പാലക്കാട് മണി അയ്യര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് മണി അയ്യര്‍ (1912-1981) ലോകശ്രദ്ധ പിടിച്ചുപറ്റിയ കര്‍ണ്ണാടക സംഗീതജ്ഞനായിരുന്നു. എക്കാലത്തെയും മികച്ച മൃദംഗവാദകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മണി അയ്യര്‍ തന്റെ ജീവിതകാലത്തു തന്നെ ഇതിഹാസമായി വാഴ്ത്തപ്പെട്ടിരുന്നു. കര്‍ണ്ണാടക സംഗീത ലോകത്തെ അപൂര്‍വ്വ ബഹുമതിയായ “സംഗീത കലാനിധി” പുരസ്കാരം നേടിയ മണി അയ്യരെ ഭാരത സര്‍ക്കാര്‍ “പത്മവിഭൂഷണ്‍”നല്‍കി ആദരിച്ചിട്ടുണ്ട്.

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ബാല്യകാലം

പാലക്കാട് ജില്ലയിലെ തിരുവില്വാമലയ്ക്കടുത്ത് പഴയന്നൂര്‍ എന്ന ഗ്രാമത്തില്‍ 1912 സെപ്റ്റംബര്‍ മാസത്തിലാണ് മണി അയ്യര്‍ ജനിച്ചത്. അച്ഛന്‍ ടി.ആര്‍. ശേഷ ഭാഗവതര്‍ അറിയപ്പെടുന്ന വായ്പ്പാട്ടുകാരനായിരുന്നു. രാമസ്വാമി എന്നായിരുന്നു മണി അയ്യരുടെ യഥാര്‍ത്ഥപേര്. ബന്ധുമിത്രാദികള്‍ വാത്സല്യത്തോടെ വിളിച്ചിരുന്ന മണി എന്ന ചെല്ലപ്പേര് പിന്നീട് ഔദ്യോഗികമാവുകയായിരുന്നു. അച്ഛനില്‍ നിന്നു വ്യത്യസ്തമായി വൃന്ദവാദ്യങ്ങളില്‍ താല്പര്യം പുലര്‍ത്തിയ മണി അയ്യര്‍ ചാത്തപുരം സുബ്ബ അയ്യരുടെ പക്കലാണ് ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. എട്ടാം വയസില്‍ ആദ്യ കച്ചേരിയിലൂടെ അരങ്ങേറ്റം കുറിച്ചു.

[തിരുത്തുക] പൊതുവേദികളില്‍

ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് മണിയുടെ സംഗീത ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടത്. അയ്യരുടെ ലയബോധം മനസിലാക്കിയ ചെമ്പൈ, വെറും പതിമൂന്നു വയസുള്ളപ്പോള്‍ അദ്ദേഹത്തെ തന്റെ കച്ചേരികളുടെ പ്രധാന മൃദംഗവാദകനാക്കി. 1924-ല്‍ മദ്രാസില്‍ അരങ്ങേറിയ കച്ചേരിയില്‍ ചെമ്പൈക്ക് അകമ്പടിയായി പതിമൂന്നുകാരന്‍ മണി എത്തിയപ്പോള്‍ സംഗീതലോകത്ത് പലര്‍ക്കും അവിശ്വസനീയമായി തോന്നി. എന്നാല്‍ ചെമ്പൈക്കൊപ്പമുള്ള ആദ്യ കച്ചേരിയില്‍ തന്നെ അയ്യര്‍ തന്റെ പെരുമയറിയിച്ചു.

പതിനഞ്ചാം വയസില്‍ പ്രശസ്ത മൃദംഗവാദകനായിരുന്ന തഞ്ചാവൂര്‍ വൈദ്യനാഥ അയ്യരുടെ ശിഷ്യത്വം സീകരിച്ചു. ഇവിടെ നിന്നും മൃദംഗസംഗീതത്തിലെ പുതിയ പാഠങ്ങള്‍ വശമാക്കി. മണി പൊതുരംഗത്തെത്തിയപ്പോള്‍ അളകനമ്പി പിള്ള, രഘു അയ്യര്‍, കോതണ്ഡരാമ അയ്യര്‍ തുടങ്ങിയ പ്രമുഖരായിരുന്നു കര്‍ണ്ണാടക സംഗീത ലോകത്തെ അറിയപ്പെടുന്ന മൃദംഗവാദ്യക്കാര്‍. എന്നാല്‍ അതുല്യമായ താളലയബോധം സ്വായത്തമാക്കിയിരുന്ന മണി അയ്യര്‍ അധികം വൈകാതെ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന മൃദംഗവാദകനായി.

ആശയവിനിമയം