മുരിക്കന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ കുട്ടനാട്ടില്‍ നെല്‍കൃഷി വ്യാപകമാകുന്നതില്‍ സുപ്രധാന പങ്കു വഹിച്ച കര്‍ഷകനും ഭൂവുടമയുമായിരുന്നു മുരിക്കുമ്മൂട്ടില്‍ ഔതച്ചന്‍ അഥവാ ജോസഫ് മുരിക്കന്‍. കായല്‍ നികത്തി ആയിരത്തിലേറെ ഏക്കര്‍ കൃഷിനിലം പുതുതായി ഉയര്‍ത്തിയാണ് “കായല്‍ രാജാവ്” എന്നറിയപ്പെടുന്ന മുരിക്കന്‍ ശ്രദ്ധേയനായത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ കൃഷിയിടങ്ങള്‍ കണ്ടെത്തണമെന്ന ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കല്പനയുടെ പിന്‍ബലത്തിലാണ് കായല്‍ നികത്തി്‍ നെല്പാടങ്ങളുണ്ടാക്കിയത്[1]. കുട്ടനാട്ടിലെ കാവാ‍ലം സ്വദേശിയായിരുന്നു മുരിക്കന്‍.

തൊഴിലാളിവര്‍ഗ്‌ഗ കാഴ്ചപ്പാടില്‍ മുരിക്കന്‍ കായല്‍രാജാവായ ശത്രുവായിരുന്നു. ചൂഷണത്തിന്റെ കിരാതമൂര്‍ത്തികളില്‍ പ്രധാനിയുമായിരുന്നു. കുട്ടനാട്ടില്‍ മുരിക്കന്‍ കായല്‍ നികത്തിയെടുത്ത നിലങ്ങള്‍ ചിത്തിര 716 ഏക്കറും റാണി 568 ഏക്കറും മാര്‍ത്താണ്‌ഡം 674 ഏക്കറുമായിരുന്നു. ആകെ 1959 ഏക്കര്‍ ഭൂമിയാണ് മുരിക്കന്‍ നികത്തിയെടുത്തത്. [2]

നെല്ലുല്‌പാദനം കൂട്ടാന്‍ കഴിയുമെന്നതിനാല്‍ രാജാവിന്റെ പ്രോത്സാഹനത്തോടെയായിരുന്നു മറ്റു പല കര്‍ഷകപ്രമുഖരെയും പോലെ മുരിക്കനും കായല്‍നികത്തിയത്‌. മനുഷ്യാദ്ധ്വാനവും മുതല്‍മുടക്കും ഏറെ ആവശ്യമായ ഒന്നായിരുന്നു കായല്‍നികത്തല്‍. ബണ്ട്‌ നിര്‍മ്മാണമാണ്‌ ആദ്യം. തെങ്ങിന്‍കുറ്റി 30 അടി നീളത്തില്‍ മുറിച്ച്‌ നാലായി കീറി കൂര്‍പ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയില്‍ അടിച്ചുതാഴ്ത്തിയാണ്‌ ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക. അടിത്തട്ടില്‍ 20 അടി വീതിയും മുകളില്‍ അഞ്ച്‌ അടി വീതിയുമാണ്‌ ബണ്ടിന്‌. തെങ്ങിന്‍കുറ്റികളുടെ നിരയുടെ ഉള്‍ഭാഗത്ത്‌ മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടിയാണ്‌ ഭിത്തി നിര്‍മ്മിക്കുക. ഭിത്തിക്കുള്ളില്‍ ആദ്യം ഒരടി കനത്തില്‍ കടപ്പുറം മണ്ണ്‌ വിരിക്കും. അതിന്‌ മുകളില്‍ മൂന്നടി കനത്തില്‍ കായലില്‍നിന്നുള്ള ചെളിക്കട്ട. കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകള്‍ ചെളിക്കട്ടകള്‍ക്കുമുകളില്‍ നിരത്തുന്നു. അതിനും മുകളില്‍ കട്ടയും മണലുമിട്ട്‌ ചിറയാക്കുന്നു.

ആയിരക്കണക്കിന്‌ ദണ്‌ഡ്‌ (ഒരു അളവ്‌) നീളമുള്ള ചിറയാണ്‌ മുരിക്കന്‍ നിര്‍മ്മിച്ചത്‌. ഒരു ദണ്‌ഡ്‌ നീളത്തില്‍ ചിറ കെട്ടാന്‍ 16 തെങ്ങിന്‍കുറ്റി, എട്ട്‌ മുളയുടെ ചെറ്റ, 500 കറ്റ, 16 ടണ്‍ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അദ്ധ്വാനം എന്നതാണ്‌ കണക്ക്‌.

ബോയിലറുകളില്‍ മരക്കരിയിട്ട്‌ കത്തിച്ചുണ്ടാക്കുന്ന ആവിയില്‍ പ്രവർത്തിക്കുന്ന പമ്പുകള്‍ ഉപയോഗിച്ചാണ്‌ ചിറയ്ക്കുള്ളിലെ വെള്ളം വറ്റിക്കുക. എന്നിട്ട്‌ കട്ടി കുറഞ്ഞ ചെളിയിറക്കി കായല്‍ നികത്തിയെടുക്കുന്നു. 1940 ലായിരുന്നു ആദ്യ വിളവെടുപ്പ്‌. മുരിക്കന്റെ കൃഷിയും ചൂഷണത്തിന്റെ കഥകളും തുടര്‍ന്നു.

മുരിക്കന്‍ കായല്‍ നികത്തിയെടുത്ത സ്ഥലത്ത് ഒരു പള്ളിയും സ്ഥാപിച്ചു. [3]

1973-ല്‍ രാജ്യരക്ഷാനിയമം ഉപയോഗിച്ച്‌ മുരിക്കന്റെ കായല്‍നിലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ആദ്യവര്‍ഷം സര്‍ക്കാര്‍ കൃഷി ലാഭമുണ്ടാക്കി. അടുത്ത രണ്ടുവർഷവും നഷ്‌ടമായി. 76-ര്‍ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും രക്ഷ കിട്ടിയില്ല. പിറ്റേവര്‍ഷം ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ അരഏക്കര്‍ പാടം വീതം നല്‍കി കൂട്ടുകൃഷി നടത്തി. പിന്നീട്‌ പാട്ടക്കൃഷി പരീക്ഷിച്ചു. മാര്‍ത്താണ്‌ഡം മാത്രം പിടിച്ചുനിന്നു. ചിത്തിരയിലും റാണിയിലും അടിത്തട്ടിലെ കക്ക വാരാല്‍ തുടങ്ങിയതോടെ ബണ്ടുകള്‍ തകര്‍ന്നു.

തന്റെ പാടങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന്‌ അറിഞ്ഞപ്പോള്‍ മുരിക്കന്റെ പ്രതികരണം, അവരത്‌ തകര്‍ക്കും എന്നായിരുന്നു. ആ വാക്കുകള്‍ പ്രവചനം പോലെയായി. നിയമാനുസൃതം കിട്ടിയ 15 ഏക്കര്‍ വീതം ഭൂമിയില്‍ മുരിക്കന്റെ പിന്‍ഗാമികളാകട്ടെ, ആദായകരമായി കൃഷി നടത്തി.

അവസാന കാലത്ത്‌ തിരുവനന്തപുരത്ത്‌ മകന്റെ വസതിയിലായിരുന്നു മുരിക്കന്‍. തിരു. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ തനി സാധാരണക്കാരനെപ്പോലെയായിരുന്നു അന്ത്യം. 74ആം വയസ്സില്‍, 1972 ഡിസംബര്‍ 9ന്‌. അന്ത്യനിദ്ര പട്ടം സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയിലായി. സ്വന്തം മണ്ണിലേക്ക്‌ മടങ്ങണമെന്ന അഭിലാഷം നടക്കാതെ പോയി.[4]

[തിരുത്തുക] പ്രമാണാധാര സൂചിക

  1. സുവര്‍ണ്ണ കേരളം - മലയാള മനോരമ പ്രത്യേക പതിപ്പ്
  2. http://krpcds.org/report/thomascombi_doc.pdf
  3. http://www.invis.in/keralavideos/murikkans-church-315.php
  4. മുരിക്കന്റെ കായല്‍ നിലങ്ങള്‍ കാലത്തിന്‌ കീഴടങ്ങുമ്പോള്‍... കെ.കെ. സുരേന്ദ്രന്‍ (മലയാള മനോരമ)
ആശയവിനിമയം