നവാബ്‌ രാജേന്ദ്രന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടി.എ രാജേന്ദ്രന്‍ എന്ന് "നവാബ്‌" രാജേന്ദ്രന്‍ 1950-ല്‍ പയ്യന്നൂരില്‍ ജനിച്ചു. കുഞ്ഞിരാമ പൊതുവാളും ഭാര്‍ഗവിയമ്മയും ആണ്‌ മാതാപിതാക്കള്‍. 'പൊതുതാല്‍പര്യ ഹര്‍ജി'കളിലൂടേയാണ്‌ രാജേന്ദ്രന്‍ പ്രശസ്തനാകുന്നത്‌.

തൃശ്ശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന "നവാബ്‌" എന്ന പത്രത്തിലുടെയാണ്‌ രാജേന്ദ്രന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക്‌ കടന്നുവരുന്നത്‌. അക്കാലത്തു നടന്ന അഴിമതികളേയും, അധര്‍മ്മങ്ങളേയും കുറിച്ച് "നവാബ്‌" പത്രത്തില്‍ വിമര്‍ശന രൂപത്തിലുള്ള ലേഖനങ്ങള്‍ രാജേന്ദ്രന്‍ പ്രസിദ്ധീകരിച്ചു. ഇതു കൊണ്ടു തന്നെ രാജേന്ദ്രന്‍ "നവാബ്‌ രാജേന്ദ്രന്‍" എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി.

"തട്ടില്‍ കൊലക്കേസ്‌" എന്നറിയപെടുന്ന തട്ടില്‍ എസ്റ്റേറ്റ്‌ മാനേജര്‍ ജോണിന്റെ കൊലപാതകത്തിനെ കുറിച്ച്‌ സുപ്രധാനമായ തെളിവുകള്‍ ആദ്യമായി കിട്ടുന്നത്‌ നവാബ്‌ രാജേന്ദ്രനാണ്‌. പ്രമുഖ കോണ്‍ഗ്രസ്സ്‌ നേതാവ്‌ കെ.കരുണാകരന്റെ രാഷ്ട്രീയ ഭാവിയെ വരെ ദോഷകരമായി ബാധിക്കുന്ന തെളിവുകളായിരുന്നു അത്‌.

കരുണാകരന്‍ തന്റെ വിശ്വസ്തനായ പോലീസ്‌ ഓഫീസര്‍ ജയറാം പടിക്കലിനോട്‌ (ഡി.ഐ.ജി, ക്രൈം ബ്രാഞ്ച്‌) ഈ തെളിവുകള്‍ നശിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. നവാബിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിച്ച കുശാഗ്ര ബുദ്ധിക്കാരനായ പടിക്കല്‍, നവാബിന്‌ മദ്യപാനാസക്തി ഉള്ളതായി മനസ്സിലാക്കി. പോലീസുകാരനാണ്‌ എന്ന വിവരം മറച്ചുവെച്ചു കൊണ്ട്‌, അദ്ദേഹം നവാബ്‌ രാജേന്ദ്രനെ മദ്യം നല്‍കി സല്‍ക്കരിച്ച്‌ നിര്‍ണ്ണായകമായേക്കാവുന്ന തെളിവുകള്‍ നശിപ്പിച്ചു കളഞ്ഞു. നവാബ്‌ ഈ വിവരം മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നോ എന്നറിയാനായി പോലീസ്‌ ഇയാളെ പല സ്ഥലങ്ങളിലും കൊണ്ടു പോയി (അഴീക്കോടന്‍ രാഘവന്റെ വസതി ആയിരുന്നു അതിലൊന്ന്). ഈ സമയത്ത്‌ നവാബ് രാജേന്ദ്രന്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്കിരയായി‍. അദ്ദേഹത്തിന്റെ പത്രവും ഈ സമയത്ത്‌ എതിരാളികള്‍ തല്ലിത്തകര്‍ത്തു.

നീണ്ട അജ്ഞാത വാസത്തിനു ശേഷം പുറത്തു വന്ന നവാബ്‌ രാജേന്ദ്രന്‍ പിന്നീട്‌ അനീതിക്ക്‌ എതിരായി പോരാടിയത്‌ നിയമങ്ങളിലൂടെയും, കോടതികളിലൂടെയും ആയിരുന്നു. നവാബ്‌ സമര്‍പ്പിച്ച പല പൊതു താല്‍പര്യ ഹര്‍ജികളിലും അദ്ദേഹത്തിന്‌ (പൊതു ജനത്തിനും) അനുകൂലമായ വിധിയുണ്ടായി.

ക്യാന്‍സര്‍‍ രോഗബാധിതനായ നവാബ്‌ രാജേന്ദ്രന്‍ 2005 ഒക്ടോബര്‍ 10-ം തിയ്യതി അന്തരിച്ചു. ഹോട്ടല്‍ മുറിയില്‍ അവശനായി കിടന്നിരുന്ന അദ്ദേഹത്തെ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

രാജേന്ദ്രന്റെ ജീവിതം സാമൂഹ്യ തിന്മകളോടുള്ള എതിര്‍പ്പിന്റെ ഒരു ഉദാഹരണം ആയി നിലകൊള്ളുന്നു. അദ്ദേഹത്തെ കഠിനമായി ദ്രോഹിച്ച പൊലീസ്‌ ഓഫീസര്‍ ജയറാം പടിക്കല്‍ അവസാന കാലത്ത്‌ "നല്ലൊരു മനുഷ്യന്റെ ജീവിതവും, ജോലിയും തകര്‍ത്തെറിഞ്ഞതില്‍" പശ്ചാത്തപിച്ചിരുന്നു.

ആശയവിനിമയം
ഇതര ഭാഷകളില്‍