എന്‍.പി. രാജേന്ദ്രന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



മലയാളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകനും കോളമെഴുത്തുകാരനും. ഗ്രന്ഥകാരന്‍ കൂടിയാണ്.

എന്‍.പി. രാജേന്ദ്രന്‍
എന്‍.പി. രാജേന്ദ്രന്‍

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

തമിഴ്‌നാട്ടിലെ നീലഗിരിജില്ലയില്‍ ജനനം. അച്ഛന്‍ അവിടെ ഒരു എസ്റ്റേറ്റില്‍ ജോലിയിലായിരുന്നു. മൂലകുടുംബം തലശ്ശേരിയില്‍. സ്കൂള്‍ വിദ്യാഭ്യാസം തലശ്ശേരിയില്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ കലാലയവിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. പത്രപ്രവര്‍ത്തകനാകുന്നതിനു മുമ്പ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഉദ്യോഗം.

[തിരുത്തുക] പത്രപ്രവര്‍ത്തനം

1981ല്‍ പത്രപ്രവര്‍ത്തക പരിശീലനത്തിന് മാതൃഭൂമിയില്‍ ചേര്‍ന്നു. പരിശീലനത്തിനു ശേഷം സ്റ്റാഫ് റിപ്പോര്‍ട്ടറായി കോഴിക്കോട്, പാലക്കാട്, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. ദൈനംദിനസംഭവങ്ങളും രാഷ്ട്രീയവും റിപ്പോര്‍ട്ട് ചെയ്തതോടൊപ്പം വ്യാപകമായി സഞ്ചരിക്കുകയും നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

സാമ്പത്തിക ചൂഷണം, മാവൂരിലെ ഗ്വാളിയോര്‍ റയേണ്‍സ് ഫാക്ടറി നടത്തിയ പരിസ്ഥിതിവനാശകമായ പ്രകൃതിവിഭവചൂഷണം (1988), സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നിലനില്പിനായി നടത്തേണ്ടി വരുന്ന സഹതാപാര്‍ഹമായ ശ്രമങ്ങള്‍, ഭൂമി ഇടപാടുകളില്‍ നടക്കുന്ന വ്യാപകമായ അഴിമതി, ഇതിനു പിന്നിലെ മാഫിയാസമാനമായ സംഘങ്ങള്‍ എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമാണ്. കേരളത്തിലെ 44 നദികള്‍ക്ക് സംഭവിക്കുന്ന നാശത്തെക്കുറിച്ച് എട്ട് ലക്കങ്ങളിലായി എഴുതിയ റിപ്പോര്‍ട്ട് (1990)ഈ വിഷയത്തിലുള്ള ആഴത്തിലുള്ള പഠനമാണ്.

കേരളത്തിലെ അണക്കെട്ടുകളുടെ അവസ്ഥ (1991), കേരളം നേരിടുന്ന ഊര്‍ജ്ജപ്രതിസന്ധി (1992), ജില്ലാ കൌണ്‍സിലുകളുടെ പരിതാപകരമായ പ്രവര്‍ത്തനം (1992), പാക് പൗരന്മാരെന്നു മുദ്രകുത്തപ്പെട്ട നാട്ടുകാരായ ചിലരുടെ ദുരിതകഥകള്‍(1994), തലശ്ശേരിയിലെയും(1987) നാദാപുരത്തെയും (1995) രാഷ്ട്രീയകൊലപാതകങ്ങളുടെ സാമൂഹികപശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എന്‍.പി.രാജേന്ദ്രന്‍ മികച്ച പത്രപ്രവര്‍ത്തകനാണെന്നു തെളിയിച്ചു. വികസനാത്മക പത്രപ്രവര്‍ത്തനത്തിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. കുറിക്കു കൊള്ളുന്ന ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും രാഷ്ട്രീയ നേതൃത്വത്തെ അരിശം കൊള്ളിച്ചിട്ടുണ്ട്.

മാതൃഭൂമി ദിനപത്രത്തിന്റെ ഇന്റര്‍നെറ്റ്‌ പോര്‍ട്ടലായ മാതൃഭൂമി.കോം ന്റെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ്‌ എഡിറ്ററാണ്‌ ഇപ്പോള്‍.

[തിരുത്തുക] പത്രപ്രവര്‍ത്തക സംഘടനയില്‍

കേരളപത്രപ്രവര്‍ത്തകയൂണിയന്റെ സംസ്ഥാനപ്രസിഡന്റായും കേരള പ്രസ്‌ അക്കാദമി വൈസ്‌ ചെയര്‍മാനായും കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബ്(കാലിക്കറ്റ്പ്രസ്സ്ക്ലബ്.കൊം) പ്രസിഡന്റായും കോഴിക്കോട്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്യൂണിക്കേഷന്‍ ആന്‍ഡ്‌ ജേണലിസം ചെയര്‍മാനായും പത്രപ്രവര്‍ത്തകപ്രസിദ്ധീകരണമായ 'പത്രപ്രവര്‍ത്തകന്‍ 'മാസികയുടെ എഡിറ്ററായും http://www.kuwj.org എന്ന വെബ്‌സൈറ്റിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

[തിരുത്തുക] വിശേഷാല്‍പ്രതി

മാതൃഭുമി ദിനപത്രത്തില്‍ തിങ്കളാഴ്‌ച തോറും ഇന്ദ്രന്‍ എന്ന തൂലികാനാമത്തില്‍ എന്‍.പി.രാജേന്ദ്രന്‍ എഴുതുന്ന ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയകോളമാണ്‌ വിശേഷാല്‍പ്രതി. നര്‍മവും വിമര്‍ശനവും പരിഹാസവും ഉടനീളം ഉളള ഈ പംക്തിക്ക്‌ ധാരാളം സ്ഥിരം വായനക്കാരുണ്ട്‌. സഞ്ജയന്റെ ഹാസ്യത്തിന്റെ പാരമ്പര്യം പിന്തുടരുന്ന ഈ പംക്തി പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാജേന്ദ്രന്റെ പ്രവര്‍ത്തനമണ്ഡലത്തിന്റെ വൈവിദ്ധ്യം പ്രകടമാക്കുന്നു. രാഷ്ടീയമായ ഉള്‍ക്കാഴ്‌ചയാണ് ഈ ലേഖനങ്ങളുടെ ശ്രദ്ധേയമായ സവിശേഷത. 1995 മാര്‍ച്ചില്‍ ആണ്‌ ഈ പംക്തി ആരംഭിച്ചത്‌. ഇതിലെ തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങള്‍ മാതൃഭുമി തന്നെ വിശേഷാല്‍പ്രതി എന്ന പേരില്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

[തിരുത്തുക] ബ്ലോഗും വെബ്ബ് പബ്ലിഷിംഗും

മാതൃഭൂമിയുടെ വെബ്ബ് പതിപ്പിന്റെ ചുമതലക്കാരില്‍ ഒരാളാണ് എന്‍.പി.രാജേന്ദ്രന്‍. അച്ചടി മാദ്ധ്യമത്തോടൊപ്പം വെബ്ബ് പബ്ലിഷിംഗിനും പരിഗണന നല്കുന്ന കേരളത്തിലെ അപൂര്‍വ്വം പത്രപ്രവര്‍ത്തകന്മാരില്‍ ഒരാളാണ് ഇദ്ദേഹം. സ്വന്തംവെബ്‌സൈറ്റില്‍ വിശേഷാല്‍പ്രതി ഉള്‍പ്പെടെയുള്ള കൃതികള്‍ പ്രസിദ്ധീകരിച്ചുവരുന്നു. രാഷ്ട്രീയ-മാദ്ധ്യമനിരീക്ഷണങ്ങളും ഓര്‍മ്മക്കുറിപ്പുകളും അതോടൊപ്പം ബ്ലോഗ്‌ ആയി പ്രസിദ്ധീകരിക്കുന്നുണ്ട്.

[തിരുത്തുക] കൃതികള്‍

  • മതിലില്ലാത്ത ജര്‍മ്മനിയില്‍ 1991
  • ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം 2004
  • വിശേഷാല്‍പ്രതി 2002

[തിരുത്തുക] പുരസ്കാരങ്ങള്‍

  • മികച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് 1988
  • മികച്ച വികസനാത്മക റിപ്പോര്‍ട്ടിംഗിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് 1992
  • മികച്ച ശാസ്ത്ര ജേണലിസ്റ്റിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം
  • മികച്ച പത്രപ്രവര്‍ത്തകനുള്ള സി.എച്ച്. മുഹമ്മദ്കോയ പുരസ്കാരം (കോയമ്പത്തൂര്‍) 1992
  • ജെയ്‌ജീ പീറ്റര്‍ ഫൌണ്ടേഷന്‍ പുരസ്കാരം 1988
  • വജ്രസൂചി പുരസ്കാരം 2000
ആശയവിനിമയം