ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആരാധകരുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍, സ്വര്‍ഗ്ഗം കൈവന്ന സാഫല്യത്തോടെ ആ കാപ്പിലൊന്ന്‌ മുത്തമിടാന്‍ കൊതിക്കാത്തവരുണ്ടോ? കാപ്പില്‍ മുത്തമിട്ട്‌ ലഹരി പിടിച്ച്‌ മൈതാനത്തില്‍ ഓടുന്നവര്‍, നടന്നത്‌ സത്യമാണെന്ന്‌ വിശ്വസിക്കാനാവാതെ കാപ്പില്‍ ചുണ്ടും ചേര്‍ത്ത്‌ സ്തബ്ധരായി നില്‍ക്കുന്നവര്‍, ആഹ്ലാദാതിരേകത്താല്‍ പൊട്ടിപ്പൊട്ടിക്കരയുന്നവര്‍... നമ്മള്‍ കണ്ട്‌ പരിചയിച്ച ചിത്രങ്ങളാണ്‌ ഇവ.. ലോകകപ്പില്‍ സമ്മാനമായി കൊടുക്കുന്ന ഈ കപ്പിനെന്താണ്‌ പ്രത്യേകത?! എന്ത്‌ മാന്ത്രിക വിദ്യയാണ്‌ കാപ്പില്‍ മുത്തമിടുന്നവരെ വികാരപാരവശ്യരാക്കുന്നത്‌?


ഫുട്ബോളിന്റെ മാന്ത്രികപ്രഭാവം വേറൊരു കളിക്കുമില്ല. ശക്തിയുടേയും തന്ത്രത്തിന്റേയും കളിയാണിത്‌. കോടിക്കണക്കിന്‌ ആരാധകര്‍ ലോകത്തെമ്പാടും വീര്‍പ്പുമുട്ടി കണ്ടിരിക്കുന്ന ലോകകപ്പില്‍ കപ്പ്‌ നേടിയാല്‍ അതില്‍പ്പരം ആനന്ദം പിന്നെന്തുണ്ട്‌? പെലെയും ക്രൈഫും ബെക്കന്‍ബോവറും പ്ലാറ്റിനിയും മാരഡോണയും മുത്തമിട്ട അതേ കപ്പ്‌... കോടിക്കണത്തിന്‌ ആരാധകരെ പുളകമണിയിച്ച ലോകോത്തര കളിക്കാര്‍ മുത്തമിട്ട ഈ കപ്പ്‌ കളിക്കാരെ ഭ്രാന്തരാക്കുന്നതില്‍ എന്താണ്‌ തര്‍ക്കം?!!


ഫുട്ബോള്‍ കളി പോലെ തന്നെ വിസ്‌മയമരമാണ്‌ ലോകകപ്പില്‍ സമ്മാനിക്കപ്പെടുന്ന കപ്പിന്റെ ചരിത്രവും. ഇതുവരെ രണ്ട്‌ കപ്പുകളാണ്‌ ലോകകപ്പ്‌ ഫുട്ബോളിനായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. ഫിഫയുടെ സ്ഥാപകരിലൊരാളായ യൂള്‍ റിമെയുടെ ഓര്‍മ്മക്കായുള്ള റിമെ കപ്പും പിന്നീട്‌ ബ്രസീല്‍ മൂന്ന്‌ ലോകകപ്പുകള്‍ നേടി ഈ കപ്പ്‌ സ്വന്തമാക്കിയപ്പോള്‍ പുതിയതായി നിര്‍മ്മിച്ച ഇപ്പോഴത്തെ കപ്പും.


യൂള്‍ റിമെ കപ്പ്‌


ഒന്നാം ലോക മഹായുദ്ധമേല്‍പ്പിച്ച സാമ്പത്തികപ്രഹരത്തില്‍ യൂറോപ്പ്‌ തര്‍ന്ന്‌ കിടക്കുമ്പോഴാണ്‌ 1929 ല്‍ ആദ്യത്തെ ലോകകപ്പ്‌ പ്രഖ്യാപിക്കപ്പെട്ടത്‌. ഫുട്ബോളിനും ഫിഫയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച്‌ യൂള്‍ റിമെയായിരുന്നു ഇതിന്റെ സംഘാടകന്‍.


ഉറുഗ്വെയില്‍ നടത്താനായി നിശ്ചയിച്ച ലോകകപ്പില്‍ പങ്കെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിസമ്മതിച്ചു. ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍നിന്ന്‌ കരകയറാതെ ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു അവയുടെ നിലപാട്‌. ഫുട്ബോള്‍ ലോകസമാധാനത്തിന്‌ എന്ന ആശയവുമായി വന്ന റിമെ വെറുതെയിരുന്നില്ല. യൂറോപ്പിലെ എല്ലാ രാജ്യങ്ങളോടും ലോകകപ്പില്‍ പങ്കെടുക്കാന്‍ റിമെ അഭ്യര്‍ത്ഥിച്ചു.അഭ്യര്‍ത്ഥനയ്ക്ക്‌ ഫലമുണ്ടായി. അവസാനം യൂറോപ്പില്‍നിന്ന്‌ മൂന്ന്‌ രാജ്യങ്ങളടക്കം മൊത്തം പതിമൂന്ന്‌ രാജ്യങ്ങള്‍ പങ്കെടുത്ത ആദ്യത്തെ ലോകകപ്പ്‌ ഉറുഗ്വെയില്‍ അരങ്ങേറി.


ഫുട്ബാളിനും ഫിഫയ്ക്കും യൂള്‍ റിമെ നല്‍കിയ ആജീവനാന്ത സംഭാവനകളെ കണക്കിലെടുത്ത്‌ ലോകകപ്പില്‍ സമ്മാനിക്കുന്ന കപ്പിന്‌ 'യൂള്‍ റിമെ' കപ്പ്‌ എന്ന പേരിട്ടു. ഫ്രാന്‍സുകാരനായ പ്രസിദ്ധ ശില്‍പ്പി ആബേല്‍ ലാഫ്ലേവറാണ്‌ സ്വര്‍ണ്ണം കൊണ്ടുള്ള ഈ കപ്പ്‌ രൂപകല്‍പന ചെയ്‌തത്‌. 35 സെന്റീമീറ്റര്‍ ഉയരവും 3.6 കിലോഗ്രാം തൂക്കവുമുണ്ടായിരുന്ന ഈ കപ്പ്‌ ഇന്ദ്രനീലക്കല്ലും സ്വര്‍ണ്ണവും വെള്ളിയും ചേര്‍ത്താണ്‌ ഉണ്ടാക്കിയത്‌. ആദ്യമായി ഈ കപ്പ്‌ നേടിയത്‌ ആതിഥേയരായ ഉറുഗ്വേ തന്നെയായിരുന്നു.


ഈ കപ്പിനെ ചുറ്റിപ്പറ്റി രസകരമായ കഥകള്‍ ഏറെയുണ്ട്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഫിഫ പ്രസിഡന്റായിരുന്ന ഒട്ടോറിനോ ബറാസ്സി അക്രമികളുടെ കയ്യില്‍നിന്ന്‌ ഈ കപ്പിനെ രക്ഷിച്ച കഥ പ്രസിദ്ധമാണ്‌. പാദരക്ഷകള്‍ സൂക്ഷിക്കുന്ന പെട്ടിയിലിട്ട്‌ സ്വന്തം കിടക്കയുടെ അടിയിലൊളിപ്പിച്ചാണ്‌ ബറാസീ കപ്പ്‌ അക്രമികളുടെ കയ്യില്‍പ്പെടാതെ സൂക്ഷിച്ചതെത്രെ.


1966 ല്‍ ഇംഗ്ലണ്ടില്‍ പ്രദര്‍ശനത്തിന്‌ വെച്ചിരുന്ന ഈ കപ്പ്‌ പൊടുന്നനെ അപ്രത്യക്ഷമായി. എങ്കിലും അധികൃതരെ ഭാഗ്യം തുണച്ചു. പിക്കിള്‍സ്‌ എന്ന പേരുള്ള ഒരു പോലീസ്‌ നായയാണ്‌ കപ്പ്‌ കണ്ടെത്തിയത്‌. കപ്പ്‌ ഒരു മരത്തിനടിയില്‍ കുഴിച്ചിട്ടിരിക്കയായിരുന്നു.


യൂള്‍ റിമെക്ക്‌ - ഒരോര്‍മ്മ ചിത്രം


1970 ല്‍ മൂന്ന്‌ പ്രാവശ്യം ലോകകപ്പ്‌ നേടി ബ്രസീല്‍ ഈ കപ്പ്‌ എന്നെന്നേക്കുമായി സ്വന്തമാക്കിയെങ്കിലും റിമെ കപ്പിന്റെ കഷ്ടകാലം ഒഴിഞ്ഞില്ല. റിയോഡി ജനിറോയില്‍ നിന്ന്‌ അപ്രത്യക്ഷമായ റിമെ കപ്പ്‌ പിന്നീടാരും കണ്ടിട്ടില്ല. കൈക്കലാക്കിയവര്‍ കപ്പ്‌ ഉരുക്കി സ്വര്‍ണ്ണമാക്കി മാറ്റുകയായിരുന്നുവെന്ന്‌ പറയപ്പെടുന്നു. നിരാശരായ ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന്‍ റിമെ കപ്പിനെ അനുകരിച്ച്‌ വേറൊരു കപ്പുണ്ടാക്കി പ്രശ്‌നം പരിഹരിച്ചു.


പുതിയ കപ്പ്‌


മെക്‌സിക്കോയില്‍ നടന്ന ലോകകപ്പിലാണ്‌ തുടര്‍ച്ചയായി മൂന്നാം വണയും വിജയിച്ചു ബ്രസീല്‍ റിമെ കപ്പ്‌ സ്വന്തമാക്കിയത്‌. ഇതിനെത്തുടര്‍ന്ന്‌ ഫിഫ പുതിയ കപ്പ്‌ ഉണ്ടാക്കി. ഏഴ്‌ രാജ്യങ്ങളില്‍നിന്നായി 53 ശില്‍പ്പികളാണ്‌ കപ്പ്‌ ഡിസൈനുമായി ഫിഫയെ സമീപിച്ചത്‌. ഇറ്റലിക്കാരനായ ശില്‍പ്പി സില്‍വിയോ ഗസാനികയെയാണ്‌ കപ്പുണ്ടാക്കുന്ന മഹാദൌത്യത്തിനായി തിരഞ്ഞെടത്തത്‌.


വിജയാനന്ദത്തിന്റെ സമ്മര്‍ദ്ദത്തില്‍ സര്‍പ്പാകൃതിയിലുള്ള രൂപങ്ങളായി ഭൂഗോളത്തിന്റെ നേരെ കൈനീട്ടുന്ന രണ്ട്‌ കായികതാരങ്ങളെയാണ്‌ ശില്‍പ്പി സില്‍വിയോ ഗസാനിക കാപ്പില്‍ കൊത്തിയിരിക്കുന്നത്‌. 18 കാരറ്റ്‌ സ്വര്‍ണ്ണത്തില്‍ പണിതീര്‍ത്തിരിക്കുന്ന ഈ കപ്പിന്‌ 36 സെന്റീമീറ്റര്‍ ഉയരവും 4.97 കിലോഗ്രാം തൂക്കവുമുണ്ട്‌.


ഇപ്പോഴത്തെ കപ്പ്‌ ഫിഫയ്ക്ക്‌ അവകാശപ്പെട്ടതാണ്‌. ലോകകപ്പില്‍ വിജയിക്കുന്ന രാജ്യങ്ങള്‍ക്ക്‌ ഈ കപ്പ്‌ അടുത്തലോകകപ്പ്‌ വരെയേ കൈവശം വെക്കാന്‍ അവകാശമുള്ളൂ. ഫിഫയെ തിരിച്ചേല്‍പ്പിക്കുന്ന കപ്പിന്‌ പകരമായി കപ്പിന്റെ ഒരു മാതൃക രാജ്യങ്ങള്‍ക്ക്‌ ലഭിക്കും. സ്വര്‍ണ്ണം പൂശിയ ഈ മാതൃക രാജ്യങ്ങള്‍ക്ക്‌ സ്വന്തമായി കൈവശം വെക്കാം.

ആശയവിനിമയം
ഇതര ഭാഷകളില്‍