സയ്യിദ്‌ അബുല്‍ അഅ്ലാ മൗദൂദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇരുപതാം നൂറ്റാണ്ടിലെ ലോക ഇസ്ലാമിക പണ്ഡിതന്‍മാരില്‍ അഗ്രഗണ്യനായിരുന്നു സയ്യിദ് അബ്ദുല്‍ അഅ്ലാ മൗദൂദി. 1903 സെപ്റ്റംബര്‍ 25ന് (ഹിജ്റ വര്‍ഷം 1321 റജബ് 3-ന്) പഴയ ഹൈദറാബാദ് സംസ്ഥാനത്തെ ഔറംഗാബാദിലായിരുന്നു ജനനം. സ്വൂഫി പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസന്‍ മതഭക്തനായ ഒരു വക്കീല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളില്‍ ഇളയവനായിരുന്നു അബുല്‍ അഅ്ലാ. മാതാവ് റുഖിയ്യാ ബീഗം.

വീട്ടില്‍നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയശേഷം മദ്റസ ഫുര്‍ഖാനിയ്യയില്‍ ചേര്‍ത്തു. സെക്കന്ററി വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ഹൈദറാബാദിലെ ദാറുല്‍ ഉലൂമില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. പിതാവിന്റെ രോഗവും മരണവും മൂലം ഔപചാരികപഠനം മുടങ്ങി. എന്നാല്‍, സ്വന്തം നിലക്ക് അത്യധ്വാനം ചെയ്ത് അദ്ദേഹം പഠിച്ചുമുന്നേറി. 20 വയസ്സ് തികയും മുമ്പ് തന്നെ മാതൃഭാഷയായ ഉര്‍ദുവിനു പുറമെ അറബി, പേര്‍ഷ്യന്‍, ഇംഗ്ളീഷ് ഭാഷകള്‍ അദ്ദേഹം വശമാക്കി. വിവിധ വിഷയങ്ങള്‍ വിശദമായി പഠിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു.

നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ആദ്യ പുസ്തകം അല്‍ ജിഹാദു ഫില്‍ ഇസ്ലം (ഇസ്ലാമിലെ ജിഹാദ്) എന്നതായിരുന്നു. 1940-കളോടെ സമഗ്രമായ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതിനെ കുറിച്ച് ഗൌരവപൂര്‍വം ചിന്തിക്കാന്‍ തുടങ്ങിയ മൌദൂദി സാഹിബ് 1941 ആഗസ്ത് 26 ന് ലാഹോറില്‍ വിളിച്ചുചേര്‍ത്ത നാട്ടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള 72 പേര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച് ജമാഅത്തെ ഇസ്ലാമിക്ക് രൂപം കൊണ്ടു. ആദ്യത്തെ അമീറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1972-ല്‍ ആരോഗ്യകാരണങ്ങളാല്‍ ഉത്തരവാദിത്വം ഒഴിയുന്നതുവരെ ആ ചുമതല നിര്‍വഹിച്ചു.

സ്വാതന്ത്യ്ര സമര കാലത്ത് സാമുദായികതയെ ശക്തമായി നിരാകരിച്ച അദ്ദേഹം ഇന്ത്യാ വിഭജനത്തെ ശക്തമായി എതിര്‍ത്തു. ഇന്ത്യാ വിഭജനം ഒരു യാഥാര്‍ഥ്യമായതിനെത്തുടര്‍ന്ന് അദ്ദേഹം പാക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു.

1962-ല്‍ 'റാബിത്വതുല്‍ ആലമില്‍ ഇസ്ലാമി'യുടെ സ്ഥാപകസമിതിയില്‍ അംഗമായ മൌദൂദിക്കാണ് 1979-ല്‍ അന്തരാഷ്ട്രതലത്തില്‍ ഇസ്ലാമികസേവനത്തിനുള്ള പ്രഥമ ഫൈസല്‍ അവാര്‍ഡ് ലഭിച്ചത്. കൂടാതെ ശ്രദ്ധേയങ്ങളായ ഒട്ടേറെ ബഹുമതികളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

നേരത്തേയുണ്ടായിരുന്ന വൃക്കരോഗം 1979 ഏപ്രിലില്‍ വര്‍ധിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കടിപ്പെടുകയും ചെയ്തു. ചികിത്സക്കായി അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രന്‍ ന്യൂയോര്‍ക്കിലെ ബഫലോയില്‍ ഡോക്ടറായിരുന്നു. ശസ്ത്രക്രിയയെത്തുടര്‍ന്ന് 1979 സെപ്റ്റംബര്‍ 22-ന് അദ്ദേഹം നിര്യാതനായി. 76 വയസ്സായിരുന്നു. ജനാസ പിന്നീട് പാകിസ്താനിലേക്ക് കൊണ്ടുവന്ന് ലാഹോറിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

ആശയവിനിമയം
ഇതര ഭാഷകളില്‍