കൃഷ്ണപുരം കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൃഷ്ണപുരം കൊട്ടാരം, കായംകുളം
കൃഷ്ണപുരം കൊട്ടാരം, കായംകുളം

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയാണ്‌ ഇന്നു കാണുന്ന രീതിയില്‍ കൃഷ്ണപുരം കൊട്ടാരം നിര്‍മ്മിച്ചത്. അതിനു മുമ്പ് കായംകുളം (ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പുരാതനകാലത്ത്‌ ഓടനാട്‌ എന്നായിരുന്നു ഇന്നത്തെ കായംകുളം ഉള്‍പ്പെടുന്ന നാട്ടുരാജ്യം അറിയപ്പെട്ടിരുന്നത്‌. ഓടനാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച്‌ കൃത്യമായ അറിവില്ല. കായംകുളവും സമീപ പ്രദേശങ്ങളായ ചെങ്ങന്നൂര്‍, മാവേലിക്കര, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങളും ചേര്‍ന്ന വിശാലമായ ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്‌. പതിനഞ്ചാം നൂറ്റാണ്ടോടെ, ഓടനാടിന്റെ തലസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക്‌ മാറ്റി. നീണ്ട ഒരു കടല്‍ത്തീരമുണ്ടായിരുന്ന ഈ രാജ്യവുമായി ഡച്ചുകാര്‍ക്കും പോര്‍ച്ചുഗീസുകാര്‍ക്കും നല്ല വ്യാപാരബന്ധങ്ങളുണ്ടായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജ്യം പിടിച്ചെടുക്കുകയും അതിനെ തിരുവിതാംകൂറിനോടു ചേര്‍ക്കുകയും ചെയ്തു. കായംകുളം രാജാക്കന്മാരുടെ കോട്ടകൊത്തളങ്ങള്‍ ഇടിച്ചുനിരത്തി, 1729-നും 1758-നും ഇടയിലുള്ള കാലഘട്ടത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഇന്നുകാണുന്ന കൊട്ടാരത്തിന്റെ ആദ്യരൂപം പണികഴിപ്പിച്ചു. രാമയ്യന്‍ ദളവയ്ക്കായിരുന്നു നിര്‍മ്മാണത്തിന്റെ മേല്‍നോട്ടച്ചുമതല. പിന്നീട്‌ അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ള ഈ കൊട്ടാരം പുതുക്കിപ്പണിതെങ്കിലും തനിമയില്‍ മാറ്റമൊന്നും വരുത്തിയില്ല. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഒരു ഇടത്താവളമായി കൃഷ്ണപുരം കൊട്ടാരം ഉപയോഗിച്ചുപോന്നു.

[തിരുത്തുക] രൂപരേഖ

തനി കേരളീയ വാസ്തുശില്‍പ്പരീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ കൊട്ടാരം പതിനാറുകെട്ടായാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. തിരുവിതാംകൂറിലെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ചെറിയപതിപ്പ് എന്നു തന്നെ പറയാവുന്ന രീതിയിലാണ്‌ ഇതിന്റെ നിര്‍മ്മാണം. പുറത്തെ ചുറ്റുമതില്‍ കടന്ന് ഉള്ളിലേക്കെത്തിയാല്‍ മനോഹരമായ ഒരു ഉദ്യാനം കാണാം. ഈ ഉദ്യാനം നല്ലരീതിയില്‍ത്തന്നെ പരിപാലിച്ചിട്ടുണ്ട്‌. അകത്തെ ചുറ്റുമതിലും പടിപ്പുരയും വിശാലമായ മുറ്റവും കടന്ന് കൊട്ടാരത്തിന്റെ പ്രധാന വാതിലിലൂടെ ചരിത്രമുറങ്ങുന്ന കൊട്ടാരക്കെട്ടിലേക്ക് പ്രവേശിക്കാം. കൊട്ടാരത്തിന്റെ പിന്‍ഭാഗത്തായി കൊട്ടാരത്തോടു ചേര്‍ന്നു തന്നെ വിശാലമായ ഒരു കുളവും നിര്‍മ്മിച്ചിരിക്കുന്നു.

ദര്‍ബാര്‍ ഹാള്‍
ദര്‍ബാര്‍ ഹാള്‍

[തിരുത്തുക] മ്യൂസിയം

ഗജേന്ദ്രമോക്ഷം ചുമര്‍ച്ചിത്രം
ഗജേന്ദ്രമോക്ഷം ചുമര്‍ച്ചിത്രം

പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്‌ ഇന്ന് കൊട്ടാരം. വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ഒരു അപൂര്‍വ്വ ശേഖരം തന്നെ ഇവിടുത്തെ മ്യൂസിയത്തില്‍ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. വിശദമായ വിവരണങ്ങള്‍ നല്‍കാന്‍ വിനോദസഞ്ചാരവകുപ്പിന്റെ ഉദ്യോഗസ്ഥരുമുണ്ട്. മുകള്‍ത്തട്ടിലെ വിശാലമായ ഹാളുകളില്‍ അതി ബൃഹത്തായ ഒരു നാണയശേഖരവും, പുരാതന ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. താഴത്തെ മുറികളില്‍ ഇന്ത്യയുടേയും കേരളത്തിന്റെയും പലഭാഗങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കളും, തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്തെ മഞ്ചല്‍, പല്ലക്ക് തുടങ്ങിയ വസ്തുക്കളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇതു കൂടാതെ കൊട്ടാരത്തിലെ തേവാരപ്പുരയുടെ സമീപമുള്ള ഭിത്തിയില്‍, കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനല്‍ ചുവര്‍ച്ചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രീകരിച്ചിരിക്കുന്നു. പൂര്‍ണ്ണമായും പ്രകൃത്യാ ലഭ്യമായ ചായക്കൂട്ടുകളാണ് ഈ ചിത്ര രചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

[തിരുത്തുക] കൊട്ടാരത്തില്‍ എത്തിച്ചേരുവാനുള്ള വഴി

ആലപ്പുഴ ജില്ലയിലെ പ്രമുഖ പട്ടണങ്ങളില്‍ ഒന്നാണ്‌ കായംകുളം. പട്ടണത്തില്‍നിന്നും ഏകദേശം രണ്ടുകിലോമീറ്റര്‍ തെക്കോട്ടു മാറി, ദേശീയപാതക്കു സമീപത്താണ് കൃഷ്ണപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്.

ആശയവിനിമയം