പുനലൂര്‍ തൂക്കുപാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പുനലൂര്‍ തൂക്കുപാലം
പുനലൂര്‍ തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പട്ടണപ്രദേശമായ പുനലൂരില്‍ ജില്ലയുടെ സുപ്രധാന നദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം ആണ് പുനലൂര്‍ തൂക്കുപാലം. 1871 ല്‍ ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധന്‍‍ ആല്‍ബെര്‍ട്‌ ഹെന്‍ട്രിയുടെ മേല്‍ നോട്ടത്തില്‍ രൂപല്‍പനയും നിര്‍മ്മാണവുമാരംഭിച്ച്‌ 1877 ല്‍ പണിപൂര്‍ത്തിയാക്കി 1880 ല്‍ പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്ത തൂക്കുപാലം, തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്.

കല്ലടയാറിന്റെ ഇരുകരകളിലുമായി വളര്‍ന്ന് വന്ന പുനലൂര്‍ പട്ടണത്തിന്റെ ചരിത്രനാള്‍വഴിയില്‍ സുപ്രധാനമായ പങ്ക്‌ വഹിക്കുന്ന തൂക്കുപാലത്തിന്റെ നിര്‍മ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിലും സഹായകരമായി.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ്‌, ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുന്ന കല്ലട. അതുകൊണ്ട്‌ തന്നെ നിരവധി തൂണുകളിലുറപ്പിക്കുന്ന തരം സാധാരണ പാലം കുറേയധികം ശ്രമങ്ങള്‍ക്ക്‌ ശേഷവും സാധ്യമല്ലാതായ സാഹചര്യത്തിലാണ്‌ തൂക്ക്‌ പാലമെന്ന ആശയമുടലെടുത്തത്‌. ഒപ്പം , കിഴക്കന്‍ മലനിരകളില്‍ നിന്നും പട്ടണത്തിലേക്കെത്താന്‍ സാധ്യതയുള്ള വന്യമൃഗ ഭീക്ഷണിയും ഒരു കാരണമാണന്ന് പറയപ്പെടുന്നു.

പുനലൂര്‍ തൂക്കുപാലം
പുനലൂര്‍ തൂക്കുപാലം

[തിരുത്തുക] പാലത്തിന്റെ പ്രത്യേകതകള്‍

പുനലൂര്‍ തൂക്കുപാലം
പുനലൂര്‍ തൂക്കുപാലം


കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തില്‍ ഇരുവശത്തുമായി രണ്ട്‌ കൂറ്റന്‍ ചങ്ങലകളാല്‍ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകള്‍ പൂര്‍ണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകള്‍ക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയില്‍ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ ചട്ടകൂടുകളിലുറപ്പിച്ച തേക്ക്‌ തടി പാളങ്ങള്‍ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹനഗതാഗതമുള്‍പ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ കൗതുകകരം തന്നെയാണ്‌.

20 അടിയോളം വീതിയും നാനൂറ്‌ അടിയോളം നീളവുമുള്ള തൂക്ക്‌ പാലത്തിലൂടെ തമിഴ്‌നാട്ടില്‍ നിന്നുമുള്ള കച്ചവടസംഘങ്ങള്‍ നിരവധി വന്നു, പോയി, മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്കാരം കൂടുതല്‍ ബലപ്പെടുകയും ചെയ്തു.


[തിരുത്തുക] പാലത്തിന്റെ ശോചനീയാവസ്ഥ

പുനലൂര്‍ തൂക്കുപാലം
പുനലൂര്‍ തൂക്കുപാലം

കാളവണ്ടികള്‍ക്കും, കുതിരവണ്ടികള്‍ക്കും ശേഷം ബസ്സുകളും ലോറികളും നിരവധി കടന്നു പോയിട്ടും പാലം ഒരു വിസ്മയമായിതന്നെ നിലകൊണ്ടു. പിന്നീട്‌ വര്‍ദ്ധിച്ച്‌ വന്ന ഗതാഗത ആവശ്യങ്ങളും പുത്തന്‍ സാങ്കേതികവിദ്യയുടെ വികാസവും വഴി സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നത്‌ ഏറെ ഭാരം വലിച്ച ഈ പാലത്തിനു ആശ്വാസമായെങ്കിലും വാഹനഗതാഗതം നിലച്ചതോടെ , വാട്ടര്‍ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാന്‍ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റന്‍ ജലനിര്‍ഗമനകുഴല്‍ കൂനിമേല്‍ കുരുവെന്നപോലെയായി. കുഴലുകള്‍ യോജിപ്പിക്കുന്ന ഭാഗത്ത്‌ കൂടിയും അല്ലാതെയും പൊട്ടിയൊലിച്ച്‌ സൃഷ്ടിക്കപെട്ട സൗജന്യ ക്ലോറിന്‍ ജലധാര കാണാന്‍ കൗതുകമായിരുന്നെങ്കിലും, തേക്ക്‌ തടി തട്ടിനെയും , എന്തിനു വര്‍ഷങ്ങള്‍ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന കൂറ്റന്‍ ചങ്ങലെയെപ്പോലും സാവധാനം കാര്‍ന്നുതിന്നു.


[തിരുത്തുക] പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍

സംസ്കാരികപ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുകള്‍ക്കും നിരവധി നിവേദനങ്ങള്‍ക്കുമൊക്കെ ഒടുവില്‍ ആര്‍ക്കിയോളജി വകുപ്പ്‌ പാലത്തിന്റെ ഉടമസ്ഥതയേറ്റെടുത്തതോടെ വാട്ടര്‍ അതോറിറ്റിക്ക്‌ തൂക്ക്‌ പാലത്തിന്റെ നടുവിലൂടെ ഇട്ടിരുന്ന കുഴല്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നു. ആര്‍ക്കിയോളജിക്കാരുടെ മേല്‍നോട്ടത്തില്‍ കുറേകൂടി മെച്ചപ്പെട്ട രീതിയില്‍ നവീകരണവും ശക്തിപെടുത്തലുമൊക്കെ നടത്തിയത്‌ കാല്‍നടക്കാര്‍ക്ക്‌ ഒരനുഗ്രഹമെന്നതിലുപരി, തൂക്ക്‌ പാലം സംരക്ഷിക്കപ്പെടേണ്ട ഒരു സ്മാരകമാണെന്ന ബോധം നാട്ടുകാര്‍ക്കുമുണ്ടായി. ചങ്ങലകളില്‍ തൂക്കിയിടാറുണ്ടായിരുന്ന പരസ്യ ബാനറുകള്‍ ഇപ്പോള്‍ കാണാനില്ല, കമാന തൂണുകളിലും മറ്റും പോസ്റ്ററുകളില്ല, നിര്‍മ്മാണരഹസ്യം ഒളിച്ചുവെച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്ന വശങ്ങളിലെ കിണറുകളിലും പരിസരത്തും സൗകര്യപൂര്‍വ്വം നടത്തിയിരുന്ന ചവറുമാലിന്യ നിക്ഷേപം ഒരു പരിധിവരെ കുറഞ്ഞിരിക്കുന്നു.

[തിരുത്തുക] ഇപ്പോഴത്തെ അവസ്ഥ

പക്ഷേ ആര്‍ക്കിയോളജിക്കാര്‍ ഏറ്റടുത്ത പുരാവസ്തു സ്മാരകങ്ങള്‍ പലതും ആദ്യ പൊടിയടിക്കലുകള്‍ക്ക്‌ ശേഷമുള്ള അവഗണനയിലും, പരിചരണമില്ലായ്മയിലും ആയുസ്സൊടുങ്ങാറായി ചരിത്രത്തിന്റെ തിരുശേഷിപ്പുകളാകുന്ന ഗതി ഈ മുത്തശ്ശിപ്പാലത്തിനുമുണ്ടാകുമോ എന്ന സംശയത്തിനടിവരയിടുന്നു പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.

പുനലൂര്‍ തൂക്കുപാലം
പുനലൂര്‍ തൂക്കുപാലം


പുനലൂര്‍ തൂക്ക്‌ പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ചങ്ങലകള്‍ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ (ഇത്‌ പാലത്തില്‍ വന്യമൃഗങ്ങള്‍ കയറിയാല്‍ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ) ഇപ്പോള്‍ തീരെ ഇല്ലാതായിരിക്കുന്നു, തടി തട്ടില്‍ ഇരുമ്പ്‌ പട്ട പിടിപ്പിച്ച്‌ കൂറ്റന്‍ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌, പാലത്തിലൂടെ കടന്നാല്‍ സെപ്റ്റിക്ക്‌ ആവുന്ന അവസ്ഥയാക്കിയിരിക്കുന്നു. ഉറപ്പിച്ചിരുന്ന തടിതട്ടില്‍ പലതും ഇളകി പോയതിനാല്‍ സര്‍ക്കസിലെ ട്രപ്പീസ്‌ കളിക്ക്‌ തുല്യം മെയ്‌വഴക്കമില്ലാതെ പാലത്തിലൂടെ കടന്ന് പോകണമെങ്കില്‍ ഭാഗ്യം കൂടി കനിയണം. കമാന തൂണുകളിലും ചങ്ങലകളിലുമൊക്കെ അടിച്ചിരുന്ന വിവിധവര്‍ണ്ണ ചായകൂട്ടുകള്‍ രണ്ട്‌ മഴകഴിഞ്ഞപ്പോഴേക്കും കല്ലടയാറിലൂടെ താഴോട്ട്‌ ഒഴുകിപ്പോയി. ആസിഡ്‌ പോലുള്ള ശക്തിയാര്‍ന്ന ലായനികളില്‍ കരിച്ചുകളഞ്ഞുവെന്ന് എഴുതി ടെന്‍ഡര്‍ കാശുമാറിയ കരിങ്കല്‍ തൂണുകളിലെ വിടവുകളിലുള്ള ആല്‍മരകുഞ്ഞുങ്ങള്‍, പോഷകാഹാരം കഴിച്ചമാതിരി പൂര്‍വാധികം ശക്തിയോടെ വളര്‍ന്ന് പന്തലിക്കുന്നു. വശങ്ങളില്‍ പിടിപ്പിച്ച്‌ പുല്‍തകിടിയും മറ്റ്‌ ഉദ്യാന സസ്യങ്ങളും പരിചരണമില്ലാതെ കാട്‌പിടിച്ചപോലെയായി.

കൃത്യമായ വാര്‍ഷികപരിചരണമില്ലെങ്കില്‍ ഈ ചരിത്ര വിസ്മയം ഒരോര്‍മ്മയായിത്തീരുന്ന കാലം വിദൂരമാകില്ല.

ആശയവിനിമയം