്തിന്റെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയെ താഴെയിറക്കിയത്. എന്‍.എസ്.എസ് നേതാവായ മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ നടന്ന കമ്മ്യൂണിസ്റ്റ് നയങ്ങള്‍ക്കെതിരേയുള്ള പ്രക്ഷോഭണ ഫലമായി അങ്കമാലി, പുല്ലുവിള, വെട്ടുകാട്, ചെറിയതുറ എന്നിവിടങ്ങളില്‍ 1959 ജൂണ്‍ 12 ന് പോലീസ് വെടിവെയ്പ്പ് ഉണ്ടാവുകയും അങ്കമാലിയില്‍ ഏഴുപേരോളം പേര്‍ മരിക്കുകയും തുടര്‍ന്ന് മന്ത്രി സഭ നിലം പതിക്കുകയും ചെയ്തു.

[തിരുത്തുക] ഭൂമിശാസ്ത്രം

അങ്കമാലിയുടെ ഭൂപടം
അങ്കമാലിയുടെ ഭൂപടം

അങ്കമാലിയുടെ ഭൂപ്രകൃതിയില്‍ വിസ്മയകരമായ മാറ്റങ്ങളാണ് കാലപ്രവാഹത്തിനൊപ്പം സംഭവിച്ചത്. [4] അങ്കമാലി മുന്‍പ് ഒരു കുന്നിന്‍ പ്രദേശമായിരുന്നു എന്ന് ബുക്കാനന്‍ പ്രതിപാദിച്ചിട്ടുള്ളത്. ഉദയം‍പേരൂര്‍ ആ കുന്നിന്റെ താഴ്വാരത്തായി വരുമത്രെ. മേല്‍ സൂചിപ്പിച്ചിരിക്കുന്ന പോലെ കുന്നിന്‍ മുകളിലെ ഒരു മൈതാനവും അതിനു ചുറ്റും ഒഴുകിയിരുന്ന ഒരു ജലപാതയും ചേര്‍ന്നതാണീ ഭൂപ്രദേശം. ഈ ജലപാത അങ്കമാലി- മാഞ്ഞാലി തോട് എന്നപേരില്‍ അറിയപ്പെടുന്നു. പണ്ടുകാലത്ത് പെരിയാറില്‍ നിന്നു തിരിയുന്ന് ഒരു വലിയ നദിയായിരുന്നു. പെരിയാറിന്റെ ഗതി വെള്ളപ്പൊക്കത്തില് (1342)മാറിയശേഷം വളരെ ശുഷ്കിച്ചാണ് ഒഴുകുന്നതെങ്കിലും ഒരിക്കലും വറ്റാറില്ല. ഈ തോട് കുന്നിന്‍ മുകളിലുള്ള പ്രദേശത്തെ മൂന്നായി തിരിക്കുന്നതു പോലെയാണ് ഭൂപ്രകൃതി.

അങ്കമാലി- മാഞ്ഞാലി തോട്, പണ്ട് പുഴയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന വീതി കാണാം
അങ്കമാലി- മാഞ്ഞാലി തോട്, പണ്ട് പുഴയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന വീതി കാണാം

പടിഞ്ഞാറും വടക്കും പാടശേഖരങ്ങളും (ചമ്പന്നൂര്‍, എളവൂര്‍, കരയാംപറമ്പ്, മൂക്കന്നൂര്‍) തെക്കും കിഴക്കും സമതലപ്രദേശങ്ങളും ആണ്. പടിഞ്ഞാറുഭാഗത്ത് കൊക്കരണിമാലി എന്ന പാടശേഖരവും അങ്ങാടിക്കടവു വരെ നീണ്ടു പോകുന്നു. നടുക്കായി അങ്ങാടികളും പള്ളികളും രൂപം കൊണ്ടിരിക്കുന്നു. മറ്റൊരു തെക്ക് കിഴക്കന്‍ ഭാഗത്തായി അകപ്പറമ്പ്,നെടുമ്പാശ്ശേരി എന്നീ പാടശേഖരങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ഇതു രൂപീകൃതമായശേഷവും വളരെയേറേ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. തെക്കു ഭാഗത്തായി തേമാലി എന്ന് ഇരുപ്പൂ നിലങ്ങള്‍ ഉണ്ട്.

അങ്കമാലി-മാഞ്ഞാലി തോട്(പഴയ പുഴ) മധുരപ്പുറം കൂടി മാഞ്ഞാലിയില്‍ വച്ച് മംഗലപ്പുഴയില്‍ ചേരുന്നു. ഇതിനു കരയിലായിട്ട് പ്രധാനപ്പെട്ട ഭൂവിഭാഗങ്ങളും കാണപ്പെടുന്നത് തോടിന്റെ പഴയ പ്രതാപം വിളിച്ചോതുന്നു. കരയില്‍, തിരുനായത്തോട് ക്ഷേത്രം, കൃഷ്ണസ്വാമി ക്ഷേത്രം, ജൈനരുടെ കാവ്, വേങ്ങൂര്‍ ഭഗവതി ക്ഷേത്രം, കിടങ്ങൂര്‍ ക്ഷേത്രം, മാങ്ങാട്ടുകര , ഉണ്ണിമഠം, വെമ്പിളിയം ക്ഷേത്രം, കോതകുളങ്ങര ക്ഷേത്രം, മധുര-കൊടുങ്ങല്ലൂര്‍ പാതയിലെ ഇടത്താവളമായ അങ്ങാടിക്കടവ് (മലഞ്ചരക്കുകളുടെ പണ്ടികശാല), പടുപുരയിലെ ക്ഷേത്രങ്ങള്‍, അകപ്പറമ്പ്വലിയപള്ളി, കൊടുശ്ശേരി, എളവൂര്‍ ഭഗവതിക്കാവ്, മൂഴിക്കുളം ക്ഷേത്രം, മൂഴിക്കുളം പള്ളി എന്നിവയുണ്ട്.

മറ്റൂരിലെ കനാല്‍
മറ്റൂരിലെ കനാല്‍

[തിരുത്തുക] പതിനെട്ടര ചേരികള്‍

അങ്കമാലിക്കു ചുറ്റും പതിനെട്ടര ചേരികള്‍ ഉണ്ട്. ഇത് തീയ്യരുടേയും ബൌദ്ധരുടേയും വിഹാരമാണെങ്കിലും അങ്കമാലിയില്‍ ക്രിസ്ത്യന്‍ കുടിയേറ്റക്കാരുടെ ഭൂമിയായാണ് കാണപ്പെടുന്നത്. തിയ്യരുടേതായി രേഖകള്‍ ഇല്ലെങ്കിലും ബുദ്ധമതക്കാരുടേതാവാനാണ് വഴി എന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. ഇതില്‍ അര എന്നത് രാജകീയമായ ഒന്നിനെയാണ് ഉദ്ദേശിക്കുന്നത്(ഉദാ: പതിനെട്ടരക്കവികള്‍, പതിനെട്ടര ക്ഷേത്രങ്ങള്‍) തഴെപ്പറയുന്നവയാണ് അവ

  1. നെടുമ്പാശ്ശേരി
  2. അടുവാശ്ശേരി
  3. പാലപ്രശ്ശേരി
  4. കപ്രശ്ശേരി
  5. കോടുശ്ശേരി
  6. മള്ളുശ്ശേരി
  7. പടപ്പശ്ശേരി
  8. കുറുമശ്ശേരി
ഗീവര്‍ഗീസ് സഹദായുടെ കീഴിലുള്ള പള്ളി. ഡിസംബര്‍ 2007-ല് കൂദാശ ചെയ്യപ്പെട്ടു
ഗീവര്‍ഗീസ് സഹദായുടെ കീഴിലുള്ള പള്ളി. ഡിസംബര്‍ 2007-ല് കൂദാശ ചെയ്യപ്പെട്ടു
  1. കണ്ണംകുഴിശ്ശേരി
  2. പൂവത്തുശ്ശേരി
  3. കുന്നപ്പിള്ളിശ്ശേരി
  4. തുരുത്തുശ്ശേരി
  5. പുതുവാശ്ശേരി
  6. കുന്നിശ്ശേരി
  7. പൊയ്ക്കാട്ടുശ്ശേരി
  8. കരിപ്പാശ്ശേരി
  9. പാലിശ്ശേരി
  10. പറമ്പുശ്ശേരി
  11. വാപ്പാലശ്ശേരി ( അരശ്ശേരിയായി അറിയപ്പെടുന്നു)

[തിരുത്തുക] സാംസ്കാരികം

കോതകുളങ്ങര ഭഗവതിക്ഷേത്രം
കോതകുളങ്ങര ഭഗവതിക്ഷേത്രം

സാംസ്കാരിക രംഗത്തെ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് അങ്കമാലി. ഇവിടെ 90 ശതമാനത്തിലേറേ ക്രൈസ്തവരായതിനാല്‍ ക്രിസ്തീയ മതവുമായി ബന്ധപ്പെട്ട കലാ സാംസ്കാരിക രംഗങ്ങളിലാണിവ എന്നു മാത്രം. ജൈന ബുദ്ധമതങ്ങള്‍ പ്രാചീന കാലം മുതല്‍ക്കേ ഇവിടെ ഉണ്ടായിരുന്നതിനാല്‍ ക്ഷേത്രങ്ങളിലും മറ്റും അവയുടെ സ്വാധീനങ്ങള്‍ കാണാം. ജൈന മതക്കാരെ നമ്പൂതിരിമാര്‍ പീഡിപ്പിച്ചിരുന്നത്തിന്റെ ബാക്കി പത്രമായി ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ കല്ലു കൊണ്ടുള്ള കഴുമരങ്ങളും പ്രതീകങ്ങളും ഇന്നും നിലനില്‍കുന്നു.(ഉദാ: മൂഴിക്കുളം ക്ഷേത്രം) മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ് ഇവിടത്തെ പള്ളികളിലെ ചുവര്‍ ചിത്രങ്ങള്‍ (Fresco Paintings). അകപ്പറമ്പ് മാര്‍ സബര്‍ ഇശോ പള്ളി, അങ്കമാലി കരേറ്റ മാതാവിന്റെ പള്ളി (വി.മറിയ) എന്നിവയിലെ ചുവര്‍ ചിത്രങ്ങള്‍ വിഖ്യാതമാണ്. ഇവ പലതും ബൈബിളിനെ ആസ്പദാമാക്കിയുള്ളതും അന്നത്തെ മെത്രാന്മാരെക്കുറിച്ചുമുള്ളതാണ്. രചനാകാലം പതിനേഴാം നൂറ്റാണ്ടാണ്. മധ്യ ഏഷ്യയിലെ ചിത്ര ശൈലിയുടേയും കേരളീയ ചുവര്‍ചിത്രകലയുടെയും സമന്വയമാണ് ഇവ എന്ന് പല ചരിത്ര, ചിത്രകാരന്മാരും അവകാശപ്പെടുന്നു. പള്ളികളില്‍ റബേക്കകൊട്ടും (വയലിന്‍), പാട്ടും ഉണ്ട്, ഇത് ഗോവന്‍ സംഗീത രീതിയാണ്. കൊടിമരം, കൊടികയറ്റ്, കതിന വെടി, മുത്തുക്കുട, തഴക്കുട, എന്നീ പേര്‍ഷ്യന്‍ അലങ്കാര രൂപങ്ങളും ആലവട്ടം വെണ്‍ചാമരം തുടങ്ങി ചൈനീസ് സംസ്കാരത്തിന്റെ ഭാഗമായ ആകര്‍ഷണങ്ങള്‍ പ്രചരിപ്പിക്കുന്നതിലും അവ ഹൈന്ദവ ആചാരങ്ങളുമായി സമന്വയിപ്പിക്കുന്നതിലും അങ്കമാലിയിലെ പള്ളികളിലെ പെരുന്നാളുകള്‍ വളരെയധികം പങ്കു വഹിച്ചിട്ടുണ്ട്.

ദേശീയ പാത 47
ദേശീയ പാത 47

പരിച മുട്ടുകളി, കോല്‍ക്കളി, വില്ലടിച്ചാന്‍ പാട്ട് , റമ്പാന്‍ പാട്ട്, ചവിട്ടു നാടകം തുടങ്ങിയ കലകളും പ്രചരിപ്പിക്കുന്നതില്‍ അങ്കമാലി മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. അങ്കമാലിയിലെ പോര്‍ക്ക് കൃഷി ഇവിടത്തെ സംസ്കാരത്തിന്റെ തന്നെ ഭാഗമായിട്ടുണ്ട്. മറ്റു ദേശക്കാര്‍ പരിഹാസരൂപേണ ഉപയോഗിക്കാറുള്ള പ്രയോഗമായി ഇത് മാറി. ആലാഹായുടെ പെണ്മക്കള്‍ എന്ന നോവലില്‍ ‘അങ്കമാലിയില്‍ പോര്‍ക്കു കൃഷിയുണ്ടെന്നും അതുകൊണ്ട് അവിടത്തെ ചെക്കനെ തനിക്കിഷ്ടമല്ലെന്നും.. “ അങ്കമാലി പോര്‍ക്കിനും ചുങ്കക്കാരന്‍ പൈലിക്കും..” എന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്’. ആദ്യകാലങ്ങളിലെ സുന്നഹദോസുകള്‍ എല്ലാം അങ്കമാലിയുമായി ബന്ധപ്പെട്ടവയായിരുന്നു. കേരളത്തിന്റെ മൊത്തം ക്രൈസ്തവ പാരമ്പര്യം നിര്‍ണ്ണയിക്കുന്നതിലും സഭകളുടെ വിഭജനത്തിനു ഇവയുടെ പങ്ക് നിസ്തുലമാണ്.

[തിരുത്തുക] പള്ളികള്‍

വളരെയധികം പള്ളികള്‍ ഉള്ള സ്ഥലമാണ് അങ്കമാലി. പുരാതന ക്ഷേത്രങ്ങളുടെ നിര്‍മ്മിതിയും ഇവയും തമ്മില്‍ ധാരാളം സാദൃശ്യങ്ങള്‍ ഉണ്ട്. അമ്പലങ്ങളുടെ ശ്രീകോവിലിനു സമാനമായ ഗോപുരങ്ങള്‍ ഇവയ്ക്കുള്ളതായി കാണാം. ഒരേ തെരുവില്‍ തന്നെ മുന്നോ അതിലധികമോ പള്ളികള്‍ കപ്പേളകള്‍ എന്നിവ കാണാം. പുരോഹിതന്മാരും അല്‍മായക്കാരുമൊക്കെയായി ക്രിസ്ത്യന്‍ ജനങ്ങളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയായിരുന്നു. അടുത്തുള്ള സ്ഥലങ്ങളായ കൊരട്ടി, മലയാറ്റൂര്‍, മൂഴിക്കുളം, മഞ്ഞപ്ര, കാഞ്ഞൂര്‍, എന്നിവിടങ്ങളിലും പുരാതനമായ പള്ളികള്‍ ഉണ്ട്. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ മറ്റനേകം പള്ളികള്‍. വെറും നാലു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. വടക്കേ ചമ്പന്നൂര്‍, തെക്കേ ചമ്പന്നൂര്‍, വാപ്പാലശ്ശേരി, ജോസ്പുരം, കവരപ്പറമ്പ്, കരയാമ്പറമ്പ്, കിടങ്ങൂര്‍, വേങ്ങൂര്‍, എന്നീ സ്ഥലങ്ങളില്‍ പത്തിലധികം ദേവാലയങ്ങള്‍ വന്നു.

16-ആം നൂറ്റാണ്ടില്‍ സ്ഥാപിച്ച അകപ്പറമ്പ് റോമന്‍ കത്തോലിക്ക പള്ളിക്ക് ഏറേ പ്രത്യേകതകള്‍ ഉണ്ട്. മാര്‍ ശബോര്‍ പള്ളിയുടെ വടക്കു ഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്.[5] തായ് സഭയില്‍ നിന്നു വിഘടിച്ചെങ്കിലും സാമുദായിക സപര്‍ദ്ധ പുറത്തു വരാത്ത രീതിയില്‍ സൗഹാര്‍ദ്ധപരമായാണ് രണ്ടു പള്ളികളും ഇടവകക്കാരും ഇന്നു വരെ വര്‍ത്തിച്ചിട്ടുള്ളത്.മറ്റൊരു പള്ളി വി. ഹോര്‍മിസിന്റെ പേരിലാണ്. അങ്കമാലിക്കാര്‍ക്ക് ഇത് കിഴക്കേപ്പള്ളിയാണ്. ഈയിടെ പുതുക്കി പണിഞ്ഞ വി.ജോര്‍ജിന്റെ പേരിലുള്ള ഗീവര്‍ഗീസ് പള്ളി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണെന്ന് പറയപ്പെടുന്നു.

[തിരുത്തുക] മറ്റു പള്ളികളൂടെ ചിത്രങ്ങള്‍

[തിരുത്തുക] ക്ഷേത്രങ്ങള്‍

[തിരുത്തുക] വിദ്യാഭ്യാസ രംഗം

[തിരുത്തുക] വ്യവസായം

[തിരുത്തുക] സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങള്‍

[തിരുത്തുക] പ്രമുഖരായ വ്യക്തികള്‍

  • പി.പി. തങ്കച്ചന്‍

[തിരുത്തുക] ചിത്രസഞ്ചയം

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 അങ്കമാലി, വര്‍ഗീസ്; ഡോ. ജോമോന്‍ തച്ചില്‍ (2002). അങ്കമാലി രേഖകള്‍. എറണാകുളം, കേരള: മെറിറ്റ് ബുക്സ്. 
  2. കേരളസ്ഥലനാമകോശം വാല്യം 1, താള്‍ 381, 1984, തിരുവനന്തപുരം
  3. 3.0 3.1 വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എറണാകുളം ജില്ല. തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. 
  4. വര്‍ഗീസ് അങ്കമാലി, ഡോ. ജോമോന്‍ തച്ചില്‍; അങ്കമാലി രേഖകള്‍; താള്‍ 142-144, മെറിറ്റ് ബുക്സ് എറണാകുളം 2002.
  5. സഹസ്രാബ്ദ സ്മരണിക - അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കൊബായ സുറിയാനി പള്ളി, വാപ്പാലശ്ശേരി . 1997.
ആശയവിനിമയം