ജമാഅത്തെ ഇസ്ലാമി കേരള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള ജമാഅത്തെ ഇസ്ലാമിയുടെ കോഴിക്കോട്ടെ ആസ്ഥാനമായ ഹിറാ സെന്റര്‍
കേരള ജമാഅത്തെ ഇസ്ലാമിയുടെ കോഴിക്കോട്ടെ ആസ്ഥാനമായ ഹിറാ സെന്റര്‍

ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകമാണ് ജമാഅത്തെ ഇസ്ലാമി കേരള. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അതേ നയങ്ങളും പ്രവര്‍ത്തന പരിപാടികളുമാണ് കേരള ഘടകവും പിന്തുടരുന്നത്. കോഴിക്കോട് ഹിറാ സെന്ററിലാണ് കേരളത്തിലെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] ഭരണഘടന

ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന [1] പുസ്തക രൂപത്തില്‍ അച്ചടിച്ച് പൊതു വിപണിയില്‍ വില്‍പനക്കുണ്ട്.

[തിരുത്തുക] ചരിത്രം

1941 ആഗസ്റ്റ് 27-ന് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകരില്‍ ഒരാളായ സയ്യിദ്‌ അബുല്‍ അഅ്ലാ മൗദൂദിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നത് 1944-ലാണ്. മര്‍ഹൂം ഹാജി വി.പി. മുഹമ്മദലി സാഹിബ് ജമാഅത്തിന്റെ പ്രഥമ കേന്ദ്രമായ പഞ്ചാബിലെ പഠാന്‍കോട്ടിലെ ദാറുല്‍ ഇസ്ലാമില്‍നിന്ന് പ്രഥമ അമീര്‍ കൂടിയായ മൗലാനാ മൗദൂദിയെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ ശേഷം കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. 1948 ജനുവരി 30-ന് കോഴിക്കോട്ടാണ് കേരളത്തിലെ ആദ്യത്തെ ഘടകം നിലവില്‍ വന്നത്.

കോഴിക്കോട്ട് പട്ടാളപ്പള്ളിയിലെ ഖത്തീബായിരുന്ന ഹാജിസാഹിബ് (വി.പി. മുഹമ്മദാലി സാഹിബ്) അതോടൊപ്പം സ്വദേശമായ വളാഞ്ചേരിയിലും പ്രവര്‍ത്തിച്ചു. ആദ്യമേ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, വാളാഞ്ചേരിയില്‍ ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും അതിന്റെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടു പോവുകയുമായിരുന്നു അദ്ദേഹം. ആദര്‍ശത്തില്‍ അചഞ്ചലതയും കര്‍മരംഗത്ത് ആത്മാര്‍ഥതയും വ്യക്തിജീവിതത്തില്‍ വിശുദ്ധിയും ഉള്ളവര്‍ക്കു മാത്രമേ സംഘടനയില്‍ അംഗത്വം നല്‍കാവൂ എന്നത് ജമാഅത്തിന്റെ തീരുമാനവും ഹാജി സാഹിബിന്റെ ശാഠ്യവുമായിരുന്നു. അതിനാല്‍, എണ്ണത്തില്‍ എത്ര കുറഞ്ഞാലും യോഗ്യരായ അംഗങ്ങളെ ലഭിക്കുമ്പോള്‍ മാത്രം ജമാഅത്തിന്റെ ഘടകം ഔദ്യോഗികമായി രൂപീകരിച്ചാല്‍ മതിയെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് നാലു വര്‍ഷങ്ങള്‍ക്കു ശേഷം 1948-ല്‍ കോഴിക്കോട്ടും പിന്നീട് വാളാഞ്ചേരിയിലും ജമാഅത്തെ ഇസ്ലാമിയുടെ ഓരോ ഘടകങ്ങള്‍ നിലവില്‍വന്നത്. തുടര്‍ന്ന് പ്രവര്‍ത്തകരുടെ ആത്മാര്‍ഥ പ്രവര്‍ത്തന ഫലമായി പതുക്കെ പതുക്കെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ജമാഅത്തെ ഇസ്ലാമി വ്യാപിക്കുകയായിരുന്നു. മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍നിന്ന് ജമാഅത്തെ ഇസ്ലാമിക്ക് വളരെയേറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

[തിരുത്തുക] പോഷക സംഘടനകള്‍

[തിരുത്തുക] ജമാഅത്ത് വനിതാ വിഭാഗം

ജമാഅത്തെ ഇസ്ലാമി തുടക്കം മുതല്‍തന്നെ സ്ത്രീകളേയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് ശരിയായ ഇസ്ലാമിക വിജ്ഞാനവും സംസ്കാരവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആദ്യകാലങ്ങളില്‍ പ്രത്യേകം വനിതാക്ളാസുകള്‍ സംഘടിപ്പിച്ചിരുന്നു. പിന്നീടവ വനിതാ ഹല്‍ഖകളായി (യൂനിറ്റ്) മാറി. ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അവസരം നല്‍കിയതിന് പുറമെ പെണ്‍കുട്ടികള്‍ക്ക് മാത്രമായി മദ്രസകളും കോളെജുകളും സ്ഥാപിച്ചു. ഈ സ്ഥാപനങ്ങളില്‍നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥിനികള്‍ വനിതകള്‍ക്കിടയില്‍ പ്രസ്ഥാനപ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തി. 1994 ജൂലൈ 7-നാണ് ഔദ്യോഗികമായി വനിതകള്‍ക്കായി ഒരു വകുപ്പ് രൂപീകരിച്ചത്. വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റായ കെ.കെ. സുഹ്റ ജമാഅത്തെ ഇസ്ലാമി കേരള ശൂറയിലും അംഗമാണ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത മുസ്ലിം സംഘടനകളുടെ സംസ്ഥാന സമിതിയിലെത്തുന്നത്.

[തിരുത്തുക] സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്

ജമാഅത്തെ ഇസ്ലാമി രൂപീകരിച്ച യുവജന സംഘടനയാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. വിദ്യാര്‍ഥി യുവജനസംഘടനയായിട്ടാരംഭിച്ച എസ്‌.ഐ.ഒ. 2002 മുതല്‍ കാമ്പസുകളെ കേന്ദ്രീകരിച്ച വിദ്യാര്‍ഥി സംഘടന മാത്രമായി മാറിയതോടെ യുവജനങ്ങള്‍ക്ക് പ്രത്യേകമായൊരു സംഘടനയുടെ ആവശ്യകത നേരിട്ടു. അങ്ങനെയാണ് സംഘടനയില്‍ താരതമ്യേന യുവാക്കള്‍ കൂടുതലുള്ള കേരളത്തില്‍ ആദ്യമായി യുവജന സംഘടന നിലവില്‍വന്നത്.

2003 മെയ് 13-ന് കൂട്ടില്‍ മുഹമ്മദലി പ്രസിഡന്റും ഹമീദ് വാണിയമ്പലം ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തനമാരംഭിച്ച സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്ളാച്ചിമട, എക്സ്പ്രസ് വേ, കരിമണല്‍ ഖനനം, പെണ്‍വാണിഭം, മയക്കുമരുന്ന് തുടങ്ങിയ പ്രശ്നങ്ങളില്‍ നടത്തിയ ജീവസ്സുറ്റ പ്രക്ഷോഭങ്ങളിലൂടെ ഇതിനകം ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. 2005 ഏപ്രില്‍ 23-ന് പാലക്കാട് നടന്ന സോളിഡാരിറ്റി പ്രഥമ സംസ്ഥാന സമ്മേളനം വമ്പിച്ച യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

[തിരുത്തുക] എസ്‌.ഐ.ഒ.(സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ)

പ്രധാന ലേഖനം: എസ്‌.ഐ.ഒ.

വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള സംഘടനയാണ് എസ്‌.ഐ.ഒ. 1982 ഒക്ടോബര്‍ 19-നാണ് എസ്.ഐ.ഒ രൂപീകരിച്ചത്. വിദ്യാര്‍ഥിയുവജനങ്ങളില്‍ ഇസ്ലാമിക പ്രബോധനം നിര്‍വ്വഹിക്കുക, വിദ്യാര്‍ഥിയുവജനങ്ങള്‍ക്ക് ദീനിനെക്കുറിച്ച് (ഇസ്ലാം) ശരിയായ അറിവും ബോധവും നല്‍കി അവരെ വളര്‍ത്തിയെടുക്കുക, ഖുര്‍ആനും സുന്നത്തും അനുസരിച്ച് തങ്ങളുടെ ജീവിതം നയിക്കാന്‍ വിദ്യാര്‍ഥി യുവജനങ്ങളെ സന്നദ്ധരാക്കുക, നന്‍മ പ്രോത്സാഹിപ്പിക്കുവാനും തിന്‍മ ഉച്ഛാടനം ചെയ്യുവാനും വിദ്യാര്‍ഥികളെ സജ്ജരാക്കുക, വിദ്യാഭ്യാസ വ്യവസ്ഥയില്‍ ധാര്‍മികമൂല്യങ്ങളുടെ പരിപോഷണം സാധിക്കുന്നതിനും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മികച്ച പഠന-ധാര്‍മിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടി പരിശ്രമിക്കുക, സംഘടനയുമായി ബന്ധപ്പെടുന്നവരുടെ സര്‍വ്വതോന്‍മുഖമായ വളര്‍ച്ചക്ക് സംവിധാനമുണ്ടാക്കുകയും, അവരുടെ കഴിവുകള്‍ വളര്‍ത്താനും അവയെ ഇസ്ലാമിക പ്രസ്ഥാനത്തിന് പ്രയോജന പ്രദമാക്കാനും പരിശ്രമിക്കുകയും ചെയ്യുക തുടങ്ങിയവയാണ് സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. 1983 ഫെബ്രുവരിയിലാണ് എസ്.ഐ.ഒ. കേരള സോണ്‍ നിലവില്‍ വന്നത്. ആദ്യകാലത്ത് വിദ്യാര്‍ഥി-യുവജന പ്രസ്ഥാനമായിരുന്നെങ്കിലും കേരളത്തില്‍ ഇപ്പോള്‍ വിദ്യാര്‍ഥികളില്‍ മാത്രമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

എസ്.ഐ.ഒവിനു കീഴില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായി ടീന്‍സ് സര്‍ക്കിള്‍ പ്രവര്‍ത്തിക്കുന്നു. വിവിധ പ്രദേശങ്ങളിലെ ടീന്‍സ് സര്‍ക്കിളുകള്‍ക്ക് കീഴില്‍ ഒന്നോ രണ്ടോ ആഴ്ചകളിലൊരിക്കല്‍ നടക്കുന്ന യോഗങ്ങളില്‍ കുട്ടികളെ ധാര്‍മിക ശിക്ഷണം നല്‍കി ചിന്താ-കര്‍മ്മ-സര്‍ഗ്ഗ ശേഷികളെ നിര്‍മാണാത്മകമായി തിരിച്ചുവിടുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നു.

വ്യത്യസ്തങ്ങളായ കലാ സാഹിത്യ സാംസ്കാരിക തലങ്ങളെ ഇസ്ലാമികമായി വിലയിരുത്തുകയും വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ എസ്.ഐ.ഒവിനു കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു വേദിയാണ് സംവേദന വേദി. ഗാന-പ്രഭാഷണ കാസറ്റുകള്‍ പുറത്തിറക്കുക, സാഹിത്യ ശില്‍പശാലകള്‍, നാടക ക്യാമ്പുകള്‍, പ്രദര്‍ശനങ്ങള്‍, ചര്‍ച്ചാ സംഗമങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുക തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ സംവേദനവേദി സംഘടിപ്പിക്കുന്നു.

പണമില്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസം മുടങ്ങുന്ന കുട്ടികളെ സഹായിക്കാന്‍ മര്‍ഹമ എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സഹായ ഫണ്ടും എസ്.ഐ.ഒ നടത്തിവരുന്നു.

[തിരുത്തുക] ജി.ഐ.ഒ (ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍)

ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖാ അമീറിന്റെ രക്ഷാധികാരത്തില്‍ വിദ്യാര്‍ഥിനികള്‍ക്കു വേണ്ടി 1984 ജൂലൈ 7-ന് രൂപീകൃതമായ സംഘടനയാണ് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍. (ജി.ഐ.ഒ.). വിദ്യാര്‍ഥിനികള്‍ക്കും യുവതികള്‍ക്കും ഇസ്ലാമികവും ആധുനികവുമായ വിജ്ഞാനം നല്‍കി സ്ത്രീ സമൂഹത്തെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മോചിപ്പിക്കുക, ഭാവിതലമുറയെ ഇസ്ലാമിക കാഴ്ചപ്പാടിലൂടെ വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ ശിക്ഷണശീലങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി ജി.ഐ.ഒ പ്രവര്‍ത്തിച്ചുവരുന്നു. ഹൈസ്കൂള്‍ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കായി ടീന്‍സ് സര്‍ക്കിളുകള്‍ പ്രവര്‍ത്തിക്കുന്നു. 2003 ആഗസ്റ്റിലാണ് ഇത് നിലവില്‍ വന്നത്. ഇതിനുമുമ്പ് 15 വയസ്സിന് താഴെയുള്ളവരുടെ ബാലികാ സമാജം എന്ന സംഘടനയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

ജി.ഐ.ഒയുടെ മുഖപത്രമായാണ് ആരാമം വനിതാ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.

[തിരുത്തുക] മലര്‍വാടി ബാലസംഘം

എസ്.ഐ.ഒവിനു കീഴില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള കൂട്ടായ്മയായാണ് ബാലസംഘം പ്രവര്‍ത്തനം തുടങ്ങിയത്. എസ്.ഐ.ഒ വിദ്യാര്‍ഥി കേന്ദ്രീകൃതമായി മാറിയതിനു ശേഷം മേല്‍നോട്ടം ജമാഅത്ത് നേരിട്ട് ഏറ്റെടുക്കുകയും മലര്‍വാടി ബാലസംഘം എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. 13 പേരടങ്ങുന്ന ഒരു സമിതിയാണ് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. 12 വയസ്സ് വരെയുള്ള ബാലികാ-ബാലന്‍മാരാണ് മലര്‍വാടി ബാലസംഘത്തില്‍ അംഗങ്ങള്‍.

  • വേനലവധിക്കാലം കുട്ടികള്‍ക്ക് കൂട്ടുചേരാനും ഉല്ലാസപ്രദമാക്കാനും എല്ലാ വര്‍ഷവും ഒരുമയുടെ പുഞ്ചിരി എന്ന പേരില്‍ ബാലോത്സവം സംഘടിപ്പിക്കുന്നു. പ്രാദേശികതലങ്ങളില്‍ രസകരമായ മത്സരങ്ങളും വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. ആയിരത്തി ഇരുനൂറോളം പ്രദേശങ്ങളില്‍ നടന്ന ഈ മത്സരങ്ങള്‍ പലയിടങ്ങളിലും ഗ്രാമോത്സവങ്ങള്‍ എന്ന രീതിയില്‍ ശ്രദ്ധേയമായിരുന്നു. മത്സരങ്ങള്‍ വിളിച്ചറിയിച്ചുകൊണ്ട് കുട്ടികളുടെ വിളംബര ഖോഷയാത്രയും വീടുകള്‍തോറും കയറിയിറങ്ങി കുട്ടികളെ ക്ഷണിക്കലും കുട്ടികള്‍ സ്വയം തയ്യാറാക്കിയ പോസ്ററുകള്‍ പതിക്കലും ഇതിന്റെ ഭാഗമായി നടന്നുവരുന്നു. ഏരിയാതലത്തില്‍ പ്രതിഭകളാകുന്ന കുട്ടികള്‍ക്കായി സംസ്ഥാനത്തിന്റെ നാലു മേഖലകളിലായി പ്രതിഭാസംഗമങ്ങള്‍ സംഘടിപ്പിക്കുന്നു.
  • കുട്ടികളില്‍ പാരിസ്ഥിതിക ബോധം ജനിപ്പിക്കുക, അവരുടെ കര്‍മ്മശേഷി ക്രിയാത്മകമായി വിനിയോഗിക്കുക എന്നീ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചുകൊണ്ടാണ് ജൂലൈ മാസത്തില്‍ ഒരു കൈ ഒരു തൈ മരം നടീല്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. വിദ്യാലയം, വീട്, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, നിരത്തുവക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരിക്കണക്കിന് തൈകള്‍ കാമ്പയിന്റെ ഭാഗമായി വെച്ചുപിടിപ്പിച്ചു. പ്രാദേശികതലത്തില്‍ ഏറ്റവും കൂടുതല്‍ തൈ വെച്ചുപിടിപ്പിക്കുന്ന കുട്ടിക്ക് പ്രകൃതിമിത്രം അവാര്‍ഡ് നല്‍കുന്നു.
  • സംസ്ഥാനത്തെ എല്‍.പി - യു.പി സ്കൂളുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിജ്ഞാനോത്സവത്തില്‍ 75000ത്തിലധികം കുട്ടികള്‍ പങ്കെടുത്തു. സ്കൂള്‍, സബ്ജില്ലാ, ജില്ലാ തലങ്ങളില്‍ മത്സരങ്ങള്‍ നടന്നു. പൊതുവിജ്ഞാനം അളക്കുന്നതും പ്രവര്‍ത്തനാധിഷ്ഠിതവുമായ വിജ്ഞാന പരീക്ഷ ഏറെ താല്‍പര്യത്തോടെയാണ് സ്കൂള്‍ അധികൃതര്‍ സ്വാഗതം ചെയ്തത്. ഓരോ തലത്തിലുമുള്ള വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

[തിരുത്തുക] പ്രസിദ്ധീകരണങ്ങള്‍

[തിരുത്തുക] പ്രബോധനം വാരിക

പ്രധാന ലേഖനം: പ്രബോധനം വാരിക

ജമാഅത്തെ ഇസ്ലാമി കേരളയുടെ മുഖപത്രമാണ് പ്രബോധനം വാരിക. സംഘടനയുടെ ആദര്‍ശവും ലക്ഷ്യവും പരിചയപ്പെടുത്തുകയും ലോകസംഭവങ്ങളെ പ്രാസ്ഥാനിക കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രബോധനം [2] ആരംഭിച്ചത്. 1948 ആഗസ്റ്റ് 21-ന് കോഴിക്കോട്ടു ചേര്‍ന്ന ജമാഅത്ത് സംസ്ഥാന സമ്മേളനത്തിലാണ് പ്രബോധനം ആരംഭിക്കാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം 1949 ആഗസ്റ്റില്‍ പ്രബോധനം ദ്വൈവാരികയായി പ്രസിദ്ധീകരണമാരംഭിച്ചു. 1964 ലാണ് വാരികയാക്കി മാറ്റിയത്. അടിയന്തരാവസ്ഥക്കാലത്തും 1992 ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലും ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച അവസരങ്ങളില്‍ മാത്രമാണ് പ്രബോധനം പ്രസിദ്ധീകരണം നിര്‍ത്തിവെച്ചിട്ടുള്ളത്. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്ലാമിക വാരികയാണ് പ്രബോധനം.

പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ജമാഅത്ത് കൃതികളിലധികവും മുന്‍കാലങ്ങളില്‍ പ്രബോധനത്തിലൂടെ ലേഖനങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. അറബി-മലയാളത്തില്‍ മാത്രം മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങിയിരുന്ന ഒരു കാലത്ത് മലയാളത്തില്‍ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിറക്കാന്‍ ധൈര്യംകാട്ടിയ ജമാഅത്തെ ഇസ്ലാമി വാസ്തവത്തില്‍ മറ്റുള്ളവര്‍ക്കുകൂടി വഴികാട്ടുകയാവുകയായിരുന്നു.

[തിരുത്തുക] ബോധനം ദ്വൈമാസിക

പ്രധാന ലേഖനം: ബോധനം ദ്വൈമാസിക

1975 ജൂലൈയില്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമിയും അതിന്റെ ജിഹ്വകളായ പ്രബോധനം വാരികയും മാസികയും നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ പ്രബോധനം വാരിക നിര്‍വഹിച്ചിരുന്ന ദൌത്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 1976 മെയ് മാസത്തിലാണ് ബോധനം [3]ആദ്യമായി പുറത്തിറങ്ങുന്നത്. മാസികയായിട്ടായിരുന്നു പ്രസിദ്ധീകരണം. 1977 മാര്‍ച്ചില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെടുകയും ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും നിരോധം നീക്കപ്പെടുകയും ചെയ്തപ്പോള്‍ പ്രബോധനം വീണ്ടും പ്രസിദ്ധീകരിച്ചുതുടങ്ങിയതിനെത്തുടര്‍ന്ന് 1977 ഏപ്രില്‍ ലക്കത്തോടെ ബോധനം പ്രസിദ്ധീകരണം നിര്‍ത്തിവച്ചു.

1992 ഡിസംബര്‍ 6-ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്ലാമിയും പ്രബോധനവും വീണ്ടും നിരോധിക്കപ്പെട്ടപ്പോള്‍, ബോധനം രണ്ടാമതൊരിക്കല്‍കൂടി പഴയ നിയോഗം ഏറ്റെടുത്തു. അപ്പോള്‍ വാരികയായി പ്രസിദ്ധീകരണം തുടങ്ങിയ ബോധനം, ജമാഅത്തിന്റെ നിരോധനം നീങ്ങി പ്രബോധനം വാരിക പുനഃപ്രസിദ്ധീകരണം തുടങ്ങിയശേഷം മൂന്ന് മാസത്തിലൊരിക്കല്‍ ഇറങ്ങുന്ന ഒരു അക്കാദമിക് ജേര്‍ണലായി പുറത്തിറങ്ങാന്‍ തുടങ്ങി. എട്ട് ലക്കം പുറത്തിറങ്ങിയശേഷം 1995 ഒക്ടോബര്‍ ലക്കത്തോടെ പ്രസിദ്ധീകരണം നിലച്ചു.

പിന്നീട്, ഗഹനമായ പഠന ഗവേഷണങ്ങള്‍, മഹദ് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തല്‍, ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ അവലോകനം, കാലിക വിഷയങ്ങളെസ്സംബന്ധിച്ച ഇസ്ലാമിക നിലപാടുകള്‍ വ്യക്തമാക്കുന്ന ഫത്വകള്‍ തുടങ്ങിയ വിഷയങ്ങളുള്‍ക്കൊള്ളിച്ച് 1998 സെപ്തംബര്‍ മുതല്‍ ബോധനം ദ്വൈമാസികയായി പ്രസിദ്ധീകരിച്ചുവരുന്നു. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇസ്ലാമിക-വൈജ്ഞാനിക പത്രമാണ് ഇപ്പോള്‍ ബോധനം.

[തിരുത്തുക] ആരാമം വനിതാ മാസിക

പ്രധാന ലേഖനം: ആരാമം വനിതാ മാസിക

ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ (ജി.ഐ.ഒ) യുടെ മുഖപത്രമായി 1985-ലാണ് ആരാമം[4] വനിതാ മാസിക ആരംഭിച്ചത്. കേരളത്തില്‍ ആദ്യമായി പ്രസിദ്ധീകരണമാരംഭിച്ച മുസ്ലിം വനിതാ പ്രസിദ്ധീകരണമാണ് ആരാമം. തുടര്‍ന്ന് മറ്റുചില മുസ്ലിം വനിതാ പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

സ്ത്രീകളില്‍ സൃഷ്ടിപരമായ വായനാശീലം വളര്‍ത്തുക, അവരില്‍ ഇസ്ലാമിക വിജ്ഞാനവും സാമൂഹികാവബോധവും വളര്‍ത്തുക, അവരുടെ സര്‍ഗാത്മക കഴിവുകള്‍ പോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച ആരാമം, മലയാളത്തിലെ ഇതര വനിതാ മാസികകളുടേതില്‍നിന്ന് വ്യത്യസ്തമായ ചാലിലൂടെയാണ് മുന്നോട്ടുപോകുന്നത്. പൈങ്കിളി രചനകളും സ്ത്രീകളെ ഉപഭോഗസംസ്കാരത്തിന്റെ അടിമകളാക്കുന്ന സൃഷ്ടികളും ഒഴിവാക്കി ഫീച്ചറുകള്‍, ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, അഭിമുഖങ്ങള്‍, തുടങ്ങിയവയ്ക്കു പുറമേ, ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, വനിതാലോകം, നിയമവേദി തുടങ്ങിയ പംക്തികളും കൃഷി, ആരോഗ്യം, പാചകം തുടങ്ങി സ്ത്രീകള്‍ക്ക് പ്രത്യേകം താല്‍പര്യമുള്ള വിഷയങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു.

[തിരുത്തുക] മലര്‍വാടി കുട്ടികളുടെ മാസിക

പ്രധാന ലേഖനം: മലര്‍വാടി കുട്ടികളുടെ മാസിക

കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മൂവ്മെന്റ് ഓഫ് ഇസ്ലാം ട്രസ്റിന്റെ കീഴില്‍ 1980 നവംബറില്‍ കൊച്ചി ആസ്ഥാനമായാണ് മലര്‍വാടി [5] പ്രസിദ്ധീകരണം തുടങ്ങിയത്. നല്ലതു മാത്രം കുട്ടികള്‍ക്ക് എന്ന മുദ്രാവാക്യവുമായി പുറത്തിറങ്ങിയ മലര്‍വാടി മലയാളത്തിലെ ഒന്നാംകിട സാഹിത്യകാരന്‍മാരുടെ പിന്തുണയോടെയാണ് ജൈത്രയാത്ര തുടങ്ങിയത്. ആദ്യലക്കങ്ങളുടെ ചിത്രീകരണച്ചുമതല കാര്‍ട്ടൂണിസ്റ് ബി.എം ഗഫൂറിനായിരുന്നു. കാര്‍ട്ടൂണിസ്റ് യേശുദാസ്, സീരി, വേണു, ശിവന്‍, പോള്‍ കല്ലാനോട്, ഹാഫിസ് മുഹമ്മദ് തുടങ്ങിയവരെല്ലാം മലര്‍വാടിയിലൂടെ കുട്ടികളോട് സംവദിച്ചവരാണ്. ചുരുങ്ങിയ കാലയളവില്‍ മലയാളത്തിലെ ബാലപ്രസിദ്ധീകരണങ്ങളില്‍ മുന്‍ നിരയിലെത്താന്‍ മലര്‍വാടിക്ക് കഴിഞ്ഞിരുന്നു. [തെളിവുകള്‍ ആവശ്യമുണ്ട്]

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന വിധത്തിലുള്ള മന്ത്രവാദകഥകളും പേടിപ്പെടുത്തുന്ന പ്രേതകഥകളും ഒരു കാലത്തും മലര്‍വാടി യുടെ താളുകളില്‍ സ്ഥാനം പിടിച്ചില്ല. കവി കുഞ്ഞുണ്ണി മാഷ് ദീര്‍ഘകാലം കൈകാര്യം ചെയ്തുവന്ന കഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന പംക്തി മലയാളത്തിലെ കുട്ടികളുടെ മനസ്സില്‍ പ്രതിഷ്ഠ നേടുകയുണ്ടായി. ദയ എന്ന പെണ്‍കുട്ടി എന്ന പേരില്‍ മലര്‍വാടി യില്‍ പ്രസിദ്ധീകരിച്ച എം.ടി. വാസുദേവന്‍നായരുടെ നോവലാണ് പിന്നീട് ദയ എന്ന പേരില്‍ ചലച്ചിത്രമായത്. ഇടക്കാലത്ത് മലര്‍വാടിയുടെ പ്രസിദ്ധീകരണം മുടങ്ങിപ്പോയിരുന്നു.

1986 മുതല്‍ മാസികയുടെ ഉടമസ്ഥാവകാശം മലര്‍വാടി പബ്ളിക്കേഷന്‍സ് ട്രസ്റ് ഏറ്റെടുക്കുകയും ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റുകയും ചെയ്തു. 2002 ജൂലൈ മുതല്‍ കോഴിക്കോടുനിന്നാണ് പ്രസിദ്ധീകരിച്ചുവരുന്നത്. വെള്ളിമാടുകുന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സര്‍വീസ് ട്രസ്റ്റിനാണ് ഇപ്പോഴത്തെ ഉടമസ്ഥാവകാശം.

[തിരുത്തുക] മാധ്യമം ദിനപത്രം

പ്രധാന ലേഖനം: മാധ്യമം ദിനപത്രം

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ശബ്ദം നല്‍കുകയെന്ന ലക്ഷ്യത്തോടെ വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു വഴിത്തിരിവ് എന്ന മുദ്രാവാക്യവുമായി 1987 ജൂണ്‍ 1-നാണ് മാധ്യമം ദിനപത്രം പ്രസിദ്ധീകരണമാരംഭിച്ചത്. കോഴിക്കോട് വെള്ളിമാട്കുന്നില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറാണ് മാധ്യമം പ്രകാശനം ചെയ്തത്. ജമാഅത്തെ ഇസ്ലാമി കേരളക്ക് കീഴിലുള്ള ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റാണ് മാധ്യമത്തിന്റെ പ്രസാധകര്‍. പ്രശസ്ത മലയാള സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ മാധ്യമത്തിന്റെ ഉദയത്തെക്കുറിച്ച് പറഞ്ഞത് വെള്ളിമാടുകുന്നില്‍നിന്ന് ഒരു വെള്ളി നക്ഷത്രം ഉദിച്ചിരിക്കുന്നു എന്നാണ്.

പ്രതിസന്ധികളും ഭീഷണികളും അതിജീവിച്ച് കഴിഞ്ഞ 20 വര്‍ഷക്കാലമായി മൂല്യാധിഷഠിത പത്രപ്രവര്‍ത്തനത്തിന്റെ ധീരപരീക്ഷണമായ മാധ്യമം പുറത്തിറങ്ങികൊണ്ടിരിക്കുന്നു. സ്വദേശത്ത് ഒമ്പതും വിദേശത്ത് അഞ്ചും (ഗള്‍ഫ് മാധ്യമം) എഡിഷനുകളാണ് മാധ്യമത്തിനുള്ളത്. [തെളിവുകള്‍ ആവശ്യമുണ്ട്] വാരാദ്യ മാധ്യമം, തൊഴില്‍ മാധ്യമം, വിദ്യാഭ്യാസ മാധ്യമം, ബിസിനസ് മാധ്യമം, ഇന്‍ഫോ മാധ്യമം, സര്‍വീസ് മാധ്യമം, ഉപഭോക്തൃ മാധ്യമം, കുടുംബ മാധ്യമം, വെളിച്ചം... എന്നിങ്ങനെ വിവിധങ്ങളായ പംക്തികള്‍ മാധ്യമം പ്രസിദ്ധീകരിക്കുന്നു.

[തിരുത്തുക] മാധ്യമം ആഴ്ചപ്പതിപ്പ്

പ്രധാന ലേഖനം: മാധ്യമം ആഴ്ചപ്പതിപ്പ്

മാധ്യമം ദിനപത്രത്തിനു കീഴില്‍ 1998 മുതല്‍ മാധ്യമം ആഴ്ചപ്പതിപ്പ് [6] പ്രസിദ്ധീകരിച്ചുവരുന്നു. ആഴ്ചപ്പതിപ്പുകള്‍ക്കിടയില്‍ ഒരു പുതിയ വായനാ സംസ്കാരമാണ് മാധ്യമം ആഴ്ചപ്പതിപ്പ് സൃഷ്ടിച്ചെടുത്തത്.

[തിരുത്തുക] മറ്റുള്ളവ

[തിരുത്തുക] ഹിറാ സെന്റര്‍

ജമാഅത്തെ ഇസ്ലാമി കേരളയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് കോഴിക്കോട്ട് സ്ഥിതിചെയ്യുന്ന ഹിറാ സെന്റര്‍. കേരളത്തിലെ ജമാഅത്ത് പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാല്‍കാരവും അവരുടെ വിയര്‍പ്പുതുള്ളികളുടെ സാക്ഷ്യപത്രവുമാണ് [തെളിവുകള്‍ ആവശ്യമുണ്ട്] 2000 ജൂണ്‍ നാലാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ട ഹിറാ സെന്റര്‍. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൌലാനാ മുഹമ്മദ് സിറാജുല്‍ ഹസന്‍ സാഹിബായിരുന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍: ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഓഫീസ്, വനിതാ വിഭാഗം ഓഫീസ്, സോളിഡാരിറ്റി ഓഫീസ്, ജി.ഐ.ഒ. ഓഫീസ്, കേരള ഹജ്ജ് ഗ്രൂപ്പ്, ഐഡിയല്‍ റിലീഫ് വിംഗ്, എത്തിക്കല്‍ മെഡിക്കല്‍ ഫോറം, മാധ്യമം ഹെല്‍ത്ത് കെയര്‍ ക്ളിനിക്, ജനസേവനം, പൊളിറ്റിക്കല്‍ സെല്‍, ആരാമം എഡിറ്റോറിയല്‍, മലര്‍വാടി ബാലസംഘം, തര്‍ബിയത്ത്, ദഅ്വാ സെല്‍, കാലിക്കറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ്, ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍, ഹിറാ ലൈബ്രറി & മീഡിയാ വാച്ച്, ധര്‍മധാര, ഇന്റേണല്‍ ഓഡിറ്റ് ബ്യൂറോ.

[തിരുത്തുക] മജ് ലിസ്സുത്തഅ്ലീമില്‍ ഇസ്ലാമി

മജ് ലിസുത്തഅ്ലീമില്‍ ഇസ്ലാമി, കേരള ജമാഅത്തെ ഇസ്ലാമി കേരളയുടെ വിദ്യാഭ്യാസ വിഭാഗമാണ് മജ് ലിസുത്തഅ്ലീമില്‍ ഇസ്ലാമി. ജമാഅത്ത് പ്രവര്‍ത്തകര്‍ സ്ഥാപിച്ച് നടത്തി വരുന്ന പ്രാഥമിക മദ്രസകള്‍, സ്കൂളുകള്‍, ഇസ്ലാമിയാ കോളേജുകള്‍ എന്നിവയുടെ മേല്‍നോട്ടത്തിനും പാഠ്യപദ്ധതിയുടെ എകീകരണത്തിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കരണങ്ങള്‍ക്കും വേണ്ടി 1979 ല്‍ സ്ഥാപിതമായതാണ് മജ് ലിസുത്തഅ്ലീമില്‍ ഇസ്ലാമി, കേരള. മുന്നോറോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മജ് ലിസില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ആണ് മജ് ലിസിന്റെ ചെയര്‍മാന്‍. സിലബസ് തയാറാക്കുക, പരീക്ഷകള്‍ നടത്തുക, അധ്യാപക പരിശീലന കോഴ്സുകള്‍ നടത്തുക, സ്ഥാപനങ്ങളില്‍ പരിശോധന നടത്തി നിലവാരം വിലയിരുത്തുക, വിദ്യാര്‍ഥികളുടെ വിജ്ഞാന-കലാ-സാഹിത്യ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി മജ് ലിസ് ഫെസ്റ്റ് എന്ന പേരില്‍ കലോത്സവങ്ങള്‍ സംഘടിപ്പിക്കുക, നിര്‍ധനരായ കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുക, ഏറ്റവും മികച്ച അധ്യാപകര്‍ക്ക് അവാര്‍ഡ് നല്‍കുക തുടങ്ങിയ പരിപാടികള്‍ നടത്തിവരുന്നു. മജ് ലിസ് സ്ഥാപനങ്ങളിലെ അധ്യാപകരുടേയും ജീവനക്കാരുടേയും ക്ഷേമത്തിനായി അധ്യാപക ക്ഷേമനിധിയും രൂപീകരിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക മികവും ബുദ്ധിപരമായ കഴിവും മത്സര പരീക്ഷകളെ അഭിമുഖീകരിക്കാനുള്ള ശേഷിയും പരിപോഷിപ്പിക്കാനായി ആവിഷ്ക്കരിച്ച ശ്രദ്ധേയമായ മറ്റൊരു പരിപാടിയാണ് മജ് ലിസ് ടാലെന്റ് സെര്‍ച്ച് (എം.ടി.എസ്.).കേരളത്തില്‍ ആദ്യമായി മത-ഭൌതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് പാഠ്യപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത് ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു.


[തിരുത്തുക] ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ്

ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ ഔദ്യോഗിക പുസ്തക പ്രസാധനാലയമാണ് ഐ.പി.എച്ച് [7] 1945-ല്‍ ഹാജി വി.പി. മുഹമ്മദ് അലി സാഹിബ് തുടക്കം കുറിച്ചു. മൌലാന അബുല്‍ അഅ്ലാ മൌദൂദിയുടെ ഇസ്ലാംമതം എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ കേന്ദ്രം നല്‍കിയ 700 രൂപ മൂലധനമാക്കി തുടങ്ങിയ ഐ.പി.എച്ച് ഇന്ന് കേരളത്തിലെ പ്രസിദ്ധീകരണാലയങ്ങളുടെ മുന്‍നിരയില്‍ നില്ക്കുന്നു. ഇസ്ലാമുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വിഷയങ്ങളിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 480-ലേറെ പുസ്തകങ്ങള്‍ ഇതിനകം ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ ബ്രാഞ്ചുകള്‍, കേരളത്തിലും ഗള്‍ഫ് നാടുകളിലുമുള്ള 25ല്‍പരം ഏജന്‍സികള്‍ എന്നിവ വഴിയാണ് പ്രധാനമായും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാന കോശം എടുത്തുപറയേണ്ട ഒന്നാണ്. നിരവധി അവാര്‍ഡുകളും ഐ.പി.എച്ചിനെ തേടി എത്തിയിട്ടുണ്ട്. [തെളിവുകള്‍ ആവശ്യമുണ്ട്]

[തിരുത്തുക] ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍

മുസ്ലിം സമൂഹത്തില്‍ ഖുര്‍ആന്‍ പഠനത്തോട് ആഭിമുഖ്യം വളര്‍ത്തുക എന്ന മുഖ്യ ലക്ഷ്യത്തോടെ 1997 ല്‍ ഹിറാ സെന്റര്‍ ആസ്ഥാനമായാണ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒമ്പതു വര്‍ഷംകൊണ്ട് പഠനം പൂര്‍ത്തിയാക്കി പത്താം വര്‍ഷത്തില്‍ നടത്തപ്പെടുന്ന ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരീക്ഷയോടെ ബാച്ച് പുറത്തിറങ്ങുന്ന രീതിയിലാണ് സിലബസ് ആവിഷ്കരിച്ചിരിക്കുന്നത്. പഠനത്തിന്റെ നിശ്ചിതഘട്ടം പിന്നിടുന്ന പഠിതാക്കള്‍ക്ക് ജില്ലാ-സംസ്ഥാനതലങ്ങളില്‍ പരീക്ഷ നടത്തുകയും ഓരോ പരീക്ഷയിലും ലഭിച്ച ഗ്രേഡിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യുന്നു. കൂടാതെ മികച്ച വിജയം നേടുന്നവര്‍ക്ക് അവാര്‍ഡുകളും ആകര്‍ഷകമായ പ്രോത്സാഹന സമ്മാനങ്ങളും നല്‍കിവരുന്നു.

[തിരുത്തുക] ജനസേവന വിഭാഗം

ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായയൊരു ഭാഗമാണ് ജനസേവനം. മനുഷ്യന്റെ പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും നേരെ യാഥാര്‍ത്ഥ്യ ബോധത്തിലധിഷ്ടിതമായ ഒരു സമീപനമാണ് പ്രസ്ഥാനം എന്നും കൈകൊണ്ടിട്ടുള്ളത്. ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിനുള്ള കര്‍മപരിപാടികള്‍ക്ക് ജമാഅത്തിന്റെ എല്ലാ ചതുര്‍വര്‍ഷ പരിപാടികളിലും മുഖ്യമായ ഇടം ലഭിച്ചിട്ടുണ്ട്. പതിവു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്.

സകാത്ത്, ഫിത്വര്‍ സകാത്ത്, സ്വദഖ, രോഗ ചികിത്സക്കും ഭവന നിര്‍മ്മാണത്തിനും വിവാഹം, വിദ്യാഭ്യാസം, കടംവീട്ടല്‍ തുടങ്ങിയവക്കുമുള്ള ധനസഹായങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികള്‍ നടത്തിവരുന്നു. പ്രാദേശിക യൂണിറ്റുകള്‍ മുതല്‍ ഏരിയ, ജില്ലാ, സംസ്ഥാന, കേന്ദ്രതലം വരെയുള്ള ഓരോ ഘടകങ്ങളും സ്വതന്ത്രമായും കൂട്ടായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അടിയന്തിര ഘട്ടങ്ങളില്‍ വമ്പിച്ച പണവും അധ്വാനവും ചെലവഴിച്ചു നടത്തുന്ന ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇവക്ക് പുറമെയാണ്. രാജ്യത്ത് ഇടക്കിടെ നടക്കുന്ന വര്‍ഗീയ കലാപങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും പാശ്ചാത്തലത്തില്‍ ജമാഅത്ത് സംഘടിപ്പിക്കാറുള്ള ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ മത-ജാതി ഭേദമന്യേ എണ്ണമറ്റ ആളുകള്‍ക്ക് ആശ്വാസവും ആശയും പകര്‍ന്നു കൊടുക്കാന്‍ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.

2004-ലെ സുനാമി ദുരന്തത്തില്‍ കേരളം വിറങ്ങലിച്ചുനിന്നപ്പോള്‍ അവിടെ ആദ്യമെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും മേല്‍നോട്ടം വഹിച്ചത് ജമാഅത്ത് പ്രവര്‍ത്തകരാണെന്ന് അവിടങ്ങളിലെ ജനതയുടെ സാക്ഷ്യമാണ്.[തെളിവുകള്‍ ആവശ്യമുണ്ട്] പിന്നീട് കേരളത്തിലും ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളിലുമായി രണ്ട് കോടിരൂപയുടെ പുനരധിവാസ പദ്ധതിക്കാണ് കേരള ഘടകം രൂപം നല്‍കിയത്. പ്രഖ്യാപിച്ച പദ്ധതികള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കാനും ജമാഅത്തിന് കഴിയുകയുണ്ടായി.

[തിരുത്തുക] ഐഡിയല്‍ റിലീഫ് വിംഗ്

അപകടങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോള്‍ അടിയന്തര ദുരിതാശ്വാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഐഡിയല്‍ റിലീഫ് വിംഗിന് ജമാഅത്ത് രൂപം നല്‍കിയത്. രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് അത് ഊന്നല്‍ നല്‍കുന്നു. 1992-ലാണ് ഐ.ആര്‍.ഡബ്ളിയു നിലവില്‍ വന്നത്.

[തിരുത്തുക] പലിശരഹിത നിധി

ജമാഅത്തിന്റെ വിവിധ പ്രാദേശിക ഘടകങ്ങളുടെ കീഴില്‍ നിരവധി പലിശരഹിത നിധികള്‍ പ്രവര്‍ത്തിച്ചുവരുന്നു. അത്യാവശ്യക്കാര്‍ക്ക് പലിശയില്ലാതെ വായ്പ നല്‍കുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം. പ്രാദേശികമായി വിവിധ ജമാഅത്ത് ഘടകങ്ങളുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പലിശരഹിത നിധികളുടെ ഏകോപന സമിതിയാണ് ഇന്ററസ്റ്റ് ഫ്രീ എസ്റ്റാബ്ളിഷ്മെന്റ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റി (ഇന്‍ഫെക്). ഈ നിധികളുടെ മൊത്തം മൂലധനത്തില്‍ ഒരു ഭാഗം നിധിയുടെ വളര്‍ച്ച ലക്ഷ്യംവെച്ച് വിവിധ ബിസിനസുകളില്‍ നിക്ഷേപിക്കുന്നു.[തെളിവുകള്‍ ആവശ്യമുണ്ട്] പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന പലിശരഹിതനിധികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കുകയാണ് ഇന്‍ഫെക്കിന്റെ പ്രധാന കര്‍ത്തവ്യം.

[തിരുത്തുക] കേരള ഹജ്ജ് ഗ്രൂപ്പ്

പരിശുദ്ധ ഹജ്ജ് കര്‍മ്മം, അതിന്റെ അന്തസത്തയും, ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യവും ഉള്‍ക്കൊണ്ട്കൊണ്ട് നിര്‍വഹിക്കാന്‍ ഹാജിമാര്‍ക്ക് മാര്‍ഗദര്‍ശനവും സഹായവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഹജ്ജ് ഗ്രൂപ്പ് രൂപീകരിച്ചത്. ഹജ്ജും ഉംറയും വിധിപ്രകാരം അനുഷ്ഠിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പുറമെ, തീര്‍ത്ഥാടകര്‍ക്ക് സംതൃപ്തമായ ആഹാരവും സൌകര്യപ്രദമായ താമസവും ഒരുക്കുന്നതിലും ഹജ്ജ് ഗ്രൂപ്പ് ശ്രദ്ധ ചെലുത്തുന്നു. ഹജ്ജിനോടനുബന്ധിച്ചുള്ള ബലികര്‍മം സ്വന്തമായിത്തന്നെ നിര്‍വ്വഹിക്കാന്‍ അവസരം നല്‍കുന്നു എന്നത് കേരള ഹജ്ജ് ഗ്രൂപ്പിന്റെ പ്രത്യേകതയാണ്.

മിതമായ നിരക്കിലുള്ള സംഖ്യയാണ് തീര്‍ത്ഥാടകരില്‍നിന്ന് കേരള ഹ്ജ്ജ് ഗ്രൂപ്പ് ഈടാക്കുന്നത്. ഹജ്ജിന് ശേഷം ചെലവായ സംഖ്യ കൃത്യമായി കണക്ക് കൂട്ടി ബാക്കിയുള്ളത് തിരിച്ചു നല്‍കുക എന്നതും കേരള ഹജ്ജ് ഗ്രൂപ്പിന്റെ പ്രത്യേകതയാണ്

[തിരുത്തുക] ബൈത്തുസ്സകാത്ത്

ഇസ്ലാമിക നിയമമനുസരിച്ച് ഓരോ വ്യക്തിയും നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട അനുഷ്ടാനങ്ങളില്‍ പ്രധാനമായതാണ് സകാത്ത് .[തെളിവുകള്‍ ആവശ്യമുണ്ട്] സകാത്തിന്റെ സംഘടിതമായ ശേഖരണത്തിനും വിതരണത്തിനും ജമാഅത്ത് തുടക്കം മുതലേ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ജമാഅത്ത് പ്രവര്‍ത്തകരും അനുഭാവികളുമുള്ള മിക്കപ്രദേശങ്ങളിലും ഇതിനായി സ്ഥിരമായ സംവിധാനങ്ങളുണ്ട്. വ്യവസ്ഥാപിതമായ രീതിയില്‍ അര്‍ഹരായ ആളുകള്‍ക്ക് സകാത്തു വിഹിതം എത്തിക്കുന്നതില്‍ തല്‍പരരായ ദായകരെ ഉദ്ദേശിച്ച് 2000 ഒക്ടോബറില്‍ ജമാഅത്ത് കേരള ഘടകം സംസ്ഥാന തലത്തില്‍ രൂപം നല്‍കിയ ബൈത്തുസ്സകാത്ത്, കേരള 2005 ല്‍ ഒരു ചാരിറ്റബ്ള്‍ ട്രസ്റായി രജിസ്റര്‍ ചെയ്യുകയുണ്ടായി.

കേരളീയരായ സകാത്ത് ദായകരില്‍നിന്നും വര്‍ഷം തോറും സമാഹരിക്കുന്ന സകാത്ത് വരുമാനം, സംസ്ഥാനത്തുടനീളം അര്‍ഹരായ വ്യക്തികള്‍ക്ക് വിതരണം ചെയ്തുവരുന്നു. ദാരിദ്ര്യം മൂലം കഷ്ടപ്പെടുന്നവരുടെ ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഭവനരഹിതര്‍ക്ക് പാര്‍പ്പിടമുണ്ടാക്കാനും തൊഴില്‍രഹിതര്‍ക്ക് വരുമാനമുണ്ടാക്കാനും ഉപകരിക്കുംവിധം സഹായങ്ങളെത്തിക്കാനാണ് ബൈത്തുസകാത്ത് ശ്രമിക്കുന്നത്. വര്‍ഷംതോറും കൂടുതല്‍ സകാത്തുദായകര്‍ ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്െടന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

[തിരുത്തുക] ഹൌസിംഗ് സ്കീം

ജമാഅത്തെ ഇസ്ലാമിയുടെ ജനസേവന രംഗത്തെ മറ്റൊരു പ്രധാന പദ്ധതിയാണ് ഹൌസിംഗ് സ്കീം. ഈ പദ്ധതിയിലൂടെ കേരളത്തിലെ എല്ലാ ഭാഗങ്ങളിലും 60000 രൂപ മുതല്‍ ഒരു ലക്ഷവും അതിന്റെ മുകളിലും വിലവരുന്ന വിടുകള്‍ നിര്‍മിച്ച് അര്‍ഹതയുള്ളവര്‍ക്ക് [തെളിവുകള്‍ ആവശ്യമുണ്ട്] നല്‍കി വരുന്നു. ജമാഅത്ത് പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലും അവരുടെ പണവും അദ്ധ്വാനവും ചെലവഴിച്ചുമാണ് വീടുകള്‍ നിര്‍മിക്കുന്നത്. സ്വന്തമായി ഭൂമി ഉള്ളവരും എന്നാല്‍ വീട് നിര്‍മിക്കാന്‍ ശേഷിയില്ലാത്തവരുമായ അര്‍ഹരായ വ്യക്തികളെ പ്രാദേശിക തലത്തില്‍ കണ്െടത്തിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്.

[തിരുത്തുക] ഇസ്ലാമിക് മാര്യേജ് ബ്യൂറോ

ഇസ്ലാമിക ആദര്‍ശത്തിലും മൂല്യങ്ങളിലും ഊന്നി വിവാഹങ്ങളെ ലളിതവും അനാചാര മുക്തവുമാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ഇസ്ലാമിക് മാര്യേജ് ബ്യൂറോ (ഐ.എം.ബി). ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരായ ചില വ്യക്തികള്‍ മുന്‍കൈയെടുത്ത് 1988 ജൂണ്‍ 14-ന് രൂപീകരിച്ചു. 1991-ല്‍ ജമാഅത്ത് ഏറ്റെടുക്കുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഫുള്‍ടൈം സെക്രട്ടറിയെ നിശ്ചയിക്കുകയും ചെയ്തു.

ധൂര്‍ത്ത്, അമിതവ്യയം, സ്ത്രീധനം തുടങ്ങിയ വിവാഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ബോധവല്‍ക്കരിക്കുക, ആദര്‍ശാധിഷ്ഠിത വിവാഹങ്ങള്‍ക്ക് കളമൊരുക്കുക, മാതൃകാ സമൂഹവിവാഹങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇതിനായി ഏരിയാതലങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരും പ്രവര്‍ത്തിക്കുന്നു. ഐ.എം.ബി ഇതിനകം ഇരുപത്തഞ്ചിലേറെ [തെളിവുകള്‍ ആവശ്യമുണ്ട്] സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിച്ചു.

[തിരുത്തുക] എത്തിക്കല്‍ മെഡിക്കല്‍ ഫോറം

ചികിത്സാ ശാഖകളില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യസമൂഹത്തെ സംഘടിപ്പിച്ച് സംസ്കരിക്കുകയും സേവന പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ് എത്തിക്കല്‍ മെഡിക്കല്‍ ഫോറം (ഇ.എം.എഫ്). 1999 മധ്യത്തോടെ തുടക്കമിട്ട ഫോറം അതേ വര്‍ഷം ഡിസംബറില്‍ രജിസ്റര്‍ ചെയ്തു. വിവിധ മെഡിക്കല്‍ ശാഖകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കാണ് അംഗത്വം നല്‍കുന്നത്. പാരാമെഡിക്കല്‍ രംഗത്തുള്ളവരും സന്നദ്ധ ആരോഗ്യപ്രവര്‍ത്തകരും അസോസിയേറ്റുകളായി സ്വീകരിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സമാന സ്വഭാവമുള്ള സംഘടനകളുമായി ഫോറം സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

[തിരുത്തുക] മാധ്യമം ഹെല്‍ത്ത് കെയര്‍

മാരകരോഗങ്ങളാല്‍ മരണത്തോട് മല്ലടിക്കുന്ന പാവങ്ങള്‍ക്ക് സാന്ത്വനമായി 2001 ഒക്ടോബറില്‍ മാധ്യമം ദിനപത്രം നടപ്പിലാക്കിയ പ്രായോഗിക കാല്‍വെയ്പ്പാണ് മാധ്യമം ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം സാന്ത്വനം. ഉദാരമതികളുടെ നിര്‍ലോഭമായ പിന്തുണയോടെ അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം, വൃക്കത്തകരാറ് പോലുള്ള രോഗങ്ങള്‍ ബാധിച്ച നിര്‍ധനരുടെ അപേക്ഷ സ്വീകരിച്ച്, സേവന സന്നദ്ധരായ ഡോക്ടര്‍മാരുടെ സൂക്ഷമപരിശോധനക്ക് ശേഷം വിദഗ്ധ ചികില്‍സ ലഭൃമാക്കാനും ചെലവുകളില്‍ പങ്കുവഹിക്കാനും നാളിതുവരെ ഹെല്‍ത്ത് കെയര്‍ നടത്തിയ വൃവസ്ഥാപിത യത്നം ആയിരങ്ങള്‍ക്ക് രോഗശാന്തിയും ആശ്വാസം നല്‍കുവാനും സാധിച്ചു.

കേരളത്തിനകത്തും പുറത്തുമുള്ള ഇരുന്നൂറോളം ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

[തിരുത്തുക] ആശുപത്രികളും എയിംസും

ജമാഅത്ത് ബന്ധമുള്ള വ്യക്തികളോ ട്രസ്റ്റുകളോ നടത്തുന്ന ആശുപത്രികള്‍ക്ക മിഷനറി സ്പിരിറ്റും ദിശാബോധവും നല്‍കുകയാണ് അസോസിയേഷന്‍ ഓഫ് ഐഡിയല്‍ മെഡിക്കല്‍ സര്‍വീസ് (എയിംസ്) ന്റെ രൂപീകരണോദ്ദേശ്യം. എയിംസില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആശുപത്രികള്‍ താഴെ പറയുന്നവയാണ്.

  • ശാന്തി ഹോസ്പിറ്റല്‍, ഓമശ്ശേരി (കോഴിക്കോട് ജില്ല)
  • അന്‍സാര്‍ ഹോസ്പിറ്റല്‍, പെരുമ്പിലാവ് (തൃശൂര്‍ ജില്ല)
  • ക്രസന്റ് ഹോസ്പിറ്റല്‍, ആലത്തൂര്‍ (പാലക്കാട്)
  • എം.ഐ.ടി. മിഷന്‍ ഹോസ്പിറ്റല്‍, കൊടുങ്ങല്ലൂര്‍ (തൃശൂര്‍ ജില്ല)
  • ഹുദാ ട്രസ്റ്റ് ഹോസ്പിറ്റല്‍, ഹരിപ്പാട് (ആലപ്പുഴ ജില്ല)

[തിരുത്തുക] കിം പോസ്റ്റല്‍ ലൈബ്രറി

ഇസ്ലാമിക പഠനത്തിന് താല്‍പര്യമുള്ള സഹോദര സമുദായാംഗങ്ങള്‍ക്ക് തപാല്‍ മുഖേന സാഹിത്യങ്ങള്‍ വായനക്ക് നല്‍കുകയെന്ന ലക്ഷ്യത്തോടെ 1976 ല്‍ ആരംഭിച്ച സ്ഥാപനമാണ് കിം (കേരള ഇസ്ലാമിക് മിഷന്‍) പോസ്റ്റല്‍ ലൈബ്രറി. അമ്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച സ്ഥാപനം ഇടക്കിടെ പോസ്റ്റല്‍ ലൈബ്രറി വായനക്കാരുടെ ഒത്തു ചേരല്‍ സംഘടിപ്പിച്ച് തുറന്ന ആശയവിനിമയത്തിന് അവസരവുമൊരുക്കാറുണ്ട്.

[തിരുത്തുക] സ്കോളര്‍ഷിപ്പ്

മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യംവെച്ച് നടപ്പിലാക്കി വരുന്ന പരിപാടികളുടെ ഭാഗമാണ് സ്കോളര്‍ഷിപ്പ് പദ്ധതി. വിദ്യാര്‍ഥികളിലെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ , പ്രൊഫഷണല്‍ കോഴ്സുകള്‍, ഹ്യുമാനിറ്റീസ് ആന്റ് ആര്‍ട്സ്, എന്നീ വിഷയങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കിവരുന്നു. മത കലാലയങ്ങളിലെ തെരഞ്ഞടുത്ത വിദ്യാര്‍ഥികള്‍ക്കും സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്. കൂടാതെ അര്‍ഹരായ 100 ലധികം വിദ്യാര്‍ഥികള്‍ക്ക് പത്ത് ലക്ഷത്തോളം രൂപ മറ്റു ഏജന്‍സികളുടെ സ്കോളര്‍ഷിപ്പും ജമാഅത്ത് വഴി വിതരണം ചെയ്യുന്നുണ്ട്.

[തിരുത്തുക] ഡയലോഗ് സെന്റര്‍

ഒരു ബഹുസ്വര സമൂഹമെന്ന നിലയില്‍ കേരളത്തിലെ വിവിധ മത സമുദായങ്ങള്‍ക്കിടയിലെയും വ്യത്യസ്ഥ വീക്ഷണഗതിക്കാര്‍ക്കിടയിലെയും അകല്‍ച്ചയും തെറ്റിദ്ധാരണകളും നീക്കി പരസ്പര സഹകരണവും സൌഹാര്‍ദ്ദവും വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി മുഖാമുഖങ്ങളും ചര്‍ച്ചകളും സെമിനാറുകളും സിമ്പോസിയങ്ങളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനും ഗ്രന്ഥങ്ങള്‍ തയാറാക്കാനുമായി രൂപം നല്‍കിയ വേദിയാണ് ഡയലോഗ് സെന്റര്‍ കേരള. കോഴിക്കോടാണ് ആസ്ഥാനം.

ഹിന്ദു-മുസ്ലിം, ക്രിസ്ത്യന്‍-മുസ്ലിം പണ്ഡിതന്‍മാര്‍ തമ്മിലുള്ള ഡയലോഗ്, പൊതുജനങ്ങളെ പ്രത്യകം ക്ഷണിച്ച് ഇസ്ലാമിനെ പരിചയപ്പെടുത്തുകയും അവരില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് വിശദീകരണം നല്‍കുകയും ചെയ്യുന്ന സ്നേഹസംവാദം, സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംബന്ധിച്ച് വിവിധ മേഖലകളിലെ പ്രമുഖരുള്‍പ്പെട്ട ഇരുപതോ ഇരുപത്തഞ്ചോ പേര്‍ കൂടിയിരുന്ന് ഔപചാരികതയില്ലാതെ ചര്‍ച്ച ചെയ്യുന്ന ടേബിള്‍ടോക്ക്, ഇസ്ലാമിനെ ലളിതമായും സമഗ്രമായും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വിവിധ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, കേരളത്തിലെ മത- സാഹിത്യ- സാംസ്കാരിക -രാഷ്ട്രീയ-മാധ്യമ രംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തികളെ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തുകയും അവര്‍ക്ക് ഖുര്‍ആന്റെ മലയാള പരിഭാഷയും ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന സാഹിത്യങ്ങളും അയച്ച് കൊടുക്കുകയും ചെയ്യുക, പ്രബന്ധ മത്സരങ്ങള്‍ നടത്തുക, ഇസ്ലാമിക് കള്‍ച്ചറല്‍ എക്സിബിഷനുകള്‍ സംഘടിപ്പിക്കുക, പൊതു ലൈബ്രറികള്‍ക്ക് ഇസ്ലാമിക പുസ്തകങ്ങള്‍ സൌജന്യമായി നല്‍കുക, മുസ്ലിംകളല്ലാത്ത സഹോദര സമുദായത്തിലെ വിശ്വാസികള്‍ക്കായി ഖുര്‍ആനെ സംബന്ധിച്ചും മുഹമ്മദ് നബിയെക്കുറിച്ചും ക്വിസ് മത്സരങ്ങള്‍ നടത്തുക തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍ ഡയലോഗ് സെന്റര്‍ നടത്തിവരുന്നു.

[തിരുത്തുക] കേരള മസ്ജിദ് കൌണ്‍സില്‍

കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ നേതൃത്വം നല്‍കുന്ന മസ്ജിദുകളുടെ ഏകോപന സമിതിയാണിത്. 1992 ല്‍ രൂപീകരിച്ച കൌണ്‍സില്‍ 1996 ല്‍ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തു.

[തിരുത്തുക] ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ്സ് ആന്റ് ക്രെഡിറ്റ്സ് ലിമിറ്റഡ്

പലിശാധിഷ്ഠിത സമ്പദ്ഘടനക്ക് ബദല്‍ എന്ന നിലക്ക് ജമാഅത്തെ ഇസ്ലാമി കേരള ഘടകം 2000 ജൂണില്‍ രൂപം കൊടുത്തതാണ് എ.ഐ.സി.എല്‍. എ.ഐ.സി.എല്‍ ലോകത്തെങ്ങുമുള്ള ഇസ്ലാമിക ബാങ്കുകളുടെ പ്രവര്‍ത്തന രീതികളും അവ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമാക്കുമ്പോഴുള്ള പരിമിതികളും മറ്റു നിയമ തടസ്സങ്ങളും എല്ലാം സൂക്ഷ്മമായി പഠിച്ച ശേഷമാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. മാത്രവുമല്ല, ഈ സംരംഭവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളുടെയും ഇസ്ലാമിക സാധുത പരിശോധിക്കുന്നതിന് ഒരു ഉപദേശക സമിതിയും നിലവിലുണ്ട്. നിക്ഷേപകര്‍ക്ക് അവരുടെ പണം ഇസ്ലാം അനുവദിക്കുന്ന രീതിയില്‍ [തെളിവുകള്‍ ആവശ്യമുണ്ട്] ലാഭകരമായ സംരംഭങ്ങളില്‍ മുടക്കാനുള്ള വേദി ഒരുക്കുക, സംരംഭകര്‍ക്ക് ലാഭ-നഷ്ട പങ്കാളിത്ത വ്യവസ്ഥയില്‍ പണം നല്‍കുക, ലാഭകരമായ പ്രൊജക്ടുകളില്‍ ബിസിനസ് സംരംഭങ്ങള്‍ ഏറ്റെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എ.ഐ.സി.എല്‍ രൂപീകരിച്ചത്.

[തിരുത്തുക] എക്കണോമിക് ഫോറം

ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവിഷയങ്ങളില്‍ പഠനം നടത്തുന്നവര്‍ക്കും ചിന്തിക്കുന്നവര്‍ക്കും പ്രോല്‍സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്ലാമിക് എകണോമിക്സ്(ഐ.എ.എഫ്.ഐ.ഇ) രൂപീകരിച്ചത്. 1990 സെപ്തംബര്‍ 5-ന് അലീഗഢ് കേന്ദ്രീകരിച്ച് ഡോ. എഫ്.ആര്‍. ഫരീദിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച സംഘടനയുടെ കേരള ചാപ്റ്റര്‍ 1999 ജൂലൈ 25ന് നിലവില്‍ വന്നു. [തെളിവുകള്‍ ആവശ്യമുണ്ട്]

[തിരുത്തുക] തനിമ കലാവേദി

കേരളത്തില്‍ ഇസ്ലാമിക പ്രസ്ഥാനം തുടക്കം മുതലേ കലകളേയും സാഹിത്യങ്ങളേയും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, സാഹിത്യാഭിരുചിയുള്ള ഏതാനും വ്യക്തികളെ കേന്ദ്രീകരിച്ചാണത് നടന്നുവന്നിരുന്നത്. കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുക എന്ന ലക്ഷ്യത്തോടെ വെള്ളിമാടുകുന്ന് ആസ്ഥാനമാക്കി എണ്‍പതുകളുടെ അവസാനത്തിലാണ് തനിമ കലാവേദി രൂപം കൊണ്ടത്. കുറച്ചുകാലം സജീവമായി നിലനിന്നുവെങ്കിലും പിന്നീടതിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചു. 2002-ല്‍ പുനഃസംഘടിപ്പിക്കപ്പെട്ട ശേഷം ഇപ്പോള്‍ ഏറെക്കുറെ വ്യവസ്ഥാപിതമായി തനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ മേല്‍നോട്ടത്തിലാണ് തനിമ പ്രവര്‍ത്തിക്കുന്നത്. വധു, മധുരമീ പൂക്കാലം തുടങ്ങിയ ടെലിസിനിമകള്‍ തനിമ പുറത്തിറക്കിയവയാണ്. [തെളിവുകള്‍ ആവശ്യമുണ്ട്]

[തിരുത്തുക] ധര്‍മധാര

1997 ലാണ് ജമാഅത്തിന്റെ ഓഡിയോ വിഷ്വല്‍ വിഭാഗമായ ധര്‍മധാര ആരംഭിച്ചത്. വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍, മൂല്യവത്തായ ഗാനങ്ങള്‍, ചിത്രീകരണങ്ങള്‍ തുടങ്ങി വിവിധങ്ങളായ ഓഡിയോ വീഡിയോ കാസറ്റുകളും സി.ഡികളും പുറത്തിറക്കുകയും വിതരണം ചെയ്യുകയുമാണ് മൂല്യാധിഷ്ഠിത കാഴ്ച - മൂല്യവത്തായ കേള്‍വി എന്ന മുദ്രാവാക്യവുമായി ജന്‍മമെടുത്ത ധര്‍മധാര ചെയ്യുന്നത്. ചുരുങ്ങിയ കാലയളവിനുള്ളല്‍ ഈ രംഗത്ത് വ്യതിരിക്തമായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ധര്‍മധാരക്ക് കഴിഞ്ഞു. [തെളിവുകള്‍ ആവശ്യമുണ്ട്]

[തിരുത്തുക] ലൈബ്രറി & ഡാറ്റാ ബാങ്ക്

കേരളത്തിലെ എല്ലാ ജമാഅത്ത് ഘടകങ്ങളിലും ലൈബ്രറികള്‍ സ്ഥാപിച്ച് നടത്തിവരുന്നു. ജമാഅത്ത് ആസ്ഥാനമായ കോഴിക്കോട്ടെ ഹിറാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി എടുത്തുപറയേണ്ട ഒന്നാണ്. ഹിറാ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് (2000 ജൂണ്‍ 4) പ്രമുഖ സാഹിത്യകാരന്‍ സി. രാധാകൃഷ്ണനാണ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സമൂഹത്തിലെ പ്രഗല്‍ഭരായ ഇരുനൂറോളം വ്യക്തികള്‍ ലൈബ്രറിയുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്. ഇംഗ്ളീഷ്, മലയാളം, അറബി എന്നീ ഭാഷകളിലായി അയ്യായിരത്തോളം കനപ്പെട്ട പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. ഇംഗ്ളീഷ് പുസ്തകങ്ങള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം. ഇസ്ലാമിനെക്കുറിച്ച പുതിയ പഠനങ്ങള്‍, തഫ്സീറുകള്‍, ഹദീസ് ഗ്രന്ഥങ്ങള്‍, ആഗോള വല്‍ക്കരണം, പരിസ്ഥിതി, സാമൂഹിക വിഷയങ്ങള്‍, മതതാരതമ്യം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള റഫറന്‍സ് ഗ്രന്ഥങ്ങളുടെ ഒരു വിപുലമായ സമാഹാരവും ലൈബ്രറിയിലുണ്ട്. ഇസ്ലാമിക് സര്‍വീസ് ട്രസ്റ്റിന്റെ കീഴില്‍ വെള്ളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന അര നൂറ്റാണ്ട് മുമ്പ് ആരംഭിച്ച ഐ.എസ്.ടി ലൈബ്രറിയാണ് മറ്റൊന്ന്. അറബി, ഉര്‍ദു, ഇംഗ്ളീഷ്, മലയാളം ഭാഷകളിലായി വിവിധ വിഷയങ്ങളില്‍ സമഗ്രസ്വഭാവത്തിലുള്ള 14,000-ല്‍ പരം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയാണിത്. ഇതിനുപുറമെ ആയിരത്തോളം വരുന്ന അപൂര്‍വ്വ റഫറന്‍സ് ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. [തെളിവുകള്‍ ആവശ്യമുണ്ട്]

ഡാറ്റാ ബാങ്ക്

ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ കീഴില്‍ 1992 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡാറ്റാബാങ്ക് വിവിധ തലങ്ങളില്‍ പ്രസ്ഥാനത്തിന് ആവശ്യമായ വിവര ശേഖരണം നടത്തിക്കൊണ്ടിരിക്കുന്നു. പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ, പത്ര-മാഗസിനുകളുടെ ഒരു വലിയ കലക്ഷന്‍ ഈ സംരംഭത്തിനു കീഴിലുണ്ട്.

[തിരുത്തുക] ആധാരസൂചിക

  1. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന
  2. പ്രബോധനം
  3. ബോധനം
  4. ആരാമം
  5. മലര്‍വാടി
  6. മാധ്യമം ആഴ്ചപ്പതിപ്പ്
  7. ഐ.പി.എച്ച്

[തിരുത്തുക] കുറിപ്പുകള്‍


ആശയവിനിമയം