ജയറാം പടിക്കല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയറാം പടിക്കല്‍ ഐ.പി.എസ്. കേരള പോലീസില്‍ നിന്ന് ഡി.ജി.പി. (ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്) സ്ഥാനത്തു നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനാണ്. പാലക്കാട് ജില്ലയിലെ പെരുവമ്പ് എന്ന ഗ്രാമത്തില്‍ ജനിച്ച ജയറാം പടിക്കല്‍ മുംബൈയിലെ ഗ്രാന്‍ഡ് കോളേജില്‍ എം.ബി.ബി.എസ്സിന് ചേര്‍ന്നു. ഇതിനിടയില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുകയും, ഐ.പി.എസ്. സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കേരള കേഡറില്‍ നിയമിതനായ പടിക്കല്‍ ബ്രിട്ടനിലെ അതി പ്രശസ്തമായ 'സ്കോട്ട്ലാന്‍ഡ് യാര്‍ഡ്' എന്ന കുറ്റാന്വേഷണ വിഭാഗത്തില്‍ പരിശീലനം ലഭിച്ച ചുരുക്കം ഓഫീസര്‍മാരില്‍ ഒരാളാണ്.
സമര്‍ത്ഥനായ പോലീസ് ഓഫീസര്‍ എന്ന് പേരെടുത്ത ജയറാം പടിക്കല്‍ പ്രമാദമായ 'കോര്പ്പൊറേഷന് കേസ്', 'രജനി കേസ്' തുടങ്ങിയ വിജയകരമായി തെളിയിക്കുന്നതില്‍ മുഖ്യമായ പങ്ക് വഹിച്ചു.
[തിരുത്തുക] വിമര്‍ശനങ്ങള്‍
അദ്ദേഹം കുപ്രസിദ്ധി ആര്‍ജ്ജിച്ചത് ഇന്ദിരാ ഗാന്ധി കൊണ്ടു വന്ന അടിയന്തിരാവസ്ഥ കാലഘട്ടത്തില്‍ ആണ്. കേരള പോലീസ് ക്രൈം ബ്രാഞ്ച് വിഭാഗം ഡി.ഐ.ജി. ആയിരുന്നു അക്കാലാത്ത് ജയറാം പടിക്കല്‍. അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള എതിര്‍പ്പുകളെ അമര്‍ച്ച ചെയ്യുക എന്ന ഉത്തരവാദിത്തം അക്കാലത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന കെ.കരുണാകരന് ചുമതലപ്പെടുത്തിയത് ജയറാം പടിക്കലിനെയായിരുന്നു. ഇതിനായി നിയമവിരുദ്ധമായ മര്‍ദ്ദനക്യാമ്പുകള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടു.[തെളിവുകള്‍ ആവശ്യമുണ്ട്] കോഴിക്കോട് ആര്.ഇ.സി(ഇപ്പോള്‍ എന്‍.ഐ.ടി) വിദ്യാര്‍ത്ഥിയായിരുന്ന രാജന് കക്കയത്തെ ക്യാമ്പിലെ മനുഷ്യത്വഹീനമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്.[തെളിവുകള്‍ ആവശ്യമുണ്ട്] സാഡിസത്തിന്റെയും നിയമവിരുദ്ധതയുടെയും സങ്കേതങ്ങളായ അടിയന്തിരാവസ്ഥാ കാലത്തെ പോലീസ് ക്യാമ്പുകള്‍ വ്യാപകമായ വിമര്‍ശനത്തിനു വഴിയൊരുക്കിയിരുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ധാരാളം രഹസ്യപ്പോലീസുകാരെ നുഴഞ്ഞു കയറാന്‍ സാധിച്ചു എന്ന് പടിക്കല്‍ പില്ക്കാലത്ത് പറഞ്ഞിരുന്നു.
[തിരുത്തുക] രാജന് കേസ്
കായണ്ണ പോലീസ് സ്റ്റേഷന് അക്രമണം അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ആര്.ഇ.സി. വിദ്യാര്‍ഥിയായ രാജനെ പോലീസ് ഹോസ്റ്റലില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി കക്കയം ഡാമില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പിലേക്കാണ് കൊണ്ടു പോയത്. അവിടെ വെച്ചു നടന്ന കഠിനമായ മര്‍ദ്ദനത്തെ തുടര്‍ന്ന് രാജന് മരിച്ചു.[തെളിവുകള്‍ ആവശ്യമുണ്ട്] നക്സലൈറ്റ് അനുഭാവിയായിരുന്ന രാജന് കായണ്ണ സ്റ്റേഷന് ആക്രമണത്തില്‍ പങ്കൊന്നും ഉണ്ടായിരുന്നില്ല.[തെളിവുകള്‍ ആവശ്യമുണ്ട്] ക്രൈം ബ്രാഞ്ചില്‍ പ്രത്യേകം നിയമിതനായ പേരാമ്പ്ര പോലീസ് സബ്-ഇന്‍സ്പെക്ടര്‍ പുലിക്കോടന് നാരായണന് ആണ് മര്‍ദ്ദനത്തിന് നേത്രത്വം കൊടുത്തത്.[തെളിവുകള്‍ ആവശ്യമുണ്ട്] ഈ ഓഫീസറുടെ കൂടെ, ജയറാം പടിക്കലും പ്രതി സ്ഥാനത്തു വരുന്ന ഒരു കൊല ക്കേസ് എടുത്തിരുന്നു, തെളിവുകളുടെ അഭാവത്തില്‍ (പ്രധാനമായും രാജന്റെ ജഡം കിട്ടാതെ പോയത്) പൊലീസ് ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു.
[തിരുത്തുക] നവാബ് രാജേന്ദ്രന്
നവാബ് രാജേന്ദ്രന് എന്ന പത്ര പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു ഒതുക്കിയതില്‍ ഈ ഓഫീസര്‍ പ്രധാന പങ്കു വഹിച്ചു. കെ.കരുണാകരന്റെ രാഷ്ട്രീയ ഭാവി എന്നെന്നേക്കുമായി ഇല്ലാതാക്കാവുന്ന ചില കത്തിടപാടുകള്‍ നവാബ് രാജേന്ദ്രന്റെ കൈവശം ലഭിച്ചു. 'നവാബ്' എന്ന പത്രം നടത്തിയിരുന്ന രാജേന്ദ്രന് ഈ കത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഗത്യന്തരമില്ലാതെ കരുണാകരന് ജയറാം പടിക്കലിന്റെ സഹായം തേടി. ഈ സംഭവത്തെ കുറിച്ച് വിശദമായി നവാബ് രാജേന്ദ്രന്റെ ജീവ ചരിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
രാജേന്ദ്രന്റെ രീതികള്‍ സൂക്ഷമമായി നിരീക്ഷിച്ച പടിക്കല്‍, രാജേന്ദ്രനെ മദ്യപിപിച്ചാല്‍ വിവരങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ട് എന്നു മനസ്സിലാക്കി. അപ്രകാരം തന്നെ തൃശൂര്‍ പട്ടണത്തില്‍ വെച്ച് നവാബ് രാജേന്ദ്രനെ കാണുകയും, അയാള്‍ക്ക് ഒരു മദ്യ സല്‍ക്കാരം കൊടുക്കുകയും ചെയ്തു. അതിന്റെ ഒടുവില്‍ ആയി, കത്തുകള്‍ പടിക്കല്‍ കൈവശം ആക്കി അതു നശിപ്പിച്ചു കളഞ്ഞു. തികച്ചും അധാര്‍മ്മികവും, നിയമവിരുദ്ധവും ആയ ഈ പ്രവൃത്തിയെപ്പറ്റി പടിക്കല്‍ പിന്നീട് പശ്ചാത്തപിച്ചിരുന്നു.
ജയറാം പടിക്കല്‍ 1997-ല്‍ അന്തരിച്ചു.