കാവേരീ നദീജല തര്‍ക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ കര്‍ണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന നദിയാണ്‌ കാവേരി. ഇരു സംസ്ഥാനങ്ങളും കാവേരീ നദിയിലെ ജലം പങ്കുവെയ്ക്കുന്നതിനെ കുറിച്ച്‌ ഇന്നും തര്‍ക്കത്തിലാണ്‌. ഈ തര്‍ക്കം പലപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തലത്തിലേക്കു പോലും എത്തിച്ചേരാറുണ്ട്‌.


[തിരുത്തുക] പശ്ചാത്തലം

നൂറ്റാണ്ടുകളായി കന്നഡ-തമിഴ്‌ കര്‍ഷകരുടെ പ്രധാന ജലസ്രോതസാണ്‌ കാവേരീ നദി. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അവരുടെ കീഴിലായിരുന്ന മദ്രാസ്‌ പ്രവിശ്യയും മൈസൂര്‍ രാജാവും തമ്മിലായിരുന്നു ആദ്യം തര്‍ക്കം ഉടലെടുത്തത്‌. 1916-ല്‍ മൈസൂര്‍ ഭരണകൂടം കൃഷ്ണരാജ സാഗര്‍ അണക്കെട്ട്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ മദ്രാസ്‌ അധികാരികള്‍ അത്‌ എതിര്‍ത്തു തമിഴ്‌നാട്ടില്‍ ജലം എത്തുകയില്ലാ എന്നായിരുന്നു അവരുടെ വാദം. തര്‍ക്കത്തിനൊടുവില്‍ 1924-ല്‍ പ്രാബല്യത്തില്‍ വന്ന കരാറനുസരിച്ച്‌ മൈസൂറിന്‌ അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം തന്നെ മദ്രാസ്‌ പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂര്‍ അണക്കെട്ടിലേക്ക്‌ ജലം എത്താന്‍ തടസ്സം ഉണ്ടാകാനും പാടില്ലാ എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. 575.68 റ്റി.എം.സി.എഫ്‌. റ്റി ജലത്തിന്‌ തമിഴ്‌നാടിന്‌ അര്‍ഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. കൂടാതെ പുതിയതായി കര്‍ണാടകഭാഗത്ത്‌ ഉണ്ടാക്കുന്ന അണക്കെട്ടുകള്‍ക്ക്‌ തമിഴ്‌നാടിന്റെ സമ്മതവും ആവശ്യമായിരുന്നു.

കേരളത്തില്‍ നിന്നുത്ഭവിക്കുന്നതും കാവേരിയുടെ പോഷകനദിയുമായ കബനിയില്‍ 1959-ല്‍ കര്‍ണാടകം ഒരു അണക്കെട്ടുണ്ടാക്കി. തമിഴ്‌നാട്‌ പ്രതിഷേധവുമായി രംഗത്തു വന്നു. മറ്റൊരു പോഷകനദിയായ ഹേമാവതി നദിയില്‍ അണക്കെട്ടുണ്ടാക്കാന്‍ തീരുമാനമായപ്പോഴേക്കും തമിഴ്‌നാടിന്റെ എതിര്‍പ്പു ശക്തമായി. എന്നാല്‍ പഴയ കരാര്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതാകയാല്‍ കാലഹരണപ്പെട്ടുവെന്നായിരുന്നു കര്‍ണ്ണാടകത്തിന്റെ വാദം.

1970 മുതല്‍ കാവേരീ പ്രശ്നം ഒരു ട്രൈബ്യൂണലിനു വിടണമെന്ന് തമിഴ്‌നാട്‌ ആവശ്യപ്പെടാന്‍ തുടങ്ങി. 1974-ല്‍ അന്നത്തെ കേന്ദ്ര ജലസേചന മന്ത്രിയായിരുന്ന ജഗ്ജീവന്‍ റാം ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. തുടര്‍ന്ന് തമിഴ്‌നാടിന്റെ ഓഹരി 489 ടി.എം.സി ആയി കുറച്ചു. തമിഴ്‌നാട്‌ സുപ്രീം കോടതിയെ സമീപിക്കുകയും ട്രിബ്യൂണലിനെ നിയമിക്കാന്‍ വിധി സമ്പാദിക്കുകയും ചെയ്തു. വിധിയനുസ്സരിച്ച്‌ 1991-ല്‍ വി.പി. സിംഗ്‌ സര്‍ക്കാര്‍ മൂന്നംഗ ട്രിബ്യൂണലിനെ നിയമിക്കുകയും ട്രിബ്യൂണല്‍ തമിഴ്‌നാടിന്‌ 205 ടി.എം.സി. ജലം കൂടി അനുവദിച്ചുകൊണ്ട്‌ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു.

തമിഴ്‌നാടും കര്‍ണ്ണാടകവും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കാവേരിയുടെ വൃഷ്ടിപ്രദേശം കേരളത്തിലും ഉള്‍പ്പെടുന്നതുകൊണ്ട്‌ കേരളവും പോണ്ടിച്ചേരിയിലൂടെ ഒഴുകുന്നതുകൊണ്ട്‌ പോണ്ടിച്ചേരിയും താന്താങ്ങളുടെ ഭാഗങ്ങള്‍ ന്യായികരിച്ചുകൊണ്ട്‌ ഈ തര്‍ക്കങ്ങളില്‍ ഇടപെടുകയുണ്ടായി.

തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂര്‍ കാവേരീ തടത്തിലാണ്‌, കൂടാതെ ആടിമാസത്തിലെ ആടിപെരുക്ക്‌ തമിഴരുടെ പ്രധാന ഉത്സവമാണ്‌. കവേരീ നദിക്ക്‌ ഉപഹാരങ്ങള്‍ അര്‍പ്പിക്കുകയാണ്‌ ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്‌, കാവേരീ ജലം ലഭിച്ചില്ലങ്കില്‍ ആടിപ്പെരുക്ക്‌ മുടങ്ങുമെന്നും തമിഴര്‍ വാദിക്കുന്നു. എന്നാല്‍ തമിഴ്‌നാട്‌ വൈകാരികമായി പ്രതികരിക്കുകവും അവകാശപ്പെട്ടതിലധികം പിടിച്ചു വാങ്ങുകയും ചെയ്യുന്നതുകൊണ്ട്‌ കര്‍ണാടകയുടെ പ്രശ്നങ്ങള്‍ ആരും കാണുന്നില്ലന്നാണ്‌ കര്‍ണാടകക്കാരുടെ വാദം. ഇതൊക്കെ കൊണ്ടാണ്‌ കാവേരി നദീ ജല തര്‍ക്കം ടി. എം. സി കണക്കുകള്‍ക്കപ്പുറം സാമൂഹികവും സാംസ്കാരികവും ഭാഷാപരവുമായ തലങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌.

ആശയവിനിമയം
ഇതര ഭാഷകളില്‍