കെ.പി. ബ്രഹ്മാനന്ദന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ പിന്നണി ഗായകനായിരുന്നു കെ.പി. ബ്രഹ്മാനന്ദന്‍. കാല്‍നൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകള്‍ മാത്രമേ ബ്രഹ്മാനന്ദന്‍ ആലപിച്ചിട്ടുള്ളൂ. എങ്കിലും ശ്രോതാക്കളുടെ മനസില്‍ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. യേശുദാസ്, ജയചന്ദ്രന്‍ എന്നീ ഗായകരുടെ പ്രതാപകാലത്ത് ചലച്ചിത്രലോകത്തെത്തിയ ബ്രഹ്മാനന്ദന്‍ ഇവര്‍ക്കൊപ്പം മലയാളികളുടെ മനസില്‍ സ്ഥാനം നേടിയിരുന്നു.

ഉള്ളടക്കം

[തിരുത്തുക] സംഗീതജീവിതം

കടക്കാവൂര്‍ സുന്ദരം ഭാഗവതര്‍, ഡി.കെ. ജയറാം എന്നിവര്‍ക്കു കീഴില്‍ സംഗീതം അഭ്യസിച്ച ബ്രഹ്മാനന്ദന്‍ അഖിലേന്ത്യാ റേഡിയോയുടെ മികച്ച ലളിതഗാനത്തിനുള്ള പുരസ്കാരം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കെ.രാഘവന്‍ സംഗീത സംവിധാനം നിര്‍വഹിച്ച “കള്ളിച്ചെല്ലമ്മ” എന്ന ചിത്രത്തിനുവേണ്ടി പാടി 1969ല്‍ ചലച്ചിത്രലോകത്തെത്തി. ഈ സിനിമയ്ക്കുവേണ്ടി ബ്രഹ്മാനന്ദന്‍ ആലപിച്ച “മാനത്തേകായലില്‍...” എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. “തെക്കന്‍ കാറ്റ്” എന്ന ചിത്രത്തിലെ “പ്രിയമുള്ളവളേ നിനക്കുവേണ്ടി...”, “ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു” എന്ന ചിത്രത്തിലെ “താരകരൂപിണീ...” എന്നീ ഗാനങ്ങളും ഈ ഗായകന്റെ സ്വരത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ചലച്ചിത്ര സംഗീത നിരൂപകനായ വി.ആര്‍. സുധീഷിന്റെ അഭിപ്രായത്തില്‍ ആലാപനശുദ്ധിയും നാടകീയമായ വിസ്തൃതിയും കാമുകത്വവും ഭാവതീവ്രതയുമായിരുന്നു ബ്രഹ്മാനന്ദന്റെ പാട്ടുകളുടെ സവിശേഷതകള്‍[1]. മിതഭാഷിയും തന്റേടിയുമായിരുന്ന അദ്ദേഹം അവസരങ്ങള്‍ക്കായി തേടിപ്പോകുന്ന പതിവില്ലായിരുന്നു. കെ. രാഘവന്‍, വി. ദക്ഷിണാമൂര്‍ത്തി, എം.കെ. അര്‍ജുനന്‍, എ.റ്റി. ഉമ്മര്‍, ആര്‍.കെ. ശേഖര്‍ എന്നീ സംഗീത സംവിധായകര്‍ക്കു കീഴിലാണ് ബ്രഹ്മാനന്ദന്‍ മിക്ക ഗാനങ്ങളും ആലപിച്ചത്. എന്നാല്‍ അക്കാലത്തെ ഏറ്റവും ശ്രദ്ധേയനായ സംഗീത സംവിധായകനായിരുന്ന ജി. ദേവരാജന്‍ ബ്രഹ്മാനന്ദനെ നിരന്തരമായി അവഗണിച്ചിരുന്നു എന്ന ആരോപണമുണ്ട്[2].

മലയാളത്തിനു പുറമേ തമിഴിലും ഏതാനും സിനിമകള്‍ക്കുവേണ്ടി പാടിയിട്ടുണ്ട്. ഇളയരാജാ, ശങ്കര്‍ ഗണേഷ് എന്നീ സംഗീത സംവിധായകരായിരുന്നു തമിഴില്‍ ബ്രഹ്മാനന്ദന് അവസരം നല്‍കിയത്.

“മലയത്തിപ്പെണ്ണ്”, “കന്നിനിലാവ്” എന്നീ സിനിമകള്‍ക്കുവേണ്ടി ബ്രഹ്മാനന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഇതില്‍ കന്നിനിലാവ് പ്രദര്‍ശനത്തിനെത്തിയില്ല.

അന്‍പത്തെട്ടാം വയസില്‍ 2004 ഓഗസ്റ്റ് 10നു ബ്രഹ്മാനന്ദന്‍ അന്തരിച്ചു[3]. ഭാര്യയും രണ്ടു മക്കളുമുണ്ട്. അദ്ദേഹത്തിന്റെ മകനായ രാകേഷ് ബ്രഹ്മാനന്ദനും ചലച്ചിത്ര പിന്നണി ഗായകനാണ്.

[തിരുത്തുക] പുരസ്കാരങ്ങള്‍

  • അഖിലേന്ത്യാ റേഡിയോയുടെ ലളിത സംഗീത പുരസ്കാരം.
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2003)

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍


[തിരുത്തുക] അവലംബം

  1. വി.ആര്‍. സുധീഷ്. "പാടിയത് ബ്രഹ്മാനന്ദന്‍", ചിത്രഭൂമി, 2006-08-13, താള്‍. 34-35. ശേഖരിച്ച തീയതി: 2007-06-03. (ഭാഷ: മലയാളം)
  2. വി.ആര്‍. സുധീഷ്. "പാടിയത് ബ്രഹ്മാനന്ദന്‍", ചിത്രഭൂമി, 2006-08-13, താള്‍. 34. ശേഖരിച്ച തീയതി: 2007-06-03. (ഭാഷ: മലയാളം)
  3. http://www.hindu.com/2004/08/11/stories/2004081108550400.htm ദ് ഹിന്ദുവിലെ വാര്‍ത്ത
ആശയവിനിമയം