ബോബനും മോളിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബോബനും മോളിയും അവരുടെ സന്തതസഹചാരിയായ പട്ടിക്കുട്ടിയും.
ബോബനും മോളിയും അവരുടെ സന്തതസഹചാരിയായ പട്ടിക്കുട്ടിയും.

മലയാളികള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ ഹാസ്യചിത്രകഥയാണ് ബോബനും മോളിയും. ബോബന്‍‍, മോളി എന്നിങ്ങനെ പേരുള്ള രണ്ടു വികൃതിക്കുട്ടികളെയും അവര്‍ക്കു ചുറ്റുമുള്ള ലോകത്തെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ചിത്രകഥയാണിത്. കാര്‍ട്ടൂണിസ്റ്റ് ടോംസ് ആണ് ബോബനും മോളിയും വരയ്ക്കുന്നത്. മലായാ‍ള മനോരമ വാരികയുടെ അവസാ‍ന താളില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഈ ഹാസ്യചിത്രകഥ ഇടക്കാലത്ത് കലാകൗമുദി വാരികയിലും പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ടോംസ് കോമിക്സ് എന്ന പ്രസിദ്ധീകരണത്തിലാണ് ബോബനും മോളിയും പ്രസിദ്ധീകരിക്കപ്പെടുന്നത്.

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

മധ്യതിരുവതാംകൂറിലെ ഏതോ ഗ്രാമത്തിലാണ് ബോബനും മോളിയും ചിത്രീകരിക്കപ്പെടുന്നത്. ബോബന്റെയും മോളിയുടെയും കുസൃതികള്‍ എന്നതിലുപരി കേരളത്തിലെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ തമാശകള്‍, ആനുകാലിക രാഷ്ട്രീയ-സാമൂഹിക സംഭവങ്ങള്‍ എന്നിവയാണ് ഈ ഹാസ്യചിത്രകഥയിലൂടെ ടോംസ് വരച്ചുകാട്ടുന്നത്.

കുട്ടനാട്ടിലെ തന്റെ വീടിനു സമീപമുണ്ടായിരുന്ന രണ്ടു കുട്ടികളാണ് ബോബന്റെയും മോളിയുടെയും മാതൃകകളെന്ന് ടോംസ് വെളിപ്പെടുത്തിയിട്ടുണ്ട്[1]. തന്റെ കുട്ടികള്‍ക്കും പിന്നീട് ടോംസ് ഇതേ പേരുതന്നെയാണു നല്‍കിയത്. ബോബനും മോളിയും പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായെങ്കിലും കഥാപാത്രങ്ങള്‍ക്ക് ഒരിക്കലും പ്രായമേറുന്നില്ല.

[തിരുത്തുക] കഥാപാത്രങ്ങള്‍

ബോബനും മോളിയും തന്നെയാണ് ചിത്രകഥകളിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവരുടെ കുടുംബം, നാട്, സ്കൂള്‍ എന്നിവിടങ്ങളിലുള്ള ഏതാനും വ്യക്തികള്‍ സഹകഥാപാത്രങ്ങളായി രംഗത്തു വരുന്നു.

[തിരുത്തുക] വക്കീല്‍

ബോബനും മോളിയും അവരുടെ മാതാപിതാക്കളായ പോത്തന്‍-മറിയ ദമ്പതികളോടൊപ്പം
ബോബനും മോളിയും അവരുടെ മാതാപിതാക്കളായ പോത്തന്‍-മറിയ ദമ്പതികളോടൊപ്പം

ബോബന്റെയും മോളിയുടെയും അച്ഛന്‍. പോത്തന്‍ എന്നാണു പേര്. ബോബനും മോളിയും പപ്പാ എന്നു വിളിക്കുന്നു. മിക്ക ചിത്രകഥകളിലും പോത്തനെ കേസില്ലാ വക്കീലായാണു ചിത്രീകരിക്കുന്നത്. തന്റെ സുഹൃത്തും അയല്‍‌വാസിയുമായിരുന്ന അലക്സിനെ മാതൃകയാക്കിയാണ് വക്കീല്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതെന്ന്‍ ടോംസ് പറഞ്ഞിട്ടുണ്ട്[2].

[തിരുത്തുക] മറിയ

ബോബന്റെയും മോളിയുടെയും അമ്മ. ഒരു സാധാരണ വീട്ടമ്മ.

[തിരുത്തുക] ഇട്ടുണ്ണന്‍

പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണനും ചേട്ടത്തിയും.
പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണനും ചേട്ടത്തിയും.

കീഴ്ക്കാംതൂക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ്. കാര്യമായ വിവരമില്ലാത്ത ഇട്ടുണ്ണന്റെ പൊട്ടത്തരങ്ങള്‍ മിക്കചിത്രകഥകളിലും ചിരിക്കു വകനല്‍കാറുണ്ട്.

[തിരുത്തുക] ചേട്ടത്തി

ഇട്ടുണ്ണന്റെ ഭാര്യ. ചേട്ടത്തിക്കു ടോംസ് ഒരിടത്തും പേരു നല്‍കുന്നില്ല. കാര്‍ട്ടൂണ്‍ രൂപപ്പെടുന്ന കാലത്ത് കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ചട്ടയും കവിണിയുമാണ് ചേട്ടത്തിയുടെ വേഷം. ഭര്‍ത്താവിനെ മതിപ്പില്ലാത്ത ഒരു മൂരാച്ചിയായാണ് ചേട്ടത്തിയെ ടോംസ് അവതരിപ്പിക്കുന്നത്.

[തിരുത്തുക] ആശാന്‍

കഥാപശ്ചാത്തലത്തില്‍ ഏറ്റവും കാര്യഗൌരവമുള്ള ആള്‍. ആനുകാലിക സംഭവങ്ങള്‍ തമാശയായി അവതരിപ്പിക്കുമ്പോള്‍ ടോംസ് മിക്കവാറും ആ‍ശാനെ ചുറ്റിപ്പറ്റിയായിരിക്കും കഥ വികസിപ്പിക്കുക. ആശാന്റെയും പേരു വ്യക്തമല്ല.

[തിരുത്തുക] ഉണ്ണിക്കുട്ടന്‍

വളരെ ശ്രദ്ധേയമായ കഥാപാത്രം, ഒരു ചെറിയകുട്ടിയാണ് ഉണ്ണികുട്ടന്‍. കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയില്‍ ഉണ്ടാകുന്ന സംഭാഷണങ്ങളും ആശയങ്ങളും ആണ് ഉണ്ണിക്കുട്ടന്‍ എന്ന കഥാ പാത്രത്തിന്റേത്.

[തിരുത്തുക] അപ്പിഹിപ്പി

അപ്പിഹിപ്പി
അപ്പിഹിപ്പി

സ്ത്രീലമ്പടനായ കഥാപാത്രം. ഹിപ്പി സംസ്കാരത്തിന്റെ അടയാളമായ ഹിപ്പിത്തലമുടി, ഊശാന്‍ താടി, കയ്യില്‍ ഒരു ഗിറ്റാര്‍ എന്നിവയാണ് അപ്പിഹിപ്പിയുടെ പ്രത്യേകതകള്‍. നാട്ടിലുള്ള ഏതെങ്കിലും യുവതിയുടെ പിറകേ നടക്കുകയാണ് അപ്പിഹിപ്പിയുടെ പ്രധാനജോലി. കോട്ടയത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടോംസ് അന്നവിടെയെത്തിയ ഗാനമേള സംഘത്തിലെ ഗിറ്റാറിസ്റ്റിനെ മാതൃകയാക്കിയാണ് അപ്പിഹിപ്പിയെ വരച്ചെടുത്തത്[3].

[തിരുത്തുക] പരീത്

ഒരു മുസ്ലീം കഥാപാത്രമാണ് പരീത്. നാട്ടുകാരില്‍ ഒരാളായാണ് പരീത് കുട്ടിയെ അവതരിപ്പിക്കുക.

[തിരുത്തുക] ഉപ്പായി മാപ്ല

ഒരു കൃസ്ത്യന്‍ കഥാപാത്രമാണ് ഉപ്പായി മാപ്ല. മിക്കവാറും ഒരു വിഡ്ഡ്വാന്‍ കഥാപാത്രമായാണ് അവതരിപ്പിക്കുക.

[തിരുത്തുക] കുട്ടേട്ടന്‍

ആശാനെ പോലെ കാര്യഗൌരവമുള്ള ആള്‍. ആശാനും കുട്ടേട്ടനുമാണ് സമകാലീന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക.

[തിരുത്തുക] നേതാവ്

രാഷ്ട്രീയ നേതാവ്. മധ്യതിരുവതാംകൂറില്‍ പ്രസിദ്ധമായ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കന്മാരെ ഓര്‍മ്മിപ്പിക്കുന്നതാണ് നേതാവിന്റെ രൂപം. കട്ടി മീശ, ജുബ, കണ്ണട എന്നിവയാണു നേതാവിന്റെ അടയാളങ്ങള്‍. രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രമേയമാക്കുമ്പോള്‍ ടോംസ് മിക്കവാറും നേതാവിനെ അവതരിപ്പിക്കുന്നു. കഥാപാത്രത്തിനു പേരില്ല.

[തിരുത്തുക] മൊട്ട

ബോബന്റെയും മോളിയുടെയും സഹപാഠി. തലമൊട്ടയടിച്ചു നടക്കുന്നതിനാല്‍ കൂട്ടുകാര്‍ മൊട്ട എന്നു വിളിക്കുന്നു. അതല്ലാതെ മറ്റൊരു പേര് ടോംസ് ഈ കഥാപാത്രത്തിനു നല്‍കിയിട്ടില്ല.

[തിരുത്തുക] നായ

സംഭാഷണമൊന്നുമില്ലാതെ ചിരിപടര്‍ത്തുന്ന കഥാപാത്രമാണ് ബോബന്റെയും മോളിയുടെയും വളര്‍ത്തുപട്ടി. ബോബന്റെയും മോളിയുടെയും ശരീര ചലനങ്ങള്‍ അനുകരിക്കുന്ന പട്ടിക്കുട്ടിയായാണ് ടോംസ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോബനേയും മോളിയേയും ചിത്രീകരിക്കുന്ന മിക്കവാറും എല്ലാ രംഗങ്ങളിലും ഈ പട്ടിക്കുട്ടിയും പ്രത്യക്ഷപ്പെടാറുണ്ട്.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

[തിരുത്തുക] അവലംബം

  1. http://www.hindu.com/2006/07/16/stories/2006071611920400.htm
  2. എസ്. കലേഷ്. "ബോബനും മോളിക്കും 50 വയസ്", സമകാലിക മലയാളം വാരിക, ജൂണ്‍ 2-9, 2007-06-02, താള്‍. 37-38. ശേഖരിച്ച തീയതി: 2007-06-15. (ഭാഷ: മലയാളം)
  3. എസ്. കലേഷ്. "ബോബനും മോളിക്കും 50 വയസ്", സമകാലിക മലയാളം വാരിക, ജൂണ്‍ 2-9, 2007-06-02, താള്‍. 37-38. ശേഖരിച്ച തീയതി: 2007-06-15. (ഭാഷ: മലയാളം)
ആശയവിനിമയം