കല്‍‌പനാ ചൌള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കല്‍‌പനാ ചൌള
കല്‍‌പനാ ചൌള

കല്‍‌പനാ ചൌള (Kalpana Chawla,ജൂലൈ 1, 1961 - ഫെബ്രുവരി 1, 2003) ബഹിരാ‍കാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യന്‍ വംശജയാണ്. ഇന്ത്യയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വമെടുത്ത കല്‍‌പന, 2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തില്‍ മരണമടഞ്ഞു. 1997ലും നാസയുടെ ബഹിരാകാ‍ശ യാത്രയില്‍ അംഗമായിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

ഹരിയാനയിലെ കര്‍ണാലിലാണ് കല്‍‌പന ജനിച്ചത്. കര്‍ണാലിലെ ടഗോര്‍ ബാല്‍ നികേതനിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. 1982-ല്‍ പഞ്ചാബ് എന്‍‌ജിനീയറിങ് കോളജില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍‌ജിനീയറിങ്ങില്‍ ബിരുദമെടുത്തു. തന്റെ കോളജില്‍ നിന്ന് ഈ വിഷയത്തില്‍ ബിരുദമെടുത്ത ഒരേയൊരു വനിതയായിരുന്നു കല്‍‌പന. ആകാശകൌതുകങ്ങളോടുള്ള അദമ്യമായ അഭിനിവേശമായിരുന്നു മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലൂടെ സഞ്ചരിക്കാന്‍ കല്‍‌പനയെ പ്രേരിപ്പിച്ചത്. ബിരുദാനന്തര ബിരുദ പഠനത്തിന് അമേരിക്കയിലെത്തിയ കല്‍‌പന ആര്‍ളിംഗ്‌ടണിലെ ടെക്സാസ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. 1984-ല്‍ എയറോസ്പേസ് എന്‍‌ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. 1986-ല്‍ സയന്‍‌സില്‍ രണ്ടാമതൊരു ബിരുദംകൂടി കരസ്ഥമാക്കി. 1988-ല്‍ കൊളറാഡോ സര്‍വ്വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദവും(പി‌എച്ച്‌ഡി). അതേ വര്‍ഷം നാസയുടെ കാലിഫോര്‍ണിയയിലുള്ള ഗവേഷണ കേന്ദ്രത്തില്‍ ജോലിക്കു ചേര്‍ന്നു.

അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താന്‍ കല്‍‌പന വൈദഗ്ധ്യം നേടി. വിമാനങ്ങളോടുള്ള ഈ അടങ്ങാത്ത സൗഹൃദം അവളുടെ ജീവിതത്തെ ഒരു വൈമാനികനുമായി അടുപ്പിച്ചു. ജീന്‍ പിയറി ഹാരിസണ്‍ അങ്ങനെ കല്‍‌പനയുടെ ജീവിത പങ്കാളിയായി. വൈമാനിക പരിശീലകനും സാങ്കേതിക എഴുത്തുകാരനുമായിരുന്നു ഹാരിസണ്‍.

[തിരുത്തുക] ബഹിരാകാശ യാത്രകള്‍

എസ് ടി എസ്-87 യാത്രാ സംഘത്തിനൊപ്പം കല്‍‌പന.
എസ് ടി എസ്-87 യാത്രാ സംഘത്തിനൊപ്പം കല്‍‌പന.

1995-ല്‍ നാസയുടെ ബഹിരാകാശ ഗവേഷണ സംഘത്തില്‍ അംഗമായതോടെ തന്റെ എക്കാലത്തെയും സ്വപ്നമായ ബഹിരാകാശ യാത്രയിലേക്കുള്ള വാതിലുകള്‍ കല്‍‌പനയ്ക്കു മുമ്പില്‍ തുറന്നു. കൊളംബിയ എന്ന ബഹിരാകാശ വാഹന ദൌത്യത്തില്‍ അംഗമാകാന്‍ പ്രതീക്ഷയോടെ അപേക്ഷ നല്‍കി. വിദ്യാഭ്യാസ പശ്ചാത്തലം, വിമാ‍നം പറത്തുന്നതിലുള്ള വൈദഗ്ധ്യം, അസാധാരണ ശാരീരിക ക്ഷമത എന്നീ ഘടകങ്ങള്‍ പരിഗണിച്ച് നാസ 1996-ല്‍ കല്‍‌പനയെയും ബഹിരാകാശ യാത്രാ സംഘത്തില്‍ അംഗമാക്കി.

[തിരുത്തുക] ആദ്യയാത്ര

നാസയുടെ എസ് ടി എസ്-87 എന്ന ബഹിരാകാശ ദൌത്യത്തിന്റെ ഭാഗമായായിരുന്നു കല്‍‌പനയുടെ ആദ്യ ശൂന്യാകാശ യാത്ര. കൊളംബിയ ബഹിരാകാശ വാഹനം എന്ന ബഹിരാകാശ വാഹനത്തില്‍ 1997 നവംബര്‍ 19ന് അഞ്ച് സഹഗവേഷകര്‍ക്കൊപ്പം അവള്‍ ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു. ഇന്ത്യയില്‍ ജനിച്ചവരില്‍ കല്‍‌പനയ്ക്കു മുമ്പ് രാകേഷ് ശര്‍മ്മ മാത്രമേ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളു. എന്നാല്‍ അമേരിക്കന്‍ പൗരത്വമെടുത്ത് അമേരിക്കയെ പ്രതിനിധീകരിച്ചുതന്നെയാണ് കല്‍‌പന ചരിത്രം കുറിച്ചത്. രാകേഷ് ശര്‍മ്മയാകട്ടെ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ വാഹനത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇന്ത്യയെയാണു പ്രതിനിധീകരിച്ചത്.

ആദ്യയാത്രയില്‍ 375 മണിക്കൂറുകളോളം കല്‍‌പന ബഹിരാകാശത്തു ചിലവഴിച്ചു. 65 ലക്ഷം മൈല്‍ ദൂരം താണ്ടി. ഇതിനിടയില്‍ സൂര്യന്റെ ഉപരിതല താപത്തെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ക്കായി നാസ വികസിപ്പിച്ച സ്പാര്‍ട്ടന്‍ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കാനും അവര്‍ നിയുക്തയായി. എന്നാ‍ല്‍ ഇവിടെ സംഭവിച്ച പിഴവുകള്‍ മൂലം ഉപഗ്രഹം ഗതിമാറിപ്പോയിരുന്നു. ഇതേത്തുടര്‍ന്ന് സ്പാര്‍ട്ടനെ നേര്‍ഗതിയിലാക്കാന്‍ സഹയാത്രികരാ‍യ വിന്‍‌സ്റ്റണ്‍ സ്കോട്ടിനും താക്കോ ദോയിക്കും ശൂന്യാകാശ നടത്തമെന്ന വിഷമകരമായ ദൌത്യമേറ്റെടുക്കേണ്ടി വന്നു. കല്‍‌പന വരുത്തിയ പിഴവായി തുടക്കത്തില്‍ കരുതപ്പെട്ടെങ്കിലും അഞ്ചുമാസമെടുത്ത് നാസ നടത്തിയ അന്വേഷണത്തില്‍ സോഫ്റ്റ്‌വെയര്‍ ഇന്റര്‍ഫേസിലെ പിഴവുകളായിരുന്നു യഥാര്‍ഥവില്ലന്‍. നാസ കല്‍‌പനയെ കുറ്റ വിമുക്തയാക്കുകയും ചെയ്തു.

[തിരുത്തുക] കൊളംബിയ ദുരന്തം

കൊളംബിയ ദുരന്തത്തിനു മുന്‍‌പ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തില്‍ കല്‍‌പന സഹയാത്രികര്‍ക്കൊപ്പം. ദുരന്തത്തില്‍ ഏഴു പേരും ഓര്‍മ്മയായി.
കൊളംബിയ ദുരന്തത്തിനു മുന്‍‌പ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തില്‍ കല്‍‌പന സഹയാത്രികര്‍ക്കൊപ്പം. ദുരന്തത്തില്‍ ഏഴു പേരും ഓര്‍മ്മയായി.

ആദ്യയാത്രയില്‍ തന്റേതല്ലാത്ത പിഴവുകളുടെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ കേട്ടെങ്കിലും അതൊന്നും കല്‍‌പനയെ തളര്‍ത്തിയില്ല. അവരുടെ കഴിവുകള്‍ക്ക് അടിവരയിടാനെന്നോണം എസ് ടി എസ് 107 എന്ന ബഹിരാകാശ ദൌത്യത്തിലും നാസ കല്‍‌പനയെ അംഗമാക്കി. 2000-ല്‍ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും യാത്ര നടത്തേണ്ട കൊളംബിയയില്‍ അടിക്കടി പിഴവുകള്‍ കണ്ടെത്തിയതിനാല്‍ ദൌത്യം 2003 വരെ നീണ്ടു. ഒടുവില്‍ 2003 ജനുവരി 16ന് കല്‍‌പന രണ്ടാം തവണയും ബഹിരാകാശത്തേക്കു പറന്നുയര്‍ന്നു.

ആറു പേര്‍ക്കൊപ്പമായിരുന്നു കല്‍‌പനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര. ബഹിരാകാശത്തില്‍ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൌത്യം. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. എന്നാല്‍ വിധിവൈപരീത്യമെന്നു പറയട്ടെ സുപ്രാധാനമായ ഈ ഗവേഷണത്തില്‍ പങ്കാളികളായ ആകാശചാരികള്‍ക്ക് പിന്നീടൊരിക്കലും ബഹിരാകാശ യാത്ര നടത്താനായില്ല.

പതിനേഴു ദിവസത്തെ ഗവേഷണങ്ങള്‍ക്കു ശേഷം 2003 ഫെബ്രുവരി ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ തിരിച്ചിറങ്ങാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ കൊളംബിയ ചിന്നിച്ചിതറി. കല്‍‌പനയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തില്‍ മരണമടഞ്ഞു. ഭൌമമണ്ഡലത്തിലേക്കു പ്രവേശിച്ചയുടന്‍ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി.

ആദ്യയാത്രയില്‍ കല്‍‌പന വരുത്തിയ പിഴവുകളാണ് കൊളംബിയ പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന മട്ടിലുള്ള റിപ്പോര്‍ട്ടുകള്‍ ദുരന്തത്തിനുശേഷം ഏതാനും വാര്‍ത്താ മാധ്യമങ്ങളില്‍ വന്നിരുന്നു. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ഇത്തരം പ്രചരണങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍ നാസ കല്‍‌പനയെ അസാധാരണയായ ബഹിരാകാശ സഞ്ചാരി എന്നു വിശേഷിപ്പിച്ച് കല്‍‌പനയോട് ആദരവു പ്രകടിപ്പിക്കുകയാണു ചെയ്തത്.

[തിരുത്തുക] വ്യക്തിവിശേഷങ്ങള്‍

ഹരിയാനയിലെ ഒരു സാധാരണ ഗ്രാമത്തിലാണു ജനിച്ചു വളര്‍ന്നതെങ്കിലും അമേരിക്കയിലെത്തിയശേഷം കല്‍‌പന്‍ അമേരിക്കന്‍ ജീവിത ശൈലിയാണ് പിന്തുടര്‍ന്നത്. ഇന്ത്യന്‍ ബന്ധം ഭക്ഷണത്തിലും സംഗീതത്തിലും മാത്രമൊതുങ്ങി. തികഞ്ഞ സസ്യാഹാരിയായിരുന്നു അവള്‍. ആത്മീയത കലര്‍ന്ന സംഗീതത്തോടായിരുന്നു അഭിനിവേശം. അവസാന യാത്രയില്‍ കയ്യിലെടുത്ത സംഗീത ആല്‍ബങ്ങള്‍ക്കൊപ്പം രവി ശങ്കറിന്റെ സിത്താര്‍ രാഗങ്ങളുമുണ്ടായിരുന്നു. പക്ഷിനിരീക്ഷണം, വിമാനം പറത്തല്‍, വായന ഇവയൊക്കെയായിരുന്നു കല്‍‌പനയുടെ ഇഷ്ട വിനോദങ്ങള്‍

[തിരുത്തുക] നുറുങ്ങുകള്‍

  • കാലാവസ്ഥാ പഠനങ്ങള്‍ക്കായുള്ള ഇന്ത്യയുടെ മെറ്റ്സാറ്റ് ഉപഗ്രഹ പരമ്പരകള്‍ക്ക് കല്‍‌പനയുടെ പേരാണു നല്‍കിയിരിക്കുന്നത്. കൊളംബിയ ദുരന്തത്തിന് മുമ്പ് ഭ്രമണ പഥത്തിലെത്തിയ മെറ്റ്സാറ്റ് -1 കല്‍‌പന-1 എന്നു പുനര്‍നാമകരണം ചെയ്തു. കല്‍‌പന-2 2007ല്‍ ഭ്രമണ പഥത്തിലെത്തിക്കുമെന്നാണു കരുതപ്പെടുന്നത്.
  • ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രധാന വഴികളിലൊന്നായ 74th Streetന്റെ ഒരു ഭാഗം (ജാക്ക്സണ്‍ ഹെയ്റ്റ്സ് ഭാഗം) കല്‍‌പനയുടെ ബഹുമാനാര്‍ത്ഥം 74th Street Kalpana Chawla Way എന്നാക്കിമാറ്റിയിട്ടുണ്ട്.[1]
അവലംബം
ആശയവിനിമയം