കാര്‍ഗില്‍ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കാര്‍ഗില്‍ ഭൂപടം
കാര്‍ഗില്‍ ഭൂപടം

കശ്മീരിലെ കാര്‍ഗില്‍ പ്രദേശത്ത് 1999 മെയ് മുതല്‍ ജൂലൈ വരെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന സായുധപോരാട്ടത്തെയാണ് കാര്‍ഗില്‍ യുദ്ധം അഥവാ കാര്‍ഗില്‍ പോരാട്ടം,(I) എന്നു വിളിക്കുന്നത്. കാശ്മീരില്‍ ഇന്ത്യയും പാകിസ്താനും തത്വത്തില്‍ അംഗീകരിച്ചിരിക്കുന്ന അതിര്‍ത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്ഥാനി പട്ടാളവും കാശ്മീര്‍ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാകിസ്ഥാന്‍ ആദ്യം യുദ്ധം കശ്മീര്‍ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി[1]. ഇന്ത്യന്‍ വായുസേനയുടെ പിന്‍ബലത്തോടെ ഇന്ത്യന്‍ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മര്‍ദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാന്‍ പാകിസ്താനെ നിര്‍ബന്ധിതമാക്കി.

സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയര്‍ന്ന മലനിരകള്‍ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. ‌രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങള്‍ക്കായി ഏറെ പണം ചിലവിടാന്‍ തുടങ്ങി, പാകിസ്ഥാനിലാകട്ടെ യുദ്ധം സര്‍ക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടര്‍ന്ന് 1999 ഒക്ടോബര്‍ 12-നു പാകിസ്ഥാന്‍ പട്ടാളമേധാവി പര്‍വേസ് മുഷാറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

പോരാട്ടത്തിനു പലരും പല പേരുകളും വിളിച്ചിരുന്നു. എന്നാല്‍ യുദ്ധത്തിനിടയില്‍ ഇന്ത്യ “യുദ്ധം” എന്ന് പറഞ്ഞിരുന്നില്ല, പകരം “യുദ്ധ സമാന സാഹചര്യം” എന്നൊക്കെ വിളിച്ചു. കാര്‍ഗില്‍ പോരാട്ടം, കാര്‍ഗില്‍ സംഭവം, ഓപറേഷന്‍ വിജയ്, മുതലായ പേരും ഉപയോഗിച്ചു. യുദ്ധാവസാനം ആയപ്പോഴേക്കും ഇന്ത്യന്‍ ഭരണകൂടം പോരാട്ടത്തെ കാര്‍ഗില്‍ യുദ്ധം എന്നു തുടര്‍ച്ചയായി വിളിച്ചെങ്കിലും ‘യുദ്ധ‘ത്തിനു സ്ഥിരീകരണമുണ്ടായില്ല. മൂന്നാം കാശ്മീര്‍ യുദ്ധം എന്നൊക്കെ മറ്റു പേരുകളും ഉണ്ടായിരുന്നെങ്കിലും വലിയ പ്രചാരം ലഭിച്ചില്ല, നുഴഞ്ഞുകയറ്റത്തിനു പാകിസ്ഥാന്‍ ഇട്ട രഹസ്യനാമമായിരുന്നു “ഓപറേഷന്‍ ബാദ്‌ര്‍“.

[തിരുത്തുക] പശ്ചാത്തലം

1971-ലെ ബംഗ്ലാദേശ് യുദ്ധത്തിനു ശേഷം ഉണ്ടായ സിംലാ കരാര്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന്‌ അയവു വരുത്താന്‍ സഹായകരമായി. ഈ കരാര്‍ ആണ് ലൈന്‍ ഓഫ് കണ്ട്രോള്‍ (LOC) അഥവാ നിയന്ത്രണ രേഖ എന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയെടുത്തത്. ഇത് 1971 ഡിസംബര്‍ 17 ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച നാള്‍ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ഇരു രാജ്യങ്ങളും കൈവശം വക്കാനും ഒരു അതിര്‍ത്തിരേഖക്ക് സമാനമായി പിന്നീട് രൂപപ്പെടുത്താനും കാരണമായിത്തീര്‍ന്നു. ഇരുരാജ്യങ്ങളും അന്നു മുതല്‍ ഈ രേഖക്കിരുവശവും സൈനികകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയും തങ്ങളുടെ പ്രദേശം എതിര്‍കക്ഷിക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തു വരുന്നു. 1990-കള്‍ മുതല്‍‍ കാശ്മീര്‍ വിഘടനവാദികള്‍ ഈ രേഖക്കിപ്പുറത്തേക്ക് നുഴഞ്ഞു കയറാന്‍ തുടങ്ങുകയും ഇന്ത്യയുടെ കൈവശമിരിക്കുന്ന കാശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുകയും ചെയ്തു വന്നു. ഇത്തരം ഒളിപ്പോരാട്ടങ്ങളും അതു പോലെ തന്നെ ഇരുരാജ്യങ്ങളും നടത്തിയ അണുപരീക്ഷണങ്ങളും 1998-ഓടു കൂടി സ്ഥിതിഗതികള്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്കെത്തിച്ചു. ഈ യുദ്ധസമാനമായ അന്തരീക്ഷത്തിലും ഇരു രാജ്യങ്ങളും 1999 ഫെബ്രുവരിയില്‍ ലാഹോര്‍ പ്രഖ്യാപനം പോലുള്ള സമാധാന ഉടമ്പടികള്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ അതേസമയം പാകിസ്ഥാന്‍ കരസേന, പാകിസ്ഥാന്‍ അര്‍ദ്ധസൈനിക വിഭാഗത്തെ രഹസ്യമായി പരിശീലിപ്പിക്കുകയും ഇന്ത്യന്‍ ഭാഗത്തേക്ക് അയക്കുകയും ചെയ്തു. കാശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുവാനും അങ്ങിനെ ഇന്ത്യന്‍ പട്ടാളത്തെ സിയാച്ചിന്‍ പ്രദേശത്തു നിന്ന് പിന്‍‌വലിക്കുവാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കുകയുമായിരുന്നു ലക്ഷ്യം. അതുവഴി ഇന്ത്യയെ കാശ്മീര്‍ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്ഥാന്‍ കരുതി. പ്രദേശത്തുണ്ടാകുന്ന ഏതൊരു പ്രശ്നവും കാശ്മീര്‍ പ്രശ്നത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരുമെന്നും, അങ്ങിനെ വേഗത്തില്‍ പ്രശ്നപരിഹാരം സാധ്യമാകുമെന്നും അവര്‍ കരുതി. കൂടാതെ ഇന്ത്യയുടെ കൈവശമുള്ള കാശ്മീരിലെ വിമതര്‍ക്ക് ഉത്തേജനം പകരാനും ഇതുമൂലം സാധിക്കുമെന്ന് പാകിസ്ഥാന്‍ കരുതി.

ഇന്ത്യന്‍ കരസേനാ മേധാവി വേദ് പ്രകാശ് മാലിക്കിന്റേയും മറ്റനേകം യുദ്ധവിദഗ്ദ്ധരുടേയും അഭിപ്രായത്തില്‍ നുഴഞ്ഞുകയറ്റത്തിന് “ഓപറേഷന്‍ ബാദ്ര്‍” എന്നായിരുന്നു പാക്ക് രഹസ്യനാമം[2]. പദ്ധതി നിര്‍മ്മാണം, പാതകളും നിര്‍ണ്ണായക വിതരണപഥങ്ങളുമടക്കമെല്ലാം വളരെ മുമ്പുതന്നെ ആസൂത്രണം ചെയ്തിരുന്നു. പട്ടാളം ഇത്തരമൊരു പദ്ധതിയുടെ പ്രായോഗികതെയെക്കുറിച്ച് ചില പാകിസ്ഥാനി നേതാക്കള്‍ക്ക് നേരത്തേ തന്നെ സൂചന നല്‍കിയിരുന്നെങ്കിലും (സിയാ ഉള്‍ ഹഖ്,[3] ബേനസീര്‍ ഭൂട്ടോ[4] [5]) ഇരു രാജ്യങ്ങളും തമ്മില്‍ തുറന്ന യുദ്ധമുണ്ടാകുമെന്ന ഭയത്താല്‍ പദ്ധതി പ്രയോഗത്തില്‍ വരുത്തിയിരുന്നില്ല. ചില വിശകലന വിശാരദന്മാര്‍ വിചാരിക്കുന്നത് പര്‍വേസ് മുഷാറഫ് പട്ടാളമേധാവി ആയതിനോടു കൂടി ആക്രമണത്തിന്റെ രേഖാരൂപം സക്രിയമാക്കുകയായിരുന്നു എന്നാണ്. മുഷാറഫ് സൈനികമേധാവി ആകുന്നത് 1998 ഒക്റ്റോബറില്‍ ആണ്. അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പിന്നീട് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്, അദ്ദേഹത്തിന് നുഴഞ്ഞുകയറ്റത്തെ കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്നും, ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഫോണില്‍ വിളിച്ചാരാഞ്ഞപ്പോള്‍ മാത്രമാണ് അദ്ദേഹം അറിഞ്ഞതെന്നുമാണ് [6]. മുഷാറഫിനും രണ്ടോ മൂന്നോ വിശ്വസ്തര്‍ക്കും മാത്രമേ പദ്ധതിയെ കുറിച്ചറിവുണ്ടായിരുന്നുള്ളു എന്നും ഷെരീഫ് വാദിച്ചു[7]. എന്നാല്‍ വാജ്‌പേയിയുടെ ലാഹോര്‍ യാത്രക്കു 15 ദിവസം മുമ്പുതന്നെ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് മുഷാറഫ് ഇതിനെ കുറിച്ച് പ്രതികരിച്ചത് [8].

[തിരുത്തുക] കാര്‍ഗില്‍

പ്രധാന ലേഖനം: കാര്‍ഗില്‍

1947-ലെ ഇന്ത്യാവിഭജനത്തിനു മുമ്പ് കാര്‍ഗില്‍, ഗില്‍ജിത്-ബാലിസ്താന്റെ ഭാഗമായിരുന്നു; വിവിധ ഭാഷാ, വര്‍ണ്ണ, മത വിഭാഗങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ലോകത്തിലെ ഉയര്‍ന്ന മലനിരകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഒറ്റപ്പെട്ട താഴവരകളാണ്‌ ഉള്ളത്. 1947-ലെ ഒന്നാം കശ്മീര്‍ യുദ്ധത്തിന്റെ ഫലമായി കാര്‍ഗിലിന്റെ ഭൂരിഭാഗവും ഇന്ത്യയുടെ പക്ഷത്തായി, 1971-ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധം അവശേഷിക്കുന്ന ഭാഗങ്ങള്‍ തന്ത്രപ്രധാനമായ പട്ടാളകേന്ദ്രങ്ങള്‍ അടക്കം ഇന്ത്യയുടെ കൈയിലാക്കി. ലഡാക്കില്‍ മുസ്ലീം ഭൂരിപക്ഷമുള്ള ഏകപ്രദേശവും കാര്‍ഗിലാണ്. കാര്‍ഗില്‍ പട്ടണവും ജില്ലയും ഇന്ന് ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമാണ്. കാര്‍ഗില്‍ പട്ടണം നിയന്ത്രണരേഖയില്‍ സ്ഥിതി ചെയ്യുന്നു. ശ്രീനഗറില്‍ നിന്ന് 120 കി.മീ അകലെയുള്ള കാര്‍ഗില്‍ പാക്കിസ്ഥാന്റെ വടക്കന്‍ പ്രദേശത്തിനഭിമുഖമായാണ് നിലകൊള്ളുന്നത്. ഹിമാലയത്തിലെ മറ്റു പ്രദേശങ്ങളെ പോലെ തന്നെ, കാഠിന്യമേറിയ കാലാവസ്ഥയാണ് കാര്‍ഗിലിലേതും. വേനല്‍ക്കാലത്തു പോലും തണുപ്പുള്ള ഈ പ്രദേശത്തെ നീണ്ട തണുപ്പുകാലത്ത് അന്തരീക്ഷോഷ്മാവ് -40°C വരെ താഴാറുണ്ട്[തെളിവുകള്‍ ആവശ്യമുണ്ട്]. ശ്രീനഗറില്‍ നിന്ന് ലേയിലേക്കുള്ള ദേശീയപാത കാര്‍ഗില്‍ വഴി കടന്നു പോകുന്നു.

നിയന്ത്രണരേഖക്ക് സമാന്തരമായി 160 കി.മീ. നീളത്തിലുള്ള ഇന്ത്യന്‍ ഭാഗത്തുള്ള പ്രദേശമാണ് നുഴഞ്ഞുകയറ്റത്തിനും പോരാട്ടത്തിനും വേദിയായത് . കാര്‍ഗില്‍ ജില്ലാ ആസ്ഥാനത്തുനിന്നും അകലെയായി യുദ്ധമുന്നണി ദ്രാസ്, ബതാലിക് സെക്റ്റര്‍, മുഷ്കോ താഴ്‌വര തുടങ്ങിയ നിയന്ത്രണരേഖാ പ്രദേശത്താണുണ്ടായിരുന്നത്. പ്രദേശത്തെ പട്ടാള കാവല്‍തുറകള്‍ (ചെക്ക് പോസ്റ്റ്) പൊതുവേ 5000 മീറ്റര്‍ (16,000 അടി) ഉയരത്തിലാണുള്ളത്, ചിലതാകട്ടെ 5600 മീറ്റര്‍ (18,000 അടി) വരെ ഉയരത്തിലും. ഉയരം മൂലം നിര്‍ണ്ണായക സമയങ്ങളില്‍ അവിചാരിതങ്ങളായ ആക്രമണങ്ങള്‍ നടത്താന്‍ അനുയോജ്യമായ സ്ഥലമാണ് കാര്‍ഗില്‍. നുഴഞ്ഞുകയറ്റത്തിന് കാര്‍ഗില്‍ തിരഞ്ഞെടുക്കാന്‍ പ്രധാനകാരണമിതായിരുന്നു [9]. ഉയരത്തില്‍ ഇരിക്കുന്ന ശത്രുവിനെ താഴെ നിന്ന് ആക്രമിക്കുക എളുപ്പമല്ല. കൂടാതെ പാകിസ്ഥാനി പട്ടണമായ സ്കര്‍ദുവില്‍ നിന്നും 173 കി.മീ. മാത്രമാണ് കാര്‍ഗിലിലേക്കുള്ള ദൂരം, ഇത് പോരാളികള്‍ക്ക് ആവശ്യമായ സഹായങ്ങളും, വെടിക്കോപ്പുകളും നല്‍കാന്‍ സഹായിക്കുമായിരുന്നു. ഇത്തരം സുപ്രധാന കാര്യങ്ങളും കാര്‍ഗിലിലെ മുസ്ലീം ഭൂരിപക്ഷവുമാണ് കാര്‍ഗിലിനെ യുദ്ധമുന്നണിയായി തിരഞ്ഞെടുക്കാന്‍ കാരണമായത് എന്നാണ് പൊതുവേ കരുതുന്നത്.

[തിരുത്തുക] യുദ്ധം

പ്രധാനമായും മൂന്നു ഘട്ടങ്ങളായിരുന്നു കാര്‍ഗില്‍ യുദ്ധത്തിനുണ്ടായിരുന്നത്. ആദ്യം പാകിസ്താന്‍ ഇന്ത്യന്‍ പ്രദേശത്തെ സുപ്രധാനമായ ഉന്നത താവളങ്ങള്‍ രഹസ്യമായി പിടിച്ചെടുത്തു. ഇന്ത്യ തന്ത്രപ്രധാനമായ പാതകള്‍ പിടിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്, പിന്നീട് ഇന്ത്യന്‍ പട്ടാളം പാകിസ്ഥാന്‍ പിന്തുണയുള്ള പോരാളികളെ സാവധാനം നിയന്ത്രണരേഖക്ക് പിന്നിലേക്കു തുരത്തി.

[തിരുത്തുക] പാകിസ്ഥാന്‍ അധിനിവേശം

പാകിസ്ഥാന് അധിനിവേശം
പാകിസ്ഥാന് അധിനിവേശം

അതികഠിനമായ ശൈത്യം മൂലം ഇരു രാജ്യങ്ങളും കാശ്മീരിലെ തങ്ങളുടെ ഏറ്റവും മുന്നിലെ കാവല്‍തുറകള്‍ ശൈത്യകാലത്ത് ഉപേക്ഷിക്കുകയും പിന്നീട് വസന്തകാലത്തോടെ അവയില്‍ തിരിച്ചെത്തുകയും പതിവായിരുന്നു. ശ്വാസകോശത്തില്‍‍ നീര്‍ക്കെട്ടുണ്ടാവുന്നതും ഭക്ഷണസാധനങ്ങള്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടും മറ്റും മൂലം അതിശൈത്യത്തില്‍ അധിവാസം വളരെയധികം ദുഷ്കരമാകുന്നതാണ് ഇതിനു കാരണം. എന്നാല്‍ തണുപ്പ് കുറയുന്നതോടെ ഇരു രാജ്യങ്ങളും തിരികെയെത്തുകയും ചെയ്യും.

എന്നാല്‍ 1999-ല്‍ പാകിസ്താന്‍ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പേ ഈ താവളങ്ങളില്‍ എത്തുകയും ഏതാണ്ട് 1999 മെയ് തുടക്കത്തോടെ 130-ഓളം വരും കാര്‍ഗില്‍ കാവല്‍ത്തുറകള്‍ പിടിച്ചെടുക്കാനും അങ്ങിനെ പ്രദേശത്തിന്റെ നിയന്ത്രണം കൈയ്യടക്കാനും തീരുമാനിച്ചു. സ്പെഷ്യല്‍ സെര്‍വീസ് ഗ്രൂപ്പിന്റെ റ്റ്റൂപ്പുകളും നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്‍‌റ്റ്റിയുടെ (അക്കാലത്ത് നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്‍‌റ്റ്റി അര്‍ദ്ധസൈനിക വിഭാഗമായിരുന്നു) ബറ്റാലിയനുകളും കാശ്മീരി ഒളിപ്പോരാളികളുടേയും അഫ്ഗാന്‍ കൂലിപ്പടയാളികളുടേയും[10] പിന്തുണയോടെ പൂര്‍ണ്ണമായും ശൈത്യത്താല്‍ ഒഴിവാക്കിയിരുന്ന, ഇന്ത്യന്‍ പ്രദേശത്തിനു മേല്‍ക്കൈ നല്‍കിയിരുന്ന പട്ടാളത്താത്തുറകള്‍ രഹസ്യമായി പിടിച്ചെടുക്കുകയും അവര്‍ അവരുടേതായ യുദ്ധസജ്ജീകരണങ്ങള്‍ ചെയ്ത് താവളമാക്കി മാറ്റുകയും ചെയ്തു. നിയന്ത്രണരേഖക്ക് ദൂരെ നിന്ന് ചെറിയ പീരങ്കികളാല്‍ അങ്ങോട്ടുമിങ്ങോട്ടും വെടിവക്കുക പതിവാണ്. ഈ സമയത്ത് പാക്കിസ്താന്‍ നിയന്ത്രിത കശ്മീരിലെ പട്ടാളക്കാര്‍ സാമാന്യം കനത്ത് തോതില്‍ പീരങ്കി വെടിയുതിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് ഇന്ത്യക്കാര്‍ക്ക് നുഴഞ്ഞു കയറ്റത്തെക്കുറിച്ച് അറിയാതിരിക്കാനുള്ള ഒരു പുകമറ സൃഷ്ടിക്കാനായിരുന്നു.

പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യന്‍ സൈനികര്‍ ഈ നുഴഞ്ഞുകയറ്റം അറിഞ്ഞതേയില്ല. പക്ഷേ മെയ് രണ്ടാമത്തെ ആഴ്ചയില്‍ അവിടത്തെ നാട്ടുകാരനായ ഒരു ആട്ടിടയന്‍ നല്‍കിയ വിവരമനുസരിച്ച് റോന്തുചുറ്റാനിറങ്ങിയ ഒരു ഇന്ത്യന്‍ സംഘത്തിനു നേരേ ഒളിപ്പോര്‍ ആക്രമണമുണ്ടായത് നുഴഞ്ഞുകയറ്റത്തെ കുറിച്ചുള്ള വിവരം വെളിവാക്കി. ആദ്യം പോയ പട്റോള്‍ സംഘത്തെ അവര്‍ ഒന്നൊഴിയാതെ നശിച്ചിപ്പിച്ചു കളഞ്ഞിരുന്നു. രണ്ടാമത്തെ പട്രോള്‍ സംഘത്തിലെ ഓഫീസറുടെ മനോധൈര്യം മൂലമാണ് അവര്‍ക്ക് തിരിച്ചു വന്ന് കാര്യങ്ങള്‍ വ്യക്തമാക്കാനായത്. എന്നാല്‍ അവരുടെ വിവരണത്തില്‍ നിന്ന് മറ്റുഭാഗങ്ങളിലെ അധിനിവേശത്തെക്കുറിച്ച് അപ്പോഴും വിവരം ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ സംഘങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വന്തം പ്രദേശം തിരിച്ചുപിടിക്കാമെന്ന് ആദ്യനാളുകളില്‍ വീരവാദം മുഴക്കിയിരുന്നു എന്നാല്‍ നുഴഞ്ഞുകയറ്റം നിയന്ത്രണരേഖയിലുടനീളമുണ്ടെന്ന വിവരങ്ങള്‍ ആക്രമണം വളരെ വലിയതോതിലാണെന്നു വെളിവാക്കി.

ഇന്ത്യന്‍ ഭരണകൂടം 200,000 സേനാംഗങ്ങള്‍ ഉള്‍പ്പെട്ട ഓപറേഷന്‍ വിജയ് എന്ന പദ്ധതിയിലൂടെയാണ് പ്രതികരിച്ചത്. എങ്കിലും ഭൂപ്രകൃതിയുടെ പ്രത്യേകത നിമിത്തം ഡിവിഷനുകളോ കോറുകളോ ആയുള്ള ആക്രമണം സാധ്യമല്ലായിരുന്നു, മിക്ക ആക്രമണങ്ങളും റെജിമെന്റ് തലത്തിലോ ബറ്റാലിയന്‍ തലത്തിലോ ആയിരുന്നു കൈക്കൊണ്ടിരുന്നത്. ഇന്ത്യന്‍ കരസേനയുടെ രണ്ട് ഡിവിഷനുകളും[11] (20,000 സൈനികര്‍‌) ആയിരക്കണക്കിനു ഇന്ത്യന്‍ അര്‍ദ്ധസൈനികരും ഇന്ത്യന്‍ വായുസേനയും പ്രശ്നബാധിത പ്രദേശത്ത് വിന്യസിക്കപ്പെട്ടു. കാര്‍ഗില്‍-ദ്രാസ്] പ്രദേശത്ത് സായുധപോരാട്ടത്തില്‍ ഏര്‍പ്പെട്ട ആകെ ഇന്ത്യന്‍ സൈനികരുടെ എണ്ണം 30,000 അടുത്തായിരുന്നു. നുഴഞ്ഞുകയറ്റക്കാരും അവരെ സഹായിക്കുന്നവരും പാക് അധീന കാശ്മീരില്‍ നിന്നും പീരങ്കിആക്രമണം നടത്തുന്നവരുമായ പാക് അനുകൂലികളുടെ ആകെ എണ്ണം 5,000 വരുമെന്നാണ് കണക്കക്കിയിരിക്കുന്നത്[12].

[തിരുത്തുക] ദേശീയപാത 1.എയുടെ സംരക്ഷണം

മഞ്ഞുമലകള്‍ക്കിടയിലൂടെ കടന്നു പോകുന്ന ദേശീയ പാത
മഞ്ഞുമലകള്‍ക്കിടയിലൂടെ കടന്നു പോകുന്ന ദേശീയ പാത

ഉയരം കൂടിയ പ്രദേശങ്ങളായതിനാല്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ചരക്കുകള്‍ എത്തിക്കുക എന്നത് അപ്രായോഗികമായിരുന്നു. അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണ് ദേശീയ പാത 1.എ എന്നു പറയാം. ലേയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള പാതയാണിത്. പാകിസ്താന്‍ കൈയ്യടക്കിയ നിരീക്ഷണനിലയങ്ങളില്‍ നിന്ന് പാത കാണാനും അങ്ങിനെ അവിടേക്ക് പീരങ്കി ആക്രമണം നടത്താനും കഴിയുമായിരുന്നു. തന്ത്രപ്രധാനമായ വിതരണ പാത എന്ന നിലയില്‍ ഇന്ത്യന്‍ കരസേനക്ക് ഇത് തലവേദനയുണ്ടാക്കി. ഹിമാചല്‍ പ്രദേശില്‍ നിന്നും ലേയിലേക്ക് ഒരു പാത ഉണ്ടെങ്കിലും അതിന് നീളക്കൂടുതലുണ്ട്.

നുഴഞ്ഞുകയറ്റക്കാരാകട്ടെ കൈയ്യില്‍ ചെറു ആയുധങ്ങളും, ഗ്രനേഡ് ലോഞ്ചറുകളും മറ്റുമായി നുഴഞ്ഞുകയറുന്നവരില്‍ നിന്നും വ്യത്യസ്തമായി മോര്‍ട്ടാറുകളും, പീരങ്കികളും, വിമാനവേധത്തോക്കുകളും വരെ കൈവശപ്പെടുത്തിയവരായിരുന്നു. പലതാവളങ്ങളും വലിയതോതില്‍ മൈനുകള്‍ പാകി സംരക്ഷിക്കപ്പെട്ടിരുന്നു. ഐ.സി.ബി.എല്‍-ന്റെ കണക്കുപ്രകാരം പിന്നീട് ഇന്ത്യ 9,000 മൈനുകള്‍ പ്രദേശത്തുനിന്നും നീക്കം ചെയ്തു. പാകിസ്ഥാന്‍ കൈയ്യടക്കിയ പ്രദേശം ആളില്ലാത്ത വിമാനങ്ങള്‍ കൊണ്ടും യു.എസ്. നിര്‍മ്മിത AN/TPQ-36 ഫയര്‍ഫൈന്റര്‍ റഡാറുകള്‍ കൊണ്ടും[13] ഇന്ത്യ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇന്ത്യന്‍ ആക്രമണങ്ങളുടെ ആദ്യലക്ഷ്യം ദേശീയപാത 1.എ. യുടെ നിയന്ത്രണം കൈയ്യിലാക്കുക എന്നതായിരുന്നു, അതിനായി പാതയെ മുകളില്‍ നിന്നു നിരീക്ഷിച്ചുകൊണ്ടിരുന്ന മലകള്‍ കൈക്കലാക്കാനായി ശ്രമം. പക്ഷേ ഇത്തരം കുന്നുകള്‍ നിയന്ത്രണരേഖക്കു സമീപമായതിനാലും ദേശീയപാത നിയന്ത്രണരേഖക്കടുത്തുകൂടി പോകുന്നതിനാലും ബുദ്ധിമുട്ടേറിയ ലക്ഷ്യമായിരുന്നു അത്. ഈ കുന്നുകള്‍ തിരിച്ചുപിടിക്കുന്നത് പ്രദേശത്ത് മേല്‍ക്കൈയ്യും ദേശീയപാതയുടെ സംരക്ഷണവും ഉറപ്പു നല്‍കുമായിരുന്നു. ഇന്ത്യയുടെ ആക്രമണ രീതി ആ രീതിയിലായിരുന്നു.

പാകിസ്താന്‍ കരസേന ഇന്ത്യന്‍ സേനക്കുമേല്‍ ഷെല്ലാക്രമണം നടത്തുന്നു
പാകിസ്താന്‍ കരസേന ഇന്ത്യന്‍ സേനക്കുമേല്‍ ഷെല്ലാക്രമണം നടത്തുന്നു

[തിരുത്തുക] ഇന്ത്യന്‍ പ്രദേശത്തിന്റെ വീണ്ടെടുക്കല്‍

ഇന്ത്യന്‍ വായുസേന ടൈഗര്‍ഹില്ലില്‍ വിജയകരമായ ആക്രമണം നടത്തുന്നു
ഇന്ത്യന്‍ വായുസേന ടൈഗര്‍ഹില്ലില്‍ വിജയകരമായ ആക്രമണം നടത്തുന്നു

കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണ്ണായകമായ രണ്ട് വഴിത്തിരിവുകളായിരുന്നു ഇന്ത്യന്‍ സേനക്കുണ്ടായിരുന്നത്. അവ ടോലോലിങ്ങ് കുന്ന് തിരിച്ച് പിടിച്ചതും അതിലൂടെ ടൈഗര്‍ കുന്ന് കൈവശപ്പെടുത്താനായതുമാണ് ആ പ്രധാവവഴിത്തിരിവുകള്‍ എന്ന് ജെന. വേദ് പ്രകാശ് മല്ലിക് അഭിപ്രായപ്പെടുന്നു. [14] ടൊളോലിങിലെ പോരാട്ടം പോലുള്ള മറ്റനേകം മിന്നലാക്രമണങ്ങള്‍ യുദ്ധം ആദ്യമേ തന്നെ ഇന്ത്യയുടെ വരുതിയിലെത്തിച്ച. എങ്കിലും ടൈഗര്‍ ഹില്‍(പോയിന്റ് 5140) പോലുള്ള ചില മേഖലകള്‍ കനത്ത യുദ്ധശേഷം മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. ചില പോരാട്ടങ്ങള്‍ മുമ്പെങ്ങും ഉണ്ടാകാത്തവിധം കൊടുമുടികളിലാണ് നടന്നത് -കൊടുമുടികള്‍ പലതും പോയിന്റ് നമ്പരുകള്‍ മാത്രമുള്ളവയും പേരില്ലാത്തവയും ആയിരുന്നു - ഭീകരമായ നേര്‍ക്കു നേരേയുള്ള പോരാട്ടമാണ് അവിടെ നടന്നത്. നേരിട്ടു കാണാവുന്ന നിലയങ്ങളിലെ നുഴഞ്ഞുകയറ്റം ഒഴിപ്പിക്കാനായി 250 പീരങ്കികള്‍ ആണ് ഇന്ത്യ വിന്യസിച്ചത്. ബോഫോഴ്സ് ഹൊവിറ്റ്സര്‍ (ബോഫോഴ്സ് വിവാദം കുപ്രസിദ്ധമാക്കിയവ) പീരങ്കികളില്‍ നിര്‍ണ്ണായക ശക്തിയായി. എങ്കിലും ബോഫോഴ്സ് പീരങ്കികള്‍ വിന്യസിക്കാനാവശ്യമായ സ്ഥലക്കുറവ് പ്രശ്നമുണ്ടാക്കി. ഈ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ വായുസേന ഓപറേഷന്‍ സഫേദ് സാഗര്‍ എന്ന പദ്ധതി പ്രയോഗത്തില്‍ കൊണ്ടുവന്നെങ്കിലും ഉയര്‍ന്ന യുദ്ധമണ്ഡലം, പോര്‍ വിമാനങ്ങളില്‍ കുറച്ചായുധങ്ങള്‍ മാത്രം കൊണ്ടുപോകാനേ അനുവദിച്ചുള്ളു. പറന്നുയരാനുള്ള സ്ഥലക്കുറവും പദ്ധതിക്കു തടസ്സമുണ്ടാക്കി. വായൂസേനക്ക് ഒരു മിഗ് 27 പോര്‍‌വിമാനം യന്ത്രത്തകരാറു മൂലം നഷ്ടപ്പെട്ടു അതുപോലെ തന്നെ ഒരു മിഗ് 21 പാകിസ്ഥാന്‍ വെടിവെച്ചിടുകയും ചെയ്തു. പാകിസ്ഥാന്റെ അതിര്‍ത്തി ലംഘിച്ചതിനാല്‍ ഇരുവിമാനങ്ങളേയും വെടിവെച്ചിട്ടതാണെന്നു പാകിസ്ഥാന്‍ പറയുന്നു [15]ഇന്ത്യയുടെ ഒരു എം.ഐ-8 ഹെലികോപ്റ്ററും പാകിസ്ഥാന്‍ വെടിവെച്ചിട്ടിരുന്നു. ഈ യുദ്ധത്തില്‍ ഇന്ത്യന്‍ വായുസേന ലേസര്‍ ലക്ഷ്യ ബോംബുകള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്‍ പട്ടാളത്തിന്റെ ശക്തമായ പല കേന്ദ്രങ്ങളും നശിപ്പിച്ചത്.

തിരിച്ചുപിടിച്ച കൊടുമുടിയില് ഇന്ത്യന് പതാകയുമായി ഇന്ത്യന് സൈനികര്
തിരിച്ചുപിടിച്ച കൊടുമുടിയില് ഇന്ത്യന് പതാകയുമായി ഇന്ത്യന് സൈനികര്

വ്യോമശക്തിക്കോ പീരങ്കി ആക്രമണത്തിനോ എത്തിച്ചേരാന്‍ സാധിക്കാത്ത ചില പാകിസ്ഥാന്‍ നിയന്ത്രിത നിര്‍ണ്ണായ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ കരസേന നേരിട്ടുള്ള യുദ്ധത്തില്‍ പിടിച്ചെടുത്തു. ഇത്തരം ആക്രമണങ്ങള്‍ 18,000 അടി(5500 മീ) ഉയരത്തില്‍ വരെ നടന്നു. സാവധാനം നടന്ന ഈ പോരാട്ടങ്ങള്‍ ഇന്ത്യന്‍ പക്ഷത്തെ മരണനിരക്കുയരാന്‍ കാരണമായി. പകല്‍ ഇത്തരം മലകയറി ആക്രമിക്കുന്നത് ആത്മഹത്യാപരമായതിനാല്‍ ഇരുട്ടിന്റെ മറവിലാണ് ഇതില്‍ പലതും നടന്നത്. ഇത്തരം മലകളില്‍ താപനില −11 °C മുതല്‍ -15 °C വരെ ആയിരുന്നു. ശീതക്കാറ്റിന്റെ ഭീഷണിയും ഉണ്ടായിരുന്നു. പട്ടാളതന്ത്രങ്ങള്‍ അനുസരിച്ച് ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള വിതരണശൃംഖല തകര്‍ത്ത് ഒരു ഉപരോധം സൃഷ്ടിച്ചാല്‍ ഇന്ത്യന്‍ പ്രദേശത്തെ നഷ്ടം വളരെ കുറക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു. സമ്പൂര്‍ണ്ണയുദ്ധമുണ്ടാകുമെന്ന ഭയവും അന്താരാഷ്ടപിന്തുണ നഷ്ടപ്പെടുമെന്ന ചിന്തയും ഇതില്‍ നിന്നും ഇന്ത്യയെ വിലക്കി.

[തിരുത്തുക] ടൈഗര്‍ ഹില്ലിലെ യുദ്ധം

ഇവയില്‍ ടൈഗര്‍ ഹില്‍ (കുന്ന്) ആയിരുന്നു ഏറ്റവും തന്ത്രപ്രധാനം. അവിടെയിരുന്നാല്‍ ദേശീയപാത 1എ-യെ ആക്രമിക്കാന്‍ എളുപ്പമായിരുന്നു. ദ്രാസിനും വടക്കുള്ള കുന്നുകളില്‍ ഏറ്റവും ഉയരത്തിലുള്ളത് അതായിരുന്നു (5602 മീറ്റര്‍). മറ്റൊരു പ്രധാന ലക്ഷ്യം പോയന്‍റ് 4875 (4875 മീറ്റര്‍ ഉയരമുള്ള മറ്റൊരു മല) .

1999 മേയ് രണ്ടാമത്തെ ആഴ്ച എട്ടാം സിഖ് യൂണിറ്റിനെ ദ്രാസിലെത്തിക്കുകയും ടൈഗര്‍ ഹില്ലിനെ തിരിച്ചു പിടിക്കാന്‍ നിയോഗിക്കുകയും ചെയ്തു. കാലവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും മഞ്ഞ് കവചങ്ങള്‍ക്കു പോലും സാവകാശം ലഭിക്കാതെയായിരുന്നു ഈ ദൌത്യം. ഈ ദൌത്യത്തിനിടയില്‍ സിഖ് യൂണിറ്റിന്‌ സാരമായ ആളപായം ഉണ്ടായി. ഇവരെ പിന്നീട് ടൈഗര്‍ മലയുടെ തെക്ക് കിഴക്കന്‍ ഭാഗങ്ങളും പരിയോം കാ താലാബ് എന്ന വടക്കന്‍ പ്രദേശവും പിടിക്കാനായി നിയോഗിച്ചു. ആദ്യത്തെ സംഭവത്തിനു ശേഷം തുടര്‍ന്നുള്ള ആറ് ആഴ്ച ടൈഗര്‍ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല.

ജൂലൈ ആദ്യവാരത്തോടെ 192 മൌണ്ടന്‍ ബ്രിഗേഡ് പോയന്റ് 4875, ടൈഗര്‍ ഹില്‍ എന്നിവ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിനു മുന്നേ തന്നെ രജപുത്താന റൈഫിള്‍സിലെ ഒരു വിഭാഗം റ്റോലോലിങ്ങിനു പടിഞ്ഞാറു ഭാഗം പിടിച്ചിരുന്നു. ടൈഗര്‍ ഹില്‍, കിഴക്കു-പടിഞ്ഞാറായി ഏതാണ് 2200 മീറ്ററും തെക്ക്-വടക്കായി 1000 മീറ്ററും വിസ്താരമുള്ള ഒരു മലയാണ്. ഇതിലേക്ക് കയറിപ്പറ്റാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളില്‍ ആദ്യത്തേത് പടിഞ്ഞാറുള്ള ഒരു ഇടുക്കായിരുന്നു. ഇതിനെ ഇന്ത്യാ ഗേറ്റ് എന്നാണ് കോഡ് നാമം ചെയ്തിരുന്നത്. രണ്ടാമത്തേത് 300 മീറ്റര്‍ പടിഞ്ഞാറുള്ള ഒരു വഴിയായിരുന്നു. ഇതിന്റെ ഹെല്‍മറ്റ് എന്നാണ് വിളിപ്പേര്‍. പാകിസ്ഥാന്‍ 12 വടക്കന്‍ ലൈറ്റ് ഇന്‍ഫ്ണ്ട്റിയുടെ ഒരു കമ്പനിപ്പട്ടാളത്തോളം ഈ സ്ഥലങ്ങള്‍ മൊത്തത്തില്‍ കയ്യടക്കിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്ന് 18 ആം ഗ്രനേഡിയര്‍ ഡിവിഷനും 8ആം സിഖ് ഡിവഷനും ടൈഗര്‍ ഹില്ലിനടുത്തു തന്നെ നേരത്തേ നിലയുറപ്പിച്ചിരുന്നു. ഇവര്‍ക്ക് ഉന്നതങ്ങളിലെ യുദ്ധങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടുള്ള ഒരു കൂട്ടം പട്ടാളത്തേയും ആയുധത്തേയും മറ്റു നിര്‍മ്മാണ വിദഗ്ദ്ധരേയും എത്തിച്ച് കൊടുത്ത് ആക്രമണത്തിനായി തയ്യാറെടുത്തു. ഇന്ത്യന്‍ വായുസേനയും ഈ ദൌത്യത്തില്‍ പങ്കാളിയായി. അവര്‍ക്ക് നിരവധി ലക്ഷ്യങ്ങള്‍ ഭേദിക്കാനായുണ്ടായിരുന്നു. [16]

ടൈഗര്‍ ഹില്ല് ആക്രമണം 1999 ജൂലൈ 3 ന്‌ 1900 മണിക്ക് നേരിട്ടും അല്ലതെയുമുള്ള പീരങ്കി ആക്രമണത്തോടെ ആരംഭിച്ചു. 8 ആം സിഖ് റെജിമന്‍റായിരുന്നു ആക്രമണത്തിന്റെ ആണിക്കല്ല്. എല്ലാ ദിശയിലേക്കും അഴിച്ചു വിട്ട്കൊണ്ട് ശത്രുക്കളെ ഒരു പ്രത്യേക ആക്രമണ രേഖ ഉണ്ടെന്ന് തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു ആക്രമണം. വായുസേനയും പീരങ്കിപ്പടയും ശത്രുക്കള്‍ക്ക് വിശ്രമം കൊടുക്കുന്നുണ്ടായിരുന്നില്ല. എങ്കിലും അവര്‍ തിരിച്ച് ആക്രമിച്ച് കൊണ്ടിരുന്നു. ശത്രുക്കള്‍ ആക്രമിക്കുന്നതിനിടയിലും 18ആം ഗ്രനേഡിയറിനെ നയിച്ചു കൊണ്ട് ലെഫ്. ബല്‍വന്ത് നിങ്ങ് ടൈഗര്‍ ഹില്ലിലേക്ക് നീങ്ങി. കാലാവസ്ഥ സഹനീയമായതും അവര്‍ക്ക് സഹായത്തിനെത്തി. അവരില്‍ പലരും അടുത്ത ദിവസം രാവിലെ 4;30 ന്‌ ടൈഗര്‍ ഹില്ലിന്റെ മുകളില്‍ കയറിപ്പറ്റി. ശത്രുപക്ഷത്ത് 10-12 മരണങ്ങള്‍ സംഭവിച്ചിരുന്നു. 18-ആം ഗ്രനേഡിയറിലെ ആറ് പട്ടാളക്കാര്‍ക്ക് മാരകമായി മുറിവേറ്റു. അതിലെ ഗ്രനേഡിയര്‍ യോഗേന്ദര്‍ സിങ് യാദവ് റോപ് ടീമിന്റെ നായകനായിരുന്നു (അദ്ദേഹത്തിന് പിന്നീട് പരം വീര ചക്ര ലഭിച്ചു). അദ്ദേഹത്തിനും സാരമായ പരിക്കേറ്റു. പിന്നീട് ഘാതക് പ്ലറ്റൂണ് വന്ന് ടൈഗര്‍ ഹില്ലിലെ വിജയം സുനിശ്ചിതമാക്കി. ശത്രുക്കള്‍ വെസ്റ്റേര്‍ണ് സ്പര്‍ എന്ന് വിളിച്ചിരുന്ന ഭാഗത്തേക്ക് വലിയുകയും അവിടെ നിന്ന് വെടിയുതിര്‍ത്ത് കൊണ്ടിരിക്കുകയും ചെയ്തു. ഈ ഭാഗം പിന്നീട് 8ആം സിക്ക് യൂണിറ്റ് അടുത്ത ദിവസം നിശബ്ദമാക്കി. എന്നാല്‍ പത്ത് ദിവസത്തിനുശേഷം ശക്തമായ ഒരു പ്രത്യാക്രമണം പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായി. അവര്‍ ജൂലൈ 15 ഓടെ ഇന്ത്യാ ഗേറ്റും ഹെല്മറ്റും കൈവശപ്പെടുത്തി. ഇതിനകം ദേശീയ പാത 1എയുടെ നിയന്ത്രണം ലഭിച്ച ഇന്ത്യന്‍ സൈന്യം, സൈനികരെ നിയന്ത്രണരേഖയിലേക്ക് അയച്ചു. അവര്‍ പാക് അധീന കാശ്മീരിലേക്ക് കടക്കാതിരിക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രത്യേക ശ്രദ്ധ വച്ചിരുന്നു.

[തിരുത്തുക] യുദ്ധത്തിന്റെ അവസാനം

ബോഫോഴ്സ് തോക്ക്; കാര്ഗില് യുദ്ധത്തില് നിര്ണ്ണായക പങ്ക് വഹിച്ചു
ബോഫോഴ്സ് തോക്ക്; കാര്ഗില് യുദ്ധത്തില് നിര്ണ്ണായക പങ്ക് വഹിച്ചു

ഇതേസമയം ഇന്ത്യന്‍ നാവികസേനയും പാകിസ്ഥാന്‍ തുറമുഖങ്ങളെ ഉപരോധിക്കാനും അങ്ങിനെ പാകിസ്ഥാന്റെ സംഭരണ വിതരണ ശൃംഖല തകര്‍ക്കാനും സജ്ജമായി. സമ്പൂര്‍ണ്ണയുദ്ധം പൊട്ടി പുറപ്പെട്ടാല്‍ പാകിസ്ഥാനു ആറു ദിവസം പിടിച്ചു നില്‍ക്കാനുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളെന്നു ഷെരീഫ് പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്. സ്വയം കുഴിച്ച കുഴിയില്‍ പാകിസ്ഥാന്‍ പതിച്ചപ്പോള്‍ പാകിസ്ഥാന്‍ കരസേന രഹസ്യമായി ഇന്ത്യക്കുമേല്‍ ആണവാക്രമണം നടത്തുവാന്‍ പദ്ധതിയിട്ടു. എന്നാല്‍ ഈ വാര്‍ത്ത അറിഞ്ഞ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നവാസ് ഷെരീഫിനു കര്‍ശനമായ താക്കീതു നല്‍കാന്‍ നിര്‍ബന്ധിതനായി[17]. രണ്ടുമാസത്തെ പോരാട്ടമായപ്പോഴേക്കും ഇന്ത്യക്ക് നഷ്ടപ്പെട്ട ഭൂരിഭാഗം നിലയങ്ങളും തിരിച്ചു പിടിക്കാനായി[18]. ഔദ്യോഗിക കണക്കുപ്രകാരം അപ്പോഴേക്കും നുഴഞ്ഞുകയറപ്പെട്ട പ്രദേശത്തിന്റെ 75%-80% ഇന്ത്യയുടെ കൈവശം തിരിച്ചെത്തി[19]. ജൂലൈ നാലായപ്പോഴേക്കും ഷെരീഫ് പാകിസ്ഥാന്‍ പിന്തുണയുള്ളവരെ പിന്‍‌വലിക്കാമെന്നു സമ്മതിച്ചു. പോരാട്ടം സാധാരണ നിലപ്രാപിക്കുകയും ചെയ്തു. എന്നാല്‍ ചില തീവ്രവാദികള്‍ ഇതിനെ പിന്തുണച്ചില്ല. യുണൈറ്റഡ് ജിഹാദി കൌണ്‍സില്‍ പോലുള്ള സംഘടനകളും പാകിസ്ഥാന്റെ പിന്മാറ്റ പദ്ധതിയെ എതിര്‍ത്തു[20]. തത്ഫലമായി ഇന്ത്യന്‍ കരസേന അവസാന ആക്രമണത്തിനു കോപ്പുകൂട്ടുകയും ഉടന്‍ തന്നെ ജിഹാദികളെ നീക്കം ചെയ്യുകയും ചെയ്തു. ജൂലൈ 26-നു പോരാട്ടം അവസാനിച്ചു. ഈ ദിവസം ഇന്ത്യയില്‍ “കാര്‍ഗില്‍ വിജയദിവസ്” എന്ന പേരില്‍ ആഘോഷിക്കുന്നു. യുദ്ധാനന്തരം ഇന്ത്യ ഷിം‌ല കരാര്‍ പ്രകാരം നിയന്ത്രണരേഖയുടെ തെക്കും കിഴക്കുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.

[തിരുത്തുക] ലോകാഭിപ്രായം

വിമതരെ നിയന്ത്രണരേഖ കടക്കാന്‍ അനുവദിച്ചതിന്റെ പേരില്‍ അന്താരാഷ്ട്രസമൂഹം പാകിസ്ഥാനെ കുറ്റപ്പെടുത്തി[21]. നുഴഞ്ഞുകയറിയവരെ കാശ്മീരി സ്വാതന്ത്ര്യ പോരാളികള്‍ എന്നു പേരിട്ടു വിളിച്ചുള്ള പാകിസ്ഥാന്റെ നയതന്ത്ര നീക്കവും ഫലവത്തായില്ല. പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം വെറും അടിസ്ഥാനപരിശീലനം‍ മാത്രം സിദ്ധിച്ചിട്ടുള്ള “കശ്മീരി പോരാളികള്‍”ക്ക് ഇത്തരത്തിലുള്ള ഉയര്‍ന്ന ഭൌമമണ്ഡലത്തില്‍ എത്തിച്ചേരാനോ അവിടെനിന്ന് ആക്രമണത്തെ പ്രതിരോധിക്കാനോ സാധ്യമല്ല. പാകിസ്ഥാന്‍ കരസേന രണ്ട് സൈനികര്‍ക്ക് പാകിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന സൈനിക പുരസ്കാരമായ നിഷാന്‍-ഇ-ഹൈദര്‍-ഉം 90 സൈനികര്‍ക്ക് ധീരതക്കുള്ള പുരസ്കാരവും നല്‍കി, അവയില്‍ ഭൂരിഭാഗവും മരണാനന്തര ബഹുമതിയായിട്ടായിരുന്നു. ഇതു പാകിസ്ഥാന്റെ പങ്ക് വ്യക്തമാകക്കുന്ന നടപടിയായിരുന്നു. ഇന്ത്യ ചോര്‍ത്തിയ ഒരു ഫോണ്‍ സംഭാഷണത്തില്‍ പാകിസ്ഥാന്‍ കരസേനാ മേധാവി ഒരു പാകിസ്ഥാനി ജെനറലോട് “പിടി നമ്മുടെ കൈയ്യിലാണ്” എന്നു പറയുന്നുണ്ട്. എന്നാല്‍ ആ തെളിവ് തികച്ചും കൃത്രിമമാണെന്ന് പാകിസ്ഥാന്‍ വാദിച്ചിരുന്നു[22].

ഇന്ത്യന്‍ പ്രത്യാക്രമണത്തിന്റെ ശക്തി കൂടിക്കൊണ്ടിരുന്നപ്പോള്‍‍, ജൂലൈ നാലിനു പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ കാണാന്‍ ചെല്ലുകയും പിന്തുണ തേടുകയും ചെയ്തു. എന്നാല്‍ ക്ലിന്റന്‍ രോഷപ്പെടുകയാണുണ്ടായത്[തെളിവുകള്‍ ആവശ്യമുണ്ട്]. തന്റെ കഴിവുപയോഗിച്ച് തീവ്രവാദികളേയും സൈനികരേയും നിയന്ത്രണരേഖക്കുള്ളിലേക്ക് പിന്‍‌വലിക്കാനും ക്ലിന്റന്‍ ആവശ്യപ്പെട്ടു. തന്റെ പുസ്തകത്തില്‍ ക്ലിന്റന്‍ "ഷെരീഫിന്റെ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നു" എന്നു കുറിച്ചിട്ടുണ്ട് കാരണം അന്ന് വാജ്‌പേയി ലാഹോറിലെത്തുകയും പരസ്പരചര്‍ച്ചവഴി പ്രശ്നം പരിഹരിക്കാമെന്നും സമ്മതിച്ചിരുന്നു. എന്നാല്‍ “നിയന്ത്രണരേഖ ലംഘിക്കുന്നതു വഴി പാകിസ്ഥാന്‍ ചര്‍ച്ചകളെ നശിപ്പിച്ചിരുന്നു” എന്നാണ് ക്ലിന്റന്റെ അഭിപ്രായം[23]. അതേ സമയം തന്നെ നിയന്ത്രണരേഖ ലംഘിക്കാതിരിക്കാനും അങ്ങിനെ സമ്പൂര്‍ണ്ണയുദ്ധമുണ്ടാകാതിരിക്കാനും ഇന്ത്യ കാട്ടിയ സംയമനം ക്ലിന്റന്‍ അനുമോദിക്കുകയും ചെയ്തു[24]. മറ്റു ജി-8 രാജ്യങ്ങളും കൊളോണ്‍ ഉച്ചകോടിയില്‍ ഇന്ത്യയെ പിന്തുണക്കുകയും പാകിസ്ഥാന്റെ നിയന്ത്രണരേഖാ ലംഘനത്തെ അപലപിക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനും നിയന്ത്രണരേഖയുടെ ലംഘനത്തെ എതിര്‍ത്തു[25]. ചൈന പാകിസ്ഥാന്റെ സഖ്യകക്ഷിയാണെങ്കിലും പോരാളികളെ പിന്‍‌വലിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ വര്‍ദ്ധിച്ച അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനൊടുവില്‍ നവാസ് ഷെരീഫ് സൈനികരെ പിന്‍‌വലിക്കാന്‍ സമ്മതിച്ചു. ക്ലിന്റണും ഷെരീഫും സംയുക്തമായി നിയന്ത്രണരേഖയെ ബഹുമാനിക്കണമെന്നും, ദ്വികക്ഷി ചര്‍ച്ചകള്‍ തുടരണമെന്നും പ്രഖ്യാപിച്ചു[26].

[തിരുത്തുക] മാദ്ധ്യമസ്വാധീനം

സ്റ്റാര്‍ ടിവി ലേഖിക ബര്‍ഖാ ദത്ത്, യുദ്ധമുന്നണിയില്‍ നിന്നും യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നു
സ്റ്റാര്‍ ടിവി ലേഖിക ബര്‍ഖാ ദത്ത്, യുദ്ധമുന്നണിയില്‍ നിന്നും യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നു

ഇരുരാജ്യങ്ങളിലും എന്നാല്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ ബഹുജനമാദ്ധ്യമങ്ങളിലും തിരിച്ചും ശക്തമായ സ്വാധീനം ചെലുത്തി. ഇന്ത്യയില്‍ ഇലക്ട്രോണിക് പത്രപ്രവര്‍ത്തനത്തിന്റെ ഒരു വിസ്ഫോടന സന്ദര്‍ഭമായിരുന്നതിനാല്‍ കാര്‍ഗില്‍ വാര്‍ത്തകളും ചിത്രങ്ങളും തത്സമയം തന്നെ ടെലിവിഷനില്‍ വന്നു. പല വെബ്‌സൈറ്റുകളും യുദ്ധത്തെ കുറിച്ച് ആ‍ഴത്തിലുള്ള വിശകലനങ്ങള്‍ പ്രസിദ്ധീകരിച്ചു. ദക്ഷിണേഷ്യയിലെ ഈ ആദ്യ “തത്സമയ“ പോരാട്ടത്തെ വിശാലമായി തന്നെ മാദ്ധ്യമങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്തു. പോരാട്ടം അധികം വൈകാതെ തന്നെ വാര്‍ത്തകളിലും ദൃശ്യമായിരുന്നു. ഇരുപക്ഷത്തേയും ഔദ്യോഗിക പത്രകുറിപ്പുകള്‍ അവകാശവാദങ്ങളും എതിര്‍വാദങ്ങളുമായി സമ്പന്നമായിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ താത്കാലികമായി പാകിസ്ഥാനില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി, പാകിസ്ഥാന്റെ ഔദ്യോഗിക ടി.വി. ചാനലായ പി.ടി.വി.യുടെ പ്രക്ഷേപണം തടയുകയും, പാകിസ്ഥാന്‍ പത്രമായ ഡോണിന്റെ ഓണ്‍-ലൈന്‍ എഡിഷന്‍ ലഭ്യമല്ലാതാക്കുകയും ചെയ്തു. പാകിസ്ഥാനി മാദ്ധ്യമങ്ങള്‍ ഇതിനെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലായ്മയാ‍യാണ് കണക്കാക്കിയത്. എന്നാല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമെന്ന നിലയിലാണ് ഇതിനെ ഇന്ത്യ പിന്നീട് വിശദീകരിച്ചത്. പാകിസ്ഥാന്‍ പട്ടാളം തൊടുത്തു വിട്ട ഷെല്ലുകളിലൊരെണ്ണം കാര്‍ഗിലിലെ ദൂരദര്‍ശന്‍ പ്രസരണ കേന്ദ്രത്തില്‍ പതിച്ചിരുന്നുവെങ്കിലും പ്രക്ഷേപണം തടസപ്പെട്ടിരുന്നില്ല[27].

യുദ്ധം മുന്നേറിക്കൊണ്ടിരുന്നപ്പോള്‍, മാദ്ധ്യമങ്ങളുടെ പ്രവര്‍ത്തനം പാകിസ്ഥാനുമായി തട്ടിച്ചുനോക്കിയാല്‍ ഇന്ത്യയില്‍ വളരെ തീവ്രമായിരുന്നു. പല ഇന്ത്യന്‍ ചാനലുകളും യുദ്ധമുന്നണിയില്‍ നിന്നു തന്നെ, തങ്ങളുടെ സൈനികരോടൊപ്പം നിന്ന്‌- ഗള്‍ഫ് യുദ്ധകാലത്ത് സി.എന്‍.എന്‍. കൈക്കൊണ്ട ശൈലിയോടുപമിക്കാവുന്നതരത്തില്‍- ചിത്രങ്ങളും വാര്‍ത്തകളും പ്രക്ഷേപണം ചെയ്തിരുന്നു. മാദ്ധ്യമരംഗത്ത് ഇന്ത്യക്കുണ്ടായ മേല്‍ക്കൈക്കു കാരണം അക്കാലത്ത് തന്നെ ഇന്ത്യയില്‍ ധാരാളം സ്വകാര്യ ചാനലുകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതിനാലാണ്. പാകിസ്ഥാനില്‍ ഇതേ സമയം ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ അവയുടെ ബാല്യാവസ്ഥയിലായിരുന്നു. ഇന്ത്യന്‍ പക്ഷത്തുണ്ടായിരുന്ന വര്‍ദ്ധിച്ച സുതാര്യതയും ഇതിനു കാരണമായി.കറാച്ചിയിലുണ്ടായ ഒരു മാദ്ധ്യമ പ്രവര്‍ത്തക സെമിനാറില്‍ ഇന്ത്യന്‍ ഭരണകൂടം മാദ്ധ്യമങ്ങളേയും ജനങ്ങളേയും വിശ്വാസത്തിലെടുത്തു എന്നും എന്നാല്‍ പാകിസ്ഥാനില്‍ ഇതുണ്ടായില്ല എന്നും നിരീക്ഷിക്കുകയുണ്ടായി[28]. ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശമാദ്ധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കിയും പോരാട്ടത്തിനു രാഷ്ട്രീയമായ പിന്തുണ നേടാന്‍ ശ്രമിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള അച്ചടി മാദ്ധ്യമങ്ങളും ഇന്ത്യയോടു യോജിച്ചു നിന്നു. പല പടിഞ്ഞാറന്‍, നിഷ്പക്ഷ മാദ്ധ്യമങ്ങളും മുഖപ്രസംഗങ്ങളിലടക്കം പാകിസ്ഥാനെ കുറ്റപ്പെടുത്തി. കൂടുതല്‍ വിശ്വാസയോഗ്യവും എണ്ണത്തില്‍ കൂടുതലുള്ളവയുമായ് ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ ഇന്ത്യന്‍ പട്ടാളത്തിനു ശക്തിദായകങ്ങളായി നിലകൊണ്ട് ആത്മവീര്യം പകര്‍ന്നുവെന്നു[29] പല വിദഗ്ദ്ധരും കരുതുന്നു. യുദ്ധം കനക്കുംതോറും സംഭവങ്ങളുടെ പാകിസ്ഥാനി പാഠഭേദങ്ങള്‍ക്ക് പിന്തുണ ലഭിക്കാതെ പോവുകയും, ഇന്ത്യക്ക് നയതന്ത്രകേന്ദ്രങ്ങളുടെ വര്‍ദ്ധിച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു.

[തിരുത്തുക] സമൂലനശീകരണായുധങ്ങളും ആണവയുദ്ധഭീതിയും

കാര്‍ഗില്‍ പോരാട്ടത്തിലേക്ക് രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ വരാനുണ്ടായ പ്രധാന കാരണം ഇരു രാജ്യങ്ങളും ആണവശക്തികളാണ് എന്നതായിരുന്നു. പാകിസ്ഥാന്‍ ഇന്ത്യയുമായി യുദ്ധത്തിലാണ് എന്ന കാര്യം ആവര്‍ത്തിച്ചു നിരാകരിക്കുമ്പോഴും പോരാട്ടത്തിന്റെ തീവ്രത ഏറുമ്പോള്‍ അതൊരു ആണവയുദ്ധത്തിലേക്കു നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലായിരുന്നു.

ഇരു രാജ്യങ്ങളും തങ്ങളുടെ ആണവശേഷി ഒരു കൊല്ലം മുമ്പ് 1998-ല്‍ പരീക്ഷിച്ചിരുന്നു; ഇന്ത്യ 1974-ല്‍ തന്നെ ആദ്യപരീക്ഷണം നടത്തിയിരുന്നുവെങ്കില്‍ പാകിസ്ഥാന്റെ ആദ്യപരീക്ഷണമായിരുന്നു 1998-ലേത്. ദക്ഷിണേഷ്യയില്‍ ഉരുണ്ടു കൂടുന്ന ആപത്തായാണ് പല പണ്ഡിതന്മാരും ഇതിനെ കണ്ടിരുന്നതും. അതിനാല്‍ പോരാട്ടം ആരംഭിച്ചപ്പോള്‍ തന്നെ പല രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണം എന്നാഗ്രഹിച്ചിരുന്നു.

അണുബോംബിന്റെ ഉപയോഗം സംബന്ധിച്ച ആദ്യ സൂചന മെയ് 31-നു പാകിസ്ഥാനി വിദേശകാര്യ സെക്രട്ടറി ഷംഷാദ് അഹ്മദ് നടത്തിയ- യുദ്ധത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചാല്‍ ആയുധപ്പുരയിലെ “ഏത് ആയുധവും” ഉപയോഗിക്കും എന്ന പ്രസ്താവനയിലായിരുന്നു ഉണ്ടായിരുന്നത്[30]. “ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത് ഉപയോഗിക്കാനല്ലങ്കില്‍ അര്‍ത്ഥമില്ല” എന്ന പാകിസ്ഥാന്‍ സെനറ്റ് നേതാവിന്റെ പ്രസ്താവനയും ഇതുമായി പലരും കൂട്ടിവായിച്ചു[31].

പാകിസ്ഥാന്‍ പട്ടാളം യുദ്ധമുന്നണിയിലേക്ക് ആണവപോര്‍മുനകള്‍ നീക്കുന്നുവെന്ന വാര്‍ത്ത അമേരിക്ക രഹസ്യന്വാഷണ ഏജന്‍സികള്‍ വഴി അറിഞ്ഞത് യുദ്ധരംഗം വഷളാകുന്നുവെന്ന ധാരണ പരത്തി. ബില്‍ ക്ലിന്റണ്‍ നവാസ് ഷെരീഫിനെ നിരുത്സാഹപ്പെടുത്തുകയും രാഷ്ടീയാബദ്ധങ്ങള്‍ ചെയ്യെരുതെന്നാവശ്യപ്പെടുകയും അതിനു വന്‍‌വില കൊടുക്കേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു വൈറ്റ്‌ഹൌസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാല്‍ ഷരീഫ് ശരിക്കും ഈ വാര്‍ത്തയില്‍ അത്ഭുതപ്പെട്ടു പോവുകയും ഇന്ത്യയും ഇതു തന്നെയാവും ചെയ്യുന്നത് എന്നു പ്രതികരിക്കുകയും ചെയ്തത്രേ. പിന്നീട് മെയ് 2000-ഓടു കൂടി പ്രസിദ്ധീകരിച്ച ഒരു ലേഖനം ഷരീഫിന്റെ നിരീക്ഷണം സത്യമായിരുന്നുവെന്നു ശരിവച്ചു, അതില്‍ ഇന്ത്യയും ആണവ പോര്‍മുന ഘടിപ്പിച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ തയ്യാറാക്കിയിരുന്നുവെന്നു കണ്ടെത്തിയിരുന്നു[32]. പട്ടാള നിയന്ത്രണത്തിലുള്ള ഒരു പദ്ധതിയുടെ നാശം, നയതന്ത്രപരമായ ഒറ്റപ്പെടലും, വന്‍ ആണവയുദ്ധത്തെക്കുറിച്ചുള്ള ആപച്ഛങ്കയും നിമിത്തം ഷരീഫ് പാകിസ്ഥാനി കരസേനയോടു കാര്‍ഗില്‍ കുന്നുകളില്‍ നിന്നു പിന്മാറാന്‍ ആവശ്യപ്പെട്ടു.

സമൂലനശീകരണായുധങ്ങളെ കുറിച്ചുള്ള ഭീതിയില്‍ രാസായുധങ്ങളും ജൈവായുധങ്ങള്‍ വരേയും ഉള്‍പ്പെട്ടിരുന്നു. ഇന്ത്യ രാസായുധങ്ങളും നാപാം പോലെ പൊള്ളലേല്‍പ്പിക്കുന്ന ആയുധങ്ങളും കാശ്മീരി പോരാളികള്‍ക്കു മേല്‍ ഉപയോഗിക്കുന്നുണ്ടെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. പ്രതിക്രിയയായി ഇന്ത്യ, പിടിച്ചെടുത്ത ഗ്യാസ് മാസ്കുകളും മറ്റായുധങ്ങളും പ്രദര്‍ശിപ്പിച്ച് പാകിസ്ഥാന്‍ സമ്പ്രദായവിരുദ്ധങ്ങളായ യുദ്ധരീതികള്‍ക്ക് തയ്യാറെടുക്കുകയായിരുന്നു എന്നാരോപിച്ചു. അതേസമയം തന്നെ ഒരു കാശ്മീരി തീവ്രവാദി സംഘടന തങ്ങളുടെ കൈവശം രാസായുധങ്ങള്‍ ഉണ്ടെന്നാരോപിച്ചെങ്കിലും പിന്നിട് ഇതൊരു കപട അവകാശവാദമാണെന്നു തെളിഞ്ഞു. പാകിസ്ഥാന്റെ ഗ്യാസ് മാസ്കുകള്‍ ഇന്ത്യന്‍ പക്ഷത്തുനിന്നുണ്ടായേക്കാവുന്ന ആക്രമണത്തെ നേരിടാനായിരുന്നുവെന്നാണ് പൊതുവേ കരുതുന്നത്. ഇന്ത്യ രാസായുധം ഉപയോഗിക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണം തെളിയിക്കാന്‍ പാകിസ്ഥാനോ, യു.എസിനോ, ഒ.പി.സി.ഡബ്ല്യു.വിനോ കഴിഞ്ഞുമില്ല.

[തിരുത്തുക] അനന്തരഫലങ്ങള്‍

[തിരുത്തുക] ഇന്ത്യയില്‍

എ.ബി. വാജ്പേയ് യുദ്ധാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റിലെത്തിയപ്പോള്‍ വിജയചിഹ്നം കാട്ടുന്നു
എ.ബി. വാജ്പേയ് യുദ്ധാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് പാര്‍ലമെന്റിലെത്തിയപ്പോള്‍ വിജയചിഹ്നം കാട്ടുന്നു

യുദ്ധാനന്തരം ഇന്ത്യന്‍ ഓഹരി വിപണി 1,500 പോയിന്റുകള്‍ ആണ് കയറിയത്. അടുത്ത ദേശീയ ബജറ്റില്‍ ഇന്ത്യ സൈനികാവശ്യങ്ങള്‍ക്കായി തുകയില്‍ വന്‍‌ ഉയര്‍ച്ച വരുത്തി. യുദ്ധത്തിന്റെ ഒടുക്കം മുതല്‍ ഫെബ്രുവരി 2000 വരെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയായിരുന്നു. ജനങ്ങളുടെ ദേശസ്നേഹം പെട്ടന്ന് കുതിച്ചുയര്‍ന്നു[33]. ഇന്ത്യക്കാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പൈലറ്റ് അജയ് അഹൂജ മരിച്ചതില്‍ സംശയാലുക്കളുമായിരുന്നു. ഇന്ത്യന്‍ പക്ഷം അജയ് അഹൂജ കൊല്ലപ്പെട്ടതാണെന്നും പാകിസ്ഥാനി റ്റ്രൂപ്പുകള്‍ മൃതദേഹത്തെ വരെ അപമാനിച്ചെന്നും ആരോപിച്ചു. കണക്കു കൂട്ടിയതിലും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായി, അവരില്‍ വളരെ വലിയ ഒരു സംഖ്യ പുതിയ കമ്മീഷന്‍ഡ് ഓഫീസേഴ്സ് ആയിരുന്നു. ഒരു മാസത്തിനു ശേഷം പാകിസ്ഥാന്‍ നാവികസേനയുടെ ഒരു വിമാനം ഇന്ത്യ വെടിവെച്ചിട്ടത് വീണ്ടും സംഘര്‍ഷത്തിലേക്ക് നയിക്കും എന്നും ചെറിയ ഭീതി ഉയര്‍ത്തി.

യുദ്ധത്തിനു ശേഷം ഇന്ത്യന്‍ ഭരണകൂടം പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. ഇന്ത്യ പ്രതിരോധ ബജറ്റ് കുത്തനെ ഉയര്‍ത്തി. ഈ സന്ദര്‍ഭത്തില്‍ ചില അപവാദങ്ങളും ഉയര്‍ന്നു വന്നു[34]. റോ പോലുള്ള ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനകള്‍ക്കെതിരേയും കടുത്ത വിമര്‍ശനമുയര്‍ന്നു, നുഴഞ്ഞുകയറ്റം മുന്‍‌കൂട്ടി അറിഞ്ഞില്ലന്നും യുദ്ധാരംഭത്തില്‍ തന്നെ നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം കണ്ടെത്താനായില്ല എന്നതുമായിരുന്നു പ്രധാന ആരോപണങ്ങള്‍. സായുധപട്ടാളം സ്വയം നടത്തി, പിന്നീട് ഒരു ആനുകാലികപ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മറ്റനേകം വീഴ്ചകളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു, “പരസ്പരസ്നേഹമില്ലായ്മ”, “യുദ്ധത്തിനായി തയ്യാറെടുപ്പില്ലായ്ക” എന്നിവയാണവയില്‍ പ്രധാനം. പോരാളികളില്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് നിയന്ത്രണമില്ലാഴിക, ബോഫോഴ്സ് പോലുള്ള വലിയ തോക്കുകളുടെ അഭാവം മുതലായവയും അതില്‍ പരാമര്‍ശിച്ചിരുന്നു[35].

കാര്‍ഗില്‍ വിജയത്തെ തുടര്‍ന്ന് ലോകസഭയിലേക്ക് നടന്ന പതിമൂന്നാം തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. വിജയം സുനിശ്ചിതമാക്കിയിരുന്നു. 1999 ഒക്റ്റോബറില്‍ ആകെയുള്ള 505 സ്ഥാനങ്ങളില്‍ 303-ഉം കൈയ്യിലാക്കി എന്‍.ഡി.എ വിജയിച്ചു. യു.എസിനു പാകിസ്ഥാനുമായുണ്ടായ നീരസവും യുദ്ധത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാതിരിക്കാന്‍ ഇന്ത്യ സ്വീകരിച്ച നയങ്ങളും നയതന്ത്രബന്ധങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് പുത്തനുണര്‍വേകി. 9/11 ആക്രമണം ഈ ബന്ധങ്ങളെ ഒന്നുകൂടി ഉറപ്പിച്ചു. പ്രതിരോധ ഉപകരണങ്ങളും, വിദൂരനിയന്ത്രിത വ്യോമ വാഹനങ്ങളും, ലേസര്‍ നിയന്ത്രിത ബോംബുകളും, ഉപഗ്രഹ ചിത്രങ്ങളും നല്‍കുന്നവര്‍ എന്ന നിലയില്‍ ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധവും ശക്തിപ്പെട്ടു[36].

[തിരുത്തുക] പാകിസ്ഥാനില്‍

[[ചിത്രം:KargilPak.png|യുദ്ധമുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്താനി സൈനികന്‍, അപൂര്‍‌വം ചിത്രങ്ങളിലൊന്ന്. ടൈം മാഗസിനില്‍ നിന്നും[37]|thumb|200px] അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നു. ആദ്യ നേട്ടങ്ങള്‍ക്കു ശേഷം നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്റ്രിയുടെ നാശം ആരംഭിച്ചപ്പോള്‍[38] , ഭരണകൂടം സൈനികരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും വിസമ്മതിച്ചപ്പോള്‍[39] സൈനികരുടെ ആത്മവീര്യം കൂപ്പുകുത്തി[40]. ഷെരീഫ് പിന്നീട് 4,000 പാകിസ്ഥാനി പട്ടാളക്കാര്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നു സമ്മതിച്ചു[41][42]. കാര്‍ഗിലിനെ സംബന്ധിച്ച് മുഷാറഫ് നടത്തിയിട്ടുള്ള അപൂര്‍വ്വ പരാമര്‍ശങ്ങളൊന്നില്‍ “മുന്‍ നേതാവു തന്നെ സ്വന്തം സേനയെ ഇടിച്ചു കാട്ടുന്നത് എന്നെ വേദനിപ്പിക്കുന്നു” എന്നാണ് ഷെരീഫിന്റെ പരാമര്‍ശത്തെ കുറിച്ച് പറഞ്ഞത്, ഇന്ത്യന്‍ മരണങ്ങളുടെ എണ്ണം പാകിസ്ഥാന്റേതിനേക്കാളും കൂടുതലാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു[43]. പാകിസ്ഥാനിലെ പലരും ഇന്ത്യന്‍ പട്ടാളത്തിനു മേല്‍ ഒരു വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും സംഭവഗതിയില്‍ ഹൃദയം തകര്‍ന്ന് പിന്മാറലിനെ ചോദ്യം ചെയ്തു[44]. പട്ടാളമേധാവിത്തം പിന്മാറലില്‍ സംതൃപ്തരല്ലായിരുന്നു. കൂടാതെ ഷെരീഫ് കാര്‍ഗില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായി കരസേനാ മേധാവി മുഷാറഫിന്റെ ചുമലില്‍ വെച്ചുകൊടുക്കുകയും ചെയ്തതോടെ ഇരുവരും തമ്മില്‍ ഒരു അകല്‍ച്ചയുണ്ടായി. 1999 ഒക്റ്റോബര്‍ 12-നു മുഷാറഫ് രക്തരഹിതമായ പട്ടാളവിപ്ലവത്തിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം കൈയടക്കുകയുണ്ടായി.

പ്രതിപക്ഷ നേതാവും മുന്‍പ്രധാനമന്ത്രിയുമായ ബേനസീര്‍ ഭൂട്ടോ കാര്‍ഗില്‍ യുദ്ധത്തെ “പാകിസ്ഥാന്റെ ഏറ്റവും വലിയ വിഡ്ഢിത്തം” എന്നാണ് വിളിച്ചത്. പല മുന്‍ പട്ടാള, ഐ.എസ്.ഐ ഉദ്യോഗസ്ഥരും “കാര്‍ഗില്‍ യാതൊരു മെച്ചവും ഉണ്ടാക്കിയില്ല“ എന്ന പക്ഷക്കാരായിരുന്നു[45]. അനേകം ജീവനുകളുടെ നഷ്ടത്തിന്റേയും അന്താരാഷ്ട്ര സമൂഹത്തിന്റെ കുറ്റപ്പെടുത്തലിന്റേയും പശ്ചാത്തലത്തില്‍ പാകിസ്ഥാനി മാദ്ധ്യമങ്ങളും പദ്ധതിയേയും പിന്മാറലിനേയും അതി നിശിതമായി വിമര്‍ശിച്ചു[46]. പലഭാഗത്തുനിന്നും അന്വേഷണത്തിനു സമ്മര്‍ദ്ദമുണ്ടായെങ്കിലും പോരാട്ടം ആരംഭിക്കാനുള്ള കാരണത്തെ കുറിച്ച് ഒരു അന്വേഷണം ഉണ്ടായില്ല. എങ്കിലും പാകിസ്ഥാനി രാഷ്ട്രീയ കക്ഷിയായ പി.എം.എല്‍(എന്‍) പുറത്തിറക്കിയ ധവള പത്രം -നവാസ് ഷെരീഫ് ഒരു അന്വേഷണ കമ്മറ്റിയെ നിയോഗിച്ചെന്നും അവര്‍ ജനറല്‍ പര്‍വേസ് മുഷാറഫിനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്തുവെന്നും പറയുന്നു[47]. ഭരണം പിടിച്ചെടുത്ത ശേഷം അത് മുഷാറഫ് സ്വയം രക്ഷിക്കാനായി മോഷ്ടിച്ചുമാറ്റിയെന്നും അവര്‍ ആരോപിക്കുന്നു. അതില്‍ തന്നെ ഇന്ത്യക്ക് പദ്ധതിയെ കുറിച്ച് 11 മാസം മുമ്പുതന്നെ അറിയാമായിരുന്നുവെന്നും, സൈനിക, സാമ്പത്തിക, നയതന്ത്ര മേഖലകളിലെ പരിപൂര്‍ണ്ണ വിജയത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രസ്താവിച്ചിരിക്കുന്നു[48]. കാശ്മീര്‍ പ്രശ്നത്തെ അന്താരാഷ്ട്ര തലത്തില്‍ കാര്‍ഗില്‍ പോരാട്ടം പ്രശസ്തമാക്കിയെങ്കിലും(അത് പാകിസ്ഥാന്റെ ഒരു ലക്ഷ്യമായിരുന്നു) പാകിസ്ഥാന്റെ വിശ്വാസ്യതയെ അത് ചോദ്യം ചെയ്തു, ഒരു സന്ധി സംഭാഷണത്തിനു തൊട്ടു പിറകേയായിരുന്നു നുഴഞ്ഞുകയറ്റം എന്നതു തന്നെ കാരണം. നിയന്ത്രണ രേഖയുടെ പ്രാധാന്യവും അന്താരാഷ്ട്ര ശ്രദ്ധയില്‍ പെട്ടു.

യുദ്ധാനന്തരം കരസേനയില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടായി. നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്റ്രി നടത്തിയ സേവനങ്ങള്‍ മുന്‍ നിര്‍ത്തി അര്‍ദ്ധ സൈനിക വിഭാഗമായിരുന്ന അവരെ പൂര്‍ണ്ണ സൈനിക വിഭാഗമാക്കി. തന്ത്രപരമായി അത്ര ബുദ്ധിപരമല്ലാത്ത ഒരു പദ്ധതി, കുറഞ്ഞ ഗൃഹപാഠം, രാഷ്ട്രീയ-നയതന്ത്ര സമ്മര്‍ദ്ദങ്ങളെ അളക്കാനുള്ള ശേഷിക്കുറവ് വിവരങ്ങളുടെ ഏകോപനമില്ലായ്മ എന്നിവയെ യുദ്ധം കാട്ടികൊടുത്തു.

[തിരുത്തുക] കലകളില്‍

ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് ഒട്ടനവധി സിനിമകള്‍ കാര്‍ഗില്‍ പോരാട്ടത്തെ ആധാരമാക്കി പുറത്തിറങ്ങി

എല്‍.ഒ.സി:കാര്‍ഗില്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍
എല്‍.ഒ.സി:കാര്‍ഗില്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍
  • എല്‍.ഒ.സി:കാര്‍ഗില്‍(2003), നാലുമണിക്കൂറിലധികം ഉള്ള ഈ ഹിന്ദി ചലച്ചിത്രം കാര്‍ഗില്‍ സംഭവ പരമ്പരകളെ വരച്ചു കാട്ടുന്നു[49].
  • ലക്ഷ്യ(2004), പരം വീര ചക്ര ലഭിച്ച ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. ചലച്ചിത്ര നിരൂപകര്‍ യഥാതഥ ചിത്രീകരണരീതിയെ ഏറെ പ്രശംസിച്ചു[50]. പാകിസ്ഥാനില്‍ നിന്നും ചിത്രത്തിനു നല്ലപ്രതികരണമാണുണ്ടായത്[51].
  • ധൂപ്(2003), അശ്വിനി ചൌധരി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മരണാനന്തരം മഹാ വീര ചക്ര ലഭിച്ച അനൂജ് നയ്യാരുടെ മാതാപിതാക്കളുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്നു.
  • മിഷന്‍ ഫതേഹ്-സഹാറാ ചാനലില്‍ പ്രക്ഷേപണം ചെയ്ത പരമ്പര
  • ഫിഫ്റ്റി ഡേയ് വാര്‍: യുദ്ധത്തിന്റെ നാടകീയ പുനരാവിഷ്കാരം. യഥാര്‍ത്ഥ വിമാനവും സ്ഫോടനങ്ങളുമെല്ലാം ഉപയോഗിക്കുന്നു.

ഹിന്ദിക്കു പുറമേ മറ്റു പ്രാദേശിക ഭാഷകളിലും കാശ്മീര്‍ പ്രശ്നവും, കാര്‍ഗിലുമായും ബന്ധപ്പെട്ടുള്ള അനേകം ചിത്രങ്ങള്‍ ഇറങ്ങി.

[തിരുത്തുക] ആധാരസൂചിക

കുറിപ്പ് (I): പോരാട്ടത്തിന്റെ പേര്: പോരാട്ടത്തിനു പലരും പല പേരുകളും വിളിച്ചിരുന്നു. എന്നാല്‍ യുദ്ധത്തിനിടയില്‍ ഇന്ത്യ “യുദ്ധം” എന്ന് പറഞ്ഞിരുന്നില്ല, പകരം “യുദ്ധ സമാന സാഹചര്യം” എന്നൊക്കെ വിളിച്ചു. കാര്‍ഗില്‍ പോരാട്ടം, കാര്‍ഗില്‍ സംഭവം, ഓപറേഷന്‍ വിജയ്, മുതലായ പേരും ഉപയോഗിച്ചു. യുദ്ധാവസാനം ആയപ്പോഴേക്കും ഇന്ത്യന്‍ ഭരണകൂടം പോരാട്ടത്തെ കാര്‍ഗില്‍ യുദ്ധം എന്നു തുടര്‍ച്ചയായി വിളിച്ചെങ്കിലും ‘യുദ്ധ‘ത്തിനു സ്ഥിരീകരണമുണ്ടായില്ല. മൂന്നാം കാശ്മീര്‍ യുദ്ധം എന്നൊക്കെ മറ്റു പേരുകളും ഉണ്ടായിരുന്നെങ്കിലും വലിയ പ്രചാരം ലഭിച്ചില്ല, നുഴഞ്ഞുകയറ്റത്തിനു പാകിസ്ഥാന്‍ ഇട്ട രഹസ്യനാമമായിരുന്നു “ഓപറേഷന്‍ ബാദ്‌ര്‍“.

  1. http://www.infopak.gov.pk/news/pidnews/pidnews2004/pid_aug05_2004.htm http://www.infopak.gov.pk/public/govt/reports/CE_interview.htm
  2. http://www.dailytimes.com.pk/default.asp?page=story_26-7-2002_pg4_12 http://www.stanford.edu/group/sjir/3.1.06_kapur-narang.html http://www.ipcs.org/ipcs/displayReview.jsp?kValue=102
  3. Hassan Abbas (2004). Pakistan's Drift Into Extremism: Allah, the Army, and America's War on Terror. M.E. Sharpe. ISBN 0765614979
  4. http://www.dailytimes.com.pk/default.asp?page=story_2-7-2003_pg7_19
  5. http://in.rediff.com/news/2003/jun/25pak5.htm
  6. http://in.rediff.com/news/2004/jul/16nawaz.htm
  7. http://www.dawn.com/2006/05/29/nat1.htm
  8. http://www.expressindia.com/fullstory.php?newsid=71008
  9. http://www.globalsecurity.org/military/world/war/kargil-99.htm അഞ്ചാം ഖണ്ഡിക
  10. 1999 ജൂലൈ ആറിനു മുഷാറഫ് "ദി ന്യൂസ്" ദിനപത്രത്തോട് പറഞ്ഞതനുസരിച്ച് 2000 -ത്തോളം മുജാഹിദീനുകള്‍ യുദ്ധത്തില്‍ പങ്കുകൊണ്ടു. online article "ഏഷ്യാ ടൈംസ്"- ല്‍ പ്രസിദ്ധീകരിച്ചത്. വിരമിച്ച ഒരു ഇന്ത്യന്‍ ജനറലും ഈ കണക്ക് ശരിവച്ചു1.
  11. http://www.bharat-rakshak.com/MONITOR/ISSUE4-6/malik.html
  12. An Analysis of the Kargil Conflict 1999, by Brigadier Shaukat Qadir, RUSI Journal, April 2002
  13. http://indiaenews.com/2006-07/15112-indian-army-gets-hostile-weapon-locating-capability.htm
  14. http://www.mea.gov.in/opinion/2002/07/26o05.htm ജന. വേദ് പ്രകാശ് മല്ലിക്. കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച്
  15. "India loses two jets", ബിബിസി, 1999 മേയ് 27. ശേഖരിച്ച തീയതി: 2007-. (ഭാഷ: ഇംഗ്ലീഷ്)
  16. http://www.mea.gov.in/opinion/2002/07/26o05.htm
  17. http://news.bbc.co.uk/1/hi/world/south_asia/1989886.stm
  18. http://www.lrb.co.uk/v23/n08/ali_01_.html
  19. http://meaindia.nic.in/opinion/2002/07/25o03.htm
  20. http://news.bbc.co.uk/1/hi/world/south_asia/386537.stm
  21. Hassan Abbas (2004). Pakistan's Drift Into Extremism: Allah, The Army, And America's War On Terror. M.E. Sharpe. ISBN 0765614979. Pg 173
  22. http://www.indsia-today.com/kargil/audio.html
  23. Bill Clinton (2004). My Life. Random House. ISBN 0375414576., Pg 865
  24. http://news.bbc.co.uk/1/hi/world/south_asia/399897.stm
  25. http://www.cnn.com/WORLD/asiapcf/9907/02/kashmir.pakistan/
  26. http://www.cnn.com/WORLD/asiapcf/9907/05/kashmir.02/
  27. http://www.indiantelevision.com/newsletter/070699/dd070699.htm
  28. http://www.rediff.com/news/1999/jul/20media.htm
  29. http://www.pr-society.or.id/artikel4.asp http://pib.nic.in/feature/feyr2000/fjul2000/f210720001.html
  30. Quoted in News Desk, “Pakistan May Use Any Weapon,” The News, May 31, 1999
  31. http://www.nd.edu/~krocinst/ocpapers/op_18_2.pdf
  32. India had deployed Agni during Kargil, Article from "Indian Express" 19/6/2000
  33. http://www.time.com/time/asia/magazine/2000/0410/india.kargil.html http://news.bbc.co.uk/1/hi/world/south_asia/381006.stm
  34. കാര്‍ഗില്‍ പ്രതിരോധ ഇടപാട് കുംഭകോണം, കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണം
  35. War Against Error, Cover story on Outlook, February 28, 2005, (ഓണ്‍ലൈന്‍ പാഠഭേദം)
  36. http://www.dailytimes.com.pk/default.asp?page=story_30-7-2002_pg7_37 http://news.bbc.co.uk/2/hi/south_asia/3088780.stm
  37. [http://www.time.com/time/asia/asia/magazine/1999/990712/loc1.html രഹസ്യമായി പ്രവര്‍ത്തിക്കുന്ന പാകിസ്താനി സൈനികന്‍
  38. http://www.ccc.nps.navy.mil/research/kargil/war_in_kargil.pdf
  39. http://www.ppp.org.pk/articles/article47.htm http://www.rediff.com/news/1999/jul/11karg1.htm
  40. http://bcsia.ksg.harvard.edu/publication.cfm?ctype=article&item_id=39
  41. http://www.hinduonnet.com/thehindu/2003/08/17/stories/2003081702900800.htm
  42. Nawaz Sharif stating that casualties in Kargil were greater than the 1965 war. Interview in the Dawn (newspaper), June 13, 2000 (ഷെരീഫിന്റെ കണക്ക്)
  43. http://www.expressindia.com/fullstory.php?newsid=34665
  44. http://www.stimson.org/southasia/?SN=SA20041217738
  45. http://www.ipcs.org/PakMedia05-UAug04.pdf
  46. വിജയം റിവേഴ്സ് ഗിയറില്‍:മഹത്തരമായ പിന്മാറ്റം ,എന്താണു നേട്ടം
  47. പി.എം.എല്‍-എന്‍ പുറത്തിറക്കിയ ധവള പത്രം
  48. http://www.paktribune.com/news/index.shtml?151668
  49. http://www.imdb.com/title/tt0347416/
  50. http://www.rottentomatoes.com/m/lakshya/?show=all
  51. http://www.dailytimes.com.pk/print.asp?page=2004%5C06%5C24%5Cstory_24-6-2004_pg3_3
ആശയവിനിമയം